സുൽത്താൻ ബത്തേരി: ഓണക്കാലവും വിവാഹ സീസണും വരവായതോടെ വയനാടൻ ചേനയ്ക്കു ഡിമാൻഡ് വർധിച്ചു. സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത കിഴങ്ങുവർഗമാണ് ചേന. നാരുകൾക്ക് പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പർ, ഇരുന്പ്, ഫോസ്ഫറസ്, വിറ്റാമിൻ എ, ബി, പ്രോട്ടീൻ തുടങ്ങിയവയും അടങ്ങുന്നതാണ് വയനാടൻ ചേന.
വിവിധ രോഗങ്ങൾ അലട്ടുന്നവർക്കും കഴിക്കാൻ പറ്റുന്ന വയനാടൻ ചേന ആവശ്യത്തിനൊത്ത് വിപണിയിൽ ലഭ്യമല്ല. കാട്ടുപന്നി ശല്യം കാരണം ജില്ലയിൽ പലേടത്തും കിഴങ്ങുവിളകൾ കൃഷി ചെയ്യാൻ കഴിയുന്നില്ല. ഇതാണ് ചേന ലഭ്യത കുറയാൻ കാരണം. ചേന ക്വിന്റലിന് 3,500-4,000 രൂപയാണ് നിലവിൽ വില. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 1,000 രൂപയിലും താഴെയായിരുന്നു.