കേരളത്തിൽ വർധിച്ചുവരുന്ന ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ പോലീസ് തയാറാകണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പോലീസ് മേധാവിക്കു കത്ത് നൽകിയതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഗുണ്ടകൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനിൽ ചേർന്ന യോഗത്തിൽ റേഞ്ച് ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ തുടങ്ങിയവർ പങ്കെടുത്തു.
ഉന്നതതല യോഗത്തിലെ നിര്‍ദേശങ്ങൾ എല്ലാ സ്റ്റേഷനുകളിലെയും ഗുണ്ടാപ്പട്ടിക പുതുക്കണം. ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിക്കണം. ജയിലിൽനിന്നിറങ്ങി വീണ്ടും അക്രമം കാട്ടിയാൽ കോടതിയിൽ റിപ്പോർട്ട് നൽകി കരുതൽ തടങ്കലിലാക്കണം.
ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ ഇവരെ നാടു കടത്താം. പുതിയ ക്രിമിനലുകൾക്കെതിരേ ഗുണ്ടാനിയമം ചുമത്താൻ കേസുകളുടെ വിവരങ്ങൾ സഹിതം ജില്ലാ കളക്ടർമാർക്ക് അപേക്ഷ നൽകണം.
ഗുണ്ടാവേട്ടയ്ക്ക് ജില്ലാ പോലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണം. ഗുണ്ടകളെ നേരിടുന്നതിൽ ഒരുതരത്തിലുമുള്ള വീഴ്ചയും അനുവദിക്കില്ല. ലഹരിവില്പനക്കാരെ പിടികൂടാൻ സ്പെഷൽ ഡ്രൈവുകൾ നടത്തണം. നൈറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തണം. സ്കൂളുകൾക്കു പരിസരത്ത് നിരന്തര നിരീക്ഷണമുണ്ടാവണം. സ്കൂൾ ബസുകളുടെ ഡ്രൈവർമാരെയും ബസുകളും പരിശോധിക്കണം.