വിവാദ കാർഷിക നിയമങ്ങൾ: നിലപാടിൽ ഉറച്ച് കർഷകർ; ഭേദഗതിക്കു തയാറെന്നു വീണ്ടും കേന്ദ്രം
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള കർഷക സമരം നൂറു ദിവസം പിന്നിട്ടതിനു പിന്നാലെ നിയമങ്ങളിൽ ഭേദഗതി വരുത്താൻ തയാറാണെന്ന് ആവർത്തിച്ചു വ്യക്തമാക്കി കേന്ദ്ര സർക്കാർ.
കർഷകരുടെ വികാരം മാനിച്ച് നിയമങ്ങളിൽ ഭേദഗതി വരുത്താൻ തയാറാണെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. കർഷകവിഷയത്തിൽ ഒരു തരത്തിലുള്ള ചർച്ചകൾക്കും തയാറാകാത്ത പ്രതിപക്ഷം കർഷകരെ വച്ചു രാഷ്ട്രീയം കളിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകരുമായി കേന്ദ്രസർക്കാർ പതിനൊന്നു വട്ടം ചർച്ച നടത്തി. നിയമങ്ങൾ ഭേദഗതി ചെയ്യാമെന്നു പലവട്ടം വ്യക്തമാക്കി. കാർഷിക രംഗത്ത് നിക്ഷേപം വർധിപ്പിക്കുന്നതിനാണ് സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.
കർഷകസമരം എങ്ങനെയാണു കർഷകർക്കു പ്രയോജനപ്പെടുകയെന്ന് തനിക്കു മനസിലാകുന്നില്ലെന്നു മന്ത്രി പറഞ്ഞു. നിയമങ്ങളിൽ എന്തെങ്കിലും അപാകത ഉള്ളതുകൊണ്ടല്ല സർക്കാർ ഭേദഗതിക്കു തയാറായത്. കർഷകരോടുള്ള സർക്കാരിന്റെ ബഹുമാനത്തിന്റെ ഭാഗം മാത്രമാണെന്നു കൃഷിമന്ത്രി പറഞ്ഞു.
അതേസമയം, വിവാദ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരത്തിൽ നിന്നു പിന്മാറില്ലെന്നു സമരം നൂറു ദിവസം പിന്നിട്ട വേളയിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് അറിയിച്ചു. നിയമങ്ങൾ പൂർണമായി പിൻവലിക്കണം എന്നതാണ് കർഷകരുടെ ആവശ്യം. മൂന്നു നിയമങ്ങളും സർക്കാർ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും ടികായത് വ്യക്തമാക്കി.
സമരം വരുംദിവസങ്ങളിൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫോർമുലയും ടികായത് മുന്നോട്ടുവച്ചു. ഒരു ഗ്രാമത്തിൽ നിന്ന് ഒരു ട്രാക്ടറും 15 കർഷകരും പത്തു ദിവസത്തേക്ക് ഡൽഹി അതിർത്തിയിൽ സമരത്തിനെത്തുക എന്നതാണിത്. എല്ലാ ജില്ലകളിൽ നിന്നും ഇത് പ്രാവർത്തികമാക്കണം.
വിളവെടുപ്പ് കാലമായതിനാൽ കർഷകർക്ക് സമരവും കൃഷിയും ഒരുമിച്ചു കൊണ്ടുപോകാനും ഇത് സഹായകമാകുമെന്നും ടികായത് ചൂണ്ടിക്കാട്ടി. ഓരോ സംഘവും പത്തു ദിവസത്തിനുശേഷം മടങ്ങുന്പോൾ 15 പേരും ട്രാക്ടറുമായി അടുത്ത ഗ്രാമത്തിൽ നിന്ന് ആളുകൾ സമരത്തിനെത്തും.
ലോക വനിതാ ദിനമായ ഇന്ന് ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരത്തിലേക്ക് പഞ്ചാബിന്റെ വിവിധ സ്ഥലങ്ങളിൽനിന്നായി 40,000 വനിതകൾ അണിചേരുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചതന്നെ പഞ്ചാബിൽ നിന്നുള്ള വനിതകളുടെ സംഘം ഡൽഹി അതിർത്തികളിലേക്ക് തിരിച്ചിരുന്നു. ബർണാലയിൽ നിന്നു പുറപ്പെട്ട ട്രാക്ടറുകൾ എല്ലാംതന്നെ വനിതകളാണ് ഓടിച്ചു കൊണ്ടുവരുന്നത്.
സെബി മാത്യു
എ.പി.ജെ. അബ്ദുൾ കലാമിന്റെ സഹോദരൻ അന്തരിച്ചു
രാമേശ്വരം: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ മൂത്ത സഹോദരൻ മുഹമ്മദ് മുത്തു മീര ലെബ്ബായി മരയ്ക്കാർ(104)അന്തരിച്ചു. രാമേശ്വരത്തെ വസതിയിലായിരുന്നു അന്ത്യം. ഇന്നു സംസ്കാരം നടത്തും.
മമത സൃഷ്ടിച്ച ചെളിക്കുണ്ടിൽ താമര വിടരുമെന്ന് നരേന്ദ്ര മോദി
കോൽക്കത്ത: പശ്ചിമബംഗാളിലെ ആദ്യ തെരഞ്ഞെടുപ്പു റാലിയിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ കടന്നാക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടതുഭരണത്തിനുശേഷം മാറ്റം കൊണ്ടുവരുമെന്നു വാക്കുനൽകി മമത ബംഗാളിലെ ജനങ്ങളെ ചതിക്കുകയാണെന്നു ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ബിജെപി റാലിയിൽ പ്രസംഗിക്കവേ മോദി കുറ്റപ്പെടുത്തി.
ബംഗാളിലെ ജനങ്ങളുടെ മൂത്ത സഹോദരി (ദീദി) ആയിരിക്കേണ്ടതിനു പകരം അനന്തരവന് (ഭട്ടിജ) ആന്റി (ബുവ) എന്ന റോളിലേക്കു മമത ചുരുങ്ങിയെന്നും മോദി പരിഹസിച്ചു. അനന്തരവനും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജിയെ മമത പാർട്ടി നേതൃത്വത്തിലേക്ക് അവരോധിക്കുന്നതു ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ കുത്ത്. അഭിഷേകിനു മമത മുഖ്യമന്ത്രിപദം നൽകിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമുള്ള മോദിയുടെ ആദ്യ ബംഗാൾ സന്ദർശനമാണിത്. അടുപ്പക്കാരായ വ്യവസായി സുഹൃത്തുക്കൾക്ക് അമിത പിന്തുണ നൽകുന്നെന്ന പ്രതിപക്ഷ ആരോപണങ്ങളെയും മോദി പ്രതിരോധിച്ചു. ഇന്ത്യയിലെ 130 കോടി കോടി ജനങ്ങളും തന്റെ സുഹൃത്തുക്കളാണെന്നും അവർക്കുവേണ്ടിയാണ് തന്റെ പ്രവർത്തനങ്ങളെന്നും മോദി അവകാശപ്പെട്ടു. ബംഗാളിലെ സുഹൃത്തുക്കൾക്ക് താൻ 90 ലക്ഷം ഗ്യാസ് കണക്ഷനുകൾ നൽകിയെന്നും തേയിലത്തോട്ടം തൊഴിലാളികൾക്കായി സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കിയെന്നും മോദി റാലിയിൽ പറഞ്ഞു.
കുട്ടിയായിരിക്കെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനിലും താൻ ചായ വിറ്റ കാര്യവും മോദി പ്രസംഗത്തിൽ ഓർമിച്ചു. മമത ബംഗാളിൽ സൃഷ്ടിച്ച ചെളിക്കുണ്ടിൽ താമര വിടരാൻ പോകുകയാണെന്നും മോദി അവകാശപ്പെട്ടു.
ഇങ്ങനെ കള്ളം പറയാൻ നാണമില്ലേ? തിരിച്ചടിച്ച് മമത 
സിലിഗുഡി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടന്നാക്രമണങ്ങൾക്ക് ചുട്ട മറുപടിയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ മോദി കള്ളങ്ങൾ പടച്ചുവിടുകയാണെന്ന് മമത പറഞ്ഞു. എൽപിജി വിലവർധനയ്ക്കെതിരേ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചശേഷമായിരുന്നു മമതയുടെ തിരിച്ചടി. ഇക്കാലയളവിൽ മോദി നിരവധി പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്നും ജനങ്ങൾക്ക് ഇപ്പോൾ പ്രധാനമന്ത്രിയെ വിശ്വാസമില്ലെന്നും മമത പരിഹസിച്ചു.
2014 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ എന്തുകൊണ്ടാണ് ഇതുവരെ ജനങ്ങളുടെ അക്കൗണ്ടിൽ എത്താത്തതെന്നു മമത ചോദിച്ചു. നിങ്ങൾ നിരവധി പൊള്ളവാഗ്ദാനങ്ങൾ നൽകി. ജനങ്ങൾ എല്ലായ്പോഴും നിങ്ങളുടെ നുണകൾ വിശ്വസിക്കില്ല. രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാങ്ങാൻ കഴിയുന്ന രീതിയിൽ എൽപിജി സിലിണ്ടർ നൽകണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നത്. മോദിയുടെ ഭരണത്തിൻകീഴിൽ എൽപിജി സിലിണ്ടർപോലും ജനങ്ങൾക്ക് അപ്രാപ്യമായെന്നു മമത കുറ്റപ്പെടുത്തി. ഇങ്ങനെ നുണ പറയാൻ നാണമില്ലേ എന്നും മമത മോദിയോടായി ചോദിച്ചു.
അദ്ദേഹം ബംഗ്ലാ ഭാഷയിൽ പ്രസംഗിക്കുന്നു. എന്നാൽ എല്ലായ്പോഴും ഗുജറാത്തിയിലാണ് പ്രസംഗം അദ്ദേഹത്തിന് എഴുതി നൽകുന്നത്. അദ്ദേഹം മുന്നിൽ ഇതുവച്ചാണു പ്രസംഗിക്കുന്നത്. മോദി ബംഗ്ലാ ഭാഷ അറിയുന്നതായി നടിക്കുകയാണെന്നും മമത കളിയാക്കി.
ബിജെപി വിദ്യാസാഗറിന്റെ പ്രതിമ തകർത്തു. ബിർസ മുണ്ടയെ അപമാനിച്ചു. രബീന്ദ്രനാഥ് ടാഗോർ ശാന്തിനികേതനിലാണ് ജനിച്ചതെന്നു വരെ ബിജെപി വ്യാജം പറഞ്ഞു. ബംഗാളിനെയും അതിന്റെ സംസ്കാരത്തെയും കുറിച്ചുള്ള അജ്ഞത വെളിവാക്കുന്നതാണിത്. മതത്തിന്റെയും ഭാഷയുടെയും അതിർവരന്പുകൾ തകർത്തെറിഞ്ഞ് സമാധാനത്തിൽ ജീവിക്കുന്നവരാണ് ബംഗാളിലെ ജനങ്ങളെന്നും കലാപ ദാഹികളായ ബിജെപിക്കെതിരേ ജനങ്ങൾ ശബ്ദമുയർത്തണമെന്നും മമത തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാർച്ചിൽ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ ബിജെപി സഖ്യം അധികാരം പിടിക്കും: അമിത് ഷാ
ശുചീന്ദ്രം: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കംകുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം തമിഴ്നാട്ടിൽ അധികാരം പിടിക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.
ഏപ്രിൽ ആറിന് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരിയിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. കന്യാകുമാരി ഉപതെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാർഥി. കോണ്ഗ്രസ് എംപി എച്ച്. വസന്തകുമാറിന്റെ മരണത്തെ തുടർന്നാണു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "സന്ദേശം’ അറിയിക്കുന്നതിനായി 11 വീടുകളും അമിത് ഷാ സന്ദർശിച്ചു.
ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ബിജെപിക്കൊപ്പം
കോൽക്കത്ത: ബംഗാളിൽനിന്നെത്തി ബോളിവുഡ് കീഴടക്കിയ നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു. കോൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ആരംഭിക്കുന്നതിനു തൊട്ടുമുന്പായിരുന്നു നടന്റെ രംഗപ്രവേശം.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയവർഗിയ, സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് തുടങ്ങിയവർ മിഥുൻ ചക്രവർത്തിയെ പാർട്ടിയിലേക്ക് ആനയിച്ചു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനമായിരുന്നു എക്കാലത്തും ലക്ഷ്യമിട്ടിരുന്നതെന്നും അതിനു ബിജെപി വേദിയൊരുക്കിയെന്നും നടൻ പറഞ്ഞു. ശനിയാഴ്ച കൈലാസ് വിജയവർഗിയ മിഥുൻ ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി പങ്കെടുക്കുന്ന റാലിയിൽ മിഥുൻ ചക്രവർത്തി എത്തുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞമാസം ആർഎസ്എസ് തലവൻ മോഹൻ ഭഗവത് മുംബൈയിലെ മിഥുൻ ചക്രവർത്തിയുടെ വസതിയിലെത്തി പ്രഭാതഭക്ഷണം കഴിച്ചിരുന്നു. ഇതോടെ നടൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എഴുപതുകാരനായ നടനു ബംഗാളിൽ വലിയ ആരാധകവൃന്ദമുണ്ട്. നേരത്തേ തൃണമൂൽ കോണ്ഗ്രസ് രാജ്യസഭാ എംപിയായിരുന്നു. ശാരദാ ചിട്ടിതട്ടിപ്പ് കേസിനെത്തുടർന്ന് അദ്ദേഹം രാജ്യസഭാംഗത്വം ഒഴിയുകയായിരുന്നു.
ഹേമന്ത് സോറന്റെ പിന്തുണ തേടി മമത
ന്യൂഡൽഹി: ബംഗാളിൽ തൃണമൂൽ കോൺഗ്രസിനുവേണ്ടി പ്രചാരണം നടത്താൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോടു മമത ബാനർജി അഭ്യർഥിച്ചു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ജെഎംഎം വൃത്തങ്ങൾ അറിയിച്ചു. ബംഗാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണു ജാർഖണ്ഡ്. ജാർഖണ്ഡിൽ കോൺഗ്രസുമായി അധികാരം പങ്കിടുന്ന പാർട്ടിയാണു ജെഎംഎം. കോൺഗ്രസിന്റെ സഖ്യകക്ഷികളായ ആർജെഡി, ശിവസേന എന്നിവയും സമാജ്വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വനിതാദിനത്തിൽ ചർച്ച ചെയ്യാം.. പെൺ രാഷ്ട്രീയം
ഇന്ദിരാ ഗാന്ധി ലോകചരിത്രത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഭരണാധികാരികളിൽ ഒരാൾ. സ്ത്രീകളുടെ രാഷ്ട്രീയം ലോകത്തുതന്നെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതിരുന്ന 1960കളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ദിര കൊടുങ്കാറ്റായി മാറി. 1966 മുതൽ 77 വരെയും 1980 മുതൽ മരണം വരെയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ലോകരാഷ്ട്രങ്ങളുടെ ഇടയിൽത്തന്നെ ഏറെ ബഹുമതി നേടിയെടുത്ത ഇന്ദിര ഉരുക്കുവനിതയെന്ന വിശേഷണം നേടി.
പ്രധാനമന്ത്രിയെന്ന നിലയിൽ അവരെടുത്ത ധീരമായ പല തീരുമാനങ്ങളും ഇന്ത്യയുടെ സമഗ്ര പുരോഗതിക്കും വികസനത്തിനും വഴിതെളിച്ചു. കർക്കശക്കാരിയായ ഭരണാധികാരി എന്നവർ അറിയപ്പെട്ടു. ജവഹർലാൽ നെഹ്റുവിനുശേഷം ഏറ്റവും അധികകാലം രാജ്യം ഭരിച്ച നേതാവുകൂടിയാണ് നെ ഹ്റുവിന്റെ മകളായ ഇന്ദിര. 1984 ഒക്ടോബർ 31ന് അംഗരക്ഷകരാൽ വെടിയേറ്റു മരിച്ചു. ആയിരം കൊല്ലങ്ങൾക്കിടയിൽ ജീവിച്ച ശ്രേഷ്ഠവനിതയെ കണ്ടെത്താൻ ബിബിസി നടത്തിയ തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത് ഇന്ദിരയായിരുന്നു.
പ്രതിഭാ പാട്ടിൽ രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രപതി. ചുമതലയേറ്റത് 2007ൽ. മഹാരാഷ്ട്രയിൽ ദീർഘകാലം കോണ്ഗ്രസ് എംഎൽഎയും മന്ത്രിയുമായിരുന്ന പ്രതിഭ, രാജ്യസഭാ ഉപാധ്യക്ഷയായും ലോക്സഭാംഗമായും പ്രവർത്തിച്ചു. രാജസ്ഥാൻ ഗവർണറായിരിക്കെ രാഷ്ട്രപതിയായി. 2012 ൽ രാഷ്ട്രപതിസ്ഥാനത്തുനിന്നു വിരമിച്ചു.
സോണിയ ഗാന്ധി ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പ്രസിഡന്റ്. ഈ പദവിയിൽ ഏറ്റവും കാലം സേവനം ചെയ്ത നേട്ടവും സോണിയയ്ക്കു സ്വന്തം. ഇപ്പോഴും കോണ്ഗ്രസ് അധ്യക്ഷപദവിയിൽ തുടരുന്ന സോണിയ, ഭർത്താവ് രാജീവ് ഗാന്ധിയുടെ മരണശേഷം കോണ്ഗ്രസ് വലിയ പ്രതിസന്ധിയെ നേരിട്ട 1988ലാണ് അധ്യക്ഷ പദവി ഏറ്റെടുത്തത്.
തകർച്ചയുടെ വക്കിൽനിന്ന് കോണ്ഗ്രസിനെ കരകയറ്റി വീണ്ടും അധികാരത്തിലെത്തിക്കാൻ സോണിയയ്ക്കു കഴിഞ്ഞു.റായ്ബറേലിയിൽനിന്നുള്ള ലോക്സഭാംഗം കൂടിയാണ് സോണിയ.
സുഷമ സ്വരാജ് കേന്ദ്ര വിദേശകാര്യമന്ത്രി എന്ന നിലയിൽ ഏറെ സ്നേഹാദരങ്ങൾ നേടിയെടുത്ത നേതാവ്. ബിജെപിയുടെ തീപ്പൊരി പ്രസംഗക. പടിപടിയായി ഉയർച്ചയുടെ പടവുകൾ താണ്ടി രാജ്യസഭയിലും ലോക്സഭയിലും ദീർഘകാലം അംഗമായി. എ.ബി. വാജ്പേയി മന്ത്രിസഭയിൽ വാർത്താവിതരണ മന്ത്രി. ഒന്നാം മോദി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി പദവിയും വഹിച്ചു ഈ ഹരിയാനക്കാരി. 2019 ഓഗസ്റ്റ് ഏഴിന് അന്തരിച്ചു.
മീരാകുമാർ ലോക്സഭാ സ്പീക്കറാകുന്ന ആദ്യ വനിത. 2009ൽ കോണ്ഗ്രസ് മന്ത്രിസഭയിൽ അംഗമായ മീരയെ ആ വർഷംതന്നെ സ്പീക്കറായി നിയോഗിച്ചു. മുൻ ഉപപ്രധാനമന്ത്രി ജഗജീവൻ റാമിന്റെ മകളായ മീര ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽനിന്നു ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഫോറിൻ സർവീസിൽനിന്നു രാഷ്ട്രീയത്തിലെത്തിയ മീര 2017ൽ സംയുക്ത പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായിരുന്നു.പിന്നീട് സുമിത്ര മഹാജൻ ലോക് സഭാ സ്പീക്കറായി.
നിർമല സീതാരാമൻ കേന്ദ്ര ‘ഫുൾടൈം’ ധനകാര്യമന്ത്രിയാകുന്ന ആദ്യ വനിത. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധി കുറച്ചുനാൾ ധനവകുപ്പിന്റെ അധിക ചുമതല വഹിച്ചതൊഴിച്ചാൽ ഈ വകുപ്പിന്റെ ആദ്യ ഫുൾടൈം മന്ത്രിയാണ് നിർമല. ഒന്നാം മോദി മന്ത്രിസഭയിൽ പ്രതിരോധ വകുപ്പിന്റെ ചുമതല കൈയാളാനും നിർമലയ്ക്കു കഴിഞ്ഞു.
ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാർ 16 പുരുഷ കേന്ദ്രീകൃതമായ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതുവരെ മുഖ്യമന്ത്രിപദം അലങ്കരിച്ചത് 16 വനിതകൾ. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണ് ഇപ്പോൾ ഈ നിരയിലുള്ളത്.

1963ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ സുചേത കൃപലാനിയാണ് ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി. 1967 വരെ അവർ പദവിയിൽ തുടർന്നു. നന്ദിനി സപ്തതി- ഒഡീഷ, ശശികല കടോദ്കർ-ഗോവ, അൻവാര തൈമൂർ-ആസാം, ജാനകി രാമചന്ദ്രൻ, ജയലളിത-തമിഴ്നാട്, മായാവതി-ഉത്തർപ്രദേശ്, രജീന്ദർ കൗർ ഭട്ടൽ- പഞ്ചാബ്, റാബ്റി ദേവി- ബിഹാർ, സുഷമ സ്വരാജ്- ഡൽഹി, ഷീല ദീക്ഷിത്- ഡൽഹി, ഉമാഭാരതി-മധ്യപ്രദേശ്, വസുന്ധര രാജ സിന്ധ്യ- രാജസ്ഥാൻ, ആനന്ദി ബെൻ പട്ടേൽ- ഗുജറാത്ത്, മെഹ്ബൂബ മുഫ്തി- ജമ്മു കാഷ്മീർ എന്നിവരാണ് മുഖ്യമന്ത്രിമാരായ മറ്റു വനിതകൾ.
ജയലളിതയും മമതാ ബാനർജിയും ഷീല ദീക്ഷിതും മായാവതിയുമാണ് മുഖ്യമന്ത്രിപദവിയിൽ ഏറ്റവും കൂടുതൽ തിളങ്ങിയ വനിതകൾ. മൂന്നു തവണ അധികാരത്തിലെത്തിയ ജയലളിത ഇന്ത്യയിലെ തന്നെ ശക്തയായ ഭരണാധികാരിയായി.
പശ്ചിമബംഗാളിൽ മൂന്നാമങ്കത്തിനു തയാറെടുക്കുന്ന മമത സ്ത്രീ രാഷ്ട്രീയത്തിന്റെ തിളങ്ങുന്ന മുഖമാണ്. ഡൽഹിയിൽ തുടർച്ചയായി 15 വർഷം മുഖ്യമന്ത്രിയായി തിളങ്ങാൻ ഷീല ദീക്ഷിതിനു സാധിച്ചു. നാലുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തിയ മായാവതി ഈ പദവിയിലെത്തുന്ന ആദ്യ ദളിത് വനിത കൂടിയാണ്.
നരേന്ദ്ര മോദി മന്ത്രിസഭയിലെ അഞ്ചു വനിതകൾ 
നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയിലുള്ളത് അഞ്ചു വനിതകൾ മാത്രം. രണ്ടു കാബിനറ്റ് മന്ത്രിമാരും മൂന്നു സഹമന്ത്രി പദവികളും. മന്ത്രിസഭാ രൂപീകരണവേളയിൽ ആറുപേരുണ്ടായിരുന്നു. എന്നാൽ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചു പഞ്ചാബിൽനിന്നുള്ള അകാലിദൾ നേതാവ് ഹർസിമ്രത് കൗർ രാജിവച്ചതോടെ വനിതാപ്രാതിനിധ്യം അഞ്ചുപേരിൽ ഒതുങ്ങി. അതേസമയം, ഏറ്റവും പ്രധാന വകുപ്പായ ധനകാര്യം കൈകാര്യം ചെയ്യുന്നത് നിർമല സീതാരാമനാണെന്ന പ്രത്യേകതയുമുണ്ട്.
സ്മൃതി ഇറാനിയാണു മറ്റൊരു കാബിനറ്റ് മന്ത്രി. രേണുക സിംഗ്, സാധ്വി നിരഞ്ജൻ ജ്യോതി, ദേബശ്രീ ചൗധരി എന്നിവരാണു സഹമന്ത്രിമാർ.
തമിഴ്നാട്ടിൽ കോൺഗ്രസിന് 25 സീറ്റ് മാത്രം
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയിലെ ഘടകകക്ഷിയായ കോൺഗ്രസ് 25 സീറ്റുകളിൽ മത്സരിക്കും. കന്യാകുമാരി ലോക്സഭാ സീറ്റിലും കോൺഗ്രസാണ് മത്സരിക്കുക. മാരത്തൺ ചർച്ചകൾക്കൊടുവിലാണ് 25 സീറ്റിലൊതുങ്ങാൻ കോൺഗ്രസ് സമ്മതിച്ചത്.
സീറ്റ് ധാരണ കരാറിൽ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും ടിഎൻസിസി പ്രസിഡന്റ് കെ.എസ്. അഴഗിരിയും ഒപ്പുവച്ചു. കോൺഗ്രസിന് 18 സീറ്റ് നല്കാമെന്നായിരുന്നു തുടക്കത്തിൽ ഡിഎംകെ നിലപാടെടുത്തത്. 2016ൽ 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും എട്ടിടത്തു മാത്രമാണു വിജയിക്കാനായത്. സീറ്റ് വിഭജനത്തിൽ സംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന്, ഡിഎംകെ നേതൃത്വം നല്കുന്ന മതേതര മുന്നണിയുടെ വിജയം മാത്രമാണു ലക്ഷ്യമെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
48 സീറ്റുകളാണു ഡിഎംകെ ഘടകകക്ഷികൾക്ക് ഇതുവരെ വിട്ടുനൽകിയത്. കോൺഗ്രസ്(25), എംഡിഎംകെ(ആറ്), വിസികെ(ആറ്), സിപിഐ(ആറ്), മുസ്ലിം ലീഗ്(മൂന്ന്) മനിതനേയ മക്കൾ കക്ഷി(രണ്ട്) എന്നിങ്ങനെയാണു സീറ്റുകൾ വിഭജിച്ചത്. സിപിഎമ്മുമായി ചർച്ച നടന്നുവരികയാണ്.
ആസാം കോൺഗ്രസിൽ പകുതിയും പുതുമുഖങ്ങൾ
ഗോഹട്ടി: ആസാമിൽ കോൺഗ്രസ് പുറത്തിറക്കിയ 40 പേരുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ പകുതി പേർ പുതുമുഖങ്ങൾ. ശനിയാഴ്ച രാത്രിയാണു കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ 20 പേർ പുതുമുഖങ്ങളാണ്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ദേബബ്രത സൈക്കിയ ഉൾപ്പെടെ ആറു സിറ്റിംഗ് എംഎൽഎമാർക്കു സീറ്റ് നല്കി. നസിറ സീറ്റിൽ സൈക്കിയ മത്സരിക്കും.
മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് നാലു തവണ പ്രതിനിധീകരിച്ച ടിറ്റബോർ മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഗൊഗോയിയുടെ കുടുംബാംഗങ്ങളുമായി ആലോചിച്ചശേഷമേ ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ. പിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായ റിപുൻ ബോറ ഗോഹ്പുർ മണ്ഡലത്തിൽ മത്സരിക്കും. 2016ൽ ബോറയുടെ ഭാര്യ മോനിക്ക ബോറ ബിജെപി സ്ഥാനാർഥിയോട് 30,000 വോട്ടിനു തോറ്റ മണ്ഡലമാണിത്. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെതിരെ മജുളി സീറ്റിൽ റനോജ് കുമാർ പേഗു മത്സരിക്കും. 2001 മുതൽ മൂന്നു തവണ പേഗു പ്രതിനിധീകരിച്ച മണ്ഡലമാണു മജുളി.
ആസാമിൽ കോൺഗ്രസ് നേതൃത്വം നല്കുന്ന മഹാസഖ്യത്തിൽ എഐയുഡിഎഫ്, ബിപിഎഫ്, സിപിഎം, സിപിഐ, സിപിഐ-എംഎൽ, അൻചാലിക് ഗണ മോർച്ച എന്നീ കക്ഷികളുമുണ്ട്.
ആസാം മന്ത്രി രാജിവച്ച് കോൺഗ്രസിൽ ചേർന്നു
ഗോഹട്ടി: ആസാം ഖനന-ധാതു വകുപ്പു മന്ത്രി സം റോംഗ്ഹാൻഗ് രാജിവച്ചു കോൺഗ്രസിൽ ചേർന്നു. സിറ്റിംഗ് മണ്ഡലമായ ഡിഫുവിൽ ഇദ്ദേഹത്തിനു ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗിന്റെ സാന്നിധ്യത്തിലാണ് ഇദ്ദേഹം ബിജെപി അംഗത്വമെടുത്തത്. ബിജെപിയുടെ പ്രവർത്തനം സുതാര്യമല്ലെന്നും ജനങ്ങളെ സേവിക്കുന്നതിനാണു കോൺഗ്രസിൽ ചേർന്നതെന്നും റോംഗ്ഹാൻഗ് പറഞ്ഞു.
കാന്തം ഘടിപ്പിച്ച ബോംബുമായി ഭീകരർ: ശ്രദ്ധ വേണമെന്നു സുരക്ഷാസേന
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഭീകരർ സ്റ്റിക്കിബോംബ് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചുതുടങ്ങിയതായി സുരക്ഷാസേനയ്ക്ക് സംശയം. ഈ സാഹചര്യത്തിൽ വാഹനങ്ങൾ നിർത്തിയിട്ടശേഷം അലക്ഷ്യമായി പോകരുതെന്ന മുന്നറിയിപ്പ് അവർ പൊതുജനങ്ങൾക്ക് നൽകിയിരിക്കുകയാണ്. വാഹനങ്ങളിലും മറ്റും കാന്തം ഉപയോഗിച്ച് പതിപ്പിച്ച് ഏതാനും സമയത്തിനുള്ളിൽ ടൈമർ ഉപയോഗിച്ച് സ്ഫോടനം നടത്താൻ കഴിയുമെന്നതാണു സ്റ്റിക്കി ബോംബുകളുടെ സവിശേഷത. കഴിഞ്ഞമാസം പകുതിയോടെ കാന്തം ഘടിപ്പിച്ച സ്ഫോടകവസ്തു ജമ്മു കാഷ്മീർ പോലീസ് പിടിച്ചെടുത്തിരുന്നു.
അഫ്ഗാനിസ്ഥാനിൽ യുഎസ് സേനയ്ക്കെതിരേ താലിബാൻ ഭീകരർ ഇത്തരം ബോംബുകൾ ഉപയോഗിച്ചിരുന്നു. ഇറാക്കിലും സിറിയയിലും ഐഎസ് ഭീകരരും ഇവ ഉപയോഗിക്കാറുണ്ട്. പാക്കിസ്ഥാനിൽ നിന്ന് ഡ്രോണുകളിലൂടെയാണു സ്റ്റിക്കിബോംബുകൾ ഭീകരരുടെ കൈവശമെത്തുന്നത്. കഴിഞ്ഞ 14 ന് അന്താരാഷ്ട്ര അതിർത്തിയിലെ സാംബയിൽ ഇത്തരത്തിൽ ഡ്രോണിൽ എത്തിച്ച ബോംബുകൾ സുരക്ഷാസേന പിടികൂടിയിരുന്നു.
ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കും
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതു പരിഗണിച്ച് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാഘട്ടം വെട്ടിച്ചുരുക്കിയേക്കും. പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് രാജ്യസഭാ അധ്യക്ഷൻ എം. വെങ്കയ്യ നായിഡുവിനോടും ലോക്സഭാ സ്പീക്കർ ഓം ബിർളയോടും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കേരളം, പശ്ചിമബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് മാർച്ച് 27 മുതൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.
പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഏപ്രിൽ 18നാണ് അവസാനിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം രണ്ടാഴ്ചക്കാലത്തേക്ക് മാത്രമേ ഉണ്ടാകൂ എന്നാണു സൂചനകൾ. എംപിമാർ ഉൾപ്പടെയുള്ളവർ കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷമായിരിക്കും സമ്മേളനം തുടങ്ങുക.
എം.ജി. ജോർജ് മുത്തൂറ്റ് വീണു മരിച്ചതാണെന്നു പോലീസ്
ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (72) നാലാം നിലയിൽനിന്ന് വീണ് മരിച്ചതാണെന്ന് ഡൽഹി പോലീസ്. ഡൽഹി ഈസ്റ്റ് കൈലാഷിലെ സ്വന്തം വസതിയുടെ നാലാം നിലയിൽനിന്ന് വീണാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നു സൗത്ത് ഈസ്റ്റ് ഡിസിപി ആർ.പി. മീണ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 9.21നാണ് അപകടം സംബന്ധിച്ച് ഡൽഹി അമർ കോളനി പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. വീഴ്ച സംഭവിച്ച ഉടൻ തന്നെ ജോർജിനെ ഡൽഹി ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മരണത്തിൽ അസ്വാഭാവികതകൾ ഒന്നും തന്നെ ഇല്ലെന്നു പോലീസ് വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ സംശയിക്കത്തക്കതായി ഒന്നുംതന്നെയില്ല. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം നടക്കുന്പോൾ അദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു എന്നു വ്യക്തമായെന്നും പോലീസ് പറഞ്ഞു.
ജാർക്കിഹോളിക്കെതിരേയുള്ള പരാതി പിൻവലിച്ചേക്കും
ബംഗളൂരു: കർണാടക മുൻ മന്ത്രി രമേഷ് ജാർക്കിഹോളിക്കെതിരേയുള്ള ലൈംഗികാരോപണം സാമൂഹ്യപ്രവർത്തകൻ ദിനേഷ് കല്ലഹള്ളി പിൻവലിച്ചേക്കും. തനിക്കെതിരേ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ഉന്നയിച്ച അഞ്ചു കോടിയുടെ ആരോപണത്തിൽ മനംനൊന്താണ് ജാർക്കിഹോളിക്കെതിരേയുള്ള പരാതി പിൻവലിക്കുന്നതെന്ന് ദിനേഷ് പറഞ്ഞു.
ഡൽഹിയിൽ ഒരു കർഷകൻകൂടി ജീവനൊടുക്കി
ന്യൂഡൽഹി: കർഷകസമരം തുടരുന്നതിനിടെ ഡൽഹിയിലെ തിക്രി അതിർത്തിക്കു സമീപം ഒരു കർഷകൻകൂടി ജീവനൊടുക്കി. ഹരിയാനയിലെ ഹിസാർ സ്വദേശി രാജ്ബീറിനെ (49) ആണ് തിക്രി അതിർത്തിയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെ ത്തിയത്. കാർഷിക നിയമങ്ങളാണ് തന്റെ ജീവനൊടുക്കാൻ കാരണമായതെന്ന് ഇയാളുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
മൻസുഖ് ഹിരണിന്റെ മരണം: എടിഎസ് കേസ് രജിസ്റ്റർ ചെയ്തു
മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോയുടെ ഉടമ മൻസുഖ് ഹിരൻ (46) മരിച്ച സംഭവത്തിൽ മഹാരാഷ്ട്ര എടിഎസ് അജ്ഞാതർക്കെതിരേ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു.
കേസ് അന്വേഷണം എടിഎസിനെ ഏൽപ്പിച്ച് ശനിയാഴ്ച വൈകി വിജ്ഞാപനമിറങ്ങിയിരുന്നു. ഹിരണിന്റെ മരണത്തിൽ ഭാര്യ വിമല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയ്ക്കു സമീപം ഫെബ്രുവരി 25 ആണ് 20 ജലാറ്റിൻ സ്റ്റിക്കുമായി സ്കോർപിയോ കണ്ടെത്തിയത്.
പരാതി കേൾക്കാത്ത ഉദ്യോഗസ്ഥരെ തല്ലണമെന്നു കേന്ദ്ര മന്ത്രി
ന്യൂഡൽഹി: ജനങ്ങളുടെ പരാതികൾ അവഗണിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ വടിയെടുത്ത് അടിക്കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. ബിഹാറിൽ ബെഗുസരായിൽ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്പോഴായിരുന്നു മന്ത്രിയുടെ വിവാദപരാമർശം.
മമത കോപിച്ചു; മോദി ഔട്ട്
ന്യൂഡൽഹി: മമത ബാനർജി കോപിച്ചു, നരേന്ദ്ര മോദിയുടെ ഫോട്ടോകൾ ഔട്ട്. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കേരളവും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് ഉടൻ നിർത്തലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിട്ടു. തൃണമൂൽ കോണ്ഗ്രസിന്റെ പരാതിയിലാണു കമ്മീഷൻ ഇതു സംബന്ധിച്ചു കേന്ദ്രസർക്കാരിനു നിർദേശം നൽകിയത്.
മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നശേഷം സർക്കാർ മാർഗങ്ങളിലൂടെ പ്രചാരണം നടത്തുന്നതു ചട്ടവിരുദ്ധമാണെന്ന പരാതി തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിച്ചു. കോവിഡ് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചശേഷമാണു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം കമ്മീഷൻ തള്ളി. മോദിയുടെ ഫോട്ടോയോടൊപ്പം ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള സന്ദേശവും കുത്തിവയ്പിനുശേഷം നൽകുന്ന സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയതു രാഷ്ട്രീയ താത്പര്യത്തോടെയാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു പ്രചാരണത്തിനായി സർക്കാരിന്റെ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്നു തൃണമൂൽ കോണ്ഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ എംപി നൽകിയ പരാതിയിൽ ആരോപിച്ചു. പ്രതിരോധ കുത്തിവയ്പിന്റെ മറവിൽ കോവിൻ വെബ്സൈറ്റിലൂടെയുള്ള മോദിയുടെ പ്രചാരണം ഉടൻ തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. പെരുമാറ്റ ചട്ടം ബാധകമല്ലാത്ത സംസ്ഥാനങ്ങളിലെ കുത്തിവയ്പ് സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതു തുടരും.
2017ൽ യുപി ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ വെബ്സൈറ്റിൽ നിന്നു പ്രധാനമന്ത്രി മോദിയുടെ ചിത്രം നീക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിട്ടിരുന്നു.
ജോർജ് കള്ളിവയലിൽ
കോൽക്കത്ത: തൃണമൂലിൽനിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് ശക്തമാകുന്നതിനിടെ കോൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ബിജെപിയുടെ ഹൈ വോൾട്ടേജ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു തുടക്കം കുറിക്കും. മുഖ്യമന്ത്രി മമത ബാനർജിയുടെ പത്തുവർഷത്തെ ഭരണം അവസാനിപ്പിക്കാൻ ഫെബ്രുവരിയിൽ ബിജെപി തുടങ്ങിവച്ച പരിവർത്തൻ യാത്രയുടെ ഭാഗമായാണ് മെഗാ റാലി സംഘടിപ്പിച്ചിരിക്കുന്നത്.
ബോളിവുഡ് താരങ്ങളായ മിഥുൻ ചക്രവർത്തിയും അക്ഷയ്കുമാറും ചടങ്ങിൽ പങ്കെടുക്കുമെന്നാണു വിവരം. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും മിഥുൻ ചക്രവർത്തിയും മുംബൈയിൽ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. മിഥുൻ ചക്രവർത്തിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ പറഞ്ഞു. അതേസമയം, റാലിയിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ച് പാർട്ടി കേന്ദ്രനേതൃത്വം അക്ഷയ് കുമാറിനെ ക്ഷണിച്ചിട്ടുണ്ട്.
പരിവർത്തൻ റാലിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ബിജെപിയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, തെരുവുനാടകം എന്നിവ അവതരിപ്പിച്ചുവരികയാണ്. സോഷ്യൽ മീഡിയ വഴിയും മമതയ്ക്കെതിരേയുള്ള പ്രചാരണം ശക്തമാണ്. റാലിക്കുശേഷമേ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടൂവെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെയാണ് ബിജെപി തൃണമൂലിന്റെ മുഖ്യ എതിരാളിയായത്. 42ൽ 18 സീറ്റും ബിജെപി പിടിച്ചെടുത്തു. തൃണമൂലിന് 22 സീറ്റ് മാത്രമാണു ലഭിച്ചത്.
291 നിയമസഭാ മണ്ഡലങ്ങളിലെ തൃണമൂലിന്റെ സ്ഥാനാർഥിപ്പട്ടിക വെള്ളിയാഴ്ച മമത പുറത്തുവിട്ടിരുന്നു. ഡാർജലിംഗിൽ മൂന്നു സീറ്റ് സഖ്യകക്ഷിയായ ഗൂര്ഖ ജനമുക്തി മോർച്ച(ജെജിഎം) യ്ക്കാണ്. കോൺഗ്രസ്- ഇടത്- മുസ്ലിം പണ്ഡിതൻ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് സംയുക്തമുന്നണിയും മത്സരരംഗത്തുണ്ട്. എട്ടു ഘട്ടമായാണ് ബംഗാളിൽ പോളിംഗ്. 30 സീറ്റുകളിലേക്കുള്ള ആദ്യഘട്ട പോളിംഗ് മാർച്ച് 27നു നടക്കും.
സീറ്റ് കിട്ടിയില്ല; മമതയുടെ വിശ്വസ്ത ബിജെപിയിലേക്ക്
കോൽക്കത്ത: നിയമസഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെ ബിജെപിയിൽ ചേരുമെന്നു പ്രഖ്യാപിച്ച് തൃണമൂൽ എംഎൽഎ സോണാലി ഗുഹ. മമതയുടെ വിശ്വസ്തയും സത്ഗചിയയിൽനിന്ന് നാലു തവണ നിയമസഭാംഗവുമായ സോണാലി കഴിഞ്ഞദിവസം ബിജെപി ഉപാധ്യക്ഷൻ മുകുൾ റോയിയുമായി ചർച്ച നടത്തിയിരുന്നു. നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കറായ സോണാലി മമതയുടെ ഭൂരിപക്ഷം തെരഞ്ഞെടുപ്പു റാലികളിലെയും സജീവസാന്നിധ്യമായിരുന്നു.
ന്യൂഡൽഹി: പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രചാരണത്തിന് എത്താനിരിക്കെ ആദ്യ ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി. മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്കെതിരേ നന്ദിഗ്രാമിൽ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി മത്സരിക്കും. മുൻ ക്രിക്കറ്റ് താരം അശോക് ദിൻഡ, മുൻ ഐപിഎസ് ഓഫീസർ ഭാരതി ഘോഷ് എന്നിവരുൾപ്പെടെ 57 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുണ്ടാകുക. സഖ്യകക്ഷിയായ എജെഎസ്യുവിന് ഒരു സീറ്റു നല്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. മാർച്ച് 27നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.
നന്ദിഗ്രാമിൽ ഇടതു സർക്കാരിനെതിരേയുള്ള പ്രക്ഷോഭത്തെത്തുടർന്നാണ് 2011ൽ തൃണമൂൽ അധികാരത്തിലെത്തുന്നത്. നന്ദിഗ്രാം എംഎൽഎയും ഗതാഗതമന്ത്രിയുമായിരുന്ന സുവേന്ദു കഴിഞ്ഞവർഷം ഡിസംബറിലാണ് ബിജെപിയിൽ ചേർന്നത്. വെള്ളിയാഴ്ച പുറത്തുവിട്ട സ്ഥാനാർഥിപ്പട്ടികയിൽ മമതയുടെ പഴയ മണ്ഡലമായ ഭവാനിപുർ വൈദ്യുതിമന്ത്രി സോവൻദേവ് ഛത്തോപാധ്യായയ്ക്കാണ്.
ഗോഹട്ടി: നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ആസാം കോൺഗ്രസിൽ പെട്ടിത്തെറി. ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടുമായുള്ള (എഎൽയുഡിഎഫ്) സഖ്യത്തിനെതിരെയാണു പാർട്ടിക്കുള്ളിൽ പടയൊരുക്കം. ബംഗാൾ മുസ്ലിംങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ ബദ്റുദീൻ അജ്മലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പാർട്ടിയാണ് എഎൽയുഡിഎഫ്. ഇവരുമായുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി ഇടഞ്ഞ അഖിലേന്ത്യ മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് ഇന്നലെ രാജിവച്ചു. സീറ്റ് ചർച്ചകളിൽ തന്നെ അവഗണിച്ചെന്ന് ആരോപിച്ചായിരുന്നു രാജി. എന്നാൽ, സുഷ്മ രാജിവച്ചിട്ടില്ലെന്നും അവർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കുമെന്നും ആസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
കോണ്ഗ്രസ് നേതൃത്വം നൽകുന്ന മഹാജോട്ട് (മഹാസഖ്യം) മുന്നണി സീറ്റ് വിഭജനം പൂർത്തീകരിച്ചതായാണു റിപ്പോർട്ടുകൾ. നിലവിൽ ഏഴു പാർട്ടികളാണു മുന്നണിയിലുള്ളത്. ബദ്റുദീൻ അജ്മൽ നേതൃത്വം നൽകുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) 21 സീറ്റുകളിലും പുതുതായി രൂപീകരിച്ച അഞ്ചാലിക് ഗണ മോർച്ച (എജിഎം) രണ്ടു സീറ്റിലും മത്സരിക്കും. സിപിഎമ്മിന് രണ്ടു സീറ്റു ലഭിച്ചപ്പോൾ സിപിഐ, സിപിഐ (എംഎൽ) പാർട്ടികൾക്ക് ഒരോ സീറ്റിൽ തൃപ്തിപ്പെടേണ്ടിവന്നു.
കഴിഞ്ഞ തവണ എൻഡിഎയിലായിരുന്ന ബോഡോ പീപ്പിൾസ് ഫ്രണ്ട് ഇത്തവണ മഹാസഖ്യത്തിലുണ്ട്. കോണ്ഗ്രസ് ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, തേയിലത്തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ, വർധിക്കുന്ന ഇന്ധനവില, തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷ മുന്നണി ജനങ്ങളോടു വോട്ടഭ്യർഥിക്കുന്നത്. തുടർഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ കളത്തിൽ നിറഞ്ഞു കളിക്കുന്ന ബിജെപിക്കൊപ്പം ആസാം ഗണപരിഷത്തും (എജിപി) യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലുമുണ്ട് (യുപിപിഎൽ). ആകെയുള്ള 126 സീറ്റുകളിൽ നൂറെണ്ണത്തിൽ കൂടുതൽ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി സഖ്യം. 92 സീറ്റിൽ മത്സരിക്കുന്ന ബിജെപി, എജിപിക്ക് 26ഉം യുപിപിഎലിന് എട്ടും സീറ്റുകളാണ് നൽകിയിട്ടുള്ളത്.
മൂന്നു ഘട്ടമായാണ് ആസാമിൽ തെഞ്ഞെടുപ്പ്.
അഖിൽ ഗൊഗോയി മത്സരിക്കും
ഗോഹട്ടി: ആസാമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ അഖിൽ ഗൊഗോയി അപ്പർ ആസാമിലെ സിബ്സാഗർ മണ്ഡലത്തിൽനിന്നു ജനവിധി തേടും. അഖിൽ പുതുതായി രൂപംകൊടുത്ത റായ്ജോർ ദൾ പാർട്ടി 18 സ്ഥാനാർഥികളെയാണു മത്സരരംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തു ബിജെപി അധികാരത്തിൽവരുന്നതു തടയാനും സിഎഎ വിരുദ്ധ സർക്കാരിനുവേണ്ടിയുമാണ് പാർട്ടി സ്ഥാപിച്ചതെന്ന് വർക്കിംഗ് പ്രസിഡന്റ് ഭാസ്കോ ഡി സൈകിയ പറഞ്ഞു. 126 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ്.
തമിഴ്നാട്ടിൽ 20 സീറ്റില് ബിജെപി ഭാഗ്യപരീക്ഷണം
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി 20 സീറ്റുകളിൽ ജനവിധി തേടും. ഭരണകക്ഷിയായ എഐഎഡിഎംകെയുമായുള്ള ധാരണയനുസരിച്ച് കന്യാകുമാരി ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥിയായിരിക്കും മത്സരിക്കുക.
വെള്ളിയാഴ്ച രാത്രിവരെ നീണ്ട സീറ്റ് വിഭജന ചർച്ചയിലാണ് ഇരുകക്ഷികളും ധാരണയിലെത്തിയത്. കോൺഗ്രസ് പ്രതിനിധി എച്ച്. വസന്ത് കുമാറിന്റെ നിര്യാണത്തെത്തുടർന്നാണ് കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാകും സ്ഥാനാർഥിയെന്നു ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി കെ.പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെയും നേതൃത്വത്തിലുള്ള എഐഎഡിഎംകെ മറ്റൊരു സഖ്യകക്ഷിയായ പിഎംകെയ്ക്ക് 23 സീറ്റുകൾ നൽകിയിരുന്നു. ഡിഎംഡികെ, മുൻ കേന്ദ്രമന്ത്രി ജി.കെ. വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസ്, ഐജെകെ, പുതിയ തമിഴകം തുടങ്ങിയ ചെറുകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചയും പുരോഗമിക്കുകയാണ്.
പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്നു
ന്യൂഡൽഹി: ഇന്ത്യാ-പാക് അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു. രാജസ്ഥാനിലെ ബിക്കാനീറിൽ ശ്രീഗംഗാനഗർ-ബീക്കനീർ മേഖലയിൽ അന്താരാഷ്ട്ര അതിർത്തിക്കുസമീപം മാർച്ച് അഞ്ചിനായിരുന്നു സംഭവം.
യുപിയിൽ ഖൈരാ മഠാധിപതിക്കെതിരേ മാനഭംഗക്കേസ്
ബലിയ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ ഖൈരാ മഠാധിപതി മൗനി ബാബായ്ക്കെതിരേ പോലീസ് പോക്സോ പ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ അച്ഛൻ മരിച്ചതിനുശേഷം മഠത്തിൽ വന്നു പഠിച്ചുകൊള്ളാൻ ബാബാ ആവശ്യപ്പെടുകയായിരുന്നുവെന്നും ഇക്കാലയളവിൽ അഞ്ചുവർഷം പീഡിപ്പിച്ചെന്നുമാണ് പരാതി.
മമതയ്ക്കു തിരിച്ചടി, ദിനേശ് ത്രിവേദി ബിജെപിയിൽ
ന്യൂഡൽഹി: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോണ്ഗ്രസ് എംപിയുമായ ദിനേശ് ത്രിവേദി ബിജെപിയിൽ ചേർന്നു. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പോളിംഗിന് 20 ദിവസം മാത്രം ശേഷിക്കേയുള്ള 70 വയസുള്ള നേതാവിന്റെ കൂറുമാറ്റം മമത ബാനർജിക്കും തൃണമൂൽ കോണ്ഗ്രസിനും പ്രഹരമായി.
ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയാണു ദിനേഷിനെ ബിജെപിയിലേക്കു സ്വാഗതം ചെയ്തത്. കാത്തിരുന്ന സുവർണ നിമിഷമാണിതെന്ന് ദിനേശ് പറഞ്ഞു. കുറച്ചുനാളുകളായി വീർപ്പുമുട്ടി കഴിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാനും മുൻ കോണ്ഗ്രസ് നേതാവു കൂടിയായ അദ്ദേഹം ശ്രദ്ധിച്ചു.
ബിജെപിയിൽ ചേരുന്നതിനു മുന്നോടിയായി ദിനേശ് രാജ്യസഭാംഗത്വം കഴിഞ്ഞ 12ന് രാജിവച്ചിരുന്നു. സിനിമാ താരവും തൃണമൂൽ കോണ്ഗ്രസിന്റെ മുൻ രാജ്യസഭാംഗവുമായ മിഥുൻ ചക്രവർത്തി പ്രധാനമന്ത്രി മോദിയോടൊപ്പം കോൽക്കത്തയിലെ റാലിയിൽ പങ്കെടുക്കുമെന്നു ബിജെപി വക്താവ് പറഞ്ഞു.
രാഹുൽ ചക്രവർത്തിയും ദേബാശ്രീ ഭട്ടാചാര്യയും ബിജെപിയിൽ
കോൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിനിമാതാരങ്ങളായ രാഹുൽചക്രവർത്തി, ദേബാശ്രീ ഭട്ടാചാര്യ എന്നിവർ ഇന്നലെ ബിജെപിയിൽ ചേർന്നു. തൃണമൂൽ മുൻ എംഎൽഎ ദീപാളി സാഹ, തൃണമൂലിന്റെ യുവജനവിഭാഗമായ ഛാത്രപരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി കനിഷ്ക മജുംദാർ, നേതാക്കളായ സൗരവ് റോയ്ചൗധരി, സായൻ മുഖർജി, സുഭാൻകർ എന്നിവരും ഇന്നലെ ബിജെപി അംഗത്വമെടുത്തു.
എം.ജി. ജോർജ് മുത്തൂറ്റിന്റെ സംസ്കാരം നാളെ കോഴഞ്ചേരിയിൽ
ന്യൂഡൽഹി: അന്തരിച്ച മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി. ജോർജ് മുത്തൂറ്റിന്റെ (72) സംസ്കാരം നാളെ ഉച്ചയ്ക്കു 12ന് കോഴഞ്ചേരി സെന്റ് മാത്യൂസ് ഓർത്തഡോക്സ് വലിയ പളളിയിൽ നടക്കും . ഇന്നു പുലർച്ചെയുള്ള വിമാനത്തിൽ ഡൽഹിയിൽ നിന്നു കൊച്ചിയിലെത്തിക്കുന്ന മൃതദേഹം പനന്പിള്ളി നഗറിലെ എസ്ബിടി അവന്യൂവിലെ മുത്തൂറ്റ് ഓറം റസിഡൻസിൽ രാവിലെ ഏഴര മുതൽ എട്ടര വരെ പൊതുദർശനത്തിനു വയ്ക്കും.
ഇന്നലെ വൈകുന്നേരം ഡൽഹിയിലെ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മൃതദേഹം പൊതു ദർശനത്തിനു വച്ചിരുന്നു. ബിഹാറിലെ മന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ മുക്തർ അബ്ബാസ് നഖ്വി, സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫ് തുടങ്ങിയവരും പള്ളിയിലെത്തി പുഷ്പചക്രം അർപ്പിച്ചു. ദീപികയ്ക്കു വേണ്ടി അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ഡൽഹിയിലെ കത്തീഡ്രലിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
ഡൽഹി സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടറുമായ സാറാ ജോർജാണ് ഭാര്യ. മക്കൾ: മൂത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം. ജോർജ്, ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ്. മരുമക്കൾ: തെരേസ, മെഹിക.
കേന്ദ്രത്തിനെതിരേ പരിഹാസവുമായി തപ്സി
ന്യൂഡൽഹി: ആദായ നികുതി റെയ്ഡു നടത്തിയ കേന്ദ്രസർക്കാരിനെതിരേ രൂക്ഷ പരിഹാസവുമായ നടി തപ്സി പന്നു. കഴിഞ്ഞ ബുധനാഴ്ച തപ്സിയുടെയും അനുരാഗ് കശ്യപിന്റെയും വസതികളിൽ നടത്തിയ റെയ്ഡിന്റെ പേരിൽ തപ്സിയും ബിജെപിയെ അനുകൂലിക്കുന്ന നടി കങ്കണ റണാവത്തും തമ്മിലും ട്വിറ്റർ പോരും ഇതോടൊപ്പം തുടങ്ങി.
പാരീസിൽ തനിക്ക് ഇല്ലാത്ത ബംഗ്ലാവും അതിന്റെ താക്കോലും അഞ്ചു കോടിയുടെ ഇടപാടിന്റെ രസീതുമാണ് മൂന്നു ദിവസത്തെ കഠിന പരിശോധനയിൽ റെയ്ഡു നടത്തിയ ഉദ്യോഗസ്ഥർക്കു കിട്ടിയതെന്നു തപ്സി ട്വിറ്ററിലൂടെ പരിഹസിച്ചു.
തൃണമൂൽ നേതാവിന്റെ സഹോദരനെതിരേ ലുക്ക്ഔട്ട് നോട്ടീസ്
ന്യൂഡൽഹി: കന്നുകാലി കടത്ത് കേസിൽ പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ബിനയ് മിശ്രയുടെ സഹോദരൻ ബിജോയ് മിശ്രയ്ക്കെതിരേ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിജയ് മിശ്രയ്ക്കെതിരേ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോളിനെ സമീപിക്കാനും നീക്കമുണ്ട്.
കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി പശ്ചിമബംഗാൾ പോലീസിലെ ഇൻസ്പെക്ടർ ജനറലിനെയും എസ്പിയെയും വിളിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച ഹാജരാകാമാനാണ് ഇവരോടു നിർദേശിച്ചിരിക്കുന്നത്.
മാനഭംഗത്തിനിരയായ യുവതിയെ തീ കൊളുത്തി കൊന്നു
ജയ്പുർ: മാനഭംഗത്തിനിരയായ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തികൊന്നു. രാജസ്ഥാനിലെ ഹനുമാൻഗഢിലാണു സംഭവം. വ്യാഴാഴ്ച വെളുപ്പിനാണു സംഭവം. വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ചശേഷം യുവതിയെ പേരു വിളിച്ച് ഉണർത്തിയശേഷം തീ കൊളുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ യുവതി ജയ്പുരിലെ ആശുപത്രിയിലാണു മരിച്ചത്. മാനഭംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി പ്രദീപ് വിഷ്ണോയിയാണ് തീ കൊളുത്തിയതെന്ന് യുവതിയുടെ മുത്തശ്ശി മൊഴി നല്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപ് ഉൾപ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ ബോംബ് സ്ഫോടനത്തിൽ അഞ്ചു ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. അതേസമയം, ബിജെപി പ്രവർത്തകന്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെയാണു സ്ഫോടനമുണ്ടായതെന്നു പോലീസ് പറഞ്ഞു.
എം.ജി. ജോര്ജ് മുത്തൂറ്റ് അന്തരിച്ചു
ന്യൂഡല്ഹി: മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്മാന് എം.ജി. ജോര്ജ് മുത്തൂറ്റ് (71) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടർന്നു ഇന്നലെ രാത്രി ഡൽഹിയിലായിരുന്നു അന്ത്യം. രണ്ടു മാസം മുന്പു കോവിഡ് പോസിറ്റീവായിരുന്ന അദ്ദേഹം വിശ്രമത്തിലായിരുന്നു. സഹോദരന് അലക്സാണ്ടര് ഇന്ന് കേരളത്തില് നിന്നു ഡല്ഹിയിലെത്തിയശേഷം മൃതദേഹം കോഴഞ്ചേരിയിലേക്ക് കൊണ്ടു പോകും. സംസ്കാരം പിന്നീട് .
ഭാര്യ സാറ ജോര്ജ് മുത്തൂറ്റ് ന്യൂഡല്ഹി സെന്റ് ജോര്ജ് സ്കൂള് ഡയറക്ടറാണ്. മക്കൾ: ജോര്ജ് എം. ജോര്ജ് (മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ എക്സിക്യുട്ടീവ് ഡയറക്ടർ). നിര്യാതനായ പോള് എം. ജോര്ജ്.
ഓര്ത്തഡോക്സ് സഭ മുന് ട്രസ്റ്റിയായിരുന്നു. 2020ല് ഇന്ത്യന് ധനികന്മാരുടെ പട്ടികയില് മലയാളികളില് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
കർഷകസമരം നൂറ് ദിവസം പിന്നിടുന്പോഴും നിശ്ചയദാർഢ്യം വിടാതെ കർഷകർ
ന്യൂഡൽഹി: “നൂറല്ല, അഞ്ഞൂറ് ദിവസം പിന്നിട്ടാലും ആ മരണ വാറന്റുകൾ പിൻവലിക്കാതെ ഞങ്ങൾ പിന്നോട്ടില്ല’’. കർഷകസമരം 100 ദിവസം പിന്നിടുന്പോഴും വീറ് തെല്ലും കുറയാതെ ഹരിയാന കർണാൽ സ്വദേശി മുപ്പ ത്തി നാലുകാരൻ സന്ദീപ് സിംഗിന്റെ നിശ്ചദാർഢ്യം തുളുന്പുന്ന വാക്കുകൾ. കർഷകർക്കുവേണ്ടി രക്തസാക്ഷിയായ പ്രേംസിംഗിന്റെ മകനാണത്. ട്രാക്ടർ റാലിക്കിടെ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
പിതാവ് എന്തിനുവേണ്ടിയാണോ ജീവൻ വെടിഞ്ഞത് അതു നേടിയെടുക്കാൻ വേണ്ടിയാണ് സന്ദീപ് സിംഗു അതിർത്തിയിൽ എത്തിയത്. സമരത്തിനു നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയുടെ കണക്കനുസരിച്ച് ഇതിനോടകം 248 കർഷകരുടെ ജീവൻ പൊലിഞ്ഞു. പതിനൊന്നു ഘട്ടങ്ങളിലായി കർഷകരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിട്ടും സമരം ഇത്ര കടുപ്പിച്ചിട്ടും നിയമങ്ങൾ പിൻവലിക്കില്ലെന്ന വാശിയിലാണു കേന്ദ്രം. പ്രധാനമന്ത്രിയുൾപ്പെടെ നിരന്തരം നിയമങ്ങളെ ന്യായീകരിച്ച് രാജ്യവ്യാപകമായി പ്രചാരണം നടത്തുകയും ചെയ്യുന്നു.
കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി ചലോ മാർച്ചുമായി കഴിഞ്ഞ നവംബർ 26നാണ് കർഷകർ തലസ്ഥാന അതിർത്തികളായ തിക്രി, സിംഗു എന്നിവിടങ്ങളിലെത്തിയത്. ട്രാക്ടർ ട്രോളികൾ വീടുകളാക്കിയ കർഷകർ തങ്ങളുടെ അതിജീവന സമരം അനിശ്ചിത കാലത്തേക്ക് നീട്ടാനുള്ള തയാറെടുപ്പിലാണ്.
കിസാൻ ഏകത ആശുപത്രി, ലൈബ്രറി, 24 മണിക്കൂറും പ്രവർത്തിക്കുന്ന അടുക്കളകൾ അങ്ങനെ സമരം മറ്റൊരു ചരിത്രമാക്കി മാറ്റുകയാണ് അവർ. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം പല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുതുടങ്ങി.
ഇന്ന് കർഷക ഭവനങ്ങളിൽ കരിങ്കൊടി
ന്യൂഡൽഹി: കർഷകർ ഇന്ന് അഞ്ച് മണിക്കൂർ നേരത്തേക്ക് കുണ്ഡലി-മനേസർ-പൽവാൽ ഹൈവേ ഉപരോധിക്കും. രാജ്യവ്യാപകമായി കർഷകരുടെ വീടുകളിലും സ്ഥാപനങ്ങളിലും കരിങ്കൊടികൾ ഉയർത്തുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം നാല് വരെയാണ് ഹൈവേ ഉപരോധം.
ലോക വനിതാ ദിനമായ മാർച്ച് എട്ടിന് കർഷകർ രാജ്യവ്യാപകമായി വനിത കർഷക ദിനമായി ആചരിക്കും. 15ന് സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നീക്കങ്ങൾക്കെതിരേ നടത്തുന്ന പ്രക്ഷോഭത്തിനും സംയുക്ത കിസാൻ മോർച്ച പിന്തുണ പ്രഖ്യാപിച്ചു.
സെബി മാത്യു
നമ്മുടെ കോണ്ഗ്രസല്ലേ, എവിടെയും പോകാം...
കോണ്ഗ്രസ് വിജയത്തിനായി അഞ്ചു സംസ്ഥാനങ്ങളിലും പ്രചരണത്തിനു പോകാൻ താൻ തയാറാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്ഗ്രസ് വിജയത്തിനാണ് മുൻതൂക്കം നൽകുന്നത്. പാർട്ടിയോ, സ്ഥാനാർഥിയോ ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എവിടെയും പോകും- ആസാദ് പറഞ്ഞു. പ്രധാനമന്ത്രിയെ പുകഴ്ത്തി അദ്ദേഹം നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെയാണു പുതിയ പ്രസ്താവന.
കഴിഞ്ഞ മാസം ഒടുവിലാണ് ആസാദ് മോദിയെ പുകഴ്ത്തി രംഗത്തെത്തിയത്. പ്രധാനമന്ത്രിയായ ശേഷവും വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും അദ്ദേഹം സ്വയം തന്നെ വിശേഷിപ്പിക്കുന്നത് ചായക്കാരൻ എന്നാണെന്നും ആസാദ് പറഞ്ഞിരുന്നു.
ബംഗാൾ ബിജെപിയിൽ വീട്ടുകാരും വിരുന്നുകാരും തമ്മിൽ കലഹം
കോൽക്കത്ത: മമത ബാനർജിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ഊർജിതപോരാട്ടം നടത്തുന്നതിനിടെ ബംഗാൾ ബിജെപിയിൽ പരന്പരാഗത പാർട്ടിക്കാരും മറ്റു പാർട്ടികളിൽനിന്ന് എത്തിയവരും തമ്മിൽ കലഹം. തെരഞ്ഞെടുപ്പിനു മൂന്നാഴ്ച മാത്രം ശേഷിക്കേ വീട്ടുകാരും വിരുന്നുകാരും തമ്മിലുള്ള പോര് ബിജെപിക്കു കടുത്ത തലവേദനയായി മാറിയിരിക്കുകയാണ്.
ബംഗാൾ രാഷ്ട്രീയത്തിൽ രണ്ടാമത്തെ വലിയ ശക്തിയായ മാറിക്കഴിഞ്ഞ ബിജെപി, മറ്റു പാർട്ടികളിൽനിന്നുള്ള നേതാക്കൾക്കായി എല്ലായ്പ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. എന്നാൽ കൂറുമാറിയെത്തിയവർ സീറ്റിനായി പിടിവലി നടത്തുന്നതു പഴയ പാർട്ടിനേതാക്കളെ ചൊടിപ്പിക്കുന്നു. തൃണമൂൽ കോണ്ഗ്രസിൽനിന്നടക്കം ബിജെപിയിലെത്തിയ പല നേതാക്കൾക്കും എതിരേ അഴിമതിക്കേസുകളുണ്ടെന്നു പ്രമുഖ ബിജെപി നേതാവ് ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കെതിരേയുള്ള ബിജെപിയുടെ പോരാട്ടത്തിന്റെ വീര്യം ചോർത്തുന്നതാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സീറ്റ് വിഭജനമാണു ബിജെപി നേരിടുന്ന ഏറ്റവും വലിയ കടന്പ. 294 സീറ്റിനായി 8000 പേരാണ് അപേക്ഷ നല്കിയിരിക്കുന്നത്.
അതേസമയം, മറ്റു പാർട്ടികളിൽനിന്നുള്ളവരെ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നാണു ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ വാദം. മറ്റു പാർട്ടികളിൽനിന്ന് ആളെ എടുത്തില്ലെങ്കിൽ ബംഗാളിൽ ബിജെപി എങ്ങനെ വളരുമെന്നാണു ഘോഷ് ചോദിക്കുന്നത്. കൂറുമാറിയെത്തുന്നവരെയെല്ലാം ബിജെപിയിലെടുക്കുന്നതിൽ ആർഎസ്എസ് അതൃപ്തി അറിയിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിനുശേഷം 19 തൃണമൂൽ കോണ്ഗ്രസുകാരുൾപ്പെടെ 28 എംഎൽഎമാരും ഒരു തൃണമൂൽ എംപിയും ബിജെപിയിൽ ചേർന്നു.
സുവേന്ദു അധികാരി, രാജീബ് ചാറ്റർജി, സോവൻ ചാറ്റർജി, ജിതേന്ദ്ര തിവാരി തുടങ്ങിയ തൃണമൂൽ പ്രമുഖരെല്ലാം ബിജെപിയിലെത്തി. കഴിഞ്ഞ സെപ്റ്റംബറിൽ മുതിർന്ന നേതാവ് രാഹുൽ സിൻഹയെ മാറ്റി തൃണമൂൽ മുൻ എംപി അനുപം ഹസ്രയെ ബിജെപി ദേശീയ സെക്രട്ടറിയാക്കിയതോടെയാണ് പഴയ നേതാക്കളും പാർട്ടിയിലെത്തിയവരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. തൃണമൂൽ കോണ്ഗ്രസിൽനിന്നെത്തിയ നേതാക്കൾക്കുവേണ്ടി തന്നോട് അനീതി കാട്ടിയെന്നു രാഹുൽ സിൻഹ പരസ്യമായി പ്രതികരിച്ചു.
തൃണമൂൽ എംഎൽഎ ജിതേന്ദ്ര തിവാരിയെ ബിജെപിയിൽ ഉൾപ്പെടുന്നതിനെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സായന്തൻ ബസു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഗ്നിമിത്ര പോൾ എന്നിവർ ഡിസംബറിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു.
വിഷയത്തിൽ പരസ്യപ്രസ്താവന നടത്തിയതിനു സായന്തൻ ബസുവിനും അഗ്നിമിത്ര പോളിനും ബിജെപി നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് നല്കി. എന്നാൽ, പ്രമുഖ നേതാക്കളുടെ എതിർപ്പ് അവഗണിച്ച് ജിതേന്ദ്ര തിവാരിയെ കഴിഞ്ഞദിവസം ബിജെപിയിലെടുത്തു. തൃണമൂൽ നേതാക്കളായ മുൻ മന്ത്രി ശ്യാമപ്രസാദ് മുഖർജി, മുൻ എംപി ദശരഥ് ടിർക്കി എന്നിവരെയും ബിജെപിയിലെടുക്കുന്നതിൽ ബിജെപി നേതാക്കൾ എതിർപ്പുയർത്തിയിരുന്നു.
തൃണമൂൽ കോണ്ഗ്രസിൽനിന്നെത്തിയവർ പാർട്ടി കൈപ്പിടിയിലൊതുക്കുമെന്നാണു പരന്പരാഗത പാർട്ടിക്കാരുടെ പേടി. ഈസ്റ്റ് മിഡ്നാപുരിലെ 16 നിയമസഭാ സീറ്റുകളാണുള്ളത്. തൃണമൂലിൽനിന്നെത്തിയ പ്രബല നേതാവ് സുവേന്ദു അധികാരി ഇതിൽ നല്ല പങ്കും തന്റെ അനുയായികൾക്കായി പിടിച്ചെടുക്കുമെന്നാണു പഴയകാല ബിജെപി നേതാക്കൾ ആശങ്കപ്പെടുന്നത്. ഈസ്റ്റ് മിഡ്നാപുരിനു സമാനമായ സ്ഥിതിയാണു ഹൗറയിലുള്ളത്. ഈയിടെ ബിജെപിയിൽ ചേർന്ന മുൻ മന്ത്രി രാജീബ് ബാനർജിക്ക് പ്രദേശത്തു കാര്യമായ സ്വാധീനമുണ്ട്. ഹൗറയിൽ തന്റെ അടുപ്പക്കാർക്കു സീറ്റ് തരപ്പെടുത്താനാണു ബാനർജിയുടെ നീക്കം.
നേതാക്കളുണ്ട്, പക്ഷേ...
സംസ്ഥാനത്ത് പ്രബലനായ ഒരു നേതാവില്ലാത്തതാണു ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മുഖ്യമന്ത്രിസ്ഥാനാർഥിയെപ്പോലും പ്രഖ്യാപിക്കാൻ പാർട്ടിക്കാവുന്നില്ല. എല്ലാത്തിനും കേന്ദ്ര നേതൃത്വത്തെ ആശ്രയിക്കേണ്ട സ്ഥിതിയിലാണു ബംഗാൾ ബിജെപി.
ബിജോ മാത്യു
രണ്ടിലൊന്നറിയണം, മമത നന്ദിഗ്രാമിലേക്ക്
കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ ജനവിധി തേടും. മമതയുടെ സിറ്റിംഗ് സീറ്റായ ഭവാനിപുരിൽ സോൻദേബ് ചതോപാധ്യായ മത്സരിക്കും. 291 സ്ഥാനാർഥികളുടെ പട്ടികയാണു തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയത്.
തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് സുവേന്ദു അധികാരി നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ പ്രബല നേതാവാണു സുവേന്ദു അധികാരി. നന്ദിഗ്രാം പ്രക്ഷോഭമാണു 2011ൽ മമത ബാനർജിയെ അധികാരത്തിലെത്തിച്ചത്.
ഡാർജിലിംഗിലെ മൂന്നു സീറ്റുകൾ ഗൂർഖ ജൻമുക്തി മോർച്ച (ജിജെഎം) ബിമൽ ഗുരുംഗ് വിഭാഗത്തിനു തൃണമൂൽ നല്കി. 24 സിറ്റിംഗ് എംഎൽഎമാരെ തൃണമൂൽ ഒഴിവാക്കി. സ്ഥാനാർഥിപ്പട്ടികയിൽ 50 പേർ വനിതകളാണ്. 42 മുസ്ലിംകൾക്കും 79 പട്ടികജാതിക്കാർക്കും 17 പട്ടികവിഭാഗക്കാർക്കും തൃണമൂൽ സീറ്റ് നല്കി.
ആസാമിൽ പ്രിയങ്കയുടെ വാഗ്ദാനപ്പെരുമഴ
തേജ്പൂർ: ആസാമിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയാൽ പൗരത്വ നിയമം അസാധുവാക്കാനുള്ള പുതിയ നിയമം കൊണ്ടുവരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. തെരഞ്ഞെടുപ്പ് പ്രചരണാർഥം തേജ്പൂരിൽ നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.
രാജ്യത്ത് എല്ലായിടത്തും പൗരത്വ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് ബിജെപി സംസാരിക്കുന്നുണ്ടെങ്കിലും ആസാമിലെത്തുന്പോൾ മൗനം പാലിക്കുകയാണ്. സംസ്ഥാനത്ത് ഈ വിഷയം സംസാരിക്കാൻ ബിജെപി ഭയപ്പെടുകയാണെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് എല്ലാ മാസവും 2000 രൂപ വീതം നല്കും. എല്ലാ വീടുകളിലും സൗജന്യമായി 200 യൂണിറ്റ് വൈദ്യുതി നല്കുമെന്നും പ്രിയങ്ക അറിയിച്ചു.
ബംഗാളിൽ ഇടതിന് 165 സീറ്റ്, കോണ്ഗ്രസിന് 92
ന്യൂഡൽഹി: പശ്ചിമബംഗാൾ നിയസഭ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികളും കോണ്ഗ്രസും ഐഎസ്എഫും ഉൾപ്പെടുന്ന സംയുക്ത മോർച്ചയുടെ സീറ്റ് ധാരണയായി. ഇടത് പാർട്ടികൾ 165 സീറ്റുകളിലും കോണ്ഗ്രസ് 92 സീറ്റുകളിലും മത്സരിക്കും. ഐഎസ്എഫ് 37 സീറ്റ്. വടക്കൻ ബംഗാളിലെ മൂന്ന് സീറ്റുകളെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിൽ ഞായറാഴ്ച തീരുമാനം എടുക്കും.
അബ്ബാസ് സിദ്ധിഖി അടുത്തിടെ രൂപീകരിച്ച പാർട്ടിയാണ് ഐഎസ്എഫ്. മുതിർന്ന കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ്മ പുതിയ പാർട്ടിയായ ഐഎസ്എഫുമായി സഖ്യം ചേരുന്നതിനെ എതിർത്ത് രംഗത്തു വന്നിരുന്നു. എന്നാൽ ഇതിനെതിരേ, തൃണമൂൽ കോണ്ഗ്രസിനെയും ബിജെപിയേയും തകർക്കാൻ എല്ലാ മതേതര കക്ഷികളുമായും യോജിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് ബംഗാൾ കോണ്ഗ്രസ് പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തുകയും ചെയ്തു.
പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് മാർച്ച് 27 ന് നടക്കും. ഏപ്രിൽ ഒന്ന്, ആറ്, 10,17,22,16, ഏപ്രിൽ 29 തീയതികളിലായിട്ടാണ് ബംഗാളിലെ വോട്ടെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
പോലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജൻസികളിലും സിസിടിവി ഉത്തരവ് നടപ്പാക്കാത്ത സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ വിമർശനം
ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും രാജ്യവ്യാപകമായി പോലീസ് സ്റ്റേഷനുകളിലും നിശ്ചിത സമയ പരിധിക്കുള്ളിൽ സിസി ടിവി സ്ഥാപിക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇതു സംബന്ധിച്ച് ഉത്തരവ് നടപ്പാക്കുന്നതിൽ അലംഭാവം കാണിച്ചതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കോടതി രൂക്ഷമായി വിമർശിച്ചു. ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം രാജ്യത്തെ പൗരൻമാരെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ നിർദേശമാണ് സുപ്രീംകോടതി നൽകിയിരുന്നതെന്ന് ജസ്റ്റീസുമാരായ ആർ.എഫ്. നരിമാൻ, ബി.ആർ. ഗവായ്, ഹൃഷികേശ് റോയ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി നിർദേശപ്രകാരം സിസി ടിവി സ്ഥാപിക്കുന്നതിന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്ന സമയ പരിധി മുതിർന്ന അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ സിദ്ധാർഥ് ദവേ ഇന്നലെ കോടതിയിൽ സമർപ്പിച്ചു. എന്നാൽ, സംസ്ഥാനങ്ങൾ ഇക്കാര്യം നടപ്പാക്കുന്നതിൽ കൃത്യമായ പദ്ധതിയില്ലാതെ അലംഭാവം കാണിച്ചതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
മാർച്ച് രണ്ട് മുതൽ ഉള്ള കാലയളവിൽ നാലു മാസത്തിനകം സംസ്ഥാനങ്ങൾ പോലീസ് സ്റ്റേഷനുകളിൽ സിസി ടിവി സ്ഥാപിക്കുന്നതിനുള്ള ബഡ്ജറ്റ് വിഹിതം വകയിരുത്തണം. അതിന് ശേഷം ഇന്നലെ മുതൽ അഞ്ചു മാസത്തിനുള്ളിൽ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസി ടിവികൾ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിക്കും കൂടുതൽ സമയം നൽകി.
സംസ്ഥാനത്തിന്റെ വ്യാപ്തി പരിഗണിച്ച് കൂടുതൽ സമയം അനുവദിക്കണം എന്ന യുപി സർക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചു. ബജറ്റിൽ തുക വകയിരുത്തുന്നതിന് മൂന്ന് മാസവും നടപ്പാക്കുന്നതിന് ആറു മാസവും കൂടുതൽ അനുവദിച്ചിട്ടുണ്ട്. പദ്ധതി എന്നു നടപ്പാക്കുമെന്നു പോലും വ്യക്തമാക്കാതിരുന്ന ബിഹാർ സർക്കാരിനെ വിമർശിച്ച കോടതി ഒൻപത് മാസത്തെ സമയം അനുവദിച്ചു. മഹാരാഷ്ട്ര സർക്കാരിനോട് വിഷയത്തിൽ ആറ് ആഴ്ചയ്ക്കകം പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാഷ്മീരിന്റെ സത്യവാങ്മൂലത്തിലും സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.
സിബിഐ, എൻഐഎ, എൻസിബി ഉൾപ്പടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിൽ സിസി ടിവി സ്ഥാപിക്കുന്നത് സംബന്ധിച്ച് കൂടതൽ സമയം ആരാഞ്ഞ കേന്ദ്രസർക്കാരിനെയും കോടതി വിമർശിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത പദ്ധതി നടപ്പാക്കുന്നതിലെ സങ്കീർണതകൾ ചൂണ്ടിക്കാട്ടി. എന്നാൽ, അത്തരം സങ്കീർണതകളേക്കാൾ രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളുടെ പേരിലാണ് തങ്ങൾക്ക് കൂടുതൽ കരുതലും ആശങ്കയും ഉള്ളതെന്നാണ് ജസ്റ്റീസ് ആർ.എഫ് നരിമാൻ പറഞ്ഞത്. പദ്ധതി നടത്തിപ്പിനുള്ള തുക വകയിരുത്തിയത് ഉൾപ്പടെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രം പത്തു ദിവസത്തെ സമയം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനാണ് രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും നൈറ്റ് വിഷനും ഓഡിയോ റിക്കാർഡിംഗും ഉള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള മാർഗനിർദേശം സുപ്രീംകോടതി നൽകിയത്.
എം. ശിവശങ്കറിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയില്ല
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം പരിഗണിക്കാതെ ജസ്റ്റീസുമാരായ അശോക് ഭൂഷൻ, സുഭാഷ് റെഡ്ഡി എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് മാറ്റി വച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി ആറ് ആഴ്ചയ്ക്കുശേഷം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. അതുവരെ ശിവശങ്കറിന്റെ ജാമ്യം തുടരും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ സുപ്രീംകോടതി ശിവശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ഏറെ കോളിളക്കമുണ്ടാക്കിയ സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്ന് പ്രാഥമികമായി തെളിഞ്ഞിട്ടിട്ടുണ്ടെന്നും ഈ വസ്തുത കണക്കിലെടുക്കാതെയാണ് കേരള ഹൈക്കോടതി ജാമ്യം നൽകിയതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വാദിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഗൂഢാലോചനകളിലും സാന്പത്തിക ഇടപാടിലും ശിവശങ്കറിന് പങ്കുണ്ട്. സ്വർണക്കടത്തിനായി ഒരു സാധാരണ പെണ്കുട്ടിയെ ഉപയോഗിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വകുപ്പനുസരിച്ച് ശിവശങ്കറിന് ജാമ്യത്തിൽ ഇറങ്ങി നടക്കാൻ ഒരർഹതയുമില്ല.
എന്നാൽ, കേസിലെ സാന്പത്തിക ഇടപാടുകൾ ഒരു കോടി രൂപയ്ക്ക് താഴെ ഉള്ളതായതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 45-ാം വകുപ്പ് നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റീസ് അശോക് ഭൂഷൻ ചൂണ്ടിക്കാട്ടി. പക്ഷേ, ലോക്കറിൽനിന്ന് കണ്ടെടുത്ത 64 ലക്ഷം രൂപ മാത്രമല്ല, കേസിൽ കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് എസ്.വി. രാജു വ്യക്തമാക്കി. ശിവശങ്കർ അസുഖബാധിതനാണല്ലോ എന്നു കോടതി ചൂണ്ടിക്കാട്ടിയപ്പോൾ അത് വെറും അഭിനയമാണെന്നായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറലിന്റെ മറുപടി.
ശിവശങ്കറിന് മറ്റാരെങ്കിലും സ്വർണക്കടത്ത് നടത്തി കേസിൽ പങ്കുണ്ടെന്നതിനു തെളിവുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗൂഢാലോചനയിൽ ഭാഗമായിരുന്നു എന്നതിന് തെളിവുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മറുപടി നൽകി. കസ്റ്റംസുമായി ബന്ധപ്പെട്ട സ്വർണം പുറത്തു കടത്താൻ സഹായിച്ചത് ശിവശങ്കറാണെന്നും വ്യക്തമാക്കി.
എന്നാൽ, ഇതെല്ലാം ആരോപണങ്ങൾ മാത്രമാണെന്നും മാന്യമായ ഒരു വ്യക്തിയെ അപമാനിക്കാനുള്ള ശ്രമാണെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. ജാമ്യം തൽക്കാലം റദ്ദ് ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി തുടർന്ന് കേസ് ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി.
ഭോപ്പാൽ: മധ്യപ്രദേശിലെ ഹോഷംഗാബാദ് ജില്ലയുടെ പേര് നർമദാപുരം എന്നാക്കി മാറ്റി. ഹോഷംഗാബാദ് എംഎൽഎ സീതാശരൺ ശർമ നിയമസഭയിൽ ഇന്നലെ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കി. നർമദാ നദിയുടെ തീരത്തുള്ള ജില്ലയുടെ പേര് നർമദാപുരം എന്നാക്കണമെന്ന് 50 വർഷമായി ജനങ്ങൾ ആവശ്യപ്പെട്ടുവരികയാണെന്നു ശർമ പറഞ്ഞു. ഹുഷാംഗ് ഷാ ഗോറിയുടെ പേരിൽനിന്നാണ് ഹോഷംഗാബാദ് എന്നായത്.
മദ്യദുരന്തം: ബിഹാറിൽ ഒന്പതുപേർക്കു തൂക്കുകയർ
ഗോപാൽഗഞ്ച് (ബിഹാർ): ബിഹാറിൽ മദ്യനിരോധനത്തിനു തൊട്ടുപിന്നാലെയുണ്ടായ വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ഒന്പതു പ്രതികൾക്കു വധശിക്ഷ. പ്രതിസ്ഥാനത്തുള്ള നാലു സ്ത്രീകൾക്കു ജീവപര്യന്തം തടവും ഗോപാൽഗഞ്ച് ജില്ലാകോടതി ജഡ്ജി ലവകുശ്കുമാർ വിധിച്ചു. വധശിക്ഷ ലഭിച്ച പ്രതികളെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
പ്രതികൾ കുറ്റക്കാരാണെന്നു കഴിഞ്ഞ 26നു കോടതി കണ്ടെത്തിയിരുന്നു. പതിനാലു പ്രതികളാണു കേസിലുണ്ടായിരുന്നത്. ഒരാൾ വിചാരണയ്ക്കിടെ മരണമടഞ്ഞു. 2016 ഓഗസ്റ്റിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ 20 പേരാണു മരിച്ചത്. നിതീഷ്കുമാർ സർക്കാർ ബിഹാറിൽ മദ്യം നിരോധിച്ചതിനുശേഷമുള്ള ആദ്യത്തെ വ്യാജമദ്യദുരന്തമായിരുന്നു ഗോപാൽഗഞ്ചിലേത്.
അംബാനിയുടെ വീടിനു സമീപം കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മരിച്ചനിലയിൽ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോയുടെ ഉടമയെ മരിച്ചനിലയിൽ കണ്ടെത്തി. ഹിരെൻ മൻസുഖി(45)നെയാണു താനെയ്ക്കു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇയാളെ വ്യാഴാഴ്ച രാത്രിക്കുശേഷം കാണാനില്ലായിരുന്നു. ഫെബ്രുവരി 25ന് ആയിരുന്നു അംബാനിയുടെ വീടിനു സമീപം ജെലാറ്റിൻ സ്റ്റിക്കുകൾ നിറച്ച നിലയിൽ സ്കോർപിയോ കണ്ടെത്തിയത്. തന്റെ വാഹനം ഫെബ്രുവരി 18നു മോഷ്ടിക്കപ്പെട്ടുവെന്നു മൻസുഖ് പോലീസിൽ പരാതി നല്കിയിരുന്നു. വാഹനങ്ങളുടെ സ്പെയർ പാർട്സ് ബിസിനസ് നടത്തുന്നയാളാണ് മൻസുഖ്.
അതേസമയം, വാഹനത്തിന്റെ യഥാർഥ ഉടമ മൻസുഖ് അല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. വാഹനത്തിന്റെ ഇന്റിരിയർ ജോലികൾക്കായി വാഹനം മൻസുഖിനെ ഏൽപ്പിച്ചിരുന്നതാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്.
ഒസിഐ കാർഡ് ഉടമകൾക്കു പ്രത്യേക പ്രവർത്തനാനുമതി വേണമെന്നു കേന്ദ്രം
ന്യൂഡൽഹി: ഓവർസീസ് ഇന്ത്യൻ സിറ്റിസണ്ഷിപ്പ് (ഒസിഐ) കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ മിഷനറി, തബ്ലീഗ്, മാധ്യമ പ്രവർത്തനം എന്നിവയ്ക്ക് പ്രത്യേക അനുമതി വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരം പ്രവൃത്തികൾക്കായി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ഫോറിൻ റീജണൽ രജിസ്ട്രേഷൻ ഓഫീസിന്റെ പ്രത്യേക അനുമതി വാങ്ങണം. ഗവേഷണം, വിദേശ ബന്ധമുള്ള ഇന്റേൺഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിയന്ത്രിത മേഖലകൾ സന്ദർശിക്കുന്നതിനും ഒസിഐ കാർഡ് ഉടമകൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്.
സ്ഥിരമായി ഇന്ത്യയിൽ താമസിക്കുന്ന ഒസിഐ കാർഡ് ഉടമകൾ സ്ഥിരം മേൽവിലാസത്തിൽ മാറ്റം ഉണ്ടായാൽ ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസറെ ഇ മെയിൽ മുഖേന അറിയിച്ചിരിക്കണം. ആഭ്യന്തര വിമാന യാത്ര നിരക്കുകളിലും ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയ സ്മാരകങ്ങൾ, ചരിത്ര സ്മാരകങ്ങൾ, മ്യൂസിയങ്ങൾ എന്നിവയിൽ ഒസിഐ കാർഡ് ഉടമകൾ ഇന്ത്യൻ പൗരൻമാർക്ക് തുല്യമായ നിരക്കുകൾ നൽകിയാൽ മതി.
നാലുപേരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശിപാർശ
ന്യൂഡൽഹി : അഭിഭാഷകരായ വിജു ഏബ്രഹാം, സി.പി മുഹമ്മദ് നിയാസ് , കെ.കെ. പോൾ., ആലപ്പുഴ ജില്ല സെഷൻസ് കോടതിയിലെ ജുഡീഷൽ ഓഫീസർ എ.ബദറുദ്ദീൻ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന് കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു.
2019 മാർച്ചിൽ ചേർന്ന കൊളീജിയം മുഹമ്മദ് നിയാസ്, കെ.കെ.പോൾ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്ര നിയമന്ത്രാലയത്തോട് ശിപാർശ ചെയ്തിരുന്നു. എന്നാൽ, ഇത് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രാലയം മടക്കി.
വിജു എബ്രഹാമിന്റെ സ്ഥാനകയറ്റം 2018 ഒക്ടോബർ ഒൻപതിനാണ് സുപ്രീംകോടതി ആദ്യം പരിഗണിക്കുന്നത്. അധിക വിവരങ്ങൾ ആവശ്യമായതിനാൽ 2018ലും ശേഷം 2019 ഫെബ്രുവരി 12 കൂടിയ കൊളീജിയത്തിലും പരിഗണന ലഭിച്ചില്ല.
2019 മെയിൽ വിജു എബ്രഹാമിനെ കൊളീജിയം ജഡ്ജിയായി ശുപാർശ ചെയ്യുന്നത്. എന്നാൽ, കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു.കേന്ദ്ര നിയമ മന്ത്രാലയം കൈമാറിയ വിശദമായ കുറിപ്പ് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഇത്തവണ ഈ മൂന്ന് ശിപാർശകളും വീണ്ടും നൽകാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചത്.
ഒടിടി നിയന്ത്രണത്തിന് സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾക്കു പല്ലില്ലെന്നു സുപ്രീംകോടതി
ന്യൂഡൽഹി: സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ചട്ടങ്ങൾക്ക് ബലമില്ലെന്ന വിമർശനവുമായി സുപ്രീംകോടതി. കേന്ദ്രസർക്കാർ പുറത്തിറക്കിയ ചട്ടങ്ങൾക്ക് പല്ലില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. സർക്കാർ ചട്ടങ്ങളിൽ കേസെടുക്കുന്നതിനോ പിഴ ചുമത്തുന്നതിനോ വകുപ്പില്ല. നിയമ നിർവണത്തിലൂടെ അല്ലാതെ നിയന്ത്രണം സാധ്യമല്ലെന്നും ജസ്റ്റീസ് അശോക് ഭൂഷൻ ചൂണ്ടിക്കാട്ടി.
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഉൾപ്പെടെ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത് മാർഗനിർദേശങ്ങൾ മാത്രമാണ്. ഇതിൽ ഇവയുടെ പ്രവർത്തനങ്ങൾക്കു കൃത്യമായി നിയന്ത്രണമോ വീഴ്ചകളിൽ എന്തു നടപടി എടുക്കാമെന്നോ വ്യക്തമാക്കുന്നില്ല. മാത്രമല്ല, കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ എന്തൊക്കെ നടപടികൾ എടുക്കാമെന്നും വ്യക്തമാക്കുന്നില്ല. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കർശന നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണെന്നു കഴിഞ്ഞ ദിവസവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചില ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണമില്ലാതെ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, പുതിയ ചട്ടങ്ങൾ സെൻസർഷിപ്പ് തീരെയില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനും സ്വയം നിയന്ത്രണത്തിനും വേണ്ടിയുള്ളതാണെന്നാണ് സോളിസിറ്റർ ജനറൽ നൽകിയ മറുപടി.
കോടതിയുടെ പരിശോധനയ്ക്കായി മികച്ച രീതിയിൽ തയാറാക്കിയ ചട്ടങ്ങളുടെ കരട് രൂപം സമർപ്പിക്കാമെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഒടിടി, സോഷ്യൽ മീഡിയകളുടെ നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾക്ക് ബലമില്ലെന്ന് സുപ്രീംകോടതി വിമർശിച്ചത്. താണ്ഡവ് മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് യുപി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആമസോണ് പ്രൈം വീഡിയോ ഇന്ത്യ മേധാവി അപർണ പുരോഹിതിന്റെ അറസ്റ്റ് സുപ്രീംകോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു. അപർണ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജസ്റ്റീസുമാരായ അശോക് ഭൂഷൻ, ആർ. സുഭാഷ് റെഡ്ഡി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
സുശാന്ത് സിംഗിന്റെ മരണം: ലഹരിമരുന്നുകേസിൽ കുറ്റപത്രം
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധമുള്ള മയക്കുമരുന്നുകേസിൽ നടനുമായി സൗഹൃദത്തിലായിരുന്ന നടി റിയ ചക്രവർത്തി ഉൾപ്പെടെ 33 പ്രതികൾക്കെതിരേ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കുറ്റപത്രം സമർപ്പിച്ചു.
താരങ്ങളുടെ വസതികളിൽനിന്നു പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വിശദാംശങ്ങൾ അനുബന്ധ തെളിവുകൾ എന്നിവയ്ക്കൊപ്പം അന്വേഷണപുരോഗതിയും രേഖപ്പെടുത്തുന്ന 11,700 പേജുള്ള കുറ്റപത്രമാണ് മുംബൈയിലെ പ്രത്യേകകോടതിയിൽ എന്സിബി സമർപ്പിച്ചിരിക്കുന്നത്. ഇരുന്നൂറോളം സാക്ഷിമൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിലെ എട്ടു പ്രതികൾ ജുഡിഷൽ കസ്റ്റഡിയിൽ തുടരുകയാണ്. റിയ ചക്രവർത്തി , സഹോദരൻ ഷോവിക് തുടങ്ങി ഏതാനും പ്രതികൾക്കു കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
നേപ്പാൾ പോലീസിന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു
പിലിഭിത്ത്: ഉത്തർപ്രദേശിലെ അതിർത്തി ജില്ലയായ പിലിഭിത്തിൽനിന്ന് അതിർത്തി കടന്ന് നേപ്പാളിലെത്തിയ യുവാവ് നേപ്പാൾ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ബെലോരി മാർക്കറ്റിലുണ്ടായ വാക്കുതർക്കത്തെത്തുടർന്നാണ് വെടിവയ്പുണ്ടായത്.
ആസാമിൽ 70 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി
ന്യൂഡൽഹി: ആസാമിൽ 70 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി. ബിജെപിയുടെ സഖ്യകക്ഷികളായ ആസാം ഗണ പരിഷത് 26 സീറ്റുകളിലും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ എട്ടു സീറ്റുകളിലും മത്സരിക്കും.
ന്യൂഡൽഹി: നടപ്പു സാന്പത്തിക വർഷം പിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8.50 ശതമാനമാക്കി നിശ്ചയിച്ച് ഇപിഎഫ്ഒ ബോർഡ് യോഗം. കഴിഞ്ഞ സാന്പത്തികവർഷവും 8.5 ശതമാനം തന്നെയായിരുന്നു പലിശ.
കോവിഡ് വ്യാപനവും സാന്പത്തിക മാന്ദ്യവും കാരണം പലിശനിരക്കിൽ കുറവ് വരുത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം തീരുമാനിക്കുകയായിരുന്നു. ശിപാർശ ഇനി തൊഴിൽ-ധനകാര്യ മന്ത്രാലയങ്ങൾ അംഗീകരിക്കണം. കഴിഞ്ഞവർഷം മാർച്ചിലാണ് പലിശനിരക്ക് 8.50 ശതമാനമാക്കി കുറച്ചത്.