കൊടും വരൾച്ച കാർഷിക വിളകളിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങളും വരുത്തിയതായി സമിതി കണ്ടെത്തി. മണ്ണിന്റെ ഫലഭൂയിഷ്ടി കുറയാനും ഘടനയിൽ മാറ്റം വരാനും കാരണമായി. സൂക്ഷ്മ ജീവികളുടെ നിലനില്പിനെത്തന്നെ പ്രതികൂലമായി ബാധിച്ചു.
100 ശതമാനം വിളനാശം സംഭവിച്ച നിരവധി കൃഷിയിടങ്ങളുണ്ടെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാഴകൾ കരിഞ്ഞുണങ്ങി. പച്ചക്കറികളും നെൽകൃഷിയും വാടിവീണു. പാകമാകാത്ത നാളികേരവും അടയ്ക്കയും കൊടും വെയിലിൽ പൊഴിഞ്ഞു വീഴുന്ന സ്ഥിതിയിലായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വേനൽമഴയിൽ 53% കുറവ് വേനൽമഴയിലുണ്ടായ വൻ കുറവ് കാർഷിക മേഖലയെ ഗുരുതരമായി ബാധിച്ചു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുന്പോൾ മാർച്ച് ആദ്യം മുതൽ മേയ് 12 വരെയുള്ള മഴയുടെ അളവിൽ സംസ്ഥാനത്ത് 53 ശതമാനത്തിന്റെ കുറവാണുണ്ടായത്.
ഈ കാലഘട്ടത്തിൽ 209.2 മില്ലിമീറ്റർ വേനൽമഴ ലഭിക്കേണ്ട സ്ഥാനത്ത് ഈ വർഷം 99 മില്ലിമീറ്റർ മഴ മാത്രമാണു ലഭിച്ചതെന്നാണ് വിദഗ്ധസമിതി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ഇടുക്കി, കാസർഗോഡ്, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ വേനൽ മഴയിൽ 60 ശതമാനത്തിലധികം കുറവുണ്ടായി. ഇതിൽത്തന്നെ കോഴിക്കോട് ജില്ലയിൽ സാധാരണ ലഭിക്കുന്ന വേനൽമഴയുടെ 12 ശതമാനം മാത്രമാണ് ഇത്തവണ ലഭിച്ചത്.