മഞ്ചംപാറ ഗവ. എല്‍പിഎസിലെ കുട്ടികള്‍ക്ക് നടക്കാന്‍ വഴിയില്ല; രക്ഷിതാക്കള്‍ പ്രതിഷേധത്തിൽ
Tuesday, September 24, 2024 6:32 AM IST
പേരൂര്‍ക്കട: കാച്ചാണി വാര്‍ഡില്‍ ഉള്‍പ്പെടുന്ന മഞ്ചംപാറ ഗവ. എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് ക്ലാസ് മുറികളിലെത്തണമെങ്കില്‍ സര്‍ക്കസ് അഭ്യസിക്കണം..! സ്‌കൂള്‍ തുറക്കുന്ന സമയമായിട്ടും ഓടയുടെ പണി പിഡബ്ല്യുഡി പൂര്‍ത്തിയാക്കാത്തതാണ് വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടിയായത്.

മഞ്ചംപാറ സ്‌കൂളില്‍ 83 വിദ്യാര്‍ഥികളാണ് ഉള്ളത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിച്ചേരുന്നവരാണ് ഇവര്‍. മലമുകള്‍ ഭാഗത്തുനിന്ന് ഓടയുടെ പണി നടന്നുവരുന്നതാണ് വിദ്യാര്‍ഥി കളെ വലയ്ക്കുന്നത്. സ്‌കൂളിനു സമീപത്തുകൂടിയുള്ള ഓടയുടെ പണി മൂന്നാഴ്ചമുമ്പ് ആരംഭിച്ചതാണ്. ഓണാവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുന്ന സമയമായിട്ടും ഇവര്‍ക്ക് താല്‍ക്കാലികവഴി ഒരുക്കാൻപോലും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഓടയെ മുറിച്ചുകടന്നു വിദ്യാര്‍ഥികള്‍ കടന്നുപോകുന്നത് അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു ഇരുമ്പുപലക മറികടന്നാണ്.


അവധി കഴിഞ്ഞു സ്‌കൂള്‍ തുറന്ന ദിവസമായ ഇന്നലെ വിദ്യാര്‍ഥികളെല്ലാം വളരെ ബുദ്ധിമുട്ടിയാണ് സ്‌കൂളിലെത്തിയത്. സ്‌കൂള്‍ പരിസരമാണെങ്കിൽ മഴപെയ്ത് ചളിമുങ്ങി കിടക്കുകയാണ്. ഇങ്ങനെ ദുരിതങ്ങള്‍ താണ്ടിവേണം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്മുറികളില്‍ എത്താന്‍. ഒരാഴ്ചയെങ്കിലും കഴിയാതെ ഓടയുടെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഓടയുടെ പണി സമയബന്ധിതമായി പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരമൊരു ദുര്‍ഗതി ഉണ്ടാകുമായിരുന്നില്ലെന്നു രക്ഷിതാക്കളും ഒരേസ്വരത്തില്‍ പറയുന്നു.