നേരത്തേ രാഹുല്‍ രണ്ടു വിവാഹങ്ങള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് അതില്‍നിന്ന് പിന്‍വാങ്ങിയെന്ന് ഹരിദാസന് പറഞ്ഞു. ഇക്കാര്യങ്ങള്‍കൂടി പോലീസ് പരിശോധിക്കണം. പന്തീരാങ്കാവ് പോലീസിനെ വിശ്വാസമില്ലാത്തതിനാല്‍ കേസ് എറണാകുളത്തേക്കു മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കേസന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫറോക്ക് എസിപി സാജു കെ. ഏബ്രഹാമിനാണ് അന്വേഷണ ച്ചുമതല. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ്എച്ച്ഒയെ അന്വേഷണത്തില്‍നിന്ന് മാറ്റി. സിറ്റി പോലീസ് കമ്മീഷണറുമായി അസി. കമ്മീഷണര്‍ ചര്‍ച്ച നടത്തി.
അലംഭാവം കാട്ടിയ എസ്എച്ച്ഒയുടെ തൊപ്പി തെറിച്ചു കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹികപീഡന പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടിയതിന് പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) എ.എസ്. സരിന് സസ്പെൻഷൻ. ഫറോഖ് എസിപി സാജു കെ. ഏബ്രഹാം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഐജിയാണ് സസ്പെൻഷൻ ഉത്തരവു പുറപ്പെടുവിച്ചത്.
നവവധുവിന് ക്രൂര മർദനമേറ്റ വിഷയത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ സ്വീകരിച്ച നടപടികളെ രൂക്ഷമായി വിമർശിച്ച് വനിതാ കമ്മീഷനും ഇടതു യുവജനസംഘടനകളും രംഗത്തെത്തിയിരുന്നു.
മർദനമേറ്റ നവവധു ആശുപത്രിയിൽ ചികിത്സ തേടിയിട്ടും വിഷയത്തിന്റെ ഗൗരവം മാനിച്ച് നടപടി സ്വീകരിക്കുന്നതിൽ എസ്എച്ച്ഒയ്ക്കു വീഴ്ച പറ്റിയെന്നു രഹസ്യാന്വേഷണ വിഭാഗങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതി രാഹുലിനു പോലീസ് ഒത്താശ ചെയ്തുവെന്ന ആരോപണവും നവവധുവിന്റെ വീട്ടുകാർ ഉന്നയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണു വധുവിന്റെ വീട്ടുകാർ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയത്.
സ്റ്റേഷനിലേക്ക് രാഹുലിനെ വിളിച്ചുവരുത്തി കേസെടുത്തശേഷം പോലീസ് നോട്ടീസ് നൽകി പറഞ്ഞുവിട്ടു. പിന്നീട് സംഭവം വിവാദമായപ്പോഴാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. അപ്പോഴേക്കും രാഹുൽ ഒളിവിൽ പോയി.
പോലീസ് കേസെടുക്കാൻ വൈകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. രാഹുലിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണത്തെ തുടർന്ന് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ മറ്റു പോലീസുകാരെയും കേസ് അന്വേഷണത്തിൽനിന്നു മാറ്റിനിർത്തിയിട്ടുണ്ട്.