തൃശൂർ: സാധാരണക്കാരും പാവങ്ങളുമായ അസംഘടിത തൊഴിലാളികളിൽ എത്തിച്ചേരുമ്പോഴാണ് സമൂഹത്തിന്റെ വികസനം പൂർണമാകുന്നതെന്നു കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല. കേരളത്തിലെ വിവിധ രൂപതകളിൽനിന്നുള്ള വൈദികർക്കു വേണ്ടി കേരള ലേബർ മൂവ്മെന്റ്(കെഎൽഎം) സംസ്ഥാന സമിതി തൃശൂർ ഡിബിസിഎൽസി യിൽ സംഘടിപ്പിച്ച ദ്വിദിന കാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തികേന്ദ്രീകൃതമായ തൊഴിലാളി സങ്കല്പം ഇന്ത്യയിലെ ആധുനിക തൊഴിൽ കാഴ്ചപ്പാടുകൾക്കു മുമ്പിൽ വെല്ലുവിളിയാണ്. തൊഴിലാളികൾ ദാരിദ്ര്യത്തിൽനിന്നു കരകയറുന്നതിനു സഹായകമായ തൊഴിൽനിയമങ്ങളില്ല. അസംഘടിതരായ തൊഴിലാളികളെ കേൾക്കാതെ പുതിയ നിയമങ്ങൾ രൂപപ്പെടുത്തരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെഎൽഎം സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി അധ്യക്ഷത വഹിച്ചു. വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ജോയി ഗോതുരുത്ത്, ദീപിക തൃശൂർ റസിഡന്റ് മാനേജർ ഫാ. റാഫേൽ ആക്കാമറ്റത്തിൽ, കെഎൽഎം സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, കെഎൽഎം വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് മോളി ജോബി, തോമസ് കുരിശിങ്കൽ, സ്റ്റീഫൻ കൊട്ടാരത്തിൽ, ജോസ് മാടാനി, അഡ്വ. തോമസ് മാത്യു, ജോസ്മാത്യു ഉൗക്കൻ എന്നിവർ പ്രസംഗിച്ചു.
തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ദിവ്യബലി അർപ്പിച്ച് സന്ദേശം നല്കി. സെബാസ്റ്റ്യൻ പാലംപറമ്പിൽ, ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ എന്നിവർ വിവിധ വഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാൻ സമാപന സമ്മേളനത്തിൽ മുഖ്യ സന്ദേശം നല്കി. സിസ്റ്റർ ആനീസ് എസ്കെഡി, മോളി ഫ്രാൻസിസ്, ബിജു ചിറയത്ത്, സി.ടി. ജോയി, മോളി വർഗീസ്, ടോമി പൊറത്തൂർ തുടങ്ങിയവർ നേതൃത്വം നല്കി. വിവിധ രൂപതകളിൽ നിന്ന് 38 വൈദികരും രൂപത കെഎൽഎം ഡയറക്ടർമാരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.