രാഗിണിയെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ഓഫീസ് അറ്റൻഡന്റ് ആയി 8,500 - 13,210 രൂപ ശന്പള സ്കെയിലിൽ നിയമിക്കുന്നതിന് 2015 സെപ്റ്റംബർ 10ന് സർക്കാർ ഉത്തരവായിരുന്നു. എന്നാൽ ഇതുവരെ നിയമനം ലഭിച്ചിട്ടില്ലെന്നും തനിക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും അടിയന്തരമായി അനുവദിച്ചു നൽകണമെന്നും പത്തുവർഷത്തോളമായി തന്റെ മാത്രം സംരക്ഷണയിൽ കഴിയുന്ന ഷെഫീക്കിനെ അകറ്റാതെ കുഞ്ഞിന്റെ സംരക്ഷണം പൂർണമായും ഉറപ്പു വരുത്തുന്നതിനായി അൽ അസ്ഹർ മെഡിക്കൽ കോളജിലെ അമ്മത്താരാട്ട് വിഭാഗത്തിൽ ഡെപ്യൂട്ടേഷൻ നൽകി നിയമിക്കണമെന്നും രാഗിണി അപേക്ഷ നൽകിയിരുന്നു.
ഇക്കാര്യത്തിൽ സർക്കാർ വനിത ശിശു വികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയതിനെ തുടർന്ന് കുട്ടിക്ക് മുഴുവൻ സമയവും രാഗിണിയുടെ പരിചരണവും ജീവിതകാലം മുഴുവൻ മരുന്നും ആവശ്യമാണെന്ന് ഡോക്ടർ വ്യക്തമാക്കിയതായി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ ഷെഫീക്ക് നിലവിൽ കഴിയുന്ന അൽ അസ്ഹർ മെഡിക്കൽ കോളജിന് ഏറ്റവും അടുത്തുള്ള തൊടുപുഴ ഐസിഡിഎസിൽ ഓഫീസ് അറ്റൻഡന്റ് തസ്തിക സൂപ്പർ ന്യൂമററിയായി സൃഷ്ടിച്ച് നിയമനം നൽകാവുന്നതാണെന്നും വനിത ശിശു വികസന വകുപ്പ് ഡയറക്ടർ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമനം നൽകി ഉത്തരവായത്. വാഗമണ്‍ കോലാഹലമേട് സ്വദേശിനിയാണ് രാഗിണി.