കൊല്ലങ്കോട്: തെന്മല അടിവാരത്ത് ആനയിറങ്ങുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൊല്ലങ്കോട് വനംവകുപ്പ് ജീവനക്കാർ ആനഡ്രൈവ് നടത്തി. പലകപ്പാണ്ടി, ചിളക്കാട്, ശുക്രിയാൽ, വേലങ്കാട് എന്നിവിടങ്ങളിലാണ് ഡ്രൈവ് നടന്നത്.
ഡ്രൈവിൽ കൊല്ലങ്കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ നടന്ന ആനയെ കാടുകയറ്റൽ യജ്ഞത്തിൽ കൊല്ലങ്കോട് ആർആർടി സംഘം, മൂന്നു വനിതകൾ ഉൾപ്പെടെ സെക്്ഷൻ ഓഫീസ് ജീവനക്കാർ, വാച്ചർമാരും പങ്കെടുത്തു.
പലഭാഗങ്ങളിൽ നിലയുറപ്പിച്ച മൂന്ന് ആനകളെ കാടുകയറ്റി. കഴിഞ്ഞ പത്തുദിവസത്തിനിടെ കള്ളിയങ്കാട്, വേലങ്കാട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആനയിറങ്ങി തെങ്ങ്, കവുങ്ങ് ഉൾപ്പെടെ കാർഷികവിളകൾ നശിപ്പിച്ചു. ആനശല്യം രൂക്ഷമായതോടെ കർഷക സംരക്ഷണസമിതി ഭാരവാഹികൾ പരിഹാര നടപടികൾ ആവശ്യപ്പെട്ട് ജില്ലാ സി സിഎഫ് ഓഫിസർക്കു നിവേദനവും നൽകിയിരുന്നു. സഞ്ചാര വഴികളില്ലാത്ത വനാന്തരത്തിൽ സാഹസികയാത്ര നടത്തിയാണ് സംഘം ആനതുരത്തൽ നടത്തിയത്.