കായംകുളം: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹോദരനു പരിക്കേറ്റു. കായംകുളം പത്തിയൂർ പടിഞ്ഞാറ് കരീലക്കുളങ്ങര അരിവണ്ണൂർ വീട്ടിൽ സുരേഷ്-ബിന്ദു ദമ്പതികളുടെ മകൻ ജഗത്ത്ദേവ് (23) ആണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല പട്ടണക്കാട് മഹാദേവക്ഷേത്രത്തിനു സമീപം ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു അപകടം.
വടക്കുനിന്നും തെക്ക് ഭാഗത്തേക്കു വരികയായിരുന്ന കാർ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയും ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറിൽ ഇടിക്കുകയുമായിരുന്നു. ബൈക്ക് ഓടിച്ച ജഗത്ത് സംഭവസ്ഥലത്ത് മരണപ്പെട്ടു. ഒപ്പം ബൈക്കിൽ സഞ്ചരിച്ച സഹോദരൻ ഋഷിദേവി(16)നെ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മരിച്ച ജഗത്ത് ഡിവൈഎഫ്ഐ കരീലക്കുളങ്ങര മേഖല കമ്മിറ്റി അംഗവും യുവജന ക്ഷേമ ബോർഡ് മുതുകുളം ബ്ലോക്ക് കോ-ഓർഡിനേറ്ററുമാണ്.