സുൽത്താൻ ബത്തേരി: ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ച കല്ലുമുക്ക് മാറോട് രാജു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തിനു കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്.
അന്നു രാവിലെ മുതൽ സന്ധ്യവരെ പാടത്ത് പണിയിലായിരുന്നു ഇദ്ദേഹം. വയലിൽ ഞാറ് പറിച്ചുനാട്ടാനുള്ള പരുവത്തിലാണ്. അയൽവാസിയായ ബന്ധുവിന്റെ സഹായത്തോടെയാണ് നിലം ഉഴുതുമറിച്ചത്.
ഇതിനുള്ള കൂലി കൊടുക്കുന്നതിനു ബന്ധുവീട്ടിൽ പോയി തിരികെ റോഡിലൂടെ വരുന്പോഴാണ് ആന വയലിൽ നിൽക്കുന്നത് കണ്ടത്. ഉടൻ വീട്ടിലെത്താൻ വയലിൽ ഇറങ്ങി ഓടിയെങ്കിലും ആനയുടെ ആക്രമണത്തിൽനിന്നു ഒഴിവാകാനായില്ല. ബിരുദ വിദ്യാർഥിനിയാണ് രാജുവിന്റെ മകൾ. മകൻ ഐടിഐ പൂർത്തിയാക്കി ജോലിക്കു ശ്രമിക്കുകയാണ്. രാജുവിനു കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു കുടുംബത്തിന് ഉപജീവനത്തിന് ആശ്രയം.