കൊച്ചി: ജോലിസമ്മര്‍ദം മൂലം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്കു സ്ഥലംമാറ്റം വാങ്ങാനോ അന്ന സെബാസ്റ്റ്യന്‍ ആലോചിച്ചിരുന്നതായി ബാല്യകാല സുഹൃത്തും സഹപാഠിയുമായ ആന്‍ മേരി. മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് വിളിച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകളാണു പങ്കുവച്ചതെന്ന് ആന്‍ മേരി പറഞ്ഞു.
ഇതിനിടെ, നാട്ടിലേക്ക് അയല്‍വാസിയുടെ വിവാഹത്തിനായി ഒരു ദിവസമാണ് അവള് വന്നത്. അന്നും വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. ഒരു ദിവസം കഴിഞ്ഞു പോയാൽ പോരേയെന്നു ചോദിച്ചപ്പോള്‍, മാനേജര്‍ ലീവ് തരില്ലെന്നാണു പറഞ്ഞത്. അടുത്ത ദിവസംതന്നെ തിരിച്ചുപോയി.
സ്ഥിരമായി ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞങ്ങള്‍ വിളിക്കാറുണ്ട്. കുറച്ചു ദിവസങ്ങളായി വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ഓഫീസിലാണ്, മീറ്റിംഗിലാണ് എന്നൊക്കെയാണു പറയാറ്.
അന്നയുടെ അമ്മയുടെ കത്ത് പുറത്തുവന്നതിനു പിന്നാലെ കുറേപ്പേര് അവരുടെ അനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കത്തില്‍ എഴുതിയതിനേക്കാള്‍ വലിയ ദുരിതമാണ് അവരെല്ലാം അനുഭവിക്കുന്നതെന്നാണ് ഒരു കുട്ടി അഭിപ്രായപ്പെട്ടത് - ആന്‍ മേരി പറഞ്ഞു.