കേരള അന്ധവിശ്വാസ, അനാചാര നിർമാർജന ബിൽ കെ.ഡി. പ്രസേനൻ ആദ്യം അവതരിപ്പിച്ചത് 2021ലാണ്. ചർച്ച പൂർത്തിയാകാതെ മാറ്റിവച്ച ബിൽ ഇന്നലെ വീണ്ടും വന്നപ്പോൾ പ്രസേനൻ ചില സത്യങ്ങൾ പറഞ്ഞു.
ബിൽ അവതരിപ്പിച്ച ദിവസം നിയമസഭയിൽനിന്നു പുറത്തിറങ്ങിയപ്പോൾ മുതൽ ഫോണിൽ നിരന്തരം വിളികൾ. ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങളും ചിലപ്പോഴെങ്കിലും ഭീഷണികളുമായിരുന്നു. തങ്ങളുടെ സമുദായത്തിനെതിരെയാണ് ബിൽ എന്നായിരുന്നു വിളിച്ചവരെല്ലാം പറഞ്ഞത്.
എന്നാൽ, പിന്നീട് കേരളത്തിൽ ദുരഭിമാനക്കൊലയും അനാചാരങ്ങളുടെ ഭാഗമായ കൊലപാതകവുമൊക്കെ അരങ്ങേറിയപ്പോൾ പലരും പഴയ ബില്ലിന്റെ കാര്യം അന്വേഷിച്ചു വിളിച്ചതായും പ്രസേനൻ പറഞ്ഞു.
ഗിഗ് പ്ലാറ്റ്ഫോം തൊഴിലാളികൾക്കു ക്ഷേമനിധി വേണമെന്നാവശ്യപ്പെട്ട് ഡോ. എൻ. ജയരാജ് സ്വകാര്യബിൽ അവതരിപ്പിച്ചെങ്കിലും സർക്കാർ അനുകൂലിച്ചില്ല. എങ്കിലും ഈ വിഭാഗം തൊഴിലാളികളുടെ വിഷമതകൾ പൊതുശ്രദ്ധയിൽ കൊണ്ടുവരാനായി.
സർക്കാർ ഒരു നിയമം പരിഗണിക്കുന്നുണ്ടെന്ന ഉറപ്പും ലഭിച്ചു. ആൾക്കൂട്ട കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും വർഗീയ കൊലപാതകങ്ങളുമൊക്കെ നിയന്ത്രിക്കാനായി ചാണ്ടി ഉമ്മൻ ബില്ല് അവതരിപ്പിച്ചെങ്കിലും പ്രസംഗിച്ചതത്രയും സിപിഎമ്മുകാരുടെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചാണ്.
കെ.ടി. ജയകൃഷ്ണൻ മാസ്റ്ററും ടി.പി. ചന്ദ്രശേഖരനും അരിയിൽ ഷുക്കൂറും ശരത് ലാലും കൃപേഷുമൊക്കെയാണ് പ്രസംഗത്തിൽ കടന്നുവന്നത്.
പ്രതികളെ രക്ഷിക്കാനായി സുപ്രീംകോടതിയിൽ നിന്നുള്ള അഭിഭാഷകരെ കൊണ്ടുവന്ന് കോടികൾ ചെലവിട്ടതിനെക്കുറിച്ചും പരാമർശമുണ്ടായി. ബില്ലിനെ മന്ത്രി വി. ശിവൻകുട്ടി അനുകൂലിച്ചില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
സ്വകാര്യ ബില്ലുകളെല്ലാം തീർപ്പാക്കി നിശ്ചിതസമയത്തിനും പതിനഞ്ചു മിനിറ്റ് മുന്പേ സഭ പിരിഞ്ഞു.