അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 29 വർഷം കഠിന തടവും 1,16,000 രൂപ പിഴയും. അടൂർ നെല്ലിമുകൾ മലങ്കാവിൽ കെഐപി കനാൽ പുറംപോക്കിൽ താമസിക്കുന്ന സുമേഷി(20) നെയാണ് അടൂർ അതിവേഗകോടതി ശിക്ഷിച്ചത്. 2023 ഏപ്രിൽ 24നും ജൂൺ 18നുമായി ഇയാൾ അതിജീവിതയെ ഫോണിൽക്കൂടി പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകിയും സ്നേഹം നടിച്ചും വീട്ടിൽ അതിക്രമിച്ചു കയറിയും സമീപത്തെ റബർത്തോട്ടത്തിൽ എത്തിച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്.
അടൂർ സിഐ ആയിരുന്ന ശ്രീകുമാറാണ് കേസന്വേഷണം നടത്തി കുറ്റപത്രം തയാറാക്കിയത്. പ്രതി ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും പോക്സോ ആക്ടും പ്രകാരവും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും സാക്ഷികളെയും 24 രേഖകളും ഹാജരാക്കി. പിഴയായി അടയ്ക്കുന്നതുക അതിജീവിതയ്ക്കു നൽകാൻ ലീഗൽ സർവീസ് അഥോറിറ്റിയെ ചുമതലപ്പെടുത്തി. അല്ലാത്ത പക്ഷം 15 ദിവസം കൂടി കഠിനതടവ് അനുഭവിക്കണം. പോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത പി. ജോൺ ഹാജരായി.