ഇടുക്കിയിലും ദുരിതപ്പെയ്ത്ത്
Wednesday, July 31, 2024 6:02 AM IST
തൊടുപുഴ: കനത്ത പേമാരിയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശം. മൂന്നു ദിവസമായി തുടരുന്ന കോരിച്ചൊരിയുന്ന മഴയിൽ മണ്ണിടിഞ്ഞും മരം വീണുമാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. അടിമാലി മച്ചിപ്ലാവ് പള്ളിക്കടുത്ത് ഓടയിൽ വീണ് ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.

ഉടുന്പഞ്ചോല താലൂക്കിൽ രണ്ടും തൊടുപുഴ, ദേവികുളം താലൂക്കിൽ ഓരോന്നുവീതം നാലു വീടുകൾ തകർന്നു. മാങ്കുളത്തുനിന്ന് കുറത്തിക്കുടിയിലേക്ക് പോകുന്ന ഭാഗത്തെ കലുങ്ക് തകർന്നു ഗതാഗതം തടസപ്പെട്ടു. സമീപത്തെ വീടിന്‍റെ സംരക്ഷണമതിൽ ഇടിഞ്ഞുവീണ് ബൈസണ്‍വാലിയിൽ വീടു തകർന്നു.

ആനച്ചാൽ കുഞ്ചിത്തണ്ണി റോഡിൽ ആഡിറ്റ് ഇറക്കത്തിൽ ഹോംസ്റ്റേയുടെ സംരക്ഷണഭിത്തി റോഡിലേക്ക് പതിച്ചു. പവർഹൗസ് ചിത്തിരപുരം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കുഞ്ചിത്തണ്ണി പുളിഞ്ചോട് ജംഗ്ഷനിൽ റോഡിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. വണ്ടിപ്പെരിയാർ വികാസ് നഗറിൽ മണ്ണിടിഞ്ഞു. തിങ്കളാഴ്ച രാത്രിയിൽ ഇല്ലിചാരി ഗവ. എൽപി സ്കൂളിനു മുകളിലേക്ക് മരം വീണു. സ്കൂളിന് സമീപമുള്ള പള്ളിവക സ്ഥലത്തുനിന്ന മരമാണ് കടപുഴകിവീണത്.

മുതിരപ്പുഴയാർ, ദേവിയാർപുഴ, ഉപ്പാർ, വേളൂർപുഴ എന്നീ നദികൾ കരകവിഞ്ഞൊഴുകി. അടിമാലിയിൽ ദേവിയാർ പുഴകവിഞ്ഞ് തീരത്തെ നിരവധി വീടുകളിൽ വെള്ളം കയറി.
ജില്ലയിലെന്പാടും പലയിടങ്ങളിലും മരം ലൈനിനു മുകളിലേക്കു വീണും പോസ്റ്റ് കടപുഴകിയും വൈദ്യുതി മുടങ്ങി. പലയിടത്തും രാത്രി ഏറെ വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. മരംവീണ് നിരവധിയിടങ്ങളിൽ ഗതാഗതം മുടങ്ങി. ഫയർഫോഴ്സെത്തിയാണ് മരംമുറിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്.


മൂന്നാർ മേഖലയിൽ വ്യാപക നാശമാണുണ്ടായത്. ഇവിടെ ദേശീയപാത ഉൾപ്പെടെ പ്രധാന റോഡുകളിലെല്ലാം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കേരളത്തിലെ ഏകഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി ഒറ്റപ്പെട്ട നിലയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ പെയ്തത് 131.04 മില്ലീമീറ്റർ മഴയാണ്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മൂന്നാർ ഉൾപ്പെടുന്ന ദേവികുളം താലൂക്കിലാണ് 198.4മില്ലി മീറ്റർ. ഉടുന്പഞ്ചോല - 72, ദേവികുളം - 198.4, പീരുമേട് -155, ഇടുക്കി -124.4, തൊടുപുഴ -105.4 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ പെയ്ത മഴയുടെ കണക്ക്.

നാലിടത്ത് ക്യാന്പുകൾ

മൂന്നാർ മൗണ്ട് കാർമൽ ചർച്ച് ഓഡിറ്റോറിയം- 42, ഗവ. ഹൈസ്കൂൾ ചിത്തിരപുരം -35, ഖജനാപ്പാറ ഗവ. എച്ച്എസ്എസ് -27, പാറത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ -5 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരുടെ എണ്ണം.

അഞ്ച് ഡാമുകൾ തുറന്നു

കല്ലാർകുട്ടി, പാബ്ല, മലങ്കര, പൊൻമുടി, ഹെഡ്‌വർക്സ് എന്നീ അണക്കെട്ടുകൾ തുറന്നു. ഇടുക്കി ഡാമിൽ ഒറ്റദിവസം കൊണ്ട് ജലനിരപ്പ് 2360.56 അടിയായി. സംഭരണശേഷിയുടെ 55 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 128.90 അടിയായി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.