വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
സെബിൻ ജോസഫ്
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സ്ലിപ്പുകൾ പൂർണമായി എണ്ണണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഇവിഎമ്മിനു പകരമായി ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളി.
ജനാധിപത്യത്തിൽ വിശ്വാസം കാണിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. വിമർശനാത്മകമായ വീക്ഷണം ആവശ്യമാണെങ്കിലും ഒരു സംവിധാനത്തെ അന്ധമായി സംശയിക്കരുത്. വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും സംസ്കാരം ആവശ്യമാണ്. ഇതു ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഉപകരിക്കും. ഇവിഎമ്മുകൾ കുറ്റമറ്റതാക്കി മാറ്റണമെന്നും കോടതി തെരഞ്ഞെടുപ്പു കമ്മീഷന് നിർദേശം നൽകി.
സ്ഥാനാർഥികളുടെ ചിഹ്നം യന്ത്രത്തിൽ ലോഡ് ചെയ്തു കഴിഞ്ഞാൽ യൂണിറ്റുകൾ സീൽ ചെയ്യണം. എല്ലാ സ്ഥാനാർഥികളെയും യന്ത്രം പരിശോധിക്കാൻ അനുവദിക്കണം. ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാൽ മൈക്രോ കണ്ട്രോൾ യൂണിറ്റിലെ മെമ്മറി കാർഡ് നശിപ്പിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പുവരുത്തമെന്നും സുപ്രീംകോടതി വിധിച്ചു. വിവിപാറ്റ് സ്ലിപ്പുകൾ വോട്ടർ നേരിട്ടു നിക്ഷേപിക്കണമെന്ന ആവശ്യവും കോടതി തള്ളി.
വോട്ടിംഗ് മെഷീനിലെ മൈക്രോ കണ്ട്രോളർ മെമ്മറി കാർഡ് സ്ഥാനാർഥികൾ ആവശ്യപ്പെടുന്നപക്ഷം പരിശോധിക്കാൻ എൻജിനിയർമാരുടെ സംഘത്തെ നിയോഗിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ച് ഏഴു ദിവസത്തിനുള്ളിൽ സ്ഥാനാർഥികൾ ഇതു പരിശോധിക്കുന്നതിനുള്ള അപേക്ഷ നൽകണം.
സീരിയൽ നന്പർ രണ്ട്, മൂന്ന് എന്നിവയിൽ വരുന്ന സ്ഥാനാർഥികൾക്കാണ് വോട്ടിംഗ് യന്ത്രത്തിന്റെ പരിശോധന നടത്താൻ ആവശ്യപ്പെടാൻ അർഹതയുണ്ടാകുക. പരിശോധന നടത്തുന്നതിനുള്ള ചെലവ് സ്ഥാനാർഥികൾ വഹിക്കണം. യന്ത്രത്തിൽ കൃത്രിമം കണ്ടെത്തിയാൽ ഈ തുക തിരികെ നൽകും.
വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച മൂന്നു ഹർജികളിലാണു സുപ്രീംകോടതി വിധി. വിവിപാറ്റ് സ്ലിപ്പുകൾ പരിശോധിക്കാൻ വോട്ടർമാരെ അനുവദിക്കണമെന്ന് കേസിൽ കക്ഷികളായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം (എഡിആർ) ആവശ്യപ്പെട്ടു.
ഒരു മണ്ഡലത്തിലെ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നാവശ്യപ്പെട്ട് 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പ് പ്രതിപക്ഷ നേതാക്കൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവിൽ ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തിലെ വിവിപാറ്റ് മാത്രമാണ് എണ്ണുന്നത്. എല്ലാ ബൂത്തിലെയും വിവിപാറ്റ് മെഷീൻ എണ്ണണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. അഭയ് ബക്ക്ചന്ദ് ചാജെഡ്, അരുണ്‍ കുമാർ അഗർവാൾ എന്നിവരായിരുന്നു മറ്റു ഹർജിക്കാർ.
രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഇന്നലെ നടന്ന രണ്ടാം ഘട്ടത്തിൽ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എട്ടുവരെയുള്ള കണക്കാണിത്.
ഒരു സീറ്റിൽ തെരഞ്ഞെടുപ്പു നടന്ന ത്രിപുരയിലാണ് കൂടുതൽ പോളിംഗ്. 78.53 ശതമാനം. ഏറ്റവും കുറവ് പോളിംഗ് എട്ടു സീറ്റിൽ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലാണ്; 53.71 ശതമാനം. എട്ടു സീറ്റിൽ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും 53.51 ശതമാനാണു പോളിംഗ്. 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 സീറ്റുകളിലേക്കായിരുന്നു ഇന്നലെ പോളിംഗ് നടന്നത്.
ഇവിഎം സുപ്രീംകോടതി വിധി: പ്രതിപക്ഷം മാപ്പുപറയണമെന്നു മോദി
അരാരിയ: എല്ലാ വിവിപാറ്റ് സ്ലിപ്പും എണ്ണാനാവില്ലെന്നും പേപ്പർ ബാലറ്റിലേക്ക് തിരിച്ചുപോകുന്നത് അപ്രായോഗികമാണെന്നുമുള്ള സുപ്രീംകോടതി വിധിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരേ അവിശ്വാസം പരത്തി പാപം ചെയ്ത കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ക്ഷമാപണം നടത്തണമെന്നും ബിഹാറിലെ അരാറിയയിൽ തെരഞ്ഞെടുപ്പു റാലിയിൽ മോദി പറഞ്ഞു.
മുസ്ലിം പ്രീണനത്തിനായി ഒബിസി, എസ്സി/എസ്ടി സംവരണം തട്ടിപ്പറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. രണ്ടു കരസേനാ ജവാന്മാർക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. സോപോർ മേഖലയിൽ വ്യാഴാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് ജാവദേക്കർ
ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജൻ ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് താനുമായി ചർച്ച നടത്തിയെന്ന ബിജെപി ആലപ്പുഴ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ ആരോപണത്തിൽ പ്രതികരിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ.
താൻ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്ന് ശോഭയ്ക്കും കെപിസിസി അധ്യക്ഷൻ കെ. സുധാകരനുമാണോ അറിയാവുന്നതെന്ന് ചോദിച്ച ജാവദേക്കർ ഇ.പി. ജയരാജനുമായി ചർച്ച നടത്തിയെന്ന ആരോപണം നിഷേധിക്കുകയും ചെയ്തു.
ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജാവദേക്കറിന്റെ പ്രതികരണം. ജയരാജനെ അദ്ദേഹത്തിന്റെ മണ്ഡലത്തിലോ വിമാനത്താവളത്തിലോ പാർലമെന്റിൽ വച്ചോ കണ്ടുമുട്ടിയിട്ടുണ്ടാകാം.
ഓരോ ദിവസവും ഒട്ടേറെ വ്യക്തികളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നയാളാണു താൻ. കോണ്‍ഗ്രസ് എംപി ശശി തരൂരിനൊപ്പമോ മറ്റു പാർട്ടികളിലെ നേതാക്കൾക്കൊപ്പമോ ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ടാകാം- ജാവദേക്കർ പറഞ്ഞു.
അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീരുമാനം ഇന്ന്
അമേഠി: ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള അന്തിമതീരുമാനം ഇന്നു നടക്കുന്ന കോൺഗ്രസ് യോഗത്തിൽ ഉണ്ടായേക്കുമെന്ന് സൂചന.
സ്ഥാനാർഥിത്വം ചർച്ച ചെയ്യുന്നതിനായി ഇന്ന് രാഹുലിന്റെ ടീമിന്റെയും കോൺഗ്രസ് അമേഠി യൂണിറ്റ് ഭാരവാഹികളുടെയും പ്രത്യേക യോഗവും ഇന്നു ഡൽഹിയിൽ നടക്കും. അമേഠിയിൽനിന്നു രാഹുലിനെയും റായ്ബറേലിയിൽനിന്നു പ്രിയങ്കയെയും മത്സരിപ്പിക്കണമെന്ന് പാർട്ടി യുപി ഘടകത്തിൽനിന്നും പ്രവർത്തകരിൽനിന്നും സമ്മർദം ശക്തമായിട്ടുണ്ട്.
ഇരു സീറ്റുകളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച് കഴിഞ്ഞതവണ നടന്ന പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുകയും തീരുമാനം ഗാന്ധി കുടുംബത്തിനു വിടുകയും ചെയ്തിരുന്നു. രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ചകൾ തുടരവേ അദ്ദേഹത്തിന്റെ അമേഠിയിലെ വസതിയുടെ നവീകരണം നടക്കുന്നത് പ്രാദേശികമാധ്യമങ്ങളിൽ വാർത്തയായിരുന്നു.
മേയ് രണ്ടിന് ഇരുവരും പത്രിക സമർപ്പിക്കുമെന്നും ഇതിനു മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരു മണ്ഡലങ്ങളിലും പത്രികാസമർപ്പണം ഇന്നലെ ആരംഭിച്ചു. മേയ് മൂന്നുവരെ പത്രിക സമർപ്പിക്കാം. മേയ് 20നാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. മൂന്നാംതവണയും സ്മൃതി ഇറാനിയാണ് അമേഠിയിൽ ബിജെപി സ്ഥാനാർഥി.
സോണിയ ഗാന്ധി മത്സരത്തിൽനിന്നു പിന്മാറിയതിനെത്തുടർന്ന് പാർട്ടിയുടെ ഉത്തർപ്രദേശിലെ പരന്പരാഗത മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന ആവശ്യം നേരത്തേതന്നെ ഉയർന്നിരുന്നു. ഇവിടെ വരുൺ ഗാന്ധിയോടു മത്സരിക്കാൻ ബിജെപി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചു.
2004ൽ തന്റെ 33-ാമത്തെ വയസിലാണ് രാഹുൽ ഗാന്ധി അമേഠിയിൽ ആദ്യമായി മത്സരിക്കുന്നത്. മൂന്നു തവണ അദ്ദേഹം തുടർച്ചയായി ഇവിടെനിന്നു വിജയിച്ചു. എന്നാൽ, 2019ൽ ബിജെപിയുടെ സ്മൃതി ഇറാനി 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുലിനെ പരാജയപ്പെടുത്തുകയായിരുന്നു.
റായ്ബറേലിയിൽ ഇതേവർഷം സോണിയാഗാന്ധി 1,67,178 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ ദിനേശ് പ്രതാപ് സിംഗിനെ പരാജയപ്പെടുത്തിയത്.
ഇന്ത്യ സഖ്യത്തിന്റെ പ്രമുഖ നേതാവായ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കഴിഞ്ഞദിവസം പത്രിക സമർപ്പിച്ചിരുന്നു. രാഹുലും പ്രിയങ്കയുംകൂടി മത്സരരംഗത്തേക്കു പ്രവേശിച്ചാൽ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം ഏറ്റവും വീറും വാശിയുമുള്ളതാകും.
നരേന്ദ്ര മോദിക്കെതിരായ ഹർജി മാറ്റി
ന്യൂഡൽഹി: നരേന്ദ്ര മോദിയെ ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി മാറ്റിവച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചത്. കേസ് 29ന് പരിഗണിക്കുമെന്ന് ജസ്റ്റീസ് ദത്ത അറിയിച്ചു.
മേഘാലയ ഉപമുഖ്യമന്ത്രിയുടെ വീടിനുനേരേ ബോംബാക്രമണം
ഷില്ലോംഗ്: മേഘാലായ ഉപമുഖ്യമന്ത്രി സ്നിയാവ് ഭലോങ് ധറിന്റെ വസതിക്കുനേരേ അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞു. ഈസ്റ്റ് ഖാസി ഹിൽസിലെ വസതിക്കുനേരേ ഇന്നലെ രാവിലെയായിരുന്നു ആക്രമണം.
അത്യാഹിതങ്ങൾ സംഭവിച്ചില്ല. ഉപമുഖ്യമന്ത്രിയുടെ പരാതിയിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
കേജരിവാളിനെതിരേ ഡൽഹി ഹൈക്കോടതി; മുഖ്യമന്ത്രിയായി തുടരുന്നത് ഖേദകരം
ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായശേഷവും മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്ന അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി.
ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ കീഴിലുള്ള സ്കൂളുകളിലെ പാഠപുസ്തക വിതരണം മുടങ്ങിയതിനെതിരേ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കവേ ദേശീയതാത്പര്യത്തിനും മുകളിൽ രാഷ്ട്രീയതാത്പര്യങ്ങളെ പ്രതിഷ്ഠിക്കുന്നതു ഖേദകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
പാഠപുസ്തകങ്ങൾ നൽകുന്നതിന് മുഖ്യമന്ത്രിയുടെ ഏതാനും അനുമതി ആവശ്യമുണ്ടെന്ന് ഡൽഹി സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ച ഘട്ടത്തിലാണ് കോടതിയുടെ രൂക്ഷപ്രതികരണം.
അധികാരങ്ങൾ മുഴുവൻ കൈപ്പിടിയിലൊതുക്കാനാണ് സംസ്ഥാനസർക്കാരിന്റെ ശ്രമമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റീസ് മൻമോഹനും ജസ്റ്റീസ് മൻമീത് പി.എസ്. അറോറയും അടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തി.
ഇതിനു പിന്നാലെ മുഖ്യമന്ത്രിക്കുവേണ്ടിയല്ല കോടതിയിൽ ഹാജരായതെന്ന് അഭിഭാഷകൻ പറഞ്ഞു. സാന്പത്തിക അംഗീകാരത്തിന് കോർപറേഷൻ കമ്മീഷണർ ഔദ്യോഗിക കത്ത് നൽകിയാൽ പഠനോപകരണ വിതരണം മുടങ്ങിയ പ്രശ്നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അധ്യയനവർഷം തുടങ്ങിയിട്ടും വിദ്യാർഥികൾക്കു പാഠപുസ്തകങ്ങൾ ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനയായ സോഷ്യൽ ജൂറിസ്റ്റാണു പൊതുതാത്പര്യ ഹർജി നൽകിയത്.
‘നോട്ട’യിൽ വിശദീകരണം തേടി സുപ്രീംകോടതി
സനു സിറിയക്
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ‘നോട്ട’യ്ക്കു ലഭിച്ചാൽ ആ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശം തള്ളുകയും മറ്റു സ്ഥാനാർഥികൾ നാമനിർദേശം പിൻവലിക്കുകയും ചെയ്തതിനെത്തുടർന്ന് ബിജെപി സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ശിവ് ഖേര സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നടപടി.
നോട്ടയെ സാങ്കല്പിക സ്ഥാനാർഥിയായി കാണണമെന്നും നോട്ടയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ നിയമനിർമാണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
നോട്ടയേക്കാൾ കുറച്ച് വോട്ട് നേടുന്ന സ്ഥാനാർഥികളെ അഞ്ചു വർഷത്തേക്ക് എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
2013ൽ സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്നാണ് വോട്ടിംഗ് യന്ത്രങ്ങളിൽ നോട്ട അവതരിപ്പിച്ചത്. മത്സരിക്കുന്ന സ്ഥാനാർഥികളിൽ ആരെയും വോട്ടർക്കു താത്പര്യമില്ലെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാൻ സാധിക്കും. നിലവിലെ നിയമമനുസരിച്ച് നോട്ടയ്ക്ക് ഭൂരിപക്ഷം വോട്ടുകൾ ലഭിച്ചാൽ നിയമപരമായി അനന്തരഫലം ഉണ്ടാകില്ല.
ജേക്കബ് തോമസിനെതിരേയുള്ള അന്വേഷണം ജൂണ്‍ 30നകം പൂർത്തിയാക്കണം: സുപ്രീംകോടതി
ന്യൂഡൽഹി: ഡ്രഡ്ജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരേയുള്ള അന്വേഷണം ജൂണ്‍ 30നകം പൂർത്തിയാക്കണമെന്നു സുപ്രീംകോടതി കേരള സർക്കാരിനോട് നിർദേശിച്ചു.
കേസ് പരിഗണിക്കുന്ന ജൂലൈ 15ന് മുന്‍പായി അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്കു കൈമാറണമെന്നും ആവശ്യപ്പെട്ടു.
കേസിലെ കൂട്ടുപ്രതിയായ ഡച്ച് കന്പനി ഐഎച്ച്സി ബീവെറിനെക്കുറിച്ചുള്ള വിവരങ്ങൾ തേടി കേന്ദ്രത്തെ സമീപിച്ചെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിംഗ് കോണ്‍സൽ ഹർഷദ് വി. ഹമീദ് എന്നിവർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ കേന്ദ്രസർക്കാരിൽനിന്ന് ഇതുവരെ ലഭിച്ചില്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.
ജൂണ്‍ 30 നകം അന്വേഷണം പൂർത്തിയാക്കണമെന്ന വിവരം കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഡിവൈഎസ്പി കെ. പ്രശാന്തിന് കോടതി അനുമതി നൽകി.
സന്ദേശ്ഖാലിയിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി
കോൽക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയിൽ സിബിഐ റെയ്ഡിൽ വൻ ആയുധശേഖരം പിടികൂടി. പോലീസിന്റെയും എൻഎസ്ജി, സിആർപിഎഫ് സേനകളുടെയും സഹായത്തോടെ അഞ്ചംഗ സംഘമായി തിരിഞ്ഞായിരുന്നു സിബിഐയുടെ റെയ്ഡ്.
ഷാജഹാന്റെ ബന്ധു അബു താലിബ് മൊല്ലയുടെ വസതിയിൽനിന്ന് വിദേശനിർമിത തോക്കുകൾ ഉൾപ്പെടെ 12 തോക്കുകളാണ് കണ്ടെത്തിയത്. മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾകൊണ്ടാണ് അന്വേഷണ സംഘം എത്തിയത്.
റോബോട്ടും സഹായത്തിനുണ്ടായിരുന്നു. റേഷനരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിനാണ് ഇഡി സംഘം സന്ദേശ്ഖാലിയിൽ ഷാജഹാന്റെ വസതി റെയ്ഡ് ചെയ്യാനെത്തിയത്. തൃണമൂൽ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് പേർ ഇഡി സംഘത്തെ ആക്രമിക്കുകയായിരുന്നു.
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ് സ്ഥാനപതി
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്. മനുഷ്യബന്ധങ്ങൾ ദീർഘകാലം തുടരുമെന്ന തിരിച്ചറിവാണു തീരുമാനത്തിനു കാരണമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസിറ്റി പറഞ്ഞു.
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം വീസ നൽകുമെന്ന ഉറപ്പും അദ്ദേഹം നൽകി. ഇന്ത്യക്കാരുടെ വീസ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്റ് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിക്കു പരിഭ്രാന്തിയെന്ന് രാഹുൽ ഗാന്ധി
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പു റാലികളിലെ പ്രസംഗങ്ങളിൽ മോദിയുടെ പരിഭ്രാന്തി പ്രകടമാണെന്നും വൈകാതെ അദ്ദേഹം വേദിയിൽ കണ്ണീരൊഴുക്കാൻ സാധ്യതയുണ്ടെന്നും കർണാടകയിലെ വിജയപുരയിൽ നടന്ന കോൺഗ്രസ് റാലിയിൽ പ്രസംഗിക്കവെ രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി ഭയപ്പെട്ടിരിക്കുകയാണ്. അതിനാലാണ് അനന്തരാവകാശ നികുതി, സമ്പത്തിന്റെ പുനർവിതരണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ശ്രദ്ധ തിരിക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം നിരവധി വിഷയങ്ങൾ സംസാരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“മോദി നിങ്ങളുടെ ശ്രദ്ധ തിരിക്കാനാണു ശ്രമിക്കുന്നത്. ചിലപ്പോൾ ചൈനയെയും പാക്കിസ്ഥാനെയുംകുറിച്ച് സംസാരിക്കും. ചിലപ്പോൾ അദ്ദേഹം നിങ്ങളെ പാത്രങ്ങൾ കൊട്ടാനും നിങ്ങളുടെ മൊബൈൽ ഫോണുകളുടെ ടോർച്ച് ഓണാക്കാനും ആവശ്യപ്പെടും. പാവപ്പെട്ടവരുടെ പണം മാത്രമാണു മോദി തട്ടിയെടുത്തത്. അദ്ദേഹം ചില കോടീശ്വരന്മാരെ ഉണ്ടാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ സമ്പത്തിന്റെ 40 ശതമാനവും നിയന്ത്രിക്കുന്നത് ഒരു ശതമാനം ആളുകൾ മാത്രമാണ്’’-രാഹുൽ പറഞ്ഞു. അഗ്നിവീർ പദ്ധതിയിലൂടെ ഇന്ത്യൻ യുവാക്കളുടെ സൈനിക ജോലികൾ പ്രധാനമന്ത്രി മോദി തട്ടിയെടുക്കുകയാണെന്നും ഇത് ഇന്ത്യൻ സൈന്യത്തിനും സൈനികർക്കും അപമാനമാണെന്നും ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ഈ പദ്ധതി ഇല്ലാതാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ചരിത്രത്തിലാദ്യമായി ഉദ്ധവ് താക്കറെ കോൺഗ്രസിനു വോട്ട് ചെയ്യും!
മുംബൈ: ചരിത്രത്തിലാദ്യമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ കോൺഗ്രസിനു വോട്ട് ചെയ്യും. മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിലാണ് ഉദ്ധവിനു വോട്ട്. ഇവിടെ കോൺഗ്രസിലെ വർഷ ഗെയ്ക്വാദ് ആണ് സ്ഥാനാർഥി.
മഹാരാഷ്ട്രയിലെ സീറ്റ് ധാരണ പ്രകാരം മുംബൈയിലെ നാലു മണ്ഡലങ്ങളിൽ ശിവസേനയും രണ്ടിടത്ത് കോൺഗ്രസുമാണു മത്സരിക്കുക. താക്കറെയുടെ വസതിയായ മാതോശ്രീ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലാണ്. ഈ നിയമസഭാ മണ്ഡലം മുംബൈ നോർത്ത് സെൻട്രൽ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ്.
താൻ വർഷ ഗെയ്ക്വാദിനു വോട്ട് ചെയ്യുമെന്നാണ് ഇന്നലെ താക്കറെ റിപ്പോർട്ടർമാരോടു പറഞ്ഞത്. ഇന്നലെ വർഷ മാതോശ്രീയിലെത്തി താക്കറെയുടെ പിന്തുണ തേടി. ധാരാവിയിൽനിന്നു നാലു തവണ തുടർച്ചയായി വർഷ എംഎൽഎയായിട്ടുണ്ട്. മുംബൈയിലെ ആറു മണ്ഡലങ്ങളിലും മേയ് 20നാണ് വോട്ടെടുപ്പ്.
രാഷ്ട്രീയത്തിൽ ബദ്ധവൈരികളായിരുന്ന ശിവസേനയും കോൺഗ്രസും 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമാണു സഖ്യത്തിലായത്. ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റാൻ ശിവസേന, എൻസിപി, കോൺഗ്രസ് പാർട്ടികൾ സഖ്യത്തിലാകുകയായിരുന്നു. ശിവസേനയിലെ പിളർപ്പിനെത്തുടർന്ന് 2022ൽ ഉദ്ധവ് താക്കറെ സർക്കാർ വീണു.
മതത്തിന്റെ പേരിൽ വോട്ട് തേടി; തേജസ്വി സൂര്യക്കെതിരേ കേസ്
ബംഗളൂരു: മതത്തിന്റെ പേരിൽ വോട്ട് തേടിയതിന്റെ പേരിൽ കർണാടകയിലെ ബിജെപി സ്ഥാനാർഥി തേജസ്വി സൂര്യക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു.
ബംഗളൂരു സൗത്ത് മണ്ഡലത്തിലാണ് തേജസ്വി സൂര്യ മത്സരിക്കുന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തേജസ്വി സൂര്യ മതത്തിന്റെ പേരിൽ വോട്ട് തേടിയത്. കോൺഗ്രസിലെ സൗമ്യ റെഡ്ഢിയാണ് മുഖ്യ എതിരാളി.
സുവർണജൂബിലി നിറവിൽ ഇറ്റാവാ മിഷൻ
ഇറ്റാവ: ചങ്ങനാശേരി അതിരൂപതയുടെ ഉത്തരേന്ത്യൻ മിഷനായി ആരംഭിച്ച് ഉത്തരേന്ത്യയിൽ സീറോമലബാർ സഭയുടെയും ഇന്ത്യയിലെ കത്തോലിക്കാസഭയുടെ മുഴുവനും അഭിമാനമായി നിലകൊള്ളുന്ന ഇറ്റാവാ മിഷൻ സുവർണജൂബിലി നിറവിൽ. സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ ഔറയ്യ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ തുടക്കമാകും.
രാവിലെ 10.30ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. ഉച്ചകഴിഞ്ഞ് 2.30ന് ഔറയ്യ സെന്റ് ഫ്രാൻസിസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സുവർണ ജൂബിലി വർഷത്തിന്റെ ഉദ്ഘാടനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ആഗ്ര ആർച്ച്ബിഷപ് എമെരിറ്റസ് ഡോ. ആൽബർട്ട് ഡിസൂസ പ്രസംഗിക്കും. ഇറ്റാവ-രാജസ്ഥാൻ റീജണിന്റെ പ്രത്യേക ചുമതലയുള്ള ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് സ്വാഗതമാശംസിക്കും.
ഇറ്റാവാ മിഷനിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നതും മിഷന്റെ അഭ്യുദയകാംക്ഷികളുമായ വൈദികർ, സന്യസ്തർ, അല്മായർ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ഇറ്റാവാ മിഷൻ സന്ദർശിക്കുന്ന മാർ റാഫേൽ തട്ടിലിന് ഔദ്യോഗികമായി സ്വീകരണവും നൽകും.
സുവർണജൂബിലിയോടനുബന്ധിച്ച് ഇറ്റാവാ-രാജസ്ഥാൻ റീജണിന്റെ സുപ്പീരിയർ ഫാ. തോമസ് എഴിക്കാടിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആത്മീയവും അജപാലനപരവും സാമൂഹ്യ ക്ഷേമകരവുമായ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
1974ൽ കോൽക്കത്തയിൽ നടന്ന സിബിസിഐ സമ്മേളനത്തിലെ ചർച്ചകളുടെ വെളിച്ചത്തിൽ അന്നത്തെ ആഗ്ര അതിരൂപതാധ്യക്ഷൻ ഡോ. ഡൊമിനിക് അത്തെയ്ഡ് ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന മാർ ആന്റണി പടിയറയ്ക്ക് മിഷൻ പ്രവർത്തനങ്ങൾക്കായി നൽകിയ ക്ഷണമാണ് ഇറ്റാവാ മിഷന്റെ തുടക്കത്തിനു കാരണമായത്.
ഇറ്റാവാ, മെയ്ൻപുരി, ഫറൂഖാബാദ് തുടങ്ങിയ ആഗ്ര അതിരൂപതയുടെ മൂന്നു ജില്ലകളെ കേന്ദ്രീകരിച്ച് 1975 മേയ് മാസത്തിൽ ചങ്ങനാശേരി അതിരൂപതാംഗങ്ങളായിരുന്ന ഫാ. കുരുവിള കൊക്കാട്ട്, ഫാ. ജോസ് പൂവത്തിങ്കൽ എന്നീ വൈദികർ തുടക്കമിട്ട ഈ മിഷൻ 50 വർഷങ്ങൾ പിന്നിടുമ്പോൾ ഉത്തർപ്രദേശിലെ ആറു ജില്ലകളിൽ വിദ്യാഭ്യാസ-സാംസ്കാരിക-സമൂഹികസേവനരംഗങ്ങൾ, കുട്ടികൾ-യുവജനങ്ങൾ-സ്ത്രീകൾ എന്നിവരുടെ ഉന്നമനം മുതലായ മേഖലകളിലെല്ലാം തങ്ങളുടെ സേവനങ്ങൾ നൽകിവരുന്നു.
2017ൽ ഷംഷാബാദ് രൂപത സ്ഥാപിതമായതുമുതൽ ഇറ്റാവാ മിഷനും സ്വതന്ത്ര മിഷൻപ്രദേശമായി ഷംഷാബാദ് രൂപതയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു.
കുമാരി സെൽജയും ദീപേന്ദർ ഹൂഡയും കോൺഗ്രസ് സ്ഥാനാർഥികൾ
ചണ്ഡിഗഡ്: ഹരിയാനയിലെ എട്ടു സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രി കുമാരി സെൽജ സിർസയിലും രാജ്യസഭാംഗം ദീപേന്ദർ ഹൂഡ റോഹ്തക്കിലും മത്സരിക്കും.
സിർസയിൽ അശോക് തൻവർ ആണു ബിജെപി സ്ഥാനാർഥി. സെൽജയും തൻവറും മുൻ പിസിസി പ്രസിഡന്റുമാരാണ്. യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി സെൽജ മുന്‍പ് സിർസയിൽനിന്നു വിജയിച്ചിട്ടുണ്ട്.
ഹരിയാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ദിവാൻഷു ബുധിരാജ (കർണാൽ), ജയ് പ്രകാശ് (ഹിസാർ), സത്പാൽ ബ്രഹ്മചാരി(സോനിപത്), മഹേന്ദ്ര പ്രതാപ് (ഫരീദാബാദ്), വരുൺ ചൗധരി (അംബാല), റാവു ദാൻ സിംഗ് (ഭിവാനി-മഹേന്ദ്രഗഡ്) എന്നിവരാണു മറ്റു സ്ഥാനാർഥികൾ.
ബിജെപി വിട്ടെത്തിയ ബ്രിജേന്ദ്ര സിംഗിന് ഹിസാർ സീറ്റ് നല്‍കുമെന്ന് മുന്‍പ് റിപ്പോർട്ടുണ്ടായിരുന്നു. ഭിവാനി-മഹേന്ദ്രഗഡ് മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കിരൺ ചൗധരിയുടെ മകൾ ശ്രുതി ചൗധരിക്ക് സീറ്റ് നിഷേധിച്ചു.
ഭൂപേന്ദർ സിംഗ് ഹൂഡയുടെ അനുയായികൾക്കാണ് കൂടുതൽ സീറ്റുകളും ലഭിച്ചത്. ഹരിയാനയിലെ പത്തു മണ്ഡലങ്ങളിൽ ഒന്പതിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. കുരുക്ഷേത്ര സീറ്റ് എഎപിക്ക് നല്കി. ഗുരുഗ്രാം മണ്ഡലത്തിലെ സ്ഥാനാർഥിയെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല.
ഭുവനേശ്വർ: ഒഡീഷയിൽ ബിജെഡി എംഎൽഎ പരശുറാം ധാഡ ബിജെപിയിൽ ചേർന്നു. സോറോ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. നേരത്തേ നാലു ബിജെഡി എംഎൽഎമാരും രണ്ട് എംപിമാരും ബിജെപിയിൽ ചേർന്നിരുന്നു.
സുനിത കേജരിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഭാര്യ സുനിത കേജരിവാൾ ഇന്നുമുതൽ ആം ആദ്മി പാർട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും.
ഡൽഹി, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് പാർട്ടി സ്ഥാനാർഥികൾക്കുവേണ്ടി സുനിത പ്രചാരണത്തിനിറങ്ങുന്നതെന്ന് മന്ത്രിയും പാർട്ടി നേതാവുമായ അതിഷി മാർലേന അറിയിച്ചു.
കേജരിവാൾ അറസ്റ്റിലായതിനെത്തുടർന്ന് പാർട്ടിയുടെ ചുമതല സുനിത ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കേജരിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടിയും ഇന്ത്യ മുന്നണിയും നടത്തിയ പ്രതിഷേധ പരിപാടികളിൽ സുനിത പങ്കെടുത്തിരുന്നു. മേയ് 25 നാണ് ഡൽഹിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ്. ഇതിനുമുന്പേ ഡൽഹി രാഷ്ട്രീയത്തിൽ സജീവമാകുകയാണ് സുനിത.
നിലേഷ് കുംഭാനിയെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ പത്രിക തള്ളപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയെ കോൺഗ്രസിൽനിന്ന് ആറു വർഷത്തേക്കു പുറത്താക്കി. വിശദമായ ചർച്ചകൾക്കു ശേഷം കോൺഗ്രസ് അച്ചടക്ക സമിതിയാണു തീരുമാനമെടുത്തത്. ഏപ്രിൽ 21നാണ് കുംഭാനിയുടെ പത്രിക തള്ളിയത്.
ഡമ്മി സ്ഥാനാർഥിയായ സുരേഷ് പഡ്സാലയുടെ പത്രികയും തള്ളപ്പെട്ടു. നാമനിർദേശ പത്രികയിലെ ഒപ്പുകൾ വ്യാജമാണെന്നു കണ്ടെത്തിയതോടെയാണ് ഇരുവരുടെയും പത്രിക തള്ളിയത്. തുടർന്ന് എട്ടു സ്വതന്ത്രർ പത്രിക പിൻവലിച്ചതോടെ ബിജെപിയിലെ മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
സൂറത്തിലെ മുൻ നഗരസഭാംഗമായ കുംഭാനി 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ കാംറേജ് മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. കുംഭാനി ബിജെപിയിൽ ചേരുമെന്നാണു റിപ്പോർട്ട്.
ബീർഭുമിലെ ബിജെപി നോമിനിയുടെ സ്ഥാനാർഥിത്വം റദ്ദാക്കി, പകരം സ്ഥാനാർഥി പത്രിക നല്കി
കോൽക്കത്ത: ബംഗാളിലെ ബീർഭൂമിലെ ബിജെപി നോമിനി ദേബാശിഷ് ധറിന്റെ സ്ഥാനാർഥിത്വം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസ് റദ്ദാക്കി. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി.
ധറിനു പകരം ദേബ്തനു ഭട്ടാചാര്യയെ ബിജെപി സ്ഥാനാർഥിയാക്കി. ഇദ്ദേഹം ഇന്നലെ പത്രിക സമർപ്പിച്ചു. സ്ഥാനാർഥിത്വം റദ്ദാക്കിയതിനെതിരേ കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്ന് മുൻ ഐപിഎസ് ഓഫീസർകൂടിയായ ദേബാശിഷ് ധർ പറഞ്ഞു.
4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാർഥിക്കെതിരേ കേസ്
ബംഗളൂരു: കർണാടകയിലെ യെലഹങ്കയിൽനിന്ന് വോട്ടർമാർക്കു നല്‍കാനായി സൂക്ഷിച്ച 4.8 കോടി രൂപ പിടിച്ചെടുത്തു. തുടർന്ന് ചിക്കബെല്ലാപ്പുരിലെ ബിജെപി സ്ഥാനാർഥി ഡോ. കെ. സുധാകറിനെതിരേ കേസെടുത്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളൈയിംഗ് സ്ക്വാഡാണ് ഗോവിന്ദപ്പ എന്നയാളുടെ വീട്ടിൽനിന്നു പണം പിടികൂടിയത്. ഗോവിന്ദപ്പയെ ചോദ്യംചെയ്തതിനെത്തുടർന്നാണ് ബിജെപി സ്ഥാനാർഥിക്കെതിരേ കേസെടുത്തത്.
സിബിഎസ്ഇ ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ
ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ 2025-26 മുതൽ വർഷത്തിൽ രണ്ടുതവണയാക്കാൻ ആലോചന. പരീക്ഷാനടത്തിപ്പു സംബന്ധിച്ച രൂപരേഖ തയാറാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇക്ക് നിർദേശം നൽകി.
അതേസമയം, സെമസ്റ്റർ സംവിധാനം കൊണ്ടുവരാൻ ഒരുതരത്തിലുള്ള ആലോചനയും ഇല്ല. രണ്ടുതവണ വീതം പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാരുമായി സിബിഎസ്ഇ അധികൃതർ ചർച്ച ചെയ്യും. അടുത്തമാസംതന്നെ ആശയവിനിമയം തുടങ്ങുമെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
നിലവിലുള്ള അക്കാദമിക് കലണ്ടറിന്റെ താളം തെറ്റാതെ ഒരു തവണകൂടി എങ്ങനെ പരീക്ഷ നടത്താനാകും എന്നതാണു പ്രധാന വെല്ലുവിളി. വിദ്യാഭ്യാസമന്ത്രാലയം കഴിഞ്ഞവർഷം പ്രഖ്യാപിച്ച പുതിയ പാഠ്യപദ്ധതിയിൽ വർഷത്തിൽ രണ്ടുതവണ പരീക്ഷ നടത്തുന്നതിനുള്ള നിർദേശമുണ്ട്. പരീക്ഷയ്ക്കായി ഒരുങ്ങുന്നതിന് കുട്ടികൾക്ക് കൂടുതൽ സമയം ഉറപ്പാക്കാൻ ഇതുവഴി കഴിയുമെന്നാണു വിലയിരുത്തപ്പെടുന്നത്.
മുർഷിദാബാദ് സംഘർഷം: റിപ്പോർട്ട് സമർപ്പിക്കണമെന്ന് എൻഐഎയോടു കൽക്കട്ട ഹൈക്കോടതി
കോൽക്കത്ത: രാമനവമി ആഘോഷത്തിനിടെ പശ്ചിമബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ അന്വേഷണ സംഘത്തിന് (എൻഐഎ) കൽക്കട്ട ഹൈക്കോടതിയുടെ നിർദേശം.
കഴിഞ്ഞ 13 നും 17 നും ബെൽദംഗയിലും ശക്തിപൂരിലുമുണ്ടായ സംഘർഷത്തിൽ ബോംബുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചതായി മുർഷിദാബാദ് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഈ സാഹചര്യത്തിൽ അന്വേഷണം എൻഐഎയ്ക്കു കൈമാറണമോയെന്നു തീരുമാനിക്കുന്നതിനാണു ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ബഞ്ചിന്റെ നിർദേശം. റിപ്പോർട്ട് സമർപ്പിക്കുന്ന അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കുന്നതിന് കോടതി മാറ്റിവച്ചു.
യുപിഎസ്സി-2025 പരീക്ഷാ കലണ്ടര്‍
ന്യൂഡല്‍ഹി: 2025ലെ മുഴുവന്‍ പരീക്ഷകളുടെയും പരീക്ഷാ കലണ്ടര്‍ യുപിഎസ്സി പ്രസിദ്ധീകരിച്ചു. യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറിയാല്‍ 2025ലെ പരീക്ഷകളുടെ മുഴുവന്‍ ഡേറ്റാ ഷീറ്റും ലഭിക്കും.
പ്രധാനപ്പെട്ട പരീക്ഷകളുടെ തീയതി:
1. എന്‍ജിനിയറിംഗ് സര്‍വീസസ് (പ്രിലിമിനറി) പരീക്ഷ- 2025 ഫെബ്രുവരി 9
2. എന്‍ഡിഎ, എന്‍എ (1) 2024, സിഡിഎസ് പരീക്ഷ- 2025 ഏപ്രില്‍ 13
3. സിവില്‍ സര്‍വീസസ് ( പ്രിലിമിനറി) പരീക്ഷ, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (പ്രിലിമിനറി) പരീക്ഷ- 2025 മേയ് 25
4. ഐഇഎസ് /ഐഎസ്എസ് പരീക്ഷ- 2025 ജൂണ്‍ 20
5. എന്‍ജിനിയറിംഗ് സര്‍വീസസ് (മെയിന്‍) പരീക്ഷ 2024- 2025 ജൂണ്‍ 22
6. കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ- 2025 ജൂലൈ 20
7. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സസ് പരീക്ഷ 2024- 2025 ഓഗസ്റ്റ് 3
8. സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ 2024- 2025 ഓഗസ്റ്റ് 22
9. എന്‍ഡിഎ, എന്‍എ പരീക്ഷ (രണ്ടാംഘട്ടം) 2025 , സിഡിഎസ് - 2025 സെപ്റ്റംബര്‍ 14
10. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) 2024- 2025 നവംബര്‍ 16
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് ഇന്നു നടക്കും. 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്.
89 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, മധ്യപ്രദേശിലെ ബേതുൾ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി അശോക് ഭലാവി മരിച്ചതിനെത്തുടർന്ന് ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മേയ് ഏഴിലേക്ക് മാറ്റി.
കേരളത്തിലെ 20 സീറ്റുകൾക്കൊപ്പം കർണാടകയിലെ 28ൽ 14, രാജസ്ഥാനിലെ 13, മഹാരാഷ്ട്രയിലെയും യുപിയിലെയും എട്ടു വീതം, മധ്യപ്രദേശിലെ ആറ്, ആസാമിലെയും ബിഹാറിലെയും അഞ്ചുവീതം, ഛത്തീസ്ഗഡിലെയും പശ്ചിമബംഗാളിലെയും മൂന്നു വീതം, മണിപ്പുർ, ത്രിപുര, ജമ്മു-കാഷ്മീർ എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് ഇന്നു വിധിയെഴുത്ത്.
വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ; മോദിക്കൊപ്പം രാഹുലിനും നോട്ടീസ്
സനു സിറിയക്
ന്യൂഡൽഹി: വിവാദ പ്രസംഗങ്ങളിൽ വിശദീകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് അയച്ചു.
ഈ മാസം 29ന് രാവിലെ 11നു മുന്‍പ് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ പ്രകോപനപ്രസംഗത്തിലാണ് കമ്മീഷന്റെ നടപടി.
“കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വകാര്യസ്വത്തും ഭൂമിയും കെട്ടുതാലിയും വരെ കൂടുതൽ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്ലിംകൾക്കു വിതരണം ചെയ്യു”മെന്നാണ് പ്രധാനമന്ത്രി രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ചത്.
പ്രസംഗത്തിനെതിരേ പ്രതിപക്ഷ പാർട്ടികളും ഒട്ടേറെ വ്യക്തികളും തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. ഇതേ വിദ്വേഷപ്രസംഗം മോദി യുപിയിലെ അലിഗഡിലും ആവർത്തിച്ചിരുന്നു. കമ്മീഷൻ നടപടി വൈകിക്കുന്നതിനെതിരേ വിമർശനങ്ങൾ ഉയരുന്നതിനു പിന്നാലെയാണ് നോട്ടീസ് അയച്ചത്.
രാഹുൽ ഗാന്ധി തന്റെ പ്രസംഗങ്ങളിലൂടെ ‘തെക്കു- വടക്ക്’ വിഭജനത്തിനു ശ്രമിച്ചുവെന്ന പരാതിയിലാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പു പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷൻ നടപടി സ്വീകരിച്ചത്. കേരളത്തിലടക്കം പ്രചാരണത്തിനെത്തിയ രാഹുൽ ഈ പരാമർശം ആവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് നടപടി.
അതേസമയം, മോദിക്കു നോട്ടീസ് നൽകിയതിനൊപ്പം ബിജെപിയെ പ്രീതിപ്പെടുത്താനാണു കമ്മീഷൻ രാഹുൽ ഗാന്ധിക്കും നോട്ടീസ് നൽകിയതെന്ന് ഇന്ത്യ സഖ്യം വിമർശിച്ചു. മോദിക്കും രാഹുലിനും നേരിട്ട് നോട്ടീസ് നൽകുന്നതിനു പകരം അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടി അധ്യക്ഷന്മാർക്കു നോട്ടീസ് നൽകിയതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
എന്നാൽ, താരപ്രചാരകരുടെ ചുമതല പാർട്ടി അധ്യക്ഷന്മാർക്കാണെന്നും അതിനാലാണ് ഖാർഗെയ്ക്കും നഡ്ഡയ്ക്കും നോട്ടീസ് നൽകിയതെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ന്യായീകരണം.
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസത്തിനിടെ രാജ്യം വിട്ടത് രണ്ടു വിദേശ മാധ്യമപ്രവർത്തകർ
ന്യൂഡൽഹി: കേന്ദ്രസർക്കാർ നിയമം കർശനമാക്കിയതിനെത്തുടർന്ന് രണ്ടു മാസത്തിനിടെ ഇന്ത്യ വിട്ടത് രണ്ടു വിദേശ മാധ്യമപ്രവർത്തകർ.
വീസ പുതുക്കി നൽകാത്തതിനെത്തുടർന്ന് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (എബിസി) ദക്ഷിണേന്ത്യ ബ്യൂറോ ചീഫ് ആവണി ഡയസ്, ഫ്രഞ്ച് മാധ്യമ പ്രവർത്തക വനേസ ഡോഗ്നാക് എന്നിവരാണ് രാജ്യം വിട്ടത്. ഇന്ത്യൻ പൗരനെ വിവാഹം കഴിച്ച വനേസ 23 വർഷമായി ഇന്ത്യയിൽ തന്നെയായിരുന്നു താമസം.
എന്നാൽ കേന്ദ്രസർക്കാരിന്റെ നടപടിയിൽ ഇന്ത്യയിൽ തുടരാൻ സാധിക്കാത്തതിനാലാണു സ്വന്തം രാജ്യത്തേക്കു മടങ്ങുന്നതെന്ന് വനേസ പറഞ്ഞു. ഇരുവരുടെയും റിപ്പോർട്ടിംഗ് അതിരു കടക്കുന്നതായിരുന്നെന്നും രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നുമാണ് സംഭവത്തിൽ സർക്കാരിന്റെ വിശദീകരണം.
മാധ്യമപ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഇന്ത്യയിൽ കഴിയുന്ന 30ഓളം വിദേശ മാധ്യമപ്രവർത്തകർ അഭിപ്രായപ്പെട്ടു. മോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനു പിന്നാലെ ബിബിസിയുടെ ഓഫീസിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധന വിവാദമായിരുന്നു.
ഇന്ത്യയിൽ ഏകാധിപത്യ പ്രവണത ഉയരുന്നതായി പല വിദേശമാധ്യമങ്ങളും ആരോപിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമ നിരീക്ഷണ സ്ഥാപനമായ റിപ്പോർട്ടേഴ്സ് വിത്ത് ഔട്ട് ബോർഡേഴ്സിന്റെ 2023ലെ റിപ്പോർട്ടനുസരിച്ച് മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആണ്. 2022ൽ ഇത് 150 ആയിരുന്നു
ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
പാറ്റ്ന: ബിഹാറിലെ പാറ്റ്നയ്ക്കു സമീബം ജെഡി-യു നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു. സൗരവ്കുമാറിനെയാണ് ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചു കൊന്നത്. സൗരവിനൊപ്പമുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു.
ഹോട്ടലിൽ തീ: ആറു പേർ വെന്തുമരിച്ചു
പാറ്റ്ന: ബിഹാറിൽ പാറ്റ്ന റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിനു തീപിടിച്ച് മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആറുപേർ വെന്തുമരിച്ചു. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. ഈ സമയം 20 പേർ ഹോട്ടലിലുണ്ടായിരുന്നതായാണു വിവരം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
സൽമാൻ ഖാന്റെ വീടിനു വെളിയിൽ വെടിവയ്പ്: രണ്ടു പേര് അറസ്റ്റില്‍
മുംബൈ: ബോളിവുഡ് നടന് സൽമാൻ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിക്കു വെളിയിൽ നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ പഞ്ചാബിൽനിന്ന് അറസ്റ്റ് ചെയ്തു.
സോനു സുഭാഷ് ചന്ദർ, അനുജ് തപൻ എന്നിവരാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വെടിവയ്പു നടത്തിയവർക്ക് രണ്ടു നാടൻ കൈത്തോക്കും 38 വെടിയുണ്ടകളും നല്‍കിയത് ഇവരാണ്. മുംബൈയിലെത്തിച്ച പ്രതികളെ റിമാൻഡ് ചെയ്തു.
നേരത്തേ അറസ്റ്റിലായ സാഗർ പാൽ, വിക്കി ഗുപ്ത എന്നിവരെ ചന്ദറും തപനും പനവേലിൽ വച്ച് കണ്ടിരുന്നു. അവിടെവച്ചാണ് കൈത്തോക്കുകൾ നല്‍കിയത്. തോക്കുകൾ പ്രവർത്തിക്കുന്നതാണോയെന്ന് ഉറപ്പിക്കാൻ രണ്ടു റൗണ്ട് വെടിയുതിർത്തിരുന്നു.
ജയിലിലുള്ള കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയി, സഹോദരൻ അൻമോൾ ബിഷ്ണോയി എന്നിവരുമായി തപനു നേരിട്ട് ബന്ധമുണ്ടെന്നു പോലീസ് അറിയിച്ചു.
മോദിക്കും രാഹുലിനും ഭാവി ഇന്നെഴുതും
ജോർജ് കള്ളിവയലിൽ
കേരളത്തിലെ 20 സീറ്റുകൾ ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലെ ഇന്നത്തെ ജനവിധി ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഒരുപോലെ നിർണായകം. വികസന, ജനകീയ പ്രശ്നങ്ങളെ പിന്തള്ളി ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മറയില്ലാതെ മതവികാരം ഇളക്കിയതാകും രണ്ടാംഘട്ടത്തിനെ കൂടുതൽ ശ്രദ്ധേയമാക്കിയത്.
ധ്രുവീകരണത്തിനുള്ള മോദിയുടെ വൻ പരീക്ഷണം വിജയിക്കുമോ എന്നതിന്റെ ആദ്യ തിരിച്ചറിവാകും ഇന്നു പോളിംഗ് ബൂത്തുകളിൽ അറിയുക. ഹാട്രിക് ജയത്തോടെ മുന്നൂറോളം സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തണമെങ്കിൽ മോദിക്ക് ഇന്നോടെ വോട്ടെടുപ്പ് പൂർത്തിയാകുന്ന 191 മണ്ഡലങ്ങളിലെ ജനവിധി അനുകൂലമാകണം. മോദി ഭരണത്തിന് അന്ത്യം കുറിക്കാനും ഇന്ത്യാ സഖ്യത്തിന് അധികാരം പിടിക്കാനും സ്വന്തം ജയം ഉൾപ്പെടെ ഇന്നത്തെ വോട്ടർമാരുടെ തീരുമാനം രാഹുൽ ഗാന്ധിക്കും അനുകൂലമായേ മതിയാകൂ.
മൂന്നു മുതൽ ഏഴു വരെയുള്ള ഘട്ടങ്ങളിലെ പ്രചാരണതന്ത്രങ്ങൾക്ക് മോദിയും രാഹുലും രൂപം നൽകുന്നതുപോലും ഇന്നത്തെ സൂചനകൾ മനസിലാക്കിയശേഷമാകും. സിപിഎമ്മും കോണ്‍ഗ്രസും തമ്മിൽ കേരളത്തിൽ രൂക്ഷമായ പോര് തണുക്കാനും വഴിതെളിയും. അമേഠിയിലെ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ വൈകിയതുപോലും വയനാട്ടിലെ ജനവിധി പൂർത്തിയായശേഷം മതിയെന്ന കണക്കുകൂട്ടലിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
2019ലെ തെരഞ്ഞെടുപ്പിൽ ഇന്നു വോട്ടെടുപ്പ് നടക്കുന്ന 89 സീറ്റുകളിൽ 56ലും എൻഡിഎ ആണു ജയിച്ചത്. കേരളത്തിലെ 19 സീറ്റുകൾ അടക്കം യുപിഎ 24 സീറ്റുകളാണു കഴിഞ്ഞ തവണ നേടിയത്. ഡീലിമിറ്റേഷന്റെ ഭാഗമായി ഇതിൽ ആറു മണ്ഡലങ്ങൾ പുനഃക്രമീകരിച്ചു.
നീളും ഈ കാത്തിരിപ്പ്
വോട്ടെണ്ണുന്ന ജൂണ്‍ നാലു വരെ നീണ്ട ഒന്നര മാസക്കാലത്തെ ഫലമറിയാനുള്ള കാത്തിരിപ്പാകും ഇനി വിഷമകരം. വോട്ടിംഗ് യന്ത്രങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും അതിലേറെ ശക്തമായ സുരക്ഷാസംവിധാനങ്ങളും സായുധ സേനകളും പോലീസുമുള്ള രാജ്യത്ത് പരമാവധി ഒരു മാസം കൊണ്ട് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാകും. രണ്ടു പതിറ്റാണ്ടു മുന്‍പ് ഇതേ 543 സീറ്റുകളിലേക്ക് ഒരു മാസം കൊണ്ട് വോട്ടെടുപ്പു പൂർത്തിയാക്കിയെങ്കിൽ ഇപ്പോഴത് കുറയുകയാണു വേണ്ടത്. 2004ൽ ഏപ്രിൽ 20 മുതൽ മേയ് 10 വരെയായിരുന്നു പോളിംഗ്. അന്നത്തെ തെരഞ്ഞെടുപ്പിൽ 67 കോടി പേർക്ക് വോട്ടവകാശം ഉണ്ടായിരുന്നു.
കേരളത്തിനുപുറമെ കർണാടക, യുപി, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബിഹാർ, ആസാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ജമ്മു-കാഷ്മീർ എന്നിവിടങ്ങളിലെ വിവിധ മണ്ഡലങ്ങളിലും കലാപബാധിത മണിപ്പുരിലെ പട്ടികവർഗ മണ്ഡലമായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന 13 നിയമസഭാ മണ്ഡല പരിധിയിലുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.
കേരളത്തിലെ 20 സീറ്റുകളിലും കർണാടകയിലെ 28ൽ 14, രാജസ്ഥാനിലെ 13, മഹാരാഷ്ട്രയിലും യുപിയിലും എട്ടു വീതം, മധ്യപ്രദേശിലെ ഏഴ്, ഉത്തരാഖണ്ഡിൽ അഞ്ച്, ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും മൂന്നു വീതം മണിപ്പുർ, ത്രിപുര, ജമ്മു-കാഷ്മീർ എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലുമാണ് ഇന്ന് വോട്ടർമാർ ബൂത്തുകളിലെത്തി വോട്ട് ചെയ്യുക. തമിഴ്നാടിനു പിന്നാലെ ഈ ഘട്ടത്തോടെ കേരളം, രാജസ്ഥാൻ, മണിപ്പുർ, ത്രിപുര എന്നിവിടങ്ങളിലെ വോട്ടെടുപ്പും അവസാനിക്കും. ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബർ, അരുണാചൽപ്രദേശ്, മേഘാലയ, സിക്കിം, നാഗാലാൻഡ് എന്നിവിടങ്ങളിലും പോളിംഗ് പൂർത്തിയായി.
കേരളവും കർണാടകവും പോലെ ശക്തവും വിപുലമായ പ്രചാരണം ഉത്തരേന്ത്യയിലില്ല. പ്രധാന നേതാക്കളുടെ റാലികളാണ് പ്രധാന പ്രചാരണം. എങ്കിലും 2019ലേതിൽനിന്നു വ്യത്യസ്തമായി നല്ല മത്സരമാണ് ഇന്നു പോളിംഗ് നടക്കുന്ന യുപിയിലെ അംരോഹ, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ, ബുലന്ദ്ഷഹർ, മാത്തൂർ, അലിഗഡ് എന്നീ എട്ട് ലോക്സഭാ മണ്ഡലങ്ങളിലേതെന്നതും പ്രത്യേകതയാണ്. പ്രധാനമന്ത്രി മോദിയുടെ പ്രകോപന പ്രസംഗം കൊണ്ടും രജപുത്ര, ജാട്ട് സമൂഹങ്ങളിൽ ബിജെപിക്കെതിരേയുള്ള രോഷം കൊണ്ടും ശ്രദ്ധേയമായ രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപുർ, അജ്മീർ, പാലി, ജോധ്പുർ, ബാർമർ, ജലോർ, ഉദയ്പുർ, ബൻസ്വാര, ചിത്തോർഗഡ്, രാജ്സമന്ദ്, ഭിൽവാര, കോട്ട, ജലവാർ-ബറാൻ എന്നീ മണ്ഡലങ്ങളിലെ പോളിംഗും രാഷ്ട്രീയനിരീക്ഷകർ കൗതുകത്തോടെ ഉറ്റുനോക്കുകയാണ്.
നേതാക്കൾക്ക് ഇക്കുറി കടുപ്പം
കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും പ്രധാന നേതാവായ രാഹുൽ ഗാന്ധി മത്സരിക്കുന്ന കേരളത്തിലെ തെരഞ്ഞെടുപ്പിന് പതിവില്ലാത്ത വീറും വാശിയും പ്രകടമാണ്. യുഡിഎഫ് കോട്ടയായ വയനാട്ടിൽ രാഹുലിനെ തോൽപ്പിക്കുക എളുപ്പമല്ലെങ്കിലും സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ ഭാര്യയും എൽഡിഎഫ് സ്ഥാനാർഥിയുമായ ആനി രാജയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മത്സരം കടുത്തതാക്കി.
ആഗോള ശ്രദ്ധ നേടിയ ശശി തരൂർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സിനിമാതാരം സുരേഷ് ഗോപി എന്നിവർ മുതൽ കെ. മുരളീധരനും സുനിൽകുമാറും തോമസ് ഐസക്കും അനിൽ ആന്റണിയും വരെയുള്ളവർ ദേശീയ വാർത്തകളിലുണ്ട്.
ലോക്സഭാ സ്പീക്കർ ഓം ബിർല (കോട്ട, രാജസ്ഥാൻ), ഹേമമാലിനി (മഥുര, യുപി), കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് (ബംഗളൂരു റൂറൽ), കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി (മാണ്ഡ്യ), സ്വതന്ത്ര സ്ഥാനാർഥി പപ്പു യാദവ് (പൂർണിയ), അരുണ്‍ ഗോവിൽ (മീററ്റ്), തേജസ്വി സൂര്യ (ബംഗളൂരു സൗത്ത്), ഡാനിഷ് അലി (അംറോഹ, യുപി), കേന്ദ്രമന്ത്രി കൈലാഷ് ചൗധരി (ബാർമർ, രാജസ്ഥാൻ), രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ട് (ജാലോർ), സി.പി. ജോഷി (ഭിൽവാര, രാജസ്ഥാൻ), നവനീത് കൗർ (അമരാവതി, മഹാരാഷ്ട്ര), മഹേഷ് ശർമ (ഗൗതം ബുദ്ധ നഗർ) തുടങ്ങി നിരവധി ശ്രദ്ധേയ നേതാക്കൾ ഇന്നു ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.
വർഗീയതയിലെ തീക്കളികൾ
കഴിഞ്ഞ വെള്ളിയാഴ്ച 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 സീറ്റുകളിലേക്കു നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ചെറിയതോതിലെങ്കിലും ഭയപ്പാടുള്ളതിനാലാണ് രണ്ടാം ഘട്ട പ്രചാരണത്തിൽ മോദി അടക്കമുള്ള നേതാക്കൾ തീവ്രവികാരങ്ങൾ ഇളക്കിവിട്ട് വോട്ട് നേടാൻ ശ്രമിച്ചതെന്നാണു വിലയിരുത്തൽ.
കോണ്‍ഗ്രസ് പ്രകടനപത്രികയിൽ പറയാത്ത കാര്യങ്ങളെ വളച്ചൊടിച്ചു മുസ്ലിംകൾക്കെതിരേ വിദ്വേഷം പരത്താൻ സഹായിക്കുന്ന പ്രസ്താവന നടത്തിയത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നതാണ് ആപത്കരം.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും കോൺഗ്രസിന്റെ വിദേശകാര്യ വിഭാഗം നേതാവായ സാം പിത്രോഡയുടെയും സദുദ്ദേശത്തോടെയുള്ള പരാമർശങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച് കള്ളക്കളി നടത്തിയതും പ്രധാനമന്ത്രിയുടെ പദവിക്കും മാന്യതയ്ക്കും ചേരാത്തതായി.
തെക്കൻ കർണാടക ഇന്നു വിധിയെഴുതും
ബംഗളൂരു: തെക്കൻ കർണാടകയിൽ ഇന്നു വിധിയെഴുത്ത്. 14 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസും ബിജെപി-ജെഡി-എസ് സഖ്യവും നേർക്കുനേർ പോരാട്ടമാണ്. സംസ്ഥാനത്തെ അവശേഷിക്കുന്ന 14 മണ്ഡലങ്ങളിൽ മേയ് ഏഴിനു വോട്ടെടുപ്പ് നടക്കും.
14 മണ്ഡലങ്ങളിലായി 247 സ്ഥാനാർഥികൾ രംഗത്തുണ്ട്. കോൺഗ്രസ് 14 സീറ്റിലും മത്സരിക്കുന്നു. ബിജെപി 11 സീറ്റിലും സഖ്യകക്ഷിയായ ജെഡി-എസ് മൂന്നിലും ജനവിധിതേടുന്നു. ഉഡുപ്പി-ചിക്കമംഗളൂർ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുംകൂർ, മൈസൂർ, ചാമരാജ്നഗർ, ബാംഗളൂർ റൂറൽ, ബാംഗളൂർ നോർത്ത്, ബാംഗളൂർ സെൻട്രൽ, ബാംഗളൂർ സൗത്ത്, ചിക്കബല്ലാപ്പുർ, മാണ്ഡ്യ, ഹാസൻ, കോലാർ മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്.
2019ൽ ബിജെപി 11 മണ്ഡലങ്ങൾ വിജയിച്ചു. മാണ്ഡ്യയിൽ ബിജെപി പിന്തുണച്ച സുമലതയാണ് വിജയിച്ചത്. സഖ്യത്തിൽ മത്സരിച്ച കോൺഗ്രസും ജെഡി-എസും ഓരോ സീറ്റും നേടി.
നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. ബിജെപിയിലെ ഭിന്നതയിലും കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നു.
ജനപ്രിയ പദ്ധതികൾ നടപ്പാക്കിയതു വോട്ടാകുമെന്നു കോൺഗ്രസ് കരുതുന്നു. അതേസമയം, ജെഡി-എസിനെ ഒപ്പം കൂട്ടിയ ബിജെപിയും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
അഖിലേഷ് യാദവ് കനൗജിൽ പത്രിക സമർപ്പിച്ചു
കനൗജ്: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യുപിയിലെ കനൗജ് ലോക്സഭാ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചു.
രാം ഗോപാൽ യാദവ് അടക്കമുള്ള പ്രമുഖ നേതാക്കൾ പത്രികാസമർപ്പണത്തിനെത്തിയിരുന്നു. അഖിലേഷിന്റെ മരുമകനായ തേജ് പ്രതാപ് യാദവിനെയായിരുന്നു കനൗജിൽ ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്.
2000ലെ ഉപതെരഞ്ഞെടുപ്പിലാണ് കനൗജിൽ ആദ്യം അഖിലേഷ് വിജയിച്ചത്. 2004, 2009 തെരഞ്ഞെടുപ്പുകളിലും അഖിലേഷ് ഇവിടെ വിജയം ആവർത്തിച്ചു. 2019ൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവിനെ ബിജെപിയിലെ സബ്രത് പാഠക് പരാജയപ്പെടുത്തി. ഇത്തവണയും പാഠക് ആണു ബിജെപി സ്ഥാനാർഥി. മേയ് 13നാണ് കനൗജിൽ വോട്ടെടുപ്പ് നടക്കുക.
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
ന്യൂഡൽഹി: കനത്ത സുരക്ഷയ്ക്ക് നടുവിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന ഔട്ടർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ 857 പോളിംഗ് സ്റ്റേഷനുകളിൽ സുരക്ഷ കണക്കിലെടുത്ത് 87 കന്പനി അർധസൈനിക വിഭാഗങ്ങളെയും 4000 ത്തിലധികം സംസ്ഥാന പോലീസ് സേനയെയും വിന്യസിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രദീപ് കുമാർ ഝാ അറിയിച്ചു.
രണ്ടാം ഘട്ടത്തിൽ ഒന്‍പത് പ്രത്യേക പോളിംഗ് സ്റ്റേഷനുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 191 പോളിംഗ് സ്റ്റേഷനുകൾ വനിതാ പോളിംഗ് ഉദ്യോഗസ്ഥരായിരിക്കും നിയന്ത്രിക്കുന്നതെന്നും ഝാ കൂട്ടിച്ചേർത്തു.
രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മണിപ്പുരിൽ മൂന്ന് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് കാംഗ്പോക്പിയിൽ ദേശീയപാതയിൽ പാലം തകർന്ന് ഗതാഗതം തടസപ്പെട്ടു. ഇംഫാലിനെയും നാഗാലാൻഡിലെ ദിമാപ്പുരിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.
സ്ഫോടനത്തിൽ പാലം തകർത്തതിനു പിന്നിൽ മെയ്തെയ് വിഭാഗമാണെന്ന് കുക്കികൾ ആരോപിച്ചിരുന്നു. എന്നാൽ ഇംഫാലിലേയ്ക്കുള്ള ചരക്കുനീക്കം തടയാൻ കുക്കികളാണു പാലം നശിപ്പിച്ചതെന്ന് മെയ്തെയ്കളും ആരോപിച്ചു.
തെരഞ്ഞെടുപ്പിനിടെ കുക്കി ഗ്രാമങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നും ഇതിനുപിന്നിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള മെയ്തെയ് ഗ്രൂപ്പുകളാണെന്നും ഇവർ ആരോപിച്ചു.
സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെട്ട് അന്വേഷണം നടത്തണമെന്നും കുക്കി സംഘടനകൾ ആവശ്യപ്പെട്ടു. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 19 ന് മണിപ്പുരിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ വ്യാപക അക്രമം നടന്നിരുന്നു. ഇതേത്തുടർന്ന് 11 പോളിംഗ് സ്റ്റേഷനുകളിൽ തിങ്കളാഴ്ച റീപോളിംഗ് നടത്തി.
കല്പന സോറൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
റാഞ്ചി: മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്പന തെരഞ്ഞെടുപ്പ് രംഗത്തേക്ക്. ഗാണ്ഡെ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കല്പന ജെഎംഎം സ്ഥാനാർഥിയാകും. പാർട്ടി എംഎൽഎ സർഫറാസ് അഹമ്മദ് രാജിവച്ചതിനെത്തുടർന്നാണ് ഗാണ്ഡെയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കള്ളപ്പണക്കേസിൽ ജനുവരി 31ന് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഹേമന്തിനു പകരം കല്പന മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ, ഹേമന്തിന്റെ സഹോദരന്റെ ഭാര്യ സീതാ സോറന്റെ ശക്തമായി എതിർപ്പുമൂലം കല്പനയ്ക്കു മുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ല. തുടർന്ന് ചംപയ് സോറൻ മുഖ്യമന്ത്രിയായി.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീതാ സോറൻ ബിജെപിയിലേക്കു കൂറുമാറി.
ഠാക്കൂർ പ്രസാദ് യാദവ് റായ്ബറേലിയിലെ ബിഎസ്പി സ്ഥാനാർഥി
ലക്നോ: യുപിയിലെ റായ്ബറേലി മണ്ഡലത്തിൽ ഠാക്കൂർ പ്രസാദ് യാദവ് ബിഎസ്പി സ്ഥാനാർഥി. ബിജെപിയും കോൺഗ്രസും റായ്ബറേലിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സോണിയഗാന്ധി പ്രതിനിധീകരിച്ചിരുന്ന റായ്ബറേലിയിൽ ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന
അഭ്യൂഹം ശക്തമാണ്.
ഖമർ ഹയാത്ത് അൻസാരിയെ അംബേദ്കർനഗറിലും ബ്രജേഷ്കുമാർ സോൻകറിനെ ബഹ്റായിച്ചിലും ബിഎസ്പി സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. ഇതോടെ യുപിയിൽ ബിഎസ്പിക്ക് 68 സ്ഥാനാർഥികളായി. 80 സീറ്റുകളുള്ള യുപിയിൽ ഏഴു ഘട്ടമായിട്ടാണു തെരഞ്ഞെടുപ്പു നടക്കുക.
റായ്ബറേലിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം വരുൺ ഗാന്ധി തള്ളി
ലക്നോ: ഉത്തർപ്രദേശിലെ കോൺഗ്രസ് ശക്തികേന്ദ്രമായ റായ്ബറേലി സീറ്റിൽ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം വരുൺ ഗാന്ധി തള്ളിയതായി റിപ്പോർട്ട്.
മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന സൂചനകൾക്കിടെയാണ് ബിജെപി വരുണിനെ സമീപിച്ചത്. എന്നാൽ, തന്റെ ബന്ധുവിനെതിരേ മത്സരിക്കാനില്ലെന്ന് വരുൺ പാർട്ടിയെ അറിയിക്കുകയായിരുന്നു.
2004 മുതൽ സോണിയ ഗാന്ധിയായിരുന്നു റായ്ബറേലിയിൽനിന്നു മത്സരിച്ചിരുന്നത്. എന്നാൽ, അനാരോഗ്യത്തെത്തുടർന്ന് ഇക്കുറി സോണിയ മത്സരരംഗത്തുനിന്ന് ഒഴിവാകുകയും പകരം രാജസ്ഥാനിൽനിന്നു രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പിലിഭിത്തിലെ സിറ്റിംഗ് എംപിയായ വരുൺ ഗാന്ധിക്ക് ബിജെപി ഇക്കുറി സീറ്റ് നിഷേധിച്ചിരുന്നു. പകരം കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ ജിതിൻ പ്രസാദയെയാണു സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
എന്നാൽ, വരുണിന്റെ അമ്മ മേനകഗാന്ധിക്ക് സുൽത്താൻപുരിൽ ബിജെപി വീണ്ടും സീറ്റ് നൽകിയിട്ടുണ്ട്. ഇതിനിടെ, രാഹുൽ അമേഠിയിൽ മത്സരിക്കുമെന്നും മേയ് ഒന്നിന് പത്രിക സമർപ്പിക്കുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.
ലോക്സഭയിലേക്കു മത്സരിക്കുന്ന സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇതുസംബന്ധിച്ച് ഇന്നലെ സൂചന നൽകുകയും ചെയ്തു. രാഹുലിന്റെ അമേഠിയിലെ വീട് നവീകരിക്കുന്നതും ഇതിന്റെ സൂചനയായി സമൂഹമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
വാട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: കേസുകൾ ഫയൽ ചെയ്യുന്നതിനും ലിസ്റ്റ് ചെയ്യുന്നതിനും മറ്റുമുള്ള വിവരങ്ങൾ അഭിഭാഷകർക്ക് കൈമാറുന്നതിന് വാട്സ്ആപ് സേവനങ്ങൾ സംയോജിപ്പിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്.
നടപടി വലിയ സ്വാധീനം ചെലുത്തുമെന്നും ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഈ സേവനം സഹായിക്കുമെന്നും ഭരണഘടന അനുച്ഛേദം 39(ബി) പ്രകാരമുള്ള ഹർജി പരിഗണിക്കവേ അദ്ദേഹം വ്യക്തമാക്കി.
വിവേകാനന്ദ റെഡ്ഢി കൊലക്കേസ്: അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ്
പുലിവെന്ദുല: വൈ.എസ്. വിവേകാനന്ദ റെഡ്ഢി കൊല്ലപ്പെട്ട കേസിൽ ബന്ധുവായ വൈ.എസ്. അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ് നല്കി ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി.
ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖർ റെഡ്ഢിയുടെ ഇളയ സഹോദരനായ വിവേകാനന്ദ റെഡ്ഢി2019 മാർച്ച് 15നാണ് കൊല്ലപ്പെട്ടത്.
വിവേകാനന്ദ റെഡ്ഢി കൊല്ലപ്പെട്ടത് എങ്ങനെയെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ജഗൻമോഹൻ പറഞ്ഞു.
അവിനാശ് തെറ്റായി ഒന്നും ചെയ്തിട്ടില്ല. അതിനാലാണ് ഞാൻ കടപ്പയിൽ സീറ്റ് നല്‍കിയത്. അവിനാശ് റെഡ്ഢിയുടെ ജീവിതം നശിപ്പിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട്. എന്റെ സഹോദരിമാരായ വൈ.എസ്. ശർമിളയും സനീത നാരെറെഡ്ഢിയും പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്-ജഗൻ മോഹൻ ആരോപിച്ചു.
‘രാജശേഖർ റെഡ്ഢിയുടെ യഥാർഥ പിൻഗാമി ആരെന്നു ജനം തീരുമാനിക്കും. നോട്ടയ്ക്കു കിട്ടുന്ന വോട്ടു പോലും കോൺഗ്രസിനു കിട്ടില്ല. സംസ്ഥാനം വിഭജിച്ച പാർട്ടിക്ക് ആരെങ്കിലും വോട്ട് ചെയ്യുമോ? -ജഗൻ മോഹൻ കൂട്ടിച്ചേർത്തു. ഇന്നലെ പുലിവെന്ദുല മണ്ഡലത്തിൽ ജഗൻമോഹൻ റെഡ്ഢി പത്രിക സമർപ്പിച്ചു.
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
സനു സിറിയക്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ഭരണഘടനാപരമായി അധികാരമുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവർത്തനം നിയന്ത്രിക്കാനാകില്ലെന്നും സുപ്രീംകോടതി.
വിവിപാറ്റിലെ എല്ലാ സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
ഇവിഎമ്മിൽ കൃത്രിമം നടത്തുന്നതിനു തെളിവുകളില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തിൽ നിർദേശം നൽകാൻ സാധിക്കില്ലെന്നും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഉന്നയിച്ച ആശങ്കകളോടാണു കോടതിയുടെ ഈ പ്രതികരണം. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് കോടതി വിശദീകരണം തേടിയിരുന്നു. ഒരു സാഹചര്യത്തിലും വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്താൻ സാധിക്കില്ലെന്നും നൂറു ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുകയെന്നത് പ്രായോഗികമല്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.
കണ്ട്രോൾ യൂണിറ്റ്, വിവിപാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയടങ്ങിയതാണു വോട്ടിംഗ് മെഷീൻ. ഇവ മൂന്നിനും സ്വന്തമായ മൈക്രോ കണ്ട്രോളർ ഉണ്ട്. ഇതിലെ ഓരോ യൂണിറ്റിലും ഒറ്റത്തവണ മാത്രമേ പ്രോഗ്രാം ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും റീപ്രോഗ്രാം ചെയ്യാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
എന്നാൽ, റീപ്രോഗ്രാം ചെയ്യാൻ സാധിക്കില്ലെന്നു പറയുന്നതു തെറ്റാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടിയെങ്കിലും കമ്മീഷന്റെ സാങ്കേതിക റിപ്പോർട്ടിൽ വിശ്വാസമുണ്ടെന്ന് കോടതി പറഞ്ഞു.
ഇലക്ടറൽ ബോണ്ടിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള ധനസമാഹരണത്തെപ്പറ്റി കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി.
കോമണ്‍ കോസ്, സെന്റർ ഫോർ പബ്ലിക് ഇൻട്രസ്റ്റ് ലിറ്റിഗേഷൻ എന്നീ എൻജിഒകളാണു സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ വിശദമായ അന്വേഷണമാവശ്യപ്പെട്ടാണു ഹർജി.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വിവരങ്ങളനുസരിച്ച് രാഷ്ട്രീയ പാർട്ടികളിൽനിന്ന് ബോണ്ടുകൾ വാങ്ങി പണം നൽകിയ ഭൂരിഭാഗം കോർപറേറ്റുകളും സാന്പത്തികനേട്ടത്തിനോ കേന്ദ്ര ഏജൻസികളുടെ നടപടികൾ ഒഴിവാക്കുന്നതിനോ വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നു ഹർജിയിൽ ആരോപിക്കുന്നു
ചില സന്ദർഭങ്ങളിൽ കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപാർട്ടികൾ കോർപറേറ്റുകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി ആവശ്യമായ നിയമഭേദഗതി നടത്തിയതായി കണ്ടിട്ടുണ്ടെന്നും ഹർജിയിൽ ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
സ്ഥാനാർഥി പട്ടിക: ന്യൂനപക്ഷപ്രേമം കടലാസിൽ; പിന്നാക്ക വിഭാഗങ്ങൾ പിന്നിൽതന്നെ
ന്യൂഡൽഹി: പട്ടികജാതി, വർഗ, പിന്നാക്ക, ന്യൂനപക്ഷ പ്രാതിനിധ്യത്തിൽ ബിജെപിയും കോണ്‍ഗ്രസും പിന്നിൽ. രണ്ടു പ്രധാന ദേശീയ പാർട്ടികളുടെയും ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ ഈ വിഭാഗങ്ങൾക്കു മതിയായ പ്രാതിനിധ്യമില്ല. എന്നാൽ സമാജ്വാദി പാർട്ടി, ആർജെഡി, ഡിഎംകെയടക്കം കോണ്‍ഗ്രസിന്റെ മുന്നണി സ്ഥാനാർഥികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ട്.
ഇതുവരെ പ്രഖ്യാപിച്ച ബിജെപിയുടെ 432 സ്ഥാനാർഥികളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ക്രൈസ്തവരും സിക്കുകാരും ഉൾപ്പെടെ വെറും പത്തു പേരാണ് (2 %) എല്ലാ ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ളത്. കോണ്‍ഗ്രസിന്റെ 294 സ്ഥാനാർഥികളിൽ കേരളവും തമിഴ്നാടും കർണാടകയും അടക്കം 27 പേർ (9%) മാത്രമാണ് ന്യൂനപക്ഷ പ്രതിനിധികൾ.
70 ശതമാനത്തോളം മുസ്ലിം വോട്ടർമാരുള്ള മലപ്പുറത്ത് മത്സരിക്കുന്ന എം. അബ്ദുൾ സലാം മാത്രമാണു രാജ്യത്തു ബിജെപിയുടെ ഏക മുസ്ലിം സ്ഥാനാർഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ വിവാദ മുസ്ലിം വിരുദ്ധ പ്രസ്താവനകളും പാർട്ടിയുടെ നിലപാട് വ്യക്തമാക്കുന്നതായി. കേരളത്തിൽ ക്രൈസ്തവ സ്നേഹം പറയുന്ന ബിജെപിയുടെ സംസ്ഥാനത്തെ ഏക ക്രിസ്ത്യൻ സ്ഥാനാർഥി കോണ്‍ഗ്രസ് വിട്ടെത്തിയ അനിൽ ആന്റണിയാണ്.
രാജ്യത്തെ 131 സീറ്റുകൾ പട്ടികജാതി, വർഗ സംവരണമായതിനാൽ എസ്സി, എസ്ടി വിഭാഗങ്ങളെ തീരെ തഴയാനാകില്ല. സംവരണ സീറ്റുകളൊഴിച്ച് നാമമാത്രമാണ് ആദിവാസി, ദളിത് വിഭാഗങ്ങളുടെ പൊതുസീറ്റുകളിലെ പ്രാതിനിധ്യം.
പട്ടികജാതി വിഭാഗക്കാരായ 75 പേർക്ക് (17%) ബിജെപി സീറ്റ് നൽകിയപ്പോൾ കോണ്‍ഗ്രസ് ഇതുവരെ 16 ശതമാനമാണ് (47 പേർ) സീറ്റ് കൊടുത്തത്. പട്ടികവർഗക്കാരിൽ ബിജെപി 44 പേർക്കും (10%) കോണ്‍ഗ്രസ് 41 പേർക്കും (14%) സീറ്റ് നൽകി. പിന്നാക്ക വിഭാഗക്കാരിൽ (ഒബിസി) ബിജെപി 117 പേർക്കും (27%) കോണ്‍ഗ്രസ് 73 പേർക്കും (25%) പ്രാതിനിധ്യം നൽകിയിട്ടുണ്ട്.
ബിജെപി സ്ഥാനാർഥികളിൽ 43 ശതമാനവും (186 പേർ) പൊതുവിഭാഗത്തിൽ നിന്നാണ്. കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള 294 സ്ഥാനാർഥികളിൽ 36 ശതമാനം (106 പേർ) പൊതുവിഭാഗത്തിൽനിന്നുള്ളവരാണ്.
സ്ഥാനാർഥികളുടെ ജയസാധ്യതയും പൊതുസ്വീകാര്യതയും പരിഗണിച്ചു സീറ്റ് നൽകേണ്ടിവരുന്നതിനാലാണ് ന്യൂനപക്ഷ, പിന്നാക്ക വിഭാഗക്കാർക്ക് മതിയായ പ്രാതിനിധ്യം നൽകാൻ കഴിയാതെ പോകുന്നതെന്ന് ബിജെപിയും കോണ്‍ഗ്രസും പറയുന്നു.
ബിജെപിയെപ്പോലെ വൻതോതിൽ കേന്ദ്രഫണ്ട് നൽകാനില്ലാത്തതിനാലാണ് ആദിവാസി, ദളിത് വിഭാഗങ്ങളിൽ ചിലർക്കെങ്കിലും സീറ്റ് നൽകാൻ പ്രയാസമായതെന്ന് കോണ്‍ഗ്രസ് നേതാവ് വിശദീകരിച്ചു.
പിത്രോഡയുടെ പ്രസംഗം ഏറ്റുപിടിച്ചും കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വീണ്ടും രാമക്ഷേത്രം ഉയർത്തിക്കാട്ടിയും വിദ്വേഷപ്രസംഗം ആവർത്തിച്ചും കോണ്‍ഗ്രസ് വിദേശകാര്യ വിഭാഗം നേതാവ് സാം പിത്രോഡയുടെ പ്രസ്താവനയിൽ കോൺഗ്രസിനെ കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ശ്രീരാമനേക്കാൾ വലിയവരാണു തങ്ങളെന്ന് കോണ്‍ഗ്രസ് കരുതിയെന്നും പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും കോണ്‍ഗ്രസിന്റെ ഡിഎൻഎയിലുണ്ടെന്നും ഛത്തീസ്ഗഡിലെ സുർഗുജയിലും ജാഞ്ച്ഗിർ-ചന്പയിലും നടന്ന റാലികളിൽ മോദി ആരോപിച്ചു.
ജീവിച്ചിരിക്കുന്പോഴും മരിച്ചാലും കോണ്‍ഗ്രസ് നികുതിയുടെ ഭാരം ചുമത്തും. ജനങ്ങളുടെ സ്വത്ത് തട്ടിയെടുത്താൽ അത് ആർക്കാണു കൊടുക്കുകയെന്ന് താൻ പറയാതെ മനസിലാകുമെന്നും മോദി പറഞ്ഞു. ഡോ. അംബേദ്കറുടെ ഭരണഘടന നാളെ കോണ്‍ഗ്രസ് തള്ളിക്കളയുമെന്നും എന്നാൽ സാക്ഷാൽ അംബേദ്കർ വന്നു നിർബന്ധിച്ചാലും ഭരണഘടന മാറ്റാൻ ആർക്കും കഴിയില്ലെന്നും മോദി പറഞ്ഞു.
മക്കൾക്ക് മാതാപിതാക്കൾ നൽകുന്ന സ്വത്തിന് അനന്തരാവകാശ നികുതി ചുമത്താൻ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി മോദി ആരോപിച്ചു. രാജീവ് ഗാന്ധിയുടെ ഉപദേശകനായിരുന്ന, അമേരിക്കയിലുള്ള കോണ്‍ഗ്രസ് വിദേശകാര്യ വിഭാഗം നേതാവ് സാം പിത്രോഡ വാർത്താ ഏജൻസിയുമായി നടത്തിയ അഭിമുഖത്തിലെ ഒരു പരാമർശത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ് പിന്തുടർച്ചാവകാശ നികുതി കൊണ്ടുവരുമെന്ന് ആരോപിച്ച് മോദി ഇന്നലെ കത്തിക്കയറിയത്.
എന്നാൽ, പിത്രോഡയുടേത് പാർട്ടി നയമല്ലെന്നും വ്യക്തിപരമായ പരാമർശമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും ഇതേച്ചൊല്ലി അമിത് ഷായും അനുരാഗ് ഠാക്കൂറും അടക്കമുള്ള ബിജെപി നേതാക്കൾ ആരോപണം ആവർത്തിച്ചു.
“നിങ്ങൾ ജീവിക്കുന്നിടത്തോളം കോണ്‍ഗ്രസിന്റെ ഉയർന്ന നികുതി നിങ്ങളെ കഷ്ടപ്പെടുത്തും, നിങ്ങൾ മരിച്ചാൽ, അവർ അനന്തരാവകാശ നികുതിയുടെ ഭാരം ചുമത്തും. കഠിനാധ്വാനംകൊണ്ട് നിങ്ങൾ സ്വരൂപിക്കുന്ന സന്പത്ത് മക്കൾക്കു കൈമാറില്ല. കോണ്‍ഗ്രസിന്റെ കൈ അത് തട്ടിയെടുക്കും. നിങ്ങളുടെ ജീവിതകാലത്ത് കൊള്ളയടിക്കുക, മരണശേഷവും കൊള്ളയടിക്കുക എന്നതാണു കോണ്‍ഗ്രസിന്റെ മന്ത്രം’’- പ്രധാനമന്ത്രി പറഞ്ഞു.
ശ്രീരാമനേക്കാൾ വലിയവരാണു തങ്ങളെന്ന് കോണ്‍ഗ്രസ് കരുതി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ അവർ പങ്കെടുക്കാതിരുന്നത് ഭഗവാൻ രാമനോടും ഛത്തീസ്ഗഡിലെ ജനങ്ങളോടുമുള്ള അപമര്യാദയാണ്. ഗോവക്കാർ ഇന്ത്യൻ ഭരണഘടന സ്വീകരിക്കാൻ നിർബന്ധിതരായെന്നാണ് ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പറയുന്നത്. അംബേദ്കറെയും ഭരണഘടനയെയും അവഹേളിക്കുന്നതല്ലേ ഇത്.
രാജ്യത്തിന്റെ വലിയൊരു ഭാഗം കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞു. ഡോ. ബാബാ സാഹെബ് അംബേദ്കറുടെ ഭരണഘടന നാളെ ആ പാർട്ടി തള്ളിക്കളയും. ഭരണഘടന മാറ്റാൻ ആർക്കും കഴിയില്ല. അംബേദ്കർ വന്നു നിർബന്ധിച്ചാലും അതു നടക്കില്ല- റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
സാം പിത്രോഡ പറഞ്ഞത്
കഴിഞ്ഞ പത്തു വർഷമായി അസമത്വം ഗണ്യമായി വർധിച്ചു. സാന്പത്തിക പിരമിഡിന്റെ അടിത്തട്ടിലുള്ള ആളുകളിലാണ് കോണ്‍ഗ്രസ് എല്ലായ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്; അവർ ഒബിസികളായാലും മുസ്ലിംകളായാലും ദളിതരായാലും ആദിവാസികളായാലും.
പാവപ്പെട്ട ആളുകൾക്കാണു സഹായം വേണ്ടത്; കോടീശ്വരന്മാർക്കല്ല. ഇതിനർഥം, നിങ്ങളുടെ സന്പത്ത് എടുത്ത് മറ്റൊരാൾക്ക് നൽകുമെന്നല്ല. സന്പത്തിന്റെ കേന്ദ്രീകരണം തടയാൻ പുതിയ നയങ്ങൾ ഉണ്ടാക്കുക എന്നതാണ്. ഇതൊരു കുത്തകവിരുദ്ധ നിയമം പോലെയാണ്.
ബിജെപി കഥകൾ മെനയുകയാണ്. രാജ്യത്തിന്റെ സന്പത്ത് പുനർവിതരണം ചെയ്യാൻ കോണ്‍ഗ്രസ് പദ്ധതിയിടുന്നുവെന്നും അധികാരത്തിലെത്തിയാൽ സ്വത്തും ആഭരണങ്ങളും കൈക്കലാക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ തെറ്റാണ്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നന്നായി തയാറാക്കിയതാണ്.
സാന്പത്തിക അസമത്വം കുറയ്ക്കാൻ കോണ്‍ഗ്രസ് പാർട്ടി നയം രൂപപ്പെടുത്തും. അതിലൂടെ സന്പത്തിന്റെ വിതരണം മെച്ചപ്പെടും. ഇന്ത്യയിൽ മിനിമം വേതനമില്ല. എല്ലാ തൊഴിലാളികൾക്കും മിനിമം കൂലി ഏർപ്പെടുത്തിയാൽ പാവപ്പെട്ടവർക്കു പണം നൽകണം. സന്പത്തിന്റെ വിതരണമാണിത്. പണക്കാരുടെ വീട്ടുജോലിക്കാർക്കും ഓഫീസിലെ പ്യൂണ്‍ അടക്കമുള്ളവർക്കും വേണ്ടത്ര പണം നൽകുന്നില്ല. പക്ഷേ അവർ ആ പണം ദുബായിലും ലണ്ടനിലും ചെലവഴിക്കുന്നു.
അമേരിക്കയിൽ, ഒരു അനന്തരാവകാശ നികുതിയുണ്ട്. ഒരാൾക്ക് 100 മില്യണ്‍ ഡോളർ സന്പത്തുണ്ടെങ്കിൽ അയാൾ മരിക്കുന്പോൾ 45 ശതമാനം മാത്രമേ മക്കൾക്ക് കൈമാറാൻ കഴിയൂ. 55 ശതമാനം സർക്കാരെടുക്കുന്നു. അതൊരു രസകരമായ നിയമമാണ്. നിങ്ങൾ ഉണ്ടാക്കുന്ന സന്പത്തിന്റെ പകുതി പൊതുജനങ്ങൾക്കായി ഉപേക്ഷിക്കണം. മുഴുവനായല്ല, അതിന്റെ പകുതി. അതു ന്യായമാണെന്ന് തോന്നുന്നു- പിത്രോഡ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെക്കുറിച്ച് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്ന നുണകളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് അമേരിക്കയിലെ അനന്തരാവകാശ നികുതിയെക്കുറിച്ച് വ്യക്തിപരമായി താൻ പറഞ്ഞത് മോദി അനുകൂല മാധ്യമങ്ങൾ (ഗോഡി മീഡിയ) വളച്ചൊടിക്കുന്നതെന്ന് സാം പിത്രോഡ എക്സിൽ വിശദീകരിച്ചു.
കോണ്‍ഗ്രസിന്റെ നിലപാട്
സാം പിത്രോഡയുടെ വ്യക്തിപരമായ ആശയങ്ങൾ കോണ്‍ഗ്രസിന്റേതല്ലെന്നും പൈതൃക നികുത്തി ചുമത്താൻ ഉദ്ദേശ്യമില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. കോണ്‍ഗ്രസിന് അത്തരമൊരു ഉദ്ദേശ്യവുമില്ല. എന്തിനാണ് നിങ്ങൾ അദ്ദേഹത്തിന്റെ ആശയങ്ങൾ ഞങ്ങളുടെ തലയിൽ വയ്ക്കുന്നത്? വോട്ടിനുവേണ്ടി മാത്രമാണ് പ്രധാനമന്ത്രി മോദി ഈ കളികളെല്ലാം കളിക്കുന്നത്- ഖാർഗെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
പിത്രോഡയുടേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിശദീകരിച്ചു.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗഡ്കരി കുഴഞ്ഞുവീണു
യവത്മാൽ (മഹാരാഷ്ട്ര): കിഴക്കൻ മഹാരാഷ്ട്രയിലെ യവത്മാലിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാൽ-വാഷിം ലോക്സഭാ മണ്ഡലത്തിൽപെടുന്ന പുഷാദിലാണു സംഭവം.
സുരക്ഷാ ഉദ്യോഗസ്ഥർ ഗഡ്കരിയെ താങ്ങിയെടുത്ത് സ്റ്റേജിനു വെളിയിലെത്തിച്ചു. മിനിറ്റുകൾക്കുള്ളിൽ ആരോഗ്യനില വീണ്ടെടുത്ത് പ്രസംഗം പൂർത്തിയാക്കി ഗഡ്കരി മടങ്ങുകയും ചെയ്തു.
അമിതമായ ചൂടേറ്റ് തലകറക്കം അനുഭവപ്പെട്ടുവെന്നും ആരോഗ്യനില വീണ്ടെടുത്തശേഷം വരൂദിലെ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തതായും 66 കാരനായ ഗഡ്കരി പിന്നീടു പറഞ്ഞു.
ഛത്തീസ്ഗഡിൽ 18 മാവോയിസ്റ്റുകൾ കീഴടങ്ങി
ദന്തേവാഡ: സൗത്ത് ബസ്തറിലെ ബൈറംഗഢ്, മലംഗേർ മാവോയിസ്റ്റ് സംഘത്തിലെ സായുധസംഘം കമാൻഡറും മൂന്നു സ്ത്രീകളും ഉൾപ്പെടെ 18 പേർ ഇന്നലെ പോലീസിനുമുന്നിൽ കീഴടങ്ങി.
ഹുറേപാൽ പഞ്ചായത്ത് പ്ലാറ്റൂൺ കമാൻഡർ ഹിദിമ ഒഡ്യം(34), ഡെപ്യൂട്ടി കമാൻഡർ സംബതി ഒഡ്യം(23), കക്കാഡി പഞ്ചായത്ത് ക്രാന്തികാരി മഹിള ആദിവാസി സംഘതൻ ഗംഗി മഡ്കം(23), ഹുറേപാൽ മാവോയിസ്റ്റ് പഞ്ചായത്ത് അംഗം ഹുംഗി ഒഡ്യം (20) എന്നിവരുൾപ്പെടെ 18 പേർ സിആർപിഎഫിനുമുന്നിൽ ആയുധംവച്ചു കീഴടങ്ങി.
മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കാനുള്ള സർക്കാർ പദ്ധതിയിൽ ആകൃഷ്ടരായാണ് തങ്ങൾ എല്ലാം ഉപേക്ഷിച്ചതെന്ന് ഇവർ പറഞ്ഞു.
മണിപ്പുരിൽ ബോംബ് സ്ഫോടനം: പാലം ഭാഗികമായി തകർന്നു
ന്യൂഡൽഹി: രണ്ടാംഘട്ട പോളിംഗ് നടക്കാനിരിക്കെ മണിപ്പുരിൽ മൂന്നിടങ്ങളിൽ സ്ഫോടനം. കാങ്പോക്പി ജില്ലയിലെ മൂന്നിടങ്ങളിലാണു സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ ഇംഫാലിനെയും നാഗാലാൻഡിലെ ദിമാപുരിനെയും ബന്ധിപ്പിക്കുന്ന പാലം ഭാഗികമായി തകർന്നു. ഇന്നലെ പുലർച്ചെ നടന്ന സംഭവത്തിൽ ആളപായമില്ലെങ്കിലും പ്രദേശത്തെ ഗതാഗതത്തെ കാര്യമായി ബാധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ 19നു നടന്ന ആദ്യഘട്ട വോട്ടെടുപ്പിനിടെ മണിപ്പുരിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് 11 ബൂത്തുകളിൽ 22ന് റീപോളിംഗ് നടത്തിയിരുന്നു.
മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് പുറത്ത്
ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷപ്രസംഗത്തെ വിമര്‍ശിച്ച രാജസ്ഥാനിലെ ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഉസ് മാൻ ഗനി പാര്‍ട്ടിക്ക് പുറത്ത്.
രാജസ്ഥാനിലെ 25 സീറ്റുകളില്‍ പലതിലും ബിജെപിക്കു വിജയിക്കാനാവില്ലെന്ന് ഡല്‍ഹിയില്‍ ഒരു വാര്‍ത്താചാനലിനോട് സംസാരിക്കവേ പറഞ്ഞ ന്യൂനപക്ഷ മോര്‍ച്ച ബിക്കാനിര്‍ ജില്ലാ സെക്രട്ടറിയായ ഗനി അഭിപ്രായപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് റാലികളില്‍ മുസ്ലിംകൾക്കെതിരേ യുള്ള പ്രധാനമന്ത്രിയുടെ നില പാടിനെ വിമര്‍ശിച്ച ഗനി ജാഠ് സമുദായം ബിജെപിയില്‍നിന്ന് അകന്നുവെന്ന അഭിപ്രായപ്രകടനവും നടത്തിയിരുന്നു.
ഗനിയുടെ അഭിപ്രായപ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തി സംസ്ഥാന അച്ചടക്ക സമിതി ചെയര്മാന് ഓംകാര്‍ സിംഗ് പുറത്താക്കുകയായിരുന്നു.
തേജ് പ്രതാപിനെ പിൻവലിച്ചു; കനൗജിൽ അഖിലേഷ് തന്നെ
കനൗജ്: യുപിയിൽ സമാജ്വാദി പാർട്ടിയുടെ പരന്പരാഗത സീറ്റായ കനൗജിൽ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തന്നെ മത്സരിക്കും.
ഇന്നുച്ചയ്ക്ക് 12 ന് അഖിലേഷ് പത്രിക സമർപ്പിക്കുമെന്ന് എസ്പി ദേശീയ ജനറൽ സെക്രട്ടറി പ്രഫ. രാം ഗോപാൽ യാദവ് പറഞ്ഞു. ദേശീയ വക്താവ് രാജേന്ദ്ര ചൗധരിയും വാർത്ത സ്ഥിരീകരിച്ചു.
അഖിലേഷിന്റെ അനന്തരവനും മായിൻപുരിയിൽ നിന്നുള്ള മുൻ എംപിയുമായ തേജ് പ്രതാപ് യാദവ് കനൗജിൽ മത്സരിക്കുമെന്നായിരുന്നു നേരത്തേ പാർട്ടി വൃത്തങ്ങൾ പറഞ്ഞിരുന്നത്.
അഖിലേഷ് തന്നെ മത്സരിക്കണമെന്ന് പ്രവർത്തകരിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടതിനാലാണു തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നു. അഖിലേഷ് യാദവ് മത്സരിക്കാൻ തീരുമാനിച്ചത് ബിജെപി സ്ഥാനാർഥി സുബ്രത പഥക്കിനു കനത്ത വെല്ലുവിളിയാണ്.