മഴയ്ക്കൊപ്പം കാറ്റും; ജില്ലയിൽ വ്യാപക നാശനഷ്ടം
Tuesday, July 16, 2024 2:16 AM IST
പത്തനംതിട്ട: ജില്ലയിൽ കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ചയോടെയുണ്ടായ കാറ്റിലാണ് നാശനഷ്ടമുണ്ടായത്. റാന്നി, മല്ലപ്പള്ളി, കോഴഞ്ചേരി, കോന്നി താലൂക്കുകളിൽ കാറ്റിൽ നഷ്ടങ്ങളുണ്ടായി. വൻമരങ്ങൾ പലയിടത്തും കടപുഴകി. മരങ്ങൾ വീണു നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നു. വൈദ്യുതി വിതരണം പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്. മരങ്ങൾ വീണു റോഡുകളിൽ ഗതാഗതതടസം ഉണ്ടായി.

റാന്നി വാളിപ്ലാക്കൽ ഉപ്പുകുളത്തിൽ മനോജിന്‍റെ വീടിനു മുകളിലേക്ക് തേക്കുമരം വീണു നാശനഷ്ടം സംഭവിച്ചു. വലഞ്ചുഴി മുസ്ലിം പള്ളിക്കു സമീപം കടയിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു. പത്തനംതിട്ടയിൽ ഷാനവാസ് പെരിങ്ങമ്മലയുടെ വീടിനു മുകളിലേക്ക് മരങ്ങൾ വീണു നാശനഷ്ടം സംഭവിച്ചു.

പത്തനംതിട്ട നഗരസഭയിൽ വഞ്ചിപ്പൊയ്ക പുത്തൻവിള കുഞ്ഞുമോന്‍റെ വീടിനു മുകളിൽ മരം പിഴുതു വീണു. വീടിനു കനത്ത നാശനഷ്ടം നേരിട്ടു. സമീപത്തുനിന്നിരുന്ന മാവാണ് കടപുഴകിയത്. വീട്ടിലുണ്ടായിരുന്ന കുഞ്ഞുമോനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വഞ്ചിപ്പൊയ്ക നെല്ലിക്കാട്ടിൽ മനോഹരന്‍റെ വീടിനു മുകളിലേക്ക് പ്ലാവ് പിഴുതുവീണ് വീട് പൂർണമായും തകർന്നു.

കാറ്റിലും മഴയിലും കുമ്പഴ ഇലക്‌ട്രിക്കൽ സെക്‌ഷൻ പരിധിയിൽ പല ഭാഗത്തും മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യുത കമ്പികൾ പൊട്ടുകയും പോസ്റ്റുകൾ ഒടിയുകയും ചെയ്തു.

കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഞായറാഴ്ച രാത്രി മുതൽ ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്.

കീക്കൊഴൂർ - ഉതിമൂട് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. മല്ലപ്പള്ളി - ചെറുകോൽപ്പുഴ റോഡിൽ വൃന്ദാവനം ജംഗ്ഷനു സമീപവും മരം വീണു.

സംഭരണികളിൽ ജലനിരപ്പുയർന്നു,മൂഴിയാറിൽ റെഡ് അലർട്ട്

പത്തനംതിട്ട: വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനെത്തുടർന്ന് സംഭരണികളിൽ ജലനിരപ്പുയർന്നു. എന്നാൽ, ശബരിഗിരി പദ്ധതിയുടെ കക്കി, ആനത്തോട്, പന്പ സംഭരണികളിൽ ജലനിരപ്പ് 33 ശതമാനം മാത്രമാണ്.

മൂഴിയാർ സംഭരണിയിൽ ജലനിരപ്പ് 190.2 മീറ്ററിലേക്ക് എത്തിയതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 192.63 മീറ്ററാണ് സംഭരണിയുടെ ശേഷി. മണിയാർ, കാരിക്കയം, അള്ളുങ്കൽ സംഭരണികളിൽ ജലനിരപ്പ് ക്രമീകരിച്ചു വരികയാണ്. പെരുന്തേനരുവി സംഭരണി നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. പെരുന്തേനരുവിയിൽ ജലനിരപ്പ് ഉയർന്നതോടെ കുരുന്പൻമൂഴി കോസ്‌വേയിലും വെള്ളം കയറി.

കക്കിയിൽ ഇന്നലെ രാവിലെ വരെയുള്ള കണക്കിൽ 78 മില്ലിമീറ്റർ മഴ ലഭിച്ചു. പന്പയിൽ 53, മൂഴിയാറിൽ 53, വടശേരിക്കര 69.4, പത്തനംതിട്ടയിൽ 49.2, കോന്നി എസ്റ്റേറ്റിൽ 39.1, തിരുവല്ലയിൽ 57.1 മില്ലിമീറ്ററും മഴ പെയ്തു.

നദികളിൽ ജലനിരപ്പുയർന്നു

പന്പാനദിയിൽ അയിരൂരിൽ ഇന്നലെ വൈകുന്നേരം 5.69 മീറ്ററും മാരാമണ്ണിൽ 4.64 മീറ്ററും ആറന്മുളയിൽ 4.38 മീറ്ററുമാണ് ജലനിരപ്പ്. ഞായറാഴ്ചയിലെ നിരപ്പിൽനിന്ന് ഒരു മീറ്ററോളം ജലനിരപ്പുയർന്നു.

മണിമലയാറ്റിലെ വള്ളംകുളത്ത് 3.74, കല്ലൂപ്പാറയിൽ 4.58 മീറ്ററുമാണ് ജലനിരപ്പ്. കോന്നിയിൽ18.3 മീറ്ററിലേക്ക് ജലനിരപ്പുയർന്നു. കല്ലേലിയിൽ 29.97 മീറ്ററിലാണ് ജലനിരപ്പ്.