നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനു കേന്ദ്രസർക്കാർ പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു.
നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ ചർച്ചകൾ പുതിയ മധ്യസ്ഥൻ നടത്തുന്നതായും പ്രതികൂലമായി ഒന്നും സംഭവിക്കില്ലെന്നു പ്രതീക്ഷിക്കാമെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ കേന്ദ്രസർക്കാർ അറിയിച്ചു.
പുതിയ മധ്യസ്ഥൻ ആരാണെന്നു വെളിപ്പെടുത്താൻ കേന്ദ്രം തയാറായില്ല. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്ത വ്യക്തിയല്ല മധ്യസ്ഥനെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ.എ.പോൾ സുപ്രീംകോടതിയിൽ നേരത്തേ ഹർജി ഫയൽ ചെയ്തിരുന്നു. കേന്ദ്രത്തിന്റെ മറുപടിയോടെ കെ.എ.പോൾ അല്ല കേന്ദ്രസർക്കാർ നിയോഗിച്ച മധ്യസ്ഥനെന്ന കാര്യം വ്യക്തമായി.
"നിമിഷപ്രിയ ആക്ഷൻ കൗണ്‍സിൽ' ഫയൽ ചെയ്ത ഹർജി പരിഗണിക്കവേയാണ് അറ്റോർണി ജനറൽ കോടതിയെ ഇക്കാര്യങ്ങൾ അറിയിച്ചത്. കേസിൽ അടുത്തവർഷം ജനുവരിയിൽ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
എണ്ണ ഇറക്കുമതി: ട്രംപിനെ തള്ളി ഇന്ത്യ
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അസംസ്കൃത എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതിനാണു മുൻഗണനയെന്ന് കേന്ദ്രസർക്കാർ.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഫോണ്‍ സംഭാഷണം നടത്തിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പു നൽകിയതായുള്ള ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടിയായാണു വിശദീകരണം.
യുക്രെയ്നിലെ യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലെ വലിയ ചുവടുവയ്പാണ് മോദിയുടെ ഉറപ്പെന്ന യുഎസ് പ്രസിഡന്റിന്റെ അവകാശവാദം. ഇന്ത്യ ഇതു തള്ളിയത് ഇക്കാര്യത്തിൽ കൂടുതൽ വിവാദത്തിനു വഴിതെളിച്ചേക്കും. നേരത്തെ, ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതു തന്റെ മധ്യസ്ഥതയിലാണെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനയും ഇന്ത്യ അംഗീകരിച്ചിരുന്നില്ല.
നരേന്ദ്ര മോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നും റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്തുമെന്ന് ഉറപ്പു നൽകിയെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരുനേതാക്കളും തമ്മിൽ കഴിഞ്ഞദിവസം ഫോണ്‍ സംഭാഷണം നടത്തിയിട്ടില്ലെന്നു വിദേശകാര്യ വക്താവ് പറഞ്ഞു. എന്നാൽ, പരോക്ഷമായി തള്ളിയെങ്കിലും ട്രംപിന്റെ പ്രസ്താവനയെ പേരെടുത്തു നേരിട്ടു നിഷേധിച്ചില്ല.
“എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ. ഊർജമേഖലയിൽ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതിനാണു സ്ഥിരമായ മുൻഗണന. ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്താൽ നയിക്കപ്പെടുന്നു”-വിദേശകാര്യ വക്താവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്ഥിരമായ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുകയാണ് ഊർജ നയത്തിന്റെ ഇരട്ട ലക്ഷ്യങ്ങൾ. ഊർജസ്രോതസുകൾ വിശാലമാക്കുകയും വിപണിസാഹചര്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ രീതിയിൽ വൈവിധ്യവത്കരിക്കുകയും ചെയ്യുകയെന്നത് ഇതിൽ ഉൾപ്പെടുന്നുവെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.
അമേരിക്കയിൽനിന്നുള്ള ഊർജസംഭരണം വിപുലീകരിക്കാൻ വർഷങ്ങളായി ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ ഇത് ക്രമാനുഗതമായി പുരോഗമിച്ചു. ഇന്ത്യയുമായുള്ള ഊർജ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിൽ നിലവിലെ ഭരണകൂടം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നുവെന്നും ജയ്സ്വാൾ പറഞ്ഞു.
അമേരിക്കയുടെ ഭീഷണിക്കു വഴങ്ങാതെ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ നേരത്തേ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ന്യായീകരിച്ചിരുന്നു. യൂറോപ്പിന്റെ പ്രശ്നങ്ങൾ ലോകത്തിന്റെ പ്രശ്നങ്ങളാണ്. പക്ഷേ ലോകത്തിന്റെ പ്രശ്നങ്ങൾ യൂറോപ്പിന്റെ പ്രശ്നങ്ങളല്ലെന്ന മനോഭാവത്തിൽനിന്ന് അവർ വളരേണ്ടതുണ്ടെന്നായിരുന്നു ജയ്ശങ്കറിന്റെ വിശദീകരണം.
ട്രംപ് പറഞ്ഞത്
“റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതു നിർത്തുമെന്ന് അദ്ദേഹം (മോദി) എനിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഉടനടി അതു ചെയ്യാൻ അദ്ദേഹത്തിനു കഴിയില്ല. ഇതൊരു പ്രക്രിയയാണ്.
പക്ഷേ, ഈ പ്രക്രിയ ഉടൻ അവസാനിക്കും”- റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നു പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പുനൽകിയതായി അവകാശപ്പെട്ട് ഡോണൾഡ് ട്രംപ് നടത്തിയ ഈ പ്രസ്താവനയാണ് രാജ്യത്തു വലിയ കോളിളക്കമായത്.
യുക്രെയ്നിലെ യുദ്ധത്തിന്റെ പേരിൽ മോസ്കോയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലെ വലിയൊരു ചുവടുവയ്പാണിതെന്നും ബുധനാഴ്ച വൈറ്റ് ഹൗസിൽ നടന്ന മാധ്യമസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. അദ്ദേഹം (പ്രധാനമന്ത്രി മോദി) തന്റെയൊരു സുഹൃത്താണെന്നും തങ്ങൾക്കിടയിൽ നല്ലൊരു ബന്ധമുണ്ടെന്നും ട്രംപ് കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു.
13 വൈസ് പ്രസിഡന്റുമാർ, 59 ജനറൽ സെക്രട്ടറിമാർ; കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക
ന്യൂഡൽഹി: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് ജംബോ ഭാരവാഹി പട്ടിക. 13 വൈസ് വൈസ് പ്രസിഡന്റുമാരും 59 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പട്ടികയാണ് ഇന്നലെ രാത്രി പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പ്രഖ്യാപിച്ചത്.
എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തി. പന്തളം സുധാകരൻ, സി.പി. മുഹമ്മദ്, എ.കെ. മണി എന്നിവരും പുതിയ രാഷ്ട്രീയകാര്യ സമിതിയിലുണ്ട്.
വി.എ. നാരായണനാണ് ട്രഷറർ. ടി. ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം.ലിജു, എ.എ. ഷുക്കൂർ, എം.വിൻസന്റ്, റോയ് കെ. പൗലോസ്, ജയ്സണ്‍ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
ജനറൽ സെക്രട്ടറിമാർ
പഴകുളം മധു, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, കെ.ജയന്ത്, എം.എം.നസീർ, ദീപ്തി മേരി വർഗീസ്, ബി.എ. അബ്ദുൾ മുത്തലീബ്, പി.എം.നിയാസ്, ആര്യാടൻ ഷൗക്കത്ത്, നെയ്യാറ്റിൻകര സനൽ, പി.എ. സലിം, കെ.പി. ശ്രീകുമാർ, ടി.യു. രാധാകൃഷ്ണൻ, ജോസി സെബാസ്റ്റ്യൻ, സോണി സെബാസ്റ്റ്യൻ, എം.പി. വിൻസന്റ്, ജോസ് വള്ളൂർ, സി.ചന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാർ, പി.മോഹൻ രാജ്, ജ്യോതികുമാർ ചാമക്കാല, എം.ജെ. ജോബ്, എസ്. അശോകൻ, മണക്കാട് സുരേഷ്, കെ.എൽ. പൗലോസ്, എം.എ. വാഹിദ്, രമണി പി. നായർ, ഹക്കിം കുന്നിൽ, ആലിപ്പറ്റ ജമീല, ഫിൽസണ്‍ മാത്യൂസ്, വി. ബാബുരാജ്, എ. ഷാനവാസ് ഖാൻ, കെ. നീലകണ്ഠൻ, ചന്ദ്രൻ തില്ലങ്കേരി, പി.ജെറമിയാസ്, അനിൽ അക്കര, കെ.എസ്. ശബരീനാഥൻ, സന്ദീപ് വാര്യർ, കെ.ബി. ശശികുമാർ, കെ.പി. നൗഷാദ് അലി, ഐ.കെ. രാജു, എം.ആർ. അഭിലാഷ്, കെ.എ. തുളസി, കെ.എസ്. ഗോപകുമാർ, ഫിലിപ്പ് ജോസഫ്, കറ്റാനം ഷാജി, എൻ.ഷൈലജ്, ബി.ആർ.എം. ഷഫീർ, എബി കുര്യാക്കോസ്, പി.ടി. അജയ്മോഹൻ, കെ.വി. ദാസൻ, അൻസജിതാ റസൽ, വിദ്യ ബാലകൃഷ്ണൻ, നിഷ സോമൻ, ആർ. ലക്ഷ്മി, സോണിയ ഗിരി, കെ.ശശിധരൻ, ഇ.സമീർ, സൈമണ്‍ അലക്സ്.
മലയാളി ഹൈക്കോടതി ജഡ്ജിയുടെ നിയമനം; കേന്ദ്രസർക്കാരിനു വഴങ്ങി സുപ്രീംകോടതി കൊളീജിയം
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ വിജയ് ഷായ്ക്കെതിരേ കേസെടുക്കാൻ നിർദേശിച്ച മലയാളിയായ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി അതുൽ ശ്രീധരന്റെ സ്ഥലംമാറ്റ ശിപാർശ വിവാദമാകുന്നു.
കേന്ദ്രസർക്കാരിന്റെ നിർദേശത്തെത്തുടർന്ന് ആദ്യത്തെ ശിപാർശ പുനഃപരിശോധിച്ച് പുതിയ ശിപാർശ കൈമാറിയതാണ് സുപ്രീംകോടതി കൊളീജിയത്തിൽ പുതിയ വിവാദത്തിനു വഴിതെളിച്ചത്.
ജസ്റ്റീസ് അതുൽ ശ്രീധരനെ ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റാനാണ് സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിനോട് ആദ്യം ശിപാർശ ചെയ്തത്. ഇത് അംഗീകരിക്കുകയായിരുന്നെങ്കിൽ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ ഛത്തീസ്ഗഡ് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയായി അദ്ദേഹം മാറുമായിരുന്നു.
എന്നാൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഈ ശിപാർശ പുനഃപരിശോധിക്കുകയാണെന്നും ജസ്റ്റീസ് അതുൽ ശ്രീധരനെ അലഹബാദ് ഹൈക്കോടതിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് പുതിയ ശിപാർശ കൊളീജിയം കൈമാറി.
സീനിയോറിറ്റി പ്രകാരം അലഹബാദ് ഹൈക്കോടതിയിൽ ഏഴാം സ്ഥാനത്താണു ജസ്റ്റീസ് അതുൽ ശ്രീധരൻ. നേരത്തേ സീനിയോറിറ്റി മറികടന്ന് പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ സുപ്രീംകോടതിയിലേക്കു നിയമിച്ച കോളീജിയത്തിന്റെ നടപടി ഏറെ വിവാദമായിരുന്നു.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കൊളീജിയത്തിലെ ഒരു അംഗമായ ജസ്റ്റീസ് ബി.വി. നാഗരത്ന ശിപാർശയിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്ത് കൈമാറിയിട്ട് രണ്ടു മാസം തികയുന്നതേയുള്ളൂ. ഇതിനിടയിലാണ് ജസ്റ്റീസുമാരുടെ നിയമനം സംബന്ധിച്ച മറ്റൊരു വിവാദത്തിലേക്ക് കൊളീജിയം എത്തുന്നത്.
ആർമിയിലെ മുതിർന്ന ഓഫീസറും "ഓപ്പറേഷന് സിന്ദൂറി’ന്റെ ഭാഗമായി പ്രതിരോധ-വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലൂടെ ശ്രദ്ധേയയുമായ കേണൽ സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തിൽ പരാമര്‍ശിച്ചാണ് മന്ത്രി വിജയ് ഷായ് പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്.
നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെതന്നെ സഹോദരിയെ നമ്മള് അയച്ചുവെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. പരാമര്‍ശം വിവാദമായതോടെ മന്ത്രി മാപ്പ് പറയുകയും ചെയ്തിരുന്നു.
പ്രസ്താവന വിവാദമായതോടെ മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ജസ്റ്റീസ് അതുൽ ശ്രീധരൻ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകുകയായിരുന്നു.
അമേരിക്കയിൽനിന്ന് കൂടുതൽ എൽപിജി വാങ്ങും
ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ പ്രധാനമന്ത്രി മോദി സമ്മതിച്ചുവെന്ന തരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവന രാഷ്ടീയ വിവാദമായിരിക്കെ അമേരിക്കയിൽനിന്നുള്ള ഊർജ ഇറക്കുമതി വർധിപ്പിക്കാൻ പദ്ധതിയിട്ട് ഇന്ത്യ.
ഇതിന്റെ ഭാഗമായി മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള എൽപിജി (ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ്) ഇറക്കുമതി കുറച്ച് അമേരിക്കയിൽനിന്ന് കൂടുതൽ എൽപിജി വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്.
വിദേശത്തുനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയിലെ കന്പനികൾ സൗദി അറേബ്യയിലെയും യുഎഇയിലെയും കുവൈറ്റിലെയും ഖത്തറിലെയും പരന്പരാഗത എൽപിജി വിതരണക്കാരെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം അറിയിച്ചെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അമേരിക്കൻ സന്ദർശനത്തിൽ അമേരിക്കയിൽനിന്നുള്ള ഊർജവ്യാപാരം 1000 കോടി ഡോളറിൽനിന്ന് 2500 കോടി ഡോളറാക്കി ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇന്ത്യയിലെ ഉന്നത വ്യാപാര പ്രതിനിധിസംഘം നിലവിൽ അമേരിക്കയിൽ ചർച്ചകൾ നടത്തുന്പോഴാണ് ട്രംപിന്റെ പ്രഖ്യാപനവും എൽപിജി വ്യാപാരത്തെപ്പറ്റിയുള്ള ഇന്ത്യയിലെ കന്പനികളുടെ തീരുമാനങ്ങളും വരുന്നുവെന്നതു ശ്രദ്ധേയമാണ്.
അമേരിക്കയിൽനിന്നുള്ള എൽപിജി ഇറക്കുമതിക്ക് തീരുവ ഇല്ലാതാക്കുന്നതു സംബന്ധിച്ച ചർച്ച ഇന്ത്യ ഏപ്രിലിൽ നടത്തിയിരുന്നു. അമേരിക്കയിൽനിന്നുള്ള എൽപിജി ഇറക്കുമതി വർധിക്കുകയും അത്തരം ഇറക്കുമതികൾക്ക് തീരുവ ഇല്ലാതാകുകയും ചെയ്താൽ രാജ്യത്ത് പാചകവാതകത്തിനു വില കുറയാനും സാധ്യതയുണ്ട്.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; മുംബൈയിൽ വ്യാപാരിക്ക് 58 കോടി നഷ്ടമായി
ന്യൂഡൽഹി: ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്കിടയിലും രാജ്യത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഏറ്റവുമൊടുവിൽ മുംബൈയിലെ 72കാരനായ വ്യാപാരിയുടെ 58 കോടി രൂപയാണു ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടിയെടുത്തത്. രാജ്യത്തു റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിലൊന്നാണിതെന്ന് പോലീസ് പറഞ്ഞു.
കേസിൽ അന്വേഷണം നടത്തുന്ന മഹാരാഷ്ട്ര സൈബർ ഡിപ്പാർട്ട്മെന്റ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുൾ ഖുള്ളി, അർജുൻ കട്വാസര, ഇയാളുടെ സഹോദരൻ ജെതാറാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലുൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സ്റ്റോക്ക് വ്യാപാരിയായ വയോധികനെയും ഭാര്യയെയും തട്ടിപ്പുകാർ ഓഗസ്റ്റ് 19നും ഈമാസം എട്ടിനുമിടയിലാണു ബന്ധപ്പെട്ടത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു കേസിൽ വയോധികന്റെ പേര് ഉയർന്നുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണു തട്ടിപ്പുകാർ ഇവരെ ബന്ധപ്പെട്ടത്. തുടർന്ന് വീഡിയോ കോളിലൂടെ വയോധികനെയും ഭാര്യയെയും ഡിജിറ്റൽ അറസ്റ്റിനു വിധേയമാക്കുകയായിരുന്നു.
പിന്നീട് ഇയാൾ തട്ടിപ്പുകാർ നിർദേശിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ടുമാസ കാലയളവിനിടയിൽ 58 കോടി രൂപ കൈമാറി. തട്ടിപ്പിനിരയായെന്നു മനസിലായതിനുശേഷമാണ് ഇയാൾ സൈബർ പോലീസിൽ പരാതി നൽകിയത്.
അന്വേഷണത്തിനിടെ 58 കോടി ചെന്നെത്തിയ പാത പിന്തുടർന്ന പോലീസ് വിവിധ സംസ്ഥാനങ്ങളിലുള്ള 18 ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ ഉടൻതന്നെ പോലീസ് ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് പണമിടപാട് മരവിപ്പിക്കുകയും ചെയ്തു.
മുസ്ലിം വോട്ടർമാരെ നീക്കം ചെയ്തെന്ന ആരോപണം തള്ളി തെര. കമ്മീഷൻ
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയിലെ തീവ്രപരിഷ്കരണത്തെ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ- എസ്ഐആർ) ത്തുടർന്ന് മുസ്ലിം വോട്ടർമാരെ ഒഴിവാക്കിയെന്ന ആരോപണത്തെ ശക്തമായി എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സത്യവാങ്മൂലത്തിൽ ഉന്നയിച്ച അവകാശവാദം അടിസ്ഥാനരഹിതവും വർഗീയത സൃഷ്ടിക്കുന്ന സമീപനവുമാണെന്നു ചൂണ്ടിക്കാട്ടി ആരോപണം അവഗണിക്കണമെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ചിനോട് കമ്മീഷൻ ആവശ്യപ്പെട്ടു. വോട്ടർപട്ടികയുടെ ഡാറ്റാബേസ് ഒരു വോട്ടറുടെ മതത്തെ സംബന്ധിച്ച യാതൊരു വിവരവും രേഖപ്പെടുത്തുകയോ ശേഖരിക്കുകയോ ചെയ്യുന്നില്ലെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞയാഴ്ചത്തെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പട്ടികയിൽനിന്ന് ഒഴിവാക്കിയവർക്കു സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്തിട്ടും പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു.
കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ 25 ശതമാനവും അന്തിമ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിൽ 34 ശതമാനം പേരും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണെന്ന ഹർജിക്കാരുടെ ആരോപണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയത്.
അന്തിമ വോട്ടർപട്ടികയിൽ ചേർത്തവരുടെയും ഒഴിവാക്കിയവരുടെയും പേരുകളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടു നിർദേശിക്കണമെന്ന ആവശ്യം ഇന്നലെയും വാദത്തിനിടയിൽ ഹർജിക്കാർ ഉന്നയിച്ചു.
വിഷയത്തിൽ നവംബർ നാലിന് വീണ്ടും വാദം കേൾക്കും. നവംബർ 6, 11 തീയതികളിലായി രണ്ടു ഘട്ടമായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
തന്ത്രം മെനയാൻ അമിത് ഷായെത്തി
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ബിഹാറിലെത്തി.
ബിജെപി, എൻഡിഎ ഘടകകക്ഷി നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തും. മൂന്നു ദിവസം ഇദ്ദേഹം ബിഹാറിലുണ്ടാകും.
തരായിയ, അംനൗർ മണ്ഡലങ്ങളിൽ അമിത് ഷാ റാലികളെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ബിഹാറിലെത്തും.
101 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെഡി-യു
പാറ്റ്ന: ബിഹാറിൽ 101 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെഡി-യു. ഇന്നലെ 44 സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. ബുധനാഴ്ച 57 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു.
ഒബിസി വിഭാഗത്തിനാണ് സ്ഥാനാർഥിപ്പട്ടികയിൽ മുൻതൂക്കം. 37 പേരാണ് ഈ വിഭാഗത്തിൽനിന്ന് മത്സരിക്കുന്നത്. അതീവ പിന്നാക്ക വിഭാഗത്തിൽനിന്നും മുന്നാക്ക വിഭാഗത്തിൽനിന്നും 22 പേർ വീതം സ്ഥാനാർഥികളായി. നിയമസഭാംഗങ്ങളായ എല്ലാ മന്ത്രിമാർക്കും സീറ്റ് ലഭിച്ചു.
നാലു മുസ്ലിംകളാണ് ജെഡി-യു ടിക്കറ്റിൽ മത്സരിക്കുക. 101 സ്ഥാനാർഥികളിൽ 123 പേർ വനിതകളാണ്.
തേജ് പ്രതാപ് പത്രിക സമർപ്പിച്ചു
ഹാജിപുർ: ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും മുൻ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തിൽ ഇന്നലെ പത്രിക സമർപ്പിച്ചു.
മേയിൽ ആർജെഡിയിൽനിന്നു പുറത്താക്കപ്പെട്ട തേജ് പ്രതാപ് ജനശക്തി ജനതാ ദൾ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചിട്ടുണ്ട്.
2020 വരെ തേജ് പ്രതാപ് പ്രതിനിധാനം ചെയ്ത മണ്ഡലമാണ് മഹുവ. 21 സ്ഥാനാർഥികളുടെ പട്ടിക ജനശക്തി ജനതാ ദൾ പുറത്തിറക്കിയിരുന്നു.
ഭക്ഷ്യസംസ്കരണ വിപണിയിൽ വളർച്ച: കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ ഭക്ഷ്യസംസ്കരണ വിപണി 2030ഓടെ 60 ലക്ഷം കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം സെക്രട്ടറി അവിനാശ് ജോഷി.
വേഗതയേറിയ ലോകത്ത് ശരിയായ രീതിയിൽ സംസ്കരിച്ച ഭക്ഷണം ആളുകളുടെ സമയവും പോഷകാവശ്യങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസുരക്ഷയിലും ലഭ്യതയിലും വലിയ പങ്ക് വഹിച്ചിട്ടും തെറ്റായ വാർത്തകളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസംസ്കരണ വ്യവസായം വലിയ പഴികൾ നേരിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഇന്ത്യ ഫുഡ് ആൻഡ് ബിവറേജസ് അസോസിയേഷൻ സംഘടപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, കാറ്ററിംഗ് ആൻഡ് ന്യൂട്രീഷൻ എന്നിവയുമായി എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പ്രിയങ്ക് ഖാർഗെയ്ക്ക് ഭീഷണി; മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
ബംഗളൂരു: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയ മഹാരാഷ്ട്ര സ്വദേശിയെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയുടെ അതിർത്തി ജില്ലയായ സോളാപുരിൽനിന്നുള്ള ധനേഷ് നരോണയാണ് അറസ്റ്റിലായത്.
സോളാപുരിൽനിന്നും ലാത്തൂരിലേക്കു മുങ്ങിയ പ്രതിയെ ബംഗളൂരു സെൻട്രൽ ഡിവിഷനും കൽബുർഗി പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ബിസ്കറ്റ്, മിഠായി നിർമാണ കമ്പനികളുടെ മാർക്കറ്റിംഗ് ഏജന്റാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ഗൂഗിളിൽനിന്നാണ് പ്രിയങ്ക് ഖാർഗെയുടെ ഫോൺ നമ്പർ ഇയാൾക്ക് ലഭിച്ചത്. സർക്കാർ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് പ്രിയങ്ക് കഴിഞ്ഞദിവസം ആവശ്യമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കു കത്തു നൽകുകയും ചെയ്തിരുന്നു.
ആർഎസ്എസിനെ നിയന്ത്രിക്കാൻ നിയമനിർമാണത്തിന് കർണാടക സർക്കാർ
ബംഗളൂരു: പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാനൊരുങ്ങി കർണാടക. ഇതിനായി നിയമം നിർമിക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചു.
""ഇനി പൊതു സ്ഥലങ്ങളിലോ റോഡുകളിലോ ഇഷ്ടമുള്ളത് ചെയ്യാൻ കഴിയില്ല. എന്ത് ചെയ്യണമെങ്കിലും, അത് സർക്കാരിന്റെ അനുമതിയോടെ മാത്രമായിരിക്കണം’’- പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ആർഎസ്എസിനെയും പോഷകസംഘടനകളെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനിർമാണത്തിനൊരുങ്ങുന്നത്. ""ഇനി പൊതുനിരത്തിലൂടെ വടിയുംകറക്കി പദസഞ്ചലനം നടത്താൻ കഴിയില്ല. ഇതെല്ലാം ഇനി അവതരിപ്പിക്കാൻ പോകുന്ന നിയമത്തിന്റെ ഭാഗമായി മാത്രമേ ചെയ്യാൻ കഴിയൂ.
പൊതുസ്ഥലങ്ങൾ, സർക്കാർ സ്കൂളുകൾ, കോളജുകൾ, സർക്കാർ സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സംഘടനകളുടെ പ്രവർത്തനം സംബന്ധിച്ചാണ് നിയമം കൊണ്ടുവരാൻ പോകുന്നത്’’’- മന്ത്രിസഭാ യോഗത്തിന് ശേഷം പ്രിയങ്ക് അറിയിച്ചു.
ആഭ്യന്തര, നിയമ, വിദ്യാഭ്യാസ വകുപ്പുകൾ എന്നിവ നേരത്തേ പുറപ്പെടുവിച്ച ഉത്തരവുകൾ ഒരുമിച്ചു കൊണ്ടുവന്ന് പുതിയ നിയമം രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും- അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണു പ്രിയങ്ക്. ആർഎസ്എസ് പ്രവർത്തകരിൽനിന്നു പ്രിയങ്കിന് സമീപ ദിവസങ്ങളിൽ വധഭീഷണി നേരിടേണ്ടിവന്നിരുന്നു.
ചീഫ് ജസ്റ്റീസിനു നേരേ അതിക്രമം; അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടി
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കുനേരേ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെതിരേ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി അനുമതി നൽകി.
സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗുമാണ് ഇക്കാര്യം അറിയിച്ചത്. രാകേഷ് കിഷോറിനെതിരേ ക്രിമിനൽ കോടതിയലക്ഷ്യ കേസ് ഇന്നു ലിസ്റ്റ് ചെയ്യണമെന്ന ആവശ്യവും ബെഞ്ചിനു മുന്നിൽ പരാമർശിച്ചു.
എന്നാൽ ചീഫ് ജസ്റ്റീസ് തന്നെ ഒഴിവാക്കിയ വിഷയം കൂടുതൽ വലിച്ചുനീട്ടണോയെന്നു കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ കോടതിയുടെ പ്രവർത്തനത്തെ ഒരിക്കലും ബാധിക്കില്ലെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, നടന്ന സംഭവങ്ങൾ സമൂഹമാധ്യമത്തിലൂടെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്നും അഭിഭാഷകന്റെ പ്രവൃത്തിയെ മഹത്വവത്കരിക്കുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. അതിനാൽ നടപടി വേണമെന്നും അദ്ദേഹം ബെഞ്ചിനോട് ആവശ്യപ്പെട്ടു. തുടർന്ന് ദീപാവലി അവധിക്കുശേഷം കേസ് ലിസ്റ്റ് ചെയ്യുമെന്ന് കോടതി അറിയിച്ചു.
ഡബ്ലുഎച്ച്ഒ അംഗീകരിച്ച ഉത്പന്നങ്ങൾക്കു മാത്രം ഒആർഎസ് ലേബൽ
ന്യൂഡൽഹി: ലോകാരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ) അംഗീകരിച്ച ഫോർമുലയുള്ള ഉത്പന്നങ്ങൾക്കു മാത്രമേ ഒആർഎസ് (ഓറൽ ഡീഹൈഡ്രേഷൻ സാൾട്സ്) ലേബൽ നൽകാൻ കഴിയൂവെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പുറപ്പെടുവിച്ചു.
ലോകാരോഗ്യ സംഘടന അംഗീകരിച്ച ഫോർമുലയുള്ള, നിർജലീകരണത്തെ തടയുന്നതിനുള്ള ലായനിയാണ് ഒആർഎസ്. ഉപ്പും പഞ്ചസാരയും ചേർന്ന് ശുദ്ധജലത്തിൽ ലയിപ്പിച്ച മിശ്രിതമാണിത്. വയറിളക്കം, ഉഷ്ണാഘാതം, ശരീരത്തിൽനിന്ന് ദ്രാവകം നഷ്ടപ്പെടുന്നതിലേക്കു നയിക്കുന്ന മറ്റു രോഗങ്ങൾ എന്നിവയ്ക്കെല്ലാം വിപണിയിൽ സുലഭമായി കിട്ടുന്ന കുറഞ്ഞ വിലയുള്ള ഒആർഎസ് ഡ്രിങ്കുകൾ കൊണ്ട് ചികിത്സ നൽകാൻ കഴിയും.
എന്നാൽ, ഇന്ത്യയിലെ പല ബ്രാൻഡുകളും ഒആർഎസ് ലേബൽ നൽകുന്നത് ഡബ്ലുഎച്ച്ഒയുടെ മാനദണ്ഡപ്രകാരമല്ലെന്നു കണ്ടാണ് കേന്ദ്രത്തിന്റെ നടപടി.
ഫോർമുലയിൽ മാറ്റം വരുത്തിയാൽ ലായനിയുടെ ഗുണമേന്മനഷ്ടപ്പെടുമെന്നിരിക്കെ ഡബ്ലുഎച്ച്ഒ അംഗീകാരമുള്ള ഒആർഎസ് ലേബൽ നൽകി പല കന്പനികളും തങ്ങളുടെ എനർജി ഡ്രിങ്കുകളും ഫ്രൂട്ട് ഡ്രിങ്കുകളടക്കമുള്ള ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടായിരുന്നു. ഇതിനാണു കേന്ദ്രം തടയിട്ടിരിക്കുന്നത്.
കൈക്കൂലി കേസിൽ പഞ്ചാബ് ഡിഐജി അറസ്റ്റിൽ
ചണ്ഡിഗഡ്: എട്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ പഞ്ചാബ് ഡിഐജി ഹർചരൺ സിംഗ് ഭുല്ലറെ സിബിഐ അറസ്റ്റ് ചെയ്തു. മൊഹാലിയിലെ ഓഫീസിൽനിന്നാണ് ഡിഐജിയെ അറസ്റ്റ് ചെയ്തത്.
മുൻ പഞ്ചാബ് ഡിജിപി എം.എസ്. ഭുല്ലറുടെ മകനാണ് ഹർചരൺ സിംഗ് ഭുല്ലർ. ആക്രിക്കച്ചവടക്കാരനെ കേസിൽനിന്ന് ഒഴിവാക്കാൻ എട്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഭുല്ലറെ സിബിഐ പിടികൂടുകയായിരുന്നു.
“വാറന്റ് എവിടെ” പോലീസിനെ തടഞ്ഞ് മന്ത്രിപുത്രി
ഹൈദരാബാദ്: തെലുങ്കാന മന്ത്രി കോണ്ട സുരേഖയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒഎസ്ഡി) എൻ. സുമന്തിനെ മന്ത്രിവസതിയിൽനിന്നു കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചത് നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. ഈയിടെ സുമന്തിനെ പദവിയിൽനിന്നു നീക്കിയിരുന്നു.
മന്ത്രിയുടെ വസതിയിൽ സുമന്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രിയാണു പോലീസെത്തിയത്. എന്നാൽ, മന്ത്രി സുരേഖയുടെ മകൾ കോണ്ട സുഷ്മിത പോലീസുകാരെ എതിർത്തു രംഗത്തെത്തി. വാറന്റ് കാണിക്കാൻ സുഷ്മിത ആവശ്യപ്പെട്ടു.
തുടർന്ന് മന്ത്രിയും സുമന്തും കാറിൽ വീട്ടിൽനിന്നു പോയി. പിന്നാക്കക്കാരായ തങ്ങളെ റെഡ്ഢി നേതാക്കൾ ലക്ഷ്യമിടുകയാണെന്ന് മാധ്യമപ്രവർത്തകരോടു സുഷ്മിത പറഞ്ഞു. പിതാവ് കോണ്ട മുരളിയെ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സുമന്തിനെ ഒഎസ്ഡിസ്ഥാനത്തുനിന്നു നീക്കിയതെന്ന് സുഷ്മിത കുറ്റപ്പെടുത്തി.
ബിഹാറിൽ ആർജെഡി-കോണ്‍ഗ്രസ് തർക്കം തുടരുന്നു
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന്റെ നാമനിർദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആർജെഡിയും കോണ്‍ഗ്രസും തമ്മിലുള്ള തർക്കം തുടരുന്നു. പ്രശ്നപരിഹാരത്തിനായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിയും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി ചർച്ച നടത്തി.
52 സീറ്റായിരുന്നു ആദ്യം കോണ്‍ഗ്രസിന് ആർജെഡി വാഗ്ദാനം ചെയ്തത്. 60 സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിന് ആർജെഡി വഴങ്ങിയാലും വിജയസാധ്യതയുള്ള ചില സീറ്റുകളുടെ കാര്യത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള തർക്കം തുടരാനാണു സാധ്യത.
2020ൽ 70 സീറ്റിലാണു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാൽ, വെറും 19 സീറ്റുകളിലാണ് വിജയിച്ചത്. 144 സീറ്റിൽ മത്സരിച്ച ആർജെഡി 75 സീറ്റ് നേടി. അതേസമയം, വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളാണ് തങ്ങൾക്കു തന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ഛത്തീസ്ഗഡിൽ 170 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്ന് അമിത് ഷാ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ഇന്നലെ 170 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
ഛത്തീസ്ഗഡിലെ അബുജ്മാദ്, നോർത്ത് ബസ്തർ മേഖലകൾ മാവോയിസ്റ്റ് വിമുക്തമായെന്ന് അമിത് ഷാ അറിയിച്ചു. “സൗത്ത് ബസ്തറിൽ മാത്രമാണ് മാവോയിസ്റ്റ് പ്രവർത്തനമുള്ളത്. നമ്മുടെ സുരക്ഷാസേന ഉടൻ അതു തുടച്ചുനീക്കും. കീഴടങ്ങുന്ന മാവോയിസ്റ്റുകളെ സ്വാഗതം ചെയ്യുന്നു.
തോക്ക് എടുക്കുന്നതു തുടരുന്നവർ സുരക്ഷാസേനയുടെ ക്രോധം നേരിടേണ്ടി വരും”. 2026 മാർച്ച് 31നു മുന്‍പ് രാജ്യത്തുനിന്ന് മാവോയിസത്തെ ഉന്മൂലനം ചെയ്യാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിൽ മൂന്നു ദിവസത്തിനിടെ ഉന്നത നേതാവ് ഭൂപതി അടക്കം മുന്നൂറിലേറെ മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.
ട്രംപിനെ മോദിക്കു ഭയം: രാഹുൽ
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
റഷ്യൻ എണ്ണ ഇന്ത്യ വാങ്ങില്ലെന്നു തീരുമാനിക്കാനും പ്രഖ്യാപിക്കാനും അമേരിക്കൻ നേതാവിനെ അനുവദിച്ചുവെന്നും ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും അഭിനന്ദനസന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.
ഒമർ അബ്ദുള്ള സർക്കാർ അധികാരത്തിലേറി ഒരു വർഷം; എങ്ങുമെത്താതെ ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി
ന്യൂഡൽഹി: ഒമർ അബ്ദുള്ള ജമ്മു കാഷ്മീരിന്റെ മുഖ്യമന്ത്രിയായിട്ട് ഒരു വർഷം. ഒരു വർഷത്തെ ഭരണം വിലയിരുത്തുന്പോൾ തെരഞ്ഞെടുപ്പു പ്രകടനപത്രികകളിലെ പല വാഗ്ദാനങ്ങളും ഒമർ അബ്ദുള്ളയ്ക്കു നിറവേറ്റാൻ കഴിഞ്ഞിട്ടില്ല. നടപ്പാക്കാൻ കഴിയാത്ത പ്രധാന വാഗ്ദാനവും വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണവും ഒന്നുതന്നെയാണ്; ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി.
മുഖ്യമന്ത്രി ഒമറാണെങ്കിലും ഭരണം നടത്തുന്നത് ജമ്മു കാഷ്മീർ എന്ന കേന്ദ്രഭരണപ്രദേശത്തിന്റെ ലഫ്. ഗവർണർ മനോജ് സിൻഹയാണെന്നാണ് ഒമറിന്റെ പാർട്ടിയായ നാഷണൽ കോണ്‍ഫറൻസ് ആരോപിക്കുന്നത്. മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങളെല്ലാം പാസാകുന്നുണ്ടെങ്കിലും ഗവർണറുമായുള്ള അധികാര വടംവലിയിൽ അംഗീകരിക്കപ്പെടുന്നില്ലെന്ന് ഒമറും പറയുന്നു.
നാഷണൽ കോണ്‍ഫറൻസ് അധികാരത്തിലെത്തിയപ്പോൾ 2019ൽ നഷ്ടമായ സംസ്ഥാനപദവി ജമ്മു കാഷ്മീരിന് ഉടൻ തിരികെ ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഈ വാഗ്ദാനം ഉൾപ്പെടുത്തിയ ഒമർ അധികാരം ലഭിച്ച ഉടൻതന്നെ ഈ ആവശ്യം മന്ത്രിസഭാ പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നൽകി.
ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും ബിജെപിയുമായുള്ള ഉരസലില്ലാത്ത ബന്ധത്തിലൂടെ സംസ്ഥാനപദവി തിരികെ നേടിയെടുക്കാമെന്നായിരുന്നു ഒമർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കേന്ദ്രവും സർക്കാരും തമ്മിലുള്ള രാഷ്ട്രീയ വടംവലി മൂലം സംസ്ഥാനപദവി ഇപ്പോഴും അകലെയായി തുടരുന്നു.
ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണം അടക്കമുള്ള വിഷയങ്ങളും സംസ്ഥാനപദവി തിരികെ ലഭിക്കാതിരിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി. സംസ്ഥാനപദവി തിരികെ നൽകണമെന്നുള്ള ഹർജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നതു മാത്രമാണ് കേന്ദ്രഭരണപ്രദേശത്തെ മന്ത്രിസഭയ്ക്ക് പ്രതീക്ഷ നൽകുന്നത്.
ക്രമസമാധാനമുൾപ്പെടെയുള്ള അധികാരം ഒരിക്കൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാൻ തയാറായിരുന്ന് പിന്നീട് നിരാശപ്പെടേണ്ടിവന്ന മനോജ് സിൻഹയ്ക്കാണെങ്കിലും പരിമിതപ്പെട്ട അധികാരത്തിലും ചില സാമൂഹികക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ ഒമറിന്റെ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.
ദരിദ്രകുടുംബങ്ങൾക്ക് 200 യൂണിറ്റ് വൈദ്യുതിയും പത്തു കിലോ അരിയും സൗജന്യമായി നൽകിയതും കേന്ദ്രഭരണപ്രദേശത്തുടനീളം സൗജന്യമായി ബസ് യാത്ര ചെയ്യാൻ സ്ത്രീകൾക്ക് അവസരമൊരുക്കിയതും വിവാഹസമയത്ത് യുവതികൾക്ക് 75000 രൂപ സാന്പത്തികസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടതുമെല്ലാം സർക്കാരിന്റെ നേട്ടങ്ങളാണ്.
സംസ്ഥാനത്തെ നാല് രാജ്യസഭാ സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്താൻ നാഷണൽ കോൺഫറൻസ് തീരുമാനിച്ചത് സഖ്യകക്ഷിയായ കോൺഗ്രസിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പിന്നാക്ക ജാതിയില്‍പ്പെട്ടവരല്ല; ജാതി സർവേയിൽ പങ്കെടുക്കാതെ സുധ-നാരായണ മൂർത്തി ദന്പതികൾ
ബംഗളൂരു: കര്‍ണാടകയില്‍ നടക്കുന്ന ജാതിസര്‍വേയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യ സുധാ മൂര്‍ത്തിയും. തങ്ങള്‍ പിന്നാക്ക ജാതിയില്‍പ്പെട്ടവരല്ലെന്ന് വ്യക്തമാക്കിയാണ് ഇരുവരും സര്‍വേയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതെന്ന് ബംഗളൂരു കോർപറേഷൻ അധികൃതര്‍ പറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സര്‍വേയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സര്‍വേയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു സുധാ മൂര്‍ത്തിയും നാരായണ മൂര്‍ത്തിയും വ്യക്തമാക്കുകയായിരുന്നു. വിവരങ്ങള്‍ നല്കാന് വിസമ്മതിച്ചുകൊണ്ടുള്ള സാക്ഷ്യപത്രത്തില്‍ സുധാ മൂര്‍ത്തി ഒപ്പുവച്ചതായി അധികൃതര്‍ അറിയിച്ചു.
വ്യക്തിപരമായ ചില കാരണങ്ങളാല്‍ കര്‍ണാടക സംസ്ഥാന പിന്നാക്ക വിഭാഗകമ്മീഷന് നടത്തുന്ന സാമൂഹിക, വിദ്യാഭ്യാസ സര്‍വേയില്‍ വിവരങ്ങള്‍ നല്കാന് വിസമ്മതിക്കുന്നു എന്നാണ് സാക്ഷ്യപത്രത്തില്‍ സുധാ മൂര്‍ത്തി രേഖപ്പെടുത്തിയിരിക്കുന്നത്.
“ഞങ്ങള്‍ ഒരു പിന്നാക്ക സമുദായത്തിലും പെട്ടവരല്ല. അതിനാല്‍, അത്തരം വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന സര്‍വേയില്‍ ഞങ്ങള്‍ പങ്കെടുക്കില്ല” എന്ന് സുധാ മൂര്‍ത്തി എഴുതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിഷയത്തില്‍ നാരായണ മൂര്‍ത്തിയോ സുധാ മൂര്‍ത്തിയോ ഇന്‍ഫോസിസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഭാല്‍ ആക്രമണം: മുഖ്യപ്രതി വിദേശത്ത് പിടിയില്‍
സംഭാല്‍ (യുപി): സംഭാല്‍ ആക്രമണക്കേസിലെ മുഖ്യപ്രതി ഷാരിഖ് സത വിദേശത്ത് പിടിയിലായി. രഹസ്യാന്വേഷണ ഏജന്‍സികളുടെയും ഇന്റര്‍പോളിന്റെയും സഹായത്തോടെ ഇയാളെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
സംഭാല്‍ ഷാഹി ജമാ മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് സര്‍വേ നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെയാണു കഴിഞ്ഞവര്‍ഷം നവംബറില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ഷാഹി ജുമാ മസ്ജിദ് ഒരു ക്ഷേത്രത്തിനു മുകളിലാണ് നിര്‍മിച്ചതെന്ന ഹര്‍ജിയെത്തുടര്‍ന്നായിരുന്നു കോടതി നിര്‍ദേശം. സംഘർഷത്തിൽ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഷാരിഖിന്റെ സഹായിയും നിലവില്‍ മൊറാദാബാദ് ജയിലില്‍ കഴിയുന്നതുമായ മറ്റൊരു പ്രതി മുല്ല അഫ്രോസിനെതിരേ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോക്സോ കേസുകളുടെ എണ്ണത്തിൽ 2017നും 2022നും ഇടയിൽ 94 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. 33,210ൽനിന്ന് കേസുകളുടെ എണ്ണം 64,469 ആയി ഉയർന്നുവെങ്കിലും പ്രോസിക്യൂഷൻ നിരക്ക് 90 ശതമാനത്തിന് മുകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദി ചൈൽഡ് ലൈറ്റ് ഗ്ലോബൽ ചൈൽഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകളാണിത്. കുട്ടികൾക്കു നേരേയുള്ള അതിക്രമങ്ങളെ സംബന്ധിക്കുന്ന ഡേറ്റയുടെ കാര്യത്തിൽ ഇന്ത്യ ദക്ഷിണേഷ്യയിൽ വേറിട്ട സ്ഥാനത്താണ്. 2024ൽ 2.25 മില്യൺ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
അതേസമയം, നിർമിതബുദ്ധി ഉപയോഗിച്ച് കുട്ടികൾക്കു നേരേ യുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവങ്ങളിൽ 2023നും 2024നും ഇടയിൽ 1,325 ശതമാനം വർധനയുണ്ടായെന്ന ആശങ്കയും റിപ്പോർട്ട് പങ്കുവയ്ക്കുന്നു.
ടെക്നോളജി ഭീമന്മാർ നൽകുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പോലെയുള്ള സംവിധാനങ്ങൾ മൂലം ഇത്തരം പ്രവണതകൾ തടയാനും പരിമിതികളുണ്ട്.
എയ്ഡ്സും കോവിഡും പോലെ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമായി ഇത്തരം കുറ്റകൃത്യങ്ങളെ കണക്കാക്കണമെന്ന് ആഗോള ഡേറ്റ ഇൻസ്റ്റിറ്റ്യൂട്ടായ ചൈൽഡ് ലൈറ്റിന്റെ സിഇഒയും മുൻ ഇന്റർപോൾ ഡയറക്ടറുമായ പോൾ സ്റ്റാൻഫീൽഡ് പറഞ്ഞു.
സുബീൻ ഗാർഗിന്റെ മരണം: ആസാം പോലീസ് സിംഗപ്പുരിലേക്ക്
ഗോഹട്ടി: പ്രശസ്ത ഗായകൻ സുബിൻ ഗാർഗിന്റെ ദുരൂഹമരണം അന്വേഷിക്കാൻ ആസാം പോലീസ് 20നു സിംഗപ്പുരിലേക്കു തിരിക്കും.
പ്രത്യേക അന്വേഷണ സംഘത്തലവൻ എഡിജിപി മുന്ന ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം 21ന് സിംഗപ്പുർ പോലീസ് അധികാരികളുമായി കൂടിക്കാഴ്ച നടത്തും.
സുബീനൊപ്പം സിംഗപ്പുരിലുണ്ടായിരുന്ന 11 പേർക്ക് പ്രത്യേക അന്വേഷണസംഘം സമൻസ് അയച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബീൻ സെപ്റ്റംബർ 29നാണു ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
മന്ത്രിസഭാ വികസനം ഇന്ന്; ഗുജറാത്തിലെ 16 മന്ത്രിമാരും രാജിവച്ചു
ഗാന്ധിനഗർ: ഗുജറാത്തിൽ ഇന്നു നടക്കുന്ന മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള 16 മന്ത്രിമാരും രാജിവച്ചു. ഇന്നു രാവിലെ 11.30നാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുക.
182 നിയമസഭാംഗങ്ങളാണു ഗുജറാത്തിലുള്ളത്. സംസ്ഥാനത്ത് പരമാവധി 27 മന്ത്രിമാർവരെയാകാം. ബിജെപി സംസ്ഥാന അധ്യക്ഷനായതിനെത്തുടർന്ന് ഈ മാസം ആദ്യം സഹമന്ത്രി ജഗദീഷ് വിശ്വകർമ രാജിവച്ചിരുന്നു.
ന്യൂനപക്ഷ കമ്മീഷൻ : കേന്ദ്ര നിലപാട് തേടി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിർണായക പദവികളിൽ ഉടൻതന്നെ നിയമനങ്ങൾ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിന്റെ നിലപാട് തേടി ഡൽഹി ഹൈക്കോടതി.
അധ്യക്ഷനും ഉപാധ്യക്ഷനും അംഗങ്ങളുമില്ലാതെ മാസങ്ങളായി പ്രവർത്തനം നിലച്ച ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ നിയമനങ്ങളെ സംബന്ധിച്ചുള്ള വിഷയം വളരെയധികം പ്രാധാന്യമുള്ളതാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായ, ജസ്റ്റീസ് തുഷാർ റാവു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തലവനില്ലാതെ ഒരു കമ്മീഷന് പ്രവർത്തിക്കാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഹർജി വീണ്ടും നവംബർ 14ന് പരിഗണിക്കും.
കേന്ദ്ര ന്യൂനപക്ഷ കമ്മീഷനിൽ എല്ലാ പദവികളും ഒഴിഞ്ഞുകിടക്കുകയാണെന്നും അഞ്ചു വർഷമായി ക്രൈസ്തവ പ്രാതിനിധ്യം ഇല്ലെന്നും ദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ദീപിക വാർത്തയുടെ പിറ്റേദിവസംതന്നെ സിപിഐയുടെ രാജ്യസഭാംഗമായ പി. സന്തോഷ് കുമാർ വിഷയം പാർലമെന്റിലെ സർവകക്ഷിയോഗത്തിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.
ബിഹാറിൽ ജെഡി-യു 57 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർഥിപ്പട്ടിക ജെഡി-യു പ്രഖ്യാപിച്ചു. വിജയ്കുമാർ ചൗധരി, ശ്രാവൺകുമാർ, മദൻ സാഹ്നി, രത്നേഷ് സാദ, മഹേശ്വർ ഹസാരി എന്നീ മന്ത്രിമാരുൾപ്പെടെ 57 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ആർജെഡി വിട്ട് ജെഡി-യുവിൽ ചേർന്ന ശ്യാം രജക്, കൊടും കുറ്റവാളിയായ രാഷ്ട്രീയ നേതാവ് അനന്ത്കുമാർ സിംഗ്, ജെഡി-യു സംസ്ഥാന അധ്യക്ഷൻ ഉമേഷ് കുശ്വാഹ എന്നിവരും സ്ഥാനാർഥികളാണ്. 110 സീറ്റിലാണ് ജെഡി-യു മത്സരിക്കുക.
ബിജെപി രണ്ടാം പട്ടിക പ്രഖ്യാപിച്ചു
ന്യൂഡൽഹി: ബിഹാറിലെ 12 സ്ഥാനാർഥികളെക്കൂടി ബിജെപി പ്രഖ്യാപിച്ചു. പ്രശസ്ത ഗായിക മൈഥിലി ഠാക്കൂർ അലിനഗറിൽ മത്സരിക്കും. മുൻ ഐപിഎസ് ഓഫീസർ ആനന്ദ് മിശ്ര ബക്സറിൽ ജനവിധി തേടും. കഴിഞ്ഞ ദിവസം ബിജെപി 71 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. 110 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക.
മത്സരിക്കാനില്ല: പ്രശാന്ത് കിഷോർ
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. പാർട്ടിതാത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്നു പ്രശാന്ത് കിഷോർ പറഞ്ഞു.
ആർജെഡി നേതാവ് തേജസ്വി യാദവ് ജനവിധി തേടുന്ന രഘോപുരിൽ പ്രശാന്ത് കിഷോർ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. രഘോപുരിൽ ജെഎസ്പി മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിഹാറിൽ എൻഡിഎയുടെ തോൽവി ഉറപ്പെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. 25 സീറ്റിൽ വിജയിക്കാൻപോലും ജെഡി-യു കഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തേജസ്വി പത്രിക നൽകി
പാറ്റ്ന: ആർജെഡി നേതാവ് തേജസ്വി യാദവ് ഇന്നലെ രഘോപുർ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചു. മുപ്പത്തിയഞ്ചുകാരനായ തേജസ്വി രഘോപുരിൽ ഹാട്രിക് വിജയമാണ് ലക്ഷ്യമിടുന്നത്.
തേജസ്വിയുടെ മാതാപിതാക്കളും ബിഹാർ മുൻ മുഖ്യമന്ത്രിമാരുമായ ലാലു പ്രസാദ് യാദവും റാബ്റി ദേവിയും മുന്‍പ് പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണ് വൈശാലി ജില്ലയിലെ രഘോപുർ. പത്രിക സമർപ്പണത്തിന് ലാലു, റാബ്റി ദേവി, മിസാ ഭാരതി തുടങ്ങിയവരും എത്തിയിരുന്നു.
അതൃപ്തി പരസ്യമാക്കി ഉപേന്ദ്ര കുശ്വാഹ
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റ് വിഭജനത്തിൽ അതൃപ്തി പരസ്യമാക്കി രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) തലവൻ ഉപേന്ദ്ര കുശ്വാഹ. ആറു സീറ്റാണ് ആർഎൽഎമ്മിന് അനുവദിച്ചിട്ടുള്ളത്. മഹുവ സീറ്റ് എൽജെപിക്ക് നല്‍കിയതിലും കുശ്വാഹയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. കുശ്വാഹയെ അനുനയിപ്പിക്കാനുള്ള ബിഹാറിലെ ബിജെപി നേതാക്കളുടെ ശ്രമം വിജയം കണ്ടില്ല.
ഹരിയാന ഐപിഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്കരിച്ചു
ചണ്ഡിഗഡ്: ജാതി അധിക്ഷേപത്തെത്തുടർന്ന് ജീവനൊടുക്കിയ ദളിത് ഐപിഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
എട്ടു ദിവസത്തെ തർക്കത്തിനൊടുവിലാണ് ഹരിയാന ഐപിഎസ് ഉദ്യോഗസ്ഥൻ വൈ. പുരൻ കുമാറിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടം ചെയ്തത്. ജാതി അധിക്ഷേപം ആരോപിച്ച് പുരൻ കുമാർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.
പുരൻ കുമാറിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് സമ്മതം നൽകിയിരുന്നില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ഇന്നലെയാണ് ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ അമ്നീത് പി. കുമാർ അനുമതി നൽകിയത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം അംനീതും രണ്ടു പെൺമക്കളുമാണു പുരൻ കുമാറിന്റെ അന്ത്യകർമങ്ങൾ നടത്തിയത്. നീതിയുക്തമായ അന്വേഷണം നടത്തുമെന്നും തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്നും ഹരിയാന സർക്കാരിന്റെ ഉറപ്പ് ലഭിച്ചതായി അംനീത് പറഞ്ഞു.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ബാലിസ്റ്റിക്, ടോക്സിക്കോളജി (വിഷചികിത്സ), ഫോറൻസിക്, വിരലടയാള വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
ജുഡീഷറിയിലും പോലീസിലും പൂർണവിശ്വാസമുണ്ടെന്നും അന്വേഷണം നിഷ്പക്ഷമായും സമയബന്ധിതമായും നടക്കുമെന്നും സത്യം പുറത്തുവരുമെന്നും ആത്മാർഥമായി പ്രതീക്ഷിക്കുന്നതായി അമ്നീത് പറഞ്ഞു.
പുരൻ കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിന് അനുമതി തേടി ചണ്ഡിഗഡ് പോലീസ് ജില്ലാ കോടതിയെ സമീപിച്ചിരുന്നു. പോലീസിന്റെ അപേക്ഷയിൽ, ഇന്നലെ മറുപടി നൽകണമെന്നാവശ്യപ്പെട്ട് പുരൻ കുമാറിന്റെ ഭാര്യക്ക് കോടതി നോട്ടീസയച്ചിരുന്നു. മറുപടി നൽകാത്ത പക്ഷം കോടതി തീരുമാനമെടുക്കുമെന്നും അറിയിച്ചിരുന്നു.
ഐജി വൈ. പുരൻ കുമാർ ഈ മാസം ഏഴിനാണ് സ്വയം വെടിവച്ചു മരിച്ചത്. ആത്മഹത്യാക്കുറിപ്പിൽ പുരൻ കുമാർ ആക്ഷേപം ഉന്നയിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുംവരെ പോസ്റ്റ്മോർട്ടത്തിന് അനുമതി നൽകില്ലെന്ന് അമ്നീത് നിലപാടെടുത്തതോടെ പോസ്റ്റ്മോർട്ടം നടത്താൻ കഴിഞ്ഞില്ലിരുന്നില്ല.
പുരൻ കുമാറിന്റെ മരണത്തിൽ അന്വേഷണത്തിനായി ആറ് അംഗ പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഡിജിപി കപൂർ, റോഹ്തക് എസ്പി ബിജാർനിയ എന്നിവരുൾപ്പെടെ എട്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരേയാണ് ജാതി അധിക്ഷേപ ആരോപണം പുരൻകുമാർ ഉന്നയിച്ചത്.
കഫ് സിറപ്പ്: രണ്ടു കുട്ടികൾകൂടി മരിച്ചു; മരണം 25
ചിന്ദ്വാഡ: മധ്യപ്രദേശിലെ ചിന്ദ്വാഡ ജില്ലയിൽ കോൾഡ്രിപ് കഫ് സിറപ്പ് കഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന രണ്ടു കൂട്ടികൾകൂടി മരിച്ചു.
മഹാരാഷ്ട്രയിലെ നാഗ്പുരിൽ ചികിത്സയിലായിരുന്ന ഒന്‍പതു മാസം പ്രായമുള്ള ദിവ്യാൻഷു യദുവംശി, മൂന്നു വയസുള്ള അംബിക വിശ്വകർമ എന്നിവരാണ് മരിച്ചത്. ഇതോടെ കഫ്സിറപ്പ് കഴിച്ചു മരിച്ച കുട്ടികളുടെ എണ്ണം 24 ആയി.
വാംഗ്ചുക്കിന്റെ തടങ്കൽ: ഹർജി മാറ്റി
ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തെത്തുടർന്നു തടങ്കലിലായ സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. ആംഗ്മോ നൽകിയ ഹർജി സുപ്രീംകോടതി ഈ മാസം 29ന് പരിഗണിക്കാൻ മാറ്റി.
ഹർജിയിൽ ചില ഭേദഗതികൾ വരുത്തണമെന്ന് ഗീതാഞ്ജലി കോടതിയെ അറിയിച്ചിട്ടുണ്ട്. വാംഗ്ചുക്കിനെ തടങ്കലിൽ വച്ചിരിക്കുന്നതിന്റെ കാരണങ്ങളെ ഭേദഗതി വരുത്തിയ ഹർജിയിൽ ചോദ്യം ചെയ്യുമെന്ന് ഗീതാജ്ഞലിക്കുവേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു.
കോടതിയിൽ ജഡ്ജിക്കു നേരേ ചെരുപ്പേറ്
ന്യൂഡൽഹി: ഗുജറാത്തിൽ ജഡ്ജിക്കു നേരേ ചെരുപ്പേറ്. അഹമ്മദാബാദ് സെഷൻസ് കോടതി ജഡ്ജിക്കു നേരേയാണ് കോടതിനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കെ ഒരാൾ തന്റെ ചെരുപ്പ് എടുത്തെറിഞ്ഞത്.
താൻ ഫയൽ ചെയ്ത ഒരു കേസിൽ നാലു പ്രതികളെ വെറുതെ വിട്ടതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. അക്രമിയെ കോടതി പിടികൂടിയെങ്കിലും ജഡ്ജി അയാളെ വെറുതെ വിട്ടു.
28 വർഷം മുന്‍പ് നടന്ന ഒരു ക്രിക്കറ്റ് മത്സരമാണു ജഡ്ജിക്കു നേരേയുണ്ടായ ചെരുപ്പേറിൽ കലാശിച്ചത്. 1997ൽ ഗുജറാത്തിലെ ഗോംതീപുരിൽ ചില യുവാക്കൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ ബോൾ വന്നു ഹർജിക്കാരനു മേൽ പതിച്ചു. ഇത് യുവാക്കളുമായുള്ള വാക്കുതർക്കത്തിലേക്കും പിന്നെ കൈയേറ്റത്തിലേക്കും നയിച്ചു.
ഇതിനുപിന്നാലെ ആയുധമുപയോഗിച്ചുള്ള അക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഇയാൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
എകെജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമി വാങ്ങിയത് നിയമപരമായെന്ന് എം.വി. ഗോവിന്ദൻ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: തിരുവനന്തപുരത്ത് പുതുതായി പണികഴിപ്പിച്ച എകെജി സെന്ററിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള തർക്കം നിലനിൽക്കെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പുതിയ എകെജി സെന്റർ നിലകൊള്ളുന്ന 32 സെന്റ് ഭൂമി പൂർണമായും നിയമപരമായാണു വാങ്ങിയതെന്ന് ഗോവിന്ദൻ കോടതിയെ അറിയിച്ചു.
2021ൽ വാങ്ങിയ ഭൂമിയിൽ 30 കോടി ചെലവഴിച്ച് ഒന്‍പതുനില കെട്ടിടം പണിതതായും ഭൂമി വാങ്ങുന്ന സമയത്തു തർക്കങ്ങളോ നിയമപ്രശ്നങ്ങളോ ഇല്ലായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് ഭൂമിയിൽ അവകാശമില്ലെന്നും ഹർജി തള്ളണമെന്നും എം.വി. ഗോവിന്ദൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
ഊട്ടിയിൽ മണ്ണിടിച്ചിൽ; ബസ് തകർന്നു
കൂനൂർ: കനത്ത മഴയെത്തുടർന്ന് കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കെഎസ്ആർടിസി ബസ് തകർന്നു. ഊട്ടിയിൽനിന്ന് കേരളത്തിലേക്കു വരികയായിരുന്ന ബസ് ഇന്നലെ പുലർച്ചെയാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ അന്‍പതോളം പേർ സുരക്ഷിതരാണ്. ഏതാനുംപേർക്ക് ചെറിയ പരിക്കുകൾ ഉണ്ടെന്നും തമിഴ്നാട് പോലീസ് അറിയിച്ചു. ബർലിയാർ ചിന്ന കുറുന്പുട്ടിയിൽ നിന്നും വലിയ കല്ലുകൾ പതിച്ചാണു ബസിനു കേടുപാട് പറ്റിയത്.
കനത്ത മഴയെത്തുടർന്ന് ഊട്ടിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഏതാനും വീടുകളിലും വെള്ളം കയറി. വെള്ളക്കെട്ടിനെത്തുടർന്ന് ഊട്ടി ബസ് സ്റ്റാൻഡിലേക്കും ബോട്ട് ഹൗസിലേക്കും വാഹനഗതാഗതം തടസപ്പെട്ടു.
മഹാഭാരതത്തിലെ "കർണൻ’പങ്കജ് ധീർ അന്തരിച്ചു
മുംബൈ: 1988ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ബി. ആർ. ചോപ്രയുടെ മെഗാ ടെലിവിഷൻ പരന്പര മഹാഭാരതത്തിൽ കർണനായും ചന്ദ്രകാന്ത മെഗാസീരിയിലിൽ രാജാ ശിവദത്തുമായി വേഷമിട്ട പ്രമുഖ നടൻ പങ്കജ് ധീർ (86) അന്തരിച്ചു.
അർബുദരോഗത്തിനു ചികിത്സയിലായിരുന്നു. മൃതദേഹം മുംബൈ സാന്താക്രൂസ് പവൻഹാൻസ് ശ്മശാനത്തിൽ സംസ്കരിച്ചു. 1980കളിൽ സിനിമകളിൽ ഹ്രസ്വവേഷങ്ങൾ ചെയ്തുകൊണ്ടായിരുന്നു പഞ്ചാബ് സ്വദേശിയായ പങ്കജിന്റെ അരങ്ങേറ്റം. 1988ലാണ് ബി.ആർ. ചോപ്ര മഹാഭാരതം സീരിയലിലേക്ക് പങ്കജിനെ ക്ഷണിക്കുന്നത്.
1988 ഒക്ടോബർ 2 മുതൽ 1990 ജൂൺ 24 വരെ 94 എപ്പിസോഡുകളായാണ് മഹാഭാരതം സംപ്രേഷണം ചെയ്യപ്പെട്ടത്. 1994 മുതൽ 96 വരെ ദൂരദർശൻ സംപ്രേഷണം ചെയ്ത ചന്ദ്രകാന്തയിൽ ചുനർഗഡിലെ ചക്രവർത്തിയായ ശിവദത്ത് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു.
സൗത്ത് ബ്ലോക്ക് ചരിത്രമാകും; പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക്
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിനുശേഷം തുടർച്ചയായി 78 വർഷം രാജ്യത്തിന്റെ അധികാര സിരാകേന്ദ്രമായിരുന്ന ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കും പ്രധാനമന്ത്രിയുടെ നിലവിലെ ഓഫീസും ചരിത്രത്തിലേക്ക്. നവീകരിച്ച സെൻട്രൽ വിസ്തയിലെ എക്സിക്യൂട്ടീവ് എൻക്ലേവിൽ ‘വായു’ ഭവനോടുചേർന്നുള്ള പുതിയ കെട്ടിടമായ സേവാ തിരാത്ത്- 1 ലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച മാറും.
1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയതുമുതൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന സൗത്ത് ബ്ലോക്കിലെ അവസാന ദിവസങ്ങളിലാണ് മോദിയും ഓഫീസിലെ ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നത്.
മോത്തിലാൽ നെഹ്റു മാർഗിനോടുചേർന്നുള്ള പുതിയ സേവാ തിരാത്ത്-1ലാകും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുതുതായി പ്രവർത്തിക്കുക. തൊട്ടടുത്തുള്ള രണ്ടു കെട്ടിടങ്ങളായ സേവാ തിരാത്ത്-2, സേവാ തിരാത്ത്-3 എന്നിവയിൽ കാബിനറ്റ് സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസും പ്രവർത്തിക്കും.
കേന്ദ്രസർക്കാരിലെ പുതിയ സെക്രട്ടേറിയറ്റ് ഓഫീസുകൾ ഒരിടത്തേക്കു മാറ്റുന്നതിന്റെ ഭാഗമായി കർത്തവ്യ പഥിൽ (പഴയ രാജ്പഥ്) വിവിധ മന്ത്രാലയങ്ങൾക്കായി കർത്തവ്യ ഭവൻ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു.
ആഭ്യന്തര, പേഴ്സണൽ മന്ത്രാലയങ്ങൾ കർത്തവ്യ ഭവൻ-3ലേക്കു മാറ്റി. കോമണ്‍ സെൻട്രൽ സെക്രട്ടേറിയറ്റ് (സിസിഎസ്) എന്നതാണു കർത്തവ്യ ഭവന്റെ ലക്ഷ്യം. രാഷ്ട്കപതി ഭവൻ അങ്കണത്തിലെ കെട്ടിടത്തിലാണു നിലവിൽ കാബിനറ്റ് സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത്.
പുതിയ ഓഫീസ് സമുച്ചയത്തിലെ സേവാ തിരാത്ത്- 2ൽ കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥനും സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ അനിൽ ചൗഹാനും കഴിഞ്ഞ ചൊവ്വാഴ്ച ഉന്നതതല യോഗം നടത്തിയിരുന്നു. മൂന്നു സൈനിക മേധാവികളും മറ്റ് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ദീപാവലിക്ക് പുതിയ ഓഫീസിൽ പ്രവർത്തനം തുടങ്ങണമെന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം ഏതാനും ദിവസം വൈകിയേക്കുമെന്ന ആശങ്കയിൽ പുതിയ കെട്ടിടത്തിന്റെ അവസാന ജോലികൾ തിരക്കിട്ടു പൂർത്തിയാക്കുകയാണ്.
എട്ടു പതിറ്റാണ്ടോളമായി രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന സൗത്ത് ബ്ലോക്ക്, നോർത്ത് ബ്ലോക്ക് മന്ദിരങ്ങളിലെ മന്ത്രിമാരുടേതടക്കം ഉന്നത ഓഫീസുകൾ പുതിയ എക്സിക്യൂട്ടീവ് എൻക്ലേവിലേക്കു മാറും.
പ്രധാനമന്ത്രിക്കുപുറമെ പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങളും സൗത്ത്, നോർത്ത് ബ്ലോക്കുകളിൽനിന്നു പുതിയ ഓഫീസുകളിലേക്ക് വൈകാതെ മാറും.
ഉത്സവകാല തിരക്ക് ; അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ല
ന്യൂഡൽഹി: ദീപാവലിയും ഛത് പൂജയും കണക്കിലെടുത്ത് 28 വരെ ന്യൂഡൽഹി, ഓൾഡ് ഡല്‍ൽഹി, ഹസ്രത് നിസാമുദ്ദിൻ, ആനന്ദ്വിഹാർ, ഗാസിയാബാദ് സ്റ്റേഷനുകളിൽനിന്ന് പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ലെന്ന് നോർ ത്തേണ് റെയിൽവേ.
യാത്രക്കാർ കൂടുതലായി എത്തുന്ന സാഹചര്യം കണക്കിലെടുത്താണു തീരുമാനമെന്ന് റെയിൽവേ വ്യക്തമാക്കി.
അതേസമയം പ്രായമേറിയ ആളുകൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ടിക്കറ്റിനായി എൻക്വയറി ഓഫീസറെ ബന്ധപ്പെടാമെന്നും റെയിൽവേ വ്യക്തമാക്കി.
കരൂർ ദുരന്തം: ടിവികെ ഭാരവാഹികൾക്കു ജാമ്യം
കരൂർ: കരൂരിൽ ടിവികെ നേതാവ് വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ടിവികെ ഭാരവാഹികൾക്കു ജാമ്യം.
കസ്റ്റഡി കാലാവധി നീട്ടണമെന്ന പോലീസ് ആവശ്യം തള്ളിയാണ് കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ, സെൻട്രൽ ടൗൺ സെക്രട്ടറി മാസി പൊൻരാജ് എന്നിവർക്കു ജുഡിഷൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കേസ് സിബിഐയ്ക്കു കൈമാറിയതിനാൽ റിമാൻഡ് കാലാവധി നീട്ടിക്കുന്നതിനു സാങ്കേതികമായി പോലീസിന് അധികാരമില്ലെന്ന് ടിവികെ അഭിഭാഷകൻ ശ്രീനിവാസൻ പറഞ്ഞു.
മുൻ ഗോവ മുഖ്യമന്ത്രി രവി നായിക് അന്തരിച്ചു
പനാജി: ഗോവ കൃഷിമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ രവി നായിക് (79) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
രവി നായിക് ഏഴു തവണ ഗോവ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1984ൽ എംജിപിയിലൂടെയാണ് ആദ്യമായി നിയമസഭാംഗമായത്. 1989ലും എംജിപി ടിക്കറ്റിൽ വിജയം ആവർത്തിച്ചു.
1999, 2002, 2007, 2017 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയായും 2022ൽ ബിജെപി സ്ഥാനാർഥിയായും വിജയിച്ചു. 1991-1993 കാലത്താണ് നായിക് ആദ്യമായി മുഖ്യമന്ത്രിയായത്.
കന്നുകാലി കടത്തുകാരെന്ന് സംശയിക്കപ്പെടുന്ന മൂന്നു ബംഗ്ലാദേശികൾ കൊല്ലപ്പെട്ടു
അഗർത്തല: കന്നുകാലി കടത്തുകാരെന്ന് സംശയിക്കപ്പെടുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാർ ത്രിപുരയിൽ കൊല്ലപ്പെട്ടു. പ്രദേശവാസികളുമായുള്ള സംഘർഷത്തിലാണ് ഇവർക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
നാട്ടുകാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഖോവൈ ജില്ലയിലെ അതിർത്തിപ്രദേശത്താണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പകൽ 11.30ന് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കു സമീപം കന്നുകാലി കടത്തുകാരെന്നു തോന്നിക്കുന്ന സംഘത്തെ പ്രദേശവാസികൾ കണ്ടു.
ചോദ്യം ചെയ്തപ്പോൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഇവർ ഗ്രാമീണരെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ജനക്കൂട്ടം ഇവരെ പിന്തുടർന്ന് പിടികൂടി മർദിക്കുകയുമായിരുന്നു. മൂന്നു പേർ മരിച്ചപ്പോൾ മറ്റ് ചിലർ രക്ഷപ്പെട്ടെന്നും പ്രദേശത്തെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്നും പോലീസ് പറഞ്ഞു.
ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു പേരെയും ബക്സ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ മുസൽപുരിൽ പോലീസ് വാഹനത്തിനു നേർക്ക് ഒരു സംഘം ആളുകൾ കല്ലെറിഞ്ഞു. കുറ്റവാളികളെ വിട്ടുതരൂ എന്ന് ആക്രോശിച്ച ജനക്കൂട്ടത്തെ ലാത്തിച്ചാർജ് നടത്തിയാണ് പോലീസ് പിരിച്ചുവിട്ടത്.
കല്ലേറിൽ വനിതാപോലീസിനും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. പോലീസ് വാനിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. ജയിൽ കവാടത്തിലും പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. ജയിൽ പരിസരത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ് സംഘം കാവലുണ്ട്.
ജെപിസി ബഹിഷ്കരിക്കും: സംയുക്ത പ്രതിപക്ഷം
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പിരിച്ചുവിടുന്നതിനു തുല്യമായ മൂന്നു വിവാദബില്ലുകൾ പരിശോധിക്കാനുള്ള പാർലമെന്റിന്റെ സംയുക്ത സമിതി (ജെപിസി) പൂർണമായി ബഹിഷ്കരിക്കാൻ സംയുക്ത പ്രതിപക്ഷം തീരുമാനിച്ചു. കോണ്‍ഗ്രസും ഇടതു പാർട്ടികളും അടക്കമുള്ള ഇന്ത്യ സഖ്യത്തോട് കൂട്ടുചേർന്നു തൃണമൂൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും ജെപിസിയിൽ ചേരില്ല.
ഗുരുതര കുറ്റങ്ങൾക്കു തുടർച്ചയായി 30 ദിവസത്തിലേറെ അറസ്റ്റിലാകുന്ന മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ പദവികളിൽനിന്നു നീക്കം ചെയ്യുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണു വിവാദ ബില്ലുകൾ. ഇതര പ്രതിപക്ഷ പാർട്ടികളോടൊപ്പം തങ്ങളും ജെപിസിയുടെ ഭാഗമാകില്ലെന്നു കോണ്‍ഗ്രസ് കേന്ദ്ര പാർലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജുവിനെ അറിയിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ തീരുമാനമായാണു കേന്ദ്രമന്ത്രിയെ വിവരം അറിയിച്ചത്. എസ്പി, ഡിഎംകെ, ഇടതുപാർട്ടികൾ തുടങ്ങിവർ യോജിച്ച നിലപാടിലാണ്. ടിഎംസി, ശിവസേന (യുബിടി), എഎപി തുടങ്ങിയ പാർട്ടികൾ ജെപിസി ബഹിഷ്കരിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സർക്കാരിനു തിരിച്ചടി
സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കുന്നതിനു മുന്‍പുതന്നെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബഹിഷ്കരിക്കുന്നതു സർക്കാരിനു തിരിച്ചടിയാണ്. കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള മുഴുവൻ പ്രതിപക്ഷവും ഏകകണ്ഠമായി കമ്മിറ്റി ബഹിഷ്കരിക്കാൻ തീരുമാനിച്ചെങ്കിലും ഭരണകക്ഷി അംഗങ്ങളോടൊപ്പം ചെറുപാർട്ടികളെയും സ്വതന്ത്രരെയും ഉൾപ്പെടുത്തി ജെപിസി രൂപീകരിക്കാനാണു കേന്ദ്രസർക്കാർ നീക്കം.
മൂന്നു ബില്ലുകൾ പരിശോധിക്കുന്നതിനുള്ള പാർലമെന്റിന്റെ സംയുക്ത സമിതി ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും തനിക്കു കത്തെഴുതിയിട്ടില്ലെന്നു ലോക്സഭാ സ്പീക്കർ ഓം ബിർള കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ജെപിസിയിലേക്ക് പ്രതിപക്ഷ പാർട്ടികളുടെ അംഗങ്ങളെ നാമനിർദേശം ചെയ്യേണ്ടെന്നുള്ള തീരുമാനം പാർമെന്ററികാര്യ മന്ത്രിയെ കോണ്‍ഗ്രസ് അറിയിച്ചതോടെ ഇക്കാര്യത്തിൽ വ്യക്തതയായി.
പാർലമെന്റിന്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ച്, ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ലോക്സഭയിൽ വിവാദമായ മൂന്നു ബില്ലുകൾ അവതരിപ്പിച്ചത്. 130-ാം ഭരണഘടനാ ഭേദഗതി ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ ഭേദഗതി ബിൽ, ജമ്മു കാഷ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ എന്നിവയാണിത്.
ഗുരുതരമായ കുറ്റങ്ങൾ ചുമത്തി തുടർച്ചയായി 30 ദിവസം അറസ്റ്റിൽ കഴിഞ്ഞാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെയും നീക്കം ചെയ്യാൻ നിർദിഷ്ട നിയമങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മൂന്നു ബില്ലുകളും ജെപിസിയുടെ പരിഗണനയ്ക്കു വിടുമെന്ന് അന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
വിവാദ ബില്ലുകൾ ഭരണഘടനാവിരുദ്ധമാണെന്ന് കോണ്‍ഗ്രസും തൃണമൂൽ കോണ്‍ഗ്രസും എഎപിയും ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാക്കളെ വ്യാജകേസുകളിൽ ജയിലിലടയ്ക്കാനാണു ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്നു നേതാക്കൾ പറഞ്ഞു.
മഹാരാഷ്ട്രയിൽ മുതിർന്ന നേതാവടക്കം 60 മാവോയിസ്റ്റുകൾ കീഴടങ്ങി
ഗഡ്ചിരോളി (മഹാരാഷ്ട്ര): മുതിര്‍ന്ന നേതാവ് ഭൂപതി എന്ന മല്ലോജുല വേണുഗോപാലും 60 മാവോയിസ്റ്റുകളും പോലീസിനു മുന്‍പാകെ കീഴടങ്ങി. കേന്ദ്ര കമ്മിറ്റി അംഗം, ദണ്ഡകാരണ്യ സ്പെഷല്‍ സോണല്‍ കമ്മിറ്റി (ഡികെഎസ്ഇസഡ്സി)യിലെ മൂന്ന് അംഗങ്ങള്‍, നിരോധിത സിപിഐ (മാവോയിസ്റ്റ്) യുടെ ഡിവിഷണല്‍ കമ്മിറ്റിയിലെ 10 അംഗങ്ങള്‍ എന്നിവരും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു.
തിങ്കളാഴ്ച രാത്രി 10ഓടെയാണ് ഇവര്‍ കീഴടങ്ങിയത്. ഹോദ്രി ഗ്രാമത്തില്‍നിന്ന് പോലീസ് വാഹനങ്ങളിലാണ് മാവോയിസ്റ്റുകളെ ഗാഡ്ചിരോളി പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുവന്നത്.
ഇവരുടെ പക്കല്‍ ഏഴ് എകെ 47 ഉം ഒമ്പത് ഇന്‍സാസ് റൈഫിളുകളും അടക്കം 54 ആയുധങ്ങളുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മാസം ആദ്യം ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ 103 നക്സലൈറ്റുകള്‍ അധികാരികള്‍ക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു.
ഭൂപതിയുടെ തലയ്ക്കു വിലയിട്ടത് ആറു കോടി!
രാജ്യത്ത് സിപിഐ (മാവോയിസ്റ്റ്) നേതാക്കളില്‍ പ്രധാനിയാണ് മല്ലോജുല വേണുഗോപാല്‍ റാവു. സോനു എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു.
മഹാരാഷ്ട്ര -ഛത്തീസ്ഗഡ് സംസ്ഥാന അതിര്‍ത്തി മേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചവരില്‍ പ്രധാനിയായിരുന്നു ഇയാൾ. വിവിധ സംസ്ഥാനങ്ങള്‍ ഭൂപതിയുടെ തലയ്ക്ക് ആറു കോടിയിലധികം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴത്തെ മാവോയിസ്റ്റ് നേതൃത്വവുമായുണ്ടായ അകല്‍ച്ചയെത്തുടര്‍ന്നാണ് ഭൂപതി കീഴടങ്ങിയതെന്നാണു റിപ്പോർട്ട്.
സായുധ പോരാട്ടം പരാജയപ്പെട്ടുവെന്നു വാദിച്ച ഭൂപതി പൊതുജനപിന്തുണ കുറഞ്ഞതും നൂറുകണക്കിന് കേഡര്‍മാരെ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി സന്ധിസംഭാഷണത്തിലേക്ക് പോകണമെന്നും സമാധാനത്തിന്റെ പാതയിലേക്ക് മാറണമെന്നും നിലപാടെടുത്തിരുന്നു.
ഈ വര്‍ഷം ആദ്യം ഭൂപതിയുടെ ഭാര്യയും സിപിഐ മാവോയിസ്റ്റ് ദണ്ഡകാരണ്യ പ്രവര്‍ത്തക കമ്മിറ്റി അംഗവുമായ താരകയും ഇതേ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
രാഷ്ട്രപതി നാലുദിവസം കേരളത്തിൽ
ന്യൂഡൽഹി: നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ 21ന് തിരുവനന്തപുരത്തെത്തും.
ശബരിമല, ശിവഗിരി സന്ദർശനവും മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനവും പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദിയും രാഷ്ട്രപതിയുടെ പരിപാടികളിലുണ്ട്.
രാഷ്ട്രപതിയുടെ കേരള സന്ദർശന പരിപാടികൾക്ക് അന്തിമരൂപം ആയതോടെ സുരക്ഷാക്രമീകരണം അടക്കമുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.
വിശദമായ പരിപാടികൾ
21 ചൊവ്വ
ഉച്ചയ്ക്ക് 2.30: ഡൽഹിയിൽനിന്നു പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തേക്ക്. സ്വീകരണത്തിനു ശേഷം റോഡ് മാർഗം രാജ്ഭവനിൽ അത്താഴം, വിശ്രമം.
22 ബുധൻ
രാവിലെ 9.25ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക്. 11.00ന് പന്പ, 11.50ന് ശബരിമല. ക്ഷേത്ര ദർശനത്തിനുശേഷം ശബരിമല ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണം, വിശ്രമം. വൈകുന്നേരം 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക്. രാജ്ഭവനിൽ അത്താഴം, വിശ്രമം
23 വ്യാഴം
രാവിലെ 10.30: രാജ്ഭവൻ അങ്കണത്തിൽ കെ.ആർ. നാരായണന്റെ അർധകായ പ്രതിമ അനാച്ഛാദനം.
11.55ന് വർക്കല, 12.50ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയിൽ മുഖ്യാതിഥി. ഉച്ചയ്ക്ക് ശിവഗിരിയിൽ ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് 3.50ന് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ. വൈകുന്നേരം 4.15-5.05: പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയിൽ മുഖ്യാതിഥി
5.10ന് ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക്. 6.20ന് കുമരകം താജ് റിസോർട്ടിലെത്തി താമസം, അത്താഴം.
24 വെള്ളി
രാവിലെ 11.00ന് കോട്ടയത്തു നിന്നു ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്. ഉച്ചയ്ക്ക് 11.35ന് കൊച്ചി നാവിക വിമാനത്താവളത്തിൽ സ്വീകരണം.
11.50: റോഡുമാർഗം എറണാകുളത്തേക്ക്
12.10-1.00: എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദിആഘോഷത്തിൽ മുഖ്യാതിഥി
1.10: ബോൾഗാട്ടി പാലസ് ഹോട്ടലിൽ ഉച്ചഭക്ഷണം
വൈകുന്നേരം 3.45ന് നാവിക സേനാ വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ നെടുന്പാശേരിയിലേക്ക്. 4.15ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലേക്ക്.
രാജസ്ഥാനിൽ ബസിനു തീപിടിച്ച് 20 മരണം
ജയ്സാൽമേർ: രാജസ്ഥാനിൽ സ്വകാര്യബസിനു തീപിടിച്ച് 20 യാത്രക്കാർ വെന്തുമരിച്ചു. 16 പേർക്കു ഗുരുതരമായി പരിക്കേറ്റു. ജയ്സാൽമേറിൽനിന്നു ജോധ്പുരിലേക്കു പോയ ബസിനാണു തീപിടിച്ചത്.
57 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
"അലംഭാവം ഞെട്ടിക്കുന്നു' ; തീവ്രപരിചരണ വിഭാഗങ്ങളിലെ മാനദണ്ഡങ്ങളിൽ വീഴ്ച
സനു സിറിയക്
ന്യൂഡൽഹി: ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾക്കും (ഐസിയു) ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾക്കും (സിസിയു) രാജ്യവ്യാപകമായി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിന് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ പാലിക്കാൻ പരാജയപ്പെട്ടതിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതിയുടെ താക്കീത്.
കോടതിയുടെ നിർദേശത്തോടു നിസംഗത കാണിച്ചതിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജസ്റ്റീസുമാരായ എ. അമാനുള്ള, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.
റിപ്പോർട്ട് സമർപ്പിക്കാൻ വീഴ്ചവരുത്തിയതിൽ കാരണംകാണിക്കൽ സത്യവാങ്മൂലം വിഷയം വീണ്ടും പരിഗണിക്കുന്ന നവംബർ 20നകം സമർപ്പിക്കണം. അന്നേദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. ഇല്ലെങ്കിൽ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം അലംഭാവം ഞെട്ടലോടെ കാണുന്നുവെന്നു പറഞ്ഞ കോടതി ഉത്തരവുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിസാരവത്കരിക്കുന്നതായും നിരീക്ഷിച്ചു.
ഈ മാസം അഞ്ചിനുള്ളിൽ റിപ്പോർട്ട് തയാറാക്കി നല്‍കാനായിരുന്നു ഓഗസ്റ്റ് 19ന് സുപ്രീംകോടതി ഉത്തരവിട്ടത്. പൊതു-സ്വകാര്യ ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി തീവ്രപരിചരണത്തിന് നടപടിക്രമങ്ങൾ തയാറാക്കാനും റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിക്ക് കൈമാറാനും നിർദേശമുണ്ടായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സെപ്റ്റംബർ 30ഉം റിപ്പോർട്ട് കൈമാറുന്നത് ഒക്ടോബർ അഞ്ചും എന്ന വ്യക്തമായ സമയപരിധി കോടതി നിശ്ചയിച്ചു. എന്നാൽ, സംസ്ഥാനങ്ങൾ അത് അവഗണിച്ചതിനാലാണ് കോടതി കൂടുതൽ നടപടികളിലേക്ക് കടന്നത്.
കഴിഞ്ഞ മാസം സമാനവിഷയത്തിൽ വാദം കേട്ടപ്പോൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾ കേന്ദ്രസർക്കാർ പാലിച്ചതായി കണ്ടെത്തിയിരുന്നു.
ബിഹാറിൽ ബിജെപി 71 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പാറ്റ്ന/ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ 71 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. സ്പീക്കർ നന്ദ് കിഷോർ യാദവിനെ ഒഴിവാക്കി. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി ഒരു ദശകത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്നതാണ് സവിശേഷത. 110 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക.
ഏഴു തവണ നിയമസഭാംഗമായ സ്പീക്കർ നന്ദ് കിഷോർ യാദവിനു (72) പകരം പാറ്റ്ന സാഹിബ് മണ്ഡലത്തിൽ സഞ്ജയ് ഗുപ്തയെ സ്ഥാനാർഥിയാക്കി. താരാപുർ മണ്ഡലത്തിലാണ് സമ്രാട്ട് ചൗധരി മത്സരിക്കുക. 2010ൽ ഇദ്ദേഹം പർബട്ടയിൽ ആർജെഡി ടിക്കറ്റിൽ വിജയിച്ചിരുന്നു. മറ്റൊരു ഉപമുഖ്യമന്ത്രിയായ വിജയ്കുമാർ സിൻഹ സിറ്റിംഗ് സീറ്റായ ലഖിസരായിയിൽ വീണ്ടും ജനവിധി തേടും.
ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ ആരോഗ്യ, നിയമമന്ത്രി മംഗൾ പാണ്ഡെ സിവാനിൽ ജനവിധി തേടും. മുൻ കേന്ദ്രമന്ത്രി രാം കൃപാൽ യാദവ് ദാനാപുരിൽ സ്ഥാനാർഥിയാണ്. പ്രമുഖ ആർജെഡി നേതാവ് റീത് ലാൽ യാദവിന്റെ സിറ്റിംഗ് സീറ്റാണിത്.
ഒന്‍പത് വനിതകൾ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടി. 2020ൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച സിദ്ധാർഥ് സൗരവിനെ അതേ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയാക്കി. മുൻ ജെഡി-യു എംപി സുനിൽകുമാർ പിന്റുവിന് സീതാമർഹി സീറ്റ് നല്കി. കലാ, സാംസ്കാരിക മന്ത്രിയായ മോത്തിലാൽ പ്രസാദിനു ബിജെപി സീറ്റ് നിഷേധിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനം: അടുത്ത മാസം 11ന് വാദം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കുന്ന പാനലിൽ നിന്നു ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി നിയമം പാസാക്കിയതിനെതിരെയുള്ള ഹർജികൾ നവംബർ 11 ന് സുപ്രീംകോടതി പരിഗണിക്കും. 2023ൽ നിയമം പാസാക്കിയതിനുശേഷമുള്ള തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെയാണ് ഹർജി ലിസ്റ്റ് ചെയ്തിരുന്നത്. സമയക്കുറവ് നിമിത്തം ബന്ധപ്പെട്ട ഹർജി നേരത്തേ പരിഗണിക്കാൻ സാധിച്ചിരുന്നില്ല. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഇക്കാര്യം ബെഞ്ചിന് മുന്നിൽ പരാമർശിച്ചപ്പോഴാണ് ഹർജി നവംബറിൽ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
തങ്ങളുടെ വാദം ഉന്നയിക്കാൻ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ആവശ്യമാണെന്നും അതിനാൽ ഒരു ദിവസം ഈ വിഷയം മാത്രം പരിഗണിക്കണമെന്നുമാണ് പ്രശാന്ത് ഭൂഷണ് ഉന്നയിച്ച ആവശ്യം. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിരമിക്കുന്നതിനുമുന്പ് കേസിൽ വാദം കേൾക്കണമെന്നായിരുന്നു ഹർജിക്കാർ ഉന്നയിച്ച ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വിരമിക്കുന്നതിന് ഒരാഴ്ച മുന്‍പ് ഹർജി ലിസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, അന്ന് കേസ് പരിഗണിക്കാതെ ഫെബ്രുവരി 19ലേയ്ക്ക് മാറ്റി. ഫെബ്രുവരി 17ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടങ്ങിയ പാനൽ നിയമിച്ചു. കോടതിയുടെ മുൻ ഉത്തരവ് നിലനിൽക്കെ ഈ നിയമനത്തിനെതിരേ രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് കൈമാറിയെങ്കിലും നിയമനം പ്രാബല്യത്തിൽ വന്നു.
അമേരിക്കയിലേക്കുള്ള തപാൽ സേവനം ഇന്നുമുതൽ പുനരാരംഭിക്കും
ന്യൂഡൽഹി: താത്കാലികമായി നിർത്തിവച്ച അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും ഇന്നുമുതൽ പുനരാരംഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു. അമേരിക്കയിലെ കസ്റ്റംസ് ചട്ടങ്ങളെ തുടർന്നാണ് തപാൽസേവനങ്ങൾ ഓഗസ്റ്റ് 22ന് കേന്ദ്രസർക്കാർ താത്കാലികമായി നിർത്തിവച്ചത്.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ (സിബിപി) മാർഗനിർദേശപ്രകാരം ഇന്ത്യയിൽനിന്നുള്ള തപാൽ സേവനങ്ങൾക്ക് 50 ശതമാനം താരിഫ് നയം ബാധകമാകും. കൊറിയറുകൾ, വാണിജ്യ ഉത്പന്നങ്ങൾ എന്നിവയ്ക്കൊഴികെ തപാൽ സേവനങ്ങൾക്ക് അധിക താരിഫ് ഉണ്ടാകില്ല.
തപാൽ വഴി അയയ്ക്കുന്ന വസ്തുക്കൾ കൃത്യമായ മേൽവിലാസത്തിൽ എത്തിക്കുന്നതിന് അധികഫീസ് ഇല്ലെന്നും തപാൽവകുപ്പ് വ്യക്തമാക്കി. നിലവിലെ തപാൽ താരിഫുകൾ മാറ്റമില്ലാതെ തുടരും.
ഭാരിച്ച വസ്തുക്കൾ ഒഴികെയുള്ളവ യുഎസിലേക്ക് അയയ്ക്കാൻ തപാൽമാർഗം സ്വീകരിക്കുന്നവർക്ക് പുതിയ നടപടികൾ കൂടുതൽ എളുപ്പത്തിലാക്കുമെന്നും തപാൽ വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.
എക്സ്പ്രസ് മെയിൽ സർവീസ് (ഇഎംഎസ്), എയർ പാഴ്സലുകൾ, രജിസ്റ്റർ ചെയ്ത കത്തുകൾ തുടങ്ങിയവ രാജ്യത്തെ ഏതൊരു തപാൽ ഓഫീസിൽനിന്നും അമേരിക്കയിലേക്ക് അയയ്ക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇന്ത്യൻ കഫ് സിറപ്പുകൾക്കെതിരേ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: കഫ് സിറപ്പുകൾ കഴിച്ചു രാജ്യത്ത് ഇരുപതിലധികം കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ നിലവാരമില്ലാത്തതും കേന്ദ്രം ഈയിടെ നിരോധിച്ചതുമായ മൂന്ന് ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾക്കെതിരേ ആഗോളതലത്തിൽ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ൾഡ്രിഫ്, റെസ്പിഫ്രെഷ് ടിആർ, റീലൈഫ് എന്നീ മൂന്ന് ഇന്ത്യൻ നിർമിത മരുന്നുകൾ അവരുടെ രാജ്യത്ത് കണ്ടെത്തിയാൽ ലോകമെന്പാടുമുള്ള രാജ്യങ്ങളിലെ ദേശീയ റെഗുലേറ്ററി അഥോറിറ്റീസ് ഉടൻ തന്നെ വിവരമറിയിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചിട്ടുണ്ട്.
ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) എന്ന വസ്തു അനുവദനീയമായതിലും കൂടുതൽ അടങ്ങിയിരിക്കുന്ന ഈ കഫ് സിറപ്പുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് മെഡിക്കൽ വിദഗ്ധരോട് ഡബ്ല്യുഎച്ച്ഒ നിർദേശിച്ചിട്ടുണ്ട്.
ഈ മരുന്നുകളിൽനിന്ന് വിപരീതഫലങ്ങളുണ്ടാകുകയോ പ്രതീക്ഷിച്ച ഫലം ഇല്ലാതിരിക്കുകയോ ചെയ്താൽ ദേശീയ റെഗുലേറ്ററി അഥോറിറ്റീസിനെയോ നാഷണൽ ഫോർമോകോവിജിലൻസ് സെന്ററിനെയോ അറിയിക്കണമെന്നും നിർദേശമുണ്ട്.
ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ്, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ്, ഷേപ്പ് ഫാർമ എന്നീ കന്പനികൾ നിർമിച്ച പ്രസ്തുത മരുന്നുകളുടെ വ്യാപാരം സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇന്ത്യയിലെ അധികൃതർക്ക് ഡബ്ല്യുഎച്ച്ഒ നിർദേശം നൽകിയിട്ടുണ്ട്.
കഫ് സിറപ്പുകൾ കഴിച്ചു രാജ്യത്ത് കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ വിഷവസ്തു അടങ്ങിയിരിക്കുന്ന ഈ മരുന്നുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്നതിൽ ഡബ്ല്യുഎച്ച്ഒ കഴിഞ്ഞ ആഴ്ച ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു. ഈ മരുന്നുകൾ കയറ്റുമതിക്കായി നിർമിച്ചതല്ലെന്നും അനധികൃത കയറ്റുമതിയുടെ തെളിവുകളൊന്നുമില്ലെന്നുമാണ് ഇന്ത്യ മറുപടി നൽകിയിരുന്നത്.