ഡേവിസ് പൈനാടത്ത്
തൃശൂർ: നിരവധിയായ നർമപ്രഭാഷണങ്ങളിലൂടെ ശ്രോതാക്കൾക്കു ചിരിമധുരം വിളന്പിയ ആത്മീയപിതാവിന് ഇന്നു ശതാഭിഷേക മധുരം. പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ മെത്രാപ്പോലീത്ത ഡോ. മാർ അപ്രേമിന് ഇന്ന് 84 വയസ്.
""ദൈവം വഴിനടത്തി. ആയുസും ആരോഗ്യവുമൊക്കെ അവിടുത്തെ അനുഗ്രഹം.'' അരമനയിൽ ആരോഗ്യപ്രശ്നങ്ങളുമായി കഴിയുന്ന മെത്രാപ്പോലീത്ത പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ""ഇനിയെല്ലാം അവിടുത്തെ ഹിതംപോലെയാകട്ടെ.''
അസീറിയൻ ചർച്ച് ഓഫ് ദ ഈസ്റ്റിന്റെ പാത്രിയാർക്കീസായി വരെ നോമിനേഷൻ നേടിയിട്ടുണ്ട് മെത്രാപ്പോലീത്ത. മാർ ദിൻഹ, മാർ ഗീവർഗീസ് എന്നിവർ പാത്രിയാർക്കീസായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അഭിഷേകചടങ്ങുകൾക്കു മുഖ്യകാർമികനായതു സീനിയർ മെത്രാപ്പോലീത്തയായ മാർ അപ്രേമായിരുന്നു. മാർ ദിൻഹ നാലാമൻ കാലംചെയ്തപ്പോൾ സഭയുടെ താത്കാലിക പരമാധ്യക്ഷനായും പ്രവർത്തിച്ചു.
അപൂർവം ഇങ്ങനെയൊരാൾ
1965ൽ 25-ാം പിറന്നാൾദിനത്തിൽ വൈദികൻ. ഏറ്റവും ചെറുപ്രായത്തിൽ, 28 വയസിൽ മെത്രാൻപദവിയിൽ. എട്ടുദിവസം കഴിഞ്ഞപ്പോഴേക്കും മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. ദശാബ്ദങ്ങൾ നീണ്ട സ്തുത്യർഹസേവനം അന്പതുവർഷവും കടന്നപ്പോഴാണ് പിൻഗാമിയായി മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത നിയുക്തനായത്. പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷവും കർമരംഗത്തു സജീവമാണ് മാർ അപ്രേം. ഇപ്പോഴും ഇന്ത്യയിലെ പാത്രിയാർക്കൽ പ്രതിനിധിയാണ്.
ആഴത്തിലുള്ള ആത്മീയത, അനുഭവസന്പത്ത്, രണ്ടു ഡോക്ടറൽ ബിരുദം അടക്കമുള്ള വിദ്യാഭ്യാസമികവ്, അസീറിയൻ ഭാഷ അടക്കം അനേകം ഭാഷകളിലുള്ള പരിജ്ഞാനം, ലളിതജീവിതവും പെരുമാറ്റവും, എല്ലാവരോടും അടുത്തിടപഴകുന്ന ശൈലി, മികച്ച പ്രഭാഷണം തുടങ്ങിയവയെല്ലാം മാർ അപ്രേം മെത്രാപ്പോലീത്തയുടെ മികവുകളാണ്.
തൃശൂരിന്റെ സ്വന്തം
തൃശൂരിലെ മൂക്കൻ കുടുംബത്തിൽ ദേവസി - കൊച്ചുമറിയം ദന്പതിമാരുടെ പത്തു മക്കളിൽ നാലാമനായി 1940 ജൂണ് 13 നു ജനിച്ചു. യഥാർഥപേര് ജോർജ് ഡേവിസ് മൂക്കൻ. ചെറുപ്രായത്തിൽതന്നെ ആത്മീയകാര്യങ്ങളിൽ അതീവതാത്പര്യം പ്രകടിപ്പിച്ചിരുന്ന ജോർജ് ഡേവിസ് വേദോപദേശപഠനത്തിലും മിടുക്കനായിരുന്നു. കുടുംബത്തിൽ വൈദികരാരും ഇല്ലായിരുന്നെങ്കിലും വൈദികനാകണമെന്ന് ആഗ്രഹിച്ചു.
വിദ്യാഭ്യാസത്തിൽ മികവ്
സെന്റ് തോമസ് കോളജിൽ ഇന്റർമീഡിയറ്റിനുശേഷം ജബൽപൂരിലെ ലേണാഡ് തിയോളജിക്കൽ കോളജിൽനിന്നും 1961ൽ ദൈവശാസ്ത്രത്തിൽ ബിരുദം നേടി. 1961 ജൂൺ 25നു ശമ്മാശനായും 1965 ജൂൺ 13ന് കശീശയായും മാർ തോമ ധർമ്മോയിൽനിന്നും പട്ടം സ്വീകരിച്ച് വൈദികശുശ്രൂഷയിൽ പ്രവേശിച്ചു. ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളജിൽനിന്നും ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽനിന്നും സഭാചരിത്രത്തിൽ രണ്ടു ബിരുദാനന്തരബിരുദങ്ങൾ നേടി. പ്രിൻസ്റ്റണിലെ തിയോളജിക്കൽ കോളജിൽ ഡോക്ടറേറ്റ് ഗവേഷണം ആരംഭിച്ചെങ്കിലും, 1968ൽ കിഴക്കിന്റെ മെത്രാപ്പോലിത്തയായി സ്ഥാനാരോഹണം ചെയ്തതിനാൽ ഗവേഷണം തുടർന്നില്ല. 1976ൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽനിന്നും ഡോക്ടറേറ്റ് ബിരുദം നേടി. 2002ൽ എംജി യൂണിവേഴ്സിറ്റിയിൽനിന്നും സുറിയാനിസാഹിത്യത്തിൽ മറ്റൊരു ഡോക്ടറേറ്റും.
പ്രഭാഷണത്തിൽ കേമൻ
ലളിതമായ ശൈലിയിൽ തമാശകൾ ചേർത്തുള്ള പ്രഭാഷണത്തിൽ സ്വന്തം ജീവിതാനുഭവങ്ങൾ ചേർത്തുവയ്ക്കാൻ മാർ അപ്രേം മറക്കാറില്ല. അതുകൊണ്ടുതന്നെ മെത്രാപ്പോലീത്തയുടെ പ്രഭാഷണം ഏവർക്കും ഇഷ്ടം. തൃശൂരിലെ സാംസ്കാരിക പരിപാടികളിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലെ അക്കാദമിക കോണ്ഫറൻസുകളിലും മുഖ്യപ്രഭാഷകനായിരുന്നു അദ്ദേഹം.
ആദ്യമൊന്നും തമാശ പറയാറില്ലെന്നു മെത്രാപ്പോലീത്ത. പാടില്ലെന്നു കരുതിയിരുന്നു. പിന്നെ മറ്റു പിതാക്കന്മാർ പറയുന്നതുകേട്ട് താനും പറഞ്ഞുതുടങ്ങി. മാർ ആന്റണി പടിയറയും മാർ ക്രിസോസ്റ്റവുമൊക്കെ പ്രസംഗത്തിൽ തമാശകൾ പറയുന്നവരാണ്.
ശതാഭിഷേകനിറവിലായിരിക്കുന്പോൾ എന്താണ് സന്ദേശമെന്ന ചോദ്യത്തിന്, എല്ലാവരും സഹകരണത്തോടെ പ്രവർത്തിക്കണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഇന്നത്തെ പ്രത്യേക സാഹചര്യങ്ങൾ സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.
പുസ്തകരചനയിൽ കന്പം
ഇംഗ്ലീഷിലും മലയാളത്തിലുമായി ഏഴുപതിലേറെ പുസ്തകങ്ങൾ രചിച്ചു. യാത്രാവിവരണങ്ങൾ, ജീവചരിത്രം, ആത്മകഥ, ഫലിതം, സഭാചരിത്രം എന്നിങ്ങനെ നിരവധി വിഭാഗത്തിൽപെടുന്ന പുസ്തകങ്ങളിൽ പലതും അസീറിയൻ, അറബിക്, റഷ്യൻ ഭാഷകളിലേക്കു തർജമ ചെയ്യപ്പെട്ടിട്ടുണ്ട്.
വിശുദ്ധ ഫലിതങ്ങൾ, ബിഷപ്സ് ജോക്ക്സ്, ലാഫ് വിത്ത് ദ ബിഷപ് എന്നീ നർമശേഖരങ്ങൾ നാനാജാതിമതസ്ഥരുടെ ശ്രദ്ധ നേടി. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും മാർ അപ്രേം രചിച്ചിട്ടുണ്ട്.
പുരസ്കാരങ്ങളുമേറെ
ധാരാളം പുരസ്കാരങ്ങൾ മാർ അപ്രേം മെത്രാപ്പോലീത്തയ്ക്കു ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് ഇന്റർനാഷണൽ ബയോഗ്രാഫിക്കൽ സെന്റർ സമ്മാനിച്ച മാൻ ഓഫ് അച്ചീവ്മെന്റ് അവാർഡ് (1984), മെഡൽ ഓഫ് മെറിറ്റ് ഓഫ് കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്, ലിറ്റററി അവാർഡ് ഓഫ് തൃശൂർ റോട്ടറി ക്ലബ്(1990), ക്രൈസ്തവസാഹിത്യസമിതിയുടെ വില്യം കേരി അവാർഡ്, വേൾഡ് വൈഡ് അവാർഡ് ഓഫ് തൃശൂർ (1991), മികച്ച എക്യുമെനിക്കൽ പ്രവർത്തകനുള്ള മേരി പോൾ ചമ്മണം അവാർഡ് (2002) എന്നിവ അവയിൽ ചിലതാണ്.