ആനപ്പന്തി സർവീസ് സഹ. ബാങ്കിൽ മുക്കുപണ്ട തട്ടിപ്പ്; സിപിഎം നേതാവായ ജീവനക്കാരൻ മുങ്ങി
1547948
Monday, May 5, 2025 1:03 AM IST
ഇരിട്ടി : സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിൽ 60 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറി നൽകിയ പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ബാങ്ക് കാഷ്യർക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തു. സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറി കൂടിയായ സുധീർ തോമസിനെതിരെയാണ് ബാങ്കധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തത്. സുധീർ തോമസ് ഒളിവിലാണ്.
2025 ഏപ്രിൽ 29നും, മേയ് രണ്ടിനുമിടയിലുള്ള ദിവസങ്ങളിൽ ബാങ്കിന്റെ സ്ട്രോംഗ് റൂമിൽ 18 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പണയ സ്വർണം ബാങ്ക് കാഷ്യർ എടുത്ത ശേഷം പകരം മുക്കുപണ്ടം വച്ചു വഞ്ചിച്ചു. ഇയാളുടെ ഭാര്യയുടെ പേരിൽ പണയം വച്ച സ്വർണം കവർന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ബാങ്കിന് 60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് സെക്രട്ടറി പോലീസിൽ നൽകിയ പരായിൽ പറയുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ബ്രാഞ്ച് മാനേജർ ബാങ്ക് തുറക്കാൻ എത്തിയപ്പോൾ പ്രതിയുടെ മൊബൈലും ബാങ്കിന്റെയും സ്ട്രോംഗ് റൂമിന്റെയും താക്കോലുകൾ അടങ്ങുന്ന ബാഗ് ഷട്ടറിനു മുന്നിൽ വച്ചതായി കണ്ടെത്തിയിരുന്നു. ഉടൻ തന്നെ ഇക്കാര്യം സെക്രട്ടറിയെ വിളിച്ചറിയിച്ചു.
സെക്രട്ടറിയും ഭരണസമിതിയംഗങ്ങളും ബ്രാഞ്ചിൽ എത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ പണയ സ്വർണത്തിന്റെ ഒരു കവർ മാത്രം നഷ്ടപ്പെട്ടതായാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദപരിശോധയിലാണ് 18 കവറുകളിലായി സൂക്ഷിച്ചിരുന്ന പണയ സ്വർണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടങ്ങൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ സുധീർ തോമസ് താക്കോൽക്കൂട്ടമടങ്ങിയ ബാഗ് ബാങ്കിന് മുന്നിൽ വച്ച് ഇരുചക്രവാഹനത്തിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
പിന്നീട് ഈ വാഹനം വള്ളിത്തോടിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ മുതൽ ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു . തട്ടിപ്പിന് പിന്നിൽ മറ്റ് ആരെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.