ബാലാവകാശ കമ്മീഷനെതിരേ ആഞ്ഞടിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് ആശങ്കയെന്നു ബാലാവകാശ കമ്മീഷനോടു സുപ്രീംകോടതി. ഉത്തർപ്രദേശ് മദ്രസ ബോർഡ് വിദ്യാഭ്യാസനയം റദ്ദ് ചെയ്യാൻ ഉത്തരവിട്ട അലാഹാബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തു സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കവേയാണു സുപ്രീംകോടതിയുടെ ചോദ്യം.
കുട്ടികൾക്കു മതപഠനം പാടില്ലേയെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. മതപഠനം മുസ്ലിം സമുദായത്തിനു മാത്രമുള്ളതല്ല.
നമ്മുടെ രാജ്യം സംസ്കാരങ്ങളുടെയും നാഗരികതകളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ്. കുട്ടികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാണ് നിയമങ്ങൾ. അതു നടപ്പാക്കുന്നില്ലെങ്കിൽ പ്രയോജനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്തുകൊണ്ടാണ് മദ്രസകളെ നിയന്ത്രിക്കാനുള്ള നീക്കം നടക്കുന്നത്? അതിനു പിന്നിൽ എന്താണു താത്പര്യമെന്നും മറ്റു മതവിഭാഗങ്ങളുടെ കാര്യത്തിൽ ഇതേ താത്പര്യമില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.
മറ്റു മതങ്ങൾക്കും എന്തെങ്കിലും സർക്കുലറുകൾ നൽകിയിട്ടുണ്ടോയെന്നും മദ്രസയുടെ സിലബസ് ബാലാവകാശ കമ്മീഷൻ പഠിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. എല്ലാ സമുദായങ്ങളിലെയും മതപാഠശാലകളോട് തുല്യനിലപാടാണോ സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു.
മതപഠനം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. മതേതരത്വം എന്നതു ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത കോടതി ഹർജിയിൽ വാദം പൂർത്തിയാക്കി.
വ്യാജ ഭീഷണി: ബിടിഎസി പ്രോട്ടോകോളുകൾക്കു മാറ്റം
ന്യൂഡൽഹി: വിമാനങ്ങൾക്കു നേരേയുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അന്വേഷിക്കുന്ന ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റിയുടെ (ബിടിഎസി) പ്രോട്ടോകോളുകൾക്ക് മാറ്റം വരുത്തി. രാജ്യത്തെ വിവിധ വിമാനങ്ങൾക്ക് തുടർച്ചയായി വ്യാജ ബോംബ് സന്ദേശങ്ങൾ ലഭിക്കുന്നതിന്റെ വെളിച്ചത്തിലാണ് പ്രോട്ടോകോളുകൾക്ക് ബിടിഎസി മാറ്റം വരുത്തിയത്.
തിങ്കളാഴ്ച രാത്രി രാജ്യത്തെ ഏഴു എയർപോർട്ടുകളിലെ 30 വിമാനങ്ങൾക്കു ഭീഷണിസന്ദേശം ലഭിച്ചത് ‘വ്യാജം’ അല്ലെങ്കിൽ ‘കൃത്യതയില്ലാത്ത’ സന്ദേശങ്ങളുടെ ഗണത്തിലാണ് ബിടിഎസി ഉൾപ്പെടുത്തിയത്.
രാത്രി 10.42നും 11.42നും ഇടയിൽ ഒരു എക്സ് അക്കൗണ്ടിൽനിന്നു തന്നെയാണ് 30 വിമാനങ്ങൾക്കും ഭീഷണി അയച്ചിരിക്കുന്നതെന്നു കണ്ടതിനാലാണ് ബിടിഎസി ഈ സന്ദേശങ്ങളെ വ്യാജമായി കണക്കാക്കിയത്.
വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാർക്കും വിമാനക്കന്പനികൾക്കും സമയവും പണവും ധാരാളമായി നഷ്ടപ്പെടുത്തുന്നതിനാലാണ് പ്രോട്ടോകോളുകളിൽ മാറ്റം വരുത്താൻ ബിടിഎസി തീരുമാനിച്ചത്.
വ്യാജമാണെന്നു ബിടിഎസിക്ക് ഉറപ്പുവരുത്തുന്നതിനുവേണ്ടി യാത്രികരെയും ബാഗേജുകളും വിമാനവും കർശനമായി പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. വ്യാജഭീഷണികളിൽ വിമാനങ്ങളുടെ പ്രത്യേക നന്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ കൃത്യമായ സന്ദേശങ്ങളായിട്ടായിരിക്കും കണക്കാക്കുക. ഇങ്ങനെയുള്ള സന്ദേശങ്ങളിൽ സാധാരണ ബോംബ് ഭീഷണി ലഭിക്കുന്പോഴുള്ള പ്രോട്ടോകോളുകളായ അടിയന്തര ലാൻഡിംഗും വിമാനം വഴിതിരിച്ചു വിടുന്ന നടപടികളും തുടരും.
അതേസമയം ഇന്നലെയും രാജ്യത്തെ ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസുകൾക്കുനേരെ വ്യാജബോംബ് ഭീഷണികളുണ്ടായി. ഇന്നലെ മാത്രം അന്‍പതിലധികം വിമാനങ്ങൾക്കാണു വ്യാജസന്ദേശങ്ങൾ ലഭിച്ചത്. ഇൻഡിഗോയുടെ മാത്രം ഇരുപതിലധികം വിമാനങ്ങൾക്കാണ് ഇന്നലെ ബോംബ് ഭീഷണിയുണ്ടായത്.
വഖഫ് ജെപിസിയിൽ സംഘർഷം; തൃണമൂൽ എംപിക്കു പരിക്ക്
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വഖഫ് നിയമഭേദഗതി പരിശോധിക്കുന്ന പാർലമെന്ററി സമിതി യോഗത്തിലെ ഭരണ-പ്രതിപക്ഷ തർക്കത്തിനിടെ കുപ്പിച്ചില്ല് തറച്ചുകയറി തൃണമൂൽ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനർജിക്ക് പരിക്കേറ്റു.
ബഹളത്തെത്തുടർന്നു ജെപിസി യോഗം ഇടയ്ക്കു നിർത്തിവച്ചശേഷമാണു പുനരാരംഭിച്ചത്. രണ്ടാമതു ചേർന്നപ്പോൾ ബിജെപി എംപി നിഷികാന്ത് ദുബെ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിഷേധിച്ച ബാനർജിയെ ഒരു ദിവസത്തേക്ക് ജെപിസിയിൽനിന്നു സസ്പെൻഡ് ചെയ്തു.
ബിജെപി എംപി ജഗദാംബിക പാൽ അധ്യക്ഷനായ ജെപിസിയുടെ ഇന്നലെ ഡൽഹിയിൽ നടന്ന യോഗത്തിലാണു കൈയാങ്കളിയോളമെത്തിയ തർക്കത്തിനും ബഹളത്തിനുമിടെ പ്രതിപക്ഷ എംപിക്കു പരിക്കേറ്റത്.
ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള ചൂടേറിയ തർക്കത്തിനിടയിൽ മേശപ്പുറത്തു കുടിക്കാനായി വെള്ളം വച്ചിരുന്ന കുപ്പിയിൽ ബാനർജിയുടെ കൈ തട്ടിയതാണ് അബദ്ധത്തിൽ കൈവിരലുകൾക്ക് മുറിവേൽക്കാനിടയാക്കിയതെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞു.
എന്നാൽ രോഷാകുലനായ ബാനർജി മേശപ്പുറത്തുണ്ടായിരുന്ന കുപ്പിയെടുത്ത് സ്വയം അടിച്ചുപൊട്ടിച്ചതാണ് കൈ മുറിയാൻ കാരണമെന്നു ബിജെപി എംപിമാർ ആരോപിച്ചു. ജെപിസികളുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം.
കല്യാണ്‍ ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റു. എംപിയുടെ കൈയിൽ മുറിവേറ്റു രക്തം വാർന്നത് എംപിമാരെയും ഉദ്യോഗസ്ഥരെയും സ്തബ്ധരാക്കി. യോഗം നടന്ന പാർലമെന്റ് അനക്സിൽത്തന്നെയുള്ള ക്ലിനിക്കിലെത്തിച്ച ബാനർജിയുടെ കൈയിലെ മുറിവുകൾ ഡോക്ടർമാർ വച്ചുകെട്ടി.
മുസ്ലിം വഖഫ് ബോർഡ് ബില്ലിനെക്കുറിച്ച് വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും വാദം കേൾക്കുന്നതിനിടെയാണു സംഘർഷമുണ്ടായത്.
വഖഫ് ബില്ലിൽ മുൻ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഇടപെടലിന്റെ പ്രസക്തിയെന്താണെന്ന് ബാനർജി ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചതോടെയാണു ബിജെപി എംപിമാർ രംഗത്തെത്തുകയും വാക്കുതർക്കത്തിനു കാരണമാകുകയും ചെയ്തത്.
നേരത്തേ മൂന്നു തവണ ബാനർജി ചർച്ചയിൽ ഇടപെട്ടതാണെന്നും ഇനി പറ്റില്ലെന്നും അഭിജിത് പറഞ്ഞതു ബാനർജിയെ രോഷാകുലനാക്കി. ജെപിസിയിൽ അഭിപ്രായം പറയുന്നതു തടയാൻ മറ്റൊരു എംപിക്ക് അവകാശമില്ലെന്ന് ബാനർജി ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച നടന്ന ജെപിസി യോഗത്തിൽ വഖഫ് ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു. വിവാദ വഖഫ് ബോർഡ് നിയമം ഭേദഗതി ചെയ്യുന്നതിനായി കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷം എതിർത്തതോടെയാണ് ഇക്കാര്യം പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചത്.
വഖഫ് ജെപിസിയിൽ കേരള എംപിമാർ ഔട്ട്
ലോക്സഭയിലെ 31 എംപിമാരും രാജ്യസഭയിലെ പത്ത് എംപിമാരുമുള്ള വഖഫ് ജെപിസിയിൽ കേരളത്തിൽനിന്ന് ആരുമില്ല. 31 അംഗ ജെപിസിയിൽ ചെയർമാനടക്കം 17 പേർ ഭരണപക്ഷക്കാരാണ്. പ്രതിപക്ഷത്തുനിന്ന് 13 എംപിമാരുണ്ട്.
വൈഎസ്ആർ കോണ്‍ഗ്രസ് അംഗം വിജയസായ് റെഡ്ഢിയും അംഗമാണ്. ലോക്സഭാംഗങ്ങളായ തേജസ്വി സൂര്യ, നിഷികാന്ത് ദുബെ, ഗൗരവ് ഗൊഗോയ്, എ. രാജ, കല്യാണ്‍ ബാനർജി, അസദുദ്ദീൻ ഒവൈസി, ഇമ്രാൻ മസൂദ്, ദിഷേശ്വർ മുഹമ്മദ് ജാവേദ്, മൗലാന മൊഹിബുള്ള നാദ്വി, രാജ്യസഭാംഗങ്ങളായ ബ്രിജ് ലാൽ, സഞ്ജയ് സിംഗ്, ഗുലാം അലി, സെയ്ദ് നസീർ ഹുസൈൻ, മുഹമ്മഗ് നദീമുൾ ഹക്, മുഹമ്മദ് അബ്ദുള്ള തുടങ്ങി 31 എംപിമാരാണു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു രൂപീകരിച്ച സമിതിയിലുള്ളത്.
നടൻ സിദ്ദിഖിന്റെ ഇടക്കാല മുൻകൂർ ജാമ്യം രണ്ടാഴ്ച നീട്ടി
ന്യൂഡൽഹി: ലൈംഗിക അതിക്രമക്കേസിൽ നടൻ സിദ്ദിഖിന്റെ ഇടക്കാല മുൻകൂർ ജാമ്യം സുപ്രീംകോടതി രണ്ടാഴ്ചത്തേക്കു നീട്ടി.
നടന്റെ ഹർജിയെ എതിർത്ത് കേരള പോലീസ് സമർപ്പിച്ച തത്സ്ഥിതി റിപ്പോർട്ടിൽ സത്യവാങ്മൂലം നൽകാൻ സിദ്ദിഖിന്റെ അഭിഭാഷകൻ സാവകാശം തേടിയതിനെത്തുടർന്നാണു ജസ്റ്റീസുമാരായ ബേല ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ബെഞ്ച് വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്കു മാറ്റിയത്.
കോടതി ഉത്തരവിനുശേഷം സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വി. ഗിരി കോടതിയിൽ വ്യക്തമാക്കി.
എന്നാൽ, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ കോടതിയിൽ പറഞ്ഞു.
സംഭവം നടന്ന് എട്ടു വർഷത്തിനുശേഷമാണ് ഇര പരാതി നൽകിയതെന്നു ജസ്റ്റീസ് ത്രിവേദി ചൂണ്ടിക്കാട്ടിയപ്പോൾ, മലയാള സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളിൽ അന്വേഷണം നടത്തിയ ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ രഞ്ജിത് കുമാർ വിശദീകരിച്ചു.
അതേസമയം, തനിക്കു നേരിട്ട ദുരനുഭവം അതിജീവിത ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നതായി അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സെപ്റ്റംബർ 30നാണ് സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.
സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി
ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണികൾ രാജ്യത്തെ വിമാന സർവീസുകൾക്ക് തലവേദനയായതിനു പിന്നാലെ രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്കു നേരെയും വ്യാജ ബോംബ് ഭീഷണി.
ഡൽഹിയിലെ ദ്വാരക, രോഹിണി എന്നിവിടങ്ങളിലെ സ്കൂളുകളിലും ഹൈദരാബാദിലെ ഒരു സ്കൂളിലും തിങ്കളാഴ്ച രാത്രി ഇ-മെയിലിലൂടെയാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ഇന്നലെ കോയന്പത്തൂരിലെ രണ്ട് സിആർപിഎഫ് സ്കൂളുകൾക്കും അജ്ഞാതന്റെ ഇ-മെയിൽ ഭീഷണി ലഭിച്ചു.
ഡൽഹിയിൽ ഞായറാഴ്ചയുണ്ടായ സ്ഫോടനം ഒരു സിആർപിഎഫ് സ്കൂളിനു സമീപമാണെന്നതിനാൽ സ്കൂളുകളോട് ജാഗ്രത പാലിക്കണമെന്ന് സിആർപിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ 11ന് സ്കൂളുകളിൽ സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.
സിആർപിഎഫ്, ഇന്റലിജൻസ് ബ്യൂറോ, ഡൽഹി പോലീസ് എന്നിവർ വ്യാജസന്ദേശങ്ങളിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ അയച്ചതിനു പിന്നിൽ ഖലിസ്ഥാൻ ബന്ധമുള്ളവരുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഖലിസ്ഥാൻ അനുകൂല സംഘടന ഏറ്റെടുത്തിരുന്നു.
ബിഷ്ണോയിയുടെ തലയ്ക്ക് ഒരു കോടി വിലയിട്ട് ക്ഷത്രിയ കർണി സേന
ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ കൊല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ക്ഷത്രിയ കർണി സേന. ലോറൻസ് ബിഷ്ണോയിയെ വധിക്കുന്നവർക്ക് 1,11,11,111 രൂപ നൽകുമെന്നാണ് ക്ഷത്രിയ കർണി സേന നേതാവ് രാജ് ഷെഖാവത് പ്രഖ്യാപിച്ചത്.
ബിഷ്ണോയിയുടെ കൂട്ടാളികൾ കഴിഞ്ഞവർഷം പ്രമുഖ രജപുത് നേതാവ് സുഖ്ദേവ് സിംഗിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണു ക്ഷത്രിയ കർണി സേനയുടെ പ്രഖ്യാപനം.
ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ബിഷ്ണോയിയെ വധിക്കുന്ന ഏതൊരു പോലീസുകാരനും പാരിതോഷികം നൽകുമെന്ന് രാജ് ശെഖാവത് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ക്ഷത്രിയ കർണി സേനയുടെ മുൻ അധ്യക്ഷനായ സുഖ്ദേവ് സിംഗ് കഴിഞ്ഞവർഷം ഡിസംബറിലാണ് ജയ്പുരിൽ വെടിയേറ്റു മരിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു.
പള്ളിത്തർക്കം: ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാനം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്ക വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസർക്കാർ സുപ്രീകോടതിയെ സമീപിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ചു പള്ളിഭരണം ഏറ്റെടുക്കാൻ കോടതിയലക്ഷ്യ ഹർജികളിൽ ഹൈക്കോടതി ഉത്തരവിടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പള്ളികളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, യാക്കോബായ സഭാ പ്രതിനിധികൾ തുടങ്ങിയവരോട് നവംബർ എട്ടിന് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
പള്ളികളിൽ പ്രവേശിക്കാനും ശുശ്രൂഷകൾ നടത്താനും സംരക്ഷണം നൽകാൻ നിർദേശം നൽകിയിട്ടും നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭാംഗങ്ങൾ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
ഹൈക്കോടതി ഉത്തരവ് തത്കാലം സ്റ്റേ ചെയ്യണമെന്നും ഏറ്റെടുക്കൽ നടപ്പാക്കാൻ സാവകാശം വേണമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി വിധിക്കെതിരേ യാക്കോബായ സഭയും അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ തടസഹർജിയും ഫയൽ ചെയ്തു.
ലഡാക്കിലെ സേനാ പിന്മാറ്റം സാവധാനം: കരസേനാ മേധാവി
ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിന്നുമുള്ള സേനാ പിന്മാറ്റം സാവധാനത്തിൽ മാത്രമെന്നു കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ചൈനയുടെ നടപടികളിൽ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരിക്കൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ അതു വീണ്ടെടുക്കാൻ അല്പം സമയമെടുക്കും.
വിശ്വാസം പുനഃസ്ഥാപിക്കാൻ ഇരു സൈന്യവും ശ്രമിക്കുന്നുണ്ടെന്നും ജനറൽ ദ്വിവേദി പറഞ്ഞു. നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ 2020 ഏപ്രിലിലെ സ്ഥിതിയിലേക്കു മടങ്ങിയതിനുശേഷം മാത്രമേ സേനയെ പൂർണമായും പിൻവലിക്കുകയുള്ളൂ.
പൂർവസ്ഥിതിയിലേക്ക് എത്തുക എന്നുള്ളത് ക്രമാതീതമായി നടപ്പിലാക്കുന്ന പ്രക്രിയയായിരിക്കും. ബഫർ സോണ്‍ മാനേജ്മെന്റ് അടക്കമുള്ള ഘട്ടങ്ങളിലൂടെയായിരിക്കും 2020ലെ പൂർവസ്ഥിതിയിലേക്കു മടങ്ങുക -ജനറൽ ദ്വിവേദി പറഞ്ഞു.
ധാരണ സ്ഥിരീകരിച്ച് ചൈന
നിയന്ത്രണരേഖയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയുമായി ധാരണയിലെത്തിയതായി ചൈന സ്ഥിരീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും സൈനിക തലത്തിലും നയതന്ത്ര തലത്തിലും പലതവണ ചർച്ച നടത്തിയിരുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു.
നിയന്ത്രണരേഖയിൽനിന്നുള്ള സേനാപിന്മാറ്റം നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നു പറഞ്ഞ അദ്ദേഹം, കൂടുതൽ വിശദാംശങ്ങൾ നടത്താൻ തയാറായില്ല.
നിയന്ത്രണരേഖയിലെ പട്രോളിംഗ് ക്രമീകരണങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്
ഭുവനേശ്വർ/കോൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂനമർദ്ദമായി. ന്യൂനമർദം കിഴക്കൻ തീരത്തേക്കു നീങ്ങിയതോടെ ഒഡീഷയിൽ ശക്തമായ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര അറിയിട്ടു.
ചുഴലിക്കാറ്റായി മാറിയ ന്യൂനമർദം വടക്കൻ ഒഡീഷ, പുരിക്കും സാഗർ ദ്വീപിനുമിടയിലുള്ള തെക്കൻ പശ്ചിമ ബംഗാൾ തീരങ്ങളിൽ 120 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ചവരെ കടലിൽ പോകരുതെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയില്‍ മുങ്ങി ബംഗളുരു
ബംഗളുരു: കനത്ത മഴയെത്തുടര്‍ന്ന് ബംഗളുരുവില്‍ ജനജീവിതം ദുസ്സഹമായി. മണിക്കൂറുകൾ നീണ്ട അതിശക്തമായ മഴയെത്തുടർന്നുള്ള വെള്ളക്കെട്ട് കണക്കിലെടുത്ത് നഗരത്തിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി.
നാരായൺ റാണെയുടെ മകൻ ഷിൻഡെ പക്ഷത്തു ചേർന്ന് മത്സരിക്കും
മുംബൈ: ബിജെപി എംപിയും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെയുടെ മകൻ നിലേഷ് റാണെ ഏക്നാഥ് ഷിൻഡെ നേതൃത്വം നല്കുന്ന ശിവസേനയിൽ ചേരും.
ഇദ്ദേഹം മത്സരിക്കാൻ ആഗ്രഹിച്ച കുദൽ സീറ്റ് ഷിൻഡെ പക്ഷത്തിനാണു നല്‍കിയത്. അതിനാലാണ് നിലേഷ് ബിജെപി വിട്ട് ഷിൻഡെ പക്ഷത്തു ചേരുന്നത്. സിറ്റിംഗ് എംഎൽഎയും ഉദ്ധവ് പക്ഷ നേതാവുമായ വൈഭവ് നായിക്കാണ് കുദലിൽ നിലേഷ് റാണെയുടെ എതിരാളി. റാണെമാരുടെ കടുത്ത എതിരാളിയാണ് വൈഭവ് നായിക്.
കുദലിന്റെ സമീപ മണ്ഡലമായ കങ്കാവലിയിലെ സിറ്റിംഗ് എംഎൽഎയാണ് നിലേഷിന്റെ ഇളയ സഹോദരൻ നിതേഷ്. ഇദ്ദേഹം കങ്കാവലിയിലെ ബിജെപി സ്ഥാനാർഥിയാണ്.
2009ൽ രത്നഗിരി-സിന്ധുദുർഗ് മണ്ഡലത്തിൽനിന്നു കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭാംഗമായ നിലേഷ് റാണെ 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു.
തെലുങ്കാനയിൽ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു
ജഗ്തിയാൽ (തെലുങ്കാന): തെലുങ്കാനയിൽ കോണ്‍ഗ്രസ് നേതാവിനെ അക്രമികൾ വെട്ടിക്കൊന്നു. കോണ്‍ഗ്രസ് എംഎൽഎ ജീവൻ റെഡ്ഢിയുടെ അടുത്ത അനുയായി മരു ഗംഗാറെഡ്ഢി(56)യാണ് ഇന്നലെ രാവിലെ ജഗ്തിയാൽ ജില്ലയിലെ ജബിതാപൂർ ഗ്രാമത്തിൽ കൊല്ലപ്പെട്ടത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മരു ഗംഗാറെഡ്ഡിയെ അക്രമികൾ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
ബിജെപി നേതാവ് സന്ദീപ് നായിക് എൻസിപിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ ബിജെപി നേതാവും മുൻ എംഎൽഎയുമായ സന്ദീപ് നായിക് എൻസിപിയിൽ (ശരദ് പവാർ) ചേർന്നു. ഇദ്ദേഹം ബേലാപുർ മണ്ഡലത്തിൽ മത്സരിക്കും.
സന്ദീപിന്റെ പിതാവും മുൻ മന്ത്രിയുമായ ഗണേഷ് നായിക്കിന് നവി മുംബൈ മേഖലയിൽ നിർണായക സ്വാധീനമുണ്ട്. ഐരോളി മണ്ഡലത്തിൽ ഗണേഷ് നായിക്കിന് ബിജെപി വീണ്ടും സീറ്റ് നല്‍കിയിട്ടുണ്ട്. ഇദ്ദേഹം മുന്‍പ് എൻസിപിയിലായിരുന്നു.
ഇന്ത്യ പലസ്തീനിലേക്ക് 30 ടണ്‍ അവശ്യവസ്തുക്കൾ അയച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ പലസ്തീനിലേക്ക് 30 ടണ്‍ അവശ്യവസ്തുക്കൾ ഇന്ത്യ അയച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിയിലൂടെയാണു സർജിക്കൽ ഉപകരണങ്ങളും ബിസ്കറ്റുകളും മരുന്നുകളും അടക്കമുള്ള അവശ്യവസ്തുക്കൾ കയറ്റുമതി ചെയ്തത്.
വടക്കൻ ഗാസയിലെ ഭക്ഷണലഭ്യത ദിനംപ്രതി കുറഞ്ഞുവരികയാണെന്ന് ലോക ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഇന്ത്യയുടെ സഹായം.
ഒക്ടോബർ ഒന്നുമുതൽ വടക്കൻ ഗാസയിൽ ഭക്ഷണസാധനങ്ങളൊന്നും എത്തിയിട്ടില്ലെന്ന് ലോക ഫുഡ് പ്രോഗ്രാം അറിയിച്ചിരുന്നു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആസൂത്രണം ചെയ്തത് ബബിത ഫോഗട്ടിന്റെ നേട്ടത്തിന്: സാക്ഷി മാലിക്
ന്യൂഡൽഹി: ബിജെപി നേതാവും മുൻ ഗുസ്തി താരവുമായ ബബിത ഫോഗട്ടിനെതിരേ ഗുരുതര ആരോപണവുമായി ഒളിന്പിക്സ് ഗുസ്തി താരം സാക്ഷി മാലിക്.
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം മോഹിച്ചാണു ബബിത ഫോഗട്ട് ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആസൂത്രണം ചെയ്തതെന്ന് സാക്ഷി മാലിക് ആരോപിച്ചു.
ഗുസ്തി താരങ്ങൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരേ പ്രതിഷേധിക്കാൻ ഗുസ്തി താരങ്ങളെ പ്രചോദിപ്പിച്ചത് ബബിതയാണെന്നും സാക്ഷി വെളിപ്പെടുത്തി.
ബ്രിജ് ഭൂഷണെതിരേ പ്രതിഷേധിക്കാൻ ബബിത ചില ഗുസ്തി താരങ്ങളുടെ യോഗം വിളിച്ചുകൂട്ടിയെന്നും ലൈംഗികാതിക്രമമടക്കമുള്ള വിഷയങ്ങളുയർത്തി പ്രതിഷേധിക്കാൻ ഊർജം നൽകിയെന്നും സാക്ഷി പറഞ്ഞു.
കൂടുതൽ കുട്ടികളെന്ന ആഹ്വാനവുമായി ആന്ധ്ര, തമിഴ്നാട് മുഖ്യമന്ത്രിമാർ
ചെന്നൈ/അമരാവതി: കൂടുതൽ കുട്ടികൾ ഉണ്ടാകണമെന്നും കൂടുതൽ മക്കളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്ത്.
ദക്ഷിണേന്ത്യയില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദമ്പതികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അമരാവതിയില്‍ നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുന്ന പഴയ നിയമം ഞങ്ങള്‍ റദ്ദാക്കി. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ യോഗ്യതയുണ്ടാകൂ എന്ന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിൽ നടന്ന സമൂഹവിവാഹവേദിയിൽ നവദന്പതികളെ അഭിസംബോധന ചെയ്യവെയാണ് തമിഴ്നാട് മുഖ്യമന്ത്രി കൂടുതൽ മക്കൾ എന്ന ആഹ്വാനം നടത്തിയത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കുന്നതു കണക്കിലെടുത്താണു നവദന്പതികളോടു കൂടുതൽ കൂട്ടികൾ ഉണ്ടാകട്ടെ എന്നു മുഖ്യമന്ത്രി ആശംസിച്ചത്.
കാലം മാറിയതോടെ മിടുക്കന്മാരായ കുട്ടികൾ ഉണ്ടാകാനും അവർക്കു നല്ല വിദ്യാഭ്യാസം നൽകാനും കഴിയട്ടെ എന്നായി. ഇന്ന് ലോക്സഭാ മണ്ഡലങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് പതിനാറ് കുട്ടികളെ ജനിപ്പിച്ചുകൂടാ എന്ന ആശംസിച്ചുകൂടാ?- സ്റ്റാലിൻ ചോദിച്ചു.
യുപിയിൽ പാചകവാതക സിലിണ്ടർ സ്ഫോടനം; മരണം ആറായി
ബുലന്ദ്ഷെഹർ: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
മരിച്ചവരിൽ മൂന്നു സ്ത്രീകളുമുണ്ട്. പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്. സെക്കന്ദരാബാദിലെ ആഷാ കോളനിയിൽ റിയാസുദിനും കുടുംബവും താമസിക്കുന്ന കെട്ടിടസമുച്ചയത്തിലാണു സ്ഫോടനമുണ്ടായത്. 18 പേർ ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നു.
പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് വ്യാപാരി- വ്യവസായി ഏകോപന സമിതി
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വ്യാപാരിവിരുദ്ധ നിലപാടുകൾക്കെതിരേ ഫെബ്രുവരി ആദ്യവാരം പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി.
ഭാരതീയ ഉദ്യോഗ വ്യാപാർ മണ്ഡലിന്റെ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമായി പതിനായിരക്കണക്കിന് വ്യാപാരികൾ മാർച്ചിൽ പങ്കെടുക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും ഭാരതീയ ഉദ്യോഗ വ്യാപാർ മണ്ഡൽ ദേശീയ വൈസ് പ്രസിഡന്റുമായ രാജു അപ്സര അറിയിച്ചു.
ഓണ്‍ലൈൻ ഭീമന്മാർ പരന്പരാഗത വ്യാപാരമേഖലയെ തകർക്കുന്നതിനും ജിഎസ്ടിയുടെ വർധിച്ച നികുതിയിലും കേന്ദ്രസർക്കാരിന്റെ വ്യാപാരവിരുദ്ധ നിലപാടുകൾക്കെതിരേയുമാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
വ്യാപാരിവിരുദ്ധ നയങ്ങൾക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കാൻ ഡൽഹിയിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗമാണ് തീരുമാനിച്ചത്. കേരളത്തിൽനിന്ന് 5000 വ്യാപാരികളെ മാർച്ചിൽ പങ്കെടുപ്പിക്കും.
ദേശീയ ജല അവാർഡ് പുല്ലന്‍പാറ ഗ്രാമപഞ്ചായത്തിന്
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ ജല അവാർഡ് തിരുവനന്തപുരം ജില്ലയിലെ പുല്ലന്‍പാറ ഗ്രാമപഞ്ചായത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു.
ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽനിന്നു പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേഷ്, സെക്രട്ടറി പി. സുനിൽ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ആസാമിലെ പോലീസ് ഏറ്റുമുട്ടൽ: റിപ്പോർട്ട് തേടി സുപ്രീംകോടതി
ന്യൂഡൽഹി: ആസാമിൽ 2021 മേയ് മുതൽ പിറ്റേ വർഷം ഓഗസ്റ്റ് വരെ നടന്ന 171 പോലീസ് ഏറ്റുമുട്ടലുകൾ സംബന്ധിച്ച് അന്വേഷണം ഉൾപ്പെടെ നടത്തിയ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീംകോടതി.
ആസാമിൽ ഏറ്റുമുട്ടലുകൾ വ്യാപകമാകുന്നതിൽ ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ഉജ്ജൽ ഭുയാനും അടങ്ങുന്ന ബെഞ്ച് നടുക്കം രേഖപ്പെടുത്തി.
പോലീസ് ഏറ്റുമുട്ടലുകൾക്കെതിരേ സമർപ്പിച്ച പൊതുതാത്പര്യഹർജി തള്ളിയ ഗോഹട്ടി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള അപ്പീലിലാണു സുപ്രീംകോടതിയുടെ നടപടികൾ.
ഹൈക്കോടതിയിൽ ആസാം സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പോലീസിന്റെ 171 ഏറ്റുമുട്ടൽ സംഭവങ്ങളെക്കുറിച്ചു വിശദീകരിച്ചത്. 56 പേർ മരിച്ചതായും 145 പേർക്കു പരിക്കേറ്റതായും സർക്കാർ സമ്മതിച്ചിരുന്നു.
കേരള-വടക്കുകിഴക്ക് സംസ്ഥാന ഫ്യൂഷൻ മേള ഡൽഹിയിൽ
ന്യൂഡൽഹി: കേരളത്തിന്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും കല, സംഗീതം, ഭക്ഷണം, വസ്ത്രം, പാരന്പര്യം എന്നിവയുടെ ഫ്യൂഷൻ ഫെസ്റ്റിവൽ ഈ മാസം 26, 27 തീയതികളിൽ ഡൽഹിയിൽ നടക്കും.
ട്രാവൻകൂർ പാലസിൽ നടക്കുന്ന ‘അനന്ത് സമാഗം’ എന്നു പേരിട്ടിരിക്കുന്ന സാംസ്കാരിക ഉത്സവം കേരളത്തിന്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും സന്പന്നമായ പാരന്പര്യങ്ങൾ ഒരുമിപ്പിക്കുന്ന അനുഭവമാകുമെന്ന് സംഘാടകരായ ആലേഖ് ഫൗണ്ടേഷൻ അറിയിച്ചു.
ശനിയാഴ്ച രാവിലെ പത്തു മുതൽ ആരംഭിക്കുന്ന ‘അനന്ത് സമാഗ’മിൽ ഇരുസംസ്ഥാനങ്ങളുടെയും പാരന്പര്യകലകളും കരകൗശലവസ്തുക്കളും കൈത്തറിയും ഭക്ഷണവൈവിധ്യങ്ങളും ഉൾപ്പെടെ വിപുലമായ പ്രദർശനം ഒരുക്കിയിട്ടുണ്ട്. വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും കേരളത്തിന്റെയും പാരന്പര്യത്തനിമയുള്ള തനത് രുചികളുമായി ഭക്ഷണപാചകവും പ്രത്യേക വിഭവങ്ങളുടെ വില്പനയും മേളയിൽ ഉണ്ടാകും.
ഇതിനായി കേരളത്തിൽനിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും പാരന്പര്യ പാചക വിദഗ്ധരോടൊപ്പം സെലിബ്രിറ്റി ഷെഫുമാരും എത്തും. ശനിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം അഞ്ചു മുതൽ ഫാഷൻ ഷോയും രാത്രി ഏഴു മുതൽ റോക്ക് സംഗീത നിശയുമുണ്ടാകും. ഇതിനു ടിക്കറ്റുണ്ട്.
ന്യൂഡൽഹിയിലെ തിരുവിതാംകൂർ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമവേദിയാകും ‘അനന്ത് സാമഗ’മെന്ന് ആലേഖ് ഫൗണ്ടേഷൻ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ റെനി ജോയി അറിയിച്ചു.
പത്രപ്രവർത്തകൻ വീർ സാംഗ്വി ഉൾപ്പെടെ പ്രമുഖ സിനിമ, ഫാഷൻ, സംഗീത, പാചക താരങ്ങളോടൊപ്പം മലയാളി റോക്ക് ബ്രാൻഡായ അവിയൽ സംഘത്തിന്റെ സംഗീത പരിപാടിയും ദ്വിദിന മേളയെ കൊഴുപ്പിക്കും.
മലയാളികളായ പോപ് ഗായകൻ ശ്രീനാഥ് ഭാസി, ഫാഷൻ ഡിസൈനർമാരായ ശാലിനി ജയിംസ്, ശ്രീജിത് ജീവൻ, ഫാഷൻ ഷോ ഡയറക്ടർ ലിസ വർമ, നർത്തകി ഗോപിക വർമ, ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപറേഷൻ ചെയർപേഴ്സണ്‍ ഡോ. എം. ബീന, നിഫ്റ്റ് മുൻ ഡയറക്ടർ സൂസൻ തോമസ്, ഷെഫ് രാകേഷ് രഘുനാഥൻ, പാചക വിദഗ്ധരായ മരിയ ഏബ്രഹാം കള്ളിവയലിൽ, റീനി തരകൻ തുടങ്ങിയവർ കേരളത്തെ പ്രതിനിധീകരിച്ചു ഫ്യൂഷൻ ഫെസ്റ്റിവലിൽ പങ്കാളികളാകും.
ഡൽഹി സ്ഫോടനം: ഖലിസ്ഥാൻ ബന്ധം സംശയിച്ച് പോലീസ്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഞായറാഴ്ചയുണ്ടായ സ്ഫോടനത്തിനു പിന്നിലെ ഖലിസ്ഥാൻ ബന്ധം അന്വേഷിക്കുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദികൾ ഖലിസ്ഥാൻ തീവ്രവാദികളാണെന്ന് അവകാശപ്പെട്ടു സമൂഹമാധ്യമമായ ടെലിഗ്രാമിലൂടെ സന്ദേശങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് ഖലിസ്ഥാൻ തീവ്രവാദി ബന്ധം അന്വേഷിക്കാൻ ഡൽഹി പോലീസ് തീരുമാനിച്ചത്.
‘ജസ്റ്റീസ് ലീഗ് ഓഫ് ഇന്ത്യ’ എന്ന ടെലിഗ്രാം ചാനലിലാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഖലിസ്ഥാൻ ഏറ്റെടുക്കുന്നുവെന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിച്ചത്. സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യത്തിനൊപ്പം ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്ന സന്ദേശവും പ്രചരിച്ചതിനുപിന്നാലെ വിശദാംശങ്ങൾ കൈമാറാൻ ഡൽഹി പോലീസ് ടെലിഗ്രാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഫോടനമുണ്ടായി മണിക്കൂറുകൾക്കകമാണു പൊട്ടിത്തെറിയുടെ സിസിടിസിവി ദൃശ്യങ്ങൾ പ്രചരിച്ചത്. വീഡിയോയ്ക്കൊപ്പമുള്ള സന്ദേശത്തിൽ ഇന്ത്യൻ ഏജൻസികൾ ഖലിസ്ഥാൻ നേതാക്കളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള പ്രതികാരമാണു സ്ഫോടനമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയെ ഏതു നിമിഷവും ആക്രമിക്കാൻ തങ്ങൾക്കു കഴിയുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. വീഡിയോ ചാനലിൽ പോസ്റ്റ് ചെയ്തതിനുശേഷം പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന നിരവധി ചാനലുകളിലൂടെ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.
അതേസമയം ആളപായമില്ലാതെ താക്കീത് നൽകാൻ മാത്രമാണ് സ്ഫോടനത്തിനു പിന്നിലെ കുറ്റവാളി ശ്രമിച്ചതെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ പറഞ്ഞു. റിമോട്ടോ ടൈമറോ ഉപയോഗിച്ചാണു സ്ഫോടനം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.
അതിർത്തി തർക്കം: ഇന്ത്യയും ചൈനയും തമ്മിൽ ധാരണ
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ കാലങ്ങളായി നിലനിന്ന തർക്കത്തിൽ സമവായത്തിലെത്തിയെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ധാരണപ്രകാരം യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് (എൽഎസി) ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിക്കും.
സൈന്യത്തെ പിൻവലിച്ച മേഖലകളിൽ ഇരുരാജ്യങ്ങളും പട്രോളിംഗ് നടത്താനും ധാരണയായിട്ടുണ്ട്. ഇന്ത്യ-ചൈന നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴ്ത്തിയ അതിർത്തിപ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയുമായി ചർച്ചകൾ നടത്തിവരികയായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
ധാരണപ്രകാരം അതിർത്തിപ്രശ്നം രൂക്ഷമായ ഡെപ്സാംഗ്, ഡെംചോക് എന്നിവിടങ്ങളിലടക്കം പട്രോളിംഗ് പുനരാരംഭിക്കും. നേരത്തെ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽനിന്നടക്കം ഇരുരാജ്യങ്ങളിലെയും സൈനികർ ചർച്ചകൾ പ്രകാരം പിൻവാങ്ങിയിരുന്നു. 2020ൽ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.
20 ഇന്ത്യൻ സൈനികരുടെയും നിരവധി ചൈനീസ് സൈനികരുടെയും മരണത്തിനു കാരണമായ സംഘർഷത്തിനുശേഷം അതിർത്തിയിൽ നിരവധി തവണ ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു.
ചൈനകൂടി ഉൾപ്പെടുന്ന ബ്രിക്സ് ഉച്ചകോടി ഇന്നു റഷ്യയിലെ കസാനിൽ ആരംഭിക്കാനിരിക്കേയാണ് അതിർത്തിയിലെ പ്രശ്നത്തിൽ സമവായത്തിലെത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതെന്നതു ശ്രദ്ധേയമാണ്.
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി ചർച്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഭാഗം: സുപ്രീംകോടതി
സനു സിറിയക്
ന്യൂഡൽഹി: മതേതരത്വവും സോഷ്യലിസവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്ന് സുപ്രീംകോടതി.
ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യയെ വിവരിക്കാൻ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ചേർത്ത ഭരണഘടനയുടെ 42ാം ഭേദഗതി ചോദ്യം ചെയ്തു ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവെയാണു ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് ആവർത്തിച്ചത്.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്നു ഞങ്ങൾ പറഞ്ഞിട്ടുള്ള നിരവധി വിധിന്യായങ്ങളുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശവും ഭരണഘടനയിലെ മൂന്നാം ഭാഗത്തിനു കീഴിലുള്ള മൗലികാവകാശങ്ങളും പരിശോധിച്ചാൽ മതനിരപേക്ഷത എന്നതു ഭരണഘടനയുടെ പ്രധാന സവിശേഷതയായി കാണാം.
മതേതരത്വം ഭരണഘടനയുടെ കാതലായ സവിശേഷതയായി കണക്കാക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും ജസ്റ്റീസ് ഖന്ന വിശദീകരിച്ചു. വാദത്തിനിടെ ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേയെന്നും കോടതി ഹർജിക്കാരോടു ചോദിച്ചു.
ഭരണഘടന സ്ഥാപിച്ചപ്പോൾ ഇന്ത്യയെ ഒരു മതേതര രാജ്യമായാണു വിഭാവനം ചെയ്തത്. പൗരന്റെ മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന ഭരണഘടനയുടെ ആർട്ടിക്കിളുകളിൽനിന്ന് ഇതു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സോഷ്യലിസത്തെ സംബന്ധിച്ച് പാശ്ചാത്യ ആശയം പിന്തുടർന്നിട്ടില്ലെന്നു കോടതി വ്യക്തമാക്കി. നവംബർ 18ന് കേസ് വീണ്ടും പരിഗണിക്കും.
ഈ മാസമാദ്യം ബുൾഡോസർ നടപടി കേസ് പരിഗണിച്ച ജസ്റ്റീസുമാരായ ബി.ആർ. ഗവായിയും കെ.വി. വിശ്വനാഥനും ഇന്ത്യയുടെ മതേതരത്വ പദവി ആവർത്തിച്ചിരുന്നു.
ഗന്ദർബാലില്‍ തൊഴിലാളി ക്യാന്പിനു നേരേ ആക്രമണം; പിന്നിൽ ദ റെസിസ്റ്റൻസ് ഫോഴ്സ്
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ തൊഴിലാളി ക്യാന്പിനു നേർക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്കർ-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫോഴ്സ് (ടിആർപി).
ഒരു ഡോക്ടറും ആറ് ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഗന്ദർബാലിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെ ജോലിക്കുശേഷം ക്യാന്പിലെത്തിയ തൊഴിലാളികൾക്കു നേരേയാണു ഭീകരർ വെടിവയ്പ് നടത്തിയത് .ആക്രമണശേഷം രക്ഷപ്പെട്ട ഭീകരർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു.
എൻഐഎ സംഘം ഇന്നലെ ഭീകരാക്രമണം നടന്ന സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. രണ്ടു ഭീകരരാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. ഡോ. ഷാനവാസ്, ഫഹീം നസീർ കലീം, മുഹമ്മദിംഗ് ഹനിഫ്, ശശി അബ്റോൾ, അനിൽ ശുക്ല, ഗുർമീത് സിംഗ് എന്നിവരാണു കൊല്ലപ്പെട്ടത്.
പഞ്ചാബിൽനിന്നുള്ള തൊഴിലാളിയായ ഗുർമീത് സിംഗ് ഭീകരാക്രമണ സമയത്ത് ഭാര്യയുമായി സംസാരിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
സംസാരത്തിനിടെ തനിക്ക് വെടിയേറ്റ കാര്യവും ഭാര്യയെ അറിയിച്ചിരുന്നു. പിന്നീട് ഗുർമീത് സിംഗ് മരിച്ച വിവരം കന്പനി കുടുംബത്തെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഗുർമീത് കാഷ്മീരിലാണ് ജോലി ചെയ്യുന്നത്.
2006 ജൂണിനുശേഷം ഇതര സംസ്ഥാനക്കാർക്കു നേർക്ക് ജമ്മു കാഷ്മീരിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. 2006ൽ കുൽഗാമിലെ യാരിപോറയിൽ നടന്ന ആക്രമണത്തിൽ നേപ്പാൾ-ബിഹാർ സ്വദേശികളായ ഒന്‍പതു തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.
ജമ്മു കാഷ്മീരിൽ നിർമാണത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു സുരക്ഷാസേന പ്രതികാരംചെയ്യുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. തീവ്രവാദികൾക്കും അവരുടെ കൂട്ടാളികൾക്കും വരുംകാലങ്ങളിലും ഓർമിക്കാൻ കഴിയുന്ന തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ കേസ് പരിഹാരത്തിനായി പ്രാർഥിച്ചെന്നു ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: അയോധ്യയിലെ ബാബറി മസ്ജിദ് തർക്കവിഷയത്തിൽ പരിഹാരത്തിനായി ദൈവത്തോടു പ്രാർഥിച്ചെന്ന ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി പ്രതിപക്ഷം.
ചീഫ് ജസ്റ്റീസ് മറ്റു വിഷയങ്ങൾക്കുവേണ്ടി ക്കൂടി പ്രാർഥിക്കുകയായിരുന്നെങ്കിൽ സാധാരണക്കാർക്ക് കോടതികളിൽ പണം നഷ്ടപ്പെടുത്താതെ നീതി ലഭിക്കുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് വിമർശിച്ചു. ദൈവത്തോട് പ്രാർഥിക്കുകയാണെങ്കിൽ അന്വേഷണ ഏജൻസികളെ കേസുകളിൽ ദുരുപയോഗിക്കുന്നതിൽനിന്നു തടയാമെന്നും ഉദിത് രാജ് പരിഹസിച്ചു.
അതേസമയം, ചീഫ് ജസ്റ്റീസിന്റെ പ്രസ്താവനയെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോൾ സമാജ്വാദി പാർട്ടി എംപി രാംഗോപാൽ യാദവ് അസഭ്യം പറഞ്ഞതും വിവാദമായി. രാംഗോപാലിനെതിരേ കോടതിയലക്ഷ്യത്തിനു കേസെടുക്കണമെന്ന് ബിജെപി നേതാവ് അമിത് മാളവിയ ആവശ്യപ്പെട്ടു. എന്നാൽ മറ്റൊരു വിഷയത്തിലാണു തന്റെ പ്രതികരണമെന്നും ചീഫ് ജസ്റ്റീസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും രാംഗോപാൽ പറഞ്ഞു.
പല വിഷയങ്ങളിലും വിധി കണ്ടെത്താൻ പ്രയാസമാണെന്നു പറഞ്ഞ ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ്, മൂന്നു മാസമായി തനിക്ക് മുന്‍പിലുണ്ടായിരുന്ന അയോധ്യ കേസിലെ പരിഹാരത്തിനായി ദൈവത്തോട് പ്രാർഥിക്കുകയായിരുന്നുവെന്നു പറഞ്ഞതതാണ് വിവാദമായത്.
2019 നവംബറിലാണ് അയോധ്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭൂമിതർക്ക കേസിൽ സുപ്രീംകോടതി തീർപ്പുകൽപ്പിച്ചത്.
മഹാരാഷ്ട്രയിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ അഞ്ചു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഗഡ്ചിരോളി ജില്ലയിൽ ഛത്തീസ്ഗഡ് അതിർത്തിയിലായിരുന്നു ഏറ്റുമുട്ടൽ.
സിആർപിഎഫും സി-60 കമാൻഡോ സംഘവുമാണു മാവോയിസ്റ്റ് വേട്ട നടത്തിയത്.
210 സീറ്റുകളുടെ കാര്യത്തിൽ ധാരണയായെന്ന് റൗത്
മുംബൈ: മഹാരാഷ്ട്രയിൽ 210 സീറ്റുകളുടെ കാര്യത്തിൽ മഹാ വികാസ് അഘാഡി ധാരണയിലെത്തിയെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത് അറിയിച്ചു. 78 സീറ്റുകളുടെ കാര്യത്തിലാണു ചർച്ച പുരോഗമിക്കുന്നത്. കോൺഗ്രസിന്റെ 96 സീറ്റുകളുടെ കാര്യത്തിൽ ചർച്ച പൂർത്തിയായെന്ന് എംപിസിസി അധ്യക്ഷൻ നാനാ പഠോളെ പറഞ്ഞു.
ബിജെപി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സഞ്ജയ് റൗത് കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി അമിത് ഷായുമായി ടെലിഫോണിൽ സംഭാഷണം നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു റൗത്. മഹാരാഷ്ട്രയെ കൊള്ളയടിക്കുന്ന ശക്തികളെ പരാജയപ്പെടുത്തുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
എംവിഎയിൽ സീറ്റ് വിഭജനം പൂർത്തിയാകാത്തത് ഘടകകക്ഷികൾക്കിടയിൽ അതൃപ്തിക്കു കാരണമായിട്ടുണ്ട്. ബിജെപി നേതൃത്വം നല്കുന്ന മഹായുതിയിൽ സീറ്റ് വിഭജനം പൂർത്തിയായി വരികയാണ്. 150 സീറ്റുകളിൽ മത്സരിക്കാനാണു ബിജെപി ഒരുങ്ങുന്നത്. ഏക്നാഥ് ഷിൻഡെ പക്ഷത്തിന് 70ഉം അജിത് പവാർ പക്ഷത്തിന് 55ഉം സീറ്റ് ലഭിച്ചേക്കുമെന്നാണു സൂചന.
മദ്രസകൾ പൂട്ടാനുള്ള നിർദേശത്തിനു പൂട്ടിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ശിപാർശ നടപ്പാക്കുന്നതിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിലക്കി സുപ്രീംകോടതി.
എൻസിപിസിആറിന്റെ നടപടി ചോദ്യം ചെയ്ത് ഇസ്ലാമിക പുരോഹിത സംഘടനയായ ജാമിയത്ത് ഉലമ അൽ ഹിന്ദ് സമർപ്പിച്ച റിട്ട് ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
എൻസിപിസിആറിന്റെ നിർദേശ പ്രകാരം മദ്രസകളിൽ പഠിക്കുന്ന കുട്ടികളോട് സർക്കാർ സ്കൂളുകളിലേക്കു മാറാൻ ഉത്തർപ്രദേശ് സർക്കാർ നിർദേശിച്ചിരുന്നു. ഈ ഉത്തരവും സുപ്രീംകോടതി സ്റ്റേ ചെയ്തു.
കഴിഞ്ഞ ജൂണ്‍ ഏഴിനാണു വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കാത്ത മദ്രസകളുടെ അംഗീകാരം പിൻവലിക്കണമെന്നു നിർദേശിച്ച് ബാലാവകാശ കമ്മീഷൻ ഉത്തർപ്രദേശ് സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തയച്ചത്. പിന്നീട് ജൂണ്‍ 25ന് വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ലാ വിവരസംവിധാനമുപയോഗിച്ച് എല്ലാ മദ്രസകളിലും പരിശോധന നടത്താൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദേശിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനും കത്തെഴുതിയിരുന്നു.
ഇതേത്തുടർന്ന് മദ്രസകളിൽ പരിശോധന നടത്താൻ ഉത്തർ പ്രദേശ് ചീഫ് സെക്രട്ടറി സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടർമാരോടും ആവശ്യപ്പെട്ടു. ത്രിപുര സർക്കാരും ബാലാവകാശ കമ്മീഷന്റെ നിർദേശമനുസരിച്ച് നടപടി ആരംഭിച്ചിരുന്നു. ജൂലൈ പത്തിന് കേന്ദ്രസർക്കാരും ബാലാവകാശ കമ്മീഷന്റെ നിർദേശമനുസരിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 30 പ്രകാരം മതന്യൂനപക്ഷങ്ങൾക്കു വിദ്യാഭ്യാസം നൽകുന്നതിനുള്ള അവകാശം ലംഘിക്കുന്നതാണ് ബാലാവകാശ കമ്മീഷന്റെ നടപടിയെന്ന് ഹർജിക്കാർ കോടതിൽ പറഞ്ഞു. ഹർജിക്കാരുടെ ആവശ്യപ്രകാരം എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഹർജിയിൽ ഉൾപ്പെടുത്താനും കോടതി അനുമതി നൽകി.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കാത്ത മദ്രസകൾക്കു സംസ്ഥാനസർക്കാർ നൽകുന്ന സാന്പത്തിക സഹായം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിമാർക്ക് എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനൂംഗോ ഈ മാസം ആദ്യം കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ. കേസ് നവംബർ 11ന് വീണ്ടും പരിഗണിക്കും.
വിമാനങ്ങളിലെ ബോംബ് ഭീഷണി:യുഎപിഎ മാതൃകയിൽ നിയമത്തിനു നീക്കം
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവർക്കെതിരേ വിമാന യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ഇതിനായി നിയമഭേദഗതി കൊണ്ടുവരും.
കഴിഞ്ഞ ഒരാഴ്ചയിൽ തൊണ്ണൂറോളം വിമാനങ്ങൾക്കു നേരേ വ്യാജ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്നാണു നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച മാത്രം 32 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബു ഭീഷണിയുണ്ടായത്. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, അകാശ എയർ എന്നിവയുടെ 25 വിമാനങ്ങൾ ബോംബ് ഭീഷണിയെത്തുടർന്ന് തിരിച്ചിറക്കേണ്ടി വന്നതു യാത്രക്കാരെ ദുരിതത്തിലാക്കി.
യുഎപിഎ പോലെ കോടതി ഉത്തരവുകളില്ലാതെ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നതിന് കഴിയുന്ന നിയമഭേദഗതിയാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇതിനായി 1982ലെ സിവിൽ ഏവിയേഷൻ നിയമത്തിൽ ആവശ്യമായ ഭേദഗതി ഡിസംബറിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ നീക്കം തുടങ്ങി. മറ്റു മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചാകും നിയമം ഭേദഗതി ചെയ്യുക.
വിമാനത്തിനുള്ളിലെ കുറ്റകൃത്യങ്ങളാണു നിലവിലെ സിവിൽ ഏവിയേഷൻ നിയമത്തിൽ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. എന്നാൽ വ്യാജ ബോംബ് ഭീഷണിയടക്കം വിമാന യാത്രയെയും വിമാനസുരക്ഷയെയും ബാധിക്കുന്ന പ്രശ്നങ്ങൾ കണക്കിലെടുത്താകും ഭേദഗതി. വിമാനത്തിനും വിമാനത്താവളത്തിനും പുറത്തുള്ള കുറ്റങ്ങൾക്കെതിരേയും നിയമത്തിൽ വ്യവസ്ഥ കൊണ്ടുവരും.
വിമാനത്താവളങ്ങളിലെയും വിമാനസർവീസുകളുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലെയും സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും കേന്ദ്രം തീരുമാനിച്ചു. വ്യാജ ബോംബ് ഭീഷണി നടത്തുന്നവരെ പിടികൂടിയാലുടൻ അറസ്റ്റ് ചെയ്യുകയും ആജീവനാന്ത വിമാന യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. എല്ലാ വിമാനക്കന്പനികളുടെ സർവീസുകളിലും ഒരുപോലെ വിലക്കാനാണു നീക്കം.
ഇന്റർനെറ്റ്, മൊബൈൽ ഫോണ്‍ തുടങ്ങിയവയിലൂടെ വ്യാജ ഭീഷണി മുഴക്കുന്നവരെ കണ്ടെത്താനും പുതിയ വഴികൾ തേടും. ബോംബ് ഭീഷണികളെ നേരിടുന്നതിനെക്കുറിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) വിമാനക്കന്പനികളുടെ പ്രതിനിധികൾ അടക്കമുള്ളവരുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു.
തുടർച്ചയായി ബോംബ് ഭീഷണികളുണ്ടായ സാഹചര്യത്തെക്കുറിച്ചു പലതവണ കൂടിയാലോചന നടത്തിയശേഷമാണു നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതികൾ ആവശ്യമാണെന്ന നിഗമനത്തിലെത്തിയതെന്ന് മന്ത്രി നായിഡു വിശദീകരിച്ചു.
രാജ്യത്തുടനീളമുള്ള വിമാന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതിനാൽ വളരെ സങ്കീർണമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. വ്യാജ കോളുകൾ ചെയ്യുന്നതു കുറ്റകരമാണ്. ഇത്തരക്കാരെ കണ്ടെത്തി യാത്രാവിലക്ക് ഏർപ്പെടുത്തും.
ഭൂരിഭാഗം വ്യാജ ബോംബ് ഭീഷണികളുടെയും ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണു സർക്കാരിനെ കുഴക്കുന്നത്. ഖലിസ്ഥാൻ തീവ്രവാദികളാണ് ഇന്ത്യൻ വിമാനക്കന്പനികളെ തകർക്കാൻ ലക്ഷ്യമിട്ടു സംഘടിതമായ ബോംബു ഭീഷണി മുഴക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
രാജ്യത്തു സർവീസ് നടത്തുന്ന എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, ആകാശ എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ, അലയൻസ് എയർ എന്നിവയിൽ ഒട്ടുമിക്ക കന്പനികളുടെയും വിമാന സർവീസുകൾക്കു ഭീഷണിയുണ്ടായി.
ഡൽഹിയിൽനിന്നു ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു പുറപ്പെട്ട വിസ്താര വിമാനത്തിനു ബോംബ് ഭീഷണിയുണ്ടായതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും അവിടെ അനുമതി നിഷേധിച്ചതു യാത്രക്കാരെ ഭീതിയിലാഴ്ത്തി.
ഇതേത്തുടർന്ന് വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. അതേസമയം, തൊണ്ണൂറോളം വിമാനങ്ങൾക്കു വ്യാജ ബോംബ് ഭീഷണിയുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും ഉറക്കം നടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരാകരിച്ചു
ബംഗളൂരു: ലൈംഗികപീഡനക്കേസിൽ കർണാടകത്തിലെ ഹസാൻ മുൻ എംപി പ്രജ്വൽ രേവണ്ണ സമർപ്പിച്ച മൂന്ന് ജാമ്യഹർജികൾ കർണാടക ഹൈക്കോടതി തള്ളി.
രണ്ട് മാനഭംഗക്കേസുകളിലും ലൈംഗികപീഡനദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചു എന്ന മറ്റൊരു കേസിലുമുള്ള അപേക്ഷകളാണ് ജസ്റ്റീസ് എം. നാഗപ്രസന്നയുടെ ബെഞ്ച് നിരാകരിച്ചത്.
376ാം വകുപ്പ് പ്രകാരം എടുത്ത കുറ്റം നിലനിൽക്കില്ലെന്ന് പ്രജ്വലിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ബംഗളൂരുവിൽ ജനജീവിതം ദുഃസഹമാക്കി മഴ
ബംഗളുരു: കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടരുന്ന മഴ നഗരജീവിതത്തെ താറുമാറാക്കി. ഒട്ടേറെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. അംഗൻവാടികളും സ്കൂളുകളും അടച്ചിടാൻ ബംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടു.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണു മഴ മൂലം സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. നിരവധി മരങ്ങൾ കടപുഴകിയതോടെ പലപ്രദേശങ്ങളിലും വാഹനഗതാഗതത്തിനും തടസം നേരിട്ടു. നഗരത്തിൽ ഇന്നലെയും ഓറഞ്ച് അലേർട്ട് തുടർന്നു.
രാജസ്ഥാനിൽ ആരുമായും സഖ്യമില്ലെന്നു കോൺഗ്രസ്
ജയ്പുർ: രാജസ്ഥാനിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ആരുമായും സഖ്യമില്ലെന്നു പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസര.
സ്ഥാനാർഥികളുടെ പട്ടിക ഹൈക്കമാൻഡിനു സമർപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎൽപി, സിപിഎം, പാർട്ടികളുമായി സഖ്യമുണ്ടാക്കിയിരുന്നു.
നാഗൗറിൽ വിജയിച്ച ആർഎൽപി കൺവീനർ ഹനുമാൻ ബേനിവാൾ ഒഴിഞ്ഞ ഖിൻവ്സർ മണ്ഡലത്തിൽ ഉൾപ്പെടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഖിൻവ്സർ മണ്ഡലം ആർഎൽപിക്കു കോൺഗ്രസ് വിട്ടുനല്‍കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ബൻസ്വാര-ദുംഗാർപുർ മണ്ഡലത്തിൽനിന്നു വിജയിച്ച ബിഎപി നേതാവ് രാജ്കുമാർ റോവത് രാജിവച്ച ചൊരാസി മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഎപിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയില്ലെങ്കിലും സ്ഥാനാർഥിയെ പിൻവലിച്ച് ബിഎപി പിന്തുണ നല്‍കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏഴു മണ്ഡലങ്ങളിൽ നാലെണ്ണം കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലങ്ങളാണ്. ബിജെപി, ബിഎപി, ആർഎൽപി കക്ഷികൾക്ക് ഓരോ മണ്ഡലം വീതമുണ്ട്.
സിദ്ദീഖിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും
ന്യൂഡൽഹി: ലൈംഗിക അതിക്രമക്കേസിൽ നടൻ സിദ്ദീഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ആവശ്യപ്പെട്ടപ്പോഴെല്ലാം അന്വേഷണസംഘത്തിനു മുന്‍പാകെ ഹാജരായിട്ടുണ്ടെന്നും വ്യക്തമാക്കി സിദ്ദീഖ് ഇന്നലെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
പഴയ ഫോണുകൾ ഇപ്പോൾ തന്റെ കൈവശമില്ല. ഫോണ്‍ നന്പർ അടക്കം തന്റെ പക്കലുള്ളതെല്ലാം അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്. പോലീസ് തന്നെ അന്യായമായി പിന്തുടരുകയാണെന്നും സിദ്ദീഖ് സത്യവാങ്മൂലത്തിൽ വിദശീകരിച്ചു.
അതേസമയം, സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള പോലീസ് രണ്ടു ദിവസം മുന്‍പ് സത്യവാങ്മൂലം നൽകിയിരുന്നു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സിദ്ദീഖിനെതിരേ തെളിവുകൾ ലഭിച്ചിരുന്നുവെന്നും കൂടുതൽ വിവരം ശേഖരിക്കാൻ കസ്റ്റഡിയിൽ വേണമെന്നുമാണ് പോലീസ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ 30ന് സിദ്ദീഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പരാതി നൽകാൻ അതിജീവിത എടുത്ത കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റീസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് സിദ്ദീഖിന് അറസ്റ്റിൽനിന്നും ഇടക്കാല സംരക്ഷണം നൽകിയത്.
അഭിഭാഷകന് മാധ്യമപ്രവർത്തകനായി പ്രവർത്തിക്കാൻ സാധിക്കില്ല: സുപ്രീം കോടതി
ന്യൂഡൽഹി: അഭിഭാഷകന് പത്രപ്രവർത്തകനായി ജോലിചെയ്യാൻ കഴിയില്ലെന്ന് വാക്കാൽ ആവർത്തിച്ചു സുപ്രീംകോടതി. എൻറോൾ ചെയ്യപ്പെട്ട അഭിഭാഷകരെ മറ്റു ജോലികളിൽനിന്നു വിലക്കുന്ന ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ (ബിസിഐ) നിയമങ്ങൾ ഉദ്ധരിച്ചാണ് ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് നിരീക്ഷണം നടത്തിയത്.
മുൻ പാർലമെന്റ് അംഗം ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായ ക്രിമിനൽ മാനനഷ്ടക്കേസ് റദ്ദാക്കിയ അലാഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.
ജൂലൈയിൽ കേസ് പരിഗണിച്ചപ്പോൾ, താനൊരു അഭിഭാഷകനും ഫ്രീലാൻസ് പത്രപ്രവർത്തകനുമാണെന്ന് ഹർജിക്കാരൻ അവകാശപ്പെട്ടത് കോടതിയുടെ ശ്രദ്ദയിൽപ്പെട്ടു. ഇതേത്തുടർന്ന് വിശദീകരണം തേടി ബിസിഐക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
കേജരിവാളിന്റേത് അത്യാഡംബര ജീവിതം: ബിജെപി
ന്യൂഡൽഹി: അധികാരത്തിൽ വന്നപ്പോൾ ബംഗ്ലാവുകളിൽ താമസിക്കില്ലെന്നു പ്രഖ്യാപിച്ച അരവിന്ദ് കേജരിവാൾ മുഖ്യമന്ത്രിയായിരിക്കെ ആഡംബരജീവിതമാണു നയിച്ചതെന്ന് ബിജെപി.
മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജരിവാൾ താമസിച്ചിരുന്ന വസതിയിലെ ആഡംബരവസ്തുക്കളുടെ കണക്കുകൾ പൊതുമരാമത്തുവകുപ്പ് പുറത്തുവിട്ടതിനു പിന്നാലെയാണ് ബിജെപിയുടെ ആരോപണം.
വസതിയിൽ ലക്ഷങ്ങൾ വിലവരുന്ന സ്മാർട്ട് ടോയ്ലറ്റുകളാണ് ഉപയോഗിച്ചിരുന്നതെന്നു പരിഹസിച്ച ബിജെപി ദേശീയ വക്താവ് സംബിത് പത്ര, വസതിയൊഴിഞ്ഞപ്പോൾ കേജരിവാൾ ടോയ്ലലറ്റും കൂടെക്കൊണ്ടുപോയെന്നും ആരോപിച്ചു. ബംഗ്ലാവിൽ താമസിക്കില്ലെന്ന് 2013ൽ സത്യവാങ്മൂലത്തിൽ പറഞ്ഞ കേജരിവാളിന്റെ അത്യാഡംബരജീവിതത്തിനു ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് സംബിത് പത്ര പറഞ്ഞു
മുഖ്യമന്ത്രിയായിരിക്കെ കേജരിവാളിന്റെ ഔദ്യോഗിക വസതിയിൽ 64 ലക്ഷം രൂപ വിലവരുന്ന 16 ടിവികളും നാലു കോടിയിലധികം രൂപ വില വരുന്ന മോട്ടോർ ഘടിപ്പിച്ച കർട്ടനുകളടക്കമുള്ള ആഡംബരവസ്തുക്കളുണ്ടെന്ന് നേരത്തെ പൊതുമരാമത്ത് വകുപ്പ് വെളിപ്പെടുത്തിയിരുന്നു.
ലക്ഷങ്ങൾ വിലവരുന്ന മസാജ് കസേരകൾ, റഫ്രിജറേറ്ററുകൾ, സ്മാർട്ട് എൽഇഡി ലൈറ്റുകൾ, യുവി രശ്മി പുറപ്പെടുവിക്കുന്ന ടോയ്ലറ്റുകൾ എന്നിവ കേജരിവാൾ ഉപയോഗിച്ചിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു.
നൂറു കോടിയിലധികം വിലവരുന്ന വസ്തുക്കൾ കേജരിവാൾ ഉപയോഗിച്ചിരുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.
മധ്യപ്രദേശിൽ കോൺഗ്രസിനെതിരേ എസ്പി മത്സരിക്കുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ ബുധ്നി മണ്ഡലത്തിൽ കോൺഗ്രസിനെതിരേ സ്ഥാനാർഥിയെ നിർത്തി ഇന്ത്യ മുന്നണി ഘടകകക്ഷിയായ സമാജ്വാദി പാർട്ടി. അർജുൻ ആര്യയാണ് എസ്പി സ്ഥാനാർഥി.
മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാജിവച്ച ഒഴിവിലാണ് ബുധ്നിയിൽ ഉപതെരഞ്ഞെടുപ്പ്. മുൻ മന്ത്രി രാജ്കുമാർ പട്ടേൽ ആണു കോൺഗ്രസ് സ്ഥാനാർഥി. മുൻ എംപി രമാകാന്ത് ഭാർഗവ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നു.
2018ൽ എസ്പി വിട്ട് കോൺഗ്രസിൽ ചേർന്ന അർജുൻ ആര്യ കഴിഞ്ഞദിവസമാണ് എസ്പിയിൽ തിരിച്ചെത്തിയത്. അതേസമയം, മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ വിജയപുരിൽ സമാജ്വാദി പാർട്ടി മത്സരിക്കുന്നില്ല.
കോയന്പത്തൂർ കാർ ബോംബ് സ്ഫോടനം; മൂന്നു പേർ കൂടി അറസ്റ്റിൽ
കോയമ്പത്തൂർ: കോയമ്പത്തൂരിലെ ഉക്കടം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോട്ട ഈശ്വരൻ കോവിൽ ക്ഷേത്രത്തിനുമുന്നിൽ കാർ ബോംബ് സ്ഫോടനം നടത്തിയ സംഭവത്തിൽ മൂന്നു പേരെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു. അബു അനിബ, ശരൺ മാരിയപ്പൻ, ബവാസ് രഘുമാൻ എന്നിവരാണ് അറസ്റ്റിലായത്.
2022 ഒക്ടോബർ 23 നാണ് കാർബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് ഉത്തരവാദിയായ ജമേഷ മുബീൻ കാറിനുള്ളിൽ വെന്തുമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.
മോദിക്കെതിരായ പരാമർശം; കേജരിവാളിന് അയച്ച സമൻസ് ശരിവച്ച് സുപ്രീംകോടതി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പരാമർശത്തിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ ഗുജറാത്തിലെ വിചാരണക്കോടതി പുറപ്പെടുവിച്ച സമൻസ് ശരിവച്ചു സുപ്രീംകോടതി.
ഗുജറാത്ത് സർവകലാശാല നൽകിയ മാനനഷ്ടക്കേസിലാണു ഗുജറാത്ത് കോടതി കേജരിവാളിന് സമൻസ് അയച്ചത്. ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് സമർപ്പിച്ച സമാന ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരുടെ നടപടി.
സമൻസ് റദ്ദാക്കാൻ ഗുജറാത്ത് ഹൈക്കോടതിയും കഴിഞ്ഞ ഫെബ്രുവരിയിൽ വിസമ്മതിച്ചിരുന്നു. മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടു വിവാദ പരാമർശം നടത്തിയ കേജരിവാളിനും സഞ്ജയ് സിംഗിനുമെതിരേ ഗുജറാത്ത് സർവകലാശാല മാനനഷ്ട കേസ് നൽകുകയായിരുന്നു. എന്നാൽ പ്രസ്താവന സർവകലാശാലയ്ക്ക് എതിരല്ലെന്നായിരുന്നു കേജരിവാളിന്റെ വാദം.
അതേസമയം, പരാമർശം തങ്ങളുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സർവകലാശാല കോടതിയിൽ വ്യക്തമാക്കി.
മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിവരാവകാശ നിയമപ്രകാരം പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു സർവകലാശാല നേരത്തേ വ്യക്തമാക്കിയിരുന്നു. സമാനക്കേസിൽ സഞ്ജയ് സിംഗിന്റെ അപ്പീൽ ഏപ്രിൽ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു.
കരുവന്നൂർ തട്ടിപ്പ്: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മുഖ്യപ്രതി സതീഷ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിക്കു നിര്‍ദേശം നൽകിയ സുപ്രീംകോടതി വിചാരണ നീളുകയാണെങ്കില്‍ വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കാമെന്നു വ്യക്തമാക്കി.
ഒമർ ബഡ്ഗാം സീറ്റ് ഒഴിഞ്ഞു
ശ്രീനഗർ: രണ്ടു മണ്ഡലങ്ങളിൽ വിജയിച്ച ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബഡ്ഗാം സീറ്റ് ഒഴിഞ്ഞു. ഗന്ദർബാൽ സീറ്റ് നിലനിർത്തി.
ഒമർ ആദ്യമായി മുഖ്യമന്ത്രിയായ 2009-2014 കാലത്ത് ഗന്ദർബാലിനെയാണ് പ്രതിനിധാനം ചെയ്തിരുന്നത്. ബഡ്ഗാം സീറ്റ് ഒമർ ഒഴിഞ്ഞതോടെ നാഷണൽ കോൺഫറൻസിന്റെ അംഗബലം 41 ആയി.
എന്നാൽ, ആറു കോൺഗ്രസ് എംഎൽഎമാരുടെയും അഞ്ചു സ്വതന്ത്രരുടെയും എഎപി, സിപിഎം പാർട്ടികളുടെ ഓരോ അംഗങ്ങളുടെയും പിന്തുണയുള്ള സർക്കാരിനു ഭീഷണിയില്ല.
ഡൽഹിയിൽ സിആർപിഎഫ് സ്കൂളിനു സമീപം സ്ഫോടനം
ന്യൂഡൽഹി: ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്കൂളിനു സമീപമുണ്ടായ സ്ഫോടനം പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 7.47നായിരുന്നു സംഭവം.
ആളപായമുണ്ടായില്ലെങ്കിലും സ്കൂളിനു സമീപത്തെ കടകൾക്കും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്റെ കാരണം വ്യക്തമാക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. ക്രൂഡ് ബോംബിനു സമാനമായ ചില സൂചനകൾ ലഭിച്ചതായി ഫോറൻസിക് വൃത്തങ്ങൾ അറിയിച്ചു.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. സ്കൂളിനു സമീപം ശനിയാഴ്ച വൈകുന്നേരം മുതൽ പ്രവർത്തിച്ചിരുന്ന ഫോണുകളുടെ വിവരം അന്വേഷണ ഏജൻസികൾ പരിശോധിക്കും. ബോംബ് സ്കോഡും ഫോറൻസിക് സംഘങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഫോടനസംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണ ഏജൻസികളോടു റിപ്പോർട്ട് തേടി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്ഫോടകവസ്തു നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പ്രദേശവാസികൾ ചിത്രീകരിച്ച വീഡിയോയിൽ, സ്ഫോടനമുണ്ടായ സ്ഥലത്തുനിന്ന് വൻതോതിൽ പുക ഉയരുന്നതു കാണാം. രണ്ടു കിലോമീറ്റർ അകലെവരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്.
അതേസമയം, രാജ്യതലസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്കു കാരണം കേന്ദ്രം ഭരിക്കുന്ന ബിജെപിയാണെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന രംഗത്തുവന്നു. ഡൽഹിയുടെ ക്രമസമാധാന ചുമതല കേന്ദ്രസർക്കാരിനാണ്. എന്നാൽ അവർ ഇക്കാര്യം അവഗണിക്കുകയും ഡൽഹിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ പ്രവർത്തനം തടസപ്പെടുത്താൻ ശ്രമിക്കുകയുമാണ്.
അധോലോക കാലത്തെ മുംബൈക്കു സമാനമാണ് ഡൽഹിയെന്നും അതിഷി എക്സിൽ കുറിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം തുറന്നുകാട്ടുന്നതാണ് ഇന്നലെ നടന്ന സ്ഫോടനമെന്നും അവർ ആരോപിച്ചു.
ന്യൂഡൽഹി: വിമാനക്കന്പനികൾക്കു തലവേദനയായി വ്യാജ ബോംബ് ഭീഷണി തുടരുന്നു. വിസ്താര, ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എന്നീ വിമാനക്കന്പനികളുടെ ആറു വീതം വിമാനങ്ങൾക്ക് 24 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് ഇന്നലെ മാത്രം ലഭിച്ചത്. ഇതിൽ ഇൻഡിഗോയുടെ കോഴിക്കോട്- ദമാം, ആകാശ എയറിന്റെ കൊച്ചി-മുംബൈ വിമാനങ്ങളും ഉൾപ്പെടുന്നു. ഭീഷണിയെത്തുടർന്നു വൈകിയ വിമാനങ്ങൾ യാത്രക്കാരെയുംകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിയതായി വിമാനക്കന്പനികൾ അറിയിച്ചു.
പൂനയിൽനിന്നു ജോധ്പുരിലേക്കു പോയ ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് രാജസ്ഥാനിലെ ഉദയ്പുരിൽ അടിയന്തരമായി ഇറക്കി. പിന്നീട് പരിശോധനകൾക്കു ശേഷമാണ് വിമാനം പറന്നത്. ഭീഷണിയെത്തുടർന്ന് അടിയന്തര ലാൻഡിംഗിന് വിമാനങ്ങളെ സജ്ജമാക്കിയിരുന്നതായി വിമാനക്കന്പനികൾ അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ 90 ഓളം വ്യാജഭീഷണികളാണ് ഇന്ത്യയിലെ വിമാനക്കന്പനികൾക്കു ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീഷണികളെല്ലാം. ഏകദേശം 200 കോടിയോളം രൂപയുടെ നഷ്ടം വിമാനക്കന്പനികൾക്ക് ഉണ്ടായതായാണു കണക്ക്. കഴിഞ്ഞദിവസം ഡൽഹിയിൽനിന്നു ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താരയുടെ യുകെ 17 എന്ന വിമാനത്തിന് ഭീഷണി ലഭിച്ചതിനെത്തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ അടിയന്തരമായി ഇറക്കേണ്ടിവന്നിരുന്നു.
ഭീഷണികൾ സർവീസുകളെ ബാധിക്കുന്നതിനിടെ കഴിഞ്ഞദിവസം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഉദ്യോഗസ്ഥർ ഡൽഹി രാജീവ് ഗാന്ധി ഭവനിൽ വിവിധ വിമാനക്കന്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യാത്രക്കാർക്ക് ഭയവും അസൗകര്യവും ഉണ്ടാക്കുന്ന ഭീഷണികൾ നേരിടുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ (എസ്ഒപി) സംബന്ധിച്ച് വിമാനക്കന്പനി മേധാവികളുമായി ചർച്ച ചെയ്തതായാണു സൂചന.
അതേസമയം, 46 വിമാനങ്ങൾക്കു ലഭിച്ച ബോംബ് ഭീഷണി സന്ദേശം അയച്ചത് ഒരേ എക്സ് അക്കൗണ്ടിൽനിന്നാണെന്നു വ്യക്തമായി. @adamlanza1111 എന്ന എക്സ് അക്കൗണ്ടിൽനിന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 46 തവണയാണു ഭീഷണിസന്ദേശം അയച്ചത്. അമേരിക്കൻ എയർലൈൻസ്, ജെറ്റ് ബ്ലൂ, എയർ ന്യൂസിലൻഡ് തുടങ്ങിയ അന്താരാഷ്ട്ര വിമാനങ്ങൾക്കു നേരേയും ഇതേ അക്കൗണ്ടിൽനിന്നു വ്യാജ ഭീഷണി അയയ്ക്കാൻ ശ്രമമുണ്ടായതായി കണ്ടെത്തി. നേരത്തേ സമൂഹമാധ്യമങ്ങളിലൂടെ വിമാനങ്ങൾക്കു ഭീഷണിസന്ദേശമയച്ച സംഭവത്തിൽ 17കാരൻ ഛത്തീസ്ഗഡിൽ അറസ്റ്റിലായിരുന്നു.
ഡിജിസിഎ മേധാവിയെ നീക്കി
വിമാനക്കന്പനികൾക്കെതിരേ വ്യാജ ബോംബ് ഭീഷണി തുടരുന്നതിനിടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മേധാവിസ്ഥാനത്തുനിന്ന് വിക്രം ദേവ് ദത്തിനെ മാറ്റി. കൽക്കരി മന്ത്രാലയത്തിന്റെ സെക്രട്ടറിയായാണു ദത്തിനെ സ്ഥലം മാറ്റിയത്. ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ സ്ഥാനത്തു നിയമിച്ചേക്കുമെന്നാണു വിവരം.
മഹാരാഷ്ട്രയിൽ 99 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
മുംബൈ: മഹാരാഷ്ട്രയിൽ 99 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. 71 സിറ്റിംഗ് എംഎൽഎമാർക്കു വീണ്ടും സീറ്റ് നല്കി. മൂന്നു പേരെ ഒഴിവാക്കി.
150 സീറ്റിൽ മത്സരിക്കാനാണു ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നല്കുന്ന ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപിയും കൂടുതൽ സീറ്റുകൾക്കായി വിലപേശുകയാണ്. 288 നിയമസഭയിൽ പകുതി സീറ്റെങ്കിലും വേണമെന്ന ഉറച്ച നിലപാടിലാണ് ബിജെപി.
ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ മകൾക്കു സീറ്റ് നല്കി.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, സ്പീക്കർ രാഹുൽ നർവേക്കർ, മന്ത്രിമാരായ ഗിരീഷ് മഹാജൻ, സുധീർ മുംഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ എന്നിവർ സ്ഥാനാർഥിപ്പട്ടികയിലുണ്ട്. 13 വനിതകൾക്കു സീറ്റ് നല്കി. നാഗ്പുർ സൗത്ത് വെസ്റ്റിലാണ് ഫഡ്നാവിസ് മത്സരിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചന്ദ്രപുരിൽ മത്സരിച്ച സുധീർ മുംഗന്തിവാർ പരാജയപ്പെട്ടിരുന്നു. മുംബൈയിലെ 16 സിറ്റിംഗ് എംഎൽഎമാരിൽ 14 പേർക്കും ബിജെപി സീറ്റ് നല്കി.
നാന്ദെഡ് ജില്ലയിലെ ഭോക്കർ മണ്ഡലത്തിലാണ് അശോക് ചവാന്റെ മകൾ ശ്രീജയ ചവാൻ മത്സരിക്കുക. അശോക് ചവാൻ പല തവണ വിജയിച്ചിട്ടുള്ള മണ്ഡലമാണിത്. ഇദ്ദേഹം ഇപ്പോൾ രാജ്യസഭാംഗമാണ്. മഹാരാഷ്ട്ര നിയമസഭയിലേക്ക് നവംബർ 20നാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഹരിയാന ആവർത്തിക്കാൻ ആർഎസ്എസ്
മുംബൈ: മഹാരാഷ്ട്രയിൽ ഭരണം നിലനിർത്താൻ ബിജെപിക്കായി രംഗത്തിറങ്ങി ആർഎസ്എസ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ ബിജെപി സഖ്യത്തിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപവത്കരിക്കാൻ വിപുലമായ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് തുടക്കമിട്ടു. ആർഎസ്എസ് അനുബന്ധ സംഘടനകളെയെല്ലാം രംഗത്തിറക്കിയാണു തെരഞ്ഞെടുപ്പിനു നിലമൊരുക്കുന്നത്.
ചെറു സംഘങ്ങളായി ഓരോ കുടുംബത്തിലുമെത്താനാണു ശ്രമം. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ തന്ത്രമാണ് ആർഎസ്എസ് ഉപയോഗിച്ചത്. സംസ്ഥാനത്തുടനീളം 1.25 ലക്ഷത്തിലധികം ചെറുയോഗങ്ങളാണു സംഘടിപ്പിച്ചത്. ഇതുവഴി നേരിട്ട് ഓരോ കുടുംബത്തിലേക്കും എത്താൻ ആർഎസ്എസിനു സാധിച്ചു. ഇതോടെ ഹാട്രിക് വിജയം ഹരിയാനയിൽ നേടാനായി.
ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിൽ ഭിന്നത
റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിൽ ഭിന്നത. സീറ്റ് വിഭജനത്തിൽ അതൃപ്തി അറിയിച്ച് ആർജെഡി രംഗത്തെത്തി. കോൺഗ്രസും ജെഎംഎമ്മും സംസ്ഥാനത്തെ 81 നിയമസഭാ സീറ്റിൽ 70ലും മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ആർജെഡി അതൃപ്തി പരസ്യപ്പെടുത്തിയത്. 12-13 സീറ്റുകളിൽ കുറയാതെ ലഭിച്ചില്ലെങ്കിൽ അംഗീകരിക്കില്ലെന്ന് ആർജെഡി അറിയിച്ചു.
പാർട്ടിക്ക് സംസ്ഥാനത്തെ 18-20 സീറ്റുകളിൽ ശക്തമായ സ്വാധീനമുണ്ട്. മൂന്നോ നാലോ സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ അതിനു തയാറാകില്ലെന്ന് ആർജെഡി വക്താവ് മനോജ് കുമാർ ഝാ പറഞ്ഞു. പാർട്ടി ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചാൽ 60-62 സീറ്റുകളിൽ ഇന്ത്യാ സഖ്യ സ്ഥാനാർഥികൾക്കു പിന്തുണ നൽകുമെന്നും മനോജ് കുമാർ ഝാ പറഞ്ഞു.
കഴിഞ്ഞ തവണ ഏഴു സീറ്റിൽ മത്സരിച്ച ആർജെഡി ഒരിടത്തു മാത്രമാണു ജയിച്ചത്. ഹേമന്ത് സോറൻ മന്ത്രിസഭയിൽ ആർജെഡിയുടെ ഏക എംഎൽഎ സത്യാനന്ദ് ഭോക്ത മന്ത്രിയാകുകയും ചെയ്തു.
ആരോഗ്യ ഇൻഷ്വറൻസ്: നിരക്കു മാറ്റത്തിനു ശിപാർശ
ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷ്വറൻസിലും ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിലും ജിഎസ്ടി നികുതിനിരക്കിൽ മാറ്റം വരുത്താൻ ശിപാർശ. അഞ്ചു ലക്ഷം വരെയുള്ള ലൈഫ് ഇൻഷ്വറൻസിലും മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷ്വറൻസിലും ജിഎസ്ടി ഒഴിവാക്കുന്നതടക്കമുള്ള ശിപാർശകളാണ് കഴിഞ്ഞദിവസം ചേർന്ന പ്രത്യേക മന്ത്രിതല സമിതി മുന്നോട്ടുവച്ചത്. ഡിസംബറിൽ നടക്കുന്ന ജിഎസ്ടി കൗണ്‍സിൽ യോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളും.
വിഷയത്തിൽ ജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടാകണമെന്നായിരുന്നു യോഗത്തിലെ പൊതുവികാരമെന്ന് സമിതി കണ്‍വീനറും ബിഹാർ ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരി യോഗത്തിനുശേഷം പറഞ്ഞു.
മുതിർന്ന പൗരന്മാരുടെ ഇൻഷ്വറൻസുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമിതി ചർച്ച ചെയ്തു. യോഗത്തിലുയർന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി ജിഎസ്ടി കൗണ്‍സിലിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ വിഷയം ചർച്ച ചെയ്തു നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാർ 13 അംഗ മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു.
ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി അധ്യക്ഷനായ സമിതിയിൽ കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമബംഗാൾ, കർണാടക, ആന്ധ്രപ്രദേശ്, ഗോവ, ഗുജറാത്ത്, മേഘാലയ, പഞ്ചാബ്, തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ അംഗങ്ങളാണ്.
മുൻ കേന്ദ്രമന്ത്രി മണിക് റാവു ഗാവിതിന്റെ മകൻ അജിത് പക്ഷത്ത്
മുംബൈ: മുൻ കേന്ദ്രമന്ത്രി മണിക് റാവു ഗാവിതിന്റെ മകനും പ്രമുഖ കോൺഗ്രസ് നേതാവുമായ ഭരത് ഗാവിത് എൻസിപിയിൽ (അജിത് പവാർ) ചേർന്നു. വടക്കൻ മഹാരാഷ്ട്രയിലെ നന്ദുർബാർ മേഖലയിൽ സ്വാധീനമുള്ള ആദിവാസി നേതാവാണ് ഭരത്. നവാപുരിലെ ആദിവാസി കോ-ഓപ്പറേറ്റീവ് ഷുഗർ ഫാക്ടറി ചെയർമാനായ ഭരത് ഗാവിത് നന്ദുർബാർ ജില്ലാ പരിഷത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
മൻമോഹൻ സിംഗ് സർക്കാരിൽ 2004 മുതൽ 2013 വരെ മന്ത്രിയായിരുന്ന മണിക്റാവു ഗാവിത്, നന്ദുർബാർ മണ്ഡലത്തിൽനിന്ന് 1980 മുതൽ 2009 വരെ ലോക്സഭാംഗമായിരുന്നു.
ജമ്മു കാഷ്മീരിൽ ഭീകരാക്രമണം; രണ്ടു തൊഴിലാളികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ രണ്ടു തൊഴിലാളികൾ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു. ഗന്ദർബാൽ ജില്ലയിലായിരുന്നു ആക്രണം. സ്വകാര്യ കന്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാന്പിലെത്തി ഭീകരർ വെടിവയ്പു നടത്തുകയായിരുന്നു.
ഗുണ്ഡ് മേഖലയിൽ ടണൽ നിർമാണത്തിലേർപ്പെട്ടിരുന്നവരാണ് തൊഴിലാളികൾ. രണ്ടു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭീകരർക്കായി സൈന്യവും പോലീസും തെരച്ചിൽ ഊർജിതമാക്കി. കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളികളാണ്.
ജമ്മു കാഷ്മീരിൽ പുതിയ സർക്കാർ അധികാരത്തിലെത്തി നാലു ദിവസത്തിനിടെ ഇതര സംസ്ഥാനക്കാർക്കു നേരെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. വെള്ളിയാഴ്ച ബിഹാർ സ്വദേശിയെ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ആർഎസ്എസുകാരെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരേ ബുൾഡോസർ നടപടി
ജയ്പുർ: രാജസ്ഥാനിൽ ശരദ് പൂർണിമ ചടങ്ങിനിടെ പത്ത് ആർഎസ്എസ് പ്രവർത്തകർക്കു കുത്തേറ്റ കേസിലെ പ്രതികൾക്കെതിരേ ബുൾഡോസർ നടപടിയുമായി അധികൃതർ. വ്യാഴാഴ്ച രാത്രി നസീബ് ചൗധരിയും മകൻ ഭീഷാം ചൗധരിയുടെ മറ്റു ചിലരും ആർഎസ്എസ് പ്രവർത്തകർക്കെതിരേ കത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് കേസ്.
നസീബ് ചൗധരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇന്നലെ ജയ്പുർ ഡെവലപ്മെന്റ് അഥോറിറ്റി അധികൃതർ പൊളിച്ചുനീക്കിയത്. ക്ഷേത്രത്തിന്റെ ഭൂമിയിൽ അനധികൃതമായി കെട്ടിടം നിർമിച്ചെന്നാണ് അധികൃതരുടെ ഭാഷ്യം.
മണിപ്പുരിൽ രണ്ടു ഫാം ഹൗസുകൾക്കു തീയിട്ടു
ഇംഫാൽ: മണിപ്പുരിലെ സംഘർഷബാധിതമായ ജിരിബാം ജില്ലയിൽ രണ്ടു ഫാം ഹൗസുകൾ അക്രമികൾ തീവച്ചു നശിപ്പിച്ചു. ആളൊഴിഞ്ഞ ഫാം ഹൗസുകളാണിവ. ശനിയാഴ്ച രാത്രിയാണ് തീവയ്പുണ്ടായത്. ഹിൽഘട്ട് ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ എൽ. സോമോരെന്ദ്രോയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസുകളാണ് തീവ്രവാദികൾ അഗ്നിക്കിരയാക്കിയത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു.
തൗബൽ ജില്ലയിൽ ഇന്നലെ സുരക്ഷാസേന വൻ ആയുധശേഖരം കണ്ടെടുത്തു. പിസ്റ്റളും ഹാൻഡ് ഗ്രനേഡുകളും ഡിറ്റണേറ്ററും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്.