ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ഥനയ്ക്കെതിരേ പ്രചാരണം നടത്തിയതിന് യുവാവ് അറസ്റ്റിൽ. കായംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കായംകുളം പെരിങ്ങാല ധ്വനി വീട്ടില്‍ ജനാര്ദനന് നായരുടെ മകന് അരുണ്‍ (40) അറസ്റ്റിലായത്.
സാമൂഹ്യ മാധ്യമമായ ഫേസ് ബുക്ക് വഴിയാണ് ഇയാള്‍ പ്രചാരണം നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കിയതായും ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ സിഐ അരുണ്‍ ഷാ, പോലീസ് ഉദ്യോഗസ്ഥരായ ഫിറോസ്, അരുണ്‍ എന്നിവരാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.