വെട്ടിപ്പു നടന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അംഗീകൃത വർക്ക് ഷോപ്പിൽ ബോഡി പണിത ബസുകൾ ആർടി ഓഫീസിൽ പരിശോധിച്ചു ബസ് ബോഡി കോഡ് അനുസരിച്ചാണു ബോഡി പണിതിരിക്കുന്നതെന്നു വെഹിക്കിൾ ഇൻസ്പെക്ടർ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ആ ബസ് രജിസ്റ്റർ ചെയ്തു നല്‍കൂ.
എന്നിട്ടും ഈ വാഹനങ്ങളുടെ സീറ്റ് ഓർഡിനറിയാണെന്ന് അവർ സർട്ടിഫിക്കറ്റ് കൊടുത്ത സ്ഥിതിക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക അഴിമതിയാണു നടന്നിട്ടുള്ളത്. എന്നാൽ, ബോഡി നിര്‍മിച്ചു നല്കിയ വർക്ക്ഷോപ്പ് ജീവനക്കാർക്കെതിരേ നടപടി എടുക്കാനാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം.
ഓട്ടം വിളിക്കുമ്പോൾ വലിയ തുക വാങ്ങുന്ന ഡീലക്സ്, ഡീലക്സ് എസി ബസുകളിൽ ഓർഡിനറി സീറ്റ് വച്ചാൽ ആരും ഓട്ടം വിളിക്കില്ല. മിക്കവാറും ബസിൽ പുഷ്ബാക്ക് സീറ്റ് ആയിരിക്കും. നികുതി കുറയ്ക്കാൻ വേണ്ടി ഓർഡിനറി സീറ്റാണെന്നു പറഞ്ഞ് ബസ് പരിശോധിച്ച വെഹിക്കിൾ ഇൻസ്പെക്ടറാണ് വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഇതിനായി ഉദ്യോഗസ്ഥർ വലിയ തുക വാങ്ങിയതായും ആരോപണമുണ്ട്. 64 ലക്ഷം നികുതി നഷ്ടം വരുത്തിയ ഈ വാഹനങ്ങളിൽ നിലവിലുള്ളത് പുഷ്ബാക്ക് സീറ്റാണോ എന്ന് പരിശോധിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നില്ല.
അങ്ങനെ പരിശോധിച്ചാൽ വാഹനത്തിലെ പുഷ്ബാക്ക് സീറ്റ് രേഖകളിൽ ഓർഡിനറി സീറ്റാക്കി മാറ്റിയ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കെതിരേയും നടപടി എടുക്കേണ്ടിവരും.