മണിപ്പുരിൽ വാഹനത്തിനുനേരേ വെടിവയ്പ്: നാലുപേർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: കുറച്ചുനാളത്തെ ശാന്തതയ്ക്കുശേഷം മണിപ്പുരിൽ വീണ്ടും അക്രമത്തിന്റെ വെടിയൊച്ച. മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിൽ വാഹനത്തിനുനേരേ അജ്ഞാതർ വെടി വച്ചതിനെത്തുടർന്നു നാലുപേർ കൊല്ലപ്പെട്ടു.
പ്രമുഖ കുക്കി തീവ്ര സായുധ സംഘടനായ കുക്കി നാഷണൽ ആർമിയുടെ (കെഎൻഎ) ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് തങ്ബോയ് ഹാവോകിപ് എന്ന തഹ്പിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ആക്രമണം മണിപ്പുരിലെ വംശീയകലാപവുമായി ബന്ധപ്പെട്ടല്ലെന്നും കുക്കി തീവ്ര സായുധ സംഘടനകൾക്കിടയിലെ വിഭാഗീയത മൂലമാണെന്നുമാണ് റിപ്പോർട്ടുകൾ.
ചുരാചന്ദ്പുർ ടൗണിൽനിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ള മോങ്ജാങ് ഗ്രാമത്തിനുസമീപം കാറിൽ യാത്ര ചെയ്യവേ രണ്ടുമണിയോടെയാണ് വെടിവയ്പ്പുണ്ടായത്.
കൊല്ലപ്പെട്ടവരിൽ 72 വയസുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. കുക്കി സായുധ സംഘടനകളുടെ രാഷ്ട്രീയ കൂട്ടായ്മയായ കുക്കി നാഷണൽ ഓർഗനൈസേഷനു (കെഎൻഒ) കീഴിലെ 15ലധികം സായുധ സംഘടനകളിൽ പ്രധാനപ്പെട്ടതാണ് കെഎൻഎ. ഇവരുമായുള്ള ബന്ധം വഷളായ യുണൈറ്റഡ് കുക്കി നാഷണൽ ആർമിയാണ് (യുകെഎൻഎ) ആക്രമണത്തിനു പിന്നിലെന്ന് പോലീസ് സൂചിപ്പിക്കുന്നു.
നിലവിൽ കേന്ദ്ര സർക്കാരുമായി സസ്പെൻഷൻസ് ഓഫ് ഓപറേഷൻസ് (എസ്ഒഒ) ധാരണയിലെത്തിയിരിക്കുന്ന കെഎൻഎ സംഘടനയുടെ പ്രസിഡന്റ് പി.എസ്. ഹവോകിപ്പിന്റെ മരുമകനാണ് കൊല്ലപ്പെട്ട തഹ്പി.
മണിപ്പുർ മോറയിലെ മുതിർന്ന പോലീസ് ഓഫീസറായ ചിങ്തം ആനന്ദ് സിംഗിന്റെ കൊലപാതകത്തിലും 2023 ജൂണിൽ വംശീയ കലാപം തീവ്രമായ സമയത്തു മണിപ്പുരിലെ തെങ്നൗപാൽ പോലീസ് സ്റ്റേഷനിൽനിന്ന് ആയുധങ്ങൾ കൊള്ളയടിച്ചതിലും തഹ്പി ഉൾപ്പെട്ടതിന് സൂചനകളുണ്ടെന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ മേയ്തെയ് വിഭാഗങ്ങളിൽനിന്നുള്ള 19 അംഗ പ്രതിനിധി സംഘം ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മണിപ്പുരിലെ അതിർത്തി സമഗ്രത, രണ്ട് ഹൈവേ തുറന്നു നൽകുന്നത്, കലാപബാധിത പ്രദേശങ്ങളിൽനിന്ന് കുടിയിറക്കപ്പെട്ട ജനങ്ങളുടെ പുനരധിവാസം, ഇംഫാൽ താഴ്വരയിൽ താമസിക്കുന്ന കർഷകരുടെ സുരക്ഷ എന്നിവ ചർച്ചയായി.
അമേരിക്കയുമായി കരാറിലെത്താൻ ഇന്ത്യ
സീനോ സാജു
ന്യൂഡൽഹി: അമേരിക്ക മറ്റു രാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച ഭീമൻ പരസ്പര തീരുവകളുടെ മരവിപ്പിക്കൽ ഈ മാസം ഒമ്പതിന് അവസാനിക്കാനിരിക്കേ ജൂലൈ എട്ടിനകം അമേരിക്കയുമായി കരാറിലെത്താനുള്ള ശ്രമങ്ങളുമായി ഇന്ത്യ.
ആഗോളരാജ്യങ്ങൾക്കു മേൽ പ്രഖ്യാപിച്ച ഭീമൻ തീരുവയോടൊപ്പം ഇന്ത്യക്കുമേൽ ചുമത്തിയ 26 ശതമാനം അധികതീരുവ അമേരിക്കയുമായി ഇടക്കാല വ്യാപാരകരാറിലെത്തി ഒഴിവാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.
ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി വാണിജ്യവകുപ്പിലെ സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അമേരിക്കൻ തലസ്ഥാനത്തു തിരക്കിട്ട ചർച്ചകൾ നടത്തുകയാണ്.
ഇരുരാജ്യങ്ങളും ചർച്ചകളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇടക്കാല വ്യാപാരകരാറിന്റെ പ്രഖ്യാപനം ഈ മാസം എട്ടിനകം ഉണ്ടാകുമെന്നുമാണ് സൂചന. കരാറിലെ അമേരിക്കയുടെ സമ്മർദം ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലയെ ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സാന്പത്തികശക്തിയായ അമേരിക്കയുമായി വളരെ വലുതും സുന്ദരവുമായ വ്യാപാര കരാറിലെത്താൻ ഇന്ത്യക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ രാജ്യത്തെ കർഷകരുടെയും കന്നുകാലി വളർത്തുകാരുടെയും താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്നുമാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുള്ളത്.
കാർഷിക, ക്ഷീര മേഖലയിൽ ഇന്ത്യ ചർച്ചകളിലെ അതിർവരന്പായി ‘ചുവന്ന വര’ വരച്ചിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനിതകമാറ്റം വരുത്തിയ വിളകൾക്കും പശുവിൻ പാലിനും തീരുവ കുറയ്ക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം.
എന്നാൽ ഇന്ത്യയിലെ കർഷകരെ ബാധിക്കുമെന്നതിനാൽ അത്തരം ആവശ്യങ്ങളോട് ഇന്ത്യയെങ്ങനെ പ്രതികരിക്കുമെന്നത് നിർണായകമാകുമെന്നാണ് നിർമല സീതാരാമന്റെ വാക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
26 ശതമാനം പരസ്പര തീരുവയിലെ വിടുതലിനു പുറമേ സ്റ്റീൽ, അലൂമിനിയം ഉത്പന്നങ്ങൾക്കും ടെക്സ്റ്റൈൽസ്, ലെതർ മുതലായ തൊഴിൽ കേന്ദ്രീകൃത ഉത്പന്നങ്ങൾക്കും ചില വാഹനങ്ങൾക്കുംമേൽ അമേരിക്ക ഏർപ്പെടുത്തുന്ന ഉയർന്ന തീരുവയിൽ ഇളവ് വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
അമേരിക്കയുടെ കാർഷിക, ക്ഷീര ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വ്യാപാരമേഖല തുറന്നു നൽകണമെന്ന ആവശ്യത്തിനു പുറമേ അമേരിക്കൻ നിർമിത കാറുകൾക്ക് പൂജ്യം തീരുവയും ചോളം, സോയാബീൻ തുടങ്ങിയ ഉത്പന്നങ്ങൾക്ക് തീരുവ ഇളവും ഇടക്കാല വ്യാപാരകരാറിനായി അമേരിക്കയുടെ ആവശ്യമാണ്.
ഈ വർഷം ഒക്ടോബറോടെ അമേരിക്കയുമായി ധാരണയിലെത്തിയേക്കാവുന്ന ഉഭയകക്ഷി വ്യാപാര കരാറിലെ (ബിടിഎ) ആദ്യഘട്ടത്തിന്റെ ചെറുപതിപ്പായിരിക്കും ഇടക്കാല വ്യാപാരകരാർ.
ദീര്‍ഘദൂര ട്രെയിന്‍ യാത്രകള്‍ക്ക് ഇന്നുമുതല്‍ ചെലവേറും
ന്യൂഡല്‍ഹി: ദീർഘദൂര യാത്രകൾക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് റെയിൽവേ വിജ്ഞാപനം പുറത്തിറക്കി. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍വരും.
എസി കോച്ചിലെ യാത്രകൾക്കു കിലോമീറ്ററിന് രണ്ടു പൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുക. വന്ദേഭാരത് ഉള്‍പ്പെടെ ട്രെയിനുകൾക്കു നിരക്കുവർധന ബാധകമാണ്.
സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും നിരക്കില്‍ മാറ്റമില്ല. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിലാണ് വർധന.
സീസണ് ടിക്കറ്റുകളുടെ നിരക്കിലും വ്യത്യാസമില്ല. നേരത്തേ വാങ്ങിയ ടിക്കറ്റുകള്‍ക്കു വർധന ബാധകമല്ലെന്നു റെയില്‍വേ അറിയിച്ചു.
ഫാർമ ഫാക്ടറിയിൽ സ്ഫോടനം; 12 മരണം
സംഗറെഡ്ഢി: തെലുങ്കാനയിലെ ഫാർമ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചു. 34 പേർക്കു പരിക്കേറ്റു.
പശമയിലാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സിഗാച്ചി ഫാർമ കന്പനിയിലെ റിയാക്ടറിലായിരുന്നു സ്ഫോടനം. അപകടസമയത്ത് ഫാക്ടറിയിൽ 150 പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു.
മരിച്ചവരെല്ലാം ഫാക്ടറി തൊഴിലാളികളാണ്. പരിക്കേറ്റ 12 പേരുടെ നില ഗുരുതരമാണ്. മരിച്ച ആറു പേരെ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു. ഡ്രൈയിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ 9.28നും 9.35നും മധ്യേയായിരുന്നു സ്ഫോടനം. തുടർന്ന് വൻതോതിൽ തീപടർന്നു. ഉടൻതന്നെ പത്ത് ഫയർ ഫൈറ്റിംഗ് എൻജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നു. തെലുങ്കാന മന്ത്രിമാരായ ദാമോദര രാജ നരസിംഹയും ജി. വിവേകും അപകടസ്ഥലം സന്ദർശിച്ചു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നല്‍കും.
ന്യൂഡൽഹി: പൊതുസേവന, സാന്പത്തിക മേഖലയിൽ ചില പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. സാധാരണക്കാരെയും ബിസിനസുകാരെയും ഉൾപ്പെടെ സ്വാധീനിക്കുന്ന ഈ മാറ്റങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
പാൻ അപേക്ഷകൾക്ക് ആധാർ നിർബന്ധം
പുതിയ പെർമനന്റ് അക്കൗണ്ട് നന്പർ (പാൻ കാർഡ്) അപേക്ഷിക്കുന്നതിന് ഇന്നുമുതൽ ആധാർകാർഡ് നിർബന്ധമാകും. സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റൽ ഐഡന്റിറ്റി വെരിഫിക്കേഷൻ നടപടി ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ മാറ്റമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ (സിബിഡിടി) വിശദീകരണം.
തത്കാൽ ബുക്ക് ചെയ്യുന്നതിന് ആധാർ / പാൻ കാർഡ്
ഇന്ത്യൻ റെയിൽവേയുടെ മൊബൈൽ ആപ്ലിക്കേഷനോ വെബ്സൈറ്റോ ആയി ആധാർ നന്പറോ അല്ലെങ്കിൽ പാൻ കാർഡ് നന്പറോ ബന്ധിപ്പിച്ചാൽ മാത്രമേ ഇനിമുതൽ ഓണ്‍ലൈനായി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ.
ആധാർ അല്ലെങ്കിൽ പാൻകാർഡ് നന്പറുമായി ലിങ്ക് ചെയ്യാത്തവർ റിസർവേഷൻ കൗണ്ടറുകളിൽ നേരിട്ടെത്തി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. ഇതോടൊപ്പം ജൂലൈ 15 മുതൽ ഓണ്‍ലൈനായും അല്ലാതെയുമുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ഒടിപി അടിസ്ഥാനത്തിലുള്ള ആധാർ നന്പർ സ്ഥിരീകരണ സംവിധാനവും ഏർപ്പെടുത്തും. റിസർവേഷൻ കൗണ്ടറുകളിലും ഇതു ബാധകമാണ്. റെയിൽവേ നിരക്കിലും നേരിയ മാറ്റം ഉണ്ടാകും.
ക്രെഡിറ്റ് കാർഡുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവർ തങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കുള്ള നയങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്നുമുതൽ ഇവ പ്രാബല്യത്തിൽ വരും. ജിഎസ്ടി, ഇഎംഐ, ക്രെഡിറ്റ് കാർഡ് ചാർജ് തുടങ്ങിയ കാര്യങ്ങളിലായിരിക്കും മാറ്റങ്ങൾ വരുത്തുക.
ദലൈലാമ ഈയാഴ്ച പിൻഗാമിയെ പ്രഖ്യാപിച്ചേക്കും
ധരംശാല: ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ ഈയാഴ്ച തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചേക്കും. അടുത്ത ഞായറാഴ്ച 90 വയസ് തികയുന്ന ദലൈലാമ ബുദ്ധമത നേതാക്കളുടെ മൂന്നു ദിവസത്തെ സമ്മേളനം വിളിച്ചിട്ടുണ്ട്. 2019നുശേഷം ആദ്യമായാണ് ഇത്ര വിപുലമായ സമ്മേളനം നടക്കുന്നത്.
1959ൽ ചൈനീസ് ഭരണത്തിനെതിരേ നടന്ന പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ആളാണ് ദലൈലാമ. അന്നു മുതൽ ഹിമാചൽപ്രദേശിലെ ധരംശാലയിലാണ് ദലൈലാമ വസിക്കുന്നത്. ഇദ്ദേഹത്തിന്റെ പിൻഗാമിയെ തങ്ങൾ തെരഞ്ഞെടുക്കുമെന്നാണു ചൈന പ്രഖ്യാപിച്ചിട്ടുള്ളത്.
കർണാടക: ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഖാർഗെ
ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയെ നീക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാർ എത്തുമെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഇത്തരം കാര്യങ്ങൾ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും ഖാർഗെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
2023ൽ കോൺഗ്രസ് സർക്കാർ കർണാടകയിൽ ഭരണത്തിലേറിയപ്പോൾ മുതൽ സമാനമായ വാർത്തകൾ പ്രചരിച്ചിരുന്നു. സിദ്ധരാമയ്യയും ശിവകുമാറും രണ്ടര വർഷം വീതം മുഖ്യമന്ത്രിമാരാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ അന്ന് കോൺഗ്രസ് നിഷേധിക്കുയോ സ്ഥിരീകരിക്കുകയോ ചെയ്തിരുന്നുമില്ല.
അതേസമയം, കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ്സിംഗ് സുർജേവാല ഇന്നലെ ബംഗളൂരുവിൽ പാർട്ടി നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. സുർജേവാലയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഭാവി നടപടികൾ തീരുമാനിക്കുകയെന്നും ഖാർഗെ വ്യക്തമാക്കി.
എന്നാൽ, ഖാർഗെ അപ്രതീക്ഷിതമായി എഐസിസി അധ്യക്ഷനായ വ്യക്തിയാണെന്നും അദ്ദേഹമല്ലാതെ മറ്റാരാണ് ഹൈക്കമാൻഡ് എന്നും നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക പരിഹസിച്ചു.
മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ രൺദീപ് സുർജേവാല എംഎൽഎമാർ, എംപിമാർ, പരാജയപ്പെട്ട സ്ഥാനാർഥികൾ, ഡിസിസി അധ്യക്ഷന്മാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഇന്നലെ ചിക്കബല്ലാപുര, കോലാർ ജില്ലകളിലെ എംഎൽഎമാരുമായി സുർജേവാല കൂടിക്കാഴ്ച നടത്തി. സർക്കാരിന്റെ പ്രവർത്തനത്തിൽ ഏതാനും എംഎൽഎമാർ അതൃപ്തി പരസ്യമാക്കിയിരുന്നു. ബി.ആർ. പാട്ടീൽ, രാജു കാഗെ എന്നിവരാണ് അതൃപ്തി പരസ്യമാക്കിയവർ.
തെലുങ്കാന ബിജെപിയിൽ കലാപം: എംഎൽഎ പാർട്ടി വിട്ടു
ഹൈദരാബാദ്: നേതൃമാറ്റ സൂചനയെത്തുടർന്ന് തെലുങ്കാന ബിജെപിയിൽ കലാപം. പുതിയ സംസ്ഥാന പ്രസിഡന്റായി മുതിർന്ന നേതാവ് രാമചന്ദ്ര റാവുവിനെ നിയമിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് തീപ്പൊരി നേതാവും എംഎൽഎയുമായ രാജ സിംഗ് ബിജെപിയിൽനിന്ന് രാജിവച്ചു.
പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയാണെന്നും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്ക് അയച്ച കത്തിൽ എംഎൽഎ ചൂണ്ടിക്കാട്ടി.
കിഷൻ റെഡ്ഡിയാണു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ്. പുതിയ പ്രസിഡന്റിനെ ഉടൻ കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുമെന്നാണു സൂചന. രാമചന്ദ്ര റാവുവിന്റെ നിയമനം തനിക്കുമാത്രമല്ല ലക്ഷക്കണക്കിനു പ്രവർത്തകർക്കും നിരാശയുണ്ടാക്കുന്നതാണെന്ന് രാജ സിംഗ് പറഞ്ഞു.
ലളിത് മോദിയുടെ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
ന്യൂഡൽഹി: സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) മുൻ മേധാവി ലളിത് മോദി സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. വിഷയത്തിൽ കീഴ്കോടതിയെ സമീപിക്കാൻ ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ലളിത് മോദിയോട് നിർദേശിച്ചു.
2009ലെ ഐപിഎൽ സീസണുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചുമത്തിയ പിഴ അടയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിനോട് (ബിസിസിഐ) നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നടപടി.
ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് ലളിത് മോദി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി നേരത്തെ ചുമത്തിയിരുന്നു.
2009ലെ ഐപിഎൽ സീസണുമായി ബന്ധപ്പെട്ട് വിദേശനാണ്യ മാനേജ്മെന്റ് നിയമപ്രകാരമാണ് ലളിത് മോദിക്കെതിരേ 10.65 കോടി രൂപയുടെ പിഴ ഇഡി ചുമത്തിയത്. ഈ സീസണിൽ ചട്ടങ്ങൾ ലംഘിച്ച് 243 കോടി രൂപ ഇന്ത്യയിൽനിന്ന് വിദേശത്തേക്കു കടത്തി എന്നതാണ് കേസ്.
ദക്ഷിണാഫ്രിക്കയിൽ വച്ചാണ് 2009ൽ ബിസിസിഐ ഐപിഎൽ നടത്തിയത്. ഈ സീസണിലെ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അന്നത്തെ ബിസിസിഐ ചെയർമാൻ എൻ. ശ്രീനിവാസൻ ഉൾപ്പെടെ യുള്ളവർക്ക് 121 .56 കോടി രൂപ ഇഡി പിഴ ചുമത്തി. അതിൽ ലളിത് മോദിയുടെ പങ്കാണ് 10.65 കോടി രൂപ.
പാക്കിസ്ഥാനിലെ ചാവേർ ആക്രമണം: ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: പാക്കിസ്ഥാനിലെ വസീറിസ്ഥാനിൽ നടന്ന ചാവേർ ആക്രമണത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന പാക് സൈന്യത്തിന്റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാൻ സൈന്യത്തിന്റെ ആരോപണത്തെ അർഹമായ രീതിയിൽ തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് വടക്കൻ വസീറിസ്ഥാനിൽ ചാവേർ ബോംബാക്രമണത്തിൽ 13 പാക് സൈനികർ കൊല്ലപ്പെട്ടത്. സാധാരണക്കാർ ഉൾപ്പെടെ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാക്കിസ്ഥാൻ വാഹനവ്യൂഹത്തിന് നേർക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ആരോപണം ഉയർത്തിയെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ ഗ്രൂപ്പായ തെഹ്രിക് ഇ താലിബാൻ പാകിസ്ഥാനുമായി (ടിടിപി) ബന്ധമുള്ള ഹാഫിസ് ഗുൽ ബഹാദൂർ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.
മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളിൽ ആശങ്ക വിതച്ച ആക്രമണം സമീപമാസങ്ങളിൽ വടക്കൻ വസീറിസ്ഥാനിൽ നടന്ന ഏറ്റവും മാരകമായ ചാവേർ ആക്രമണങ്ങളിൽ ഒന്നാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. 2021ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ എത്തിയതിന് ശേഷം പാക്ക് അഫ്ഗാൻ അതിർത്തികളിൽ തീവ്രവാദ ആക്രമണങ്ങൾ കാര്യമായി വർധിച്ചതായാണ് പാക്കിസ്ഥാന്റെ വാദം. ഈ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർക്ക് താലിബാൻ ഭരണകൂടം അഭയം നൽകുന്നതായും പാക്കിസ്ഥാൻ ആരോപിച്ചിട്ടുണ്ട്.
എന്നാൽ താലിബാൻ ഈ ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ് പതിവ്. താലിബാനിലൂടെ പാക്കിസ്ഥാൻ ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയെ ആണ്. ബലൂചിസ്ഥാൻ ട്രെയിൻ ആക്രമണത്തിലും ഇന്ത്യക്കെതിരേ സമാന പ്രസ്താവനകളുമായി പാക്കിസ്ഥാൻ രംഗത്ത് വന്നിരുന്നു.
2025 ലെ അന്താരാഷ്ട്ര തീവ്രവാദ സൂചികയുടെ കണക്ക് പ്രകാരം തീവ്രവാദ ആക്രമണത്തിൽ രണ്ടാമതാണ് പാക്കിസ്ഥാൻ. 1081 പേരാണ് കഴിഞ്ഞ വർഷം മാത്രം തീവ്രവാദ ആക്രമണത്തിൽ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടത്.
അടിയന്തരാവസ്ഥ നിയമസംവിധാനത്തെ നോക്കുകുത്തിയാക്കി: മോദി
ന്യൂഡൽഹി: രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ നിയമ സംവിധാനത്തെ നോക്കുകുത്തിയാക്കി ഭരണഘടനയെ അട്ടിമറിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ അന്നത്തെ കോണ്‍ഗ്രസ് സർക്കാരിനെയാണ് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെ വിമർശിച്ചത്. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ വിമർശനം. ബിജെപി സർക്കാരിന്റെ ഭരണപരാജയം മറച്ചുവയ്ക്കാൻ മോദി സർക്കാർ അടിയന്തരാവസ്ഥയെ പഴിക്കുന്നുവെന്നും ഇന്ത്യ ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്നുമുള്ള കോണ്‍ഗ്രസ് ആരോപണങ്ങൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിമർശനം.
1975നും 1977നും ഇടയിലുള്ള കാലഘട്ടത്തിൽ ജനങ്ങൾ വലിയ തോതിൽ പീഡിപ്പിക്കപ്പെട്ടു. മറക്കാൻ സാധിക്കാത്ത നിരവധി ഉദാഹരണങ്ങളുണ്ട്. വിദ്യാർഥികളെ ഉപദ്രവിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാവുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രിമാരായ മൊറാർജി ദേശായി, അടൽ ബിഹാരി വാജ്പേയി, മുൻ ഉപപ്രധാനമന്ത്രി ജഗജീവൻ റാം തുടങ്ങിയവരുടെ പ്രസംഗങ്ങൾ പരിപാടിക്കിടയിൽ അദ്ദേഹം കാണിച്ചു. ഇതോടൊപ്പം അടിയന്തരാവസ്ഥയ്ക്കെതിരേ പോരാടിയവരെ രാജ്യം ഇപ്പോഴും ഓർക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
കണ്ണുകളെ ബാധിക്കുന്ന ട്രക്കോമ രോഗത്തിൽനിന്നും ഇന്ത്യ മുക്തമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയുണ്ടായെന്നും രാജ്യമെന്പാടുമുള്ള ആരോഗ്യ പ്രവർത്തകരുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണിതെന്നും മൻ കി ബാത്തിനിടയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
2015 ൽ 25 കോടി ജനങ്ങൾക്കു മാത്രം ലഭിച്ചിരുന്ന സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഗുണം ഇപ്പോൾ 95 കോടി ജനങ്ങൾക്ക് ലഭിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുന്നോട്ടുള്ള പ്രയാണത്തിൽ ഇത് കൂടുതൽ ഊർജം നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.
പുരി രഥോത്സവത്തിൽ തിക്കിലും തിരക്കിലും മൂന്നു മരണം
പുരി: ഒഡിഷയിലെ പുരി രഥയാത്രയ്ക്കിടെ വീണ്ടും അപകടം. ഇന്നലെ പുലർച്ചെ നാലരയോടെ ശ്രീ ഗുണ്ടിച ക്ഷേത്രത്തിനുസമീപം രഥഘോഷയാത്രക്കിടെ തിക്കിലും തിരക്കിലും രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു.
അന്‍പതോളം പേർക്കു പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. ക്ഷേത്രത്തിനുസമീപം നിർത്തിയിട്ടിരുന്ന രഥത്തിനുസമീപം ആയിരക്കണക്കിനുപേർ ഒത്തുകൂടിയിരുന്നു. ചടങ്ങുകൾക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ രണ്ട് ട്രക്കുകളിലായി രഥത്തിന് സമീപത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം.
പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള ഗുണ്ടിച ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായാണു രഥയാത്രക്കിടെ അപകടം. ജഗന്നാഥക്ഷേത്രത്തിനുസമീപം 2008 ലും 2012 ലും 2015ലും അപകടമുണ്ടായിട്ടുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ സിദ്ധാർഥ ശങ്കറിനെയും എസ്.പി വിനീത് അഗർവാളിനെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രി മോഹൻ മാജി നിർദേശം നൽകി. മറ്റ് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. ഞായറാഴ്ച ക്ഷേത്രത്തിനു സമീപമുണ്ടായ തിക്കിലും തിരക്കിലും അഞ്ഞൂറിലേറെപ്പേർക്ക് പരിക്കേറ്റിരുന്നു. വലിയ ഉയരത്തിലുള്ള രഥത്തിന്റെ കയറുകള്‍ പിടിക്കാന്‍ ഭക്തര്‍ തിരക്കുകൂട്ടിയതാണ് അപകടകാരണമായത്.
ഇ- വോട്ടിംഗ് സംവിധാനം പരീക്ഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ബിഹാറിലെ ആറ് മുൻസിപ്പൽ കൗണ്‍സിൽ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 36 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും മൊബൈൽ ആപ്പിലൂടെ വോട്ടിംഗ് പരീക്ഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇഎസ്ഇസിബിഎച്ച്ആർ, സിഡാക് തുടങ്ങിയ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാണ് രാജ്യത്ത് ആദ്യമായി മൊബൈലിലൂടെയുള്ള വോട്ടിംഗ് പരീക്ഷിച്ചത്.
കിഴക്കൻ ചന്പാരനിലെ പക്രിദയാലിൽ നിന്നുള്ള വിഭ ദേവിയും മുന്ന കുമാറുമാണ് മൊബൈലിലൂടെ തങ്ങളുടെ സമ്മതിദാന അവകാശം രാജ്യത്ത് ആദ്യമായി രേഖപ്പെടുത്തിയവർ.
ആകെ വോട്ടർമാരിൽ 69.49 ശതമാനം പേരും ഇ വോട്ടിംഗിലൂടെ വോട്ട് രേഖപ്പെടുത്തിയതായാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ. മുൻകൂർ രജിസ്ട്രേഷൻ മുഖേനയാണ് തെരഞ്ഞെടുപ്പിൽ ആപ്പ് സംവിധാനം പ്രവർത്തിക്കുന്നത്. പോളിംഗ് ബൂത്തുകളിൽ നേരിട്ട് എത്തി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്കായിരിക്കും ഇത് കൂടുതലും ഉപകാരപ്പെടുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
അതേസമയം ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇലക്സ്ട്രോണിക് വോട്ടിംഗ് സംവിധാനം ഉപയോഗിക്കുമോ എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിൽ മാത്രമാണ് ഇ വോട്ടിംഗ് സംവിധാനം നിലവിലുള്ളത്.
കര്‍ണാടകത്തില്‍ നേതൃമാറ്റം?
ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നേതൃമാറ്റത്തിനു സാധ്യതയേറിയതായി സൂചന. കോണ്‍ഗ്രസ് എംഎല്‍എയായ എച്ച്.എ. ഇക്ബാല്‍ ഹുസൈനാണു നേതൃമാറ്റം സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ നീക്കി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ നിയമിക്കുമെന്നാണ് ഇക്ബാല്‍ ഹുസൈന്റെ വെളിപ്പെടുത്തല്‍. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നേതൃമാറ്റം നടക്കും.
സെപ്റ്റംബറിനുശേഷം വിപ്ലവകരമായൊരു രാഷ് ട്രീയസംഭവവികാസം അരങ്ങേറുമെന്ന് സഹകരണമന്ത്രി കെ.എന്‍. രാജണ്ണ നേരത്തെ സൂചന നല്‍കിയിരുന്നു.
ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് ഉചിതമായ സമയത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യമായ തീരുമാനമെടുക്കുമെന്നായിരുന്നു എംഎല്‍എയുടെ മറുപടി.
ത്രിഭാഷാ നയം: വിദഗ്ധസമിതിയെ നിയോഗിച്ച് മഹാരാഷ്ട്ര
മുംബൈ: ദേശീയ വിദ്യാഭ്യാസ പരിപാടിയില്‍ നിര്‍ദേശിച്ചിരിക്കുന്ന ത്രിഭാഷനയം നടപ്പാക്കാനുള്ള തീരുമാനം മരവിപ്പിച്ചതായി മഹാരാഷ് ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
വിദ്യാഭ്യാസനയം സംബന്ധിച്ച അന്തിമതീരുമാനത്തിന് ഡോ.നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തെ നിയോഗിച്ചു.
സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാഷാനയം തീരുമാനിക്കുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചു. ത്രിഭാഷാ നയം സംബന്ധിച്ച് നേരത്തേ പുറത്തിറക്കിയ ഉത്തരവുകൾ റദ്ദാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേത്തുടർന്ന് പ്രക്ഷോഭപരിപാടികളില്നിന്ന് പിന്മാറുകയാണെന്ന് ശിവസേന (യുബിടി) ഉൾപ്പെടെ അറിയിച്ചു.
“ഗവര്‍ണര്‍മാരുടെ പുതിയ പ്രവര്‍ത്തനരീതിക്ക് തുടക്കമിട്ടത് പി.എസ്. ശ്രീധരന്‍പിള്ള”
രാജ്ഭവന് (ഗോവ): ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവര്‍ത്തന രീതികളില്‍ നിന്നു മാറി ഗവര്‍ണര്‍മാര്‍ക്ക് പുതിയൊരു പ്രവര്‍ത്തന രീതിക്ക് തുടക്കം കുറിച്ചത് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയാണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍.
ഗോവ രാജ്ഭവനില്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയുടെ പുസ്തകങ്ങളുടെ റോയല്‍റ്റി തുക ഉപയോഗിച്ച് നടപ്പാക്കുന്ന അന്നദാന പദ്ധതിയുടെ ഉദ്ഘാടനം നടത്തുകയായിരുന്നു കേരള ഗവര്‍ണർ. ഇന്ത്യയിലെ ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനരീതിയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ എപ്പോഴും ജനസേവകരായിരിക്കണം.
എഴുത്തുകാരന് കൂടിയായ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ റോയൽറ്റിതുക മുഴുവന്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് മാറ്റിവച്ച് മാതൃകയായെന്ന് കേരള ഗവര്‍ണര്‍ വ്യക്തമാക്കി.
സന്നദ്ധ സംഘടനയായ സ്ട്രീറ്റ് പ്രൊവിഡന്‍സ് വഴിയാണ് രാജ്ഭവന് അന്നദാന്‍ പദ്ധതി നടപ്പാക്കുന്നത്. നൂറുപേര്‍ക്ക് എല്ലാ ദിവസവും രണ്ടുനേരം ഭക്ഷണം നല്കുന്ന ഈ പദ്ധതിക്ക് ആദ്യ ഗഡുവായി റോയല്‍റ്റി തുകയായ 1.30 ലക്ഷം രൂപയാണ് നല്‍കുന്നത്.ചടങ്ങില്‍ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അധ്യക്ഷത വഹിച്ചു.
മഹത്തായ ഭാരതീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പരിശ്രമങ്ങളാണ് കേരളത്തില്‍ ഗവര്‍ണര്‍ നടത്തുന്നതെന്ന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിന് അദ്ദേഹം കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
കാന്‍സർ- കിഡ്നി രോഗികള്‍ക്കുള്ള രാജ്ഭവന്റെ സാമ്പത്തിക സഹായം മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് വിതരണം ചെയ്തു. രാജ്ഭവന് സെക്രട്ടറി സഞ്ജീവ് സി. ഗോണ്‍സ് ദേശായി, ബോസ്കോ ജോര്‍ജ് എന്നിവർ സംസാരിച്ചു. സ്പെഷല്‍ സെക്രട്ടറി മിഹിര്‍ വര്ദ്ധന് പദ്ധതി വിശദീകരിച്ചു.
മണിപ്പുരിലെ രാഷ്ട്രപതി ഭരണം: അക്രമം കുറഞ്ഞു, ലഹരിമരുന്നു പിടികൂടുന്നത് കൂടി
ഇംഫാൽ: നൂറുകണക്കിനുപേരുടെ മരണത്തിനിടയാക്കിയ കലാപങ്ങളെത്തുടർന്ന് മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം അക്രമസംഭവങ്ങൾ കുറഞ്ഞെന്ന് അധികൃതർ. കലാപത്തിൽ ആളുകൾ കൊല്ലപ്പെടുന്നതിലും കുറവുണ്ടായി. ലഹരിമരുന്ന് പിടികൂടന്നതും വർധിച്ചു.
2023 മേയ് മുതൽ തുടങ്ങിയ കലാപത്തിൽ കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ കണ്ടെടുക്കാൻ മണിപ്പുർ പോലീസും ആസാം റൈഫിൾസും ശ്രമിച്ചുവരികയാണ്. രണ്ടായിരത്തിമുന്നൂറിലധികം ആയുധങ്ങൾ ഇതുവരെ പിടിച്ചെടുത്തു. കുക്കികൾക്കെതിരേ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്ന മെയ്തെയ് സംഘടന അറംബായ് തെംഗോളിന് നേരേ അടുത്തിടെയുണ്ടായ നടപടികളും സമാധാന ശ്രമങ്ങൾക്ക് വലിയ മുന്നേറ്റം നൽകിയിട്ടുണ്ട്.
സംഘടനയുടെ പ്രധാന നേതാക്കളിലൊരാളും മുൻ പോലീസ് ഹെഡ് കോൺസ്റ്റബിളുമായ അസം കനൻ സിംഗും നാല് കൂട്ടാളികളും അടുത്തിടെയാണ് അറസ്റ്റിലായത്. മണിപ്പുർ പോലീസ് അഡീഷനൽ സൂപ്രണ്ടിനെ ആക്രമിച്ച കേസിലടക്കം പ്രതിയായിരുന്നു സിംഗ്.
2023 മേയ് മൂന്നുമുതൽ ഈ വർഷം ഫെബ്രുവരി വരെ 260 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം ഒരാൾമാത്രമാണ് കൊല്ലപ്പെട്ടത്. വിവിധ അക്രമസംഭവങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം ആയിരത്തിനു മുകളിലായിരുന്നെങ്കിൽ പിന്നീട് 29 ആയി ചുരുങ്ങി. മയക്കുമരുന്നു കേസുകളിൽ 84 പേർ പിടിയിലായിട്ടുണ്ട്. 548 അനധികൃത ബങ്കറുകളും സുരക്ഷാ സൈന്യം നശിപ്പിച്ചു കഴിഞ്ഞു.
മാവോയിസ്റ്റുകളുമായി ചർച്ചയില്ല: അമിത് ഷാ
ഹൈദരാബാദ്: മാവോയിസ്റ്റുകളുമായി ഒരുതരത്തിലുള്ള സമവായ ചർച്ചകളുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോയിസ്റ്റുകൾ ആയുധം ഉപേക്ഷിച്ച് പോലീസിനു മുന്‍പാകെ കീഴടങ്ങി മുഖ്യധാരയ്ക്കൊപ്പം നീങ്ങണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
തെലുങ്കാനയിലെ നിസാമാബാദിൽ മഞ്ഞൾകൃഷി വികസന ബോർഡിന്റെ ദേശീയ ആസ്ഥാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മാവോയിസ്റ്റുകളുമായി സർക്കാർ ചർച്ച നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ആയുധമേന്തുന്ന സംഘങ്ങളോടു ചർച്ചയില്ലെന്നാണു സർക്കാർ നിലപാട്. ആയുധം ഉപേക്ഷിച്ച് അവർ മുഖ്യധാരയിലെത്തണം-അമിത് ഷാ വ്യക്തമാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പതിനായിരത്തോളം പേർ ആയുധമുപേക്ഷിച്ച് മുഖ്യധാരയ്ക്കൊപ്പമെത്തിയെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ റിസർവേഷൻ ചാർട്ട് എട്ട് മണിക്കൂർ മുന്‍പ് ലഭ്യമാക്കും
ന്യൂഡൽഹി: റയിൽവേ റിസർവേഷൻ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുന്‍പ് യാത്രക്കാർക്ക് ലഭ്യമാക്കാൻ പദ്ധതിയിടുന്നു.
നിലവിൽ ട്രെയിൻ പുറപ്പെടുന്നതിനു നാല് മണിക്കൂർ മുന്‍പാണ് ലഭിക്കുക. ചാർട്ട് സംബന്ധിച്ച വിവരങ്ങൾ 24 മണിക്കൂർ മുന്‍പ് ലഭ്യമാക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂണ്‍ ആറു മുതൽ രാജസ്ഥാനിലെ ബിക്കാനീർ ഡിവിഷനിൽ ഒരു ട്രെയിനിൽ 24 മണിക്കൂർ മുൻപ് ചാർട്ട് പുറത്തിറക്കൽ പരീക്ഷണം ആരംഭിച്ചിരുന്നു.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഈ വർഷം അവസാനത്തോടെ ഒരു ആധുനിക റിസർവേഷൻ സംവിധാനം (പിആർഎസ്) അവതരിപ്പിക്കുമെന്നും ഉയർന്ന റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. പുതിയ പിആർഎസ് സംവിധാനം വഴി ഒരു മിനിറ്റിൽ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
പേമാരി: ജാർഖണ്ഡിൽ സ്കൂളിൽ കുടുങ്ങിയ 162 കുട്ടികളെ രക്ഷപ്പെടുത്തി
ജംഷഡ്പുർ: കനത്ത മഴയെത്തുടർന്ന് ജാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിൽ ലവ് കുശ് റെസിഡൻഷ്യൽ സ്കൂളിൽ കുടുങ്ങിക്കിടന്ന 162 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി.
പന്ദർസോളി മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ശനിയാഴ്ച രാത്രിയാണ് കുട്ടികൾ കുടുങ്ങിയത്. ഒറ്റനിലയുള്ള സ് കൂൾ കെട്ടിടം മുങ്ങിയതിനാൽ അധ്യാപകർ കുട്ടികളെ മേൽക്കൂരയിലേക്ക് മാറ്റുകയും അവിടെത്തന്നെ അവർ രാത്രി കഴിച്ചുകൂട്ടുകയുമായിരുന്നു. പുലർച്ചെ 5.30 ന് വിവരം കിട്ടിയ ശേഷമാണ് പോലീസ് സ്ഥലത്തെത്തുകയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കുട്ടികളെ പുറത്തെത്തിച്ചതും.
ബിഹാറിലെ വോട്ടർപട്ടിക പുനഃപരിശോധന ഇന്ത്യ സഖ്യം ഒന്നിക്കുന്നു
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിനു മുന്‍പായി വോട്ടർപട്ടികയുടെ സമഗ്ര പുനഃപരിശോധന നടത്തുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിനെതിരേ പ്രതിപക്ഷ ഇന്ത്യ സഖ്യം അണിനിരക്കുന്നു.
നീക്കത്തിനെതിരേ കോൺഗ്രസും സിപിഎമ്മും രംഗത്തുവന്നതിനു പിന്നാലെ ഇന്നലെ തൃണമൂൽ കോണ്‍ഗ്രസും രംഗത്തെത്തി. വോട്ടർപട്ടികയുടെ സമഗ്ര പുനഃപരിശോധന ദേശീയ പൗരത്വ രജിസ്റ്റർ പിൻവാതിലിലൂടെ നടപ്പാക്കാനുള്ള വഞ്ചനാപരമായ നീക്കമാണെന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
"ഇന്ത്യ’മുന്നണിയിലെ പാർട്ടികൾ വിഷയം പാർലമെന്റിനകത്തും പുറത്തും ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടർ പട്ടികയിൽനിന്ന് അ യോഗ്യരെ ഒഴിവാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിഹാറിൽ വോട്ടർപട്ടികയുടെ സമഗ്ര പുനഃപരിശോധന നടത്തുമെന്നു പ്രഖ്യാപിച്ചത്.
എന്നാൽ, കമ്മീഷന്റെ നീക്കം ജനാധിപത്യത്തെയും ഭരണഘടനയെയും പരിഹസിക്കുന്നതാണെന്നും പാവപ്പെട്ടവരെയും പിന്നാക്കവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്യുന്നതിനാണെന്നും ബിഹാറിലെ പ്രതിപക്ഷപാർട്ടികൾ കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തി ആരോപിച്ചതിനു പിന്നാലെയാണ് തൃണമൂലും നിലപാട് വ്യക്തമാക്കിയത്.
ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് രണ്ടു ഹെൽമറ്റ് നൽകണം
ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് വാഹനനിർമാതാക്കൾ രണ്ട് ഹെൽമറ്റുകൾ നിർബന്ധമായി നൽകണമെന്ന നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം.
കഴിഞ്ഞ 23ന് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ നിയമം നിർദേശിച്ചിട്ടുള്ളത്. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയാണ് പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്.
പുതിയ ഭേദഗതികൾകൂടി ഉൾപ്പെടുത്തിയുള്ള വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പുറപ്പെടുവിച്ച് മൂന്നു മാസങ്ങൾക്കുള്ളിൽ നിയമം പ്രാബല്യത്തിലാകും. വാഹനനിർമാതാക്കൾ നൽകുന്ന ഹെൽമറ്റുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കണമെന്നും കേന്ദ്രത്തിന്റെ നിർദേശമുണ്ട്.
അടുത്ത വർഷം ജനുവരിക്കുശേഷം നിർമിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങൾക്കും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനവും (എബിഎസ്) കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനാണ് എൻജിൻ ശേഷി വ്യത്യാസമില്ലാതെ എല്ലാ ഇരുചക്രവാഹനങ്ങൾക്കും എബിഎസ് നിർബന്ധമാക്കുന്നത്.
ഇരുചക്രവാഹനങ്ങൾ പെട്ടെന്നു ബ്രേക്കിടുന്പോൾ ചക്രങ്ങൾ ലോക്കായി പോകുന്നതു തടയാൻ രൂപകല്പന ചെയ്തിട്ടുള്ള എബിഎസ് വഴി വാഹനങ്ങൾ തെന്നിമാറിയുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ സാധിക്കും.
കേന്ദ്രസർക്കാരിന്റെ ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 2022ലുണ്ടായ 1,51,997 റോഡപകടങ്ങളുടെ 20 ശതമാനത്തിലും ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. നിലവിൽ 150 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്കു മാത്രം നിർബന്ധമായിരുന്ന എബിഎസ് അടുത്ത വർഷം മുതൽ എല്ലാ ഇരുചക്രവാഹനങ്ങൾക്കും നിർബന്ധമാക്കുന്നതോടെ റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
എന്നാൽ, എബിഎസ് നിർബന്ധമാക്കുന്നതുമൂലം രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെ വില മൂന്നു മുതൽ അഞ്ചു ശതമാനം വരെ വർധിക്കുമെന്ന് വാഹനവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു
ഭുവനേശ്വർ: ഒഡീഷയില്‍ കുഷ്ഠരോഗികൾക്കിടയിൽ സേവനം ചെയ്തിരുന്ന ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെഞ്ചു ഹാന്‍സ്ദ മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു.
കഴിഞ്ഞ ദിവസം ഒഡീഷയിൽ മാധ്യമപ്രവര്‍ത്തകനായ ദയാശങ്കർ മിശ്രയുമായി നടത്തിയ വീഡിയോ അഭിമുഖത്തിലാണ് ചെങ്കു താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കാര്യം വെളിപ്പെടുത്തിയത്.
ആരുടെയെങ്കിലും പ്രേരണയിലോ സ്വാധീനത്തിലോ അല്ല താന്‍ ക്രിസ്തുമതം സ്വീകരിച്ചതെന്നും തന്റെ മനഃസാക്ഷിയുടെ തീരുമാനപ്രകാരമാണു ക്രിസ്ത്യാനിയായതെന്നും ചെഞ്ചു വ്യക്തമാക്കി. കുറ്റബോധത്താല്‍ നീറിക്കഴിഞ്ഞിരുന്ന താനിന്ന് മനഃസമാധാനവും സന്തോഷവും അനുഭവിക്കുന്നുണ്ടെന്നും അയാള്‍ പറഞ്ഞു.
“നിര്‍ദോഷിയായ ആ വിദേശിയെയും മക്കളെയും കൊന്നതിന്റെ പശ്ചാത്താപത്താല്‍ ഇക്കാലമത്രയും ഞാന്‍ വെന്തുരുകുകയായിരുന്നു. അറിവില്ലാത്ത കാലത്ത് സംഭവിച്ചുപോയതാണ്. എന്റെ ഏറ്റവും അടുത്ത ബന്ധുക്കളെല്ലാം നഷ്ടപ്പെട്ടു. ഭാര്യ ഏതാനും വര്‍ഷം മുമ്പ് മരിച്ചു.
രണ്ട് സഹോദരിമാരും അടുത്ത ബന്ധുക്കളില്‍ ചിലരും പെട്ടെന്ന് ലോകത്തോടു വിട പറഞ്ഞു. ഈ മരണങ്ങള് എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഞാന്‍ മനഃസുഖം തേടി പോയ സ്ഥലങ്ങള്‍ നിരവധിയാണ്. എനിക്ക് എങ്ങുനിന്നും സമാധാനം കിട്ടിയില്ല. ഒടുവിൽ ഞാന്‍ ക്രിസ്തുവില്‍ രക്ഷതേടി അഭയം പ്രാപിച്ചു.
ആരും എന്നെ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ എന്താണു ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ല. മനുഷ്യനെ ദ്രോഹിക്കുന്ന പണികളാണ് ചെയ്യുന്നത്. എന്റെ അന്തരാത്മാവിന്റെ പ്രേരണയാലാണു ക്രിസ്തുവിന്റെ മാര്‍ഗത്തിലേക്കു വന്നത് ”- ചെഞ്ചു അഭിമുഖത്തില്‍ പറഞ്ഞു.
തടവിൽ കഴിഞ്ഞ സമയത്ത് ഒരു വൈദികനും ചെങ്കുവിനെ ഉപദേശിച്ചില്ലെന്ന് കത്തോലിക്കാ വൈദികനായ ഫാ. അജയ് കുമാർ സിംഗ് പറഞ്ഞു. ഏതെങ്കിലും വൈദികന്റെയോ പാസ്റ്ററുടെയോ ഉപദേശത്തിലോ വാക്കുകളിലോ ആകൃഷ്ടനായിട്ടല്ല ചെഞ്ചു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ചെങ്കുവിന്റെ ഗ്രാമത്തില്‍ നിരവധി പേര് ക്രൈസ്തവ സഭകളില്‍ ചേര്‍ന്നിട്ടുണ്ട്.
വലിയതോതില്‍ ഒഡീഷയിലെ ദളിത്- ഗോത്രവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ക്രൈസ്തവർ പീഡനം അനുഭവിക്കുന്നുണ്ട്. ബിജെപി അധികാരത്തില്‍ വന്നശേഷം ക്രൈസ്തവ വേട്ടയാടല്‍ ഒരു പാട് വര്‍ധിച്ചിട്ടുണ്ടെന്നും ഫാ. അജയകുമാര്‍ പറഞ്ഞു.
അറസ്റ്റ് ചെയ്തത് 51 പേരെ
സംഭവത്തിൽ ആദ്യം 51 പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ വിചാരണയുടെ ആദ്യഘട്ടത്തിൽ ഇതിൽ 37 പേരെ കോടതി വെറുതെ വിട്ടു. മുഖ്യപ്രതി ദാരാസിംഗ്, മഹേന്ദ്ര ഹെംബ്രാം എന്നിവരുൾപ്പെടെ 14 പേരെയാണു വിചാരണക്കോടതി ശിക്ഷിച്ചത്. ഇതിൽ 11 പേരെ പിന്നീട് ഒഡീഷ ഹൈക്കോടതി കുറ്റവിമുക്തരാക്കി.
25 വർഷം ജയിൽശിക്ഷയനുഭവിച്ച ദാരാസിംഗിനെയും മഹേന്ദ്ര ഹെംബ്രാമിനെയും കഴിഞ്ഞ ഏപ്രിലിൽ ഒഡീഷ സർക്കാരിന്റെ ശിപാർശപ്രകാരം "സദ്സ്വഭാവം' കണക്കിലെടുത്ത് മോചിപ്പിച്ചിരുന്നു.
ലോകം ഞെട്ടിയ അരുംകൊല
1999 ജനുവരി 22ന് അര്‍ധരാത്രി വാഹനത്തില്‍ കിടന്നുറങ്ങിയ 58കാരനായ ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളായ പത്തുവയസുള്ള ഫിലിപ്പിനെയും ആറുവയസുകാരനായ തിമോത്തിയെയും കിയോഞ്ച്ഹാര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍ വച്ചാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ചുട്ടെരിച്ചത്.
ദാരാസിംഗ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ നേതൃത്വത്തില്‍ നടന്ന ഹീനകൃത്യം ലോകത്തെയാകെ നടുക്കിയിരുന്നു. ദാരാസിംഗിനൊപ്പം കുറ്റകൃത്യത്തില്‍ പങ്കെടുത്ത പ്രതികളിലൊരാളായിരുന്നു അന്ന് പതിനാലുകാരനായ ചെഞ്ചു ഹാന്‍സ്ദ.
ഒമ്പതു വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ തടവുശിക്ഷ അനുഭവിച്ചു. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഇയാള്‍ ഗോ സംരക്ഷക സേനാ തലവനും ഗുണ്ടാ നേതാവുമായിരുന്ന ദാരാ സിംഗിന്റെ അടുത്ത അനുയായിയായിരുന്നു.
ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്റ്റെയിന്‍സും കുടുംബവും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ കൊടുംക്രൂരത കാട്ടിയത്.
ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡിസും മകള്‍ എസ്്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. മിഷനറിമാരുടെ രക്തം പതിഞ്ഞ ഈ പ്രദേശത്ത് സംഭവത്തിനുശേഷം നിരവധി പേര് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു.
ന്യൂഡൽഹി: രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) പുതിയ മേധാവിയായി പരാഗ് ജയിനെ നിയിച്ചു. രണ്ടുവർഷത്തേക്കാണു നിയമനം.
അതിർത്തിക്കപ്പുറത്തുള്ള ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ബുദ്ധികേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥാനാണു പരാഗ്. ഇപ്പോഴത്തെ മേധാവി രവി സിന്‍ഹയുടെ സേവന കാലാവധി അടുത്ത തിങ്കളാഴ്ച അവസാനിക്കും.
1989 ബാച്ച് പഞ്ചാബ് കേഡര്‍ ഉദ്യോഗസ്ഥനായ പരാഗ് ഇപ്പോൾ ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവനാണ്. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി നടത്തിയ ഓപ്പറേഷന് സിന്ദൂറിനുവേണ്ടി പാക്കിസ്ഥാനിലെ സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിൽ സുപ്രധാനപങ്ക് വഹിച്ചതു പരാഗാണ്.
ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ശുഭാംശു ശുക്ലയും സംസാരിച്ചു. ശുഭാംശുവിന്റെ ബഹിരാകാശ യാത്ര ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലേക്കുള്ള ആദ്യചുവടുവയ്പാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശത്തിലേക്കുള്ള തന്റെ യാത്ര വ്യക്തിപരമായ നേട്ടമല്ലെന്നും രാജ്യത്തിന്റെ കൂട്ടായ വളർച്ച മൂലമുള്ളതാണെന്നും നാലു പതിറ്റാണ്ടിനുശേഷം ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു പറഞ്ഞു. വീഡിയോ സ്ട്രീമിങ്ങിലൂടെയായിരുന്നു ആശയവിനിമയം.
ബഹിരാകാശത്ത് ദേശീയ പതാക പാറിച്ചതില്‍ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു പ്രധാനമന്ത്രി പറഞ്ഞു. "താങ്കൾ ഇപ്പോള്‍ ജന്മഭൂമിയില്‍നിന്നും ഏറെ അകലെയാണെങ്കിലും രാജ്യത്തെ ജനമനസിന്റെ തൊട്ടരികിലാണ്.
ശുഭം എന്നത് താങ്കളുടെ പേരിലുമുണ്ട്. അതിനൊപ്പം തന്നെ താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭം കൂടിയാണ്. ഈ സമയം നമ്മള് രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും കൂടി നമുക്കൊപ്പം ചേരുകയാണ്'-പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശ നിലയത്തിലെ ദിവസങ്ങളെക്കുറിച്ചും ശുഭാംശുവിന്റെ ആരോഗ്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ബഹിരാകാശത്തെത്തിയതിനു ശേഷം ആദ്യം തോന്നിയത് എന്തെന്ന ചോദ്യത്തിന് "അതിര്‍ത്തികളൊന്നും കാണാനില്ല' എന്നതായിരുന്നു മറുപടി. ബഹിരാകാശത്തുനിന്നും കാണുന്പോൾ ഭൂപടത്തിലേക്കാൾ വലുതും വിശാലവുമാണ് ഇന്ത്യയെന്നു തോന്നും.
ബഹിരാകാശ നിലയത്തിൽ എല്ലാം ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്തമാണ്. ഉറക്കം വലിയ വെല്ലുവിളിയാണെന്നും ശുഭാംശു ശുക്ല പ്രധാനമന്ത്രിയോടു പറഞ്ഞു.
മണിപ്പുരിൽ പുതിയ സർക്കാർ ഉടനെന്ന് ബിരേൻ സിംഗ്
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമാണെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ. ബിരേൻ സിംഗ്. രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് സർക്കാർ ഉടൻ രൂപീകരിക്കപ്പെടുമെന്ന് തനിക്കു വിശ്വാസമുണ്ടെന്ന് ബിരേൻ സിംഗ് ഇംഫാലിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "എമർജൻസി ഡയറീസ്' എന്ന പുസ്തകം ഇംഫാലിൽ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബിരേൻ സിംഗ്. എത്രയും വേഗം സർക്കാർ രൂപീകരിക്കാനാണു ബിജെപി ശ്രമിക്കുന്നത്. ആരെയും ബിജെപി വിമർശിച്ചിട്ടില്ലെന്നും മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാരുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ഏഴെട്ടു മാസത്തിനിടെ, മണിപ്പുരിൽ വിവിധ സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിരേൻ സിംഗ് അവകാശപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. സമാധാനം നിർബന്ധമാണ്. സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ രാവും പകലും ശ്രമിക്കുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
ലോകമനഃസാക്ഷിയെ ഞെട്ടിച്ച അക്രമങ്ങളും സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും നടന്ന മണിപ്പുർ കലാപകാലത്ത് സംസ്ഥാന ഭരണത്തിൽ ഉറച്ചിരുന്നയാളാണു ബിരേൻ സിംഗ്.
സ്വന്തം പാർട്ടിയിലെ എംഎൽഎമാർ ബിരേനെതിരേ പരസ്യനിലപാട് സ്വീകരിച്ചതിനെത്തുടർന്നാണു രാജിവയ്ക്കാൻ നിർബന്ധിതനായത്. കഴിഞ്ഞ ഫെബ്രുവരി 13നാണ് മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
അഹമ്മദാബാദ് വിമാനാപകടം: അവസാന യാത്രക്കാരനെയും തിരിച്ചറിഞ്ഞു
അഹമ്മദാബാദ്: ജൂൺ 12ന് അഹമ്മദാബാദിലെ സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പറന്നുയർന്നയുടൻ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന അവസാന യാത്രക്കാരനെയും ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
ഗുജറാത്തിലെ ഭുജ് സ്വദേശി അനിൽ ലാൽജി ഖിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. പരിശോധനകൾ പൂർത്തിയാക്കിയശേഷം മൃതദേ ഹം ബന്ധുക്കൾക്കു കൈമാറി.
കാബിൻ ക്രൂ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 260 പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അഹമ്മദാബാദ് സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. അപകടത്തിൽ ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ മൂന്നുപേർ അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
കാബിനിൽ കരിയുന്ന മണം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
മുംബൈ: മുംബൈയിൽനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചറക്കി.
കാബിനിൽനിന്ന് കരിയുന്ന മണം ശ്രദ്ധയിൽപ്പെട്ടതോടെയാണ് എഐ 639 വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചുവെന്ന് അറിയിച്ച എയർ ഇന്ത്യ തകരാർ സംബന്ധിച്ച വിശദീകരണങ്ങൾ നൽകിയില്ല.
കോൽക്കത്ത കൂട്ടമാനഭംഗക്കേസ് പ്രത്യേക സംഘം അന്വേഷിക്കും
കോൽക്കത്ത: സൗത്ത് കൽക്കട്ട ലോ കോളജ് വിദ്യാർഥിനി കാന്പസിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ കോളജിലെ സുരക്ഷാ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു.
കോളജിലെ മുതിർന്ന രണ്ട് വിദ്യാർഥികളുൾപ്പെടെ മൂന്നുപേരെ കസബ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകും അഞ്ചംഗ സംഘത്തിന്റെ തലപ്പത്തുണ്ടാവുക. ഈ മാസം 25നാണ് കോളജ് യൂണിയൻ ഓഫീസിനോടു ചേർന്നുള്ള ഗാർഡ് റൂമിൽ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായത്.
പഠനത്തിന്റെ ഭാഗമായി ചില ഫോമുകളിൽ ഒപ്പിടാനുണ്ടെന്ന വ്യാജേന വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്നും പ്രതികൾ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പോലീസിൽ പരാതി നല്‍കിയിരുന്നു.
ബോളിവുഡ് നടി ഷെഫാലി ജാരിവാല അന്തരിച്ചു
മുംബൈ: ബോളിവുഡിലെ പ്രമുഖ നടിയും റിയാലിറ്റിഷോ താരവുമായ ഷെഫാലി ജാരിവാല (42) അന്തരിച്ചു. മുംബൈ അന്ധേരിയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രി അബോധാവസ്ഥയിൽ കണ്ടെത്തിയ ഷെഫാലിയെ ഭർത്താവ് പരാഗ് ത്യാഗിയും മറ്റു മൂന്നുപേരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
ഇന്നലെ11 മണിയോടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഹൃദയാഘാതത്തെ ത്തുടര്‍ന്നാണ് മരണമെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
ഗോവ ഗവര്‍ണറുടെ റോയല്‍റ്റികൊണ്ട് അന്നദാന പദ്ധതി നടപ്പാക്കുന്നു
ഗോവ: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തകങ്ങളില്‍നിന്നുള്ള റോയല്‍റ്റി തുക ഉപയോഗിച്ച് രാജ്ഭവന് അന്നദാന പദ്ധതി ആരംഭിക്കുന്നു.
പദ്ധതിയുടെ ഉദ്ഘാടനം ഇന്നുരാവിലെ പതിനൊന്നിന് ഗോവ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിക്കും.
രാജ്ഭവന് അന്നദാന്‍ പദ്ധതി വഴി എല്ലാ ദിവസവും 100 പാവപ്പെട്ടവര്‍ക്ക് രണ്ടുനേരം ഭക്ഷണം നല്‍കും. സ്ട്രീറ്റ് പ്രൊവിഡന്‍സ് എന്ന സംഘടന മുഖേനയാണ് വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷണം എത്തിക്കുക. ഗവര്‍ണര്‍ പ്രസിദ്ധീകരിച്ച 250 പുസ്തകങ്ങളില്‍നിന്നുള്ള റോയല്‍റ്റി തുക സംഭാവനയായി നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്.
കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂഗർഭ ജലത്തിന് നികുതി
ന്യൂഡൽഹി: കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂഗർഭ ജലത്തിന് സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ.
ഇതിനുമുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലായി 22 പൈലറ്റ് പദ്ധതികൾ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂഗർഭജലത്തിന്റെ ദുരുപയോഗവും പാഴാക്കലും കുറയ്ക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
അതേസമയം, കാർഷിക ആവശ്യങ്ങൾക്ക് കർഷകർക്കു വേണ്ട ജലം ലഭിക്കുമെന്നും ഉപയോഗത്തെ അടിസ്ഥാനമാക്കി നികുതി ചുമത്തുമെന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.
പൈലറ്റ് പദ്ധതികൾക്കായി 1600 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. അതത് സംസ്ഥാനങ്ങൾക്കാണു നികുതി നിശ്ചയിക്കുന്നതിനുള്ള ചുമതല.
നിലവിലെ കണക്കുകളനുസരിച്ച് 239.16 ബില്യണ്‍ ക്യുബിക് മീറ്റർ ഭൂഗർഭജല ചൂഷണമാണ് രാജ്യത്തു നടക്കുന്നത്. ഇതിൽ 87 ശതമാനവും കാർഷിക മേഖലയിലാണെന്നാണു റിപ്പോർട്ട്. ഇത് ഭൂഗർഭജലത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്. കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂഗർഭ ജലത്തിന് നികുതി ഏർപ്പെടുത്തുന്നതിലൂടെ ജലചൂഷണം ഇല്ലാതാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.
ഒരു പ്രത്യേക സ്ഥലത്തു മതിയായ വെള്ളം ലഭ്യമാക്കി കർഷകർക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനനുസരിച്ച് നികുതി ചുമത്തും.
എന്നാൽ, പദ്ധതി പ്രാരംഭഘട്ടത്തിലാണെന്നും വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന പൈലറ്റ് പദ്ധതിയുടെ ഫലത്തിനനുസരിച്ചാകും മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുകയെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരേ വിവിധ കർഷകസംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. കർഷകർ കഷ്ടപ്പെട്ടു ശേഖരിക്കുന്ന ജലം അവർ ഒരിക്കലും പാഴാക്കില്ലെന്ന് വിവിധ സംഘടനാനേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾ കർഷകരിൽനിന്നു ജലനികുതി ഈടാക്കാന്നുണ്ട്. സംസ്ഥാന ജലസേചന വകുപ്പിനു കീഴിലുള്ള പ്രത്യേക പദ്ധതിപ്രകാരമാണ് ഈ സംസ്ഥാനങ്ങൾ ഇതു നടപ്പാക്കുന്നത്.
രാജ്യവ്യാപകമായി ഈ വിഷയത്തിൽ ഒരു നയമോ ഏകീകൃത സംവിധാനമോ സർക്കാർ രൂപീകരിച്ചിട്ടില്ല. ഇതിനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ആർഎസ്എസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ്
ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽനിന്നു സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാളെയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്.
ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും ഭരണാഘടനാ ശില്പികളെ തുടക്കം മുതലേ ആക്രമിച്ച ചരിത്രമാണ് അവർക്കുള്ളതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു.
മനുസ്മൃതിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഭരണഘടനയെ ആർഎസ്എസ് വിമർശിച്ചിട്ടുണ്ടെന്നും ജയ്റാം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയുടെ വാർഷികം പ്രമാണിച്ചു നടത്തിയ യോഗത്തിലാണ് ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകളെപ്പറ്റിയുള്ള ചർച്ചകൾക്ക് ആർഎസ്എസ് ജനറൽ സെക്രട്ടറി വീണ്ടും തിരികൊളുത്തിയത്. അടിന്തരാവസ്ഥക്കാലത്തു കോണ്‍ഗ്രസ് കൂട്ടിച്ചേർത്തതാണു സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകളെന്നും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനു കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ഹോസബാളെ ആവശ്യപ്പെട്ടിരുന്നു.
ആർഎസ്എസും ബിജെപിയും പുതിയ ഭരണഘടനയ്ക്കുവേണ്ടി തുടർച്ചയായി ആവശ്യപ്പെടുകയാണെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രചാരണം ഈ ആവശ്യത്തെ മുൻനിർത്തിയായിരുന്നുവെന്നും ജയ്റാം രമേശ് പറഞ്ഞു. എന്നാൽ ഈ പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞു.
എന്നിട്ടും ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റിയെഴുതുവാനുള്ള ആവശ്യം ആർഎസ്എസ് ഉയർത്തിക്കൊണ്ടിരിക്കുകയാണെന്നും ജയ്റാം വ്യക്തമാക്കി. ഹൊസബാളെ ഇപ്പോഴുയർത്തിരിക്കുന്ന വിഷയത്തിൽ സുപ്രീംകോടതി 2024 നവംബർ 25ന് വിധി പറഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി വിധിന്യായവും ജയ്റാം എക്സിൽ പങ്കുവച്ചിട്ടുണ്ട്.
സോഷ്യലിസവും മതനിരപേക്ഷതയും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നു സുപ്രീംകോടതി വിധിച്ചത് ഒരു മുതിർന്ന ആർഎസ്എസ് നേതാവിനു തീർച്ചയായും അറിവുള്ള കാര്യമാണെന്നും എന്നിട്ടും ഇത്തരം നിലപാടുകളെടുക്കുന്നത് ഭരണഘടനയ്ക്കെതിരേയുള്ള അപമാനവും സുപ്രീംകോടതിക്കെതിരേയുള്ള നേരിട്ടുള്ള ആക്രമണവുമാണെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു.
ഭരണഘടനയെ അട്ടിമറിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർഎസ്എസിന്റെ ലക്ഷ്യമാണു ഹോസബാളെയുടെ പ്രസ്താവനയിലൂടെ തെളിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രതികരിച്ചു.
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിൽ അടുത്ത മാസം ഒപ്പിട്ടേക്കും
ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ അടുത്ത മാസം അവസാനത്തോടെ ഒപ്പിട്ടേക്കും. കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാൾ യുകെ സന്ദർശനം നടത്തുന്നതും കരാർ അടുത്ത മാസം യാഥാർഥ്യമാകുമെന്നതിന്റെ സൂചനയാണ്. കരാർ സംബന്ധിച്ച അന്തിമചർച്ചകൾ മേയ് ആറിന് പൂർത്തിയാക്കിയിരുന്നു.
2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 120 ബില്യണ്‍ ഡോളറായി ഉയർത്തുകയാണു ലക്ഷ്യം. കരാറിൽ ഒപ്പുവച്ചു കഴിഞ്ഞാൽ പ്രാബല്യത്തിൽ വരുന്നതിനുമുന്പ് കേന്ദ്രമന്ത്രിസഭയുടെയും ബ്രിട്ടീഷ് പാർലമെന്റിന്റെയും അംഗീകാരം ആവശ്യമാണ്. കരാർ യഥാർഥ്യമാകുന്നതോടെ ഇന്ത്യയിൽനിന്നുള്ള തുകൽ, പാദരക്ഷകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, സമുദ്ര വിഭവങ്ങൾ തുടങ്ങിയവയ്ക്ക് യുകെ വിപണിയിൽ മികച്ച പ്രവേശനം ലഭിക്കും.
ഇതോടൊപ്പം യുകെയിൽ നിർമിച്ച കാർ, മദ്യം, ചോക്ലേറ്റ്, മെഡിക്കൽ ഉപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ തുടങ്ങിയവയ്ക്ക് ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കുകയും ഇതുവഴി രാജ്യത്ത് ഈ വസ്തുക്കളുടെ വിലയിൽ കുറവുണ്ടാകുകയും ചെയ്യും. മദ്യഇറക്കുമതി തീരുവ 150 ശതമാനത്തിൽനിന്ന് 75 ആയി കുറയും.
പത്തു വർഷത്തിനുള്ളിൽ ഇത് 40 ശതമാനമാകും. നികുതിയ്ക്കപ്പുറം ചെറുകിട ജോലികൾ, ബിസിനസ്, പ്രൊഫഷണൽ സേവനങ്ങൾ, വിദ്യാഭ്യാസ സേവനങ്ങൾ തുടങ്ങിയ മേഖലയിൽ ഇന്ത്യയ്ക്കു പ്രയോജനം ലഭിക്കും.
അഹമ്മദാബാദ് വിമാനാപകടം; യുഎൻ വ്യോമയാന ഏജൻസിയെ അന്വേഷണത്തിന്റെ ഭാഗമാക്കിയേക്കില്ല
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജൻസിയുടെ സഹായം ഇന്ത്യ സ്വീകരിച്ചേക്കില്ല. ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ പരിശോധിക്കുന്നതിൽ കാലതാമസം വരുത്തിയെന്ന വിമർശനത്തിനു പിന്നാലെ അന്വേഷണത്തിൽ പങ്കുചേരാൻ യുഎൻ വ്യോമയാന ഏജൻസിയെ അനുവദിക്കില്ലെന്ന് ഇന്ത്യ അറിയിച്ചതായാണു വിവരം.
2014ൽ മലേഷ്യൻ വിമാനം തകർന്നപ്പോഴും 2020 ൽ യുക്രെയ്നിൽ ജെറ്റ്ലൈനർ തകർന്നുവീണപ്പോഴും യുഎൻ വ്യോമയാന ഏജൻസി അന്വേഷണത്തിനു സഹായം നൽകിയിരുന്നു. അതത് രാജ്യങ്ങൾ അന്വേഷണത്തിനു സഹായം ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്.
ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) യാണു നിലവിൽ അന്വേഷണം നടത്തുന്നത്. യുഎൻ ഏജൻസിയുടെ സഹായം ഇന്ത്യ ഇതുവരെ ആവശ്യപ്പെടുകയും യുഎൻ വാഗ്ദാനത്തോടു പ്രതികരിക്കുകയും ചെയ്തിട്ടില്ല.
കഴിഞ്ഞദിവസം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ എഐഎബിയുടെ ഡയറക്ടർ ജനറൽ, ഒരു വ്യോമയാന വിദഗ്ധൻ, എയർ ട്രാഫിക് കണ്‍ട്രോളിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ, വിമാനനിർമാണ കന്പനിയുടെ മാതൃരാജ്യത്തു (യുഎസ്എ) നിന്ന് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിലെ ഒരു ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
അപകടത്തിൽ തകർന്ന വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളിൽനിന്നു കഴിഞ്ഞ 13നാണ് ആദ്യത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്. രണ്ടാമത്തെ ബ്ലാക്ക് ബോക്സ് 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു ലഭിച്ചു.
ബ്ലാക്ക് ബോക്സുകൾ കഴിഞ്ഞ ചൊവ്വാഴ്ച അഹമ്മദാബാദിൽനിന്നു ഡൽഹിയിലെ എഎഐബി ലാബിൽ എത്തിച്ചിട്ടുണ്ട്.
വാണിജ്യ കരാറിനെതിരേ കർഷകസംഘടനകൾ
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യ കരാർ കൃഷിയെയും വ്യവസായത്തെയും ദോഷകരമായി ബാധിക്കുമെന്നും ദേശീയതാത്പര്യങ്ങളെ ബാധിക്കുന്ന കരാറിൽ കേന്ദ്രസർക്കാർ ഒപ്പുവയ്ക്കരുതെന്നും സംയുക്ത കിസാൻ മോർച്ച.
അമേരിക്കയുമായുള്ള വാണിജ്യ കരാർ, ബ്രിട്ടനുമായുള്ള സ്വതന്ത്ര വാണിജ്യ കരാർ തുടങ്ങിയവയുമായി ബന്ധപ്പെട്ട കക്ഷികളോട് കേന്ദ്രസർക്കാർ ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. കൃഷി കൂടാതെ പല ചെറുകിട സംരംഭങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് ഈ കരാർ ഭീഷണിയാണ്.
കൃഷി, മത്സ്യബന്ധനം, ക്ഷീരോത്പാദനവുമായി ജീവിക്കുന്നവരെയും ഈ കരാറുകൾ സാരമായി ബാധിക്കും. ഭരണഘടനപ്രകാരം കൃഷിയും വ്യവസായവും സംസ്ഥാന പട്ടികയിലായതിനാൽ വ്യാപാര കരാറുകളെക്കുറിച്ചുള്ള കരട് നിർദേശങ്ങൾ പാർലമെന്റിൽ വയ്ക്കണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
ആർഎസ്എസിന് ഭരണഘടനയല്ല, മനുസ്മൃതിയാണു വേണ്ടത്: രാഹുൽ
ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാളെയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസിനും ബിജെപിക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് ആവശ്യമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
സമത്വം, മതനിരപേക്ഷത, നീതി എന്നിവയെക്കുറിച്ചു സംസാരിക്കുന്നതിനാൽ ഭരണഘടന അവരെ വേദനിപ്പിക്കുകയാണെന്നും ആർഎസ്എസിന്റെ മുഖംമൂടി വീണ്ടും അഴിഞ്ഞുവീണെന്നും രാഹുൽ ആരോപിച്ചു
ആർഎസ്എസിന്റെ യഥാർഥ അജൻഡ ഭരണഘടനപോലെ ശക്തമായൊരു ആയുധത്തെ പിടിച്ചെടുക്കുകയെന്നതാണ്. ആർഎസ്എസ് ഇതുപോലെ സ്വപ്നം കാണുന്നത് നിർത്തണം. ദേശസ്നേഹിയായ ഓരോ ഇന്ത്യക്കാരനും അവസാന ശ്വാസം വരെ ഭരണഘടന സംരക്ഷിക്കുമെന്നും രാഹുൽ എക്സിൽ കുറിച്ചു.
ട്രെയിൻ നിരക്ക് വർധന സ്ഥിരീകരിച്ച് മന്ത്രി
ചെന്നൈ: ട്രെയിൻ യാത്രാനിരക്ക് വർധന സ്ഥിരീകരിച്ച് റെയിൽവേ സഹമന്ത്രി വി.സോമണ്ണ. യാത്രക്കാരെ ബാധിക്കാത്ത തരത്തിൽ ഘട്ടങ്ങളായി വർധന നടപ്പാക്കാനാണ് ആലോചന.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. എസി ട്രെയിൻ നിരക്കുകൾ അടുത്തമാസം ഒന്നുമുതൽ വർധിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ട്.
ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്കു ദാരുണാന്ത്യം
കടപ്പ: ആന്ധ്രപ്രദേശിലെ കടപ്പയിൽ ചാർജ്ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്കു ദാരുണാന്ത്യം.
യെരഗുണ്ട്ലയിലെ പൊട്ടലദുർത്തി സ്വദേശിനി വെങ്കടലക്ഷ്മി എന്ന 62 കാരിയാണു വെള്ളിയാഴ്ച അർധരാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. സ്കൂട്ടർ പാർക്ക്ചെയ്തിരുന്നതിനു സമീപം സോഫയിൽ കിടന്നുറങ്ങുകയായിരുന്നു വീട്ടമ്മ.
ചാർജിംഗിനിടെ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണു മരണം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കോൽക്കത്തയിൽ നിയമവിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായി
കോൽക്കത്ത: സൗത്ത് കൽക്കട്ട ലോ കോളജിൽ നിയമവിദ്യാർഥിനി കാന്പസിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ മുതിർന്ന രണ്ട് വിദ്യാർഥികളുൾപ്പെടെ മൂന്നുപേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയശേഷം പെൺകുട്ടിയുടെ രഹസ്യമൊഴി ജുഡീഷൽ മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
ഈ മാസം 25ന് കോളജ് യൂണിയൻ ഓഫീസിനോടു ചേർന്നുള്ള ഗാർഡ് റൂമിലാണ് കൃത്യം നടന്നത്. അക്കഡേമിക് പഠനത്തിന്റെ ഭാഗമായി ചില ഫോമുകളിൽ ഒപ്പിടാനുണ്ടെന്ന വ്യാജേന വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയശേഷം പ്രതികൾ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നു പെൺകുട്ടി പോലീസിൽ പരാതി നല്‍കിയിരുന്നു. കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ ജൂണിയർ ഡോക്ടർ മാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട് പത്തുമാസം തികയും മുന്‍പേയാണ് മമത ബാനർജി ബാനർജി സർക്കാരിനെ പിടിച്ചുകുലുക്കി മറ്റൊരു സംഭവമുണ്ടായിരിക്കുന്നത്
പ്രതികളിലൊരാൾ പൂർവവിദ്യാർഥിയാണെന്നും കോളജിലെ നോൺ ടീച്ചിംഗ് വിഭാഗത്തിൽ താത്കാലിക കരാർ ജീവനക്കാരനാണെന്നും കസബ പോലീസ് പറഞ്ഞു. കൂടാതെ, കോളജിലെ തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത് യൂണിറ്റ് മുൻ പ്രസിഡന്റും കോൽക്കത്ത സൗത്ത് വിംഗ് മുൻ ഓർഗനൈസേഷൻ സെക്രട്ടറിയുമാണ്.
അഭിഭാഷകനായ ഇയാൾക്ക് തൃണമൂൽ കോൺഗ്രസിലെ പല നേതാക്കളുമായയി അടുപ്പമുണ്ടെന്നാണു വിവരം. കോളജ് ഭരണസമിയുടെ അംഗീകാരത്തോടെയാണ് ഇയാളെ താത്കാലിക ജീവനക്കാരനായി നിയമിച്ചതെന്ന് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. നയന ചാറ്റർജി ഇന്നലെ പ്രതികരിച്ചു. സെക്യൂരിറ്റി ഗാർഡുമാരാണ് തന്നെ ഈ വിവരം അറിയിച്ചത്. തുടർന്ന് കോളജിലെ രണ്ട് റൂമുകൾ പോലീസ് സീൽ ചെയ്തുവെന്നും അവർ പറഞ്ഞു.
ഇതിനിടെ, കോൺഗ്രസും എസ്എഫ്ഐയും എഐഡിഎസ്ഒയും പ്രധാന പാത ഉപരോധിച്ച് കസബ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ലാൽബസാറിലെ സിറ്റി പോലീസ് ആസ്ഥാനത്തിനുമുന്നിൽ പ്രതിഷേധിച്ചവർക്കു നേർക്ക് പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ലാത്തിച്ചാർജ് നടത്തി. നിരവധി പേരെ കസ്റ്റഡിയിലെടുത്തു.
കർണാടകയിലെ ബാങ്ക് കൊള്ള; ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്നു പ്രതികൾ പിടിയിൽ
വിജയപുര: രാജ്യത്തെ ഞെട്ടിച്ച കർണാടകയിലെ 53 കോടി രൂപയുടെ ബാങ്ക് കൊള്ളക്കേസിൽ മുൻ മാനേജർ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ്ചെയ്തു.
കഴിഞ്ഞമാസം 25ന് കനറ ബാങ്കിന്റെ മനഗുളി ശാഖയിൽ നിന്ന് കറൻസിയും സ്വർണവുമടക്കം 53.26 കോടി രൂപ കൊള്ളയടിച്ച കേസിൽ മുൻ മാനേജർ വിജയകുമാർ മിരിയാൽ (41), സഹായികളായ ചന്ദ്രശേഖർ നെറെല്ല (38), സുനിൽ നരസിംഹലു മോക്ക (40) എന്നിവരാണ് അറസ്റ്റിലായത്.
ഹുബ്ബള്ളിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ചന്ദ്രശേഖർ ഗോവയിലെയും ശ്രീലങ്കയിലെയും ചൂതാട്ടത്തിനും മറ്റുംവൻതോതിൽ പണം ചെലവഴിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണു പ്രതികൾ കൊള്ള ആസൂത്രണം ചെയ്തതെങ്കിലും വിജയകുമാറിന്റെ സ്ഥലം മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ബാങ്ക് ലോക്കറ്റിന്റെ ഡൂപ്ലിക്കേറ്റ് താക്കോലുകൾ നിർമിച്ച് കൈവശം സൂക്ഷിക്കുകയും ചെയ്തു. കഴിഞ്ഞമാസം ഒന്‍പതിന് വിജയപുര ജില്ലയിലെ തന്നെ റോണിഹാല്‍ ബ്രാഞ്ചിലേക്ക് വിജയകുമാറിന് സ്ഥലം മാറ്റം ലഭിച്ചതോടെ സംഘം കൊള്ള ഉറപ്പിച്ചു.
25 അര്‍ധരാത്രിയാണ് സിസിടിവി കാമറകള്‍ മറച്ചശേഷം ലോക്കറിൽനിന്ന് സ്വർണവും പണവും കൊള്ളയടിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള സംഘമാണ് മോഷണത്തിനു പിന്നിലെന്നു വരുത്തിത്തീര്‍ക്കാന്‍ ബാങ്കിന് സമീപം മന്ത്രവാദ വസ്തുക്കള്‍ ഉപേക്ഷിക്കുകയും ചെയ്തു.
53.26 കോടിരൂപ വിലമതിക്കുന്ന 58.97 കിലോ സ്വർണാഭരണങ്ങളും 5.2 ലക്ഷം രൂപയുടെ കറൻസികളുമാണു സംഘം കവർന്നത്. കൊള്ള നടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും 10.75 കോടിരൂപ വിലവരുന്ന സ്വർണവും കണ്ടെടുത്തുവെന്ന് വിജയപുര എസ്പി ലക്ഷ്മൺ നിംബാർഗി അറിയിച്ചു. അവശേഷിച്ച സ്വർണവും പണവും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിത്തർക്കത്തിനു ശാശ്വത പരിഹാരം കാണണം ; ചൈനീസ് പ്രതിരോധമന്ത്രിയോട് രാജ്നാഥ്
ന്യൂഡൽഹി: പതിറ്റാണ്ടുകളായി ചൈനയുമായി തുടരുന്ന അതിർത്തി തർക്കത്തിനു ശാശ്വത പരിഹാരം കാണണമെന്ന് ചൈനീസ് പ്രതിരോധമന്ത്രിയോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ചൈന ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ് സിഒ) പ്രതിരോധമന്ത്രിമാരുടെ യോഗത്തിനിടയിലാണ് ചൈനീസ് പ്രതിരോധമന്ത്രി അഡ്മിറൽ ഡോംഗ് ജനുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്.
അതിർത്തി തർക്കങ്ങളിൽ പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയും ആറു വർഷമായി മുടങ്ങിക്കിടന്നിരുന്ന കൈലാസ് മാനസരോവർ യാത്രയും കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
ഗാൽവാൻ താഴ്വരയിൽ ഇരുരാജ്യങ്ങളിലെയും സൈനികർ 2020ൽ ഏറ്റുമുട്ടിയതിനെത്തുടന്ന് ചൈനയുമായി തകർന്ന നയതന്ത്രബന്ധം വീണ്ടെടുക്കലിന്റെ പാതയിൽ പുരോഗമിക്കുന്പോഴാണ് അതിർത്തി തർക്കത്തിനു ശാശ്വതമായ പരിഹാരം ഇന്ത്യ തേടുന്നത്.
അതിർത്തിയിൽനിന്നുള്ള പിന്മാറ്റം, സംഘർഷം ലഘൂകരിക്കൽ, അതിർത്തി ക്രമനിർവഹണം, അതിർത്തി പുനർനിർണയം എന്നീ വിഷയങ്ങളിൽ കൂടിയാലോചനകൾ തുടരാൻ ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ ധാരണയിലെത്തിയിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ചൈനയിലേക്ക് ഇന്ത്യയിൽനിന്നു നടത്തുന്ന തീർഥയാത്രയായ കൈലാസ് മാനസരോവർ യാത്ര ആറു വർഷത്തിനുശേഷം പുനരാരംഭിക്കുന്നതിൽ ആ രാജ്യം സന്തോഷമറിയിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് എക്സിലൂടെ അറിയിച്ചു. ഗാൽവാൻ താഴ്വര ഏറ്റുമുട്ടൽ നടന്ന് അഞ്ചു വർഷത്തിനുശേഷം ഇതാദ്യമായാണു രാജ്നാഥ് സിംഗ് ചൈന സന്ദർശിക്കുന്നത്.
പുരി രഥയാത്ര: തിക്കിലും തിരക്കിലും നിരവധി പേര്‍ക്കു പരിക്ക്
പുരി: ഒഡീഷയിലെ പുരിയില്‍ ജഗന്നാഥക്ഷേത്രത്തിലെ രഥഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്.
ജഗന്നാഥ ക്ഷേത്രത്തില്‍നിന്ന് ഏകദേശം 2.5 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള രഥയാത്രയില്‍ ഇന്നലെ രാത്രിയോടെയാണ് അപകടം. വലിയ ഉയരത്തിലുള്ള രഥത്തിന്റെ കയറുകള്‍ പിടിക്കാന്‍ ഭക്തര്‍ തിരക്കുകൂട്ടിയതാണ് അപകടകാരണമായത്.
ഗുലാം നബിയുടെ പാർട്ടിയിൽനിന്നു രണ്ട് നേതാക്കൾ കോൺഗ്രസിൽ മടങ്ങിയെത്തി
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഗുലാം നബി ആസാദ് നയിക്കുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) നേതാക്കളായ താജ് മൊഹിയുദ്ദീൻ, ഗുലാം മുഹമ്മദ് സരൂരി എന്നിവർ കോൺഗ്രസിൽ മടങ്ങിയെത്തി.
2022ലാണ് ഇരു നേതാക്കളും കോൺഗ്രസ് വിട്ട് ഡിപിഎപിയിൽ ചേർന്നത്. മൊഹിയുദ്ദീനും സരൂരിയും മുൻ മന്ത്രിമാർകൂടിയാണ്.
ജമ്മു കാഷ്മീരിന്റെയും ലഡാക്കിന്റെയും ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി നസീർ ഹുസൈൻ, പിസിസി അധ്യക്ഷൻ താരിഖ് അഹമ്മദ് കാറ എന്നിവരുടെ സാന്നിധ്യത്തിലാണ് മൊഹിയുദ്ദീനും സരൂരിയും കോൺഗ്രസ് അംഗത്വമെടുത്തത്.
അഭ്യൂഹങ്ങളുയർത്തി കോൺഗ്രസ്-പിഎംകെ ചർച്ച
വില്ലുപുരം: തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപെരുംതങ്കെയും പിഎംകെ നേതാവ് ഡോ. രാംദാസും തമ്മിൽ നടന്ന കൂടിക്കാഴ്ച അഭ്യൂഹങ്ങളുയർത്തി.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിഎംകെയെ ഡിഎംകെ മുന്നണിയുടെ ഭാഗമാക്കുന്നതിനാണ് നീക്കമെന്നാണു സൂചന.
ജയിലിലുള്ള ജഗ്ഗു ഭഗ്വാൻപുരിയയുടെ അമ്മ വെടിയേറ്റു കൊല്ലപ്പെട്ടു
ചണ്ഡിഗഡ്: ജയിലിൽ കഴിയുന്ന കൊടും കുറ്റവാളി ജഗ്ഗു ഭഗ്വാൻപുരിയയുടെ അമ്മയും സഹായിയും അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ബട്ടാലയിലാണു സംഭവം.
ഗുരുതരമായി പരിക്കേറ്റ ഹർജിത് കൗറിനെ (52) അമൃത്സറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിർത്തിയിട്ടിരുന്ന എസ്യുവിയിലുണ്ടായിരുന്ന ഹർജിതിനും കരൺവീർ സിംഗിനും നേർക്ക് ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
ഹിന്ദിക്കെതിരേ ഒന്നിച്ചു നീങ്ങാൻ ഉദ്ധവ് താക്കറെയും രാജ് താക്കറെയും
മുംബൈ: മഹാരാഷ്ട്രയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരേ ഒന്നിച്ചു പ്രക്ഷോഭം നയിക്കാൻ ഉദ്ധവ് താക്കറെയും രാജ് താക്കറെയും.
ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ ത്രിഭാഷാ നയം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ടുള്ള പരിപാടി അടുത്ത മാസം അഞ്ചിനു നടത്താനാണു തീരുമാനം.
ജൂലൈ ഏഴിന് ആസാദ് മൈതാനിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ ഉദ്ധവ് പങ്കെടുക്കുന്പോൾ ജൂലൈ ആറിന് നടക്കുന്ന മാർച്ചിൽ രാജ് താക്കറെ പങ്കാളിയാകും.
എല്ലാ പാർട്ടികളിലെ നേതാക്കൾക്കും ക്ഷണമുണ്ടാകും. ജൂലൈ ആറിനു നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ രാജ് താക്കറെ തന്നെയും ക്ഷണിച്ചിട്ടുണ്ടെന്ന് സഞ്ജയ് റൗത് പറഞ്ഞു.
ആർജെഡിയിൽനിന്നായിരിക്കും ബിഹാർ മുഖ്യമന്ത്രിയെന്ന് കനയ്യ കുമാർ
സീനോ സാജു
ന്യൂഡൽഹി: ബിഹാറിലെ അടുത്ത മുഖ്യമന്ത്രി രാഷ്ട്രീയ ജനതാദൾ (ആർജെഡി) പാർട്ടിയിൽനിന്നുള്ള ആളായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗമായ കനയ്യ കുമാർ.
കോണ്‍ഗ്രസും ആർജെഡിയും ഉൾപ്പെടുന്ന ബിഹാറിലെ മുഖ്യപ്രതിപക്ഷ സഖ്യമായ ‘മഹാഗത്ബന്ധൻ’ (മഹാസഖ്യം) അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്നും ബിഹാർ കോണ്‍ഗ്രസിലെ പ്രബല യുവനേതാവായ കനയ്യ വ്യക്തമാക്കി.
സ്വാഭാവികമായും ഏറ്റവും കൂടുതൽ സീറ്റിൽ മത്സരിച്ചു വിജയിക്കുന്നതിനാൽ ആർജെഡിയിൽനിന്നൊരാളായിരിക്കും മുഖ്യമന്ത്രിയെന്നും കനയ്യ വ്യക്തമാക്കി.
സീറ്റുചർച്ചകളിൽ തർക്കങ്ങളോ ആശയക്കുഴപ്പങ്ങളോ നിൽക്കുന്നില്ലെന്നും മഹാഗത്ബന്ധനിലെ ഏറ്റവും പ്രമുഖ മുഖം ആർജെഡി നേതാവ് തേജസ്വി യാദവാണെന്നും കനയ്യ കൂട്ടിച്ചേർത്തു. എന്നാൽ ആത്യന്തികമായി ഏറ്റവും കൂടുതൽ സീറ്റുകൾ വിജയിക്കുന്ന പാർട്ടിയിൽനിന്നൊരാൾ മുഖ്യമന്ത്രിയാകുമെന്നും കനയ്യ പറഞ്ഞു.
ബിഹാറിലെ മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാക്കുന്നതാണ് കനയ്യയുടെ പ്രസ്താവന. കനയ്യ നൽകിയ പ്രതികരണം എക്സിൽ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് റീട്വീറ്റ് ചെയ്തിട്ടുള്ളതിനാൽ കോണ്‍ഗ്രസ് യുവനേതാവിന്റെ പ്രസ്താവനയ്ക്കു ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നു വ്യക്തമാകുകയാണ്.
നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാറായിരിക്കും മുഖ്യമന്ത്രിമുഖമെന്ന് ബിഹാറിലെ ഭരണകക്ഷിയായ എൻഡിഎ ഇതിനോടകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അക്രമികളെ കൈമാറണം; കുക്കികൾക്ക് അന്ത്യശാസനവുമായി നാഗ വിഭാഗം
ഇംഫാൽ: മണിപ്പുരിലെ ഉഖ്റുൽ ജില്ലയിൽ യാത്രാവാഹനം ആക്രമിച്ചവരെ വിട്ടുനൽകുന്നതിന് കുക്കികൾക്ക് അന്ത്യശാസനവുമായി നാഗ സംഘടനകൾ. വ്യാഴാഴ്ച ഉഖ്റുലിൽ യാത്രാവാഹനത്തിനു നേരേയുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്കു പരിക്കേറ്റിരുന്നു.
ഉഖ്റുലിലും മ്യാൻമർ അതിർത്തിയിലും നാഗ വിഭാഗക്കാർക്കാണു മേധാവിത്വം. അക്രമികളെ 24 മണിക്കൂറിനുള്ളിൽ കൈമാറണമെന്നും ഇല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നുമാണ് നാഗ വാലി സ്റ്റുഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെ സംഘടനകൾ നൽകുന്ന അന്ത്യശാസനം.
ഭാരതാംബ വിവാദം: രാഷ്ട്രപതിക്ക് കത്തെഴുതി കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: ഭരണഘടനാ ചട്ടങ്ങളുടെ പരിധിക്കുള്ളിൽനിന്ന് ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നടപടികളിൽനിന്ന് പിൻമാറാനും ഗവർണർ രാജേന്ദ്ര അർലേക്കർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഐഎസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാൽ രാഷ്ട്രപതിക്ക് കത്തെഴുതി.
"കാവിക്കൊടിയേന്തിയ ഭാരതാംബ’ ചിത്ര വിവാദം ഉന്നയിച്ചാണ് കെ.സി. വേണുഗോപാലിന്റെ കത്ത്. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവിവാദവുമായി ബന്ധപ്പെട്ട് ഗവർണറുടെ നിലപാടുകൾ കേരളത്തിലുണ്ടാക്കുന്ന ഭരണഘടനാ പ്രതിസന്ധിയും ക്രമസമാധാന പ്രശ്നങ്ങളും സംബന്ധിച്ച ആശങ്ക, രാഷ്ട്രപതിക്ക് അയച്ച കത്തിൽ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
രാജ്ഭവൻ കൈക്കൊള്ളുന്ന ഭരണഘടന വിരുദ്ധ നിലപാടുകൾ സംസ്ഥാനത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കത്തിലൂടെ രാഷ്ട്രപതിയെ അറിയിച്ചു.