പാലാ: പാലാ മുനിസിപ്പാലിറ്റി മുണ്ടുപാലം പരമലക്കുന്നില്‍ നിര്‍മിച്ച നഗര ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നിര്‍വഹിക്കും.
നഗരസഭയുടെ മേല്‍നോട്ടത്തില്‍ ആരോഗ്യവകുപ്പും ആരോഗ്യ കേരളവുമായി സഹകരിച്ചാണ് ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 48 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. സ്ട്രിപ്പുകള്‍, കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചുള്ള 14 ഇനം ലാബ് ടെസ്റ്റ്, മരുന്നുകള്‍ എന്നിവ പൂര്‍ണമായും ഇവിടെനിന്നു സൗജന്യമായിരിക്കും.
ഡോക്ടര്‍, സ്റ്റാഫ് നഴ്സുമാര്‍, ഫാര്‍മിസ്റ്റ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, അക്കൗണ്ടന്റ് എന്നീ തസ്തികകളും അനുവദിച്ചിട്ടുണ്ട്. മൈനര്‍ ഡ്രസിംഗ്, ഒബ്സര്‍വേഷന്‍ സൗകര്യം, ജീവിതശൈലീ രോഗനിര്‍ണയ ക്ലിനിക്കുകള്‍, റഫറല്‍ സംവിധാനങ്ങള്‍, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, ഗര്ഭണിക്കുള്ള ക്ലിനിക്കുകള്‍, കുട്ടികള്‍ക്കുള്ള ഇമ്യൂണൈസേഷന് തുടങ്ങിയവ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രം തുറക്കുന്നതോടെ ഇതുവഴി പാലാ കെ.എം. മാണി ജനറല്‍ അശ്രുപതിയില്‍ ഉണ്ടാകുന്ന ഒപി തിരക്ക് ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.
മുനിസിപ്പല്‍ ചെയര്മാന് ഷാജു തുരുത്തേൽ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കൗണ്‍സിലര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോജക്ട് മാനേജര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പാലാ മുനിസിപ്പാലിറ്റിക്ക് രണ്ടു ജനകീയ ആരോഗ്യകേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെയാണ് പരമലക്കുന്നിലേത്.