മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിനു മുന്നിലെ റോഡിൽ കുണ്ടുംകുഴിയുംചാലും നിറഞ്ഞ് അപകടം പതിയിരിക്കുന്നു.
കഞ്ചിക്കോട് ഭാഗത്തേക്കുപോകുന്ന പ്രധാന റോഡാണിത്. കോഴിക്കോട്, ചെർപ്പുളശ്ശേരി, പട്ടാമ്പി ഭാഗത്തു നിന്നും കോയമ്പത്തൂർ ഭാഗത്തേക്കും തിരിച്ചുംവരുന്ന ചരക്കുവാഹനങ്ങളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
വാട്ടർ അഥോറിറ്റിയുടെപൈപ്പിടാൻ കുഴിച്ചതു ശരിയാംവിധം മൂടാത്തതാണു ഇത്തരത്തിൽ കണ്ടും കുഴിയും പ്രത്യക്ഷപ്പെടുന്നതെന്നു പരിസരത്തെ കച്ചവടക്കാരും ഡ്രൈവർമാരും പറയുന്നു. കഴിഞ്ഞ മാസം മരംകയറ്റിവന്ന ലോറിയുടെ ചക്രം ചാലിൽ താഴ്ന്നിരുന്നു. നാട്ടുകാർ റോഡിലെ ചാലിൽ വാഴ നട്ട് പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചപ്പോഴാണു ചാലുമൂടിയതെങ്കിലും മഴ പെയ്തതോടെ വീണ്ടും കുഴികൾ പ്രത്യക്ഷപ്പെടുകയാണുണ്ടായത്.