മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കോടതിവിധി ആശ്വാസകരമെന്ന് മന്ത്രി രാജൻ
Wednesday, March 26, 2025 2:25 AM IST
തൃശൂർ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ നടപടി തടസപ്പെടരുതെന്ന ഹൈക്കോടതിവിധി ഏറെ ആശ്വാസകരമാണെന്നു റവന്യു മന്ത്രി കെ. രാജൻ.
ദുരന്തനിവാരണനിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് ഒരുവിധത്തിലുമുള്ള സ്റ്റേയോ എതിരഭിപ്രായമോ കോടതി പറഞ്ഞിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാരിന്റെ ഉത്തരവ് കോടതി ശരിവച്ചു.
ആ ഉത്തരവുപ്രകാരം എൽഎആർആർ 2013ൽ എങ്ങനെയാണോ നൽകിയിരുന്നത് അതുപ്രകാരം നിശ്ചയിക്കാം, അതു ബോണ്ടിലൂടെ കൈമാറണം എന്നീ കാര്യങ്ങളാണു കോടതി നിർദേശിച്ചത്. ആ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയായിരുന്നു.
27നു തറക്കല്ലിട്ട് ടൗണ്‍ഷിപ്പ് നിർമാണപ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാം എന്ന സർക്കാർ നിർദേശം കോടതി അംഗീകരിച്ചു. പണമടച്ച് സിന്പോളിക് പൊസഷൻ (പ്രതീകാത്മക കൈവശാവകാശം) എടുക്കണമെന്നു കോടതി നിർദേശിച്ചിരുന്നു.
അതനുസരിച്ച് ഡിഡിഎംഎയുടെ ചെയർമാൻകൂടിയായ ജില്ലാ കളക്ടർ പണം കോടതിയിൽ കെട്ടിവച്ചു. ഉദ്ഘാടനപരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാവുകയാണെന്നും മന്ത്രി പറഞ്ഞു.
സാധാരണയായി, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതാണു പതിവ്. എന്നാൽ ദുരന്തബാധിതരുടെ ആവശ്യപ്രകാരം അവർക്ക് ഏറ്റവും അടുത്തു ലഭ്യമാകുന്ന സ്ഥലത്തു ടൗണ്‍ഷിപ്പ് നിർമിക്കാനാണ് സർക്കാർ തീരുമാനിച്ചത്. കേവലം വീടുകൾ മാത്രമല്ല, ഒരു ടൗണ്‍ഷിപ്പിൽ ഉൾപ്പെടുത്തേണ്ട എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഡിസൈൻ. മറ്റെല്ലാ മേഖലയിലെയുംപോലെതന്നെ ദുരന്തനിവാരണത്തിലെ കേരള മോഡലാണിതെന്നും മന്ത്രി അവകാശപ്പെട്ടു.
വീട് വച്ചുകൊടുത്തതുകൊണ്ടു മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്നും അതിനായുള്ള പദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കടബാധിതരുടെ കടങ്ങൾ കേന്ദ്രം എഴുതിത്തള്ളാത്ത സാഹചര്യത്തിൽ അതിന്റെ ലിസ്റ്റ് പൂർണമായും തയാറാക്കി അടുത്ത നടപടികളിലേക്കു കേരളം കടക്കും.
രണ്ടു രക്ഷാകർത്താക്കളും നഷ്ടപ്പെട്ട ഏഴു കുട്ടികൾക്കു പത്തുലക്ഷം രൂപവീതം അക്കൗണ്ടിൽ നിക്ഷേപിച്ചു. മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ചുലക്ഷം രൂപ വീതം നിക്ഷേപിച്ചിട്ടുണ്ട്.
മാതാപിതാക്കളിൽ ഒരാളോ, രണ്ടുപേരോ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് ആരോഗ്യവകുപ്പ് നൽകിയതിനു പുറമേ സർക്കാർ പത്തുലക്ഷം രൂപ നൽകി. സിഎസ്ആർ ഫണ്ടുകളിലൂടെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രാഥമിക ആവശ്യങ്ങൾക്കായി രണ്ടര ലക്ഷം രൂപ നൽകിയതായും മന്ത്രി അറിയിച്ചു.