തിരുവനന്തപുരം: അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കുന്ന അനുപൂരക പോഷക പദ്ധതിക്ക് 93.4 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സംയോജിത ശിശു വികസന-സേവന പദ്ധതി (ഐസിഡിഎസ്)യുടെ പ്രധാന ഭാഗമാണിത്.
കുട്ടികളുടെയും അമ്മമാരുടെയും പോഷകാഹാരക്കുറവു പരിഹരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ആവശ്യമായ പ്രവർത്തനങ്ങളാണു പദ്ധതിയിൽ ഏറ്റെടുക്കുന്നത്. ആറുവയസിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവരാണു പദ്ധതിയുടെ ഗുണഭോക്താക്കൾ. അങ്കണവാടികൾ വഴിയാണ് ഇവർക്ക് പോഷകാഹാരം ഉറപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു സംസ്ഥാന വനിതാ ശിശു വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്കു പാലും മുട്ടയും വിതരണം ചെയ്യുന്ന ‘പോഷക ബാല്യം’ പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Tags : nutrition