കാട്ടൂര്‍ തെക്കുംപാടത്ത് വൈദ്യുതി എത്തിയില്ല; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍
1601422
Tuesday, October 21, 2025 1:05 AM IST
കാട്ടൂര്‍: കത്തിപ്പോയ മോട്ടോറിനുപകരം ലഭിച്ച പുതിയ മോട്ടോര്‍ പ്രവൃത്തിപ്പിക്കാന്‍ ആവശ്യമായ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ വൈകുന്നതിനാല്‍ കൃഷിയിറക്കാന്‍ കഴിയാതെ കാട്ടൂര്‍ തെക്കുംപാടത്തെ കര്‍ഷകര്‍. പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ ആറര ലക്ഷം രൂപ വേണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.
കാട്ടൂര്‍, പടിയൂര്‍, കാറളം പഞ്ചായത്തുകളിലായി 400 ഏക്കറിലാണ് പാടശേഖരം. കനോലി കനാലിന്റെ തീരത്താണ് ഈ പാടശേഖരം. ഉപ്പുവെള്ളഭീഷണി നില്ക്കുന്ന പ്രദേശമായതിനാല്‍ ഒക്ടോബര്‍ പകുതിയോടെ കൃഷിയിറക്കിയാല്‍ മാത്രമേ, ഫലം കിട്ടുകയുള്ളൂവെന്ന് കര്‍ഷകര്‍ പറഞ്ഞു.
പാടശേഖരത്തിന് ലഭിച്ചിരുന്ന മോട്ടോര്‍ കത്തിപ്പോയതിനെത്തുടര്‍ന്ന് 2023-ലാണ് കൃഷിവകുപ്പ് പുതിയ മോട്ടോര്‍ അനുവദിച്ചത്. അപ്പോള്ത്തന്ന കര്‍ഷകര്‍ കെഎസ്ഇബിയില്‍ അപേക്ഷ നല്‍കുകയും ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് ട്രാന്‍സ്ഫോര്‍മര്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. പുതിയ മോട്ടോര്‍ സ്ഥാപിക്കുന്നതിനാവശ്യമായ രീതിയില്‍ കെഎല്‍ഡിസി ഷെഡ് നവീകരിച്ചുനല്‍കി. കര്‍ഷകര്‍ മുന്‍കൈയെടുത്ത് അതില്‍ വൈദ്യുതിവത്കരണം പൂര്‍ത്തിയാക്കുകയും ചെയ്തു.
മോട്ടോര്‍ നല്കാന് വൈകിയതിനെത്തുടര്‍ന്ന് നിരന്തരം ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ കൃഷിവകുപ്പ് ഈ വര്‍ഷമാണ് 50 എച്ച്പിയുടെ മോട്ടോര്‍ അനുവദിച്ചതെന്ന് കാട്ടൂര്‍ തെക്കുംപാടം കൂട്ടുകൃഷിസംഘം പ്രസിഡന്റ് എം.കെ. കണ്ണന് പറഞ്ഞു.
ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനാവശ്യപ്പെട്ട് വീണ്ടും കെഎസ്ഇബിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഇരിങ്ങാലക്കുട എഎക്സിയെ സമീപിച്ചപ്പോഴാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ ആറര ലക്ഷം അടയ്ക്കണമെന്നറിഞ്ഞത്. എന്നാല്‍, അത്രയും തുക നല്‍കാനുള്ള സാമ്പത്തിക സ്ഥിതിയൊന്നും കര്ഷകര്ക്കില്ലെന്ന് കണ്ണന് കൂട്ടിച്ചേര്‍ത്തു.
2014 ല്‍ മോട്ടോര്‍ കത്തിപ്പോയശേഷം അവിടെയുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മര്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിരുന്നു. എപ്പോള്‍ ആവശ്യപ്പെട്ടാലും തിരിച്ചുകൊണ്ടുവെച്ചുനല്കാമെന്ന വാക്കാലുള്ള ഉറപ്പിലാണ് അന്ന് ട്രാന്‍സ്ഫോര്‍മര്‍ കൊണ്ടുപോയതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അതുസാധിക്കില്ലെന്നും പുതിയ ട്രാന്‍സ്ഫോർമറിനു പണമടയ്ക്കാനുമാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.