സംഭവം ഒത്തുതീർപ്പിലെത്തിക്കാൻ പോലീസ് നിർബന്ധിക്കുകയാണെന്ന് ശാലോം സഭയുടെ സഹമെത്രാൻ പോൾ മുനിയ അറിയിച്ചു. പോലീസിലെ ഉന്നതരെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്. അനുകൂല മറുപടി ലഭിച്ചില്ലെങ്കിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ബിഷപ് മുനിയ പറഞ്ഞു. ഹിന്ദുത്വ ഗ്രൂപ്പ് മാപ്പു പറഞ്ഞതിനാലാണ് പോലീസിൽ പരാതി നൽകാതിരുന്നതെന്ന് പള്ളിയിലെ പാസ്റ്റർ അമലിയാർ വ്യക്തമാക്കി. ഗ്രാമ സർപഞ്ചുമായി ചർച്ച ചെയ്ത് ആവശ്യമെങ്കിൽ പരാതി നൽകും.
അതേസമയം, മൂന്നു പള്ളികളിലെ കാവിക്കൊ ടികൾ നീക്കം ചെയ്തതായി പോലീസ് അറിയിച്ചു. നാലാമത്തേതും ഉടൻ നീക്കും. അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്ന് ജാബുവ രൂപത പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. റോക്കി ഷാ ആവശ്യപ്പെട്ടു. രാജ്യത്തെ സാമുദായിക സൗഹാർദവും സമാധാനവും തകർക്കാൻ കുറച്ചാളുകൾ ശ്രമിക്കുകയാണെന്ന് ക്രൈസ്തവ നേതാക്കൾ ചൂണ്ടിക്കാട്ടി. മധ്യപ്രദേശിൽ വെറും 0.29 ശതമാനം മാത്രമാണ് ക്രൈസ്തവർ.
നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരേ ഹിന്ദുത്വ തീവ്രവാദികൾ തുടർച്ചയായി ആക്രമണം നടത്തുന്നത്. ഒരുവശത്ത് മതപരിവർത്തനത്തിനെതിരേ നിലപാടെടുക്കുന്ന ജാബുവ ജില്ലയിലെ ഹിന്ദു ഗ്രൂപ്പുകൾ തദ്ദേശീയരായ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനായി സജീവമായി പ്രചാരണം നടത്തിവരികയാണ്. മതപരിവർത്തന നിരോധന നിയമം നടപ്പാക്കിയ രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്.