ആയുധക്കടത്ത്: ഭീകരനും എട്ടു കൂട്ടാളികളും അറസ്റ്റിൽ
ശ്രീനഗർ: പാക്കിസ്ഥാനിൽനിന്ന് അതിർത്തിവഴി ആയുധക്കടത്ത് നടത്തിയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ അറസ്റ്റിൽ. ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേന വെവ്വേറെ സൈനികനീക്കങ്ങളിലാണ് ആയുധങ്ങളും വെടിമരുന്നും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
പർവൈസ് അഹമ്മദ്, മുദാസിർ അഹമ്മദ് റാഥർ, ഷൗകത്ത് അഹമ്മദ് മാലിക് എന്നിവരും നിജീന, അയാത്ത് എന്ന അഫ്രീന എന്നീ സ്ത്രീകളുമാണ് അറസ്റ്റിലായത്. പിടിയിലാവരിൽനിന്ന് തോക്കുകളും വെടിയുണ്ടകളും ഗ്രനേഡുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ഇവർ യുവാക്കളെ ഭീകരസംഘടനയിലേക്കു റിക്രൂട്ട് ചെയ്യാനും ബാരാമുള്ളയിലും സമീപപ്രദേശങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി എസ്എസ്പി അമോദ് നാഗ്പുരെ വ്യക്തമാക്കി.
മണിപ്പുരിൽ രണ്ടു വിദ്യാർഥികളെ ക്രൂരമായി കൊലപ്പെടുത്തി
ഇംഫാല്: മണിപ്പുരില് കലാപം അതിരൂക്ഷമായ കഴിഞ്ഞ ജൂലൈ ആദ്യം ആയുധധാരികള് തട്ടിക്കൊണ്ടുപോയ കൗമാരക്കാരായ വിദ്യാര്ഥികൾ അതിക്രൂരമായി കൊല്ലപ്പെട്ടുവെന്നതിനു തെളിവുകൾ പുറത്തുവന്നു. പിജാം ഹേംജിത് (20) എന്ന ആൺകുട്ടിയും ഹിജാം ലിംതോയിപി (17) എന്ന പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്.
ഇരുവരുടെയും മൃതദേഹത്തിന്റെ ദൃശ്യങ്ങള് തിങ്കളാഴ്ചയാണ് സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടത്. അഞ്ചുമാസമായി തുടർന്ന ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു മണിക്കൂറുകൾക്കുള്ളിലാണു ചിത്രങ്ങൾ പ്രചരിച്ചത്. ഇതോടെ നൂറുകണക്കിനു വിദ്യാർഥികൾ ഇംഫാലിൽ പ്രതിഷേധിക്കാൻ തെരുവിലിറങ്ങി. ഉറിപോക്, ഓൾഡ് ലാംബുലെയ്ൻ, ഇംഫാൽ വെസ്റ്റിലെ സിംഗ്ജമേയ് എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി.
ഇംഫാലിൽ മുഖ്യമന്ത്രി എന്. ബിരേന് സിംഗിന്റെ വസതിയിലേക്കു തള്ളിക്കയറാന് ശ്രമിച്ച വിദ്യാര്ഥികളെ പിരിച്ചുവിടാന് സുരക്ഷാസേന ലാത്തിച്ചാര്ജും കണ്ണീര്വാതക പ്രയോഗവും നടത്തി. മുപ്പതിലേറെ വിദ്യാര്ഥികള് ആശുപത്രിയില് ചികിത്സയിലാണ്. ഇതിൽ പെൺകുട്ടികളും ഉണ്ട്. ഇംഫാലിലെ സ്കൂളുകളിലും കോളജുകളിലുമുള്ളവരാണ് പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്നത്. തൗബാൽ, കക്ചിംഗ്, ബിഷ്ണുപുർ എന്നിവിടങ്ങളിലും സമാനമായ സംഘർഷമുണ്ടായി.
ജൂലൈ ആറിനാണ് മെയ്തെയ് വിഭാഗക്കാരായ വിദ്യാര്ഥികളെ ആയുധധാരികള് തട്ടിക്കൊണ്ടുപോയത്. വനമേഖലയിലെ രഹസ്യകേന്ദ്രത്തിലെ പുല്മേട്ടില് ഇരിക്കുന്ന നിലയിലാണ് കുട്ടികളുടെ ചിത്രങ്ങള്. വെളുത്ത ടീ ഷര്ട്ട് ധരിച്ച പെണ്കുട്ടിയുടെ സമീപമാണു പുറത്ത് ബാഗ് തൂക്കിയ, ഷര്ട്ട് ധരിച്ച ആണ്കുട്ടി ഇരിക്കുന്നത്.
ഇരുവര്ക്കും പുറകില് തോക്കേന്തിയ രണ്ടുപേരെയും കാണാം. ഇരുവരുടെയും മൃതദേഹങ്ങള് നിലത്തു കിടക്കുന്നതാണ് പ്രചരിക്കുന്ന രണ്ടാമത്തെ ചിത്രത്തിലുള്ളത്. പെണ്കുട്ടിയെ കൊലപ്പെടുത്തുന്നതിനു മുമ്പ് മാനഭംഗപ്പെടുത്തിയോ എന്നതുൾപ്പെടെ അന്വേഷിക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു. ഇരകൾക്കു നീതി വേണമെന്ന ആവശ്യവും അവർ ഉയർത്തി.
അതേസമയം പ്രശ്നത്തിൽ സംയമനം പാലിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന. കേസ് ഇതിനകം സിബിഐക്കു കൈമാറിയതാണ്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സംസ്ഥാന പോലീസും കേന്ദ്ര അന്വേഷണ ഏജൻസികളും ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കുട്ടികളെ കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തേ പോലീസ് നൽകിയ വിശദീകരണം. ഇരുവരുടെയും മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാണ്. ചുരാചന്ദ്പുരിലെ ടൂറിസം കേന്ദ്രമായ ലാംഡനിലാണ് മൊബൈലിൽനിന്നുള്ള സിഗ്നലുകൾ അവസാനമായി ലഭിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു.
വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ്മാനു 2021 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയാണ് ദാദാസാബേബ് ഫാൽക്കെ പുരസ്കാരം. എണ്പത്തിയഞ്ചുകാരിയായ വഹീദ റഹ്മാന് രാജ്യം പദ്മഭൂഷൺ, പദ്മശ്രീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 1938ൽ തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലാണ് വഹീദ റഹ്മാൻ ജനിച്ചത്. തെലുങ്ക് ചിത്രമായ ‘രോജുലു മാരാ’യിലൂടെ 1955ൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.
2021 ൽ പുറത്തിറങ്ങിയ ‘സ്കേറ്റർ ഗിരി’യാണ് അവസാനമായി അഭിനയിച്ച ചിത്രം. ‘ത്രിസന്ധ്യ’ എന്ന മലയാളചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 971 ൽ ‘രേഷ്മ ഓർ ഷേര’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : അടവുകൾ പതിനെട്ടും പയറ്റി ബിജെപി
ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പതിനെട്ടടവും പയറ്റി ബിജെപി.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഫഗൻ സിംഗ് കുലാസ്തെ എന്നിവർ നിയമസഭയിലേക്കു മത്സരിക്കും.
തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ സ്ഥാനാർഥിപ്പട്ടികയിലാണ് കേന്ദ്രമന്ത്രിമാർ ഇടം കണ്ടത്. മുതിർന്ന നേതാവ് കൈലാഷ് വിജയ് വർഗിയയും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. ഇതു കൂടാതെ നാലു ബിജെപി ലോക്സഭാംഗങ്ങളും മത്സരിക്കുന്നു. ഇന്നലെ ഒരു സ്ഥാനാർഥിയെക്കൂടി ബിജെപി പ്രഖ്യാപിച്ചു. ഇതോടെ 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് 79 സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞു.
നിവാസ്(എസ്ടി) മണ്ഡലത്തിലാണ് ഫഗൻ സിംഗ് കുലാസ്തെ മത്സരിക്കുക. പ്രഹ്ലാദ് സിംഗ് പട്ടേൽ നർസിംഹ്പുരിലും നരേന്ദ്ര സിംഗ് തോമർ ദിമ്നിയിലും ജനവിധി തേടും. സഹോദരൻ ജലാം സിംഗിന്റെ മണ്ഡലത്തിലാണ് പ്രഹ്ലാദ് മത്സരിക്കുക.
എംപിമാരായ രാകേഷ് സിംഗ(ജബൽപുർ വെസ്റ്റ്), റിതി പാഠക്(സിഥി), ഗണേഷ് സിംഗ്(സത്ന), ഉദയ്പ്രതാപ് സിംഗ്(ഗദാർവാഡ) എന്നീ എംപിമാരും നിയമസഭയിലേക്കു മത്സരിക്കുന്നു. ഇൻഡോർ-1 മണ്ഡലത്തിലാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ ജനവിധി തേടുന്നത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായി ആയ ഇമാർതി ദേവി, ദാബ്ര മണ്ഡലത്തിൽ മത്സരിക്കും.
അഖില ഭാരതീയ ഗോണ്ട്വാന പാർട്ടി(എബിജിപി) പ്രസിഡന്റായിരുന്ന അന്തരിച്ച മൻമോഹൻ സിംഗ് ബാട്ടിയുടെ മകൾ മോനിക്ക ബാട്ടിയാണ് അമർവാഡയിലെ സ്ഥാനാർഥി. കഴിഞ്ഞ മാസമാണു മോണിക്ക ബിജെപിയിൽ ചേർന്നത്.
അധികാരം കിട്ടിയാൽ ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയാക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണു നരേന്ദ്ര സിംഗ് തോമർ ഉൾപ്പെടെയുള്ള പ്രമുഖരെ ബിജെപി മത്സരിപ്പിക്കുന്നത്. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കോൺഗ്രസിനു നേരിയ മുൻതൂക്കമുണ്ടെന്നാണ് അഭിപ്രായസർവേകളുടെ പ്രവചനം. ഇതു മറികടക്കാനാണു ബിജെപി മുൻകൂട്ടി സ്ഥാനാർഥികളെ രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസാകട്ടെ ഒറ്റ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചിട്ടില്ല.
മധ്യപ്രദേശിൽ പരാജയഭീതിമൂലമാണ് ബിജെപി മൂന്നു കേന്ദ്രമന്ത്രിമാരെയും എംപിമാരെയും മത്സരിപ്പിക്കുന്നതെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് പറഞ്ഞു.
ആധാർ സുരക്ഷിതമല്ലെന്ന് മൂഡീസ്, തിരിച്ചടിച്ച് കേന്ദ്രം
ന്യൂഡൽഹി: ആധാർ വിവരങ്ങൾ സുരക്ഷിതമല്ലെന്നും സ്വകാര്യതയെ ബാധിക്കുമെന്നും ആഗോള ക്രെഡിറ്റ് ഏജൻസിയായ മൂഡീസ്. വരണ്ട കാലാവസ്ഥയിൽ ബയോമെട്രിക് വിവരങ്ങൾ ലഭിക്കുന്നില്ലെന്നും മൂഡീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ആരോപണങ്ങളെ ന്യായീകരിക്കുന്ന ഗവേഷണമോ രേഖകളോ ഏജൻസിയുടെ പക്കലില്ലെന്നു കേന്ദ്രസർക്കാർ തിരിച്ചടിച്ചു. ആധാർവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ദി യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ വെബ്സൈറ്റിലെ വിവരങ്ങൾ മാത്രമേ മൂഡീസിന്റെ പക്കലുള്ളൂവെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഐഡി പദ്ധതിയായ ആധാറിൽനിന്ന് തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് സേവനങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ട്, ബയോമെട്രിക് സാങ്കേതികവിദ്യയിൽ പലപ്പോഴും ആധാറിനു വിശ്വാസ്യതയില്ല, കേന്ദ്രീകൃത സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആധാറിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട് തുടങ്ങിയവാണ് കഴിഞ്ഞ 17ന് പുറത്തുവന്ന റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
ആധാറിന്റെ ഡാറ്റാ മാനേജ്മെന്റ് അപര്യാപ്തമാണെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആഗോള ക്രെഡിറ്റിംഗ് ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ആധാറിനെ അന്താരാഷ്ട്ര നാണ്യനിധിയും ലോകബാങ്കും വരെ പ്രശംസിച്ചിട്ടുണ്ടെന്നും ഈ സാങ്കേതികവിദ്യ നടപ്പിലാക്കാൻ പല രാജ്യങ്ങളും യുഐഡിഎഐയെ സമീപിച്ചിട്ടുണ്ടെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. ആരോപണങ്ങൾക്കു പിൻബലം നൽകുന്ന വിവരങ്ങൾ മൂഡീസിന്റെ റിപ്പോർട്ടിലില്ല. യുഐഡിഎഐയുടെ വെബ് സൈറ്റിലെ വിവരങ്ങൾ മാത്രമാണു നൽകിയിരിക്കുന്നത്.
കഴിഞ്ഞ പത്തുവർഷത്തിനിടെ 100 കോടി ഇന്ത്യക്കാർ ആധാറിൽ വിശ്വാസമർപ്പിക്കുകയും പതിനായിരം കോടി തവണ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു. ആധാർ ഉപഭോക്താക്കളുടെ എണ്ണം 120 കോടിയെന്ന് മൂഡീസിൽ തെറ്റായാണു രേഖപ്പെടുത്തിയിരിക്കുന്നത്- ഐടി മന്ത്രാലയം വ്യക്തമാക്കി.
മുഖം, കണ്ണ് എന്നിവ സ്കാൻ ചെയ്യാനും മൊബൈൽ ഒടിപിയിലൂടെ ആധാർ ഒഥന്റിഫിക്കേഷൻ സാധിക്കുമെന്ന കാര്യവും മൂഡീസ് റിപ്പോർട്ടിൽ മറച്ചുവച്ചതായി ഐടി മന്ത്രാലയം വ്യക്തമാക്കി. ആധാർ, യുപിഐ ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെ ജി 20 ഉച്ചകോടിയിൽ ലോകബാങ്ക് ഉൾപ്പെടെ പുകഴ്ത്തിയിരുന്നു.
തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന്റെ ഹർജി മാറ്റി
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നവംബർ ഏഴിലേക്ക് സുപ്രീംകോടതി മാറ്റി.
ഗൗരവമുള്ള കേസാണെന്നു വാക്കാൽ നിരീക്ഷിച്ച ജസ്റ്റീസ് സി.ടി. രവികുമാർ, എതിർകക്ഷികളുടെ മറുപടി സമർപ്പിക്കാനാണ് കൂടുതൽ സമയം അനുവദിച്ച് ഹർജി മാറ്റിവച്ചത്. കേസിൽ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരേയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിൽ നേരത്തേ സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു.
33 വർഷത്തിനുശേഷം പുനരന്വേഷണം നടത്തുന്നതിനെ ആന്റണി രാജു എതിർത്തു. 33 വർഷത്തിനുശേഷവും കേസുമായി മുന്നോട്ടുപോകേണ്ടി വന്നു.
ഭീകരാക്രമണത്തിനു മുന്പ് തഹാവൂർ റാണ മുംബൈയിലെ ഹോട്ടലിൽ തങ്ങിയെന്നു വിവരം
മുംബൈ: 26/11 മുംബൈ ഭീകരാക്രമണത്തിനു മുന്പ് പാക്കിസ്ഥാൻ വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണ രണ്ടു ദിവസം മുംബൈയിലെ ഹോട്ടലിൽ താമസിച്ചതായി വെളിപ്പെടുത്തൽ. പ്രത്യേക കോടതിയിൽ പോലീസ് സമർപ്പിച്ച നാനൂറിലേറെ പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് വിവരം.
പൊവായിയിലെ ഹോട്ടലിലാണ് റാണ താമസിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ റാണ ഇപ്പോൾ അമേരിക്കയിൽ ജയിലിലാണ്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ പാക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ കൂട്ടാളിയാണു തഹാവൂർ റാണ.
2008 നവംബർ 11നാണു റാണ ഇന്ത്യയിലെത്തിയത്. 21 വരെ രാജ്യത്തു തുടർന്നു. ഇതിനിടെ രണ്ടു ദിവസം പൊവായിയിലെ റിനൈസൻസ് ഹോട്ടലിൽ താമസിച്ചുവെന്നും റാണെയ്ക്കെതിരേ തെളിവു ലഭിച്ചിട്ടുണ്ടെന്നും മുംബൈ ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
വ്യാജ രേഖകളുടെ സഹായത്താൽ ഹെഡ്ലിക്ക് ഇന്ത്യൻ ടൂറിസ്റ്റ് വീസ സംഘടിപ്പിച്ചുകൊടുത്തത് റാണയാണ്. ഹെഡ്ലിയും റാണയും തമ്മിലുള്ള ഇ-മെയിൽ ആശയവിനിമയങ്ങളിലൊന്ന് മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ്. ഭീകരാക്രമണക്കേസിലെ പ്രതിയായ ഐഎസ്ഐ ഉദ്യോഗസ്ഥൻ മേജർ ഇക്ബാലിന്റെ ഇമെയിൽ ഐഡി സംബന്ധിച്ച് റാണയോട് ഹെഡ്ലി ചോദിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസിൽ 35 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഹെഡ്ലിയുടെ അമേരിക്കയിൽ ജയിലിലാണ്. 2008 നവംബറിൽ 10ന് പാക്കിസ്ഥാനി ഭീകരർ നടത്തിയ ആക്രമണത്തിൽ 166 പേരാണു കൊല്ലപ്പെട്ടത്. ഭീകരരിലൊരാളായ അജ്മൽ കസബിനെ ജീവനോടെ പിടികൂടി. ഇയാളെ 2012ൽ തൂക്കിലേറ്റി.
ഡോ. മൻമോഹൻ സിംഗിന് 91-ാം പിറന്നാൾ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് 91-ാം പിറന്നാൾ. ഡോ. മൻമോഹൻസിംഗിന് ആശംസ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ ദീർഘായുസിനായി പ്രാർഥിക്കുന്നതായും പറഞ്ഞു. മോദിക്കു പുറമെ, രാഷ്ട്രപതി ദൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, കോണ്ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും ടെലിഫോണിൽ വിളിച്ചു മൻമോഹന് പിറന്നാൾ മംഗളങ്ങൾ നേർന്നു.
നേരിട്ടെത്തി ആശംസ നേരാനൊരുങ്ങിയ ഉപരാഷ്ട്രപതി, മുതിർന്ന കോണ്ഗ്രസ് നേതാക്കൾ എന്നിവരോടെല്ലാം വീട്ടിലേക്കു വരരുതെന്ന് മൻമോഹൻ അഭ്യർഥിച്ചു. ആളുകളെ സ്വീകരിക്കാനുള്ള ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തായിരുന്നു ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക് അതിഥികളോടു വരരുതെന്ന് അഭ്യർഥിച്ചത്. എങ്കിലും ടെലിഫോണിൽ പ്രധാന നേതാക്കളുമായി സംസാരിച്ചു. ഭാര്യയും മക്കളും കൊച്ചുമക്കളും മാത്രമായിരുന്നു ലളിതമായ പരിപാടിക്കുണ്ടായിരുന്നത്.
രാജ്യസഭാംഗമായ ഡോ.മൻമോഹൻസിംഗ്, കഴിഞ്ഞയാഴ്ച പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. 1991ൽ നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയും പിന്നീട് 2004 മുതൽ തുടർച്ചയായി പത്തു വർഷം പ്രധാനമന്ത്രിയുമായിരുന്ന മൻമോഹന്റെ നയങ്ങളാണ് ഇന്ത്യയെ ആഗോള സാന്പത്തിക ശക്തിയായി ഉയർത്തിയത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം സോണിയാ ഗാന്ധിയെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തെങ്കിലും അവർ പിന്മാറി മൻമോഹന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദേശിച്ചതാണ് ഇന്ത്യയുടെ ചരിത്രം മാറ്റിയത്.
ദുർബലനായ പ്രധാനമന്ത്രിയെന്നു വിളിച്ച് ബിജെപി ആക്ഷേപിച്ചിരുന്നെങ്കിലും അമേരിക്കയുമായുള്ള ആണവോർജ കരാർ നടപ്പാക്കുന്നതടക്കം ഉറച്ച തീരുമാനങ്ങളെടുത്ത് ആക്ഷേപങ്ങളെ അദ്ദേഹം സൗമ്യമായി തള്ളിയിരുന്നു. നരേന്ദ്ര മോദിയുടെ നോട്ടു നിരോധനത്തിനെതിരേ മൻമോഹൻ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതു രാജ്യത്തിന്റെ സാന്പത്തികനിലയെ അപകടത്തിലാക്കുകയും ചെയ്തു.
ഇഡിയുടെ സവിശേഷ അധികാരങ്ങൾ പുനഃപരിശോധിക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സവിശേഷ അധികാരങ്ങൾ പുനഃപരിശോധിക്കാൻ സുപ്രീംകോടതി. ഇഡിക്ക് പ്രത്യേക അധികാരങ്ങൾ അനുവദിച്ചുനൽകിയ 2022ലെ സുപ്രീംകോടതിയുടെതന്നെ വിധി പുനഃപരിശോധിക്കാൻ ഇന്നലെ മൂന്നംഗ ബെഞ്ച് രൂപീകരിച്ചു.
ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗർ, സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി എന്നിവരാണ് ബെഞ്ചിലുള്ളത്. ഒക്ടോബർ 18 മുതൽ ബെഞ്ച് വാദം കേൾക്കും. ബിആർഎസ് നേതാവ് കെ. കവിതയ്ക്ക് ഇഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇഡിയുടെ സവിശേഷ അധികാരം അടിവരയിട്ടു നൽകിയ കള്ളപ്പണം വെളുപ്പിക്കൽ നിയമ (പിഎംഎൽഎ)വുമായി ബന്ധപ്പെട്ട് 2022 ലെ വിജയ് മദൻലാൽ ചൗധരി കേസിന്റെ വിധിയാണ് പുനഃപരിശോധിക്കുന്നത്. അറസ്റ്റ്, കണ്ടുകെട്ടൽ, റെയ്ഡ് എന്നിവയിൽ ഇഡിക്കു പരമാധികാരം നൽകിയ സുപ്രീംകോടതി വിധിക്കെതിരേ വിമർശനമുയർന്നിരുന്നു.
2017 നവംബറിൽ ജസ്റ്റീസുമാരായ രോഹിണ്ടണ് നരിമാൻ, സഞ്ജയ് കിഷൻ കൗർ എന്നിവർ പിഎംഎൽഎ നിയമത്തിലെ 45 (1) വകുപ്പ് റദ്ദാക്കി ജാമ്യത്തിനായി രണ്ട് അധിക വ്യവസ്ഥകൾ ഏർപ്പെടുത്തിയിരുന്നു. 2022 ജൂലൈയിൽ ജസ്റ്റീസുമാരായ എ.എം. ഖൻവീക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വിജയ് മദൻലാൽ ചൗധരി കേസിൽ ഈ രണ്ടു വ്യവസ്ഥകൾ റദ്ദാക്കി. കൂടാതെ, അറസ്റ്റ്, കണ്ടുകെട്ടൽ, പരിശോധന എന്നിവയ്ക്ക് ഇഡിക്കു കൂടുതൽ അധികാരം നൽകുന്ന പിഎംഎൽഎ നിയമത്തിലെ 5, 8(4), 15, 17, 19 എന്നീ വകുപ്പുകൾക്ക് ഭരണഘടനാപരമായ സാധുത നൽകുകയും ചെയ്തു.
പിഎംഎൽഎ കേസുകളിൽ ഇസിഐആർ കുറ്റാരോപിതർക്കു നൽകേണ്ട കാര്യമില്ലെന്നും അത് ആഭ്യന്തരരേഖയാണെന്നും പോലീസിന്റെ എഫ്ഐആറിനു സമമല്ലെന്നും നിരീക്ഷിച്ചു. വിധിക്കെതിരേ നിരവധി പുനഃപരിശോധനാഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തുകയും ചെയ്തു. പിഎംഎൽഎ കേസിലെ 2022 ജൂലൈയിലെ വിധി നിർഭാഗ്യകരമായിപ്പോയെന്ന് റിട്ട. ജസ്റ്റീസ് രോഹിണ്ടണ് നരിമാൻ മാർച്ചിൽ പറഞ്ഞിരുന്നു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് യു.യു. ലളിതും സമാന അഭിപ്രായം പ്രകടിപ്പിച്ചു.
2022 ഓഗസ്റ്റിൽ അന്നത്തെ ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വിധിയിലെ രണ്ടു പ്രധാന ഭാഗങ്ങൾ പുനഃപരിശോധിക്കണമെന്ന് നിരീക്ഷിച്ചിരുന്നു. എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) കുറ്റാരോപിതർക്കു നൽകേണ്ടെന്നും നിരപരാധിത്വം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകൾ പുനഃപരിശോധിക്കേണ്ടതാണെന്നുമാണ് നിരീക്ഷിച്ചത്.
തക്കല രൂപത പ്രഥമ മഹാസമ്മേളനം നാളെ തുടങ്ങും
തക്കല: കന്യാകുമാരി മുതൽ മധുര വരെ ഒൻപതുജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാർ സഭയുടെ തമിഴ്നാട്ടിലെ മിഷൻ രൂപതയായ തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനം നാളെ മുതൽ 30 വരെ രൂപതയുടെ സംഗമം അനിമേഷൻ സെന്ററിൽ നടക്കും.
രൂപതയായി മാറിയതിനു ശേഷം 26 വർഷം പിന്നിടുന്ന വേളയിൽ നടത്തുന്ന ആദ്യത്തെ മഹാസമ്മേളനമാണിത്. 2024ൽ നടക്കാനിരിക്കുന്ന സീറോമലബാർ ആഗോള സമ്മേളനത്തിന് ഒരുക്കമായാണ് ഈ മഹാ സമ്മളനം നടത്തുന്നത്. 28നു രാവിലെ ഒന്പതിന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രൻ അധ്യക്ഷതവഹിക്കും. തുടർന്ന് മൂന്നു ദിവസങ്ങളിലായി വൈദികരിൽ നിന്നും സന്യസ്തരിൽനിന്നും അല്മായരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 75 പ്രതിനിധികൾ മൂന്നു ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും.
മാർ പോളി കണ്ണൂക്കാടൻ, പാളയംകോട്ട ബിഷപ് ഡോ. അന്തോനിസാമി ശബരിമുത്തു, മാർത്താണ്ഡം ബിഷപ് വിൻസെന്റ് മാർ പൗലോസ്, കോട്ടാർ ബിഷപ് ഡോ. നസ്രേൻ സൂസൈ തുടങ്ങിയ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു ചർച്ച നടത്തും. ചങ്ങനാശേരി ആർച്ച്പിഷപ് മാർ ജോസഫ് പെരുന്തോട്ടം സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
വികാരി ജനറാൾ ഫാ. തോമസ് പവ്വത്തുപറമ്പിൽ സമ്മേളനത്തിന്റെ ജനറൽ കൺവീനറും ചാൻസലർ ഫാ. ജോഷി കുളത്തിങ്കൽ സെക്രട്ടറിയും ഫാ. ജോസഫ് സന്തോഷ്, ഫാ. സാജൻ, ഫാ. ആന്റണി ജോസ്, ഫാ. അനിൽ രാജ്, ഫാ. അഭിലാഷ് സേവ്യർ രാജ്, സിസ്റ്റർ ജെസി തെരേസ്, ജോൺ കുമരിത്തോഴൻ, ഷോണിക് റീഗൻ എന്നിവർ കൺവീനറുമായ കമ്മറ്റിയാണ് സമ്മളനത്തിനു ചുക്കാൻപിടിക്കുന്നത്.
ഡൽഹിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 25 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു
ന്യൂഡൽഹി: തലസ്ഥാനനഗരിയിലെ ജ്വല്ലറിയിൽ വൻ കവർച്ച. ദക്ഷിണ ഡൽഹിയിലെ ജാംഗ്പുരയിലെ ഭോഗാലിലുള്ള ഉംറാവു സിംഗ് ജ്വല്ലറിയിലാണു കവർച്ച നടന്നത്. സിസിടിവി കാമറകൾ തകർത്തശേഷം ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തു കടന്ന മോഷ്ടാക്കൾ 25 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും ജ്വല്ലറിക്ക് അവധിയായിരുന്നു. ഇന്നലെ രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് കവർച്ചാവിവരം അറിയുന്നത്.
നാലുനില കെട്ടിടത്തിന്റെ ടെറസിലൂടെയെത്തിയ കവർച്ചക്കാർ താഴത്തെ നിലയിലുള്ള ജ്വല്ലറി കെട്ടിടത്തിന്റെ ഭിത്തി തുരന്ന് അകത്തു കടക്കുകയായിരുന്നു. ഇന്നലെ രാവിലെ ജ്വല്ലറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ പ്രദേശമാകെ പൊടിപടലങ്ങൾ നിറഞ്ഞിരിക്കുകയായിരുന്നുവെന്നും തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്ട്രോംഗ് റൂമിന്റെ ഭിത്തി തുരന്നതായി കണ്ടുവെന്നും ഉടമ സഞ്ജീവ് ജയിൻ പറഞ്ഞു. ജ്വല്ലറിയിലെ സിസിടിവി കാമറകളും കംപ്യൂട്ടറുകളും കവർച്ചക്കാർ തകർത്തിട്ടുണ്ട്.
സമീപകാലത്ത് തലസ്ഥാനനഗരിയിൽ നടക്കുന്ന ഏറ്റവും വലിയ കവർച്ചയാണിതെന്ന് പോലീസ് പറഞ്ഞു. സീനിയർ പോലീസ് ഉദ്യോഗസ്ഥൻ രാജേഷ് ദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജ്വല്ലറിയിലെത്തി പരിശോധിച്ചു. വലിയ കവർച്ചയാണിതെന്നും എത്രയുംവേഗം പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുപേരാണ് കവർച്ച നടത്തിയതെന്ന് പോലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഹരിയാനയിലെ ബാങ്കിലും കവർച്ച
തിങ്കളാഴ്ച ഹരിയാനയിലെ ബാങ്കിലും സമാനരീതിയിൽ കവർച്ച നടന്നു. അംബാല സിറ്റിയിലെ ബൽദേവ് നഗറിലുള്ള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഭിത്തി തുരന്ന് അകത്തു കടന്ന കവർച്ചക്കാർ 32 ലോക്കറുകൾ കുത്തിപ്പൊളിച്ച് സ്വർണം കവർന്നു.
ഞായറാഴ്ചത്തെ അവധിക്കുശേഷം തിങ്കളാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണു കവർച്ചാവിവരം അറിയുന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. 35 ലക്ഷം രൂപയുടെ സ്വർണാഭരണം കവർച്ച ചെയ്യപ്പെട്ടതായി ബാങ്ക് മാനേജർ ഭൂഷൺലാൽ ഗുപ്ത പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പിണങ്ങിപ്പിളർന്നു ; തമിഴ്നാട്ടിൽ എൻഡിഎയിൽ വിള്ളൽ
ചെന്നൈ: നാലുവർഷമായി തുടരുന്ന ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള അണ്ണാ ഡിഎംകെയുടെ തീരുമാനത്തോടെ തമിഴ്നാട്ടിൽ എൻഡിഎ മുന്നണി പിളർന്നു. പുതിയ മുന്നണി രൂപീകരിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അണ്ണാ ഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തു ചേർന്ന നേതൃയോഗം തീരുമാനിക്കുകയായിരുന്നു.
സി.എൻ. അണ്ണാദുരൈ ഉൾപ്പെടെ ദ്രാവിഡ നേതാക്കളെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ നടത്തുന്ന പരാമർശങ്ങളാണ് സഖ്യത്തിന്റെ തകർച്ചയ്ക്കു വഴിതെളിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്ന ബിജെപി നിലപാടും തിരിച്ചടിയായി. അഞ്ച് സീറ്റുകൾ മാത്രം ബിജെപിക്കു നൽകാമെന്നാണ് അണ്ണാ ഡിഎംകെ നിലപാട്. കുറഞ്ഞത് 15 സീറ്റുകളെങ്കിലും വേണമെന്നു ബിജെപി നേതൃത്വം വാശിപിടിക്കുകയും ചെയ്തു.
ഐകകണ്ഠ്യേന പ്രമേയം
അണ്ണാമലൈ ദ്രാവിഡ നേതാക്കളെക്കുറിച്ചു നടത്തിയ മോശം പരാമർശത്തെ അപലപിക്കുന്ന പ്രമേയം ഇന്നലത്തെ നേതൃയോഗം പാസാക്കി. തമിഴ്നാട്ടിൽ മാത്രമല്ല, ദേശീയതലത്തിലും എൻഡിഎയുമായി സഹകരിക്കില്ലെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി. മുനുസാമി അറിയിച്ചു.
എൻഡിഎ മുന്നണി വിടാനുള്ള തീരുമാനം ഐകകണ്ഠ്യേനയാണ്എടുത്തത്. പുതിയ മുന്നണിയിൽ ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്നു ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപു തീരുമാനിക്കും. രണ്ടുകോടിയോളം വരുന്ന പാർട്ടി പ്രവർത്തകരുടെ വികാരമാണ് പ്രമേയത്തിൽ പ്രതിഫലിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പടക്കം പൊട്ടിച്ച് ആഘോഷം
മുതിർന്ന നേതാക്കളും ജില്ലാ സെക്രട്ടറിമാരും എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചുമാണു പാർട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ ആയിരങ്ങൾ തീരുമാനത്തെ വരവേറ്റത്.
പ്രശ്നപരിഹാരത്തിനുള്ള അവസാനശ്രമമെന്ന നിലയിൽ കഴിഞ്ഞദിവസം അണ്ണാ ഡിഎംകെ നേതാക്കൾ ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ഉൾപ്പെടെ പ്രമുഖരെ കണ്ടിരുന്നു. അണ്ണാമലൈ മാപ്പ് പറയണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. എന്നാൽ അണ്ണാമലൈയുടെ തീവ്രനിലപാടുകളാണ് പാർട്ടിക്കു ഗുണംചെയ്യുകയെന്ന വിലയിരുത്തലിലായിരുന്നു ബിജെപി നേതൃത്വം.
ഈറോഡിൽ തുടക്കം
കഴിഞ്ഞ മാർച്ചിൽ നടന്ന ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പോടെയാണ് ഇരുകക്ഷികളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. ദ്രാവിഡ നേതാക്കൾക്കെതിരേ അണ്ണാമലൈയുടെ പ്രകോപനപ്രസംഗത്തോട് അണ്ണാ ഡിഎംകെ നേതൃത്വം ശക്തമായി പ്രതികരിച്ചു. തർക്കം മൂത്തതോടെ സഖ്യം ആവശ്യമില്ലെന്ന് അണ്ണാമലൈ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് താത്കാലിക പരിഹാരമുണ്ടാക്കി. അടുത്തിടെ അണ്ണാമലൈ പ്രകോപന നിലപാട് ആവർത്തിച്ചു.
മുതിർന്ന നേതാവും മുൻമന്ത്രിയുമായ സി. ഷണ്മുഖത്തിനെതിരേയും അഴിമതിയാരോപണം ഉന്നയിച്ചു. ഇതോടെയാണ് വിട്ടുവീഴ്ച വേണ്ടെന്ന് അണ്ണാ ഡിഎംകെ നേതൃത്വം തീരുമാനിച്ചത്. ബിജെപിയുമായി സഖ്യം അവസാനിപ്പിക്കുമെന്ന് മുതിർന്ന നേതാവ് ഡി. ജയകുമാർ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുശേഷം ഡൽഹി ദൗത്യവും പരാജയപ്പെട്ടതോടെ നേതൃയോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യുകയായിരുന്നു.
ആ അടി ഞെട്ടിച്ചു ;യുപി സർക്കാരിനെതിരേ സുപ്രീംകോടതി
ന്യൂഡൽഹി: യുപിയിലെ മുസാഫർ നഗറിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠിയായ മറ്റൊരു വിദ്യാർഥിയക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികയുടെ നടപടിയിൽ യുപി സർക്കാരിനും പോലീസിനും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.
സംഭവത്തിൽ കുറ്റപത്രം രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനെയും കുറ്റപത്രത്തിൽനിന്ന് പ്രധാന ആരോപണങ്ങൾ ഒഴിവാക്കിയതിനെയും കോടതി ചോദ്യംചെയ്തു. കേസ് ഐപിഎസ് റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ജസ്റ്റീസുമാരായ അഭയ് എസ്. ഓക, പങ്കജ് മിത്തൽ എന്നിവർ ആവശ്യപ്പെട്ടു.
രാജ്യത്തെ വിദ്യാഭ്യാസ നിയമപ്രകാരം വിദ്യാർഥികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നത് ശിക്ഷാർഹമാണെന്ന വ്യവസ്ഥയുടെ ലംഘനമാണ് ഉണ്ടായതെന്നു കണ്ടെത്തുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തി. പരാതിയിൽ പറയുന്നതാണു ശരിയെങ്കിൽ ഒരു അധ്യാപികയുടെ ഭാഗത്തുനിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചത്.
മോശമായ അനുഭവത്തിനു വിധേയനായ കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ അധ്യാപികയെ അറസ്റ്റ് ചെയ്യാവുന്നത്ര ഗൗരവമേറിയ കുറ്റങ്ങൾ ഉണ്ടായിരുന്നിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് കാലതാസം വരുത്തിയെന്നും പിന്നീട് രജിസ്റ്റർ ചെയ്ത കുറ്റപത്രത്തിൽ താരതമ്യേന ഗൗരവമില്ലാത്ത ആരോപണങ്ങളാണ് എഴുതിച്ചേർത്തതെന്നും കോടതി നിരീക്ഷിച്ചു.
പൊള്ളയായ എഫ്ഐആർ
സംഭവത്തിൽ യുപി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പൊള്ളയെന്ന് സുപ്രീംകോടതി. എഫ്ഐആർ രജിസ്റ്റർ ചെയ്ത രീതിയിൽ അതൃപ്തിയറിയിച്ച ജസ്റ്റീസുമാർ, പരാതിക്കാരനായ കുട്ടിയുടെ അച്ഛന്റെ പ്രസ്താവനകൾ പോലീസ് മനഃപൂർവം നീക്കം ചെയ്തതും എഫ്ഐആറിനൊപ്പം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യത്തിന്റെ തർജ്ജിമ സമർപ്പിക്കാത്തതും ചോദ്യംചെയ്തു.
ഒരു പ്രത്യേക സമുദായത്തിനെതിരേ അധ്യാപിക നടത്തിയ പരാമർശങ്ങൾ പ്രകോപനപരമാണെന്ന് കുട്ടിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിലുണ്ടെങ്കിലും എഫ്ഐആറിൽ അതു കാണുന്നില്ലെന്ന് ജസ്റ്റീസുമാർ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക സമുദായത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികളെ തല്ലാൻ സഹപാഠികളോട് ഒരു അധ്യാപിക ആവശ്യപ്പെടുന്നത് തീർത്തും കുറ്റകരവും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ്.
പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ സംസ്ഥാനം അതിന്റെ ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സമുദായത്തിന്റെ പേരിൽ കുട്ടികൾ ശിക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടായാൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെയാണു ബാധിക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നീറ്റ് പിജി കട്ട് ഓഫ്: ഹർജി തള്ളി
ന്യൂഡൽഹി: മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി കട്ട് ഓഫ് പൂജ്യമാക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുമെന്നു ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക സുപ്രീകോടതിയെ സമീപിച്ചത്. എന്നാൽ, ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം ഹർജിക്കാരനെ ബാധിക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
ജാതി സെൻസസ് നടത്താൻ മോദിക്കു ഭയം: രാഹുൽ
ബിലാസ്പുർ (ഛത്തീസ്ഗഡ്): ജാതി സെൻസസ് നടത്താൻ മോദി സർക്കാരിനു ഭയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് രാജ്യത്തിന്റെ എക്സ് റേയാണെന്നും രാഹുൽ പറഞ്ഞു. ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ സംഘടിപ്പിച്ച കോൺഗ്രസ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പാർട്ടി വീണ്ടും അധികാരത്തിലേറിയാൽ ജാതി സെൻസസ് നടത്തും. ഇത്തരമൊരു സെൻസസ് വഴി മറ്റു പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ഗോത്രവിഭാഗങ്ങൾ, സ്ത്രീകൾ എന്നിവരുടെ നിലവിലെ അവസ്ഥ വ്യക്തമാകുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഈ സെൻസസ് വഴി ഓരോ വിഭാഗത്തിലെയും ജനസംഖ്യ വ്യക്തമാകും. അധികാരത്തിലിരിക്കെ കോൺഗ്രസ് നടത്തിയ ജാതി സെൻസസ് വിവരം കേന്ദ്രസർക്കാർ പുറത്തുവിടാൻ മടിക്കുകയാണ്. എവിടെപ്പോയാലും മോദി ഒബിസികളെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ, കോൺഗ്രസ് നടത്തിയ ജാതി സെൻസസ് വിവരങ്ങൾ ഒളിപ്പിച്ചുവയ്ക്കാനാണ് മോദി ശ്രമിക്കുന്നത്.
ജനക്കൂട്ടത്തിനു മുന്പാകെ റിമോട്ട് എടുത്തുയർത്തിയ രാഹുൽ, ഇത് കോൺഗ്രസ് അമർത്തിയാൽ പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും ഉപകാരപ്പെടുന്നതായിരിക്കും ഉണ്ടാകുകയെന്നും എന്നാൽ ഭരണകക്ഷിയായ ബിജെപി ഞെക്കിയാൽ അദാനിക്ക് തുറമുഖങ്ങളും വിമാനത്താവളങ്ങളും റെയിൽവെ കോൺട്രാക്ടുകളുമൊക്കെയാണു ലഭിക്കുകയെന്നും പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനകീയ പദ്ധതിയായ മുഖ്യമന്ത്രി ഗ്രാമീൺ ആവാസ് ന്യായ യോജന പദ്ധതിയുടെ ഉദ്ഘാടനം റിമോട്ടിൽ അമർത്തി രാഹുൽ നിർവഹിച്ചു. താൻ റിമോട്ട് കൺട്രോളിൽ അമർത്തിയതുവഴി കോടിക്കണക്കിനു രൂപ ഛത്തീസ് ഗഡിലെ ജനങ്ങളുടെ അക്കൗണ്ടുകളിൽ എത്തിയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുലിന്റെ ട്രെയിൻ യാത്രാ ദൃശ്യങ്ങൾ വൈറൽ
ബിലാസ്പുർ: ഛത്തിസ്ഗഡിലെ ബിലാസ്പുരിൽനിന്ന് റായ്പുരിലേക്ക് ട്രെയിനിൽ യാത്രചെയ്യുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സഹയാത്രികരോട് സംസാരിച്ച് യാത്രചെയ്യുന്ന രാഹുലിനൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുൻ കേന്ദ്രമന്ത്രി കുമാരി സെൽജ, ഛത്തീസ്ഗഡ് കോണ്ഗ്രസ് അധ്യക്ഷൻ ദീപക് ബൈജ് എന്നിവരും ഉണ്ടായിരുന്നു.
ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഛത്തിസ്ഗഡിൽ ഏകദിന സന്ദർശനത്തിന് എത്തിയതാണ് രാഹുൽ. ബിലാസ്പുരിലെത്തിയ രാഹുൽ ‘മുഖ്യമന്ത്രി ഗ്രാമീണ് ആവാസ് ന്യായ് യോജന’ (എംജിഎഎൻവൈ) പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തു.
വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചത് പാതിമനസോടെ: മോദി
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷ ഇന്ത്യ സഖ്യം പിന്തുണച്ചത് പാതിമനസോടെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഭോപ്പാലിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. 13 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു മുക്തരാക്കാൻ ബിജെപിക്കായി.
വനിതാ സംവരണ ബില്ലും ബിജെപിക്ക് നടപ്പാക്കാനായി. മൂന്നു ദശാബ്ദത്തോളം പ്രതിപക്ഷം വനിതാ സംവരണം നടപ്പാക്കാതെ തടഞ്ഞുവച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു. മധ്യപ്രദേശിൽ വലിയ വികസനം സാധ്യമാക്കാൻ ബിജെപിക്കായി. കോണ്ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്രസംസ്ഥാനമായിരുന്നു.
മധ്യപ്രദേശിനെ ഉന്നതങ്ങളിലെത്തിക്കാൻ ബിജെപിക്കായി. മധ്യപ്രദേശിലെ കോണ്ഗ്രസ് ഭരണം കാണാൻ ഇപ്പോഴത്തെ യുവാക്കൾക്ക് അവസരമുണ്ടായില്ല. എന്നാൽ കോണ്ഗ്രസിന്റെ കാലത്ത് കോടികളുടെ അഴിമതിയാണ് ഇവിടെ നടന്നിട്ടുള്ളത്. എവിടെയൊക്കെ കോണ്ഗ്രസ് ഭരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭരിച്ചു നശിപ്പിച്ചു. ദാരിദ്ര്യനിർമാർജന മുദ്രാവാക്യം മുന്നോട്ടുവച്ച കോണ്ഗ്രസിന് അതു സാധ്യമാക്കാനായില്ല. ബിജെപിയാണ് ദാരിദ്ര്യനിർമാർജനം സാധ്യമാക്കുന്നത്- പ്രധാനമന്ത്രി പറഞ്ഞു.
കാവേരി: കർണാടകയിൽ പ്രതിഷേധ പരന്പര
ബംഗളൂരു: കാവേരി പ്രശ്നത്തിൽ കർണാടകയിൽ പ്രതിഷേധം തുടരുന്നതിനിടെ ഇന്ന് ബംഗളൂരുവിലും വെള്ളിയാഴ്ച സംസ്ഥാനതലത്തിലും ബന്ദിന് ആഹ്വാനം. ഒരേ പ്രശ്നത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ ബന്ദ് പ്രഖ്യാപിച്ചതോടെ ജനങ്ങൾ ആശയക്കുഴപ്പത്തിലാണ്. ആർക്കൊപ്പം നിലയുറപ്പിക്കണമെന്ന ആശങ്കയിലാണ് കർഷകസംഘടനകൾ. ബന്ദിന്റെ പശ്ചാത്തലത്തിൽ രണ്ടു ദിവസങ്ങളിലും ഏതെല്ലാം സേവനങ്ങൾ ലഭിക്കും എന്നതിലും വ്യക്തതയില്ല.
സാമൂഹ്യപ്രവർത്തകൻ വാതൽ നാഗരാജിന്റെ നേതൃത്വത്തിലുള്ള കന്നഡ ഒക്കുഡ എന്ന സംഘടനയാണ് വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. കുറുബുരു ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള കർഷകസംഘടനകളുടെ കൂട്ടായ്മയായ ജലസംരക്ഷണ സമിതിയാണ് ഇന്നത്തെ ബംഗളൂരു ബന്ദിനു പിന്നിൽ. പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കുറുബുരു ശാന്തകുമാർ സ്ഥിരീകരിച്ചു. എന്നാൽ ബംഗളൂരു ബന്ദുമായി സഹകരിക്കില്ലെന്നാണ് കന്നഡ ഒക്കുഡയുടെ പ്രഖ്യാപനം.
ബംഗളൂരു ബന്ദിന് കർണാടക ആർടിസി, തൊഴിലാളി യൂണിയനുകൾ ഉൾപ്പെടെ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ബന്ദ്. വെബ് ടാക്സി, ടാക്സി, ഓട്ടോ ഡ്രൈവർമാരുടെ യൂണിയനുകൾ, ഭക്ഷണശാലകളുടെ കൂട്ടായ്മകൾ എന്നിവയും സഹകരിക്കും. ഐടി കന്പനികൾ ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. വ്യാപാര, വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്നു പറഞ്ഞ നേതാക്കൾ, പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
കർണാടകയിൽ വരൾച്ച വ്യാപകമാകുന്നതിനിടെ തമിഴ്നാടിനു കൂടുതൽ ജലം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്മെന്റ് അഥോറിറ്റി ഉത്തരവിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം. അഥോറിറ്റിയുടെ ഉത്തരവിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ നിന്നുള്ളവർ താമസിക്കുന്ന പ്രദേശങ്ങളിലും തമിഴ് സിനിമാ പ്രദർശനശാലകളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
സമരങ്ങളോട് എതിർപ്പില്ലെന്നും എന്നാൽ സമാധാനം കാത്തുസൂക്ഷിക്കണമെന്നും സ്ഥിതിഗതികളോടു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്പോൾ ശക്തമായ വാദമുഖങ്ങൾ നിരത്തും. സംസ്ഥാനത്തിന്റെ താത്പര്യസംരക്ഷണത്തിൽ സർക്കാർ പ്രതിജ്ഞാ ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഊരാളുങ്കലിന്റെ 82 ശതമാനം ഓഹരികളും സർക്കാരിന്റേത്
ന്യൂഡൽഹി: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതാണെന്നു വ്യക്തമാക്കി കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
സാന്പത്തികപരിധിയില്ലാതെ ഏതു പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിർമാണം ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു നൽകിയിരുന്നു. ഇതിനെതിരായ ഹർജിയിലാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
സ്റ്റാൻഡിംഗ് കൗണ്സൽ സി.കെ. ശശിയാണ് കേരള സർക്കാരിനുവേണ്ടി സത്യവാങ്മൂലം ഫയൽ ചെയ്തത്.
മണിപ്പുർ ഹർജികളിൽ ഹാജരാകാൻ അഭിഭാഷകരെ വിലക്കരുതെന്ന് സുപ്രീംകോടതി മണിപ്പുരിൽ അഭിഭാഷകർക്ക് വിലക്കും അക്രമവും
ന്യൂഡൽഹി: മണിപ്പുർ സംഘർഷവുമായി ബന്ധപ്പെട്ട ഹർജികളിൽ ഹാജരാകുന്നതിൽനിന്ന് അഭിഭാഷകരെ വിലക്കരുതെന്ന് മണിപ്പുർ ബാർ അസോസിയേഷനുകൾക്ക് സുപ്രീംകോടതി നിർദേശം നൽകി. അഭിഭാഷകരെ കോടതിയിൽ എത്തുന്നത് തടയരുതെന്ന് ആവശ്യപ്പെട്ടുള്ള നിർദേശം ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലല്ലെന്നും ജനങ്ങൾക്കു നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നിർദേശങ്ങൾ ലംഘിക്കുന്നത് കോടതിയുടെ ഉത്തരവിനെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മണിപ്പുരിൽ ഒരു പ്രത്യേക സമുദായത്തെ പ്രതിനിധീകരിച്ച് എത്തുന്ന അഭിഭാഷകരെ ഭീഷണിപ്പെടുത്തുകയും കോടതിയിൽ ഹാജരാകുന്നതിൽനിന്ന് തടയുകയും ചെയ്യുന്നതായി മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവറാണ് സുപ്രീംകോടതിയെ അറിയിച്ചത്.
ഭീഷണിയെത്തുടർന്ന് അഭിഭാഷകർ വക്കാലത്ത് ഒഴിയുന്നതായും മണിപ്പുരിൽ അഭിഭാഷകർക്ക് കോടതിയിലെത്താൻ സുരക്ഷ ഒരുക്കണമെന്നും ആനന്ദ് ഗ്രോവർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മണിപ്പുർ ഹൈക്കോടതിയിൽ പ്രഫ. ഖാൻ സുവാൻ ഹോസിംഗിന്റെ കേസിൽ ഹാജരാകാൻ ഉദ്ദേശിച്ചിരുന്ന അഭിഭാഷകരിൽ ഒരാളുടെ വീടും ഓഫീസും ആക്രമിച്ച സംഭവവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മണിപ്പുരിൽ അഭിഭാഷകർക്കെതിരേയുണ്ടാകുന്ന അക്രമത്തിൽ സുപ്രീം കോടതി ബാർ അസോസിയേഷൻ ആശങ്കയറിയിച്ചു.
അവയവദാതാക്കളുടെ സംസ്കാരവേളകളിൽ ഔദ്യോഗിക ബഹുമതി നൽകാൻ തമിഴ്നാട്
ചെന്നൈ: അവയവദാതാക്കൾ മരിക്കുന്പോൾ സംസ്കാരവേളയിൽ പൂർണ സംസ്ഥാന ബഹുമതി നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുഃഖത്തിന്റെ നിമിഷത്തിലും മസ്തിഷ്കമരണം സംഭവിക്കുന്ന രോഗികളുടെ കുടുംബാംഗങ്ങൾ നടത്തുന്ന ത്യാഗം കൊണ്ടാണ് അവയവദാനം സാധ്യമാകുന്നതെന്നും അതിനാലാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്താൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അവയവദാനത്തിലൂടെ നിരവധി പേർക്ക് പുതുജീവിതം നൽകുന്ന കാര്യത്തിൽ തമിഴ്നാട് സംസ്ഥാനം മുന്നിലാണെന്നും ഇതിൽ അഭിമാനമുണ്ടെന്നും സംസ്ഥാന അവയവദാന ദിനത്തോടനുബന്ധിച്ചു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ച സന്ദേശത്തിൽ സ്റ്റാലിൻ പറഞ്ഞു.
അവയവദാതാവ് മരിച്ചാൽ അതത് ജില്ലകളിലെ കളക്ടർമാരോ അദ്ദേഹത്തിന്റെ അഭാവത്തിൽ മുതിർന്ന ഉദ്യോഗസ്ഥനോ വീട്ടിലെത്തി സർക്കാരിനുവേണ്ടി ആദരാഞ്ജലിയർപ്പിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2008 ലാണ് എല്ലാവർഷവും തമിഴ്നാട്ടിൽ സെപ്റ്റംബർ 23ന് അവയവദാന ദിനമായി ആചരിക്കാൻ തുടങ്ങിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച തങ്ങളുടെ കൗമാരക്കാരനായ മകൻ എ.പി.ഹിതേന്ദ്രന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ഡോക്ടർ ദന്പതികളായ അശോകനും പുഷ്പാഞ്ജലിയും തീരുമാനിച്ച സംഭവം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ദന്പതികളുടെ ത്യാഗത്തിന് പ്രതിഫലം നൽകണമെന്ന ആവശ്യമുയരുകയും ചെയ്തതോടെ അന്നത്തെ മുഖ്യമന്ത്രി എം.കരുണാനിധിയാണ് അവയവദാന ദിനാചരണം പ്രഖ്യാപിച്ചത്.
ഇതോടെ അവയവദാന രംഗത്ത് രാജ്യത്തെ മുൻനിര സംസ്ഥാനമായി തമിഴ്നാട് മാറുകയായിരുന്നു. കഴിഞ്ഞ 15 വർഷമായി അവയവദാനമേഖലയിൽ തമിഴ്നാടാണ് ഒന്നാംസ്ഥാനത്ത്. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലായി ഇപ്പോൾ 13 അവയവ മാറ്റ യൂണിറ്റുകളുണ്ട്.
അവയവദാതാവ് മരിക്കുന്പോൾ പരേതനോടുള്ള ആദരസൂചകമായി വാർഡിൽനിന്നും മോർച്ചറിയിലേക്ക് മൃതദേഹത്തെ അനുഗമിക്കാൻ ആശുപത്രിയിലുള്ള ഡോക്ടർമാരെയും നഴ്സുമാരെയും പ്രോത്സാഹിപ്പിക്കുമെന്നും ചെന്നൈയിലെ ചില ആശുപത്രികളിൽ ഇതിന് തുടക്കമായെന്നും തമിഴ്നാട് സംസ്ഥാന ട്രാൻസ്പ്ലാന്റ് അഥോറിറ്റി മെംബർ സെക്രട്ടറി ഡോ.എൻ.ഗോപാലകൃഷ്ണൻ പറഞ്ഞു.
തീരുമാനത്തെ സ്വാഗതം ചെയ്ത പട്ടാളി മക്കൾ കക്ഷി(പിഎംകെ)നേതാവ് ഡോ.അൻപുമണി രാംദാസ്, അവയവദാതാക്കൾക്ക് ഇതിൽപ്പരമൊരു ആദരവ് നൽകാനില്ലെന്നും ചൂണ്ടിക്കാട്ടി.
ശിവശങ്കറിന്റെ ഇടക്കാലജാമ്യം നീട്ടി
ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് അനുവദിച്ച ഇടക്കാലജാമ്യം സുപ്രീംകോടതി രണ്ടുമാസം കൂടി നീട്ടി. കൂടുതൽ ചികിത്സ ആവശ്യമാണെന്ന വാദം പരിഗണിച്ച് ഡിസംബർ അഞ്ച് വരെയാണ് ജാമ്യം നീട്ടിയത്. ചികിത്സയ്ക്കായി രണ്ടു മാസത്തെ ജാമ്യം ഓഗസ്റ്റ് ആദ്യം കോടതി അനുവദിച്ചിരുന്നു.
ശിവശങ്കർ ശസ്ത്രക്രിയ പൂർത്തിയാക്കി വിശ്രമത്തിലാണെന്നും ഒക്ടോബർ രണ്ടാം ആഴ്ചയിൽ നട്ടെല്ലിന് മറ്റൊരു ശസ്ത്രക്രിയകൂടി ആവശ്യമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്നലെ കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റീസ് എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നീട്ടിയത്.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേരാൻ ജനതാദൾ -എസ് തീരുമാനം.
ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. ഇതിനുശേഷം സഖ്യം ഉറപ്പാക്കിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സീറ്റുവിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
ഡൽഹിയിലെ അമിത് ഷായുടെ വസതിയിൽ 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിലാണ് സഖ്യം സംബന്ധിച്ച അന്തിമതീരുമാനമുണ്ടായത്. ജെ.പി. നഡ്ഡയ്ക്കു പുറമേ സഖ്യത്തിനുവേണ്ടി അണിയറ നീക്കങ്ങൾ നടത്തിയ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. കർണാടക നിയമസഭയിൽ കോൺഗ്രസിനും ബിജെപിക്കും പിന്നാലെ സീറ്റുകളുടെ എണ്ണത്തിൽ ജെഡി-എസ് മൂന്നാം സ്ഥാനത്താണ്. ജെഡിഎസിനെ ഒപ്പം ചേർത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥിതി മെച്ചപ്പെടുത്താമെന്നാണു ബിജെപിയുടെ പ്രതീക്ഷ.
അടുത്തമാസം ദസറ ആഘോഷങ്ങൾക്കുശേഷം സീറ്റ് വിഭജനത്തിൽ അന്തിമപ്രഖ്യാപനം ഉണ്ടാകും. 28 ലോക്സഭാ സീറ്റുകളിൽ ജനതാദളിന് മൂന്നോ, നാലോ എണ്ണം ലഭിച്ചേക്കും. എട്ട് സീറ്റുകൾ വേണമെന്നാണ് ജനതാദളിന്റെ ആവശ്യം.
പുതിയ ഇന്ത്യ, ശക്തമായ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനു കരുത്തു പകരുന്നതാണ് സഖ്യ തീരുമാനമെന്ന് നഡ്ഡ സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു. വികസിത ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ വിശ്വാസമുണ്ടെന്ന് ജനതാദൾ നേതൃത്വം പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗികമായി എൻഡിഎയിൽ ചേർന്നതായി കുമാരസ്വാമി മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. കർണാടകത്തിൽ കോൺഗ്രസ് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. കർഷക താത്പര്യങ്ങളും അവഗണിക്കുന്നു. ഇതിനെതിരേയാണ് സഖ്യമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യൻ ഗെയിംസ് : അരുണാചൽ താരങ്ങൾക്ക് ചൈന വീസ നിഷേധിച്ചു
ന്യൂഡൽഹി: ഹാംഗ്ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അരുണാചൽ പ്രദേശിൽനിന്നുള്ള താരങ്ങൾക്ക് അനുമതി നിഷേധിച്ച് ചൈന.
മൂന്ന് വുഷു താരങ്ങൾക്കാണ് വീസ നിഷേധിച്ചത്. ഇതോടെ താരങ്ങൾക്ക് ഗെയിംസിൽനിന്ന് നിർബന്ധിതമായി പിന്മാറേണ്ടി വന്നു. ചൈനയുടെ നിലപാടിൽ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. പ്രതിഷേധമെന്നോണം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ചൈനാ സന്ദർശനം റദ്ദാക്കുകയും ചെയ്തു. ചൈനയുടെ നടപടി ഏഷ്യൻ ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്നാണ് ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ്. ഒക്ടോബർ എട്ടിന് സമാപിക്കും.
കഴിഞ്ഞ വർഷം ജൂലൈയിൽ ചൈനയിലെ ചെംഗ്ദുവിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽനിന്ന് ഇന്ത്യ വുഷു ടീമിനെ പിൻവലിച്ചിരുന്നു. അരുണാചൽ പ്രദേശിൽനിന്നുള്ള മൂന്നു താരങ്ങൾക്ക് സ്റ്റാന്പ് ചെയ്ത വീസയ്ക്കു പകരം സ്റ്റേപ്പിൾഡ് വീസ ചൈന അനുവദിച്ചതിനെത്തുടർന്നായിരുന്നു ഇത്. അഞ്ച് അത്ലറ്റുകളും ഒരു പരിശീലകനും രണ്ട് സപ്പോർട്ട് സ്റ്റാഫുമടങ്ങിയ ടീമിനെയായിരുന്നു പിൻവലിച്ചത്.
അരുണാചൽ പ്രദേശിനെ തങ്ങളുടെ ഭൂപ്രദേശമാക്കി അടുത്തിടെ ചൈന പ്രസിദ്ധീകരിച്ച ഭൂപടം വിവാദമായിരുന്നു. അരുണാചലിലും ലഡാക്കിലും ചൈനയുടെ കടന്നുകയറ്റത്തിനെതിരേ നിലപാട് ശക്തമാക്കിയതിനു പിന്നാലെ ജി20 ഉച്ചകോടിയിൽനിന്ന് പ്രസിഡന്റ് ഷീ ജിൻപിംഗ് പിൻവാങ്ങിയിരുന്നു.
വിവാദമായി ബിജെപി എംപിയുടെ വർഗീയ പരാമർശം
ന്യൂഡൽഹി: ലോക്സഭയിൽ ബിജെപി എംപി രമേശ് ബിധുരി നടത്തിയ മുസ്ലിം വിരുദ്ധ പരാമർശം വിവാദമായി. ബിഎസ്പി എംപിയായ ഡാനിഷ് അലിക്കെതിരേയാണ് ബിധുരി കഴിഞ്ഞദിവസം പാർലമെന്റിൽ വച്ച് അപകീർത്തി പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ പാർലമെന്റിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ചു. എംപിക്ക് ബിജെപി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
ഡാനിഷ് അലി തീവ്രവാദിയാണെന്നു പറഞ്ഞ രമേശ് ബിധുരി തികച്ചും മോശമായ അധിക്ഷേപമാണ് ലോക്സഭയിൽ നടത്തിയത്. ബിധുരിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തെത്തിയതിനെ തുടർന്ന് സഭാനടപടികൾക്ക് അധ്യക്ഷത വഹിച്ചിരുന്ന കോണ്ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ഇടപെട്ടിരുന്നു.
എംപിയോട് സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ട കൊടിക്കുന്നിൽ സുരേഷ്, ബിധുരിയുടെ പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് ഒഴിവാക്കിയെന്ന് ഉറപ്പാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും പിന്നീട് അറിയിച്ചു. താൻ ഈ പരാമർശം കേട്ടില്ലെന്നും പാർലമെന്റംഗം നടത്തിയ പരാമർശം പ്രതിപക്ഷത്തെ വേദനിപ്പിച്ചെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഡാനിഷ് അലിയെ ആശ്വസിപ്പിച്ച് രാഹുൽ
കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും ബിഎസ്പി എംപി ഡാനിഷ് അലിയെ ഡൽഹിയിലെ വസതിയിലെത്തി പിന്തുണയറിയിച്ചു. അലിയെ ആലിംഗനം ചെയ്യുന്ന ഫോട്ടോ രാഹുൽ ഗാന്ധി ‘നഫ്രത് കെ ബസാർ മേ, മൊഹബത് കി ദുക്കാൻ’ (വിദ്വേഷം വിൽക്കുന്ന ചന്തയിലെ സ്നേഹത്തിന്റെ കട) എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ പങ്കിട്ടത്.
ഉദയനിധിക്ക് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശത്തിൽ തമിഴ്നാട് സർക്കാരിനും ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന പരാമർശത്തിന് ഉദയനിധി സ്റ്റാലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിലാണ് ജസ്റ്റീസുമാരായ അനിരുദ്ധ് ബോസ്, ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ച് നോട്ടീസ് അയച്ചത്. മദ്രാസ് ഹൈക്കോടതി അഭിഭാഷകനായ ബി. ജഗന്നാഥാണ് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.
ഇവിഎമ്മുകളുടെ സ്വതന്ത്ര ഓഡിറ്റിംഗ് നടത്തണം: ഹർജി തള്ളി
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) സ്വതന്ത്ര ഓഡിറ്റിംഗ് ആവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി .
വിഷയം നയപരമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ ഇടപെടാൻ കോടതിക്കു കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) സോഴ്സ് കോഡുകളുടെ സ്വതന്ത്ര ഓഡിറ്റിംഗ് നടത്തണമെന്നാണു ഹർജിക്കാരനായ സുനിൽ അഹ്യ ആവശ്യപ്പെട്ടത്.
കാവേരി: കർണാടകയിൽ പ്രതിഷേധം കനക്കുന്നു
ബംഗളുരു: കാവേരിനദി ജലതർക്കവുമായി ബന്ധപ്പെട്ട കർണാടകയിൽ പ്രതിഷേധം കനക്കുന്നു. തമിഴ്നാടിന് ഉടൻ 5,000 ഘനയടി ജലം നൽകണമെന്ന കാവേരി ജല അഥോരിറ്റിയുടെയും നിയന്ത്രണസമിതിയുടെയും നിർദേശത്തിൽ ഇടപെടാൻ സുപ്രീംകോടതി വ്യാഴാഴ്ച വിസമ്മതിച്ചിരുന്നു. ഇതോടെയാണ് കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും പ്രതിഷേധം ഉയർത്തിയത്.
കാവേരി നദിയോടു ചേർന്നുള്ള മൈസുരുരു, മാണ്ഡ്യ, ചാമരാജനഗര, രാമനഗര, ബംഗളൂരു എന്നിവിടങ്ങളിലും സമീപജില്ലകളായ ചിത്രദുർഗ, ബല്ലാരി, ദാവൻഗരെ, കൊപ്പൽ, വിജയപുര എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമാണ്.
കുടിവെള്ള പ്രശ്നത്തിനൊപ്പം കൃഷിയാവശ്യങ്ങളും ചൂണ്ടിക്കാട്ടി ജലം വിട്ടുനൽകാൻ കർണാടകം വിസമ്മതിക്കുകയാണ്. മൺസൂൺ മഴയുടെ തോത് കുറഞ്ഞതിനാൽ കടുത്ത വരൾച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നു പ്രക്ഷോഭകർ പറയുന്നു.
മണിപ്പുരിൽ വീണ്ടും ജാഗ്രത
ഇംഫാൽ: മണിപ്പുരിൽ ക്രമസമാധാനനില വീണ്ടും മോശമാകുന്നതായി ആശങ്ക. നാലുദിവസമായി സംസ്ഥാനമെന്പാടും തുടരുന്ന പ്രക്ഷോഭം കണക്കിലെടുത്ത് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ കർഫ്യുവിൽ ഇളവു നൽകേണ്ടെന്നു സർക്കാർ തീരുമാനിച്ചു. ഗ്രാമത്തിന് കാവൽ നിന്നവരെന്ന് ഒരു വിഭാഗം പറയുന്ന അഞ്ചുപേരുടെ അറസ്റ്റിനെത്തുടർന്നാണ് സ്ഥിതിഗതികൾ വഷളായത്.
അറസ്റ്റിലായ അഞ്ചുപേർക്കും കടുത്ത ഉപാധികളോടെ ഇംഫാലിലെ പ്രത്യേക എൻഐഎ കോടതി ഇന്നലെ ജാമ്യം നൽകിയിരുന്നു. പോലീസിന്റെ ആയുധപ്പുരയിൽനിന്നു മോഷ്ടിച്ച തോക്കുകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ, അഞ്ചുപേരെയും മോചിപ്പിക്കാൻ 48 മണിക്കൂർ ബന്ദ് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളാണ് അരങ്ങേറിയത്.
മിർവായിസ് ഫറൂഖിനെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയുണ്ടായ പ്രക്ഷോഭങ്ങളുടെ ഭാഗമായി നാലുവർഷംമുന്പ് പോലീസ് കസ്റ്റഡിയിലെടുത്ത ഹുറിയത് കോൺഫറൻസ് വിഘടിതവിഭാഗം ചെയർമാൻ മിർവായിസ് ഉമറിനെ ഇന്നലെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചു.
വീട്ടുതടങ്കലിൽനിന്നു മോചിപ്പിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞദിവസം മിർവായിസ് ജമ്മു കാഷ്മീർ ഹൈക്കോടതിയെ സമീപിച്ചു. നാലാഴ്ചയ്ക്കുള്ളിൽ ഹർജിയിൽ തീരുമാനം അറിയിക്കാൻ ഹൈക്കോടതി ജമ്മു കാഷ്മീർ ഭരണകൂടത്തോട് സെപ്റ്റംബർ 15ന് നിർദേശിച്ചു. 2019 ഓഗസ്റ്റ് അഞ്ചിനാണ് നിഗീനിലെ വീട്ടിൽ മിർവായിസിനെ തടങ്കലിലാക്കിയത്.
ചന്ദ്രയാൻ 3 ഉണർത്താനുള്ള ശ്രമം തുടരുന്നു
ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യൻ ഉദിച്ച ഇന്നലെ ചന്ദ്രയാൻ 3ന്റെ ലാൻഡറും റോവറും ഉണർത്താനുള്ള ശ്രമം വിജയിച്ചില്ല. ശ്രമം ഇന്നും തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. പേടകത്തിന്റെ സോളർ പാനലുകളിൽ സൂര്യ പ്രകാശം പതിക്കുകയും മറ്റു പേ ലോഡുകൾ പ്രവർത്തന സജ്ജമാകാൻ വേണ്ട താപനില കൈവരിക്കുകയും ചെയ്യാത്തതാണു കാരണമെന്നാണ് കരുതുന്നത്.
എന്നാൽ ഇക്കാര്യം ഐഎസ്ആർഒ സ്ഥിരീകരിച്ചിട്ടില്ല. ചില പ്രത്യേക കാരണങ്ങളാൽ നടപടികൾ ഇന്നത്തേക്കു മാറ്റിയിരിക്കുകയാണന്ന് മാത്രമാണ് അഹമ്മദാബാദിലെ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി പ്രതികരിച്ചത്. സ്ലീപ്പ് മോഡിൽ നിന്ന് ലാൻഡറിനെയും റോവറിനെയും മാറ്റി റീആക്ടിവേറ്റ് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
റോവർ 300 മുതൽ 350 മീറ്റർ വരെ സഞ്ചരിക്കാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ 105 മീറ്റർ മാത്രമേ സഞ്ചരിച്ചുള്ളുവെന്നും ദേശായ് കൂട്ടിച്ചേർത്തു. സൂര്യപ്രകാശത്തിന്റെ എലവേഷൻ ആറു മുതൽ 9 ഡിഗ്രി വരെ എത്തുന്പോഴാണ് പേടകത്തെ ഓണാക്കാൻ പറ്റിയ സമയമെന്ന് ഐഎസ്ആർഒ ഇന്നലെ അറിയിച്ചിരുന്നു.
കോയന്പത്തൂരിൽ മത്സരിക്കുമെന്നു കമൽ ഹാസൻ
കോയന്പത്തൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽനിന്ന് മത്സരിക്കുമെന്ന് ചലച്ചിത്രതാരവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. മക്കൾ നീതി മയ്യം യോഗത്തിലാണ് പ്രഖ്യാപനം.
മക്കൾ നീതി മയ്യത്തിലെ നാലു ജില്ലകളിലെ പ്രവർത്തകരുടെ യോഗമാണ് കോയമ്പത്തൂരിൽ നടന്നത്. ചെന്നൈ സൗത്ത്, കോയമ്പത്തൂർ, മധുര എന്നീ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേരത്തേതന്നെ കമൽഹാസൻ പ്രവർത്തകർക്കു നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂരിൽ പല പ്രവർത്തനങ്ങളും നടത്തിയിരുന്നു. അതിലെല്ലാം കമൽ ഹാസൻ പങ്കാളിയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലും കോയമ്പത്തൂർ സൗത്തിൽ കമൽ മത്സരിച്ചിരുന്നു. അന്ന് 1700 ഓളം വോട്ടുകൾക്കാണു ബിജെപി സ്ഥാനാർഥിയോടു പരാജയപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം ഒന്നരലക്ഷത്തോളം വോട്ടുകൾ നേടി. സിപിഎമ്മിന്റെ പി.ആർ. നടരാജനാണ് നിലവിൽ കോയമ്പത്തൂരിൽ എംപി.
മണിപ്പുർ കലാപം: അഞ്ചുപേർക്ക് ജാമ്യം
ന്യൂഡൽഹി: മണിപ്പുരിൽ കഴിഞ്ഞദിവസം അത്യാധുനിക ആയുധങ്ങളുമായി പിടിയിലായ അഞ്ച് മെയ്തെയ് യുവാക്കൾക്ക് ജാമ്യം.
ഇംഫാലിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. 50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം, മണിപ്പുരിനു പുറത്ത് കോടതിയുടെ അനുമതിയില്ലാതെ പോകാൻ പാടില്ല, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളാണുള്ളത്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു മെയ്തെയ് സംഘടന നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനിടെയാണ് ഇവർക്കു ജാമ്യം ലഭിക്കുന്നത്.
അതേസമയം, കലാപത്തിനിടെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട രണ്ട് വനിതകളുടെ മൃതദേഹം വിട്ടുകിട്ടാൻ നടപടി വേണമെന്ന് കുക്കി വിഭാഗം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
ഇംഫാലിലുള്ള ഇവരുടെ മൃതദേഹം കുടുംബങ്ങൾക്ക് വിട്ടുനൽകണമെന്നാണ് ആവശ്യം. കലാപവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ വിവരം ലഭിക്കുന്നില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ സിബിഐക്ക് അങ്ങനെ വിവരം നൽകേണ്ട കാര്യമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
മസ്ജിദ് സർവേ: ഹൈക്കോടതിയുടെ പരിഗണനയ്ക്കു വിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമിക്കു മുകളിൽ പണി കഴിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് പരിസരത്തിന്റെ ശാസ്ത്രീയ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാണ് ട്രസ്റ്റ് നൽകിയ ഹർജിയാണ് തള്ളിയത്.
ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും അലാഹാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വിടുന്നതായും സുപ്രീംകോടതി വ്യക്തമാക്കി.
എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് അജിത് പവർ വിഭാഗം
മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിയുടെ മുതിർന്ന നേതാവ് ശരദ് പവാറിനൊപ്പമുള്ള പത്ത് എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അജിത് പവാർ വിഭാഗം സ്പീക്കറെ സമീപിച്ചു.
അജിത് പവാർ വിഭാഗത്തിന്റെ ചീഫ് വിപ്പ് അനിൽ ഭായിദാസ് വ്യാഴാഴ്ച സ്പീക്കർ രാഹുൽ നർവീക്കറിന് ഇതുസംബന്ധിച്ച പരാതി സമർപ്പിച്ചു. ജയന്ത് പാട്ടിൽ, ജിതേന്ദ്ര അവാദ്, രാജേഷ് തോപെ, രോഹിത് പവാർ, അനിൽ ദേശ്മുഖ്, പ്രജാക്ത് താൻപുരെ, ബാലാസാഹിബ് പാട്ടിൽ, സുനിൽ ഭുസര, സന്ദീപ് ഹിർസാഗർ, സുമൻ പാട്ടിൽ എന്നിവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം.
ജാതി സെൻസസ് നടപ്പാക്കണം: രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്നും ഒബിസി വിഭാഗങ്ങൾക്ക് നിയമനിർമാണത്തിൽ കൂടുതൽ അധികാരം നൽകണമെന്നും കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ജാതി സെൻസസിൽനിന്നു ശ്രദ്ധ തിരിക്കുന്നതിനാണ് കേന്ദ്രസർക്കാർ വനിതാ സംവരണ ബിൽ കൊണ്ടുവന്നതെന്നും എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ആരോപിച്ചു.
രാജ്യത്ത് ജാതി സെൻസസ് നടത്തിയിട്ടും പുറത്തുവിടാത്ത റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. സ്ത്രീകളെ ശക്തീകരിക്കാനുള്ള ഏറ്റവും സുപ്രധാനമായ നിയമമാണ് വനിതാ സംവരണ ബിൽ. എന്നാൽ അതു നടപ്പാക്കണമെങ്കിൽ സെൻസസും മണ്ഡല പുനർനിർണയവും കഴിയണമെന്നാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതെപ്പോൾ നടക്കുമെന്നതിനെക്കുറിച്ച് ഒരുറപ്പുമില്ല. ബിൽ നിയമമായാൽത്തന്നെ കുറഞ്ഞത് പത്തുവർഷമെടുക്കും. ഇതൊന്നും പൂർത്തിയാക്കാതെ വനിതാ സംവരണ ബിൽ ഇപ്പോൾ അവതരിപ്പിച്ചത് ജാതി സെൻസസിൽനിന്നു ശ്രദ്ധതിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമാണെന്നും രാഹുൽ പറഞ്ഞു.
ഒബിസി വിഭാഗത്തിന്റെ നേതാവാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവർക്കുവേണ്ടി എന്താണു ചെയ്തതെന്നും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സെക്രട്ടറിപദവിയിലുള്ള ഉന്നത ഉദ്യോഗസ്ഥരിൽ മൂന്നുപേർ മാത്രമാണ് ഒബിസി വിഭാഗത്തിൽനിന്നുള്ളതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഒബിസി വിഭാഗമാണ് രാജ്യത്തിന്റെ നട്ടെല്ല്. അവർക്കു മതിയായ പ്രാതിനിധ്യം നൽകണമെങ്കിൽ ആദ്യം അവരുടെ ജനസംഖ്യ അറിയേണ്ടതുണ്ട്. അതിനായാണ് ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെടുന്നത്. ജനസംഖ്യയുടെ വലിയൊരു ശതമാനം വരുന്ന ഒബിസി വിഭാഗക്കാർക്ക് അധികാരമില്ലെന്ന സത്യം ജനങ്ങൾ തിരിച്ചറിയണം. ഒബിസി എംഎൽഎമാരെയും എംപിമാരെയും മുന്നിൽ നിർത്തി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുക മാത്രമാണ് ബിജെപി ചെയ്യുന്നത്. അവർക്ക് നിയമനിർമാണത്തിൽ പ്രാതിനിധ്യം ലഭിക്കില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കോടതിയലക്ഷ്യ ഹർജിയിൽ കേരളത്തിനു നോട്ടീസ്
ന്യൂഡൽഹി: കേരളത്തിലെ സംവരണ ആനുകൂല്യങ്ങൾക്ക് അർഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്നാരോപിച്ചു നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.
സംവരണ പട്ടിക കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണമെന്നും പിന്നാക്ക അവസ്ഥയിൽനിന്നു മറികടന്ന വിഭാഗങ്ങളെ ഒഴിവാക്കി പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്നുമുള്ള വിധി സംസ്ഥാനം നടപ്പാക്കുന്നില്ലെന്നാണ് ഹർജിയിൽ പറയുന്നത്.
ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജി അന്തരിച്ചു
റാഞ്ചി: ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കൈലാസ് പ്രസാദ് ദിയോ (55) അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു. റാഞ്ചിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.
ബോയ്ലർ പൊട്ടിത്തെറിച്ച് രണ്ടു മരണം
ഹസാരിബാഗ്: ജാർഖണ്ഡിൽ അലുമിനിയം ഫാക്ടറിയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചു. ഹസാരിബാഗിലെ ദാമോദി ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. ഫാക്ടറി ഉടമയ്ക്കെതിരേ കേസെടുത്ത പോലീസ് ഫാക്ടറി സീൽ ചെയ്തു.
കനേഡിയൻ പൗരന്മാർക്കു വീസയില്ല
ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ ഖലിസ്ഥാനെയും അതിന്റെ നേതാക്കളെയും ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച് സംരക്ഷിക്കുന്ന കാനഡയുടെ നിലപാടിനെതിരേ സ്വരം കടുപ്പിച്ച് ഇന്ത്യ.
വിഷയത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ കനേഡിയൻ പൗരന്മാർക്കുള്ള വീസാ സേവനങ്ങൾ ഇന്ത്യ നിർത്തലാക്കി. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്നതിനാൽ കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം നൽകിയതിനു പിന്നാലെയാണ് കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള വീസ നിർത്തലാക്കിയത്.
കാനഡയിലെ വീസ അപേക്ഷാകേന്ദ്രങ്ങൾ നടത്തുന്ന ബിഎൽഎസ് ഇന്റർനാഷണൽ വെബ്സൈറ്റിലെ പ്രവർത്തനപരമായ കാരണങ്ങളാൽഇന്നുമുതൽ ഇന്ത്യൻ വീസ സേവനങ്ങൾ അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണ് എന്നായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ സന്ദേശം. കോവിഡിനുശേഷം ഇതാദ്യമായാണ് ഇന്ത്യ കാനഡയിലേക്കുള്ള വീസാ സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നത്.
കാനഡയുടെ വാദം രാഷ്ട്രീയപ്രേരിതം: ഇന്ത്യ
കാനഡയിലെ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ കാനഡ ഉന്നയിക്കുന്ന വാദങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ചൂണ്ടിക്കാട്ടി.
ഇന്ത്യക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതിയായ തെളിവുകളില്ലാതെയാണ് ഇന്ത്യയ്ക്കെതിരേ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. നിജ്ജാർ കൊലക്കേസുമായി ബന്ധപ്പെട്ട് കാനഡ ഇതുവരെ ഒരു തെളിവും തന്നിട്ടില്ലെന്നും തെളിവ് നൽകിയാൽ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റകൃത്യങ്ങൾക്കെതിരേ എപ്പോഴും ഇന്ത്യ ശക്തമായ നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ.
എന്നാൽ, ഇന്ത്യക്കെതിരേയുള്ള ഭീകരപ്രവർത്തനങ്ങളുടെ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാനഡ സർക്കാർ മുൻവിധി വച്ചാണ് കാര്യങ്ങളിൽ ഇടപെടൽ നടത്തുന്നത്. കനേഡി യൻ സർക്കാരിന്റെ ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് കരുതുന്നത്. കാനഡയിൽ ഇന്ത്യക്കാർക്കുനേരേ സുരക്ഷാഭീഷണി വർധിക്കുകയാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിനു പിന്നാലെയാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം.
നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണം
ന്യൂഡൽഹി: ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളേക്കാൾ വളരെയധികമാണ് കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കനേഡിയൻ നയതന്ത്ര പ്രതിനിധികൾ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ആക്ഷേപമുണ്ട്.
""നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജൻസികൾ''
ന്യൂയോർക്ക്: ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികളാണെന്ന ആരോപണം ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പാർലമെന്റിൽ താൻ പറഞ്ഞത് ഉത്തമബോധ്യത്തോടെയാണെന്ന് ട്രൂഡോ വ്യക്തമാക്കി.
നിജ്ജാറിന്റെ വധത്തിൽ നീതി ഉറപ്പാക്കാനും സത്യം പുറത്തുകൊണ്ടുവരാനും കാനഡയുമായി ഇന്ത്യ സഹകരിക്കണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടു.
ആശങ്ക വേണ്ടെന്ന് കാനഡ
കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിനെതിരേ കാനഡ രംഗത്തുവന്നു. മുന്നറിയിപ്പിനെ തള്ളിയ കനേഡിയൻ സർക്കാർ, സുരക്ഷിത രാജ്യങ്ങളിലൊന്നാണിതെന്നും വ്യക്തമാക്കി.
നയതന്ത്രബന്ധം കൂടുതൽ വഷളാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഈ ഘട്ടത്തിൽ സംയമനം പാലിക്കുന്നതാണ് ഉചിതമെന്നും കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി മാർക് മില്ലർ പറഞ്ഞു. കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇക്കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു
ചണ്ഡിഗഡ്/ന്യൂഡൽഹി: കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുനേകെ എന്നറിയപ്പെടുന്ന സുഖ്ദുൽ സിംഗ് ആണ് വിന്നിപെഗ് നഗര ത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് അജ്ഞാത അക്രമിസംഘം സുഖയെ കൊലപ്പെടുത്തിയത്.
കുറ്റവാളിസംഘങ്ങൾ തമ്മിലുള്ള വൈരമാണു കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. കൊലപാതകം, വധശ്രമം, മോഷണം എന്നിവ ഉൾപ്പെടെ 18 കേസുകൾ ഇയാൾക്കെതിരേയുണ്ട്. ഇതി നിടെ, കൊലപാതകത്തിന്റെ ഉത്തരാവാദിത്വമേറ്റെടുത്ത് ലോറൻസ് ബിഷ്ണോയി ഗാംഗ് രംഗത്തെത്തി.
കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയത് ബിഷ്ണോയി സംഘം ആയിരുന്നു.
വനിതാ ബിൽ മുന്നോട്ട്; രാജ്യസഭയും പാസാക്കി
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കി. ഏകകണ്ഠമായാണ് രാജ്യസഭ ഇന്നലെ ബിൽ പാസാക്കിയത്.
രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകൾകൂടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയ ശേഷമേ ഈ ബിൽ നിയമമാകൂ. നിയമം പ്രാബല്യത്തിലായാലും 2027ലെ അടുത്ത സെൻസസിനും അതിനു ശേഷമുള്ള ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനും ശേഷമേ വനിതാ സംവരണം നടപ്പിലാകൂ. ഫലത്തിൽ വനിതകളുടെ അവകാശം അടുത്ത തെരഞ്ഞെടുപ്പിലും സഫലമാകില്ല.
വനിതാ സംവരണം ഉടൻ നടപ്പിലാക്കുന്നതിനായി ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ഇന്നലെ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
ഇന്നു ചെയ്യേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചെയ്യണമെന്ന വിഖ്യാത കവി കബീറിന്റെ "കൽ കരെ സോ ആജ് കർ, ആജ് കരെ സോ അബ്...’ (നാളെ ചെയ്യേണ്ടത് ഇന്നേ ചെയ്യൂ. ഇന്നു ചെയ്യേണ്ടതെന്തും ഇപ്പോൾ ചെയ്യൂ) എന്ന കവിത ചൊല്ലി ഖാർഗെ ഓർമിപ്പിച്ചു. ത്രിതല പഞ്ചായത്തുകളിൽ സ്ത്രീകൾക്കു സംവരണം ഏർപ്പെടുത്താൻ കഴിഞ്ഞെങ്കിൽ എന്തുകൊണ്ട് ഇപ്പോഴതു സ്ത്രീകൾക്ക് നൽകുന്നില്ല. വനിതാസംവരണം അനാവശ്യമായി നീട്ടിയതിന്റെ കാരണം അറിയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
വനിതാ സംവരണം നടപ്പിലാക്കുന്നതു താമസിപ്പിക്കാനാണ് സെൻസസും മണ്ഡല നിർണയവും പൂർത്തിയാക്കിയ ശേഷമെന്ന ഭേദഗതി ബില്ലിൽ പുതുതായി ഉൾപ്പെടുത്തിയതെന്ന് ഖാർഗെയും എച്ച്.ഡി. ദേവഗൗഡ, കെ.സി. വേണുഗോപാൽ, ഡെറിക് ഒബ്രിയാൻ, എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി, മനോജ് തിവാരി, ജയാ ബച്ചൻ, ദിപേന്ദർ ഹുഡ, രാജീവ് ശുക്ല, ജയന്ത് ചൗധരി തുടങ്ങി മറ്റു പ്രതിപക്ഷ നേതാക്കളും പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളെക്കൂടി വനിതാ സംവരണത്തിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ ന്യൂനപക്ഷ വനിതകൾക്കുകൂടി സംവരണം വേണമെന്ന് ജയാ ബച്ചൻ ആവശ്യപ്പെട്ടു.
എന്നാൽ, ഭരണഘടന അനുശാസിക്കുന്നതുപോലെ ചെയ്യാനാണ് സെൻസസും ഡീലിമിറ്റേഷനും ബില്ലിൽ ഉൾപ്പെടുത്തിയതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.രാഷ്ട്രീയ നേട്ടത്തിനായല്ല, ശരിയായ രീതിയിൽ, ഭരണഘടന അനുസരിച്ചു ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജെ.പി. നഡ്ഡ വിശദീകരിച്ചു.
സ്ത്രീകൾക്കു സംവരണം ചെയ്യാനുള്ള സീറ്റുകൾ തീരുമാനിക്കുന്നതിൽ സുതാര്യത ഉറപ്പാക്കുന്നതിനാലാണ് നിയമം നടപ്പാക്കുന്നതിലെ കാലതാമസത്തിനു സർക്കാരിനെ നിർബന്ധമാക്കുന്നതെന്നും നഡ്ഡ അവകാശപ്പെട്ടു. ഇതിനുള്ള ഏക പോംവഴി ഒരു സെൻസസ് നടത്തി വനിതാ സീറ്റുകൾ തെരഞ്ഞെടുക്കാൻ ഡീലിമിറ്റേഷൻ പാനലിനെ അനുവദിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘കൂലി’യായി സുഹൃത്തുക്കൾക്കൊപ്പം രാഹുൽ ഗാന്ധി
ന്യൂഡൽഹി: ആനന്ദ് വിഹാർ റെയിൽവേ പോർട്ടർമാരോട് സംവദിച്ച് രാഹുൽ ഗാന്ധി. ചുമട്ടുതൊഴിലാളികളുടെ വേഷമായ ചുവന്ന നിറത്തിലുള്ള ടീഷർട്ട് ധരിച്ച രാഹുൽ ബാഗുകൾ തലയിലേറ്റുകയും ചെയ്തു.
ജനങ്ങളുടെ നായകൻ രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽവച്ച് തന്റെ പോർട്ടർ സുഹൃത്തുക്കളെ കണ്ടെന്ന് കോൺഗ്രസ് എക്സിൽ അറിയിച്ചു. ചുമട്ടുതൊഴിലാളികളുമായി സംവദിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയും കോൺഗ്രസ് പങ്കുവച്ചു. അടുത്തിടെ റെയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളി പോർട്ടർമാർ രാഹുലിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച വീഡിയോ വൈറലായിരുന്നു.
‘ആനന്ദ് വിഹാറിലെ കൂലി സഹോദരങ്ങൾക്കൊപ്പം’ എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധിയും ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തു. എന്റെ മനസിൽ വളരെക്കാലമായി ഈ ആഗ്രഹമുണ്ടായിരുന്നു. അവരും എന്നെ വളരെ സ്നേഹത്തോടെ വിളിച്ചിരുന്നു- രാഹുൽ പറഞ്ഞു. രാഹുൽ അടുത്തിടെ ലഡാക്കിൽ സന്ദർശനം നടത്തി ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
ബിജെപിയും അണ്ണാ ഡിഎംകെയും തമ്മിൽ ഒരു പ്രശ്നവുമില്ല: അണ്ണാമലൈ
കോയന്പത്തൂർ: ബിജെപിയും അണ്ണാ ഡിഎംകെയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ. അണ്ണാമലൈ. അണ്ണാ ഡിഎംകെ നേതാക്കളുമായി തനിക്കു പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയിലെ സമാന ചിന്താഗതിക്കാരായ കക്ഷികളെ ബന്ധിപ്പിക്കുന്ന പൊതുകാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കുന്ന എല്ലാവരും എൻഡിഎ സഖ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ എഡിഎംകെ അത് അംഗീകരിക്കുന്നുണ്ടെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. ദ്രാവിഡ ഐക്കണും അന്തരിച്ച മുഖ്യമന്ത്രിയുമായ സി. എൻ. അണ്ണാദുരൈയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും 1956ലെ ഒരു സംഭവം മാത്രമാണ് താൻ പറഞ്ഞതെന്നും അണ്ണാമലൈ ആവർത്തിച്ചു. അന്തരിച്ച ഡിഎംകെ നേതാവ് എം. കരുണാനിധി 1998ൽ മുഖ്യമന്ത്രിയായിരിക്കെ ഇതേ സംഭവം അനുസ്മരിച്ചിരുന്നെന്നും അതുകൊണ്ട് ഖേദം പ്രകടപ്പിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.
റോവറും ലാൻഡറും വീണ്ടും ഉണരുമോ? കാത്തിരിപ്പിനു മണിക്കൂറുകൾ
ബംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിലെ റോവർ ലാൻഡർ മൊഡ്യൂളുകൾ വീണ്ടും പ്രവർത്തനക്ഷമമാവുമോ എന്നറിയാൻ മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രം.
നാളെ ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം കിട്ടുന്പോൾ മൊഡ്യൂളുകൾ വീണ്ടും ഉണരുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. സൗരോർജം ഉപയോഗിച്ചാണ് റോവർ മൊഡ്യൂൾ പ്രവർത്തിക്കുന്നത്. സിസ്റ്റങ്ങൾ പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യന്റെ എലവേഷൻ ആംഗിൾ 6 ഡിഗ്രി മുതൽ 9 ഡിഗ്രി വരെയാണ്. എന്നാൽ താപനില ഒരു നിശ്ചിത പരിധിക്കു മുകളിൽ ഉയരണം.
ദേശീയ മെഡിക്കൽ കമ്മീഷന് രാജ്യാന്തര അക്രഡിറ്റേഷൻ
ന്യൂഡൽഹി: ഇന്ത്യയിൽ മെഡിക്കൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇനിമുതൽ അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യാം. ദേശീയ മെഡിക്കൽ കമ്മീഷന് (എൻഎംസി) വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എഡ്യുക്കേഷൻ (ഡബ്യുഎഫ്എംഇ) അംഗീകാരം ലഭിച്ചതോടെയാണിത്.
പത്തു വർഷത്തേക്കാണ് ഈ സമുന്നത അംഗീകാരം എൻഎംസിക്കു ലഭിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു നിലവിലുള്ള 706 മെഡിക്കൽ കോളജുകൾക്ക് ഡബ്ല്യുഎഫ്എംഇയുടെ അക്രഡിറ്റേഷൻ ലഭിച്ചിരിക്കുകയാണ്. അടുത്ത പത്തു വർഷത്തിനിടെ പുതുതായി സ്ഥാപിക്കുന്ന മെഡിക്കൽ കോളജുകൾക്കും ഈ രാജ്യാന്തര അക്രഡിറ്റേഷൻ സ്വമേധയാ ലഭിക്കും.
മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ലോകത്തിലെ മുൻനിരക്കാരായ അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും ഡബ്യുഎഫ്എംഇയുടെ അക്രഡിറ്റേഷൻ അനിവാര്യമാണ്.
ദേശീയ മെഡിക്കൽ കമ്മീഷന് ആഗോള അക്രഡിറ്റേഷൻ ലഭിച്ചതോടെ ഇവിടുത്തെ മെഡിക്കൽ കോളജുകളിൽ പഠിക്കാൻ വിദേശങ്ങളിൽനിന്ന് വിദ്യാർഥികളുടെ ഒഴുക്കുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. വിവിധ ലോകോത്തര മെഡിക്കൽ കോളജുകളുമായി കൈ കോർക്കാനും അതുവഴി ഇന്ത്യയിലെ മെഡിക്കൽ കോളജുകളിലെ നിലവാരമുയർത്താനും പുതിയ അക്രഡിറ്റേഷൻ വഴി സാധിക്കും.
ഇന്ത്യൻ മെഡിക്കൽ കോളജുകൾക്കും മെഡിക്കൽ പ്രഫഷണലുകൾക്കുമുള്ള ആഗോള അംഗീകാരമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
ഈ ആഗോള അക്രഡിറ്റേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന് രാജ്യത്തെ ഓരോ മെഡിക്കൽ കോളജും 49,85,142 രൂപ(60,000 ഡോളർ) ചെലവഴിക്കേണ്ടതുണ്ട്. ഈ അക്രഡിറ്റേഷൻ നേടിയെടുക്കുന്നതിനായി രാജ്യത്തെ 706 മെഡിക്കൽ കോളജുകളും ചേർന്ന് 351.9 കോടി രൂപ ചെലവഴിക്കേണ്ടതായി വരുമെന്നാണ് ഏകദേശ കണക്ക്.
രണ്ട് എംഎൽഎമാരെ ബിജെഡി പുറത്താക്കി
ഭുവനേശ്വർ: ഒഡീഷയിലെ രണ്ട് ബിജെഡി എംഎൽഎമാരെ പാർട്ടിയിൽനിന്നു പുറത്താക്കി. ഒഡിയ ദിനപത്രം സംബദ് എഡിറ്റർകൂടിയായ സൗമ്യ രഞ്ജൻ പട്നായിക്, സുധാംശു ശേഖർ പരിദ എന്നിവരെയാണു പുറത്താക്കിയത്.
പാർട്ടി വൈസ് പ്രസിഡന്റ്സ്ഥാനത്തുനിന്ന് പട്നായിക്കിനെ സെപ്റ്റംബർ 12നു പുറത്താക്കിയിരുന്നു. സ്വന്തം പാർട്ടിക്കെതിരേ സൗമ്യ രഞ്ജൻ പട്നായിക്കിനെതിരേ സംബദിൽ വിമർശനമുന്നയിച്ചിരുന്നു. കർഷകർക്കുള്ള സബ്സിഡിയിൽ വെട്ടിപ്പു നടത്തിയെന്നാണു സുധാശു ശേഖറെതിരേയുള്ള ആരോപണം. ഒഡീഷ സ്പീക്കർസ്ഥാനത്തേക്കു മത്സരിക്കുന്ന റവന്യു മന്ത്രി പ്രമീള മല്ലിക്ക് ഇന്നലെ രാജിസമർപ്പിച്ചു.
വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ആധാർ വേണ്ട
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ആധാർ വിവരങ്ങൾ നൽകേണ്ടതില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ. പുതിയ വോട്ടർമാരുടെ വെരിഫിക്കേഷൻ ആവശ്യങ്ങൾക്കായി ആധാർ നന്പർ ആവശ്യപ്പെട്ടിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോമുകൾ പിൻവലിക്കുമെന്നും കമ്മീഷൻ സുപ്രീംകോടതിക്ക് ഉറപ്പു നൽകി. വോട്ടർപട്ടിക രജിസ്ട്രേഷന്റെ അപേക്ഷയ്ക്കായുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ ഫോമുകളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുള്ള ഹർജിയിലാണ് കമ്മീഷന്റെ ഉറപ്പ്.
കോൺഗ്രസ് തെലുങ്കാന സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ജി.നിരഞ്ജനാണ് ഹർജി നൽകിയത്. വോട്ടർപട്ടിക അന്തിമമാക്കുന്ന പ്രക്രിയയിൽ 66,23,00,000 ആധാർ നന്പറുകൾ ഇതിനകം അപ്ലോഡ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സുകുമാർ പട്ജോഷിയും അഭിഭാഷകൻ അമിത് ശർമയും വാദിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കോടതി റിട്ട് ഹർജി തീർപ്പാക്കി.
തെരഞ്ഞെടുപ്പ് ഐഡി കാർഡുമായി ആധാർ നന്പർ ബന്ധിപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതിനായി 2022 ജൂണിൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തതാണ് വോട്ടർമാരുടെ രജിസ്ട്രേഷൻ (ഭേദഗതി) ചട്ടം.
നടൻ അഖിൽ മിശ്ര അന്തരിച്ചു
മുംബൈ: ത്രീ ഇഡിയറ്റ്സ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ സുപരിചിതനായ നടൻ അഖിൽ മിശ്ര(67)അന്തരിച്ചു. അടുക്കളയിൽ കസേരയിലിരിക്കുന്പോൾ തലയിടിച്ചു വീണ് പരിക്കേറ്റിരുന്നു. കുടുംബാംഗങ്ങൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തലച്ചോറിലുള്ള രക്തസ്രാവമാണു മരണകാരണമായത്. ഡോൺ, ഗാന്ധി മൈ ഫാദർ, ഉത്തരൻ, ഉഡാൻ, ശ്രീമാൻ ശ്രീമതി തുടങ്ങി സിനിമകളിലും ടെലിവിഷൻ ഷോകളിലും നിരവധി കഥാപാത്രങ്ങൾക്കു ജീവൻ നല്കി. ആമിർ ഖാൻ നായകനായ ത്രി ഇഡിയറ്റ്സിലെ ലൈബ്രേറിയൻ ദുബെയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.
സരോജ വൈദ്യനാഥൻ അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത ഭരതനാട്യം നർത്തകി സരോജ വൈദ്യനാഥൻ(86) അന്തരിച്ചു. കാൻസർ ബാധിതയായിരുന്നു സരോജയുടെ അന്ത്യം ഡൽഹിയിലെ വസതിയിലായിരുന്നു.
സംസ്കാരം ഇന്നു രണ്ടിന് ലോധി ശ്മശാനത്തിൽ. 2002ൽ പദ്മശ്രീയും 2013ൽ പദ്മഭൂഷണും നല്കി സരോജയെ രാജ്യം ആദരിച്ചു. 1937 സെപ്റ്റംബർ 19നു കർണാടകയിലെ ബെല്ലാരിയിലാണു സരോജ ജനിച്ചത്. സരോജ രണ്ടായിരത്തിലേറെ നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട്.