രക്തസാക്ഷിയുടെ മകന് രാജ്യദ്രോഹിയാകാനാകില്ല: പ്രിയങ്ക
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചു രാജ്ഘട്ടിൽ കോണ്‍ഗ്രസ് നേതാക്കളുടെ സത്യഗ്രഹം. രാഹുൽ ഗാന്ധിക്കു പിന്നാലെ കേന്ദ്രസർക്കാരിനെതിരേ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു.
രാജ്യത്തിന്റെ ജനാധിപത്യത്തെ ജീവൻ കൊടുത്തു സംരക്ഷിച്ചത് ഗാന്ധികുടുംബമാണെന്നും രക്തസാക്ഷിയായ മുൻ പ്രധാനമന്ത്രിയുടെ മകന് രാജ്യത്തെ അപമാനിക്കാൻ കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാൻ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച രാഹുൽഗാന്ധിക്കു രാജ്യത്തെ ജനങ്ങളെ അപമാനിക്കാൻ കഴിയില്ല.
ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ചങ്ങാത്ത മുതലാളിമാർക്കുവേണ്ടി പൊതുജനത്തെ കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
പാർലമെന്റിൽ നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത രാഹുൽ ഗാന്ധി വെറുപ്പിന്റെ രാഷ്ട്രീയമല്ല കോണ്‍ഗ്രസിന്റേതെന്നു വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസിനെ ലക്ഷ്യമാക്കി ബിജെപി കുടുംബവാദത്തെക്കുറിച്ച് സംസാരിക്കുന്നു. സ്വന്തം പ്രജകളുടെ ക്ഷേമത്തിനായി പൊരുതിയ പഞ്ചപാണ്ഡവരും ശ്രീരാമനും കുടുംബവാദികളാണോയെന്നു ബിജെപി മറുപടി പറയണം.
ഗാന്ധികുടുംബത്തിലെ അംഗങ്ങൾ ഓരോരുത്തരും രാജ്യത്തിനായി പൊരുതിയവരാണ്. അക്രമികളുടെ വെടിയേറ്റു മരിച്ച രക്തസാക്ഷിയുടെ മകനെ നവാബിനെ ഒറ്റുകൊടുത്ത മിർ ജാഫറെന്നാണു ബിജെപി അഭിസംബോധന ചെയ്തത്-പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹത്തിൽ അശോക് ഗെഹ്ലോട്ട്, സൽമാൻ ഖുർഷിദ്, പി. ചിദംബരം, ജയ്റാം രമേഷ്, മുകുൾ വാസ്നിക്, പവൻ കുമാർ ബൻസാൽ, കെ.സി. വേണുഗോപാൽ, ശക്തിസിൻഹ് ഗോഹിൽ എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.
രാജ്ഘട്ട് സ്മൃതിസമുച്ചയത്തിൽ പ്രവേശിക്കാൻ പോലീസ് അനുമതി നിഷേധിച്ചെങ്കിലും നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് പിന്നീട് അനുമതി നൽകുകയായിരുന്നു. പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ഗുജറാത്ത്, ജമ്മു-കാഷ്മീർ സംസ്ഥാനങ്ങളിൽനിന്നുള്ള കോണ്‍ഗ്രസ് പ്രവർത്തകരും സത്യഗ്രഹത്തിൽ പങ്കെടുത്തു.
ബിജെപിയുടെ ഒബിസി പ്രീണനം വ്യാജമെന്ന് ഖാർഗെ
ന്യൂഡൽഹി: മോദി നാമധാരികൾക്കെതിരേയുള്ള രാഹുലിന്റെ പരാമർശം ഒബിസി സമുദായത്തിനെതിരേയുള്ള അനാദരവാണെന്ന ബിജെപി നേതാക്കളുടെ വിമർശനത്തെ പരിഹസിച്ചു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരെ തികച്ചും മോശമായി അഭിസംബോധന ചെയ്തവരാണ് ഇപ്പോൾ ഒബിസി വിഭാഗക്കാരെക്കുറിച്ചോർത്തു പരിതപിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു. പൊതുമുതൽ കൊള്ളയടിച്ചു രാജ്യം വിട്ടവരെ വിമർശിക്കുന്നതിൽ പ്രധാനമന്ത്രി വേവലാതിപ്പെടുന്നത് എന്തിനെന്നും ഖാർഗെ ചോദിച്ചു.
ഐഎസ്ആർഒയ്ക്ക് വീണ്ടും സുവർണ നേട്ടം; വണ്‍വെബ് ദൗത്യം വിജയം
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ എൽവിഎം 3 വണ്‍വെബ്ബ് ദൗത്യം വിജയകരം. ഇന്നലെ രാവിലെ ഒന്‍പതിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ഉപഗ്രഹ ഇന്റർനെറ്റ് സർവീസ് ദാതാവായ വണ്‍ വെബ്ബുമായി ഇസ്രോ കൈകോർക്കുന്ന രണ്ടാം ദൗത്യമാണിത്.
ഐഎസ്ആർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം 3 ആണ് ആറാം ദൗത്യത്തിൽ 36 ഉപഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. രണ്ട് ബാച്ചുകളിലായി എട്ട് വീതം പതിനാറ് ഉപഗ്രഹങ്ങൾ ഇതിനോടകം വിക്ഷേപിച്ചുകഴിഞ്ഞു. പത്തൊന്‍പതാം മിനിറ്റിൽ നാലു വീതം രണ്ടു ബാച്ചുകളിലായാണ് ആദ്യ സെറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. തുടർന്നു 36ാം മിനിറ്റിൽ രണ്ടാമത്തെ ബാച്ചും വിക്ഷേപിച്ചു. ഇനി 20 ഉപഗ്രഹങ്ങളാണു വിക്ഷേപിക്കാനുള്ളത്. താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കുള്ള എൽവിഎം 3 എന്ന വിക്ഷേപണ വാഹനത്തിന്റെ എറ്റവും ഭാരമേറിയ ദൗത്യമായിരുന്നു ഇത്. ആകെ 5805 കിലോഗ്രാം ഭാരമാണു 455 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. വിക്ഷേപണം കഴിഞ്ഞു പത്തൊന്‍പതാം മിനിറ്റിൽ ആദ്യ ഉപഗ്രഹം വേർപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണു മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്തേക്ക് എത്തിച്ചത്.
ദൗത്യത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവരെ ഇസ്രോ ചെയർമാൻ സോമനാഥ് അനുമോദിച്ചു. ഭാരമുള്ള പേലോഡുകളെ ഭ്രമണപഥത്തിൽ എത്തിക്കാമെന്ന് വീണ്ടും ഇസ്രോ തെളിയിച്ചെന്നും കൂടുതൽ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇസ്രോ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ പിഎസ്എൽവിയുടെ വാണിജ്യ വിക്ഷേപണം ഉണ്ടാകുമെന്നു ചെയർമാൻ വ്യക്തമാക്കി.
ഈ സാങ്കേതിക വിദ്യയുടെയും രണ്ടാം പരീക്ഷണമാണിത്. 2022 ഒക്ടോബറിൽ എൽവിഎം 3 ഉപയോഗിച്ചുള്ള ആദ്യ വണ്‍ വെബ്ബ് ദൗത്യത്തിലാണ് ഈ സംവിധാനം ആദ്യമായി പരീക്ഷിച്ചത്. രണ്ടു വിക്ഷേപണങ്ങൾക്കുമായി ആയിരം കോടി രൂപയുടെ കരാറാണ് ന്യൂ സപേസ് ഇന്ത്യ വഴി വണ്‍ വെബ്ബ് ഇസ്രോയ്ക്കു നൽകുന്നതെന്നാണു റിപ്പോർട്ട്. യഥാർഥ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഈ ദൗത്യംകൂടി വിജയകരമായി പൂർത്തിയാക്കുന്നതോടെ ബഹിരാകാശ വിപണയിൽ ഐഎസ്ആർഒയുടെയും എൽവിഎം 3യുടെയും മൂല്യമുയരും. വണ്‍ വെബ്ബിനും ഈ വിക്ഷേപണം പ്രധാനപ്പെട്ടതാണ്. ലോകവ്യാപക ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം ലക്ഷ്യമിടുന്ന വണ്‍വെബ്ബിന് ഈ ദൗത്യത്തോടെ അവരുടെ ശൃംഖല പൂർത്തിയാക്കാനാകും. ’ഇന്ത്യയിൽനിന്നുള്ള വണ്‍വെബിന്റെ രണ്ടാമത്തെ ഉപഗ്രഹ വിന്യാസമാണിത്. ദൗത്യം യുകെയും ഇന്ത്യൻ ബഹിരാകാശ വ്യവസായങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതാണ്’ -വണ്‍വെബ് വൃത്തങ്ങൾ വ്യക്തമാക്കി. ഈ വർഷംതന്നെ ആഗോള സേവനങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഭാരതി എയർടെൽ ആണ് കന്പനിയിലെ പ്രധാന നിക്ഷേപകരിലൊന്ന്.
റിക്രൂട്ട്മെന്റ് പരീക്ഷ: കാലാവധി ആറു മാസമായി ചുരുക്കണമെന്നു ശിപാർശ
ന്യൂഡൽഹി: സിവിൽ സർവീസ് ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളുടെ സമയപരിധി പരമാവധി ആറു മാസമായി കുറയ്ക്കണമെന്നു ശിപാർശ. സിവിൽ സർവീസ് പരീക്ഷയുടെ റിക്രൂട്ട്മെന്റ് കാലാവധി 15 മാസമായി തുടരുന്നത് ഉദ്യോഗാർഥികളുടെ ഊർജസ്വലത നഷ്ടമാകുന്നതിനും മാനസികസമ്മർദത്തിനും കാരണമാകുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, നീതിന്യായ വകുപ്പുകളുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണു കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷനോട് ഇക്കാര്യം ശിപാർശ ചെയ്തത്. സിവിൽ സർവീസ് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായതിന്റെ കാരണം യുപിഎസ്സി പരിശോധിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. 2022ൽ സിവിൽ സർവീസ് പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്ത 11.35 ലക്ഷം വിദ്യാർഥികളിൽ 5.73 ലക്ഷം വിദ്യാർഥികൾ മാത്രമാണു പരീക്ഷയെഴുതിയത്.
പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ച് അന്തിമഫലം പുറത്തിറങ്ങുന്നതിനു 15 മാസമാണ് നിലവിലെ കാലാവധി. സിവിൽ സർവീസ് ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളുടെ കാലാവധി ആറു മാസത്തിൽ കവിയുന്നത് ഉദ്യോഗാർഥികളുടെ വിലപ്പെട്ട സമയം പാഴാക്കുകയും മാനസികാരോഗ്യം തകരാറിലാക്കുകയും ചെയ്യുമെന്ന് സമിതി വ്യക്തമാക്കി.
പരീക്ഷയുടെ നിലവാരത്തിനു കുറവുണ്ടാകാതെ പരീക്ഷാ കാലാവധി കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ യുപിഎസ്സി കൈക്കൊള്ളണമെന്നും കഴിഞ്ഞ അഞ്ചു വർഷം പരീക്ഷാഫീസ് ഇനത്തിൽ ഉദ്യോഗാർഥികളിൽനിന്ന് ഈടാക്കിയ തുകയുടെ വിവരങ്ങളും യുപിഎസ്സി സമർപ്പിക്കണമെന്നും പാർലമെന്ററി സമിതി ആവശ്യപ്പെട്ടു.
അയോഗ്യനായ എംപി: ട്വിറ്ററിൽ തിരുത്തലുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ട്വിറ്റർ അക്കൗണ്ടിൽ തിരുത്തലുമായി രാഹുൽ ഗാന്ധി. മെംബർ ഓഫ് പാർലമെന്റ് എന്ന സ്ഥാനത്തു അയോഗ്യനാക്കിയ എംപി എന്നാണു രാഹുൽ എഴുതിച്ചേർത്തത്.
ട്വിറ്റർ അക്കൗണ്ടിന്റെ പേരിനു താഴെയായി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് അംഗം, അയോഗ്യനായ എംപി എന്നാണ് ഇപ്പോൾ നൽകിയിട്ടുള്ള വിശദീകരണം. വിവാദ മോദിപരാമർശത്തെ തുടർന്നുള്ള സൂറത്ത് കോടതിവിധിക്കു പിന്നാലെ രാഹുൽഗാന്ധി എംപി സ്ഥാനത്തു തുടരുന്നതിന് അയോഗ്യനെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരുന്നു. തുടർന്നാണു ട്വിറ്ററിൽ എംപി എന്നതിനു പകരം അയോഗ്യനാക്കിയ എംപി എന്നു രാഹുൽ തിരുത്തിയത്.
പ്രതിഷേധം കടുക്കുമെന്ന് കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനു പിന്നാലെ ആരംഭിച്ച കോണ്‍ഗ്രസിന്റെ സത്യഗ്രഹസമരം വരാനിരിക്കുന്ന സമരങ്ങളുടെ തുടക്കമാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വരുംദിവസങ്ങളിൽ പാർലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽഗാന്ധിയുടെ സഭാംഗത്വം മരവിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഇന്നലെ സത്യഗ്രഹം സംഘടിപ്പിച്ചു.
അഹമ്മദാബാദിലെ ലാൽ ദർവാസയിൽ പ്രതിഷേധിക്കാനെത്തിയ ഗുജറാത്ത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ ജഗദീഷ് താഹോർ, പ്രതിപക്ഷ നേതാവ് അമിത് ചാവ്ദ, പാർട്ടി നേതാവ് ഭരത് സിംഗ് സോളങ്കി എന്നിവരെ പോലീസ് തടഞ്ഞുവച്ചു. രാജസ്ഥാനിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര, മന്ത്രി പ്രതാപ് സിംഗ് ഖച്ചരിയവാസ്, മറ്റു നേതാക്കൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പിനു മുമ്പേ കര്‍ണാടകയില്‍ ഉറിഗൗഡ, നഞ്ചെഗൗഡ വിവാദം
ബംഗളൂരു: തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാന്‍ പുതിയ വിവാദവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വൊക്കലിഗ നായകരായ ഉറിഗൗഡയും നഞ്ചെഗൗഡയും ചേര്‍ന്നാണ് 1799 ലെ നാലാം മൈസൂരു യുദ്ധത്തില്‍ ടിപ്പു സുല്‍ത്താനെ കൊലപ്പെടുത്തിയതെന്ന ‘പുതിയ’ചരിത്രഭാഷ്യമാണു വിവാദമാകുന്നത്. കോണ്‍ഗ്രസും ജനതാദളുമുള്പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് വെറുമൊരു കെട്ടുകഥയായി തള്ളിക്കളയുമ്പോള്‍ ഇതാണു യഥാര്‍ഥ ചരിത്രമെന്നാണു ബിജെപി നേതാക്കളുടെ വാദം.
മൈസൂരു സര്‍വകലാശാലാ വിസിയായിരുന്ന പ്രഫ.ഡി. ജവരെ ഗൗഡ മാണ്ഡ്യ മേഖലയുടെ ചരിത്രമുള്ക്കൊള്ളിച്ച് 2006ല്‍ തയാറാക്കിയ "സുവര്‍ണ മാണ്ഡ്യ’ എന്ന പുസ്തകത്തിലാണ് ഉറി ഗൗഡ, നഞ്ചെഗൗഡ എന്നിവരെക്കുറിച്ചും ടിപ്പുവിനെതിരായ യുദ്ധത്തില്‍ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ചും പരാമര്‍ശമുള്ളത്. അടുത്തിടെ മന്ത്രിമാരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഇത് ഏറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു.ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെക്കാലമായി കര്‍ണാടകയില്‍ വൈകാരിക വിഷയമാണ്.
കോണ്‍ഗ്രസ്, ജനതാദള്‍ കക്ഷികള്‍ ടിപ്പുവിനെ സ്വാതന്ത്ര്യസമര സേനാനിയായി കാണുമ്പോള്‍, ടിപ്പു ഇതരസമുദായക്കാര്ക്കുനേരേ കടുത്ത പീഡനങ്ങള്‍ നടത്തിയ മതവാദിയായിരുന്നുവെന്നാണു ബിജെപിയുടെ
പക്ഷം. സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ തലത്തില്‍ നടത്തിയിരുന്ന ടിപ്പു ജയന്തി ആഘോഷങ്ങള്‍ ബിജെപി അധികാരത്തിലെത്തിയതോടെ ഉപേക്ഷിച്ചിരുന്നു. ടിപ്പുവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ സംസ്ഥാനത്തു പലവട്ടം സംഘർഷങ്ങളുമുണ്ടായിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ക്കൊപ്പം മറാഠാ സൈന്യവും ഹൈദരാബാദ് നൈസാമിന്റെ സേനയും ചേര്‍ന്നാണ് 1799 ലെ അവസാനയുദ്ധത്തില്‍ ടിപ്പുവിനെ നേരിട്ടതെന്നാണു ചരിത്രപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നത്.
ടിപ്പുവിന്റെ പക്ഷത്തുനിന്ന് കൂറുമാറി നൈസാമിനൊപ്പം ചേര്‍ന്ന മിര്‍ ജാഫര്‍ എന്ന പടനായകന്റെ സഹായത്തോടെയാണ് ഇവര്‍ ടിപ്പുവിനെ കൊലപ്പെടുത്തിയതെന്നാണു ഭൂരിഭാഗം ചരിത്രകാരന്മാരുടെയും നിഗമനം.
നൈസാമിന്റെ സൈന്യത്തിന്റെയും മിര്‍ ജാഫറിന്റെയും പങ്കാളിത്തംതന്നെ യുദ്ധത്തില്‍ വര്‍ഗീയമായ ചേരിതിരിവ് ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ടിപ്പുവിന്റെ ഭരണകാലത്ത് കൊടിയ പീഡനങ്ങളേറ്റു വാങ്ങിയ വൊക്കലിഗര്‍ ഉറിഗൗഡയുടെയും നഞ്ചെഗൗഡയുടെയും നേതൃത്വത്തില്‍ പ്രതികാരത്തിനായി തയാറെടുത്ത് നൈസാമിനൊപ്പം ചേര്ന്നിരുന്നതായാണു ബിജെപി അനുകൂല ചരിത്രകാരന്മാരുടെ പക്ഷം. ഇവരാണ് യുദ്ധത്തിന്റെ മുന്നണിയില്‍നിന്നു ടിപ്പുവിനു നേരേ വെടിയുതിര്‍ത്തതെന്നും അവര്‍ പറയുന്നു. ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ മുനിരത്ന ഇതുമായി ബന്ധപ്പെട്ട് സിനിമ നിര്മിക്കുമെന്നുകൂടി പ്രഖ്യാപിച്ചതോടെ വിവാദം കത്തിപ്പടരുകയായിരുന്നു.
എന്നാല്‍, കൃത്യമായ തെളിവില്ലാത്ത കഥകളുടെ പേരില്‍ സംസ്ഥാനത്തെ സമുദായ സൗഹാര്‍ദം തകര്‍ക്കരുതെന്ന നിലപാടുമായി വൊക്കലിഗ സമുദായാചാര്യന്മാര്തന്നെ ഇറങ്ങിയതോടെ ബിജെപി പ്രതിരോധത്തിലായി. വൊക്കലിഗ സമുദായത്തില്‍ പെട്ട ഡി.കെ. ശിവകുമാറിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വൊക്കലിഗര്‍ക്കും മുസ്ലിംകള്ക്കുമിടയില് ഭിന്നത സൃഷ്ടിച്ച് മുതലെടുപ്പു നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണത്തിനും ഇതോടെ മൂര്‍ച്ച കൂടി.
സമുദായത്തിന്റെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെ സിനിമ നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്നു ബിജെപി നേതാക്കള്‍ പിന്മാറിയിട്ടുണ്ട്. വിവാദവിഷയങ്ങള്‍ മാറ്റിനിര്‍ത്തി വികസനനേട്ടങ്ങള്‍ അവതരിപ്പിച്ചാകും പ്രചാരണത്തിനിറങ്ങുകയെന്ന വിശദീകരണവുമായി മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ പ്രതിഷേധം അറിയിച്ചു
ന്യൂഡൽഹി: കാനഡയിലെ ഇന്ത്യൻ എംബസിക്കു മുന്നിലെ ഖലിസ്ഥാൻവാദികളുടെ നടത്തിയ പ്രതിഷേധത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഹൈക്കമ്മീഷണർ കാമറോൺ മക്കെയെയാണ് ശനിയാഴ്ച വിളിച്ചുവരുത്തിയത്.
കാനഡയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾക്കു പുറത്തുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ ഇന്ത്യ ശക്തമായ അതൃപ്തി അറിയിച്ചു. മാർച്ച് 19ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ്കുമാർ വർമയ്ക്ക് ബ്രിട്ടീഷ് കൊളംബിയയിലെ പരിപാടിയിൽനിന്ന് പ്രതിഷേധത്തെത്തുടർന്ന് വിട്ടുനിൽക്കേണ്ടി വന്നു. പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകൻ സമീർ കൗശലിനു മർദനമേറ്റു. ഈയിടെ കാനഡയിൽ ഹിന്ദുക്ഷേത്രങ്ങൾക്കു നേർക്കും ആക്രമണങ്ങളുണ്ടായി.
അധികാരത്തിലെത്തിയാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കും: ഡി.കെ. ശിവകുമാർ
ബംഗളൂരു: കർണാടകയിൽ അധികാരത്തിലെത്തിയാൽ മുസ്ലിംകൾക്കു നല്കിവന്നിരുന്ന നാലു ശതമാനം ഒബിസി സംവരണം പുനഃസ്ഥാപിക്കുമെന്നു കോൺഗ്രസ്.
മുസ്ലിം സംവരണം റദ്ദാക്കിയ കർണാടക സർക്കാരിന്റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞു. മുസ്ലിംകൾക്കുണ്ടായിരുന്ന നാലു ശതമാനം സംവരണം റദ്ദാക്കി വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്കു തുല്യമായി നല്കാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇഡബ്ല്യുഎസ് സംവരണം മാത്രമേ ഇനി മുസ്ലിംകൾക്കു ലഭിക്കൂ. സർക്കാർ തീരുമാനത്തെ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്.
മുസ്ലിംകളെ ഒബിസി പട്ടികയിൽനിന്ന് ഒഴിവാക്കിയതിന് അടിസ്ഥാനമില്ലെന്ന് ശിവകുമാർ പറഞ്ഞു. സ്വത്തുപോലെ വിതരണം ചെയ്യേണ്ടതാണ് സംവരണം എന്ന് അവർ (സർക്കാർ) വിചാരിക്കുന്നു. ഇത് സ്വത്തല്ല. ന്യൂനപക്ഷങ്ങളുടെ അവകാശമാണ്. ന്യൂനപക്ഷവിഭാഗം നമ്മുടെ സഹോദരങ്ങളും കുടുംബാംഗങ്ങളുമാണ്. മുഴുവൻ വൊക്കലിഗക്കാരും വീരശൈവ-ലിംഗായത്ത് വിഭാഗങ്ങളും ഈ വാഗ്ദാനം തള്ളിക്കളയും-ശിവകുമാർ പറഞ്ഞു.
ഇതിനിടെ, മുസ്ലിം സംവണം റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിട്ടുണ്ട്.
നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കാം; പോർട്ടൽ പ്രവർത്തനസജ്ജം
ന്യൂഡൽഹി: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന ഫോണുകൾ മോഷ്ടിക്കപ്പെട്ടതല്ലെന്നു ഉറപ്പാക്കുന്നതിനും സഹായിക്കുന്ന കേന്ദ്ര ടെലികോം വകുപ്പിന്റെ പോർട്ടൽ പ്രവർത്തനമാരംഭിച്ചു. ഈ സംവിധാനം വഴി ഫോണ്‍ നഷ്ടപ്പെട്ട ഒരാൾക്ക് അതിവേഗം പരാതി രജിസ്റ്റർ ചെയ്യാനാകും. ഫോണ്‍ നഷ്ടപ്പെട്ടെന്നു ഉറപ്പായാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് ആദ്യഘട്ടം. അതിനുശേഷം വെബ്സൈറ്റിൽ പരാതി സ്വയം രജിസ്റ്റർ ചെയ്യണം.
ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നന്പറുള്ള ഫോണുകളുടെ വിവരങ്ങൾ മാത്രമേ പുതിയ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനാകൂ. പരാതി സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ നന്പറും പരാതിയുടെ ഡിജിറ്റൽ കോപ്പിയും ചേർക്കണം. ഐഎംഇഐ നന്പറും നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരിക്കുന്ന സിംകാർഡിലെ നന്പറും (ഫോണ്‍നന്പർ) ഇമെയിൽ അഡ്രസും നൽകിയാൽ നഷ്ടപ്പെട്ട ഫോണ്‍ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താം. https://www.ceir.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
ഹാൽദിയ ഡോക് തെരഞ്ഞെടുപ്പിൽ ഇടത്-കോൺഗ്രസ് സഖ്യത്തിനു സന്പൂർണ വിജയം
കോൽക്കത്ത: ബംഗാളിലെ പൂർബ മേദിനിപുർ ജില്ലയിലെ ഹാൽദിയ ഡോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഇടത്-കോൺഗ്രസ് സഖ്യത്തിനു സന്പൂർണ വിജയം. ആകെയുള്ള 19 സീറ്റുകളും സഖ്യം നേടി.
തൃണമൂൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ തവണ എല്ലാ സീറ്റും തൃണമൂൽ കോൺഗ്രസിനായിരുന്നു. ആകെയുള്ള 737 വോട്ടർമാരിൽ 694 പേർ വോട്ട് ചെയ്തു. ഇടത്-കോൺഗ്രസ് സഖ്യത്തിന്റെ ട്രേഡ് യൂണിയനുകൾ, തൃണമൂലിന്റെ ട്രേഡ് യൂണിയനായ ഐഎൻടിടിയുസി, ബിജെപിയുടെ ബിഎംഎസ് എന്നിവയാണു മത്സരിച്ചത്. 13 വർഷത്തിനിടെ ആദ്യമായാണ് തൃണമൂൽ പരാജയം നേരിട്ടത്.
ഓരോ രണ്ടു വർഷം കൂടുന്പോഴാണ് തെരഞ്ഞെടുപ്പു നടക്കുക. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു നടന്ന തെരഞ്ഞെടുപ്പിലെ വിജയം ഇടത്-കോൺഗ്രസ് സഖ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
"മാപ്പു പറയാൻ എന്റെ പേര് സവർക്കറെന്നല്ല' , ആഞ്ഞടിച്ച് രാഹുൽ
സെബി മാത്യു
ന്യൂഡൽഹി: മാപ്പു പറയാൻ തന്റെ പേര് സവർക്കർ എന്നല്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി. ലണ്ടൻ പ്രസംഗത്തിലും മോദിസമുദായത്തെ അപമാനിച്ചു എന്നാരോപിച്ചും രാഹുൽഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെടുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. “എന്റെ പേര് സവർക്കറെന്നല്ല. ഞാനൊരു ഗാന്ധിയാണ്. ഞാൻ മാപ്പ് പറയില്ല’’ എന്നാണു രാഹുൽ പറഞ്ഞത്.
ആജീവനാന്തം അയോഗ്യനാക്കിയാലും ജീവപര്യന്തം ജയിലിൽ അടച്ചാലും പോരാട്ടം തുടരുകതന്നെ ചെയ്യും. എന്നെയൊന്നു നോക്കൂ, എനിക്കു വല്ല കുലുക്കവുമുണ്ടോ എന്ന മട്ടിലായിരുന്നു രാഹുലിന്റെ അടുത്ത ഡയലോഗ്. “എന്നെ കണ്ടാൽ ദുഃഖിതനാണെന്നു തോന്നുന്നുണ്ടോ, ഞാൻ അങ്ങേയറ്റം ഉത്സാഹവാനല്ലേ’’പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അവർക്ക് എന്നെ ശരിക്കുമറിയില്ല, ഞാൻ അവരെക്കണ്ടു ഭയക്കാനൊന്നും പോകുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. പത്രസമ്മേളനത്തിൽ രാഹുലിന്റെ വാക്കുകൾ കേൾക്കാൻ സഹോദരി പ്രിയങ്ക ഗാന്ധിയും മാധ്യമപ്രവർത്തകർക്കിടയിൽ ഇരിപ്പുണ്ടായിരുന്നു.
കോടതിവിധിക്കും അയോഗ്യനാക്കിയതിനും പിന്നാലെ തന്നെ പിന്തുണച്ചു രംഗത്തെത്തിയ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും രാഹുൽ നന്ദി പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയതിനുശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സർക്കാരിനുമെതിരേ രൂക്ഷവിമർശനങ്ങളാണു രാഹുൽ നടത്തിയത്.
താൻ അടുത്തതായി എന്താണു പറയാൻ പോകുന്നതെന്നോർത്ത് മോദിക്കു പേടിയാണ്. അയോഗ്യനാക്കിയതിന്റെ കാരണവുമതാണ്. മോദിയുടെ കണ്ണുകളിലെ ഭയവും നേരിട്ടു കണ്ടതാണ്. അതുകൊണ്ടുതന്നെയാണ് പാർലമെന്റിനുള്ളിൽ, തന്നെ സംസാരിക്കാൻ അവർ അനുവദിക്കാത്തതെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ അന്താരാഷ്ട്ര ശക്തികളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന ബിജെപിയുടെ ആരോപണവും രാഹുൽ തള്ളിക്കളഞ്ഞു. താൻ ഇന്ത്യാവിരുദ്ധശക്തികളെ സഹായിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഈ ആരോപണങ്ങൾക്കു പാർലമെന്റിൽ മറുപടി പറയാൻ അവസരം തരണമെന്നു സ്പീക്കറോട് ആവശ്യപ്പെട്ടതാണ്. എന്നാൽ, സ്പീക്കർ അനുവദിച്ചില്ല. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്കും സത്യത്തിനുംവേണ്ടി പോരാടുക എന്നതു മാത്രമാണ് ഒരേയൊരു ലക്ഷ്യം. ആജീവനാന്തം അയോഗ്യത കൽപ്പിച്ചാലും ജീവപര്യന്തം ജയിലിൽ അടച്ചാലും താൻ ഇതേ പാതയിൽ മുന്നോട്ടുതന്നെ നീങ്ങുമെന്നും രാഹുൽ വ്യക്തമാക്കി.
പിന്നാക്കസമുദായ വിരുദ്ധനായി ബിജെപി തന്നെ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് മറ്റു വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. താൻ ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ. അദാനിക്കു ധാരാളം വ്യാജ കന്പനികളുണ്ട്. 20,000 കോടിയോളം രൂപയാണ് ഈ കന്പനികളിൽ നിക്ഷേപിച്ചിരിക്കുന്നത്. അത് അദാനിയുടെ പണവുമല്ല. അപ്പോൾ പിന്നെ ആ പണം മുഴുവൻ ആരുടേതാണെന്നും രാഹുൽ ചോദിച്ചു.
അദാനിയും മോദിയുമായുള്ള അടുത്ത ബന്ധത്തിന്റെ തെളിവ് താൻ പാർലമെന്റിന്റെ മേശപ്പുറത്തു വച്ചതാണ്. അദാനിക്കു വിമാനത്താവളങ്ങൾ പതിച്ചു നൽകുന്നതിനുവേണ്ടി നിയമങ്ങൾ എങ്ങനെയൊക്കെ ഭേദഗതി ചെയ്തുവെന്നു വിശദീകരിച്ച് ലോക്സഭാ സ്പീക്കർക്ക് കത്തു നൽകിയതാണ്. എന്നാൽ, ഒരു പ്രതികരണവും ഉണ്ടായില്ല. പകരം തന്റെ പ്രസംഗം ലോക്സഭയുടെ രേഖകളിൽനിന്നു നീക്കം ചെയ്യുകയാണുണ്ടായത്.
ബിജെപി മന്ത്രിമാർ തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾക്കു മറുപടി പറയാൻ അവസരം തരണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടും അനുമതി ലഭിച്ചില്ല. ഇക്കാര്യം സ്പീക്കറോട് നേരിട്ടു ചോദിച്ചപ്പോൾ നിങ്ങളെ സംസാരിക്കാൻ അനുവദിക്കാൻ എനിക്കു കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും രാഹുൽ വ്യക്തമാക്കി.
ഇപ്പോൾ നടപ്പാക്കിയ അയോഗ്യതയടക്കം ബിജെപി മന്ത്രിമാരും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാംതന്നെ അദാനി വിഷയത്തിൽനിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി മാത്രമുള്ളതാണ്. അവരെ സംബന്ധിച്ച് രാജ്യം എന്നുവച്ചാൽ അദാനിയും അദാനി എന്നാൽ രാജ്യവുമാണ്.
താൻ എപ്പോഴും എല്ലാക്കാലത്തും സാഹോദര്യത്തെക്കുറിച്ചു സംസാരിക്കുന്ന വ്യക്തിയാണ്. താൻ പറഞ്ഞത് ഒബിസി വിഭാഗത്തെക്കുറിച്ചല്ല. സർക്കാരിന്റെ ഇപ്പോഴത്തെ അങ്കലാപ്പ് പ്രതിപക്ഷത്തിന് ഗുണം ചെയ്യുകയേയുള്ളൂവെന്നും രാഹുൽ പറഞ്ഞു.
ആഗോള മാധ്യമങ്ങളിൽ നിറഞ്ഞ് രാഹുൽ
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കേന്ദ്രസർക്കാരും ബിജെപിയും നിശബ്ദനാക്കാൻ ശ്രമിച്ച രാഹുൽഗാന്ധിയുടെ ശബ്ദത്തിന് ദേശീയ, പ്രാദേശിക മാധ്യമങ്ങൾക്കുപുറമേ ആഗോള മാധ്യമ വന്പന്മാരും വൻ പ്രാധാന്യം നൽകി.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അടക്കം ലോകനേതാക്കളും രാഹുൽ ഗാന്ധിയുടെ ജയിൽശിക്ഷയെക്കുറിച്ചും പാർലമെന്റംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയതിനെക്കുറിച്ചും പരാമർശിച്ചതും കേന്ദ്രത്തിനു തിരിച്ചടിയായി.
ബിബിസി, സിഎൻഎൻ, റോയിട്ടേഴ്സ്, ദ ഗാർഡിയൻ തുടങ്ങിയ ആഗോള മാധ്യമങ്ങൾ രാഹുലിന്റെ കേസും ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതും അടക്കമുള്ള സംഭവങ്ങളെക്കുറിച്ച് ഒന്നിലേറെ വിശദ റിപ്പോർട്ടുകളാണു പ്രസിദ്ധീകരിച്ചത്. ലോകപ്രശസ്തമായ മാധ്യമങ്ങളുടെ ഓണ്‍ലൈൻ എഡീഷനുകളിൽ ഇന്നലത്തെ രാഹുലിന്റെ പത്രസമ്മേളനത്തിന്റെ വിശദാംശങ്ങളും നൽകി.
ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിയുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചും അപ്പീൽ നൽകാനുള്ള പദ്ധതിയെക്കുറിച്ചും അറിയാമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് ഫർഹാൻ ഹഖ് പ്രതികരിച്ചു. ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ഗുട്ടെറസിന് ആശങ്കയുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായാണ് യുഎൻ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഇക്കാര്യം വിശദീകരിച്ചത്. ഈ ഘട്ടത്തിൽ അതേക്കുറിച്ചു ഇത്രമാത്രമേ പറയാൻ കഴിയൂവെന്നും വക്താവ് പറഞ്ഞു.
“അവർ ഒരു ശബ്ദം നിശബ്ദമാക്കാൻ ശ്രമിച്ചു. ഇപ്പോൾ ലോകത്തിന്റെ എല്ലാ കോണുകളിലും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു’ എന്നാണ് ഡോ. ശശി തരൂർ എംപി ട്വിറ്ററിൽ ചൂണ്ടിക്കാട്ടിയത്. ഗാർഡിയൻ ഓസ്ട്രേലിയ, സ്പാനിഷ് ടെലിമുണ്ടോ, ജർമനിയുടെ ഫ്രാങ്ക്ഫർട്ടർ ആൾജെമൈൻ, സൗദി അറേബ്യയിലെ അഷ്റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്ഐ, സിഎൻഎൻ ബ്രസീൽ എന്നിവയുടെ വാർത്താ റിപ്പോർട്ടുകളുടെ കട്ടിംഗുകൾ കൂടി ചേർത്തായിരുന്നു തരൂരിന്റെ ട്വീറ്റ്. നിരവധി പേർ ഇതു വീണ്ടും ട്വീറ്റ് ചെയ്തതോടെ രാഹുലിനെതിരായ നടപടി ലോകമെങ്ങും ചർച്ചയായി.
"ഇന്ത്യാസ് പാർലമെന്റ് സ്ട്രിപ്സ് രാഹുൽഗാന്ധി ഓഫ് ലോമേക്കർ സ്റ്റാറ്റസ് ആഫ്റ്റർ ഡിഫമേഷൻ കൺവിക്ഷൻ’ (മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ പാർലമെന്റ് രാഹുൽഗാന്ധിയുടെ നിയമനിർമാതാവ് പദവി റദ്ദാക്കി) എന്ന വലിയ തലക്കെട്ടോടെയാണ് രാഹുലിന്റെ ഫോട്ടോസഹിതം സിഎൻഎൻ റിപ്പോർട്ട് ചെയ്തത്.
പ്രതിരോധത്തിലായ ബിജെപി രാഹുലിനെതിരേ പ്രചാരണത്തിന്
ന്യൂഡൽഹി: രാഹുൽഗാന്ധിക്കെതിരേ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് ബിജെപി. രാഹുൽ ഒരു സമുദായത്തെ അപമാനിച്ചുവെന്നും കോടതി ആവശ്യപ്പെട്ടിട്ടും മാപ്പു പറയാൻ തയാറായില്ലെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. രാഹുൽഗാന്ധിയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നുണ പറയുന്നതും ദുരാരോപണങ്ങൾ ഉന്നയിക്കുന്നതും രാഹുലിന്റെ ശീലമാണ്. രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. മാനനഷ്ടക്കേസിൽ രാഹുൽഗാന്ധിയെ ശിക്ഷിച്ചതും തുടർന്നുള്ള അയോഗ്യതയും അദാനി ഗ്രൂപ്പ് വിഷയം ഉന്നയിച്ചതുമായി ബന്ധപ്പെട്ടതാണെന്ന വാദം രവിശങ്കർ പ്രസാദ് തള്ളി. രാഹുൽ ഒബിസി വിഭാഗത്തെ അപമാനിച്ചുവെന്നും ഈ വിഷയം രാജ്യത്തുടനീളമുള്ള ബിജെപി പ്രവർത്തകർ ഗൗരവത്തോടെ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരേ രാഹുൽഗാന്ധി ആഞ്ഞടിച്ചതോടെയാണ് മറുപടിയുമായി രവിശങ്കർ പ്രസാദ് എത്തിയത്.
രാഹുൽഗാന്ധിയുടേത് വ്യാജ ആരോപണങ്ങളാണെന്നും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. ലോക്സഭയിൽനിന്ന് അയോഗ്യനാക്കുന്ന ആദ്യ അംഗമല്ല രാഹുൽ. ബിജെപി എംപിമാരെപ്പോലും അയോഗ്യരാക്കിയിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
ജനപ്രതിനിധികളെ ശിക്ഷിച്ചാലുടൻ അയോഗ്യരാക്കുന്നതിനെതിരേ ഹർജി
ന്യൂഡൽഹി: ജനപ്രതിനിധികളെ ക്രിമിനൽ കേസുകളിൽ ശിക്ഷിച്ചാലുടൻ അയോഗ്യരാക്കുന്നതിനെതിരേ സുപ്രീംകോടതിയിൽ ഹർജി. മാനനഷ്ട കേസുകളിൽ രണ്ടു വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടാലുടൻ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന നടപടി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണു ഹർജിയിലെ ആവശ്യം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (മൂന്ന്) വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ആഭാ മുരളീധരനാണു ഹർജി നൽകിയത്.
ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (മൂന്ന്) വകുപ്പ് രാഷ്ട്രീയ എതിരാളികൾക്കെതിരേ സർക്കാർ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. രാഹുൽഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കിടെയാണു ഹർജി കോടതിയിലെത്തുന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് രാഷ്ട്രീയ എതിരാളികൾക്കെതിരേ സർക്കാർ വ്യാപകമായി ഉപയോഗിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഈ വകുപ്പനുസരിച്ച് എംപിമാരോ എംഎൽഎമാരോ ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ സ്വഭാവികമായും അയോഗ്യരാക്കപ്പെടും. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായസ്വാതന്ത്ര്യം ഈ വകുപ്പിലൂടെ ഹനിക്കപ്പെടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതത് മണ്ഡലത്തിലെ വോട്ടർമാർ നൽകിയ ചുമതലകൾ നിർവഹിക്കുന്നതിൽനിന്ന് ഈ വകുപ്പ് ജനപ്രതിനിധികളെ തടയുന്നുവെന്നും 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (1), എട്ട് എ, ഒന്‍പത്, ഒന്‍പത് എ, പത്ത്, പത്ത് എ, പതിനൊന്ന് എന്നിവയ്ക്കു വിരുദ്ധമാണ് വകുപ്പ് എട്ട് (മൂന്ന്) എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അയോഗ്യത പരിഗണിക്കുന്പോൾ ശിക്ഷിക്കപ്പെട്ടു എന്നതിലുപരി കുറ്റകൃത്യത്തിന്റെ സ്വഭാവം, പ്രതികളുടെ പങ്ക്, ധാർമിക വ്യതിയാനം തുടങ്ങിയ ഘടകങ്ങളും പരിഗണിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തു ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുകയെന്നതായിരുന്നു നിയമത്തിന്റെ ഉദ്ദേശമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ക്രിമിനൽ കേസുകളിൽ കുറഞ്ഞത് രണ്ടുവർഷം തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാകുമെന്ന് 2013-ലെ ലില്ലി തോമസ് കേസിലാണ് സുപ്രീംകോടതി വിധിച്ചത്.
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് ശിക്ഷാവിധിക്കെതിരേ അപ്പീൽ നൽകാൻ മൂന്നു മാസത്തെ സമയം നൽകുന്നതാണ് സെക്ഷൻ എട്ട് (നാല്). ഈ വിധി പുനഃപരിശോധിക്കണമെന്നാണു ഹർജിക്കാരിയുടെ ആവശ്യം.
മാനനഷ്ടക്കേസിൽ സൂറത്ത് കോടതി വയനാട് എംപി രാഹുൽഗാന്ധിക്ക് രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കിയിരുന്നു. ഹർജിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുന്നതിനുമുന്പ് ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവംകൂടി കണക്കിലെടുക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു.
കർണാടകയിൽ 124 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു
ബംഗളൂരു: കർണാടകയിൽ 124 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ വരുണയിലും പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ കനക്പുരയിലും മത്സരിക്കും. സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്രയാണ് വരുണയിലെ സിറ്റിംഗ് എംഎൽഎ. ഇത്തവണ അദ്ദേഹം കോലാറിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് ഹൈക്കമാൻഡിന് സിദ്ധരാമയ്യ കോലാറിൽ മത്സരിക്കുന്നതിൽ താത്പര്യമില്ലായിരുന്നു.
യതീന്ദ്രയുടെ പേര് ആദ്യ പട്ടികയിലില്ല. വരുണയ്ക്കു പുറമേ മറ്റൊരു സീറ്റിലും മത്സരിക്കുമെന്നു സിദ്ധരാമയ്യ സൂചന നല്‍കിയിട്ടുണ്ട്. വരുണയിൽനിന്ന് ഇദ്ദേഹം 2008ലും 2013ലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബദാമി മണ്ഡലത്തിൽനിന്നാണ് കഴിഞ്ഞ തവണ സിദ്ധരാമയ്യ വിജയിച്ചത്. വെറും 1,600 വോട്ടായിരുന്നു ഭൂരിപക്ഷം.
ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ പ്രധാനമായും സിറ്റിംഗ് എംഎൽഎമാരാണുള്ളത്. തർക്കമില്ലാത്ത സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഏഴു തവണ ലോക്സഭാംഗമായ മുൻ കേന്ദ്രമന്ത്രി കെ.എച്ച്. മുനിയപ്പ സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തി. ദേവനഹള്ളിയിൽ മുനിയപ്പ മത്സരിക്കും. ഇദ്ദേഹത്തിന്റെ മകളും കെജിഎഫിലെ സിറ്റിംഗ് എംഎൽഎയുമായ എം. രൂപകലയ്ക്കും ടിക്കറ്റ് ലഭിച്ചു. തൊണ്ണൂറ്റിയൊന്നുകാരനായ മുൻ മന്ത്രി ഷാമനൂർ ശിവശങ്കരപ്പ ദാവനഗെരെ സൗത്തിലും മകൻ എസ്.എസ്. മല്ലികാർജുൻ ദാവനഗെരെ നോർത്തിലും മത്സരിക്കും.
മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര(കൊരട്ടഗെരെ), കെ.ജെ.ജോര്‍ജ് (സര്‍വജ്ഞ നഗര്‍), ആർ.വി. ദേശ്പാണ്ഡെ(ഹലിയാൽ), എച്ച്.കെ. പാട്ടീൽ(ഗഡക്), എം.ബി. പാട്ടീൽ(ബാബലേശ്വർ), പ്രിയങ്ക് ഖാർഗെ(ചിതാപുർ), കെ.ആർ. രമേശ്കുമാർ(ശ്രീനിവാസ്പുർ), സതീഷ് ജാർകിഹോളി(യെമകൻമാർദി), ദിനേശ് ഗുണ്ടുറാവു(ഗാന്ധിനഗർ) തുടങ്ങിയ പ്രമുഖരും സ്ഥാനാർഥിപ്പട്ടികയിൽ ഇടം കണ്ടു. ഈയിടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന പുട്ടണ്ണ, യു.ബി. ബൻകർ എന്നിവരും സ്ഥാനാർഥികളാണ്.
കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ എട്ട് മുസ്ലിംളുണ്ട്. 100 സീറ്റുകളിലേക്കുകൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. 224 മണ്ഡലങ്ങളാണു കർണാടകയിലുള്ളത്.
സൊറാബ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ ഇളയ മകന് മധു ബംഗാരപ്പയെ മത്സരിപ്പിക്കും. ബംഗാരപ്പയുടെ മൂത്ത മകനും സിറ്റിംഗ് എംഎല്‍എയുമായ കുമാര്‍ ബംഗാരപ്പ ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായേക്കും.
ബംഗളൂരു മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ബംഗളുരു: ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽനിന്ന് കൃഷ്ണരാജപുരംവരെ നീളുന്ന 13.71 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
4,249 കോടി രൂപ ചെലവിൽ നിർമിച്ച പാതയ്ക്ക് 12 സ്റ്റേഷനാണുള്ളത്. ഉദ്ഘാടനം ചെയ്ത മെട്രോയിൽ പ്രധാനമന്ത്രി യാത്ര നടത്തി. കർണാടക ഗവർണർ തവർചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. മേയിൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഈ വർഷം എട്ടു തവണയാണ് മോദി കർണാടകയിലെത്തിയത്.
മോദി വാഹനത്തിനു നേരെ യുവാവ് പാഞ്ഞടുത്തു
ബംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാവീഴ്ച. ദാവൻഗെരെയിൽ റോഡ്ഷോയ്ക്കിടെ, റോഡരികിൽ നിന്ന ആൾ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. മോദിയുടെ വാഹനത്തിനു തൊട്ടടുത്തെത്തിയ ആളെ സുരക്ഷാസേന പിടികൂടി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കാഷ്മീരിൽ ഫാക്ടറിയിൽ സ്ഫോടനം:ഒരാൾ മരിച്ചു
ജമ്മു: കാഷ്മീരിലെ സ്ക്രാപ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാംബ ജില്ലയിലെ ബാരിബ്രാഹ്മണ മേഖലയിലായിരുന്നു അപകടം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പഞ്ചാബ് മന്ത്രിക്ക് ഐപിഎസ് വധു
ചണ്ഡിഗഡ്: പഞ്ചാബ് മന്ത്രി ഹർജോത് സിംഗ് ബെയിൻസും ഐപിഎസ് ഓഫീസർ ജ്യോതി യാദവും ഇന്നലെ വിവാഹിതരായി. രൂപ്നഗർ ജില്ലയിലെ ഗുരുദ്വാരയിൽ സിക്ക് മതാചാരപ്രകാരമായിരുന്നു വിവാഹം.
അനന്ത്പുർ സാഹിബ് മണ്ഡലത്തിൽനിന്നാണ് ഹർജോത്(32) നിയമസഭാംഗമായത്. ഭഗവന്ത് മൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഇദ്ദേഹം. അനന്ത്പുർ സാഹിബിലെ ഗംഭീർപുർ ഗ്രാമക്കാരനാണ് ഹർജോത്. 2017ൽ ഇദ്ദേഹം സാഹ്നേവാൾ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പഞ്ചാബ് കേഡർ ഐപിഎസ് ഓഫീസറായ ജ്യോതി യാദവ് ഹരിയാനയിലെ ഗുരുഗ്രാം ജില്ലക്കാരിയാണ്. മാൻസ ജില്ലാ പോലീസ് ചീഫാണ് ജ്യോതി യാദവ്.
കൈക്കൂലിക്കേസ്: ഉദ്യോഗസ്ഥൻ കെട്ടിടത്തിൽനിന്നു ചാടി മരിച്ചു
രാജ്കോട്ട്: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഉദ്യോഗസ്ഥൻ കെട്ടിടത്തിൽനിന്നു ചാടി മരിച്ചു. ഡിജിഎഫ്ടിയിൽ ജോയിന്റ് ഡയറക്ടറായ ജാവ്രി മാൽ ബിഷ്ണോയ് (44) ആണു ജീവനൊടുക്കിയത്.
അഞ്ചു ലക്ഷം രൂപ കൈക്കൂലി മേടിച്ച കേസിൽ വെള്ളിയാഴ്ച ഇയാളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം ബിഷ്ണോയിയുടെ ഓഫീസിൽ സിബിഐ പരിശോധന നടത്തുന്പോഴാണ് ഇയാൾ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു ചാടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജ്യത്തിന്റെ വിദേശ വ്യാപാരനയം നടപ്പാക്കാൻ ഉത്തരവാദിത്വപ്പെട്ട സർക്കാർ ഏജൻസിയാണു ഡിജിഎഫ്ടി.
വൺവെബ് ഇന്ത്യ-2 വിക്ഷേപണം; കൗണ്ട് ഡൗൺ തുടങ്ങി
ശ്രീഹരിക്കോട്ട: എൽവിഎം3-എം3/വൺ വെബ് ഇന്ത്യ-2 ദൗത്യത്തിന്റെ കൗണ്ട് ഡൗൺ ഇന്നലെ ആരംഭിച്ചു. 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്ന പദ്ധതിയുടെ വിക്ഷേപണം ഇന്നു രാവിലെ ഒന്പതിനു നടക്കും.
ഇസ്രോയുടെ വാണിജ്യവിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായാണ് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെറ്റ്വർക്ക് ആക്സസ് അസോസിയേഷൻ ലിമിറ്റഡ് (വൺവെബ് ഗ്രൂപ്പ് ) കരാറിൽ ഒപ്പുവച്ചത്.
പദ്ധതിയുടെ ഭാഗമായി 36 ഉപഗ്രഹങ്ങൾ 2022 ഒക്ടോബർ 23ന് ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ജിഎസ്എൽവി മാർക്ക് 3 (എൽവിഎം-3) റോക്കറ്റാണു വിക്ഷേപണ വാഹനം.
സിബിഐക്കു മുന്നിൽ ഹാജരായി തേജസ്വി യാദവ്
ന്യൂഡൽഹി: റെയിൽവേ അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐക്കു മുന്നിൽ ഹാജരായി.
ഇതേ കേസിൽ തേജസ്വിയുടെ മാതാപിതാക്കളും മുൻ ബിഹാർ മുഖ്യമന്ത്രിമാരുമായിരുന്ന ലാലു പ്രസാദ് യാദവിനെയും റാബ്റി ദേവിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെയാണു ചോദ്യം ചെയ്യലിനായി തേജസ്വി ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയത്.
തേജസ്വിയെ അറസ്റ്റു ചെയ്യില്ലെന്ന് സിബിഐ നേരത്തെ ഡൽഹി ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു.
ലഷ്കർ ഭീകരരുടെ സഹായികൾ പിടിയിൽ
ശ്രീനഗർ: കാഷ്മീരിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരസംഘടനയുടെ സഹായികളായി പ്രവർത്തിക്കുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തു. അബ്രാർ അഹമ്മദ് വാനി, ഡാഷ് പെർവായിസ് എന്നിവരാണ് സുമ്ലർ ചെക്പോസ്റ്റിൽവച്ച് പിടിയിലായത്. ഇവരിൽനിന്നു രണ്ടു ചൈനീസ് ഗ്രനേഡുകൾ പിടിച്ചെടുത്തു.
ഗുജറാത്തിൽ 17 ജയിലുകളിൽ ഒരേസമയം മിന്നൽ പരിശോധന
അഹമ്മദാബാദ്: ഗുജറാത്ത് പോലീസ് സംസ്ഥാനത്തെ 17 ജയിലുകളിൽ ഒരേസമയം മിന്നൽ പരിശോധന നടത്തി.
പരിശോധനയിൽ ഏഴു മൊബൈൽ ഫോണുകൾ, മാരകായുധങ്ങൾ, ലഹരിവസ്തുക്കൾ എന്നിവ കണ്ടെത്തി. 1,700 പോലീസുകാർ പരിശോധനയിൽ പങ്കെടുത്തു. ആഭ്യന്തരസഹമന്ത്രി ഹർഷ് സംഘവിയുടെ നിർദേശത്തെത്തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പരിശോധന സിഎം ഡാഷ്ബോഡ് വഴി പരിശോധിച്ചു.
കണ്ണൂരിൽനിന്നു വിദേശവിമാനങ്ങളില്ല: കേന്ദ്ര വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിൽ വിദേശവിമാനങ്ങൾ അനുവദിക്കാനാകില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലെ വ്യത്യസ്ത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് നൽകിയ കത്തിനുള്ള മറുപടിയിലാണു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വ്യക്തമാക്കിയത്.
മെട്രോ അല്ലാത്ത നഗരങ്ങളിലേക്ക് വിദേശവിമാനങ്ങളെ അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് നിലവിൽ കേന്ദ്രസർ ക്കാരിനുള്ളതെന്നും മന്ത്രി നൽകിയ മറുപടിയിൽ വ്യക്തമാക്കി. എന്നാൽ, കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല വിമാനത്താവളത്തിന് അനുമതി നൽകുന്നതിനുള്ള വിഷയം പുതിയ വിമാനത്താവളങ്ങളെക്കുറിച്ചു പരിശോധിക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണെന്നു മന്ത്രി പറഞ്ഞു. ഭൂമിയുടെ ബാധ്യതകൾ തീർത്തുള്ള ലഭ്യത സംബന്ധിച്ചു വ്യക്തത വരുത്തണമെന്ന് പ്രസ്തുത കമ്മിറ്റി കെഎസ്ഐഡിസിക്കു നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കാസർഗോഡ് പെരിയയിൽ എയർസ്ട്രിപ്പ് നിർമിക്കുന്ന കാര്യത്തിൽ കേരള സർക്കാരിനോട് കൂടുതൽ വ്യക്തത തേടിയിരുന്നു. ഇക്കാര്യം പരിശോധിച്ചു പരിഗണിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു. നിലവിലെ നയമനുസരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ കാർഗോ സർവീസുകൾക്ക് നിയന്ത്രണമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഗോവയിൽ റഷ്യൻ യുവതിക്കു നേരെ ആക്രമണം; രണ്ടു പേർ അറസ്റ്റിൽ
പനാജി: നോർത്ത് ഗോവയിലെ ഹോട്ടലിൽ റഷ്യൻ യുവതിയെ ആക്രമിച്ച കേസിൽ രണ്ടു ഹോട്ടൽ ജീവനക്കാർ അറസ്റ്റിലായി.
മോർജിമിലെ ഹോട്ടലിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഐഗുൽ ദാവ്ലെഷ്യനോവ(30)യാണ് ആക്രമിക്കപ്പെട്ടത്. ഇവർ മുറിയിൽ ഉറങ്ങവേ രണ്ടു ഹോട്ടൽ ജീവനക്കാർ മോഷണം നടത്താനെത്തി.
ഐഗുൽ ഉണർന്നതോടെ ഹോട്ടൽ ജീവനക്കാർ ആക്രമിക്കുകയായിരുന്നു. ആസാം, ജാർഖണ്ഡ് സ്വദേശികളാണു പ്രതികൾ
"രാഹുലിന് അയോഗ്യത', വിജ്ഞാപനമിറക്കി ലോക്സഭാ സെക്രട്ടേറിയറ്റ്
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: എംപിസ്ഥാനത്തു തുടരാൻ രാഹുൽ ഗാന്ധി അയോഗ്യനെന്നു വിജ്ഞാപനമിറക്കി ലോക്സഭാ സെക്രട്ടേറിയറ്റ്. വിവാദ മോദിപരാമർശത്തിൽ സൂറത്ത് കോടതി കുറ്റക്കാരനെന്നു വിധിച്ചതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ എംപിസ്ഥാനം റദ്ദാക്കിയുള്ള വിജ്ഞാപനം.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച മുതൽ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കപ്പെട്ടുവെന്നാണ് ഇന്നലെ പുറത്തിറക്കിയ ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പറയുന്നത്. മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന പ്രസ്താവനകൾ നടത്തുന്നവരെ അയോഗ്യരായി പരിഗണിക്കുമെന്ന ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്നു ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽകുമാർ സിംഗ് ഒപ്പിട്ട വിജ്ഞാപനത്തിൽ പറയുന്നു.
വിജ്ഞാപനം മോദി-സ്പീക്കർ കൂടിക്കാഴ്ചയ്ക്കു പിന്നാലെ
ലോക്സഭാ നടപടികൾ പൂർത്തിയായതിനു പിന്നാലെ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു എന്നിവർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിവാദ മോദിപരാമർശത്തിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് രണ്ടുവർഷം തടവിന് വിധിച്ച സാഹചര്യത്തിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ എംപിസ്ഥാനം റദ്ദാക്കിയുള്ള ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറങ്ങുന്നത്.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതുമുതൽ അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ പരാമർശങ്ങളിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ടു ബിജെപി എംപിമാരായ നിഷികാന്ത് ദുബെ, പ്രഹ്ലാദ് ജോഷി എന്നിവർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു.
രാഹുലിന്റെ പ്രസംഗം പാർലമെന്റ് അംഗങ്ങളുടെയും അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു ബിജെപി എംപിമാർ പരാതി നൽകിയത്. മാപ്പ് പറയണമെന്ന ബിജെപി എംപിമാരുടെ ആവശ്യത്തിന് സഭയിൽ മറുപടി നൽകാൻ അവസരം നൽകണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തിനും സ്പീക്കർ അനുമതി നൽകിയില്ല.
ഭാരത് ജോഡോ യാത്രയിലെ വിവാദ പരാമർശത്തിൽ വിശദീകരണം തേടിയുള്ള ഡൽഹി പോലീസിന്റെയും നടപടികൾക്കു പിന്നാലെയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയിലുള്ള സൂറത്ത് ചീഫ് മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്ന് രാഹുലിനെ അയോഗ്യനാക്കിയത്.
കോണ്‍ഗ്രസ് നിയമപോരാട്ടത്തിന്
ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത കല്പിച്ച തീരുമാനത്തിനെതിരേ നിയമപോരാട്ടത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ മുതിർന്ന അഭിഭാഷകരുടെ പാനൽ രൂപീകരിച്ചു സെഷൻസ് കോടതിയെ സമീപിക്കാനാണു പാർട്ടിയുടെ നീക്കം.
വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നിയമനടപടിയും ആലോചനയിലുണ്ട്. മുതിർന്ന അഭിഭാഷകരും കോണ്‍ഗ്രസ് നേതാക്കളുമായ മനു അഭിഷേക് സിംഗ്വി, പി. ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് തുടങ്ങിയവരുടെ പാനലാകും നിയമനടപടികൾക്ക് നേതൃത്വം നൽകുക. രാഹുൽഗാന്ധിയെ കുറ്റക്കാരനാക്കിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു സൂറത്ത് സെഷൻസ് കോടതിയിൽ ആദ്യം അപ്പീൽ നൽകും. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായെന്നു ചൂണ്ടിക്കാട്ടിയാകും അപ്പീൽ.
എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി ഡൽഹി പോലീസ്
ന്യൂഡൽഹി: രാഹുൽഗാന്ധിക്ക് എതിരായ കോടതിവിധിക്കെതിരേ പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച പ്രതിപക്ഷ എംപിമാരും പോലീസും വിജയ് ചൗക്കിൽ പരസ്പരം ഏറ്റുമുട്ടി. തുടർന്ന് എംപിമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. “ജനാധിപത്യം അപകടത്തിൽ’’ എന്ന ബാനറുമായാണ് എംപിമാർ പ്രകടനം നടത്തിയത്.
പ്രതിപക്ഷ പാർട്ടി നേതാക്കൾ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇന്നലെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ്, ആം ആദ്മി പാർട്ടി, ഇടത് പാർട്ടികൾ, ഡിഎംകെ എന്നിവർ ഒരുമിച്ചാണ് വിജയ്ചൗക്കിൽനിന്ന് പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. നിരോധനാജ്ഞ മറികടന്നാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
ഇന്ത്യയുടെ ശബ്ദത്തിനുവേണ്ടിയുള്ള പോരാട്ടം: രാഹുൽ ഗാന്ധി
ന്യൂഡൽഹി: അപകീർത്തി പരാമർശ കേസിലെ സൂറത്ത് കോടതി വിധിക്കു പിന്നാലെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ ആദ്യമായി പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്നും അതിനുവേണ്ടി എന്തു വില കൊടുക്കാനും തയാറാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം: പ്രതിപക്ഷം സുപ്രീംകോടതിയിൽ
സെബി മാത്യു
ന്യൂഡൽഹി: കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഏപ്രിൽ അഞ്ചിനു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്നാണു പരാതി.
രാജ്യത്ത് വിയോജിപ്പും എതിരഭിപ്രായവും പ്രകടിപ്പിക്കാനുള്ള മൗലികാവകാശംതന്നെ ലംഘിക്കപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജി കോണ്‍ഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് സിംഗ്വിയാണ് ഇന്നലെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദീവാല എന്നിവരുൾപ്പെട്ട ബെഞ്ചിനു മുന്നിൽ ഉന്നയിച്ചത്.
കോണ്‍ഗ്രസ്, ഡിഎംകെ, ആർജെഡി, ബിആർഎസ്, തൃണമൂൽ കോണ്‍ഗ്രസ്, ആം ആദ്മി പാർട്ടി, എൻസിപി, ശിവസേന (ഉദ്ധവ് വിഭാഗം), ജെഡിയു, സിപിഎം, സിപിഐ, സമാജ്വാദി പാർട്ടി, നാഷണൽ കോണ്‍ഫറൻസ് എന്നീ പാർട്ടികൾ ചേർന്നാണു കേന്ദ്രസർക്കാർ നടപടികൾക്കെതിരേ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
പ്രത്യേക രീതിയിൽ കരുതിക്കൂട്ടിയും ലക്ഷ്യം വച്ചുമാണ് എൻഫോഴ്സ്മെന്റും സിബിഐയും പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ വിയോജിപ്പുകളെയും വിമർശനങ്ങളെയും തകർക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ജനാധിപത്യത്തിന്റെ അടിസ്ഥാനംതന്നെ തകർക്കപ്പെടുകയാണെന്നും പ്രതിപക്ഷത്തിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇഡിയും എൻഫോഴ്സ്മെന്റും വേട്ടയാടുന്നവരിൽ 95 ശതമാനവും പ്രതിപക്ഷ കക്ഷികളിൽനിന്നുള്ളരാണെന്നും ഹർജിയിൽ പറയുന്നു.
കേന്ദ്ര ഏജൻസികൾ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ കൃത്യമായ മാനദണ്ഡം വേണമെന്നും റിമാൻഡ്, ജാമ്യം എന്നിവ സംബന്ധിച്ച് ഏജൻസികൾക്ക് മാർഗനിർദശങ്ങൾ നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
കർണാടകയിൽ മുസ്ലിം സംവരണം റദ്ദാക്കി
ബംഗളൂരു: കർണാടകയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കുള്ള നാലു ശതമാനം ഒബിസി സംവരണം റദ്ദാക്കി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
മുസ്ലിംകൾക്കു നല്‍കിയിരുന്ന സംവരണം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്കു തുല്യമായി വീതിച്ചു നല്‍കും. മുസ്ലിം വിഭാഗത്തിന് ഇനി ഇഡബ്ല്യഎസ് സംവരണം മാത്രമേ ലഭിക്കൂ.
വൊക്കലിഗ സംവരണം ആറു ശതമാനമായും ലിംഗായത്തുകളുടേത് ഏഴു ശതമാനമായും ഉയർന്നു.
രാഹുലിനെതിരായ നടപടി പ്രതിഷേധം രൂക്ഷം
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. രാഹുലിനെ അയോഗ്യനാക്കാനുള്ള എല്ലാ വഴികളും ബിജെപി നോക്കിയിരിക്കുകയായിരുന്നുവെന്നും സത്യം വിളിച്ചുപറയുന്നവരെ നിലനിൽക്കാൻ ബിജെപി അനുവദിക്കില്ലെന്നും എന്നാൽ സത്യം തുടർന്നും പറയുകതന്നെ ചെയ്യുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ജെപിസി അന്വേഷണത്തിനായുള്ള ആവശ്യം ഉന്നയിക്കുന്നത് തുടരും. ജനാധിപത്യത്തെ സംരക്ഷിക്കാൻ ജയിലിൽ പോകാനും തയാറാണ്. രാഹുലിനെ അയോഗ്യനാക്കിയതിനെതിരേ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പുതിയൊരു തകർച്ചയ്ക്കാണു സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രതികരിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്പോൾ പ്രതിപക്ഷ നേതാക്കൾ പ്രസംഗങ്ങളുടെ പേരിൽ അയോഗ്യരാക്കപ്പെടുകയാണ്. നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയിൽ ബിജെപിയുടെ പ്രധാന ലക്ഷ്യം പ്രതിപക്ഷ നേതാക്കളാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ പുതിയൊരു തകർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്നും മമത പ്രതികരിച്ചു.
പ്രതിപക്ഷനേതാക്കളെ ലക്ഷ്യമിട്ട് അവരെ അയോഗ്യരാക്കുന്നതിന് രാഹുൽ ഗാന്ധിയോടു ചെയ്തതുപോലെ മാനനഷ്ടക്കേസ് ഒരു മാർഗമായി ഉപയോഗിക്കുകയാണു ബിജെപിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിപക്ഷനേതാക്കൾക്കെതിരേ ഇഡിയെയും സിബിഐയെയും ഉപയോഗിക്കുന്നതിനും മുകളിലാണിത്. ഇത്തരം സ്വേച്ഛാധിപത്യ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.
നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അയോഗ്യരാക്കിയതുകൊണ്ട് ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്നും ജയ്റാം രമേഷ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് ശാന്തി നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കും ഈ രാജ്യത്തിനുംവേണ്ടിയാണ് റോഡുകളിലും പാർലമെന്റിലും രാഹുൽഗാന്ധി തുടർച്ചയായി പോരാടിയതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തു. എന്തൊക്കെ ഗൂഢാലോചനകൾ ഉണ്ടെങ്കിലും എന്തു വിലകൊടുത്തും ഈ പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നും കോൺഗ്രസ് വ്യക്തമാക്കി. "ഭയം വേണ്ട 'എന്നെഴുതിയ രാഹുലിന്റെ ചിത്രവും കോണ്‍ഗ്രസ് പങ്കുവച്ചു.
ഒരു കള്ളനെ കള്ളനെന്നു വിളിക്കുന്നത് രാജ്യത്തിപ്പോൾ കുറ്റകൃത്യമായി മാറിയിരിക്കുന്നുവെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. കള്ളന്മാരും കൊള്ളക്കാരും സ്വതന്ത്രരായി നടക്കുന്പോഴാണ് രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെടുന്നത്. ജനാധിപത്യത്തെ നേരിട്ടു വകവരുത്തിയിരിക്കുകയാണ്. ഇത് ഏകാധിപത്യത്തിന്റെ തുടക്കമാണെന്നും ഉദ്ധവ് പറഞ്ഞു.
പ്രധാനമന്ത്രിക്കും അദാനിക്കുമെതിരേ രംഗത്തുവന്ന ദിവസം മുതൽ രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ഗൂഢാലോചനകൾ ആരംഭിച്ചിരുന്നുവെന്നും ബിജെപിയുടെ ജനാധിപത്യവിരുദ്ധതയുടെയും ഏകാധിപത്യ മനോഭാവത്തിന്റെയും വ്യക്തമായ ഉദാഹരണമാണിതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
വിധിയിൽ പിഴവുകൾ: അഭിഷേക് സിംഗ്വി
ന്യൂഡൽഹി: പാർലമെന്റിന് അകത്തും പുറത്തും രാജ്യം നേരിടുന്ന സാന്പത്തിക, സാമൂഹിക പ്രശ്നങ്ങളിൽ നിർഭയം അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാഹുൽഗാന്ധി വേട്ടയാടപ്പെടുന്നതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്വി പറഞ്ഞു.
അപകീർത്തിപ്പെടുത്തൽ കേസ് നിലനിൽക്കുന്നതിനു പരാതിക്കാരൻ അല്ലെങ്കിൽ അപകീർത്തി നേരിട്ടയാൾ ഏതു വിധത്തിലാണ് ബാധിക്കപ്പെട്ടതെന്നു ബോധ്യപ്പെടുത്തണം. പ്രസംഗത്തിന്റെ ഉദ്ദേശ്യം മോദിനാമധാരികളെ അപകീർത്തിപ്പെടുത്തുകയല്ലെന്നും അഭിഷേക് സിംഗ്വി പറഞ്ഞു.
തടവുശിക്ഷയ്ക്കു പിന്നാലെ അയോഗ്യരായവരിൽ ലാലുവും ജയലളിതയും
ന്യൂഡൽഹി: തടവുശിക്ഷയ്ക്കു പിന്നാലെ അയോഗ്യത നേരിട്ടവരിൽ മുൻ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവും മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും. യുപിയിലെയും ബിഹാറിലെയും എംഎൽഎമാരാണ് അയോഗ്യരായവരിലേറെയും.
ലാലു പ്രസാദ് യാദവ്
കാലിത്തീറ്റ കുംഭകോണക്കേസിൽ തടവുശിക്ഷ ലഭിച്ചതിനെത്തുടർന്ന് 2013 സെപ്റ്റംബറിലാണ് ലാലുവിനെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയത്. ബിഹാറിലെ സരൺ മണ്ഡലത്തിലെ എംപിയായിരുന്നു ലാലു.
ജയലളിത
അനധികൃത സ്വത്തുസന്പാദനക്കേസിൽ നാലു വർഷം തടവുശിക്ഷ ലഭിച്ചതിനെത്തുടർന്നാണ് അണ്ണാ ഡിഎംകെ അധ്യക്ഷയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജെ. ജയലളിതയ്ക്ക് അയോഗ്യത വന്നത്. അയോഗ്യതയെത്തുടർന്ന് ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.
അസം ഖാൻ
വിദ്വേഷപ്രസംഗത്തിന്റെ പേരിൽ മൂന്നു വർഷം തടവു ലഭിച്ചതാണ് മുതിർന്ന എസ്പി നേതാവ് അസം ഖാൻ അയോഗ്യനാകാൻ കാരണം. 2022 ഒക്ടോബറിലാണ് ഖാനെ അയോഗ്യനാക്കിയത്. രാംപുർ സദർ മണ്ഡലത്തെയാണ് അസം ഖാൻ പ്രതിനിധീകരിച്ചിരുന്നത്.
അനിൽ കുമാർ സാഹ്നി
വഞ്ചനാക്കേസിൽ മൂന്നു വർഷം തടവു ലഭിച്ചതിന് ആർജെഡി എംഎൽഎ അനിൽകുമാർ സാഹ്നിയെ അയോഗ്യനാക്കി. കുർഹാനിയിലെ എംഎൽഎയായിരുന്നു അദ്ദേഹം. കുറ്റകൃത്യം നടന്ന സമയത്ത് സാഹ്നി ജെഡി-യുവിലായിരുന്നു. 2022 ഒക്ടോബറിലാണ് അയോഗ്യത വന്നത്.
വിക്രം സിംഗ് സെയ്നി
മുസാഫർനഗർ കലാപക്കേസിൽ രണ്ടു വർഷം തടവ് ലഭിച്ചതിനെത്തുടർന്ന് ബിജെപി എംഎൽഎ വിക്രം സിംഗ് സെയ്നി അയോഗ്യനായി. ഖടൗലി എംഎൽഎയായ സെയ്നിയെ 2022 ഒക്ടോബറിലാണ് അയോഗ്യനാക്കിയത്.
പ്രദീപ് ചൗധരി
ആക്രമണക്കേസിൽ മൂന്നു വർഷം തടവ് കിട്ടിയതിനെത്തുടർന്ന് ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരി അയോഗ്യനായി. 2021 ജനുവരിയിലാണ് കൽക്ക എംഎൽഎയായ ചൗധരിയെ അയോഗ്യനാക്കിയത്.
കുൽദീപ് സെൻഗർ
ഉന്നാവോ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതാണ് ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറെ അയോഗ്യനാക്കാൻ കാരണം. ബംഗാർമാവു മണ്ഡലത്തെയായിരുന്നു സെൻഗർ പ്രതിനിധീകരിച്ചിരുന്നത്. ഇയാളെ 2020 ഫെബ്രുവരിയിലാണ് അയോഗ്യനാക്കിയത്.
അബ്ദുള്ള അസം ഖാൻ
ദേശീയപാതയിൽ ധർണ നടത്തിയതിന്റെ പേരിലായിരുന്നു അബ്ദുള്ള അസം ഖാന് തടവുശിക്ഷ കിട്ടിയത്. 2007ലായിരുന്നു കേസിനാസ്പദമായ സംഭവം. 2023 ഫെബ്രുവരിയിൽ അബ്ദുള്ളയെ അയോഗ്യനാക്കി. മുതിർന്ന എസ്പി നേതാവ് അസം ഖാന്റെ മകനാണ് അബ്ദുള്ള. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അയോഗ്യത നേരിട്ട പിതാവും മകനുമാണ് അസംഖാനും അബ്ദുള്ളയും.
അനന്ത് സിംഗ്
വീട്ടിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതിനെത്തുടർന്നാണ് ആർജെഡി എംഎൽഎ അനന്ത് സിംഗ് അയോഗ്യനാക്കിയത്. മൊകാമ എംഎൽഎയായ അനന്ത് സിംഗിനെ 2022 ജൂലൈയിലാണ് അയോഗ്യനാക്കിയത്.
പത്തു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസൽ അയോഗ്യനായി. എന്നാൽ കേരള ഹൈക്കോടതി ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്തു. എന്നാൽ, ഫൈസലിന്റെ അയോഗ്യത പിൻവലിച്ചുകൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.
നിരോധിതസംഘടനയിലെ അംഗത്വം : യുഎപിഎ ചുമത്താനുള്ള കുറ്റമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ വകുപ്പ് ചുമത്താൻ മതിയായ കാരണംതന്നെയെന്നു വ്യക്തമാക്കി സുപ്രീംകോടതി.
യുഎപിഎ വകുപ്പ് ചുമത്തണമെങ്കിൽ കേവലം അംഗത്വം മാത്രം മതിയാകില്ലെന്ന 2011ലെ സുപ്രീംകോടതിയുടെതന്നെ ഉത്തരവ് റദ്ദാക്കിയാണു പുതിയ വിധി. ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ, സഞ്ജയ് കിഷൻ കൗൾ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎയിലെ 10(എ)(ഐ) വകുപ്പ് കോടതി ശരിവച്ചു. യുഎപിഎയിലെ 10(എ)(ഐ) ഉപവകുപ്പ് ശരിവച്ച കോടതി, ഇവ ഭരണഘടനയുടെ 19(1)(എ), 19(2) അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്നും വ്യക്തമാക്കി.
2011ലെ കേരളത്തിലേതുൾപ്പെടെ രണ്ടു കേസുകളിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഒരാൾ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അതിനു പ്രേരിപ്പിക്കുകയോ ക്രമസമാധാനം തകർക്കുകയോ ചെയ്യാത്തപക്ഷം യുഎപിഎ, ടാഡ പോലുള്ള ഗുരുതര വകുപ്പുകൾ ചുമത്താൻ കഴിയുമായിരുന്നില്ല.
ജസ്റ്റീസുമാരായ മാർക്കണ്ഡേയ കട്ജു, ഗ്യാൻ സുധ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു വിധി. ഉൾഫയിലെ അംഗമായ വ്യക്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഈ വിധി. എന്നാൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുന്‍പ് തങ്ങളുടെ ഭാഗം കേട്ടില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ ദീപക് മിശ്രയും എ.എം. സാപ്രെയും അടങ്ങിയ ബെഞ്ച് 2014ൽ വിഷയം വിശാല ബെഞ്ചിനു വിട്ടു.
ഫെബ്രുവരിയിൽ മൂന്നംഗ ബെഞ്ച് വാദം കേൾക്കുകയും കേസ് വിധി പറയാൻ മാറ്റുകയുമായിരുന്നു. യുഎപിഎയിലെ 10(എ)(ഐ) ഉപവകുപ്പ് ശരിവച്ച കോടതി ഇവ ഭരണഘടനയുടെ 19(1)(എ), 19(2) അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്നും വ്യക്തമാക്കി.
ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ പുറപ്പെടുവിച്ചതാണ് 2011ലെ ഉത്തരവെന്നും യുഎപിഎയിലെ 10(എ)(ഐ) വകുപ്പിന്റെ ഭരണഘടനാസാധുത പരിഗണിക്കപ്പെട്ടിട്ടില്ലെന്നും മൂന്നംഗ ബെഞ്ച് ഇന്നലത്തെ വിധിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ ഭാഗം കേൾക്കാതെ ഉത്തരവ് പുറപ്പെടുവിച്ചതിനെയും കോടതി കുറ്റപ്പെടുത്തി.
അമേരിക്കൻ സുപ്രീംകോടതി വിധിയെ ആശ്രയിച്ചു വിധി പുറപ്പെടുവിച്ച രണ്ടംഗ ബെഞ്ചിന്റെ നടപടി തെറ്റായിപ്പോയെന്നു കോടതി വ്യക്തമാക്കി. രണ്ടു രാജ്യങ്ങളിലെയും നിയമങ്ങളിലെ വ്യത്യാസം ഇന്ത്യൻ കോടതികൾ പരിഗണിക്കണമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
അമേരിക്കൻ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ അന്ധമായി പിന്തുടർന്ന് സുപ്രീംകോടതി ഉത്തരവുകൾ ഇറക്കരുതെന്നായിരുന്നു കോടതിയിൽ കേന്ദ്രസർക്കാരിന്റെ പ്രധാന വാദം.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള ചരിത്രപരമായ വിധിയാണിതെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പ്രതികരണം.
വൺവെബ് ഇന്ത്യ-2 വിക്ഷേപണം ഞായറാഴ്ച
ചെന്നൈ: വൺവെബ് ഇന്ത്യ-2 ഉപഗ്രഹ വിക്ഷേപണം ഇസ്രോയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽനിന്നു ഞായറാഴ്ച രാവിലെ ഒന്പതിനു നടക്കും. എൽവിഎം 3 (ജിഎസ്എൽവി മാർക്ക്-3) റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺവെബിന്റെ 36 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിക്കുക. 36 ഉപഗ്രഹങ്ങൾക്ക് 5,805 കിലോഗ്രാം ഭാരമുണ്ട്. എൽവിഎം-3 റോക്കറ്റിന് 643 ടൺ ഭാരവും 43.5 മീറ്റർ നീളവുമുണ്ട്.
വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ ഇന്നാരംഭിക്കും. 2022 ഒക്ടോബർ 23ന് നടത്തിയ വൺവെബിന്റെ ആദ്യ വിക്ഷേപണത്തിൽ 36 ഉപഗ്രഹങ്ങളെ എൽവിഎം 3 ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഉപഗ്രഹ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയാണ് വൺവെബ്.
നുഴഞ്ഞുകയറാൻ ശ്രമിച്ചയാൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണരേഖ മറികടന്നെത്തിയ അജ്ഞാതൻ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. ആധുനിക തോക്കും വെടിക്കോപ്പും കണ്ടെടുത്തതായും സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം വർധിപ്പിച്ച് 42 ശതമാനമാക്കി. 2023 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നടപടി.
ക്ഷാമബത്തയ്ക്കു പുറമേ പെൻഷൻകാർക്ക് ഡിയർനസ് റിലീഫ് ഇനത്തിൽ അധിക തുക അനുവദിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
ഡിയർനസ് അലവൻസ്, ഡിയർനസ് റിലീഫ് എന്നിവ നൽകുന്നതിന് പ്രതിവർഷം 12,815.60 കോടി രൂപ ചെലവാകുമെന്നും 47.58 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഏഴാമത് കേന്ദ്ര ശന്പള കമ്മീഷന്റെ ശിപാർശകളെ അടിസ്ഥാനമാക്കിയാണ് വർധനവ്.
കോവിഡ് കാലത്തു പരോളിൽ പോയവർ കീഴടങ്ങണം: സുപ്രീംകോടതി
ന്യൂഡൽഹി: കോവിഡ് കാലത്തു പരോളിൽ പോയ എല്ലാ തടവുപുള്ളികളും 15 ദിവസത്തിനുള്ളിൽ അതത് ജയിലുകളിൽ തിരിച്ചെത്തണമെന്ന് സുപ്രീംകോടതി.
വിചാരണ തടവുകാരെയും ശിക്ഷാതടവുകാരെയും ഉന്നതാധികാര സമിതിയുടെ ശിപാർശയനുസരിച്ചാണു പരോളിൽ വിടാൻ കോവിഡ് കാലത്ത് സുപ്രീംകോടതി അനുമതി നൽകിയത്. ഇവരെല്ലാവരുംതന്നെ 15 ദിവസത്തിനുള്ളിൽ അതത് ജയിലുകളിൽ കീഴടങ്ങണമെന്നാണ് ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്.
തിരികെ ജയിലിൽ എത്തുന്ന വിചാരണ തടവുകാർക്ക് ജാമ്യത്തിന് അപേക്ഷിക്കാം. നിയമം അനുശാസിക്കുന്ന മുറയ്ക്ക് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് കാലത്തു അനുവദിച്ച പരോൾ കാലാവധി തടവുകാരുടെ യഥാർഥ ശിക്ഷാകാലാവധിയിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഉജ്വല യോജന: ഗുണഭോക്താക്കൾക്കു സബ്സിഡി
ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് പ്രതിവർഷം 12 റീഫിൽ വരെ 200 രൂപ സബ്സിഡി നൽകാൻ തീരുമാനിച്ച് കേന്ദ്രമന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാന്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയുടേതാണു തീരുമാനം.
2023 മാർച്ച് ഒന്നിലെ കണക്കനുസരിച്ച് 9.59 കോടി ഉജ്വല യോജന ഗുണഭോക്താക്കളാണ് രാജ്യത്തുള്ളത്. നടപ്പ് സാന്പത്തിക വർഷം 7,680 കോടി രൂപയും മുൻ സാന്പത്തിക വർഷത്തിൽ 6,100 കോടി രൂപയുമായിരുന്നു പദ്ധതിയുടെ ചെലവ്. അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി നേരിട്ടു ക്രെഡിറ്റ് ചെയ്യും.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ പൊതുമേഖലാ എണ്ണ വിപണന കന്പനികൾ 2022 മേയ് 22 മുതൽ ഉജ്വല യോജന സബ്സിഡി നൽകുന്നുണ്ട്.
മൈസൂരുവില്‍ മലയാളി യുവതി കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയില്‍
മൈസൂരു: താമസസ്ഥലത്തുവച്ച് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ മലയാളി യുവതി മരിച്ചു. സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരിയായ തൃശൂര്‍ ഊരകം സ്വദേശിനി സബീന(30)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കരുവന്നൂര്‍ സ്വദേശി ഷഹാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെയാണു കഴുത്തില്‍ ആഴമേറിയ മുറിവേറ്റ നിലയില്‍ സബീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിലും പരിക്കുകള്‍ കണ്ടെത്തിയിരുന്നു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ഷഹാസിനെ കസ്റ്റഡിയിലെടുത്തത്. ഊരകം ചെമ്പകശേരില്‍ പരേതനായ ഷാജിയുടെയും ര ഹ്നയുടെയും മകളാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനു ശേഷം ഷഹാസുമൊത്ത് മൈസൂരുവില്‍ താമസിക്കുകയായിരുന്നു. ഒരു മകനുണ്ട്.
മോദിസമുദായത്തിനെതിരായ പരാമർശം :രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ്
സെബി മാത്യു
ന്യൂഡൽഹി: അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടർന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ച് ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് എച്ച്.എച്ച്. വർമയാണു ശിക്ഷ വിധിച്ചത്.
എന്നാൽ, രാഹുലിന്റെ അഭിഭാഷകൻ കിരിത് പാൻവാലയുടെ അഭ്യർഥനയെ ത്തുടർന്ന് അപ്പീലുമായി മേൽക്കോടതിയെ സമീപിക്കുന്നതിനായി കോടതി 30 ദിവസത്തെ ജാമ്യം അനുവദിച്ചു. പതിനായിരം രൂപയുടെ ജാമ്യത്തിലാണ് രാഹുലിന് ഇളവു നൽകിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499-ാം വകുപ്പു പ്രകാരം അപകീർത്തിക്കേസിൽ ഒരാൾക്ക് രണ്ടു വർഷം തടവുശിക്ഷ ലഭിക്കുന്നത് അപൂർവമാണെന്നാണ് നിയമവിദഗ്ധർ പറഞ്ഞത്. അപ്പീൽ പരിഗണിക്കുന്നതുവരെ രാഹുൽ ഗാന്ധി പാർലമെന്റ് സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കും.
വിധി പ്രസ്താവിക്കുന്പോൾ രാഹുൽ കോടതിയിൽ ഹാജരായിരുന്നു. താൻ നടത്തിയ പരാമർശം മനഃപൂർവമായിരുന്നില്ലെന്നും ഏതെങ്കിലും സമുദായത്തെ അപമാനിക്കാൻവേണ്ടിയായിരുന്നില്ലെന്നും രാഹുൽ കോടതിയിൽ അറിയിച്ചു. ലളിത് മോദി, നീരവ് മോദി എന്നിവരുടെ കേസിനെ ഉദ്ധരിച്ചാണു താൻ പ്രസംഗിച്ചതെന്ന് വീഡിയോയിൽ വ്യക്തമാണെന്നും രാഹുൽ കോടതിയിൽ പറഞ്ഞു.
അതേസമയം, മേൽക്കോടതിയും ശിക്ഷ ശരിവച്ചാൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് രാഹുലിന്റെ ലോക്സഭാംഗത്വം നഷ്ടമാകും. സൂറത്ത് കോടതിയുടെ വിധിക്കെതിരേ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്.
രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവർത്തകരാണ് കോടതി പരിസരത്തും രാജ്യത്തിന്റെ വിവിധയിടങ്ങളിലും തടിച്ചുകൂടിയത്. ‘രാഹുൽ ഇന്ത്യയുടെ സിംഹം, ബിജെപിക്കു മുന്നിൽ കോണ്‍ഗ്രസ് തല കുനിക്കില്ല’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് അണികൾ പ്രതിഷേധിച്ചത്.
കോടതിവിധിക്കുശേഷം സൂറത്തിൽനിന്നു മടങ്ങിയെത്തിയ രാഹുൽ ഗാന്ധിക്ക് കോണ്‍ഗ്രസ് എംപിമാരും നേതാക്കളും പ്രവർത്തകരും ഡൽഹി വിമാനത്താവളത്തിൽ വൻ സ്വീകരണമാണു നൽകിയത്. കോടതിവിധി ദൗർഭാഗ്യകരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചു.
സത്യം നിർഭയം വിളിച്ചുപറയുന്നത് രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും തുടരുകതന്നെ ചെയ്യുമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം. രാഹുലിനെതിരായ വിധി വരുന്നതിന് ഏതാനും ദിവസം മുന്‍പുതന്നെ സിജെഎം കോടതി ജഡ്ജിയെ മാറ്റിയതിലും അസ്വാഭാവികതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
അയോഗ്യതാ ഭീഷണി
അപകീർത്തിക്കേസിൽ രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചത് രാഹുലിന്റെ ലോക്സഭാംഗത്വത്തിനുമേലുള്ള ഭീഷണിതന്നെയാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പു പറയുന്നത്, ഒരു പാർലമെന്റംഗം രണ്ടുവർഷം വരെ തടവിനു ശിക്ഷിക്കപ്പെടുന്ന നിമിഷം മുതൽ അയോഗ്യനാകാനുള്ള സാധ്യത ക്ഷണിച്ചുവരുത്തുമെന്നാണ്.
മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള ഇടവേളയായി 30 ദിവസത്തെ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും ലോക്സഭാ സെക്രട്ടേറിയറ്റിന് സൂറത്ത് കോടതിയുടെ വിധി ചൂണ്ടിക്കാട്ടി രാഹുലിനെ അയോഗ്യനാക്കാനും വയനാട് ലോക്സഭാ മണ്ഡലത്തിൽ ഒഴിവ് വന്നതായി പ്രഖ്യാപിക്കാനും കഴിയും. സൂറത്ത് കോടതിയുടെ വിധി ഹൈക്കോടതി തള്ളിയില്ലെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന് വയനാട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും കഴിയും.
രണ്ടു വർഷത്തെ തടവുശിക്ഷ മേൽക്കോടതികളിൽ ഒരിടത്തും ഒഴിവാക്കി കിട്ടിയില്ലെങ്കിൽ രാഹുലിന് അടുത്ത എട്ടു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും കഴിയില്ല. ഹൈക്കോടതിയിൽനിന്ന് ഇളവു ലഭിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള തയാറെടുപ്പുകൾ കൂടി കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
കേസ് വന്ന വഴി
മോദിസമുദായത്തെ ആക്ഷേപിച്ചുവെന്നാരോപിച്ച് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ കേസിലാണ് സൂറത്ത് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ റാലിയിൽ പങ്കെടുത്തു പ്രസംഗിക്കവെ “എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് എങ്ങനെ ലഭിച്ചു”വെന്ന് രാഹുൽ പ്രസംഗിച്ചതാണ് കേസിനാധാരം.
നീരവ് മോദി, ലളിത് മോദി എന്നിവർക്കൊപ്പം നരേന്ദ്ര മോദിയെക്കൂടി ചേർത്തായിരുന്നു രാഹുലിന്റെ പ്രയോഗം. ഈ പരാമർശം മോദിസമുദായത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎൽഎ പരാതി നൽകിയത്. കേസിലെ വിചാരണയ്ക്കുള്ള സ്റ്റേ ഗുജറാത്ത് ഹൈക്കോടതി അടുത്തിടെ നീക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് വിചാരണ വീണ്ടും ആരംഭിച്ചത്.
പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ നീക്കം
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അദാനി ക്രമക്കേടുകളെക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്തിലെ കോടതിവിധി കൂടി എത്തിയ സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ നീക്കം.
ഇന്നലെ വൈകുന്നേരം ലോക്സഭ പിരിഞ്ഞശേഷം മുതിർന്ന മന്ത്രിമാരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കർ ഓം ബിർലയെ ചെന്നു കണ്ട് നടത്തിയ ചർച്ച അഭ്യൂഹം ശക്തമാക്കി.
അദാനി പ്രശ്നവും രാഹുലിനെതിരായ സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ വിധിയും പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കരുതെന്നാണ് സർക്കാരിന്റെ തീരുമാനമെന്നാണു സൂചന. സമ്മേളനം ഇന്ന് അവസാനിപ്പിക്കണമോ അടുത്തയാഴ്ച നിർത്തണമോയെന്നതിൽ ഇന്നു തീരുമാനമുണ്ടാകും.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, നിയമമന്ത്രി കിരണ്‍ റിജിജു എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സ്പീക്കറുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദം ആരംഭിച്ചതുമുതൽ ലോക്സഭയും രാജ്യസഭയും തുടർച്ചയായി സ്തംഭിച്ചത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. സഭാ സ്തംഭനം ഒഴിവാക്കാനായി സ്പീക്കറും രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകറും നടത്തിയ ചർച്ചകൾ വിജയിച്ചിരുന്നില്ല.
അദാനി പ്രശ്നത്തിൽ ജെപിസി അന്വേഷണം കൂടിയേ തീരൂവെന്ന് പ്രതിപക്ഷവും ഇംഗ്ലണ്ടിലെ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടാണു ബഹളം. ഇരുപക്ഷവും നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതിനു പിന്നാലെയാണ് പതിവില്ലാത്ത കൂടിക്കാഴ്ചയ്ക്കായി സ്പീക്കറെ പ്രധാനമന്ത്രി ചെന്നു കണ്ടത്.
പാർലമെന്റ് സ്തംഭനം ഒഴിവാക്കാനാണു ചർച്ചയെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, ജെപിസി അന്വേഷണം ഒഴിവാക്കാനും രാഹുലിനെ പ്രസംഗിക്കാൻ പോലും അനുവദിക്കാത്തതിനെതിരേയുള്ള വിമർശനത്തിൽനിന്നു തടിതപ്പാനും സമ്മേളനം വെട്ടിച്ചുരുക്കാമെന്ന തന്ത്രമാണ് സർക്കാരിന്റേത്.
ബഹളത്തിനിടെ ചർച്ച കൂടാതെ ബജറ്റ് പാസാക്കി: സഭ പിരിഞ്ഞു
ന്യൂഡൽഹി: ലോക്സഭയിലെ ബഹളത്തിനിടെ ചർച്ച കൂടാതെ ഗില്ലറ്റിൻ ചെയ്തു 2023-24 വർഷത്തേക്കുള്ള 45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന കേന്ദ്രബജറ്റ് പാസാക്കി. രാവിലെ മുതൽ പലതവണ നിർത്തിവച്ച ശേഷം വൈകുന്നേരം ആറിന് വീണ്ടും ചേർന്നാണ് മിനിറ്റുകൾക്കുള്ളിൽ കേന്ദ്രബജറ്റ് ലോക്സഭ അംഗീകരിച്ചത്.
അദാനി വിഷയത്തിൽ ജെപിസി ആന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും, രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും മുദ്രാവാക്യംവിളി തുടർന്നപ്പോൾ രാവിലെയും ഉച്ചയ്ക്കും ലോക്സഭയും രാജ്യസഭയും സമ്മേളിച്ചയുടൻ പതിവുപോലെ പിരിഞ്ഞു. പിന്നീട് ഭൂരിപക്ഷം അംഗങ്ങളുടെ അഭാവത്തിൽ വൈകുന്നേരം ആറിന് ലോക്സഭ വീണ്ടും ചേർന്നാണു ബജറ്റ് ചെലവുകൾക്ക് ചർച്ച കൂടാതെ ഏകപക്ഷീയമായി അംഗീകാരം നൽകിയത്. ബഹളത്തിനിടയിൽ സ്പീക്കർ ഓം ബിർള ഗില്ലറ്റിൻ പ്രയോഗിച്ച് അംഗീകാരം സഭ പാസാക്കിയതായി പ്രഖ്യാപിച്ച് സഭ പിരിഞ്ഞു.
പശ്ചിമഘട്ട സംരക്ഷണം: നിലപാടു തേടി സുപ്രീംകോടതി
ന്യൂഡൽഹി: പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജികളിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി.
പശ്ചിമഘട്ടത്തിലെ വനനശീകരണവും മറ്റു വിനാശകരമായ പ്രവർത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് കേന്ദ്രത്തോടു മറുപടി നൽകാൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദീവാല എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശം നൽകിയത്. കേരളം, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള വിവിധ സംഘടനകളാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.
പശ്ചിമഘട്ട സംരക്ഷണത്തിനായി അന്തിമ വിജ്ഞാപനമിറക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരും പശ്ചിമഘട്ടം സ്ഥിതിചെയ്യുന്ന ആറു സംസ്ഥാനങ്ങളിലെ സർക്കാരുകളും നിരന്തരം അവഗണിക്കുന്നതിനാൽ പ്രദേശത്ത് വ്യാപകമായ വിനാശമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.
പശ്ചിമഘട്ട സംരക്ഷണം ഭരണഘടനാപരമായ ഒന്നാണ്. ജീവിക്കാനും അതിജീവനത്തിനുമുള്ള അവകാശവുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. ആറു സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരുമായി ചേർന്ന് പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 2019ൽ നൽകിയ ഹർജിയിൽ 2020ൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും നോട്ടീസ് അയച്ചിരുന്നു.
സ്വന്തം നടപടി രാഹുലിനു തിരിച്ചടിയായി
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കു വിനയായി സ്വന്തം പ്രവൃത്തി. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്നതും പത്തു വർഷം മുന്‍പ് രാഹുൽഗാന്ധി പരസ്യമായി കീറിക്കളഞ്ഞു വിവാദത്തിലായതുമായ ഓർഡിനൻസ് നിയമമായിരുന്നുവെങ്കിൽ രാഹുലിന് സൂറത്ത് കോടതിയുടെ വിധിയുടെ പേരിൽ തത്കാലം അയോഗ്യത ഉണ്ടാകില്ലായിരുന്നു.
ശിക്ഷിക്കപ്പെട്ട എംപിമാർക്കും എംഎൽഎമാർക്കും അപ്പീൽ അടക്കമുള്ള എല്ലാ ജുഡീഷൽ പ്രതിവിധികളും അവസാനിക്കുന്നതുവരെ അവരുടെ സീറ്റുകൾ നിലനിർത്താൻ അനുവദിക്കുന്നതായിരുന്നു ഡോ. മൻമോഹൻ സിംഗ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ്.
ബിഹാറിലെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ സഹായിക്കുമായിരുന്ന ആ ഓർഡിനൻസ് ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ പരസ്യമായി വലിച്ചുകീറിയെറിഞ്ഞിരുന്നു. ഇതോടെ സ്വന്തം സർക്കാരിനെ പരസ്യമായി അധിക്ഷേപിച്ചതായി ആരോപണം ഉയർന്നു. ഇതേത്തുടർന്ന് ഓർഡിനൻസ് നീക്കം ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതമായി. ആ നിയമം ഉണ്ടായിരുന്നെങ്കിൽ രാഹുലിന് അംഗത്വം നഷ്ടമാകുന്ന സ്ഥിതി ഒഴിവാകുമായിരുന്നു.
അതേസമയം, ഗുജറാത്തിലെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ നടപടിയിൽ സ്റ്റേ കിട്ടുന്നതുവരെ പാർലമെന്റിൽനിന്നു രാഹുൽ വിട്ടുനിന്നേക്കും. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്നലെ രാത്രി ചേർന്ന ഉന്നതയോഗം കോടതി വിധിയെത്തുടർന്നു സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രതിഷേധപരിപാടികളും ചർച്ച ചെയ്തു. യോഗത്തിൽ സോണിയാഗാന്ധി, രാഹുൽ, പ്രിയങ്ക, കെ.സി. വേണുഗോപാൽ, ജയ്റാം രമേശ് അടക്കമുള്ള പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു.
മോദിക്കെതിരേ പട നയിക്കുന്ന രാഹുലിനെ നിശബ്ദനും അയോഗ്യനുമാക്കാനുള്ള ബിജെപി ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ യോഗം തീരുമാനിച്ചു. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെയുണ്ടായ കോണ്‍ഗ്രസ് പ്രതിഷേധം കൂടുതൽ ശക്തമാക്കാനും നിർദേശമുണ്ട്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ മടങ്ങിയെത്തിയ രാഹുലിന് വിമാനത്താവളത്തിൽ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ആവേശ സ്വീകരണം നൽകി.
ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതിനു പിന്നാലെ രാഹുൽഗാന്ധിയെ ഉടനെ അയോഗ്യനാക്കാൻ കേന്ദ്രസർക്കാരും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും ആലോചിക്കുന്നുണ്ട്.
ലക്ഷദ്വീപ് എംപിക്കെതിരായ വിധി വന്നയുടനെ അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് തിടുക്കത്തിൽ പ്രഖ്യാപിച്ചതു പിന്നീട് സുപ്രീംകോടതി തടഞ്ഞ പശ്ചാത്തലത്തിൽ എല്ലാ വശങ്ങളും ആലോചിച്ചാകും നടപടി.
അപ്പീൽ നൽകാൻ സമയം നൽകി വിധി മരവിപ്പിച്ചെങ്കിലും വിധി സ്റ്റേ ചെയ്യുകയോ ഉന്നത കോടതി റദ്ദാക്കുകയോ ചെയ്തില്ലെങ്കിൽ രാഹുലിനെ ഉടനെ ലോക്സഭാംഗത്വത്തിൽനിന്നു നീക്കം ചെയ്യാമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പനുസരിച്ച് ക്രിമിനൽ കേസുകളിൽ രണ്ടോ അതിലധികമോ വർഷം ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ അയോഗ്യരാകും.
ബിജെപിക്ക് സന്തോഷം
രാഹുൽ മോദി എന്ന പേരിനെ മാത്രമല്ല, മറിച്ച് ഒരു സമുദായത്തെ ഒന്നടങ്കം അപമാനിക്കുകയാണു ചെയ്തതെന്നാണ് ബിജെപി നേതാവും മുൻ മന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞത്. രാഹുലിന്റെ പരാമർശം കോണ്‍ഗ്രസിനുതന്നെ തിരിച്ചടിയായെന്നാണു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചത്.
ഗാന്ധിസൂക്തവുമായി രാഹുൽ
ന്യൂഡൽഹി: “അഹിംസയും സത്യവുമാണ് എന്റെ മതത്തിന്റെ അടിസ്ഥാനം. സത്യമാണ് ദൈവം, അഹിംസ സത്യത്തിലേക്കുള്ള മാർഗവു’’മെന്ന മഹാത്മാഗാന്ധിയുടെ വാചകമാണ് അപകീർത്തിക്കേസിൽ ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തത്.
കൂടാതെ വിവാദപ്രസംഗം പങ്കുവച്ചുകൊണ്ട് “പ്രധാനമന്ത്രിയല്ല ഇന്ത്യ. പ്രധാനമന്ത്രിയെയോ സർക്കാരിനെയോ വിമർശിക്കുന്നത് ഇന്ത്യയ്ക്കെതിരായ ആക്രമണമല്ല. എന്തുവന്നാലും ഞാൻ സത്യത്തിനായി സംസാരിക്കുകയും പോരാടുകയും ചെയ്യു’’മെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. “തന്റെ സഹോദരൻ ഒരിക്കലും ഭയക്കില്ലെന്നും വിളറിപിടിച്ച ഭരണാധികാരികൾ രാഹുലിന്റെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും’’ സഹോദരി പ്രിയങ്കയും ട്വിറ്ററിൽ പ്രതികരിച്ചു.
കോടതിവിധിയിൽ രാഹുലിനെ പിന്തുണച്ച് ആം ആദ്മി പാർട്ടിയും രംഗത്തെത്തി. “കോടതിയെ ബഹുമാനിക്കുന്നു, പക്ഷേ, ഈ വിധിയോട് യോജിക്കുന്നില്ലെ’’ന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വിറ്ററിൽ കുറിച്ചത്. ബിജെപി ഇതര നേതാക്കൾക്കെതിരേ ഗൂഡാലോചന നടത്തി കേസുകളിൽ കുടുക്കുകയാണെന്നും കേജരിവാൾ പറഞ്ഞു.
നിശബ്ദമാക്കാമെന്നു കരുതേണ്ട: കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: നിർഭയമായി സത്യം പറഞ്ഞതിന്റെ പേരിൽ രാഹുൽഗാന്ധിയെ ഭയപ്പെടുത്തി നിശബ്ദമാക്കാമെന്നു കരുതേണ്ടെന്നും അദ്ദേഹം ഇനിയുമത് തുടരുമെന്നും കോടതിവിധിയെ നിയമപരമായി നേരിടുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
സത്യവും നീതിയും ഭരണകൂടം തമസ്കരിക്കുന്പോൾ അതിനെതിരേ ശബ്ദമുയർത്തുകയും അതു ജനത്തോട് നിർഭയം വിളിച്ചുപറയുകയും ചെയ്യുന്ന നേതാവാണ് രാഹുൽഗാന്ധി.
അതിന്റെ പേരിൽ ഇഡിയെയും സിബിഐയെയും പോലീസിനെയും ഉൾപ്പെടെ ദുരുപയോഗം ചെയ്തു മോദി ഭരണകൂടം ഉയർത്തിയ എല്ലാ പ്രതിസന്ധികളെയും രാഹുൽ തന്റേടത്തോടെ നേരിടുകയും സത്യം നിർഭയമായി ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. അത് അദ്ദേഹവും കോണ്‍ഗ്രസ് പാർട്ടിയും തുടരുകതന്നെ ചെയ്യും.
നീതിന്യായ വ്യവസ്ഥയിൽ ഇപ്പോഴും കോണ്‍ഗ്രസിനു വിശ്വാസമുണ്ട്. മേൽക്കോടതികളിൽ ഈ കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുന്നതോടൊപ്പം ജനകീയ കോടതിയിലും ശക്തമായ പോരാട്ടവുമായി മുന്നോട്ടു പോകും.
കേസുകൾ പടച്ചുണ്ടാക്കി രാജ്യത്തെ പ്രതിപക്ഷത്തെ ഞെക്കിക്കൊല്ലുന്ന മോദിസർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടികളെന്നും ഇതൊന്നും കണ്ടു ഭയന്നോടുന്ന വ്യക്തിയല്ല അദ്ദേഹമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
പിഞ്ചുകുഞ്ഞിനെ പോലീസുകാർ ചവിട്ടിക്കൊന്നെന്ന് ; ജാർഖണ്ഡിൽ ആറു പോലീസുകാർക്കു സസ്പെൻഷൻ
റാഞ്ചി: ജാർഖണ്ഡിൽ വീട്ടിൽ നടത്തിയ റെയ്ഡിനിടെ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ പോലീസുകാർ ബൂട്ടിനു ചവിട്ടിക്കൊന്നുവെന്നു മാതാപിതാക്കൾ ആരോപിച്ചു.
ഗിരിദിഹ് ജില്ലയിലെ കോഷോദിൻഘി ഗ്രാമത്തിലാണ് നിഷ്ഠുര സംഭവം അരങ്ങേറിയത്. കുടുംബാംഗങ്ങളുടെ പരാതിയിൽ ആറു പോലീസുകാർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവരെ സസ്പെൻഡ് ചെയ്തു.
ബുധനാഴ്ചയാണു ജാർഖണ്ഡിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തച്ഛൻ ഭൂഷൺ പാണ്ഡെയെയും മറ്റൊരാളെയും തേടി അഞ്ചു പോലീസുകാർ പുലർച്ചെ 3.20നു വീട്ടിലെത്തിയിരുന്നു. വാതിൽ ബലമായി തുറന്നാണു പോലീസ് സംഘം വീട്ടിൽ പ്രവേശിച്ചത്.
പോലീസിനെ കണ്ടതോടെ കുടുംബാംഗങ്ങൾ പുറത്തേക്കോടി. പോലീസിന്റെ പരിശോധന കഴിഞ്ഞ് കുടുംബാംഗങ്ങൾ വീട്ടിനകത്ത് കയറിയപ്പോൾ കുഞ്ഞ് മരിച്ചുകിടക്കുന്നതാണു കണ്ടത്. ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പോലീസുകാർ ബൂട്ടിനു ചവിട്ടിക്കൊല്ലുകയായിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ നേഹ ദേവി ആരോപിച്ചു.
കുഞ്ഞിന്റെ പ്ലീഹയ്ക്കു ചതവുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഗിരിദിഹ് എസ്പി അമിത് രേണു പറഞ്ഞു. പോസ്റ്റ്മോർട്ടം പൂർണമായും വീഡിയോയിൽ പകർത്തിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിട്ടു.
കേരള ഹൗസിൽ സെക്രട്ടറിമാർക്കു വിരുന്ന്
ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുത്താനായി കേന്ദ്ര സെക്രട്ടറിമാർക്ക് കേരള ഹൗസിൽ വിരുന്ന്.
ഇന്നു വൈകുന്നേരം നടക്കുന്ന വിരുന്നിലേക്ക് 47 മുതിർന്ന കേന്ദ്ര സെക്രട്ടറിമാരെയാണു ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ചീഫ് സെക്രട്ടറിയും പങ്കെടുക്കും. ഇന്ന് രാവിലെ 8.30ന് മുഖ്യമന്ത്രി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തും.
ഓൺലൈൻ ചൂതാട്ടം: തമിഴ്നാട് വീണ്ടും ബിൽ പാസാക്കി
ചെന്നൈ: ഓൺലൈൻ ചൂതാട്ടം നിരോധിച്ചുകൊണ്ടുള്ള ബിൽ തമിഴ്നാട് നിയമസഭ വീണ്ടും പാസാക്കി. ബിൽ പുനഃപരിശോധിക്കണമെന്നു നിർദേശിച്ച് ഗവർണർ ആർ. എൻ. രവി ശിപാർശ സർക്കാരിനു തിരിച്ചയച്ചിരുന്നു. ഇതു സംബന്ധിച്ച ഗവർണറുടെ കത്ത് സ്പീക്കർ എം. അപ്പാവു സഭയിൽ വായിച്ചു.
മോട്ടോർ വാഹന ഭേദഗതി നിയമം: പിഴ ലഭിച്ചത് 7870.28 കോടി
ന്യൂഡൽഹി: മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പിലാക്കിയതുവഴി വാഹന ഉടമകളിൽനിന്നു രാജ്യമൊട്ടാകെ പിഴയായി ഈടാക്കിയത് 7870.28 കോടി രൂപ. ലോക്സഭയിൽ തോമസ് ചാഴികാടൻ എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതാണ് ഇക്കാര്യം.
2019 സെപ്റ്റംബർ ഒന്നുമുതൽ 2023 ഫെബ്രുവരി വരെ രാജ്യത്തെ 30 സംസ്ഥാനങ്ങളിലെ വാഹനയാത്രക്കാരിൽനിന്നു മോട്ടോർ വാഹന വകുപ്പുകൾ പിഴയായി ഈടാക്കിയതാണ് ഈ തുക. 2019ലാണ് മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തത്.
2016 മാർച്ച് ഒന്നുമുതൽ 2019 ഓഗസ്റ്റ് 31 വരെ പിഴയായി ഈടാക്കിയത് 1712.79 കോടി രൂപ മാത്രമാണ്. 1.70 കോടി നോട്ടീസുകൾ നൽകി 2345 കോടി രൂപയും മോട്ടോർ വാഹനവകുപ്പ് പിരിച്ചെടുത്തു. 2019-23 കാലഘട്ടത്തിൽ 14.77 കോടി നോട്ടീസുകൾ നൽകി 19,814 കോടി രൂപ ഈടാക്കാനാണു മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
കേരളത്തിൽ 2016- 19 കാലഘട്ടത്തിൽ ആകെ നൽകിയിരുന്ന നോട്ടീസ് വെറും 23 ആയിരുന്നു. നോട്ടീസ് തുക 17,800 രൂപയും പിരിഞ്ഞുകിട്ടിയത് 49250 രൂപയുമാണെങ്കിൽ 2019 -23 കാലഘട്ടത്തിൽ 87,977,01 നോട്ടീസ് നൽകി 557.40 കോടി രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. ഇതിൽ 342.52 കോടി രൂപ സർക്കാരിന് പിരിഞ്ഞുകിട്ടി.
കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് 2022 ഒക്ടോബറിൽ 5,31,441 നോട്ടീസുകൾ നൽകി, 39,69,12,027 രൂപ പിഴ ചുമത്തി 18,59,65,345 രൂപ പിരിച്ചെടുത്തു. 2022 നവംബറിൽ 499745 നോട്ടീസുകൾ നൽകി, 30,91,20,582 രൂപ പിഴ ചുമത്തി, 17,54,48,749 രൂപ പിരിച്ചെടുത്തു. 2022 ഡിസംബറിൽ 514330 നോട്ടീസുകൾ നൽകി, 30,45,12,097 രൂപ പിഴ ചുമത്തി, 16,45,34,720 രൂപ പിരിച്ചെടുത്തു.