കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് സങ്കൽപ്പിക്കാവുന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യമാണെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റീസുമാരായ ജെ.ബി. പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.
കുറ്റകൃത്യം, അശ്ലീലം എന്നീ പ്രയോഗങ്ങൾ പലപ്പോഴും പ്രായപൂർത്തിയായവർ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള പ്രവൃത്തിയായി കാണുന്നു. കുട്ടികളുടെ അശ്ലീലം എന്ന പദം കുറ്റകൃത്യത്തിന്റെ മുഴുവൻ വ്യാപ്തിയും ഉൾക്കൊള്ളാത്ത തെറ്റായ പ്രയോഗമാണ്.
ചൈൽഡ് പോണോഗ്രഫി എന്ന പദം നിസാരവത്കരണത്തിനു കാരണമാകും. ഓരോ തവണ കാണുന്പോഴോ പങ്കിടുന്പോഴോ കുട്ടിയുടെ അവകാശങ്ങളും അന്തസും തുടർച്ചയായി ലംഘിക്കപ്പെടുന്ന കുറ്റകൃത്യമാണ്. ഇന്റർനെറ്റിൽ സർഫ് ചെയ്യാൻ കഴിവുള്ള ആർക്കും കുട്ടികളെ ഇരകളാക്കിയ വീഡിയോകളും ചിത്രങ്ങളും സൗജന്യമായി കാണാനാകും- ജസ്റ്റീസ് പർദിവാല എഴുതിയ 200 പേജുള്ള വിധിയിൽ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സ്വകാര്യമായി കാണുന്നത് പോക്സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരേ ജസ്റ്റ് റൈറ്റ് ഫോർ ചിൽഡ്രൻ അലയൻസ് എന്ന എൻജിഒ നൽകിയ അപ്പീലിലാണ് ഉത്തരവ്.
രണ്ടു കുട്ടികളുടെ അശ്ലീല വീഡിയോകൾ മൊബൈൽ ഫോണിൽ ഡൗണ്‍ലോഡ് ചെയ്തു കണ്ട എസ്. ഹരീഷ് എന്ന 28കാരനെതിരേ കേസെടുത്ത നടപടി റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ജഡ്ജി എൻ. ആനന്ദ് വെങ്കിടേഷിന്റെ കഴിഞ്ഞ ജനുവരിയിലെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.