ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ പെയ്തത് പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലത്താണ്, 11 സെന്റിമീറ്റർ. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് 10 സെന്റിമീറ്ററും കോഴിക്കോട് നഗരത്തിൽ എട്ട് സെന്റിമീറ്ററും കരിപ്പൂർ വിമാനത്താവള പ്രദേശത്തും പത്തനംതിട്ട ജില്ലയിലെ ളാഹയിൽ ഏഴു സെന്റിമീറ്റർ വീതവും മഴ പെയ്തു. മലപ്പുറം ജില്ലയിലെ കൊയിലാണ്ടിയിൽ ആറു സെന്റിമീറ്റും മഴ ലഭിച്ചു.
ഒറ്റപ്പെട്ട കനത്ത മഴ ശനിയാഴ്ച വരെ ശനിയാഴ്ച വരെ ചില സ്ഥലങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ ഏഴു മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്നും പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ചയുമാണു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.