ബിഹാറിൽ ബിജെപിയെ തള്ളി നിതീഷ്
ന്യൂഡൽഹി: ബിഹാറിൽ ജാതി സെൻസസ് ഉടൻ ആരംഭിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇതിനായി സർവകക്ഷി യോഗം വിളിക്കുമെന്നും തുടർന്നു നിർദേശം മന്ത്രിസഭയിൽ അവതരിപ്പിച്ചു നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതി സെൻസസ് പാടില്ലെന്ന ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാടിനെ പാടേ തള്ളിക്കൊണ്ടാണ് നിതീഷിന്റെ പ്രസ്താവന.
ജാതി സെൻസസ് ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ചേരുന്ന സർവകക്ഷി യോഗം ബിജെപി ബഹിഷ്കരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. സർവകക്ഷി യോഗത്തിന്റെ കാര്യം എല്ലാ പാർട്ടികളെയും അറിയിച്ചെന്നും ചില പാർട്ടികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ബിജെപിയുടെ പേരെടുത്തു പറയാതെ നിതീഷ് കുമാർ പറഞ്ഞു. ജാതി തിരിച്ചുള്ള കനേഷുമാരി നടപ്പാക്കുമെന്ന നിതീഷിന്റെ പ്രഖ്യാപനം ഭരണകക്ഷിയിലെ ബിജെപിക്കു കനത്ത തിരിച്ചടിയായി.
മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കാൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ തർകിഷോർ പ്രസാദ് വിസമ്മതിച്ചു.
സർവകക്ഷി യോഗത്തിന്റെ കാര്യം മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും പാർട്ടി ചർച്ച ചെയ്ത് നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ ബിജെപി ഒഴികെ ജെഡിയു, ആർജെഡി, കോണ്ഗ്രസ്, ഇടതുപാർട്ടികൾ അടക്കം എല്ലാവരും ജാതി സെൻസസിനെ അനുകൂലിച്ചിട്ടുണ്ട്.
ജാതി സെൻസസ് ഉടൻ വേണമെന്ന പ്രതിപക്ഷ നേതാവ് ആർജെഡിയുടെ തേജസ്വി യാദവിന്റെ വാദത്തെ പിന്തുണച്ച നിതീഷ് കുമാറിന്റെ നടപടി ബിഹാറിൽ ബിജെപി- ജെഡിയു സഖ്യം തകർച്ചയിലേക്കാണെന്ന സൂചനയായി. മുന്പ് ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലുപ്രസാദ് യാദവിന്റെ ആർജെഡിയുമായി സഖ്യമുണ്ടാക്കിയതാണ് നിതീഷ്. വീണ്ടും ആർജെഡിയെ തള്ളി ബിജെപിയുമായി സഖ്യം ചേർന്നു ഭരണം പിടിച്ചെങ്കിലും ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത പലപ്പോഴും മറനീക്കി.
യുപിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കോൺഗ്രസ്
ലക്നോ: കനത്ത തോൽവി സമ്മാനിച്ച നിയമസഭാ തെരഞ്ഞെടുപ്പിലെ പിഴവുകൾ തിരുത്തി യുപിയിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസിന്റെ ഒരുക്കങ്ങൾ. അടുത്തവർഷം ആദ്യം തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അംഗത്വപ്രചാരണത്തിനു നേതൃത്വം തുടക്കമിട്ടുകഴിഞ്ഞു. 1.5 കോടി പ്രവർത്തകർക്ക് ഡിജിറ്റൽ അംഗത്വം നൽകുകയാണു ലക്ഷ്യമെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് കൃഷ്ണകാന്ത് പാണ്ഡെ അറിയിച്ചു.
സംസ്ഥാനത്തെ ഏഴ് മേഖലകളായി തിരിച്ചാണ് അംഗത്വപ്രചാരണം. 17 മുനിസിപ്പൽ കോർപറേഷനുകളും 200 മുനിസിപ്പൽ കൗൺസിലുകളും 450 സിറ്റി കൗൺസിലുകളുമാണു സംസ്ഥാനത്തുള്ളത്.
സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ നേട്ടത്തിനു ശ്രമിക്കും. ഓരോ വാർഡിലും ചുമതലക്കാരനെ നിയോഗിക്കുന്നതിനു പുറമേ ജില്ലാതല പരാതിപരിഹാര സമിതിയെയും നിയോഗിക്കും. അതേസമയം, ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ മത്സരിച്ചെങ്കിലും രണ്ടിടത്തു മാത്രമാണു പാർട്ടിക്കു വിജയിക്കാനായത്. 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏഴ് സീറ്റുകൾ ലഭിച്ചിരുന്നു.
മോദി സർക്കാരിന്റെ എട്ടാം വാർഷികം: കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ ദത്തെടുക്കാൻ ബിജെപി
ന്യൂഡൽഹി: ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ബിജെപി ദത്തെടുത്തു പരിപാലിക്കും. മേയ് 30 മുതൽ ആരംഭിക്കുന്ന വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷങ്ങൾ. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ വീടുകൾ പുനർനിർമിക്കും.
ആഘോഷ പരിപാടികൾക്ക് മുന്നോടിയായി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംഘടനാ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് തുടങ്ങിയ നേതാക്കളുടെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് 25ന് ബിജെപി കൂടിക്കാഴ്ച നടത്തും.
നരേന്ദ്ര മോദി സർക്കാർ എട്ടുവർഷം പിന്നിടുന്ന സന്ദർഭത്തിൽ വിവിധ മന്ത്രിമാർക്കു നൽകേണ്ട ചുമതലകൾ, മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ബിജെപി എംപിമാർ, എംഎൽഎമാർ, സംസ്ഥാന ഭാരവാഹികൾ, മറ്റു ബിജെപി പ്രവർത്തകർ തുടങ്ങിയവർ അതത് മണ്ഡലങ്ങളിൽ 75 മണിക്കൂർ ജനസന്പർക്ക പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് പാർട്ടിയുടെ നിർദേശം.
മോദി സർക്കാർ ആരംഭിച്ച അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സന്ദർശിക്കുന്നതിന് "വികാസ് തീർഥ് ബൈക്ക് റാലി’ സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങൾ എട്ടു വർഷത്തെ നേട്ടങ്ങളെ സംബന്ധിക്കുന്ന റിപ്പോർട്ട് സമർപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി ആരംഭിച്ച പദ്ധതികളായ ഉജ്ജ്വല, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, പിഎം ഗരീബ് കല്യാണ് അന്ന യോജന, പിഎം ആവാസ് യോജന തുടങ്ങിയ പദ്ധതികളുടെ നേട്ടങ്ങൾ വിശദീകരിക്കും. ഇതിന് പുറമേ ബിജെപി ന്യൂനപക്ഷ മോർച്ച മേധാവിയുടെ നേതൃത്വത്തിൽ ന്യൂനപക്ഷ-നിർദിഷ്ട സംരംഭങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ജനസന്പർക്ക പരിപാടിയും നടത്തും
വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ സീതാ ഖനാൽ ജന്മനാട്ടിലേക്ക്
ന്യൂഡൽഹി: ഓർമ നഷ്ടപ്പെട്ട് കേരളത്തിലെത്തിയ സീതാഖനാൽ ഏഴു വർഷത്തിനു ശേഷം ഇന്ന് ജന്മനാടായ നേപ്പാളിലേക്കു മടങ്ങുന്നു. കണ്ണൂർ പിലാത്തറയിലെ ഹോപ്പ് പുനരധിവാസ കേന്ദ്രം പ്രസിഡന്റ് ഫാ. ജോർജ് പൈനാടത്ത്, ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ. എസ്. ജയമോഹൻ, ദേശീയ സെക്രട്ടറിമാരായ ഡാനിയേൽ ഏബ്രഹാം, കെ.എസ്. സുജ, എം.പി. മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഡൽഹിയിൽ എത്തിയ സീതാഖനാലിനെ ഇന്ന് പ്രത്യേക നയതന്ത്ര ചാനലിലൂടെ നേപ്പാളിലേക്കു തിരികെ അയയ്ക്കും.
ഏഴു വർഷം മുൻപ് (2015) മാനസികനില തെറ്റിയ നിലയിൽ പയ്യന്നൂർ ഒളവറയിൽ അലഞ്ഞു നടന്ന സീതാഖനാലിനെ പയ്യന്നൂർ പോലീസാണ് പിലാത്തറയിലെ പുനരധിവാസ കേന്ദ്രമായ ഹോപ്പിൽ എത്തിച്ചത്. തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം ഭാഗികമായി ഓർമ വീണ്ടെടുത്ത സീതാഖനാൽ ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ. എസ്. ജയമോഹന്റെയും മറ്റ് അംഗങ്ങളുടെയും നീണ്ടകാലത്തെ പരിചരണത്തിനൊടുവിൽ സാധാരണ ജീവിതം കൈവരിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
ഹോപ്പിൽ ഇന്റേണ്ഷിപ്പിന് എത്തിയ എംഎസ്ഡബ്ല്യു വിദ്യാർഥിനി ജസ്റ്റീന നിവിലിന്റെ നിരന്തര പരിശ്രമങ്ങൾക്കൊ ടുവിലാണ് സീതാഖനാൽ സ്വന്തം പേരും ജന്മസ്ഥലവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഓർത്തെടുത്തത്. നേപ്പാളിലെ ബുദ്ധവിഹാരത്തിലെ പൂജാരിയായ രാജ്ഖനാലാണ് സീതയുടെ ഭർത്താവ്.
പൂർണമായും ഓർമശക്തി വീണ്ടെടുത്ത സീതാഖനാലിനെ നേപ്പാളിലേക്ക് തിരികെ അയയ്ക്കുന്നതിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, സാമൂഹിക പ്രവർത്തക സുധാ മേനോൻ, ലണ്ടനിൽ പ്രവർത്തിക്കുന്ന മാനസികരോഗ വിദഗ്ധൻ ഡോ. ജ്യോതി അരിയന്പത്ത്, നേപ്പാൾ എംബസി ഉദ്യോഗസ്ഥൻ നവീൻ ജോഷി തുടങ്ങി നിരവധിയാളുകൾ സഹായിച്ചു.
ജ്ഞാൻവാപി: ജില്ലാ കോടതി ഇന്നു തീരുമാനമെടുക്കും
ന്യൂഡൽഹി: ജ്ഞാൻവാപി മോസ്ക് തർക്കവുമായി ബന്ധപ്പെട്ട് ഏതു ഹർജിയിൽ ആദ്യം വാദം കേൾക്കണമെന്നതിൽ വാരാണസി ജില്ലാ കോടതി ഇന്നു തീരുമാനമെടുക്കും.
സർവേ റിപ്പോർട്ടിന്മേൽ ആദ്യം വാദം കേൾക്കണമെന്നും തർക്കപ്രദേശത്ത് പൂജയും പ്രാർഥനയും അനുവദിക്കണമെന്നുമാണ് ഹർജി നൽകിയ അഞ്ച് സ്ത്രീകൾ ആവശ്യപ്പെടുന്നത് എന്നാൽ, ഈ ഹർജി നിലനിൽക്കില്ലെന്ന തങ്ങളുടെ അപേക്ഷയിൽ വാദം കേൾക്കണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വാരാണസിയിലെ മുതിർന്ന ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശ ആണ് ജ്ഞാൻവാപി മസ്ജിദ് വിഷയം ഇന്നലെ പരിഗണിച്ചത്.
തർക്ക പ്രദേശത്ത് പൂജയും പ്രാർഥനയും അനുവദിക്കണമെന്ന ഹർജികൾ തുടങ്ങി സർവേയ്ക്കെതിരായ അപേക്ഷകൾ വരെ കോടതിക്കു മുന്നിലുണ്ട്. ഇന്നലെ മുക്കാൽ മണിക്കൂറോളം വാദം കേട്ട ശേഷം ഇന്ന് ഉത്തരവു പറയാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അഭിഭാഷകർക്കും കക്ഷികൾക്കും മാത്രമായിരുന്നു ജില്ലാ കോടതിക്കുള്ളിലേക്ക് ഇന്നലെ പ്രവേശനം അനുവദിച്ചത്. മാധ്യമങ്ങളെയും വിലക്കിയിരുന്നു. അതിനിടെ, കുത്തബ് മിനാറിൽ ഖനനം നടത്തണമെന്ന ഹർജിയും ഡൽഹി സാകേത് കോടതി ഇന്നു പരിഗണിക്കും.
ഹിന്ദു-ജൈന ക്ഷേത്രങ്ങളുടെ മുകളിലാണ് കുത്തബ് മിനാർ സ്ഥിതി ചെയ്യുന്നതെന്നാണ് ആരോപണം.
എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണം
ന്യൂഡൽഹി: എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളിയും കേരള ധനകാര്യ വകുപ്പിലെ സീനിയർ ഗ്രേഡ് അസിസ്റ്റന്റുമായ ഷെയ്ഖ് ഹസൻ ഖാന് ഡൽഹിയിലെ കേരള ഹൗസിൽ സ്വീകരണം നൽകി. പന്തളം സ്വദേശിയായ ഷെയ്ഖ് ഹസൻ ഖാൻ മേയ് 15നാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്.
സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി എവറസ്റ്റിലെ ബേസ് ക്യാന്പിൽ ദേശീയ പതാക ഉയർത്തിയിട്ടാണ് ഹസൻ ഖാൻ മടങ്ങിയത്. അഭിമാനനേട്ടം കൈവരിച്ച ഹസൻ ഖാന് ഡൽഹി കേരള ഹൗസിൽ നൽകിയ സ്വീകരണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേരള ഹൗസ് റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ, കണ്ട്രോളർ രാഹുൽ ജയ്സ്വാൽ തുടങ്ങിയവർ പങ്കെടുത്തു. അഭിമാനംനേട്ടം കൈവരിച്ച ഹസൻ ഖാനെ അനുമോദിച്ച ഗവർണർ കേരള സമൂഹത്തിന്റെ അനുകന്പയെയും സഹജീവി സ്നേഹത്തെയും പ്രകീർത്തിച്ച് സംസാരിച്ചു. എവറസ്റ്റ് കീഴടക്കിയ 13 അംഗ സംഘത്തിലെ ഏക മലയാളിയാണ് ഹസൻ ഖാൻ.
രാമക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമാണം ജൂൺ ഒന്നിനു തുടങ്ങും
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമാണം അടുത്തമാസം ഒന്നിനുതുടങ്ങുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ്. ശ്രീരാമഭക്തരുടെ അഞ്ഞൂറ് വർഷത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമാകുമെന്നും ട്രസ്റ്റ് പത്രക്കുറിപ്പിൽ പറഞ്ഞു.
ആചാരങ്ങൾ പൂർണമായും പാലിച്ചാകും ചടങ്ങുകൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീകോവിലിന്റെ ആദ്യശില പാകാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. 2020 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടത്തിയത്.
ജമ്മു കാഷ്മീരിൽ അഞ്ച് ഭീകരർ അറസ്റ്റിൽ
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്നുപേരുൾപ്പെടെ അഞ്ച് ഭീകരരെ സുരക്ഷാസേന പിടികൂടി.
നേരിട്ട് ഒരു സംഘടനയിലും പ്രവർത്തിക്കാതെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നൂർ മുഹമ്മദ് യാതൂ, മുഹമ്മദ് റഫീഖ് പാരി, മുഹമ്മദ് അക്ബർ പാരി എന്നീ ഭീകരരാണു പിടിയിലായത്.
ഗോഹട്ടി: ആസാമിൽ പ്രളയക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 24 ആയി. കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 24 മണിക്കൂറിനിടെ രണ്ടു കുട്ടികൾ ഉൾപ്പെടെ ആറുപേരാണു മരിച്ചത്. നാഗോണിൽ നാലു പേർ മുങ്ങിമരിച്ചു. ഏഴു ലക്ഷം പേരാണ് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നത്.
ക്വാഡ് ഉച്ചകോടി: ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്നു മോദി
ന്യൂഡൽഹി: ജപ്പാനിൽ നടക്കുന്ന രണ്ടാമത് വ്യക്തിഗത ക്വാഡ് രാജ്യങ്ങളുടെ സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ തലവന്മാരുമായും ചർച്ചകൾ നടത്തും.
ബൈഡനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നിതിനായി കൂടുതൽ ചർച്ചകൾ നടത്തും. ഇന്ത്യ-ജപ്പാൻ പ്രത്യേക ആഗോള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി സംസാരിക്കും. ഇന്തോ-പസഫിക് മേഖലയിലെ സംഭവ വികാസങ്ങളെക്കുറിച്ചും ആഗോള പ്രശ്നങ്ങളെക്കുറിച്ചും ക്വാഡ് രാജ്യങ്ങളുമായി ചർച്ച നടത്തും.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാന്പത്തിക സഹകരണം പ്രധാനമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ രംഗത്ത് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് ജപ്പാനിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ജപ്പാനിലെ 40,000ത്തിൽ അധികം വരുന്ന ഇന്ത്യൻ പ്രവാസികളുമായും മോദി കൂടിക്കാഴ്ച നടത്തും.
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ് പങ്കെടുക്കുന്ന ആദ്യ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തത്തിന്റെ കീഴിൽ ബഹുമുഖ സഹകരണത്തിനുള്ള ചർച്ചകൾ ഉണ്ടാകും. ടോക്കിയോയിൽ ചെലവഴിക്കുന്ന 40 മണിക്കൂറിൽ മൂന്ന് ലോക നേതാക്കൾ, ജപ്പാനിലെ 36 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, പ്രവാസി ഇന്ത്യക്കാർ തുടങ്ങിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
തെരുവുനായ്ക്കളെ ഭയന്നോടി കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു
ഹോഷിയാർപുർ: പഞ്ചാബിൽ തെരുവുനായ്ക്കളെ ഭയന്നോടി കുഴൽക്കിണറിൽ വീണ ആറു വയസുകാരൻ മരിച്ചു. ഹോഷിയാർപുരിലെ ബുലന്ദ ഗ്രാമത്തിലായിരുന്നു സംഭവം. യുപി സ്വദേശിയായ തൊഴിലാളിയുടെ മകനായ ഋതിക് റോഷൻ ആണു മരിച്ചത്. 100 അടി താഴ്ചയുള്ള കുഴൽക്കിണറിലാണു വീണത്. ഒന്പതു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പാടത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചതോടെ കുട്ടി ഓടി കുഴൽക്കിണറിന്റെ ഷാഫ്റ്റിൽ കയറി. ചണച്ചാക്കുകൊണ്ടായിരുന്നു കുഴൽക്കിണർ ഷാഫ്റ്റ് മൂടിയിരുന്നത്. കുട്ടി അതിൽ ചവിട്ടിയതോടെ കുഴൽക്കിണറിലേക്കു വീഴുകയായിരുന്നു.
ഇന്ധന നികുതി വെട്ടിക്കുറച്ചത് : ബാധ്യത കേന്ദ്രത്തിന്
ന്യൂഡൽഹി: ഇന്ധന നികുതി വെട്ടിക്കുറച്ചത് സംസ്ഥാനങ്ങളുടെ വിഹിതത്തെ ബാധിക്കുമെന്നുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളുടെ വിമർശനങ്ങൾക്കു മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന തീരുവയല്ല കുറച്ചത്. റോഡ് സെസായി പിരിക്കുന്ന തുകയിലാണു കുറവു വരുത്തിയത്. ഇന്ധനവില രണ്ടു തവണ കുറച്ചതിന്റെയും ബാധ്യത കേന്ദ്രത്തിനു മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കുന്നതു സംസ്ഥാനങ്ങളുടെ വിഹിതം കുറയ്ക്കുമെന്നു മുൻ ധനമന്ത്രി പി ചിദംബരവും മറ്റു പ്രതിപക്ഷ നേതാക്കളും പറഞ്ഞിരുന്നു.
എന്നാൽ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന എക്സൈസ് തീരുവയിലല്ല അധിക എക്സൈസ് തീരുവയിലാണ് കേന്ദ്രം കുറവു വരുത്തിയിട്ടുള്ളതെന്ന് ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാണ്. ഇക്കാരണത്താൽ ഇന്ധന വില കുറച്ചതു സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തെ ബാധിക്കില്ലെന്നു ചിദംബരം തിരുത്തിയിരുന്നു.
അടിസ്ഥാന എക്സൈസ് ഡ്യൂട്ടി, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്, അഗ്രികൾച്ചർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസ് എന്നിവ ചേർത്താണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ രൂപീകരിക്കുന്നത്. ഇതിൽ അടിസ്ഥാന എക്സൈസ് ഡ്യൂട്ടി മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കിടാവുന്നത്.
പെട്രോളിന് ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറു രൂപയും എക്സൈസ് തീരുവ കുറച്ചത് റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസിലാണ്. കഴിഞ്ഞ വർഷം നവംബറിൽ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചതും ഇങ്ങനെയാണ്. കേന്ദ്ര-സംസ്ഥാന നികുതി പങ്കിടൽ സമവാക്യം അനുസരിച്ച് കേന്ദ്രം പിരിച്ചെടുക്കുന്ന അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയുടെ 41 ശതമാനം സംസ്ഥാനങ്ങൾക്കാണ്.
എന്നാൽ സെസ് ഇനത്തിൽ പിരിച്ചെടുക്കുന്ന നികുതി സംസ്ഥാനങ്ങളുമായി പങ്കിടുന്നില്ല. കഴിഞ്ഞ വർഷം നവംബറിലും ശനിയാഴ്ചയും ഏർപ്പെടുത്തിയ നികുതി ഇളവിലൂടെ കേന്ദ്രത്തിന് പ്രതിവർഷം 2,20,000 കോടി രൂപയുടെ നഷ്ടമുള്ളതായും നിർമല സീതാരാമൻ വ്യക്തമാക്കി.
കുത്തബ് മിനാർ വിവാദം: ഉത്ഖനനത്തിന് ഉത്തരവ് നൽകിയിട്ടില്ലെന്നു കേന്ദ്രം
ന്യൂഡൽഹി: കുത്തബ് മിനാറിൽ ഉത്ഖനനം നടത്തുന്നതിനു കേന്ദ്ര പുരാവസ്തു ഗവേഷക വകുപ്പിനോട് (എഎസ്ഐ) ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ. സാംസ്കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹന്റെ നേതൃത്വത്തിൽ ശനിയാഴ്ച കുത്തബ്മിനാർ സന്ദർശിച്ച വിദഗ്ധ സംഘം സ്മാരകത്തിന്റെ നിർമാണത്തെ സംബന്ധിച്ച് പരിശോധിക്കുന്നതിന് ഉത്ഖനനം നടത്തുന്നതു പരിഗണിക്കണമെന്ന് എഎസ്ഐയോട് നിർദേശിച്ചിരുന്നു.
എന്നാൽ സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥിരം സന്ദർശനത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ സ്മാരകത്തിൽ എത്തിയതെന്നും ഉത്ഖനനം നടത്തുന്നതിനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി.
സമുച്ചയത്തിലെ ഗണേശ വിഗ്രഹങ്ങൾ മാറ്റണം എന്നാവശ്യപ്പെട്ട് ദേശീയ സ്മാരക അഥോറിറ്റി എഎസ്ഐക്ക് കത്ത് എഴുതിയതിന്റെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം സമുച്ചയത്തിനുള്ളിൽ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന പ്രദേശത്ത് പരിശോധന നടത്തി. കുത്തബ്മിനാറിലെ പ്രതിമകൾ, വിഗ്രഹങ്ങൾ മുതലായവ സംബന്ധിച്ച് പഠനം നടത്തുന്നതിനും സമുച്ചയത്തിനുള്ളിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഹിന്ദു, ജൈന വിഗ്രഹങ്ങളെ സംബന്ധിക്കുന്ന വിശദമായ വിവരങ്ങൾ സന്ദർശകർക്കു ലഭ്യമാക്കുന്നതിനുള്ള സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിനും വിദഗ്ധസംഘം ആവശ്യപ്പെട്ടു. എന്നാൽ ഉത്ഖനനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എഎസ്ഐ ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയാറായിട്ടില്ല.
മേഘാലയ നിയമസഭാ മന്ദിരത്തിന്റെ 70,000 കിലോഗ്രാം ഭാരമുള്ള താഴികക്കുടം കർന്നുവീണു
ഷില്ലോംഗ്: നിർമാണത്തിലിരുന്ന മേഘാലയ നിയമസഭാമന്ദിരത്തിന്റെ 70,000 കിലോ ഗ്രാം ഭാരമുള്ള ഉരുക്കു താഴികക്കുടം തകർന്നുവീണു. ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 12.30നായിരുന്നു സംഭവം. ഉത്തർപ്രദേശിലെ യുപിഎൻആർഎൻഎൻഎൽ കന്പനിക്കാണു പുതിയ നിയമസഭാമന്ദിരത്തിന്റെ നിർമാണച്ചുമതല. താഴികക്കുടം താങ്ങാനുള്ള ശേഷി ബീമുകൾക്കില്ലാത്തതിനാലാണ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണതെന്ന് സ്ഥലം സന്ദർശിച്ച പിഡബ്ല്യുഡി(ബിൽഡിംഗ്) എക്സിക്യൂട്ടീവ് എൻജിനിയർ റാൻസം സുത്ന പറഞ്ഞു. പുതിയ താഴികക്കുടം നിർമാക്കാൻ എട്ടുമാസത്തോളമെടുക്കുമെന്ന് റാൻസം പറഞ്ഞു.
നിയമസഭാ മന്ദിരത്തിന്റെ രൂപകല്പനയ്ക്ക് ഐഐടി-റൂർക്കിയുടെ അനുമതിയുണ്ടായിരുന്നതായി നിയമസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. 177.7 കോടി രൂപ ചെലവിൽ 2019 ജൂണിൽ നിർമാണം ആരംഭിച്ച കെട്ടിടം 2022 ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്നാണു കന്പനിയുടെ വാഗ്ദാനം.
നുഴഞ്ഞുകയറ്റം: പാക് പൗരൻ പിടിയിൽ
ജമ്മു: ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ പിടിയിലായി. പാക്കിസ്ഥാനിലെ മാലിക് ചൗക്ക് സ്വദേശിയായ സബീർ നവാസ്(21)ആണു പിടിയിലായത്. അഖ്നൂർ സെക്ടറിനു സമീപം ബിഎസ്എഫിന്റെ മുന്നറിയിപ്പ് വെല്ലുവിളിച്ച് അതിർത്തികടന്നതോടെ ഇയാളെ പിടികൂടുകയായിരുന്നു.
ബിജെപി എംപി അർജുൻ സിംഗ് തൃണമൂലിൽ
കോൽക്കത്ത: ബംഗാളിൽനിന്നുള്ള ബിജെപി എംപി അർജുൻ സിംഗ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് അർജുൻ സിംഗ് പാർട്ടി അംഗത്വമെടുത്തത്.
അർജുൻ സിംഗ് ബിജെപി വിടുമെന്ന് അഭ്യൂഹങ്ങമുണ്ടായിരുന്നു. ബാരക്പുരിൽനിന്നുള്ള ലോക്സഭാംഗമാണ് അർജുൻ സിംഗ്. ഹിന്ദി സംസാരിക്കുന്ന പ്രമുഖ നേതാവായ സിംഗ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണ് ബിജെപിയിൽ ചേർന്നത്.
ലഹരിക്കേസ് പ്രതിക്കൊപ്പം സിദ്ദുവിനെ പാർപ്പിച്ചില്ല: ജയിൽവകുപ്പ്
ചണ്ഡിഗഡ്: റോഡിൽ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ശിക്ഷിക്കപ്പെട്ട പഞ്ചാബിലെ മുൻ കോണ്ഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ ലഹരിക്കേസ് പ്രതിക്കൊപ്പം പാർപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് പഞ്ചാബ് ജയിൽവകുപ്പ് അധികൃതർ. ചട്ടങ്ങൾ കൃത്യമായി പിന്തുടർന്നാണു സിദ്ദുവിന്റെ ശിക്ഷ നടപ്പാക്കുന്നതെന്നും ഒരു തരത്തിലുള്ള വീഴ്ചയും ഇല്ലെന്നും പട്യാല ജയിൽ അധികൃതർ വിശദീകരിച്ചു.
മയക്കുമരുന്നുകേസിൽ ആരോപണവിധേയനായ പഞ്ചാബ് പോലീസ് ഇൻസ്പെക്ടർ ഇന്ദർജീത് സിംഗിനൊപ്പം സിദ്ദുവിനെ പാർപ്പിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. ഇന്ദർജീത് സിംഗ് മറ്റൊരു ബാരക്കിലാണെന്നു പറഞ്ഞ ഉദ്യോഗസ്ഥർ സഹതടവുകാരുടെ ചരിത്രം പരിശോധിച്ചശേഷമാണു സിദ്ദുവിനുള്ള ബാരക് തെരഞ്ഞെടുത്തിരിക്കുന്നതെന്നും വിശദീകരിച്ചു.
1988 ൽ നടുറോഡിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണു സുപ്രീംകോടതി സിദ്ദുവിന് ഒരു വർഷത്തെ കഠിനതടവു വിധിച്ചത്.
വില കുറച്ചത് സർക്കാർ നാടകം: രാഹുൽ
ന്യൂഡൽഹി: ഇന്ധനവില കുറച്ചത് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നാടകമാണെന്നു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വില കുറച്ചതിന്റെ തൊട്ടുപിന്നാലെ ദിനംപ്രതി പെട്രോൾ വില കേന്ദ്രം വർദ്ധിപ്പിക്കുമെന്നും രാഹുൽ പരിഹസിച്ചു.
വിലക്കയറ്റം നിയന്ത്രണാതീതമായ സാഹചര്യത്തിൽ പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറു രൂപയുമാണ് കേന്ദ്രം കുറച്ചത്.
സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിന്റെ മാതൃകയിൽ നികുതി ഇളവ് ഏർപ്പെടുത്തണം എന്നുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയ്ക്കെതിരേ തമിഴ്നാട് ധമനമന്ത്രി പി. ത്യാഗരാജൻ, കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ തുടങ്ങിയവരും പ്രതികരിച്ചു.
2021ൽ മധ്യപ്രദേശിൽ ദിവസവും കാണാതായത് 29 കുട്ടികളെ
ന്യൂഡൽഹി: കഴിഞ്ഞ വർഷം ദിവസവും മധ്യപ്രദേശിൽ കാണാതായത് 29 കുട്ടികളെ. രാജസ്ഥാനിൽ ദിവസവും 14 കുട്ടികളെ കാണാതായി. ബാലാവകാശ സന്നദ്ധസംഘടനയായ ചൈൽഡ് റൈറ്റ്സ് ആൻഡ് യു(സിആർവൈ) ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
2021ൽ ഡൽഹിയിലെ എട്ടു പോലീസ് ജില്ലകളിൽനിന്നായി ദിവസവും അഞ്ചു കുട്ടികളെ കാണാതായി. ഉത്തർപ്രദേശിൽ ദിവസവും എട്ടു കുട്ടികളാണു കാണാതായവരുടെ പട്ടികയിലുള്ളത്. ആൺകുട്ടികളുടെ അഞ്ചിരട്ടി എണ്ണം പെൺകുട്ടികളെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും കാണാതായത്. 2021ൽ മധ്യപ്രദേശിൽ കാണാതായ കുട്ടികളുടെ എണ്ണം 10,638 ആണ്. തലേവർഷം ഇത് 8751 ആയിരുന്നു. രാജസ്ഥാനിൽ 2021ൽ 5354 കുട്ടികളെ കാണാതായി. 2020ൽ ഇത് 3179 ആയിരുന്നു. യുപിയിലും ഡൽഹിയിലും കാണാതായ കുട്ടികളിൽ പെൺകുട്ടികളാണു മുന്നിൽ.
തുരങ്കം തകർന്നത് മൂന്നംഗ സമിതി അന്വേഷിക്കും
ന്യൂഡൽഹി: ജമ്മു - ശ്രീനഗർ ഹൈവേയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നതിന്റെ കാരണം കണ്ടുപിടിക്കാനായി കേന്ദ്രസർക്കാർ മൂന്നു വിദഗ്ധർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു. ഡൽഹി ഐഐടിയിലെ പ്രഫ. ജെ.ടി. സാഹു ആണു കമ്മിറ്റിയുടെ അധ്യക്ഷൻ. പത്തുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ദേശീയ ഹൈവേ അഥോറിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി തുരങ്കം ഇടിഞ്ഞ് കാണാതായ 12 തൊഴിലാളികളും മരിച്ചതായി സംശയിക്കുന്നു. പത്തു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
പുതിയ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ
ന്യൂഡൽഹി: പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കു പുതുക്കിയ മൂല്യനിർണയ പദ്ധതികളുമായി സിബിഎസ്ഇ.
2022-23 അധ്യയന വർഷം മുതൽ പത്ത്, 12 ക്ലാസുകളിലെ വാർഷിക സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ മൂല്യനിർണയത്തിൽ കഴിവ് അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിനു മുൻതൂക്കം നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും വാർഷിക ബോർഡ് പരീക്ഷകളിലെ ചോദ്യപേപ്പറുകൾ ക്രമീകരിക്കുന്നത്.
പാഠപുസ്തകങ്ങളിൽ പഠിക്കുന്ന ആശയങ്ങൾ യഥാർഥ ജീവിതത്തിലും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലും പ്രയോഗിക്കുന്നതിനുള്ള കുട്ടികളുടെ കഴിവിനെ വിലയിരുത്തുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടാകും.
ടേം പരീക്ഷകൾ ഒഴിവാക്കി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച രണ്ട് ടേം അല്ലെങ്കിൽ സ്പ്ലിറ്റ് എക്സാം പദ്ധതി റദ്ദാക്കാൻ സിബിഎസ്ഇ തീരുമാനിച്ചു. പുതുക്കിയ മൂല്യനിർണയ നയം അനുസരിച്ച് 2022-23 അധ്യയന വർഷത്തിൽ വർഷാവസാനം ഒരു ടേം അല്ലെങ്കിൽ ഒരു ബോർഡ് പരീക്ഷ മാത്രമേ നടത്തുകയുള്ളു. സിബിഎസ്ഇയുടെ 2022-23 പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള വാർഷിക പരീക്ഷയിൽ മുഴുവൻ സിലബസിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടും. പുതിയ സിലബസ് സൈറ്റിൽ ലഭ്യമാണ്.
മൂല്യ നിർണയ പദ്ധതി
പുതുക്കിയ മൂല്യ നിർണയ പദ്ധതി അനുസരിച്ച് അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ 40 ശതമാനം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും (എംസിക്യൂ), 20 ശതമാനം കഴിവ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും 40 ശതമാനം വിശദമായി ഉത്തരം നൽകേണ്ട (സബ്ജക്ടീവ്-ഡിസ്ക്രിപ്റ്റീവ്) ചോദ്യങ്ങളും ഉണ്ടാകും. 12-ാം ക്ലാസ് പരീക്ഷയിൽ 20 ശതമാനം എംസിക്യൂ ചോദ്യങ്ങളും 30 ശതമാനം കഴിവ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും 50 ശതമാനം സബ്ജക്ടീവ്-ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളും ഉൾപ്പെടുന്നതാണ്.
കുരങ്ങു വസൂരി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പതിനൊന്ന് രാജ്യങ്ങളിലായി 80ൽ അധികം ആളുകളിൽ കണ്ടെത്തിയ കുരങ്ങ് വസൂരി (മങ്കിപോക്സ്)യുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനു നിർദേശം നൽകി കേന്ദ്രസർക്കാർ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും രോഗ ലക്ഷണങ്ങളുള്ള യാത്രക്കാരുടെ സാംപിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിലേക്ക് അയക്കാനും ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ (എൻസിഡിസി) തുടങ്ങിയ സ്ഥാപനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
നിരവധി രാജ്യങ്ങളിലെ മൃഗങ്ങളിൽ കണ്ടെത്തിയ കുരങ്ങു വസൂരിക്കു കാരണമാകുന്ന വൈറസ് ഇടയ്ക്കിടെ പ്രദേശവാസികൾക്കും യാത്രക്കാർക്കും പിടിപെടുന്നതായി കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി.
കുരങ്ങ് വസൂരിയുടെ കാരണവും രോഗവ്യാപന ശേഷിയും കണ്ടെത്തുന്നതിന് ഡബ്ല്യുഎച്ച്ഒയുടെ നേതൃത്വത്തിൽ പഠനങ്ങൾ നടക്കുന്നുണ്ട്. മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പകരുന്ന മങ്കിപോക്സ് വൈറസിന് വസൂരി രോഗത്തിന്റെ തീവ്രത ഇല്ലെങ്കിലും രോഗബാധിതർ സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.
സാധാരണ പനി, ചുണങ്ങുകൾ, വീർത്ത ലിംഫ് നോഡുകൾ തുടങ്ങിയ കുരങ്ങു വസൂരിയുടെ ലക്ഷണങ്ങൾ രണ്ടു മുതൽ നാലാഴ്ച വരെ നീണ്ടു നിൽക്കുന്നതായാണ് ഡബ്ല്യുഎച്ച്ഒ നൽകുന്ന വിവരം.
ആസാമിലെ പോലീസ് സ്റ്റേഷൻ കത്തിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തി
നാഗാവ്: ആസാമിലെ നാഗാവ് ജില്ലയിൽ ബട്ടാദ്രാവ പോലീസ് സ്റ്റേഷൻ തീവച്ച കേസിൽ അഞ്ചു പേർ പിടിയിലായി. ഇവരുടെ വീടുകൾജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. അനധികൃത കൈയേറ്റങ്ങളാണു നീക്കിയതെന്നാണു ജില്ലാ ഭരണകൂടത്തിന്റെ ഭാഷ്യം.
കേസ് അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘംരൂപവത്കരിക്കുമെന്നു ആസാം ഡിജിപി ഭാസ്കർജ്യോതി മഹന്ത പറഞ്ഞു. പ്രദേശവാസി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തുമെന്നു ഡിജിപി അറിയിച്ചു. സഫിക്കുൾ ഇസ്ലാം ആണു പോലീസ് കസ്റ്റഡിയിൽ മരിച്ചത്. തുടർന്നു ജനക്കൂട്ടം പോലീസ് സ്റ്റേഷൻ തീവയ്ക്കുകയായിരുന്നു.
പെട്രോൾ, ഡീസൽ വില കുറച്ചു
ന്യൂഡൽഹി: പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴു രൂപയും കുറച്ചു. കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയുമാണു കുറയുക. വിലക്കുറവ് ഇന്നു പുലർച്ചെ മുതൽ നിലവിൽ വന്നു. രാജ്യത്താകെ വിലക്കയറ്റം അതിരൂക്ഷമായതിനെത്തുടർന്നാണു കേന്ദ്രം നികുതി കുറച്ചത്.
പാവപ്പെട്ടവർക്കുള്ള ഉജ്വല പദ്ധതിയിലെ ഒന്പതു കോടി പേർക്ക് എൽപിജി സിലിണ്ടറിന് 200 രൂപ വീതം സബ്സിഡി നൽകും. മറ്റു ഗാർഹിക, വാണിജ്യ ഉപഭോക്താക്കളുടെ കൂട്ടിയ പാചകവാതക വില കുറച്ചിട്ടില്ല.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഇന്ധനനികുതി കുറച്ച പ്രഖ്യാപനം നടത്തിയത്. പെട്രോൾ ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറു രൂപയുമാണ് കേന്ദ്ര എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴു രൂപയും കുറയുമെന്ന് നിർമല പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വരുമാനത്തിൽ ഒരു ലക്ഷം കോടി രൂപയുടെ ആഘാതം ഇതുവഴി ഉണ്ടാകുമെന്ന് ധനമന്ത്രി വിശദീകരിച്ചു. എന്നാൽ ഇതു മുഴുവൻ വരുമാനനഷ്ടമാണെന്നു മന്ത്രി പറഞ്ഞില്ല.
കഴിഞ്ഞ നവംബറിൽ നികുതി കുറയ്ക്കാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങൾകൂടി സമാനമായ കുറവു വരുത്തണമെന്ന് മന്ത്രി നിർമല ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന സർക്കാരുകളോടും പ്രത്യേകിച്ച്, അവസാന റൗണ്ടിൽ കുറവു വരുത്താത്ത സംസ്ഥാനങ്ങളോടും സമാനമായ വെട്ടിക്കുറവു നടപ്പിലാക്കാനും സാധാരണക്കാർക്ക് ആശ്വാസം നൽകാനും അഭ്യർഥിക്കുന്നതായി മന്ത്രി പറഞ്ഞു.
ഗുജറാത്തിലടക്കം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് ഇന്ധനവിലയിൽ കുറവു വരുത്തുന്നത്. വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചതായുള്ള വാർത്തകൾ കഴിഞ്ഞദിവസങ്ങളിൽ രാജ്യമൊട്ടുക്ക് ചർച്ചാവിഷയമായിരുന്നു.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ:
• പ്രധാനമന്ത്രി ഉജ്വല യോജനയുടെ ഒന്പതു കോടിയിലധികം ഗുണഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടറിന് 200 രൂപ കേന്ദ്രം സബ്സിഡി നൽകും. പരമാവധി 12 സിലിണ്ടറുകൾക്കാണ് സബ്സിഡി. പ്രതിവർഷം 6,100 കോടി രൂപ ഇതിനായി ചെലവാകും.
• രാസവളങ്ങൾക്ക് 1.10 കോടി രൂപയുടെ സബ്സിഡി നൽകും. ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയ 1.05 ലക്ഷം കോടിക്കു പുറമേയാണിത്.
• ചിലയിനം സ്റ്റീലിന്റെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിത്തീരുവകൂടി കുറയ്ക്കും. മറ്റു ചില സ്റ്റീൽ ഉത്പന്നങ്ങൾക്കു കയറ്റുമതിത്തീരുവ ചുമത്തും.
• ഇറക്കുമതി ആശ്രിതത്വം കൂടുതലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെയും ഇടനിലക്കാരുടെയും കസ്റ്റംസ് തീരുവ കുറയ്ക്കും.
വധശിക്ഷാവിധി: വിചാരണക്കോടതികൾക്കു കടിഞ്ഞാണിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: വധശിക്ഷ വിധിക്കുന്ന നടപടിയിൽ വിചാരണക്കോടതികളെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്കു സുപ്രീംകോടതി പ്രത്യേക മാർഗനിർദേശം പുറത്തിറക്കി.
പലപ്പോഴും പക വീട്ടുന്നതുപോലെയാണ് വിചാരണക്കോടതികൾ വധശിക്ഷ വിധിക്കുന്നത്. വിചാരണയ്ക്കിടെ പ്രതികൾക്കു മാനസാന്തരത്തിനു സാഹചര്യമുണ്ടോയെന്ന് ഒരിക്കൽപ്പോലും പരിശോധിക്കുന്നില്ലെന്ന് ജസ്റ്റീസ് യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
പ്രതികൾക്ക് ഒരുതരത്തിലുള്ള പരിഗണനയും നൽകാതെയാണ് വിചാരണക്കോടതികൾ പ്രവർത്തിക്കുന്നതെന്ന് സുപ്രീംകോടതി വിമർശിച്ചു. പ്രതികളുടെ കുടുംബ, സാമൂഹിക, സ്വഭാവ പശ്ചാത്തലങ്ങൾ കണക്കിലെടുത്ത് ചെറിയ തിരുത്തെങ്കിലും വരുത്താനാണ് പുതിയ മാർഗനിർദേശങ്ങൾ.
വധശിക്ഷ വിധിക്കുംമുമ്പ് പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്നു പരിശോധിക്കണം. ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നതിനുള്ള സാഹചര്യങ്ങളും പരിശോധിക്കണം. ഇതിനായി വിചാരണക്കോടതിയും അതതു സംസ്ഥാനങ്ങളും പ്രതിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സമാഹരിച്ചിരിക്കണം.
വധശിക്ഷയിലേക്കു നയിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവരുടെ മനോനിലയും മാനസികാരോഗ്യവും സംബന്ധിച്ച വിവരങ്ങൾ സംസ്ഥാനങ്ങൾ വിചാരണക്കോടതിക്കു ലഭ്യമാക്കണം. കുറ്റം നടന്ന സമയത്തെ പ്രതിയുടെ മനോനില വിലയിരുത്താനും ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനും ഇതു സഹായിക്കും. അതിനു പുറമേ സംസ്ഥാന സർക്കാരുകൾ പ്രതികളുടെ കുടുംബപശ്ചാത്തലം, വിദ്യാഭ്യാസ, സാമൂഹിക, സാന്പത്തിക അവസ്ഥകൾ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
ഇന്ധനനികുതി കുറച്ചത് മറ്റു വഴികളില്ലാതെ
ന്യൂഡൽഹി: അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പണപ്പെരുപ്പവും പിടിവിട്ട് റിക്കാർഡിലെത്തിയതു പിടിച്ചുകെട്ടാൻ ഇന്ധനവില കുറയ്ക്കുകയല്ലാതെ കേന്ദ്രത്തിനു മുന്നിൽ മറ്റു പോംവഴികളൊന്നും ഇല്ലായിരുന്നു. ഇന്ധന വില കൂടിയതാണ് രാജ്യത്താകെ വലിയ തോതിൽ വിലക്കയറ്റം സൃഷ്ടിക്കാൻ ഇടയാക്കിയതെന്നും കേന്ദ്ര എക്സൈസ് തീരുവ കുറയ്ക്കാതെ തരമില്ലെന്നും സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ധന വില കുറച്ചെങ്കിലും അടുത്തിടെ കൂട്ടിയ ഓട്ടോ, ടാക്സി, ബസ് യാത്രാ നിരക്കുകളും ചരക്കു ഗതാഗത നിരക്കും കുറയ്ക്കാനിടയില്ല. ഫലത്തിൽ സാധനവിലകളിലും യാത്രാ ചെലവുകളിലും വലിയ ഇളവിനു സാധ്യത കുറവാണ്.
പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വില സെഞ്ചുറി കടന്നതോടെ രാജ്യത്താകെ വിലക്കയറ്റം പിടിവിട്ടു വർധിച്ചു. അരി, ഗോതന്പ്, പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണകൾ, പച്ചക്കറികൾ തുടങ്ങി അവശ്യ സാധനങ്ങളുടെ വില റിക്കാർഡിലെത്തി. കേന്ദ്ര സർക്കാരിന്റെ തന്നെ ഉപഭോക്തൃ വില സൂചികയും പണപ്പെരുപ്പത്തോതും കുത്തനെ കൂടിയത് സർക്കാരിനെ പ്രതിസന്ധിയിലാക്കി. ഉപഭോക്തൃവില സൂചിക റിക്കാർഡിലേക്ക് ഉയർന്നു. ഏതാനും സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറച്ചെങ്കിലും വിലക്കയറ്റ നിയന്ത്രിക്കാനായില്ല.
ഏതാനും സംസ്ഥാന സർക്കാരുകളും നികുതി കുറച്ചെങ്കിലും പെട്രോൾ, ഡീസൽ വില കാര്യമായി കുറയ്ക്കാനായില്ല. ബിജെപി ഭരണ സംസ്ഥാനങ്ങളിൽപ്പോലും ജനങ്ങൾ പ്രതിഷേധിച്ചു. ഈ സാഹചര്യത്തിൽ നേരത്തെ കൂട്ടിയ കേന്ദ്ര എക്സൈസ് നികുതി കുറയ്ക്കാതെ മറ്റു വഴിയില്ലായിരുന്നു.
ജ്ഞാൻവാപി: ട്വീറ്റ് ചെയ്ത അധ്യാപകൻ അറസ്റ്റിൽ
ന്യൂഡൽഹി: ജ്ഞാൻവാപി മോസ്ക് വിഷയത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഡൽഹി സർവകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനെ അറസ്റ്റ് ചെയ്തു. മോസ്കിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദം ചോദ്യംചെയ്തു ട്വീറ്റ് ചെയ്ത, ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജിലെ അസോസിയേറ്റ് പ്രഫസർ രത്തൻ ലാലാണ് അറസ്റ്റിലായത്. അഭിഭാഷകനായ വിനീത് ജിൻഡാലിന്റെ പരാതിയിൽ നോർത്ത് ഡൽഹി സൈബർ പോലീസാണ് അധ്യാപകനെ പിടികൂടി അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ മതവിദ്വേഷം പരത്താൻ ശ്രമിച്ചു എന്നാണു പരാതി.
ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയ രത്തൻ ലാലിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിനു പിന്നാലെ ഡൽഹി സർവകലാശാലാ അധ്യാപകരും വിദ്യാർഥികളും നോർത്ത് ഡൽഹി സൈബർ പോലിസ് സ്റ്റേഷനു മുന്പിൽ പ്രതിഷേധിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് രത്തൻലാലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ശിവലിംഗത്തെ സംബന്ധിച്ച് പ്രകോപനപരമായി പരാമർശിച്ചു എന്നാണ് രത്തൻ ലാലിനെതിരേ അഭിഭാഷകൻ നൽകിയ പരാതിയിലെ ആരോപണം. ഇന്ത്യയിൽ എന്തിനെക്കുറിച്ചു സംസാരിച്ചാലും ആരുടെയെങ്കിലുമൊക്കെ വികാരം വ്രണപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നാണ് തന്റെ പോസ്റ്റിനെക്കുറിച്ച് അറസ്റ്റിന് മുൻപ് രത്തൻലാൽ പ്രതികരിച്ചത്. ഇതൊന്നും ഒരു പുതിയ വിഷയമല്ല. താനൊരു ചരിത്രകാരൻ കൂടിയാണ്. ആ നിലയ്ക്ക് ഇതിനു മുമ്പും പല നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. വളരെ മാന്യമായ ഭാഷയിൽ തന്നെയാണ് വിഷയം ട്വീറ്റ് ചെയ്തത്. തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നുമാണ് രത്തൻ ലാൽ പറയുന്നത്.
അധ്യാപനത്തിനു പുറമേ അംബേദ്കർനാമ എന്ന വാർത്ത പോർട്ടലിന്റെ എഡിറ്റർ ഇൻ ചീഫ് കൂടിയാണ് ആക്ടിവിസ്റ്റും എഴുത്തുകാരനുംകൂടിയായ രത്തൻ ലാൽ. രത്തൻ ലാലിനെ അറസ്റ്റ് ചെയ്തതിൽ ശക്തമായി അപലപിക്കുന്നു എന്ന് കോണ്ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു.
രത്തൻലാലിന് അഭിപ്രായപ്രകടനത്തിനുള്ള ഭരണഘടനാപരമായ അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വധശിക്ഷ: സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ
ന്യൂഡൽഹി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്കു സുപ്രീംകോടതി പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. വിചാരണക്കോടതികൾ പലപ്പോഴും പകവീട്ടുന്നതുപോലെയാണ് വധശിക്ഷകൾ വിധിക്കുന്നതെന്നാണ് ജസ്റ്റീസ് യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചത്.
സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ താഴെ.
• പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വിചാരണഘട്ടത്തിൽതന്നെ ശേഖരിക്കണം.
• പ്രതിയുടെ മനോനിലയെക്കുറിച്ച് സർക്കാരിന്റെയും ജയിൽ അധികൃതരുടെയും റിപ്പോർട്ട് തേടണം.
• പ്രതി പശ്ചാത്തപിച്ചു മനഃപരിവർത്തനം നടത്താനുള്ള സാധ്യതയുണ്ടോയെന്നു സൂക്ഷ്മപരിശോധന നടത്തണം.
• കുടുംബപശ്ചാത്തലം ഉൾപ്പെടെ എല്ലാ വിവരങ്ങളും സർക്കാർ ശേഖരിച്ച് കോടതിക്കു നൽകണം.
സർക്കാരുകൾ പ്രതികളുടെ വ്യക്തിഗത വിവരങ്ങൾ സമയബന്ധിതമായി സമാഹരിച്ചു നൽകണമെന്നു സുപ്രീംകോടതി നിർദേശിച്ചു. താഴെപ്പറയുന്ന വിവരങ്ങളാണ് പ്രധാനമായും വേണ്ടത്:
• പ്രതിയുടെ പ്രായം.
• നേരത്തേയുള്ള കുടുംബപശ്ചാത്തലം (സഹോദരങ്ങൾ, മാതാപിതാക്കളുടെ സംരക്ഷണം, അക്രമപശ്ചാത്തലമോ നിയമലംഘനമോ നടത്തിയുണ്ടോ എന്നിവ).
• നിലവിലെ കുടുംബപശ്ചാത്തലം (ആശ്രിതരായ കുടുംബാംഗങ്ങൾ, വിവാഹിതനാണോ, കുട്ടികൾ തുടങ്ങിയ വിവരങ്ങൾ).
• വിദ്യാഭ്യാസ നിലവാരം.
• ക്രമിനൽ പശ്ചാത്തലം ( കുറ്റകൃത്യങ്ങളുടെ വിശദ വിവരങ്ങൾ, ശിക്ഷാ നടപടികളുടെ വിവരങ്ങൾ).
• വരുമാനവും തൊഴിൽ വിവരങ്ങളും ( ജോലി സ്ഥിരമോ താത്കാലികമോ എന്നതുൾപ്പടെ).
• മാസിക പ്രശ്നങ്ങളോ മറ്റു പെരുമാറ്റ വൈകല്യങ്ങളോ ഉണ്ടോ എന്ന വിവരം.
ഈ വിവരങ്ങളെല്ലാം പരിശോധിച്ചു മാത്രമേ വധശിക്ഷ വിധിക്കുന്നതിലേക്കു നീങ്ങാവൂ എന്നു സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ ബച്ചൻ സിംഗ് കേസിൽ ,കൊലപാതകം നടന്ന സാഹചര്യത്തെക്കുറിച്ചു വിശദമായി പരിശോധിക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചിരുന്നു.
2015ൽ മധ്യപ്രദേശിലെ ഒരു കേസിന്റെ വിധിപ്രസ്താവവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആറു പ്രതികളിൽ മൂന്നുപേരുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതു റദ്ദാക്കിയാണ് വധശിക്ഷ സംബന്ധിച്ച് സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
പ്രളയം: ആസാമിൽ മരണം 14 ആയി
ഗോഹട്ടി: ആസാമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഏഴു ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. ഇന്നലെ രണ്ടു കുട്ടികളടക്കം നാലു പേർ മരിച്ചു. സംസ്ഥാനത്തെ 33 ജില്ലകളിൽ 29 എണ്ണത്തെ പ്രളയം ബാധിച്ചു. 75,000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ആസാം റൈഫിൾസ്, എൻഡിആർഎഫ് എന്നിവയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കുന്നത്.
ഹണി ട്രാപ്പ്: സൈനികൻ അറസ്റ്റിൽ
ജയ്പുർ: രാജ്യസുരക്ഷയ്ക്കു ഭീഷണിയുയർത്തുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പാക് യുവതിക്കു കൈമാറിയ സൈനികൻ അറസ്റ്റിലായി.
ജോധ്പുർ സൈനിക പോസ്റ്റിൽ ഡ്യൂട്ടിയുണ്ടായിരുന്ന ഉത്തരാഖണ്ഡ് സ്വദേശി പ്രദീപ്കുമാറിനെയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയിലെ യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം തന്ത്രപ്രധാനമായ വിവരങ്ങൾ വാട്സാപ്പിലും ഫേസ്ബുക്കിലും ചോർത്തി നല്കിയെന്നാണു കേസ്. പ്രദീപ് കുമാർ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു. മേയ് 18നാണു ചോദ്യം ചെയ്യലിനായി പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. മൂന്നുവർഷം മുന്പാണു പ്രദീപ് സൈന്യത്തിൽ ചേർന്നത്.
ബംഗളൂരുവിലെ മിലിട്ടറി നഴ്സിംഗ് സർവീസ് ജീവനക്കാരി എന്നു സ്വയം പരിചയപ്പെടുത്തി ആറുമാസം മുന്പാണ് പ്രദീപിനെ യുവതി വിളിച്ചത്. ഡൽഹിയിൽ കാണാമെന്നും വിവാഹം കഴിക്കാമെന്നും പ്രലോഭിപ്പിച്ചശേഷം കൂടുതൽ അടുക്കുകയും രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെടുക്കുകയുമായിരുന്നു.
തമിഴ്നാട്ടിൽ ഒമിക്രോൺ ബിഎ.4: രാജ്യത്ത് രണ്ടാമത്തെ കേസ്
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിതയായ യുവതിയെ ബാധിച്ചത് ഒമിക്രോൺ ബിഎ.4 വകഭേദമാണെന്നു സ്ഥിരീകരിച്ചു. കോവിഡിന്റെ ഉപവകഭേദമായ ഒമിക്രോൺ ബിഎ.4 സ്ഥിരീകരിച്ച രാജ്യത്തെ രണ്ടാമത്തെ രോഗിയാണിവർ. നേരത്തെ ഹൈദരാബാദിലും ഈ വകഭേദം സ്ഥിരീകരിച്ചിരുന്നു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പത്തൊന്പതുകാരിയായ രോഗിയെ സന്ദർശിച്ചുവെന്നും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും മന്ത്രി എം.എ. സുബ്രഹ്മണ്യൻ പറഞ്ഞു. കഴിഞ്ഞ നാലിനാണു രോഗിക്കും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും പ്രതിരോധ വാക്സിൻ പൂർണഡോസും സ്വീകരിച്ചിരുന്നു. അമ്മയ്ക്കു ബാധിച്ചത് കോവിഡ് ബിഎ.2 വകഭേദമായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
എൻഐഎ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്: രണ്ടു പേർക്കു വധശിക്ഷ
ബിജ്നോർ: ദേശീയ അന്വേഷണ ഏജൻസിയുടെ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാ സംഘാംഗങ്ങളായ രണ്ടുപേരെ ബിജ്നോർ കോടതി ആറുവർഷത്തിനുശേഷം വധശിക്ഷയ്ക്കു വിധിച്ചു.
മുനീർ, റയാൻ എന്നിവരെ അഡീഷണൽ ജില്ലാ ജഡ്ജി വിജയ്കുമാറാണ് കുറ്റക്കാരാണെന്നു കണ്ടെത്തി പിറ്റേ ദിവസം വധശിക്ഷ വിധിച്ചത്. 2016 ഏപ്രിൽ മൂന്നിനാണു കേസിനാസ്പദമായ സംഭവം. എൻഐഎ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തൻസിൽ അഹമ്മദ്, ഭാര്യ ഫർസാന എന്നിവർ വിവാഹാഘോഷം കഴിഞ്ഞു മടങ്ങുന്പോൾ കാർ തടഞ്ഞുനിർത്തി അക്രമികൾ വെടിവയ്ക്കുകയായിരുന്നു. അയൽവാസികളായ മുനിർ, റയാൻ, ജയ്നി,തൻജിം അഹമ്മദ്, റിസ്വാൻ എന്നിവരെ കേസിൽ പ്രതിചേർത്തുവെങ്കിലും മറ്റു മൂന്നുപേരെ കോടതി വെറുതേ വിട്ടു.
തുരങ്കം തകർന്ന് അപകടം: മരണം ഒന്പതായി
ജമ്മു: ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നിർമാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുണ്ടായ അപകടത്തിൽ എട്ടു മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തു. ഇതോടെ മരണസംഖ്യ ഒന്പതായി. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ആറു പേർക്കായി തെരച്ചിൽ തുടരുന്നു. റാംബാൻ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണു ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം അപകടമേഖലയിൽ മണ്ണിടിച്ചിലുണ്ടായതു രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
ജ്ഞാൻവാപി കേസ് ജില്ലാ കോടതിയിലേക്കു മാറ്റി
സെബി മാത്യു
ന്യൂഡൽഹി: ജ്ഞാൻവാപി മോസ്ക് കേസ് സുപ്രീംകോടതി സിവിൽ കോടതിയിൽനിന്ന് വാരാണസി ജില്ലാ കോടതിയിലേക്കു മാറ്റി. ആദി വിശ്വേശര ക്ഷേത്രം നിലനിന്ന സ്ഥലത്താണ് മുഗൾ ചക്രവർത്തി ഒൗറംഗസേബ് മോസ്ക് നിർമിച്ചതെന്ന ആരോപണവുമായി ഹിന്ദു ഭക്തരാണ് വാരാണസി സിവിൽ ഡിവിഷൻ കോടതിയിൽ പരാതി നൽകിയത്.
എന്നാൽ, കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ച് കേസ് ജില്ലാ മജിസ്ട്രേറ്റിന്റെ പരിഗണനയിലേക്കു മാറ്റണമെന്ന് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ്. നരസിംഹ എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അതേസമയം ജ്ഞാൻവാപി മോസ്ക് കേസിൽ ഇന്നലെ വാദം കേട്ട അലഹാബാദ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ജൂലൈ ആറിലേക്ക് മാറ്റി.
കനത്ത പോലീസ് സുരക്ഷയ്ക്കിടെ ജ്ഞാൻവാപി മോസ്കിലെ വെള്ളിയാഴ്ച നിസ്കാരം ഇന്നലെ സമാധാനപരമായി നടന്നു. നിസ്കാരത്തിനായി കൂടുതൽ ആളുകൾ എത്തരുതെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചിരുന്നു. മോസ്കിനു മുന്നിൽ നിന്ന കമ്മിറ്റി അംഗങ്ങൾ, അധികമായെത്തിയ ആളുകളെ ചെറിയ പള്ളികളിലേക്ക് വഴിതിരിച്ചുവിട്ടു.
അഭിഭാഷക കമ്മീഷന്റെ സർവേ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെ സുപ്രീംകോടതി കുറ്റപ്പെടുത്തി.
പ്രതികളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിൽ; ഹൈദരാബാദ് കൂട്ടമാനഭംഗക്കേസിൽ ജുഡീഷൽ കമ്മീഷൻ;
ന്യൂഡൽഹി: ഹൈദരാബാദിൽ മാനഭംഗകേസിലെ പ്രതികളായ നാലുപേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്ന് സുപ്രീംകോടതി നിയോഗിച്ച ജുഡീഷൽ കമ്മീഷന്റെ റിപ്പോർട്ട്.
കേസിൽ പ്രതികളായ നാലുപേരെയും പോലീസ് ബോധപൂർവം വെടിവച്ചു കൊല്ലുകയായിരുന്നു. സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തതാണെന്ന തെലുങ്കാന പോലീസിന്റെ വാദം കമ്മീഷൻ തള്ളി. പോലീസിന്റെ വെടിയേറ്റു തന്നെയാണ് നാലുപേരും കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഉൾപ്പെട്ട പത്തു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കൊലപാതകത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കണം. സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തു എന്ന വാദത്തിന്റെ പേരിൽ പോലീസുകാർക്ക് ഒരു കാരണവശാലും ഇളവു നൽകരുത്.
ആൾക്കൂട്ട കൊലപാതകം പോലെ തന്നെ, കേസുകളിലെ പ്രതികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നതും അംഗീകരിക്കാനാകില്ല. നിയമം അനുശാസിക്കുന്ന വഴിയിലൂടെ മാത്രമേ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നടപ്പാക്കാവൂ എന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞു.
നാലു പ്രതികളുടെയും സംരക്ഷണം പോലീസിന്റെ ഉത്തരവാദിത്വമായിരുന്നു. അവരുടെ വീഴ്ചയും ഗൂഢാലോചനയുമാണ് പ്രതികളുടെയും മരണത്തിനിടയാക്കിയത്. കേസിലെ പ്രതികളായ നാലുപേരിൽ മൂന്നു പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു എന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ജുഡീഷൽ കമ്മീഷന്റെ റിപ്പോർട്ട് പരസ്യപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കണമെന്ന തെലുങ്കാന സർക്കാരിന്റെ വാദം കോടതി നിരാകരിച്ചു.
വിരമിച്ച സുപ്രീംകോടതി ജസ്റ്റീസ് വി.എസ്. സിർപുർകർ, മുൻ ബോംബെ ഹൈക്കോടതി ജഡ്ജി രേഖ ബൽഡോത്ത, മുൻ സിബിഐ ഡയറക്ടർ കാർത്തികേയൻ എന്നിവരാണ് ഏറ്റമുട്ടലിനെക്കുറിച്ച് അന്വേഷിച്ചത്.
റെയിൽവേ ജോലിക്കു ഭൂമി: ലാലുവിനെതിരേ പുതിയ കുറ്റപത്രം
ന്യൂഡൽഹി: റെയിൽവേയിൽ ജോലി ലഭിക്കുന്നതിന് ഉദ്യോഗാർഥികളിൽനിന്നു ഭൂമി എഴുതിവാങ്ങിയെന്ന കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരേ സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചു.
2004-09 കാലത്ത് യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിലെ ഗ്രൂപ്പ് ഡി ജോലിക്ക് ഭൂമി എഴുതിവാങ്ങിയെന്നാണു കേസ്.
കഴിഞ്ഞ18 നു ലാലുവിനെതിരേ സിബിഐയുടെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തിരുന്നു. ഇതിനുപിന്നാലെ ഡൽഹിയിലും പാറ്റ്നയിലും ഗോപാൽഗഞ്ചിലും ലാലുവിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള16 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.
ലാലു പ്രസാദ്, ഭാര്യ റാബ്രിദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരുൾപ്പെടെ 12 പേർക്കെതിരേയാണു കുറ്റപത്രം. റെയിൽവേയുടെ മുംബൈ, ജബൽപുർ, കൊൽക്കത്ത, ജയ്പുർ, ഹാജിപൂർ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് റാബ്രിദേവിയുടെയും മിസ ഭാരതിയുടെയും ഹേമ യാദവിന്റെയും പേരിലാണു ഭൂമി എഴുതിവാങ്ങിയത്.
റാബ്രിദേവി മുഖ്യഓഹരി ഉടമയായ എകെ ഇൻഫോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ കന്പനികളുടെ മറവിലായിരുന്നു കൈമാറ്റം. 2021 സെപ്റ്റംബറിലാണ് അന്വേഷണം തുടങ്ങിയത്.
ഭാഷാ വിവാദം: അമിത് ഷായെ തള്ളി മോദി
ന്യൂഡൽഹി: വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുന്പോൾ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കു വിരുദ്ധമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.
എല്ലാ ഭാഷയെയും ബിജെപി ആദരവോടെയാണ് കാണുന്നതെന്നും എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെന്നും മോദി പറഞ്ഞു.
രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തെ വിഡിയോ കോണ്ഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഭാഷ, സാംസ്കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും മോദി വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
സ്വകാര്യ മെഡി. കോളജുകൾ ഫീസ് നേരിട്ട് പണമായി വാങ്ങരുതെന്ന് സുപ്രീംകോടതി
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജുകൾ ഫീസ് നേരിട്ട് പണമായി വാങ്ങരുതെന്ന് സുപ്രീംകോടതി. തലവരിപ്പണം (ക്യാപ്പിറ്റേഷൻ ഫീസ്) വാങ്ങുന്നത് പൂർണമായി ഒഴിവാക്കാനാണു നടപടി.
ഏതെങ്കിലും സ്വകാര്യ മെഡിക്കൽ കോളജുകൾ തലവരിപ്പണം വാങ്ങുന്നതായി കണ്ടെത്തിയാൽ വിദ്യാർഥികൾക്കു പരാതിപെടാൻ പ്രത്യേക വെബ്പോർട്ടൽ രൂപീകരിക്കണമെന്ന നിർദേശവും ജസ്റ്റീസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.
ഫീസ് നിശ്ചയിക്കുന്പോൾ സ്വകാര്യ മാനേജ്മെന്റുകൾ നിശ്ചിത ഫീസിനു പുറമേ അധികതുക ഈടാക്കുന്നില്ലെന്ന് സംസ്ഥാനങ്ങളിലെ ഫീസ് നിർണയ സമിതി ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു. മുൻ അധ്യയന വർഷങ്ങളിലെ (2004-07) ബിരുദ മെഡിക്കൽ കോഴ്സുകൾക്ക് ഫീസ് നിർണയ കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവുകളെ ചോദ്യം ചെയ്തു കൊണ്ടുള്ള പ്രത്യേക ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
കാപിറ്റേഷൻ ഫീസ് ഈടാക്കരുതെന്നു സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും നിരവധി സ്ഥാപനങ്ങൾ അമിത കാപിറ്റേഷൻ ഫീസ് ഈടാക്കുന്നുണ്ടെന്നാണു കോടതി നിയോഗിച്ച അമികസ്ക്യൂറി സൽമാൻ ഖുർഷിദിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്ന് സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾ കാപിറ്റേഷൻ ഫീസ് ഈടാക്കുന്നത് തടയുന്നതിനുള്ള നിർദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചു.
നിർദേശങ്ങൾ
►കാപിറ്റേഷൻ ഫീസ് ഈടാക്കുന്ന സ്വകര്യ മെഡിക്കൽ കോളജുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വെബ് പോർട്ടൽ രൂപീകരിക്കണം. കേന്ദ്ര ഇലക്ട്രോണിക് ഐടി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനാണ് (എൻഐസി) വെബ് പോർട്ടലിന്റെ നടത്തിപ്പിനുള്ള ചുമതല
► സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ വെബ് പോർട്ടലിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രവേശന സമയത്ത് ഇംഗ്ലീഷിലും പ്രാദേശിക പത്രങ്ങളിലും പ്രസിദ്ധീകരിക്കണം.
► കൗണ്സലിംഗ് സമയത്ത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വെബ് പോർട്ടലിനെ കുറിച്ച് വ്യക്തമാക്കുന്ന ലഘുലേഖ നിർബന്ധമായും നൽകണം
► മെഡിക്കൽ പ്രവേശനത്തിനുള്ള സമയക്രമം നിശ്ചയിക്കുന്പോൾ അധിക സീറ്റുകളിലെ പ്രവേശനത്തിനായുള്ള കൗണ്സലിംഗ് ഉൾപ്പെടെയുള്ള പ്രവേശന നടപടികൾ പ്രവേശനത്തിന്റെ അവസാന തീയതിക്കു രണ്ടാഴ്ച മുൻപ് എങ്കിലും നടത്താൻ ദേശീയ മെഡിക്കൽ കമ്മീഷനും ഡെന്റൽ കൗണ്സിൽ ഓഫ് ഇന്ത്യയും നടപടികൾ സ്വീകരിക്കണം.
► സംസ്ഥാന ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസും പ്രവേശന നടപടികളുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ മറ്റുദ്യോഗസ്ഥരും കൗണ്സലിംഗിന്റെ ദേശീയ, സംസ്ഥാന ക്വാട്ടകൾ നിശ്ചിത സമയക്രമം അനുസരിച്ച് പൂർത്തിയാക്കുന്നതായി ഉറപ്പു വരുത്തണം.
►അധിക സീറ്റുകളിലേക്കു പ്രവേശനം നേടുന്ന വിദ്യാർഥികളുടെ പേരും പ്രവേശന പരീക്ഷയിൽ നേടിയ റാങ്കും പരസ്യപ്പെടുത്തണം. പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലാകണം. മെറിറ്റിന് വിരുദ്ധമായി പ്രവേശനം നടത്തുന്ന സ്വകാര്യ മെഡിക്കൽ കോളജുകൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണം.
► എല്ലാ സാഹചര്യങ്ങളും പരിഗണിച്ചിട്ടാകണം ഫീസ് നിർണയ കമ്മിറ്റികൾ ഫീസ് നിർണയിക്കുന്നത്. കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രമേ മാനേജ്മെന്റുകൾക്ക് അധികഫീസ് ഈടാക്കുന്നതിന് അനുമതിയുള്ളു.
കെ.വി. തോമസിന് സോണിയയുടെ കത്ത്
ന്യൂഡൽഹി: കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറായ അനുജൻ ഡോ. കെ.വി. പീറ്ററിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രഫ. കെ.വി. തോമസിന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്.
കോണ്ഗ്രസിൽനിന്നു പുറത്താക്കിയെങ്കിലും തോമസിനോടും കുടുംബത്തോടുമുള്ള വ്യക്തിബന്ധം പരസ്യമാക്കുന്നതാണ് സോണിയാ ഗാന്ധിയുടെ ഒൗദ്യോഗിക ലെറ്റർ പാഡിൽ അവർ തന്നെ ഒപ്പുവച്ച് ഇന്നലെ അയച്ച അനുശോചന സന്ദേശം.
ഡോ. കെ.വി. പീറ്ററിന്റെ നിര്യാണത്തിൽ ദുഃഖമുണ്ട്. താങ്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിന്റെ ഈ സമയത്ത് പ്രാർഥനയിലും ചിന്തയിലും ഞാനും ചേരുന്നു. വേർപാടിന്റെ നഷ്ടം താങ്ങാനുള്ള കരുത്ത് സർവശക്തനായി ദൈവം നൽകട്ടെ.
എന്റെ ഹൃദയപൂർവമായ അനുശോചനം ദയവായി സ്വീകരിക്കുമല്ലോ. ഹൃദയപൂർവം സോണിയാ ഗാന്ധി എന്നാണ് കെ.വി. തോമസിന്റെ എറണാകുളം തോപ്പുംപടിയിലെ വിലാസത്തിൽ ഇന്നലത്തെ തീയതിയിൽ അയച്ച കത്ത്.
ചിന്തൻശിബിരം പരാജയമെന്നു പ്രശാന്ത് കിഷോർ
ന്യൂഡൽഹി: നഷ്ടപ്രതാപം വീണ്ടെടുക്കാനായി കോൺഗ്രസ് അടുത്തിടെ സംഘടിപ്പിച്ച ചിന്തൻശിബിരത്തെക്കുറിച്ചു പ്രതികരണവുമായി തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അടുത്തവർഷമാദ്യം നടക്കുന്ന ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെടും എന്നതുൾപ്പെടെ പരാമർശങ്ങളോടെയാണു പ്രതികരണം.
“ഉദയ്പുർ ചിന്തൻ ശിബിരത്തെക്കുറിച്ചു പലരും അഭിപ്രായമാരാഞ്ഞിരുന്നു. എന്റെ കാഴ്ചപ്പാടിൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നേരിടേണ്ടിവരുന്ന പരാജയംവരെ നിലവിലുള്ള സ്ഥിതി നീട്ടിക്കൊണ്ടുപോകുന്നതിനു നേതൃത്വത്തിനു സമയം ലഭിക്കുമെന്നല്ലാതെ അർഥവത്തായ എന്തെങ്കിലും നേടുന്നതിൽ ചിന്തൻ ശിബിരം പരാജയപ്പെട്ടു” എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്.
2014 നുശേഷം തുടർച്ചയായി അഭിമുഖീകരിക്കുന്ന തെരഞ്ഞെടുപ്പു പരാജയത്തിൽനിന്നു കരകയറുന്നതിനാണ് അടുത്തിടെ രാജസ്ഥാനിലെ ഉദയ്പുരിൽ മൂന്നുദിവസം നീണ്ട ചിന്തൻശിബിരം കോൺഗ്രസ് നേതൃത്വം നടത്തിയത്. ഇതിനും ആഴ്ചകൾക്കു മുന്പേ പ്രശാന്ത് കിഷോറുമായി കോൺഗ്രസ് പലവട്ടം ചർച്ചകൾ നടത്തിയിരുന്നു.
കീഴടങ്ങിയ സിദ്ദുവിനെ പട്യാല ജയിലിലടച്ചു
ന്യൂ ഡൽഹി: റോഡിലെ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നു കോടതിയിൽ കീഴടങ്ങിയ പഞ്ചാബിലെ മുൻ കോണ്ഗ്രസ് അധ്യക്ഷനും രാജ്യാന്തര ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദുവിനെ പട്യാല ജയിലിൽ അടച്ചു.
1988 ൽ നടന്ന സംഭവത്തിൽ വ്യാഴാഴ്ചയാണു സുപ്രീംകോടതി സിദ്ദുവിന് ഒരു വർഷത്തെ കഠിനതടവു വിധിച്ചത്. ഇതിനുപിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, കീഴടങ്ങുന്നതിന് സിദ്ദു കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റീസിനെ സമീപിക്കാൻ ജസ്റ്റീസ് എ. എം. ഖാൻവിൽക്കർ സിദ്ദുവിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്വിയോട് നിർദേശിച്ചു. അടിയന്തരമായി അപേക്ഷ പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. തുടർന്നാണ് 58 കാരനായ സിദ്ദു പട്യാല ചീഫ് ജുഡിഷൽ മജിസ്ട്രേറ്റ് മുന്പാകെ കീഴടങ്ങിയത്. വൈദ്യപരിശോധനയ്ക്കുശേഷം പോലീസ് ജീപ്പിൽ സിദ്ദുവിനെ ജയിലിലേക്കു മാറ്റുകയും ചെയ്തു.
മണിച്ചന്റെ മോചനം: സംസ്ഥാന സർക്കാർ നാലാഴ്ചയ്ക്കകം തീരുമാനിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ ജയിൽമോചനത്തിൽ സംസ്ഥാന സർക്കാർ നാലാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. പേരറിവാളൻ കേസിൽ സുപ്രീംകോടതി പുറപ്പടുവിച്ച വിധി കണക്കിലെടുത്താകണം തീരുമാനമെന്നും ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
മോചനവുമായി ബന്ധപ്പെട്ടു മുഴുവൻ ഫയലുകളും സർക്കാർ വ്യാഴാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് കോടതി നാലാഴ്ചയ്ക്കകം തീരുമാനം എടുക്കാൻ സംസ്ഥാന സർക്കാരിനു നിർദേശം നൽകിയത്. തുടർന്ന് മണിച്ചന്റെ ഭാര്യ ഉഷ സമർപ്പിച്ച ഹർജി സുപ്രീംകോടതി തീർപ്പാക്കി.
മണിച്ചന്റെ മോചനം സംബന്ധിച്ച വിഷയം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്റെ പരിഗണനയിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മോചനം സംബന്ധിച്ച മന്ത്രിസഭയുടെ ശിപാർശ അംഗീകരിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ടെന്നായിരുന്നു പേരറിവാളൻ കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നത്.
മണിച്ചൻ 20 വർഷത്തിലധികം ജയിലിൽ കഴിഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന മണിച്ചന്റെ സഹോദരങ്ങളായ വിനോദ് കുമാർ, മണികണ്ഠൻ എന്നിവരെ കഴിഞ്ഞ വർഷം നവംബറിൽ ശിക്ഷയിളവു നൽകി ജയിലിൽനിന്നു വിട്ടയച്ചിരുന്നു.
ജമ്മുകാഷ്മീരില് തുരങ്കം തകര്ന്ന് ഒരാള് മരിച്ചു
ശ്രീനഗര്: ജമ്മു-ശ്രീനഗര് ദേശീയപാതയില് നിര്മാണത്തിലിരുന്ന തുരങ്കം തകര്ന്നുവീണ് ഒരാള് മരിച്ചു. മൂന്നുതൊഴിലാളികളെ അപകടസ്ഥലത്തുനിന്നും രക്ഷപെടുത്തി. അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിയ ഒമ്പതുപേര്ക്കായി തിരച്ചില് തുടരുകയാണ്.
പെഗാസസ്: വിദഗ്ധ സമിതിക്ക് നാലാഴ്ച കൂടി അനുവദിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: പെഗാസസ് ഫോണ് ചോർത്തൽ അന്വേഷിക്കാൻ രൂപീകരിച്ച മൂന്നംഗ വിദഗ്ധ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ച കൂടി അനുവദിച്ച് സുപ്രീംകോടതി.
സമിതിയുടെ ഇടക്കാല റിപ്പോർട്ട് ലഭിച്ചതായി ചീഫ് ജസ്റ്റീസ് എൻ.വി. രമണ, ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ഹിമ കോഹ്ലി എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് വ്യക്തമാക്കി. ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് വിവരം ചോർത്തിയതായി സംശയിക്കുന്ന 29 മൊബൈൽ ഫോണുകൾ സാങ്കേതിക സമിതിയുടെ പരിശോധനയിലാണ്.
മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി സമിതി രേഖപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക സമിതിയുടെ അന്വേഷണത്തിനുശേഷം ജൂണ് 20ന് ഉള്ളിൽ പൂർണമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം.
സമിതിയുടെ ഇടക്കാല റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നൽകിയ അപേക്ഷ കോടതി പരിഗണിച്ചില്ല. സുപ്രീംകോടതി മുൻ ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ, ഐപിഎസ് ഉദ്യോഗസ്ഥൻ അലോക് ജോഷി, ഇന്റർനാഷണൽ ഇലക്ട്രോ-ടെക്നിക്കൽ കമ്മീഷൻ ഉപസമിതിയുടെ ചെയർമാൻ ഡോ. സുദീപ് ഒബ്റോയ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ഉപകരണങ്ങളുടെ പരിശോധന വേഗത്തിലാക്കി നാലാഴ്ചയ്ക്ക് ഉള്ളിൽ ജസ്റ്റീസ് ആർ.വി.രവീന്ദ്രന് സമിതി റിപ്പോർട്ട് സമർപ്പിക്കും. ജസ്റ്റീസിന്റെ അഭിപ്രായങ്ങൾക്കുശേഷം സമർപ്പിക്കുന്ന പൂർണമായ റിപ്പോർട്ട് വേനലവധിക്കു ശേഷമാകും കോടതി പരിഗണിക്കുക.
കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ, രാജ്യസഭാംഗം ജോണ് ബ്രിട്ടാസ്, ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസ് ഡയറക്ടർ എൻ. റാം, മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തുടങ്ങിയവരുടെ നിരവധി ഹർജികളാണ് സുപ്രീംകോടതിക്ക് ലഭിച്ചത്.
ഇന്ദ്രാണി മുഖർജി ജയിൽ മോചിതയായി
മുംബൈ: ഷീന ബോറ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ആറുവർഷത്തിലേറെയായി തടവുശിക്ഷ അനുഭവിക്കുന്ന മുൻ മീഡിയ എക്സിക്യുട്ടീവ് ഇന്ദ്രാണി മുഖർജി ജയിൽമോചിതയായി.
പ്രത്യേക സിബിഐ കോടതി ആവർത്തിച്ച് ജാമ്യം നിഷേധിച്ചതിനെത്തുടർന്നു സുപ്രീംകോടതിയെ സമീപിച്ച ഇന്ദ്രാണിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ഇന്നലെ അഞ്ചരയോടെ മുംബൈയിലെ ബൈക്കുള വനിതാ ജയിലിനു പുറത്തെത്തിയ ഇന്ദ്രാണിയെ സ്വീകരിക്കാൻ അഭിഭാഷകൻ ജയിലിനുപുറത്ത് എത്തിയിരുന്നു.
ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി ശിക്ഷിക്കപ്പെട്ടത്. മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവാർ രാജ് എന്നിവരും ഇന്ദ്രാണിക്കൊപ്പം അറസ്റ്റിലായിരുന്നു.
കാഷ്മീർ സർവകലാശാലയ്ക്ക് ആദ്യ വനിതാ വൈസ്ചാൻലർ
ശ്രീനഗർ: കാഷ്മീർ സർവകലാശാലയുടെ ആദ്യ വനിതാ വൈസ്ചാൻസലറായി പ്രഫ. നിലോഫർ ഖാൻ വെള്ളിയാഴ്ച ചുമതലേയറ്റു. മുന്നുവർഷത്തേക്കാണു നിയമനമെന്ന് ജമ്മു കാഷ്മീർ ലഫ്.ഗവർണർ മനോജ് സിൻഹയുടെ ഉത്തരവിൽ പറയുന്നു. പ്രഫ. തലത് അഹമ്മദിന്റെ പിൻഗാമിയായാണു മുപ്പതുവർഷത്തെ അധ്യാപന പരിചയമുള്ള പ്രഫ. നിലോഫർ ചുമതലയേൽക്കുന്നത്.
ജിഎസ്ടി കൗണ്സിൽ ശിപാർശകൾ ഉപദേശം മാത്രം ; കേന്ദ്ര സംസ്ഥാന
സർക്കാരുകൾക്ക് അനുസരിക്കാൻ ബാധ്യതയില്ല
ന്യൂഡൽഹി: ജിഎസ്ടി കൗണ്സിലിന്റെ ശിപാർശകൾ നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ബാധ്യതയില്ലെന്ന് സുപ്രീംകോടതി. ജിഎസ്ടി കൗണ്സിലിന്റെ ശിപാർശകൾക്ക് ഉപദേശകസ്വഭാവം മാത്രമേയുള്ളൂ എന്നാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്.
ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണം നടത്താം. നിയമനിർമാണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു തുല്യ അധികാരമാണുള്ളത്. എന്നാൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സർവത്ര സ്വതന്ത്രരല്ലെന്നും പരസ്പരപൂരകമായ ഫെഡറലിസത്തിനാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.
ജിഎസ്ടി കൗണ്സിലിന്റെ ശിപാർശകൾ ഒരു കൂട്ടായ ചർച്ചയിൽനിന്ന് ഉരുത്തിരിയുന്നവയാണ്. എന്നാൽ, അവ ആജ്ഞാരൂപത്തിലുള്ളതല്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സഹകരണ, സമവായ പ്രവർത്തനങ്ങൾക്കാണ് ജിഎസ്ടി കൗണ്സിൽ ഉൗന്നൽ നൽകേണ്ടത്.
ഭരണഘടനയുടെ 246 എ വകുപ്പ് അനുസരിച്ച് പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും നികുതി നിയമനിർമാണത്തിന് തുല്യ അധികാരമാണുള്ളത്. എന്നാൽ, 279-ാം വകുപ്പ് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒറ്റയ്ക്കൊറ്റയ്ക്കായി സർവസ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
2016ലെ ഭരണഘടനാഭേദഗതി നിയമമനുസരിച്ച് 279ബി വകുപ്പു നീക്കം ചെയ്ത് 279(1) കൂട്ടിച്ചേർത്തതു പ്രകാരം ജിഎസ്ടി കൗണ്സിലിന്റെ ശിപാർശകൾക്ക് ഉപദേശക മൂല്യം മാത്രമേയുള്ളു എന്നു വ്യക്തമാക്കുന്നുണ്ടെന്നും കോടതി വിശദീകരിച്ചു. ജിഎസ്ടി കൗണ്സിൽ ശിപാർശകളിന്മേൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അനുസരണ ബാധ്യത ഉണ്ടാകുന്നത് സാന്പത്തിക ഫെഡറലിസത്തെ തകർക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദേശ വ്യാപാരികളുടെ മുതൽമുടക്കിൽ വിദേശ കപ്പലുകൾ വഴി നടത്തുന്ന ചരക്കുനീക്കത്തിൽ ഇന്ത്യക്കാരായ ഇറക്കുമതിക്കാർക്ക് ഐജിഎസ്ടി ചുമത്തുന്നതിനെതിരേ നൽകിയ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേ കേന്ദ്ര സർക്കാർ നൽകിയ അപ്പീലുകളിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
ഫെഡറലിസം സുപ്രധാനം: സുപ്രീംകോടതി
ഫെഡറൽ സംവിധാനത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിനു മറ്റൊന്നിനു മേൽ കൂടുതൽ അധികാരം കൈയാളാൻ കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.
ഇന്ത്യൻ ഫെഡറൽ സംവിധാനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുന്ന സംവിധാനമാണ്. ജിഎസ്ടി, എസ്ജിഎസ്ടി അടിസ്ഥാനത്തിലുള്ള നിയമനിർമാണാധികാരം വിനിയോഗിക്കുന്ന വേളയിൽ ജിഎസ്ടി കൗണ്സിലിന്റെ നിർദേശങ്ങൾ കണക്കിലെടുക്കണം.
എന്നാൽ, ജിഎസ്ടി കൗണ്സിലിന്റെ എല്ലാ ശിപാർശകളും കണക്കിലെടുക്കേണ്ട ബാധ്യത ഉണ്ടെന്ന് ഇതുകൊണ്ട് അർഥമാക്കുന്നില്ലെന്നും കോടതി വിശദീകരിച്ചു.
മാറ്റത്തിനു വഴി തെളിക്കും
ന്യൂഡൽഹി: സുപ്രീംകോടതി വിധി ജിഎസ്ടിയുടെ വ്യവസ്ഥകളിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണു പരാതിക്കാർക്ക് വേണ്ടി ഗുജറാത്ത് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹാജരായ അഭിഭാഷകൻ അഭിഷേക് രസ്തോഗി പറഞ്ഞു. ജിഎസ്ടി കൗണ്സിൽ ശിപാർശകൾക്ക് ഉപദേശകസ്വഭാവം മാത്രമേയുള്ളൂ എന്ന വിലയിരുത്തൽ, ജിഎസ്ടി അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കും.
മോദി-ബൈഡൻ ചർച്ച 24ന് ടോക്കിയോയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി 24ന് ടോക്കിയോയിൽ ഉഭയകക്ഷി ചർച്ച നടത്തും. ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് (ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ കൂട്ടായ്മ) ഉച്ചകോടിക്കിടെയാവും ബൈഡനുമായി മോദിയുടെ സുപ്രധാന കൂടിക്കാഴ്ച. ജപ്പാൻ പ്രധാനമന്ത്രി കൗണ്ടർ ഫുമിയോ കിഷിദയുമായും മോദി പ്രത്യേക ചർച്ച നടത്തും.
റഷ്യ- യുക്രെയ്ൻ യുദ്ധവും കിഴക്കൻ ലഡാക്കിലെ പാംഗോംഗ് തടാകത്തിൽ ചൈനയുടെ പാലം നിർമാണവും തുടരുന്നതിനിടെയാണു സുപ്രധാന കൂടിക്കാഴ്ചകൾ. ബൈഡനുമായി കഴിഞ്ഞ മാസം മോദി വീഡിയോ കോണ്ഫറൻസിലൂടെ നടത്തിയ ചർച്ചയുടെ തുടർച്ചയാകും ജപ്പാനിൽ നടത്തുക. ഇന്ത്യ- പസഫിക് മേഖലയിലെ സുരക്ഷയാകും സമ്മേളനത്തിലെ ഒരു പ്രധാന ചർച്ചാവിഷയം. ജപ്പാനിലെ ഇന്ത്യൻ സമൂഹവുമായും വ്യവസായപ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും.
പിജി പ്രവേശനത്തിനും പൊതു പ്രവേശനപരീക്ഷ
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും ഇനി മുതൽ പൊതു പ്രവേശനപരീക്ഷ (സിയുഇടി) ഏർപ്പെടുത്തി യുജിസി. അടുത്ത അധ്യയന വർഷം (2022-23) മുതൽ 42 കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി യുജിസി ചെയർമാൻ എം. ജഗദേശ് കുമാർ വ്യക്തമാക്കി.
അപേക്ഷാ ഫോമുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) വെബ്സൈറ്റിൽ -nta.ac.in- ലഭ്യമാണ്.
ജൂലൈ അവസാനവാരം നടക്കുന്ന പരീക്ഷയ്ക്കായി വിദ്യാർഥികൾക്ക് ജൂണ് 18 വരെ അപേക്ഷിക്കാം. പരീക്ഷയിൽ പങ്കാളികളാകുന്ന സർവകലാശാലകളുടെ കോഴ്സ് വിവരങ്ങൾ അതത് സ്ഥാപനങ്ങളുടെ സൈറ്റുകളിൽ ലഭ്യമാകും.
കെഎസ്ആർടിസിക്ക് ഇന്ധനത്തിനു കൂടിയ വില; സുപ്രീംകോടതി നോട്ടീസയച്ചു
ന്യൂഡൽഹി: വിപണിവിലയേക്കാളും കൂടുതൽ തുക പൊതുമേഖലാ എണ്ണക്കന്പനികൾ ഇന്ധനത്തിന് ഈടാക്കുന്നതിനെതിരേ കെഎസ്ആർടിസി നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനും എണ്ണക്കന്പനികൾക്കും സുപ്രീംകോടതി നോട്ടീസയച്ചു. എട്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. വിലനിർണയ വിഷയത്തിൽ തർക്കങ്ങളുണ്ടെങ്കിൽ മധ്യസ്ഥനടപടികൾ സ്വീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു.
വിപണിവിലയേക്കാളും കൂടുതൽ തുക പൊതുമേഖലാ എണ്ണക്കന്പനികൾ കെഎസ്ആർടിസിയിൽനിന്ന് ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ജസ്റ്റീസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വിപണി വിലയ്ക്ക് ഡീസൽ നൽകാത്തത് ഭരണഘടനാവിരുദ്ധമാണെന്ന് കെഎസ്ആർടിസിക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും അഭിഭാഷകൻ ദീപക് പ്രകാശും വാദിച്ചു. എന്നാൽ അധികവില ഈടാക്കുന്നവരിൽനിന്ന് എന്തിന് വാങ്ങുന്നുവെന്നും മറ്റ് എണ്ണക്കന്പനികളിൽനിന്ന് ഡീസൽ വാങ്ങിക്കൂടെയെന്നും കോടതി ചോദിച്ചു.
ഉയർന്നവിലയ്ക്ക് ഒരു ലിറ്റർ ഇന്ധനം പോലും കെഎസ്ആർടിസി വാങ്ങിയിട്ടില്ലെന്ന് പൊതുമേഖലാ എണ്ണ ക്കന്പനികൾ കോടതിയിൽ ചൂണ്ടിക്കാട്ടി. കോർപറേഷൻ നിലവിൽ റീട്ടെയ്ൽ പന്പുകളിൽനിന്നാണ് ഡീസൽ വാങ്ങുന്നത്. ഇതു തങ്ങളുമായി ഏർപ്പെട്ട കരാറിന്റെ ലംഘനമാണ്. എന്നാൽ അതിൽ ഇപ്പോൾ പരാതിയില്ല. കരാർ പ്രകാരമാണെങ്കിൽ ഡീസലിനു പണം നൽകാൻ നാല്പത്തഞ്ച് ദിവസത്തെ സമയം കെഎസ്ആർടിസിക്ക് ലഭിക്കും.
നിലവിൽ തങ്ങൾക്ക് നൂറുകോടി രൂപയിലധികം കെഎസ്ആർടിസി നൽകാനുണ്ടെന്ന് എണ്ണ കന്പനികൾ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച മധ്യവേനൽ അവധി ആരംഭിക്കുന്നതിനാൽ ജൂലൈയിലാകും ഇനി കേസ് പരിഗണിക്കുക.