രാഷ്ട്രീയനേതാക്കൾ 75 കഴിഞ്ഞാൽ വിരമിക്കണം; മോഹൻ ഭാഗവതിന്റെ പ്രസ്താവന ആയുധമാക്കി പ്രതിപക്ഷം
ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കൾ 75 വയസിനുശേഷം വിരമിക്കണമെന്ന ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ.
ഈ വർഷം സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സൂചനയാണ് ആർഎസ്എസ് അധ്യക്ഷന്റെ പരാമർശങ്ങളിൽ തെളിയുന്നതെന്നാണ് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. ബിജെപി നേതാക്കളായ എൽ.കെ. അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും പാത മോദിയും പിന്തുടരുമോയെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന ചോദ്യം.
നാഗ്പുരിലെ ഒരു പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു തന്റെ വിരമിക്കലിലടക്കം സൂചന നൽകിയുള്ള മോഹൻ ഭാഗവതിന്റെ പ്രസ്താവന. 75 വയസ് പൂർത്തിയാകുന്നത് തന്റെ ചുമതല നിർത്തി മറ്റുള്ളവർക്ക് അവസരം നൽകുന്നതിനുള്ള പ്രകൃതിയുടെ സൂചനയാണെന്നായിരുന്നു ഈ വർഷം 75 തികയുന്ന ഭാഗവതിന്റെ പരാമർശം. പരാമർശം ചർച്ചയായതിനു പിന്നാലെ പ്രതിപക്ഷം ഭാഗവതിന്റെ വാക്കുകൾ മോദിയിലേക്കും തിരിച്ചുവിട്ടു.
ഈ വർഷം സെപറ്റംബർ 17ന് മോദിക്ക് 75 വയസ് തികയുമെന്ന് ആർഎസ്എസ് അധ്യക്ഷൻ ഓർമിപ്പിച്ചെന്നും എന്നാൽ ഈ വർഷം സെപ്റ്റംബർ 11ന് അദ്ദേഹത്തിനും 75 തികയുമെന്ന കാര്യം മോദിക്കും തിരിച്ചുപറയാമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പരിഹസിച്ചു.
മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനിയെയും ജസ്വന്ത് സിംഗിനെയും മുരളി മനോഹർ ജോഷിയെയും മോദി വിരമിക്കാൻ നിർബന്ധിച്ചെന്നും അദ്ദേഹവും അതേ നിലവാരം പിന്തുടരുമോയെന്നു നോക്കാമെന്നും ശിവസേന (ഉദ്ധവ്) വിഭാഗം നേതാവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു. നിങ്ങൾ അനുഷ്ഠിക്കാത്ത കാര്യം പ്രസംഗിച്ചു നടക്കുന്നത് അപകടകരമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയുടെ പ്രതികരണം.
എന്നാൽ, മോദി 75 വയസാകുന്പോൾ വിരമിക്കുമെന്ന വാർത്തകൾ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും മുന്‍പ് തള്ളിയിട്ടുണ്ട്. മോദി 2029 വരെ പ്രധാനമന്ത്രിപദം അലങ്കരിക്കുമെന്നും ബിജെപി ഭരണഘടനയിൽ വിരമിക്കൽ വ്യവസ്ഥ ഇല്ലെന്നുമായിരുന്നു അമിത് ഷാ 2023ൽ പറഞ്ഞിരുന്നത്.
ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം ഇന്ന്
ന്യൂഡൽഹി: ജലന്ധർ രൂപതയുടെ നിയുക്ത ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം ഇന്നു നടക്കും. ജലന്ധറിലെ ട്രിനിറ്റി കോളജ് കാന്പസിൽ രാവിലെ പത്തിന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ മുഖ്യകാർമികത്വം വഹിക്കും.
ഉജ്ജൈൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവർ സഹകാർമികരാകും. ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകും. വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവരും വിശ്വാസികളും പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ ഡൽഹിയിലെ വത്തിക്കാൻ നുണ്‍ഷ്യേച്ചറിലെ കൗണ്‍സിലർ മോണ്‍. ജുവാൻ പാബിയോ, ബിഷപ് ഡോ. തെക്കുംചേരിക്കുന്നേലിന്റെ മാതൃരൂപതയായ പാലായുടെ വികാരി ജനറാൾ മോണ്‍. ജോസഫ് തടത്തിൽ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, സിസ്റ്റർ റോസ് മേരി എസ്എബിഎസ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി അഡ്വ. ഡേവിഡ് മാസി എന്നിവർ പ്രസംഗിക്കും. ബിഷപ് ഡോ. ജോസ് തെക്കുംചേരിക്കുന്നേൽ മറുപടിപ്രസംഗം നടത്തും.
പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചൽപ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ജലന്ധർ രൂപതയിൽ 147 ഇടവകകളും 214 വൈദികരും 897 സന്യസ്തരുമുണ്ട്.
നേതൃമാറ്റമില്ലെന്ന് സിദ്ധരാമയ്യയും ശിവകുമാറും
ന്യൂഡൽഹി: കർണാടകയിൽ നേതൃമാറ്റമില്ലെന്ന് ആവർത്തിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒഴിവില്ലെന്നു കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സിദ്ധരാമയ്യ ആവർത്തിച്ചപ്പോൾ മുഖ്യമന്ത്രിമാറ്റത്തെക്കുറിച്ചുള്ള പ്രതികരണം താൻ നൽകിയതാണെന്നും വീണ്ടും വീണ്ടും ഒരേ കാര്യംതന്നെ സംസാരിക്കുന്നത് നല്ലതല്ലെന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ഇതോടെ രണ്ടര വർഷ കാലാവധിക്കുശേഷവും സിദ്ധരാമയ്യതന്നെ കർണാടക മുഖ്യമന്ത്രിയായി തുടരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ഒരുവിഭാഗം മന്ത്രിമാരും എംഎൽഎമാരും മുഖ്യമന്ത്രിപദത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാക്കുന്പോഴായിരുന്നു സിദ്ധരാമയ്യ ഡൽഹിയിലെത്തി പാർട്ടിയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയത്.
നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് നേരത്തെതന്നെ സൂചിപ്പിച്ച ശിവകുമാർ മുഖ്യമന്ത്രിസ്ഥാനത്തു സിദ്ധരാമയ്യതന്നെ തുടരുമെന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയായി താൻതന്നെ തുടരുമെന്നും ഹൈക്കമാൻഡുമായുള്ള യോഗത്തിൽ മുഖ്യമന്ത്രിയുടെ മാറ്റം ചർച്ചയായില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചത്.
അതിനിടെ ഉപമുഖ്യമന്ത്രി ശിവകുമാറിന് നൽകിയിരുന്ന ഉറപ്പ് പാലിക്കുമോ അതോ അദ്ദേഹത്തിനു പുറത്തേക്കുള്ള വാതിൽ കാണിക്കുമോയെന്നതിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് വ്യക്തത നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ചർച്ചകൾ അപ്രസക്തമെന്ന് കോൺഗ്രസ് മന്ത്രിമാർ
ബംഗളൂരു: കർണാടകയിലെ നേതൃമാറ്റം സംബന്ധിച്ച ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരം പറഞ്ഞുകഴിഞ്ഞതോടെ വിഷയത്തിന്റെ പ്രസക്തി അവസാനിച്ചെന്ന് കർണാടകയിലെ കോൺഗ്രസ് മന്ത്രിമാർ.
പാർട്ടി ജനറൽ സെക്രട്ടറിമാർ അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ വിഷയത്തിലെ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയും സമാനമായ പ്രതികരണമാണു നടത്തിയത്.
മുഖ്യമന്ത്രി തസ്തിക ഒഴിഞ്ഞു കിടക്കുകയല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സഹോദരൻ ഡി.കെ. സുരേഷും പറഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വീണ്ടും ആവർത്തിക്കുന്നത് ഉചിതമല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രതികരിച്ചു.
""ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കില്ലാത്ത ആശങ്ക നിങ്ങൾക്ക് എന്തിനാണ്? ഹൈക്കമാൻഡുമായി ഞങ്ങൾ സംസാരിച്ചത് സംസ്ഥാനത്തെ ബോർഡ്, കോർപറേഷൻ നിയമനങ്ങളെക്കുറിച്ചാണ്'', അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയായി താൻ അഞ്ചു വർഷം തികയ്ക്കുമെന്നു കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
ഈ സാന്പത്തികവർഷം 50,000 പേരെ നിയമിക്കുമെന്ന് റെയിൽവേ
ന്യൂഡൽഹി: ഈ സാന്പത്തികവർഷം അവസാനിക്കുന്പോൾ 50,000ത്തിലധികം ഉദ്യോഗാർഥികൾക്കു നിയമനം നൽകാൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിനെ (ആർആർബി) പ്രാപ്തമാക്കുമെന്ന് റെയിൽവേ.
സാന്പത്തികവർഷത്തിന്റെ ആദ്യപാദം പിന്നിട്ടപ്പോൾ 9000 ലധികം നിയമനങ്ങൾ ആർആർബി നൽകിയിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.
കഴിഞ്ഞ വർഷം നവംബർ മുതൽ ഏഴു വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 55197 ഒഴിവുകളിലേക്ക് 1.86 കോടിയിലധികം ഉദ്യോഗാർഥികൾ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) എഴുതി. റിക്രൂട്ട്മെന്റ് പരീക്ഷയുടെ സമഗ്രത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചശേഷമാണു പരീക്ഷാനടപടികളിലേക്കു റെയിൽവേ കടന്നത്.
ആൾമാറാട്ടം ഒഴിവാക്കുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കോപ്പിയടി ഒഴിവാക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും റെയിൽവേ അറിയിച്ചു.
ന്യൂഡൽഹി: രണ്ടുദിവസത്തിനിടെ രണ്ടാംതവണയും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാത്രി 7.49 നായിരുന്നു.
ഹരിയാനയിലെ ജജ്വാറിന് പത്തുകിലോമീറ്റർ വടക്കു കിഴക്കും ഡൽഹിയിക്ക് 51 കിലോമീറ്റർ പടിഞ്ഞാറുമാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
റോത്തക്, ഫരീദാബാദ്, കുരുക്ഷേത്ര, ഗുരുഗ്രാം, ഗാസായാബാദ്, നോയിഡ എന്നിവിടങ്ങളിലെല്ലാം പ്രകന്പനങ്ങൾ അനുഭവപ്പെട്ടു.
വഡോദര പാലം അപകടം; മരണം 20 ആയി
ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി.
പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നരേന്ദ സിംഗ് പാർമർ എന്നയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് വഡോദര കളക്ടർ അനിൽ ധമേലിയ പറഞ്ഞു.
മോദി വിമർശനം; മുൻകൂർ ജാമ്യം തേടി കാർട്ടൂണിസ്റ്റ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂണുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട കേസിൽ മധ്യപ്രദേശുകാരനായ കാർട്ടൂണിസ്റ്റ് ഹേമന്ദ് മാളവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും.
ടെന്നീസ് താരത്തിന്റെ കൊലപാതകം; കുറ്റമേറ്റ് അച്ഛൻ
ന്യൂഡൽഹി: ഗുരുഗ്രാമിൽ സംസ്ഥാനതല ടെന്നീസ് താരം രാധിക യാദവ് വെടിയേറ്റു മരിച്ച കേസിൽ അച്ഛൻ ദീപക് യാദവ് കുറ്റം ഏറ്റുപറഞ്ഞതായി പോലീസ്.
രാധികയുടെ ടെന്നീസ് അക്കാദമിയിൽനിന്നുള്ള വരുമാനംകൊണ്ട് ജീവിക്കുന്നുവെന്ന നാട്ടുകാരുടെ പരിഹാസമാണ് കൊലപാതക കാരണമെന്ന് ഇയാൾ വിശദീകരിക്കുന്നു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ അയച്ചു.
25 കാരിയായ ടെന്നീസ് താരത്തിനുനേരേ അച്ഛൻ നാലുതവണ നിറയൊഴിച്ചുവെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. ഒരു തവണ തോളിലേക്കും വെടിയുതിർത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇന്നലെ വൈകുന്നേരം വസീറാബാദിൽ സംസ്കാരവും നടത്തി.
കൊലപാതകത്തിനു പിന്നിലെ വ്യക്തമായ ചിത്രം ഇതുവരെ പുറത്തു വന്നിട്ടില്ല. മകളുടെ ടെന്നീസ് പഠനത്തിനുൾപ്പെടെ പൂർണപിന്തുണ നൽകിയ ദീപിക് കൊടുംക്രൂരത ചെയ്തത് എന്തിനെന്ന സംശയമാണ് എല്ലാവരിലും. മകളുടെ വരുമാനംകൊണ്ട് ജീവിക്കുന്നുവെന്നു പറഞ്ഞ് തനിക്കു പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നെന്നും അത് അഭിമാനക്ഷതമുണ്ടാക്കിയെന്നും ദീപക് പറഞ്ഞതായാണ് കുറ്റപത്രത്തിൽ ഉള്ളത്.
ഹരിയാന ഗുരുഗ്രാമിലെ സെക്ടര്‍ 57ല്‍ വ്യാഴാഴ്ച രാവിലെ 10.30നാണ് രാധികയെ പിതാവ് ദീപക് വെടിവെച്ച് കൊന്നത്. സ്വന്തം തോക്കുപയോഗിച്ചായിരുന്നു കുറ്റകൃത്യം. രാധിക നടത്തുന്ന ടെന്നീസ് അക്കാദമിയെച്ചൊല്ലി മാസങ്ങളായി കുടുംബത്തില്‍ തര്‍ക്കമുണ്ടായിരുന്നു. അക്കാദമിയുടെ പ്രമോഷനായി രാധിക തയാറാക്കിയ ഇന്‍സ്റ്റഗ്രാം റീലുകളും പിതാവിനെ അസ്വസ്ഥനാക്കിയിരുന്നു.
അതിസന്പന്നനായ ദീപക്കിന് കെട്ടിടങ്ങളിൽനിന്നുള്ള വാടക ഉൾപ്പെടെ പ്രതിമാസം 17 ലക്ഷത്തോളം രൂപ വരുമാനമുണ്ടായിരുന്നു. എന്നാൽ മകള്‍ സ്വതന്ത്രമായി പണം സമ്പാദിക്കുന്നതിലും മറ്റും ദീപക്കിന് അസംതൃപ്തി ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
രാധികയുടെ അമ്മ മഞ്ജു ഇതുവരെയും പോലീസിന് മൊഴിനൽകിയിട്ടില്ല. തനിക്ക് അസുഖമാണെന്നാണ് അവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. വെടിവയ്പ് നടന്ന സമയത്ത് മഞ്ജു സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്ന് അവരുടെ സഹോദരൻ കുൽദീപ് യാദവ് പറഞ്ഞു.
രോഹിത് വെമൂല കേസിലെ പ്രതി ബിജെപി അധ്യക്ഷൻ; വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: തെലുങ്കാന സംസ്ഥാന അധ്യക്ഷനായി ബിജെപി രോഹിത് വെമൂല ആത്മഹത്യാ കേസിലെ പ്രതി എൻ. രാമചന്ദ്ര റാവുവിനെ നിയമിച്ചതിൽ വിമർശനവുമായി കോൺഗ്രസ്.
ദലിതരെയും ആദിവാസികളെയും വേട്ടയാടുന്നവർക്ക് അതിന്റെ പ്രതിഫലം ലഭിക്കുമെന്ന് ബിജെപി വീണ്ടും തെളിയിച്ചു. ഇത്തരം നിയമനങ്ങൾ ബിജെപി പുനഃപരിശോധിക്കണമെന്നും രാജ്യത്തോടു മാപ്പു പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാൻ മഹാരാഷ്ട്ര; ക്രിസ്ത്യൻ പള്ളികൾ പൊളിച്ചുമാറ്റുമെന്നും റവന്യു മന്ത്രി
മുംബൈ: കർശനമായ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തു നിർബന്ധിത മതപരിവർത്തനങ്ങൾ നടക്കുന്നുവെന്ന ചില എംഎൽഎമാരുടെ ആരോപണത്തിനു മറുപടിയായി കഴിഞ്ഞദിവസം നിയമസഭയിൽ റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുലെയാണ് ഇക്കാര്യം അറിയിച്ചത്.
ധുലെ, നന്ദർബാർ ജില്ലകളിലെ അനധികൃത പള്ളി നിർമാണങ്ങൾ വ്യാപിക്കുന്നുണ്ടെന്ന് എംഎൽഎ അനുപ് അഗര്‍വാൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിർമാണങ്ങളെക്കുറിച്ച് ഡിവിഷണൽ കമ്മീഷണർ അന്വേഷണം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. അന്വേഷണം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ അനധികൃത പള്ളികൾ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതിലെ കാലതാമസത്തിൽ എംഎൽഎ അതുൽ ഭട്ഖൽകർ ആശങ്ക പ്രകടിപ്പിക്കുകയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയതുപോലുള്ള കർശനമായ മതപരിവർത്തന നിരോധന നിയമം സംസ്ഥാനം എപ്പോഴാണ് കൊണ്ടുവരുന്നതെന്ന് ഭട്ഖൽകർ ചോദിച്ചു.
അനധികൃത നിർമാണങ്ങൾ ഉടനടി പൊളിച്ചുമാറ്റുമെന്നും ശക്തമായ മതപരിവർത്തന നിരോധന നിയമം തയാറാക്കുന്നതിനായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ചർച്ച നടത്തുമെന്നും ബവൻകുലെ മറുപടി നൽകി.
ധുലെ, നന്ദർബാർ ജില്ലകളിൽ മാത്രമല്ല സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും നിർബന്ധിച്ചും സ്വാധീനിച്ചുമുള്ള മതംമാറ്റം നടക്കുന്നുണ്ടെന്ന് സഞ്ജയ് കുട്ടെ എംഎൽഎ സഭയിൽ ചൂണ്ടിക്കാട്ടി. മതപരിവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനു മറുപടിയായി മതപരിവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഗോത്ര വികസന വകുപ്പ് സംസ്ഥാനവ്യാപകമായി ശേഖരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഗോത്ര വികസന മന്ത്രി അശോക് ഉയ്കെ നിയമസഭയിൽ ഉറപ്പു നൽകി. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കിടയിലെ മതപരിവർത്തനങ്ങൾ സംബന്ധിച്ച് വകുപ്പ് സമഗ്രമായ സർവേ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം 1,515 സംഘടനകൾക്ക് വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അവയിൽ ചിലത് പള്ളി നിർമാണത്തിനായി ഉപയോഗിച്ചതായും എംഎൽഎ സുധീർ മുൻഗന്തിവാർ ആരോപിച്ചു.
സർക്കാർ നീക്കം ഭരണഘടനാവിരുദ്ധമെന്നു ബോംബെ അതിരൂപത
മുംബൈ: മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള സർക്കാർ നീക്കം ഭരണഘടനാവിരുദ്ധമാണെന്നും പുനഃപരിശോധിക്കണമെന്നും ബോംബെ അതിരൂപത. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ് മതസ്വാതന്ത്ര്യം.
സ്വമേധയാ ഉള്ള ആത്മീയ തെരഞ്ഞെടുപ്പുകളെ കുറ്റകരമാക്കുന്ന നിയമം ഈ ഭരണഘടനാ ഉറപ്പിനെ ലംഘിക്കുന്നുവെന്നും അതിരൂപത ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഏതൊരു നിയമനിർമാണവും ഭരണഘടനാ ചട്ടക്കൂടിനെതിരേയുള്ള നീക്കമായേ കാണാനാകൂവെന്നും അതിരൂപത വ്യക്തമാക്കി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ: ഭരണഘടനയുടെ അടിസ്ഥാനതത്വം ലംഘിക്കുന്നില്ലെന്ന് ചന്ദ്രചൂഡ്
സനു സിറിയക്
ന്യൂഡൽഹി: കേന്ദ്രസർക്കാർ സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിട്ട ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ ഭരണഘടനയുടെ അടിസ്ഥാനതത്വം ലംഘിക്കുന്നില്ലെന്നും എന്നാൽ ബില്ലിലുള്ള ഗുരുതര വീഴ്ചകൾ തിരുത്തലിനു വിധേയമാക്കണമെന്നും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്.
ഇന്നലെ ചേർന്ന പാർലമെന്ററി സമിതിക്കു മുന്നിലാണ് ചന്ദ്രചൂഡ് അഭിപ്രായം വ്യക്തമാക്കിയത്. 1950 മുതൽ 1960 വരെ പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരേ സമയമായിരുന്നു നടത്തിയിരുന്നത്.
പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പുമായി പൊരുത്തപ്പെടുന്നതിന് 1957ൽ നിരവധി നിയമസഭകൾ പിരിച്ചുവിട്ട സാഹചര്യമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം തുടരുന്ന നിയമസഭകളുടെ കാലാവധി ഒരു തവണത്തേക്കു ക്രമീകരിക്കേണ്ടിവരുമെന്നും അദ്ദേഹം ജെപിസി മുന്‍പാകെ വ്യക്തമാക്കി. ഒരു തവണത്തെ ക്രമീകരണത്തിനുശേഷം പാർലമെന്റിന്റെയും നിയമസഭകളുടെയും തെരഞ്ഞെടുപ്പ് മുന്നോട്ട് ഒരേസമയത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ബില്ലിൽ തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിരിക്കുന്ന പ്രത്യേക അധികാരത്തെ ചന്ദ്രചൂഡ് എതിർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏതെങ്കിലും ഒരു സംസ്ഥാനത്തെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അസാധ്യമെന്നു തോന്നിയാൽ ആ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ബില്ലിൽ കമ്മീഷനു നൽകുന്ന അധികാരത്തെ ചന്ദ്രചൂഡ് ചോദ്യം ചെയ്തു.
ബിഹാറിലെ വോട്ടർപട്ടിക പുനഃപരിശോധന; ആധാർ, റേഷൻകാർഡ്, വോട്ടർ കാർഡ് തിരിച്ചറിയൽ രേഖകളാക്കാം
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന (എസ്ഐആർ) തുടരാൻ തെരഞ്ഞെടുപ്പു കമ്മീഷന് സുപ്രീംകോടതിയുടെ അനുമതി.
ഇടക്കാല സ്റ്റേയ്ക്കുവേണ്ടി ഹർജിക്കാർ വാദിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ അംഗീകരിച്ചുകൊണ്ടുമാണ് സുപ്രീംകോടതി വോട്ടർപട്ടികയുടെ പുനഃപരിശോധനയ്ക്കു സ്റ്റേ നൽകാതിരുന്നത്.
എന്നാൽ, സമഗ്ര പുനഃപരിശോധനയിൽ തിരിച്ചറിയൽ രേഖകളായി ആധാർ കാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു.
ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയ്ക്കെതിരേ പത്തു പ്രതിപക്ഷ പാർട്ടി നേതാക്കൾ നൽകിയതുൾപ്പെടെയുള്ള ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്.
തെരഞ്ഞെടുപ്പിന് ഏതാനും മാസം മുന്‍പുമാത്രം വോട്ടർപട്ടികയുടെ പുനഃപരിശോധന നടത്തുന്നതിനെ ഹർജികൾ പരിശോധിച്ച ജസ്റ്റീസുമാരായ സുധാൻശു ധൂലിയയും ജോയ്മല്യ ബാഗ്ചിയും ചോദ്യം ചെയ്തു.
വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന തിടുക്കപ്പെട്ടു നടപ്പിലാക്കുന്നത് ആശങ്കയുണർത്തുന്നുവെന്നും, പുനഃപരിശോധനയ്ക്കു കീഴിൽ പൗരത്വം പരിശോധിക്കണമെന്നുണ്ടെങ്കിൽ അതു നേരത്തേയാകാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനായി നൽകേണ്ട 11 തിരിച്ചറിയൽ കാർഡുകളിൽ ആധാർ ഉൾപ്പെടുത്താത്തതിനെതിരേയും ശക്തമായ വാദ-പ്രതിവാദങ്ങൾ നടന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 326 പ്രകാരം ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ് വോട്ടവകാശമുള്ളതെന്നും ആധാർ പൗരത്വത്തിന്റെ സാധുവായ തെളിവല്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വാദിച്ചു. എന്നാൽ ജനങ്ങളുടെ പൗരത്വത്തിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പുകമ്മീഷന് യാതൊരു പങ്കുമില്ലെന്നും പൗരത്വം ആഭ്യന്തരമന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കി.
ആധാർ ഉൾപ്പെടെയുള്ള രേഖകൾ അംഗീകരിക്കുന്നില്ലെങ്കിൽ മറുപടി ഉൾപ്പെടെ നൽകിയുള്ള എതിർ സത്യവാങ്മൂലം നൽകാൻ 21 വരെ തെരഞ്ഞെടുപ്പു കമ്മീഷന് സമയം അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് ബിഹാറിലെ കരട് വോട്ടർപട്ടിക പുറത്തുവരുന്നതിനാൽ ഈ മാസം 28നാണ് വിഷയം വീണ്ടും പരിഗണിക്കുക.
നിമിഷ പ്രിയയുടെ വധശിക്ഷ ; ഹർജി 14ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ കേന്ദ്രസർക്കാർ ഇടപെട്ടു തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
ഈ മാസം 16ന് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന വധശിക്ഷ നയതന്ത്ര ഇടപെടലിലൂടെ കേന്ദ്രം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിലാണ് ഹർജി നൽകിയത്. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
കേന്ദ്രസർക്കാരിന് ഏതെങ്കിലും രീതിയിലുള്ള നയതന്ത്ര ഇടപെടൽ സാധ്യമാക്കുന്നതിന് സഹായകമാക്കാൻ ഹർജിയുടെ ഒരു പകർപ്പ് അറ്റോർണി ജനറലിനു നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിമിഷപ്രിയയെ 16ന് വധശിക്ഷയ്ക്കു വിധേയയാക്കാനിരിക്കുകയാണെന്നും ഇന്നു ഹർജി പരിഗണിച്ചാൽ ശനി, ഞായർ ദിവസങ്ങൾകൂടി നയതന്ത്ര നീക്കങ്ങൾ നടത്താനുള്ള വിലപ്പെട്ട സമയം ലഭിക്കുമെന്നും ഹർജിക്കാർ വാദിച്ചെങ്കിലും നിമിഷപ്രിയയെ സഹായിക്കാൻ എന്തെല്ലാം നടപടികളെടുക്കാൻ കഴിയുമെന്നു വ്യക്തമാക്കി കേന്ദ്രത്തിനു മറുപടി നൽകാനുള്ള സമയം സുപ്രീംകോടതി അനുവദിക്കുകയായിരുന്നു.
ദുരന്തബാധിത സംസ്ഥാനങ്ങൾക്ക് 1,066 കോടി രൂപ അനുവദിച്ചു; കേരളത്തിന് 153.20 കോടി
ന്യൂഡൽഹി: ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ദുരിതം ബാധിച്ച കേരളമുൾപ്പെടെയുള്ള ആറു സംസ്ഥാനങ്ങൾക്ക് 1066.80 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ.
സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽനിന്നുള്ള (എസ്ഡിആർഎഫ്) കേന്ദ്രസർക്കാരിന്റെ പങ്കായാണ് പണം അനുവദിച്ചിരിക്കുന്നത്. കേരളത്തിനു പുറമെ ആസാം, മേഘാലയ, മണിപ്പുർ, മിസോറം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് ഫണ്ട് ലഭിച്ചിട്ടുള്ളത്.
ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതം ബാധിച്ച സംസ്ഥാനങ്ങൾക്കാണ് എസ്ഡിആർഎഫിൽനിന്ന് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ദുരിതം ബാധിച്ച ആറു സംസ്ഥാനങ്ങളിൽ കേരളത്തിന് 153.20 കോടി രൂപ ലഭിച്ചപ്പോൾ ഉത്തരാഖണ്ഡിന് 455.60 കോടി രൂപയും ആസാമിന് 375.60 കോടി രൂപയും ലഭിച്ചു. മേഘാലയയ്ക്ക് 30.40 കോടി രൂപ ലഭിച്ചപ്പോൾ മണിപ്പുരിന് 29.20 കോടി രൂപയും മിസോറാമിന് 22.80 കോടി രൂപയും ലഭിച്ചു.
ഈ വർഷം എസ്ഡിആർഎഫിൽനിന്നും ദേശീയ ദുരന്തപ്രതികരണ ഫണ്ടിൽനിന്നും (എൻഡിആർഎഫ്) 8000 കോടിയിലധികം രൂപ 19 സംസ്ഥാനങ്ങൾക്കായി അനുവദിച്ചിട്ടുണ്ടെന്നും മോദിസർക്കാർ എല്ലാ സാഹചര്യങ്ങളിലും സംസ്ഥാനങ്ങളോടൊപ്പം നിലകൊള്ളുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു.
അപകടത്തിൽ മരിച്ച വ്യോമസേന പൈലറ്റുമാരെ തിരിച്ചറിഞ്ഞു
ന്യൂഡൽഹി: രാജസ്ഥാനിലെ ചുരുവിൽ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണ് മരിച്ച വ്യോമസേന പൈലറ്റുമാരെ തിരിച്ചറിഞ്ഞു.
സ്ക്വാഡ്രൺ ലീഡർ ലോകേന്ദർ, ഫ്ലൈറ്റ് ലഫ്. ഋഷിരാജ് സിംഗ് എന്നിവരാണ് ബുധനാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു.
പതിവു പരിശീലനത്തിനിടെയായിരുന്നു ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണത്.
വ്യാപാരക്കരാർ ധാരണയ്ക്കായി പ്രതിനിധിസംഘം വീണ്ടും അമേരിക്കയിലേക്ക്
ന്യൂഡൽഹി: അമേരിക്കയുമായുള്ള വ്യാപാരക്കരാറുകളിൽ ധാരണയിലെത്താൻ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ പ്രതിനിധിസംഘം വീണ്ടും അമേരിക്കയിലെത്തി ചർച്ച നടത്തും.
പരസ്പരതീരുവകളുടെ മരവിപ്പിക്കൽ അമേരിക്ക ഓഗസ്റ്റ് ഒന്നുവരെ നീട്ടിയതിനാൽ തിരക്കിട്ട ചർച്ചകളിലൂടെ വ്യാപാര കരാറിൽ അന്തിമ ധാരണയിലെത്താനാണ് ഇന്ത്യയുടെ ശ്രമം.
ചർച്ചയുടെ തീയതിയിൽ അന്തിമ തീരുമാനമായില്ലെങ്കിലും അടുത്തയാഴ്ച സംഘം അമേരിക്ക സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് വാണിജ്യ മന്ത്രാലയ അധികൃതർ സൂചിപ്പിച്ചു.
ഇടക്കാല വ്യാപാരക്കരാറിലും അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തെ സംബന്ധിച്ചും ചർച്ചകൾ നടക്കും. ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ടം ഒക്ടോബറോടെയും ഇടക്കാല വ്യാപാരക്കരാർ ഓഗസ്റ്റ് ഒന്ന് എന്ന സമയപരിധിക്കുമുന്പും ഒത്തുതീർപ്പിലെത്താനാണ് ഇന്ത്യയുടെ ശ്രമം.
ഇടക്കാല വ്യാപാരക്കരാറിൽ സമയപരിധിക്കുമുന്പേ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ 26 ശതമാനം അധിക തീരുവയാണ് ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിത്തുടങ്ങുക.
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെയും സമീപപ്രദേശങ്ങളെയും പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. ഇന്നലെ രാവിലെ 9.04നാണ് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ഝജ്ജാറാണ് പ്രഭവകേന്ദ്രം.
ഭൂചലനം അനുഭവപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾ വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും പുറത്തേക്ക് ഓടി. ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിക്കു പുറമെ നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും പ്രകന്പനമുണ്ടായി.
ഭൂചലനങ്ങൾ സ്ഥിരമായുണ്ടാകുന്ന ഡൽഹിയെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) തീവ്രമായ ഭൂചലനങ്ങളുണ്ടാകുന്ന സോണ്‍ നാലിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 17ന് സൗത്ത് ഡൽഹി പ്രഭവകേന്ദ്രമായി 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
കർണാടകയിൽ മുഖ്യമന്ത്രിക്കസേര ഒഴിവില്ലെന്ന് സിദ്ധരാമയ്യ
ന്യൂഡൽഹി: താൻ ഇരിക്കുന്നതിനാൽ കർണാടകയിൽ മുഖ്യമന്ത്രിയുടെ കസേര ഒഴിവില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ച് വർഷക്കാലം തികയ്ക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു വേണ്ടി സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു.
“ഞാനാണ് കർണാടകയുടെ മുഖ്യമന്ത്രി. അതു തന്നെയാണ് ശിവകുമാറും പറഞ്ഞത്... അതുതന്നെ ഞാനും പറയുന്നു... ഇവിടെ ഒഴിവൊന്നുമില്ല’’, നേതൃമാറ്റത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
രാജ്യതലസ്ഥാനത്ത് തങ്ങുന്ന സിദ്ധരാമയ്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
മാരൻ സഹോദരന്മാരുടെ തർക്കം തീർക്കാൻ സ്റ്റാലിന് ഇടപെടുന്നു
ചെന്നൈ: മാരൻ സഹോദരന്മാരുടെ തർക്കംതീർക്കാൻ തമിഴ്നാട് മുഖ്യമന്ത്രിയും ബന്ധുവുമായ എം.കെ. സ്റ്റാലിന്റെ ഇടപെടൽ.
ഡിഎംകെ എംപി ദയാനിധി മാരനും അദ്ദേഹത്തിന്റെ മൂത്ത സഹോദരനും സൺ ടിവി നെറ്റ്വർക് ചെയർമാനുമായ കലാനിധി മാരനും തമ്മിലുള്ള തർക്കത്തിലാണ് സ്റ്റാലിൻ ഇടപെട്ടിരിക്കുന്നത്. ഇരുവരും തർക്കം രമ്യമായി പരിഹരിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
സൺ ടിവി നെറ്റ്വർക്കിന്റെ ഓഹരികൾ സംബന്ധിച്ചാണ് സഹോദരന്മാർക്കിടയിലെ തർക്കം. കുടുംബത്തിന്റെ താത്പര്യങ്ങൾമാനിച്ച് അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സ്റ്റാലിൻ സഹോദരങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.
2003ൽ നടന്ന സൺ ടിവി നെറ്റ്വർക്കിന്റെ ഓഹരി ഇടപാടുകളെ എതിർത്ത് ദയാനിധി തന്റെ മൂത്ത സഹോദരൻ കലാനിധി മാരനും ഭാര്യ കാവേരിയും ഉൾപ്പെടെ എട്ട് പേർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
വഡോദര പാലം അപകടം: മരണം 17 ആയി
വഡോദര: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണു മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ അഞ്ചു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു.
മൂന്നു പേരെ കണ്ടെത്താനുണ്ടെന്ന് വഡോദര കളക്ടർ അനിൽ ധമേലിയ പറഞ്ഞു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ തെരച്ചിൽ നടത്തിവരികയാണ്. മഴയും നദിയിലെ ചെളിയും രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നു.
മധ്യഗുജറാത്തിലെ പദ്ര താലൂക്കിലെ മുജ്പുർ ഗ്രാമത്തിനു സമീപമുള്ള മഹിസാഗർ നദിക്കു കുറുകേയുള്ള വലിയ പാലമാണ് ബുധനാഴ്ച രാവിലെ ഏഴോടെ തകർന്നുവീണത്.
കഴിഞ്ഞ വർഷം 212 കോടി ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയ ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നടുഭാഗം തകർന്ന് നാലു വാഹനങ്ങൾ നദിയിലേക്കു പതിച്ചായിരുന്നു ദുരന്തം.
കോയന്പത്തൂർ സ്ഫോടന പരന്പരക്കേസിലെ മുഖ്യപ്രതി ടെയ്ലർ രാജ പിടിയിൽ
കോയന്പത്തൂർ: കോയന്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ടെയ്ലർ രാജ എന്ന സാദിഖ് രാജ 29 വർഷത്തിനുശേഷം തമിഴ്നാട് പോലീസിന്റെ പിടിയിൽ. കർണാടകയിൽനിന്നു പിടികൂടിയ അന്‍പതുകാരനായ രാജയെ കോയന്പത്തൂരിൽ എത്തിച്ച് അഞ്ചാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 24 വരെ റിമാൻഡ് ചെയ്തു.
തമിഴ്നാട്ടിലുണ്ടായ സാമുദായിക കലാപക്കേസുകളിലും സാദിഖ് പ്രതിയാണ്. 1996ലെ നാഗോറിലുണ്ടായ സയീത വധക്കേസിലും 1997ലെ ജയിലർ ജയപ്രകാശ് വധക്കേസിലും സാദിഖ് പ്രതിയായിരുന്നു. കോയന്പത്തൂർ സ്വദേശിയാണ് സാദിഖ്. രാജ, ടെയ്ലർ രാജ, വളർന്ത രാജ, ഷാജഹാൻ അബ്ദുൾ മജീദ് മകന്ദർ, ഷാജഹാൻ ഷേഖ് എന്നീ പേരുകളിലും സാദിഖ് അറിയപ്പെട്ടിരുന്നു.
1998ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോയന്പത്തൂരിലെത്തിയ ബിജെപി നേതാവ് എൽ.കെ. അഡ്വാനിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അൽഉമ്മ എന്ന ഭീകരസംഘടന കോയന്പത്തൂരിൽ 18 ഇടങ്ങളിൽ ബോംബ് സ്ഫോടനപരന്പര നടത്തിയ കേസിലെ മുഖ്യപ്രതിയാണു രാജ.
1998 ഫെബ്രുവരി 14നു നടന്ന സ്ഫോടന പരന്പരയിൽ 58 പേർ കൊല്ലപ്പെടുകയും 250 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഈ സ്ഫോടനക്കേസിൽ പിടിയിലായ അൽഉമ്മ ഭീകരസംഘടന നേതാവ് ബാഷയെയും മറ്റുള്ളവരെയും കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ പ്രധാന പ്രതിയായ ടെയ് ലർ രാജ എന്ന സാദിഖ് 29 വർഷമായി ഒളിവിലായിരുന്നു.
തമിഴനാട് ആന്റി ടൈറ്റിസ്റ്റ് സ്ക്വാഡും കോയന്പത്തൂർ സിറ്റി പോലീസും ചേർന്ന് കർണാടകയിലെ വിജയപുരയിൽനിന്ന് ബുധനാഴ്ചയാണ് രാജയെ അറസ്റ്റ് ചെയ്തതെന്ന് തമിഴനാട് പോലീസ് അറിയിച്ചു.
ഏതാനും ആഴ്ച മുന്‍പ് കൊടും കുറ്റവാളി അബൂബക്കർ സിദ്ദിഖിനെയും മുഹമ്മദ് അലി യൂനസിനെയും ആന്ധ്രപ്രദേശിൽനിന്ന് എടിഎസും കോയന്പത്തൂർ സിറ്റി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
29 വർഷമായി ഒളിവിലായിരുന്ന സാദിഖിനെ കനത്ത സുരക്ഷയിലാണു കോയന്പത്തൂരിൽ എത്തിച്ചത്. കോയന്പത്തൂർ നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
റീൽസ് ഇടുന്നതിൽ എതിർപ്പ്; ടെന്നീസ് താരമായ മകളെ പിതാവ് വെടിവച്ചുകൊന്നു
ഗുരുഗ്രാം (ഹരിയാന): ഹരിയാനയില്‍ വനിതാ ടെന്നീസ് താരമായ മകളെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി. സംസ്ഥാനതല ടെന്നീസ് താരമായ രാധിക യാദവിനെ (25)യാണു പിതാവ് ദീപക് യാദവ് വെടിവച്ചു കൊന്നത്.
ഗുരുഗ്രാമിലെ സെക്ടര്‍ 57-ലെ സുശാന്ത് ലോക് രണ്ടാം ഫേസിലെ വീട്ടില്‍ ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു കൊലപാതകം. ദീപക് യാദവിനെ അറസ്റ്റ് ചെയ്ത പോലീസ് കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ഇയാളുടെ തോക്ക് പിടിച്ചെടുത്തു.
വീട്ടിലെ ഒന്നാം നിലയില്‍ വച്ച് രാധികയ്ക്കുനേരേ ഇയാൾ അഞ്ചു തവണ നിറയൊഴിക്കുകയായിരുന്നു. ഇതില്‍ മൂന്ന് ബുള്ളറ്റുകള്‍ യുവതിയുടെ ശരീരത്തില്‍ തുളഞ്ഞുകയറി. ശബ്ദം കേട്ട് എത്തിയവര്‍ യുവതിയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് ഗുരുഗ്രാം പോലീസ് അറിയിച്ചു.
യുവതി ഇന്‍സ്റ്റഗ്രാം റീലുകള്‍ പതിവായി ചിത്രീകരിക്കുന്നതിലും പോസ്റ്റ് ചെയ്യുന്നതിലും പിതാവ് അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. രാധിക പങ്കുവച്ച ഒരു റീൽസിനെച്ചൊല്ലിയുള്ള തർക്കമാണു വെടിവയ്പിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനതലത്തില്‍ നിരവധി നിരവധി മെഡലുകള്‍ നേടിയിട്ടുള്ള താരമാണ് രാധിക. രാജ്യാന്തര ടെന്നീസ് ഫെഡറേഷന്റെ പട്ടികയിൽ ഡബിൾസ് ടെന്നീസ് കളിക്കാരിൽ 1999-ാം സ്ഥാനത്താണു രാധിക. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രാധികയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ചിട്ടിക്കന്പനി നടത്തി മുങ്ങിയ മലയാളി ദന്പതികൾ വിദേശത്ത് ?
ബംഗളൂരു: ബംഗളൂരുവിൽ ചിട്ടിക്കന്പനി നടത്തി മുങ്ങിയ മലയാളി ദന്പതികൾ വിദേശത്തേക്കു കടന്നതായി സൂചന.
ബംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിട്ടി ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരുടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കു വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഈ ടിക്കറ്റിൽ ഇവർ യാത്ര ചെയ്തോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
യാത്രാവിവരങ്ങൾ വിമാനക്കന്പനി അധികൃതരോടു കൈമാറാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ് ഒന്നിന് അസുഖബാധിതനായ ആലപ്പുഴയിലുള്ള ബന്ധുവിനെ കാണാനെന്നു പറഞ്ഞാണ് ഇരുവരും ബംഗളൂരുവിൽനിന്ന് വിട്ടത്.
എന്നാൽ, മൂന്നിനു കൊച്ചിയിൽനിന്നു മുംബൈയിലേക്കും അവിടെനിന്നു നെയ്റോബിയിലേക്കും ഇയാൾ ഫ്ലൈറ്റിൽ പോയെന്നു സൂചനയുണ്ട്. ഇതുവരെ 489 പരാതികളാണു രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്.
100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ചിട്ടിക്കന്പനിയിൽ ആയിരത്തോളം പേർ അംഗങ്ങളായിരുന്നു. അഞ്ചുലക്ഷം രൂപ വരെയുള്ള ചിട്ടികൾ പല വിഭാഗങ്ങളായി നടത്തിയിരുന്നു.
കൂടാതെ, ഫിക്സഡ് ഡിപ്പോസിറ്റായി തുക വാങ്ങി ദന്പതികളുടെ ഫിനാൻസ് കന്പനിയിൽ 12 മുതൽ 22 ശതമാനം വരെ പലിശ നല്കുമെന്നു പറഞ്ഞ് പലരും ഉയർന്ന തുക നിക്ഷേപിച്ചിരുന്നു. 25 വർഷമായി ചിട്ടി നടത്തിവരികയായിരുന്നു ദന്പതികൾ.
തെലുങ്കാന മദ്യദുരന്തം: മരണം നാലായി; 44 പേർ ചികിത്സയിൽ
ഹൈദരാബാദ്: വ്യാജമദ്യം കഴിച്ചതിനെത്തുടർന്ന് കുഴഞ്ഞുവീണ് ചികിത്സയിൽ കഴിഞ്ഞ നാലുപേർ മരിച്ചു.
ജൂലൈ ആറിനും ഏഴിനും ഹൈദരാബാദ് സിറ്റിയിലെ കുകട്പള്ളി, ബാലാനഗർ എന്നിവിടങ്ങളിലെ മദ്യഷോപ്പുകളിൽനിന്ന് മദ്യം കഴിച്ച അൻപതോളം പേരാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ജൂലൈ എട്ടിന് വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്.
ഇവരിൽ 44 പേരാണ് നിംസിലും ഗാന്ധി ആശുപത്രിയിലുമായി നിലവിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി സി. ദാമോദർ രാജനരസിംഹ പറഞ്ഞു.
നിംസിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രി സന്ദർശിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം പ്രതികരിക്കാമെന്ന് സൈബരാബാദ് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
സമഗ്ര അന്വേഷണ റിപ്പോർട്ട് ഓഗസ്റ്റ് 20നുമുന്പ് സമർപ്പിക്കണമെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയോട് തെലുങ്കാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അറസ്റ്റിൽ
ഹൈദരാബാദ്: സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്സിഎ) പ്രസിഡന്റ് എ. ജഗൻ മോഹൻ റാവു ഉൾപ്പെടെ അഞ്ചു പേരെ തെലുങ്കാന സിഐഡി അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ എച്ച്സിഎ ട്രഷറർ സി. ശ്രീനിവാസ് റാവു, സിഇഒ സുനിൽ കാന്ത് എന്നിവരുമുണ്ട്.
സാമ്പത്തിക തിരിമറി, വിശ്വാസവഞ്ചന തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
എച്ച്സിഎ അധികൃതർ ബ്ലാക്മെയിൽ ചെയ്യുന്നതായി ആരോപിച്ച് സൺറൈസേഴ്സ് നൽകിയ പരാതിയിൽ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. എന്നാൽ ആരോപണങ്ങൾ എച്ച്സിഎ നിഷേധിച്ചു.
കൂടുതൽ സൗജന്യ പാസുകൾ നൽകണമെന്നും ടിക്കറ്റ് നൽകിയെങ്കിൽ മത്സരം നടത്താൻ സ്റ്റേഡിയം വിട്ടുതരില്ലെന്നു ഭീഷണിപ്പെടുത്തുന്നതുമായി ബിസിസിഐക്കും ഐപിഎൽ ഗവേണിംഗ് കൗൺസിലിനും സൺറൈസേഴ്സ് സൺറൈസേഴ്സ് നേരത്തേ കത്ത് നൽകിയിരുന്നു.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഹോം മത്സരങ്ങൾ മറ്റൊരു സംസ്ഥാനത്തേക്കു മാറ്റുന്നത് പരിഗണിക്കുമെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് എംഎൽഎയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എസ്.എൻ. സുബ്ബ റെഡ്ഢിയുടെ വീട്ടിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഫെമ നിയമലംഘനം ആരോപിച്ചായിരുന്നു റെയ്ഡ്.
ബാഗേപ്പള്ളി എംഎൽഎയാണ് റെഡ്ഢി. ബംഗളൂരുവിൽ അഞ്ചിടത്തായിരുന്നു റെയ്ഡ്.
റെഡ്ഢി അനധികൃതമായി മലേഷ്യ, ഹോങ്കോംഗ്, ജർമനി എന്നീ രാജ്യങ്ങളിലേക്കു പണം കടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ഇഡി ആരോപിക്കുന്നത്.
അഷ്റഫിന്റെ കുടുംബത്തിനു സഹായവുമായി കോൺഗ്രസ് നേതാക്കൾ
മംഗളൂരു: മാസങ്ങൾക്കുമുമ്പ് മംഗളൂരു കുഡുപ്പുവിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷ്റഫിന്റെ കുടുംബാംഗങ്ങൾ കർണാടകയിലെ കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചു.
കേസിൽ സംസ്ഥാന സർക്കാർ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ആൾക്കൂട്ട കൊലപാതക നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്നും നേതാക്കൾ കുടുംബത്തിന് ഉറപ്പുനല്‍കി.
മന്ത്രി സമീർ അഹമ്മദ് ഖാന്റെ വകയായി 10 ലക്ഷം രൂപയും സ്പീക്കർ യു.ടി.ഖാദറിന്റെ വക അഞ്ചു ലക്ഷം രൂപയും കുടുംബത്തിന് അടിയന്തര സഹായമായി കൈമാറി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിർദേശപ്രകാരമാണുകോൺഗ്രസ് നേതാക്കൾ അഷ്റഫിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്.
സ്പീക്കർക്കും മന്ത്രിക്കും പുറമേ എഐസിസി സെക്രട്ടറി ബി.കെ. ഹരിപ്രസാദ്, കർണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ്, ജി.എ. ബാവ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് എന്നിവരും സംബന്ധിച്ചു.
കൂട്ടബലാത്സംഗം: മൂന്നു പേർക്കു തൂക്കുകയർ
ജൽപായ്ഗുഡി: ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർക്ക് പോക്സോ കോടതി വധശിക്ഷ വിധിച്ചു.
റഹ്മാൻ അലി, ജമിറുൾ, തമിറുൾ എന്നിവർക്കാണ് തൂക്കുകയർ. അപൂർവത്തിൽ അപൂർവമായ കേസാണിതെന്നു വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി റിന്റു സുർ പറഞ്ഞു.
2020ലാണ് പതിനാറുകാരിയെ കുറ്റവാളികൾ തട്ടിക്കൊണ്ടുപോയത്. ദിവസങ്ങളോളം ബലാത്സംഗം ചെയ്തശേഷം ചരായി നദീതീരത്തുവച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
നിർമാണത്തിലിരുന്ന സെപ്റ്റിംക് ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചു.
പെൺകുട്ടിയുടെ കുടുംബം നല്കിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
235 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
കോയന്പത്തൂർ: കേരളത്തിലേക്കു കാറിൽ കടത്തുകയായിരുന്ന 235 കിലോ കഞ്ചാവുമായി സുലൂരിൽനിന്ന് രണ്ടു പേരെ തമിഴ്നാട് പോലീസ് പിടികൂടി.
പിടികൂടിയ കഞ്ചാവിന് 70 ലക്ഷം രൂപ വിലവരും. പുതുക്കോളൈവേലി സ്വദേശി വേദമണി(29), തൂത്തുക്കുടി ജില്ലയിലെ വെന്പൻകാട്ടിൽ സ്വദേശി സതീഷ് കുമാർ(36) എന്നിവരാണ് അറസ്റ്റിലായത്. കാറും പിടിച്ചെടുത്തു.
കഞ്ചാവ് കേരളത്തിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്ന് പിടിയിലായവർ മൊഴിനൽകി. സുലൂർ പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണു കഞ്ചാവ് പിടികൂടിയത്.
സൂലൂർ എസ്ഐ ലുർത്തുരാജ്, കോണ്‍സ്റ്റബിൾ സെന്തിൽ മുരുഗൻ, നാഗാർജുന, സൂലൂർ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുത്തുരാജ് പാണ്ഡ്യൻ എന്നിവരടങ്ങുന്ന സംഘമാണു കഞ്ചാവുവേട്ട നടത്തിയത്.
ഗുജറാത്തിൽ പാലം തകർന്ന് 10 മരണം
ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണ് പത്തു പേർ മരിച്ചു. ഒന്‍പതു പേർക്കു പരിക്കേറ്റു. മധ്യഗുജറാത്തിലെ പദ്ര താലൂക്കിലെ മുജ്പുർ ഗ്രാമത്തിനു സമീപമുള്ള മഹിസാഗർ നദിക്കു കുറുകേയുള്ള വലിയ പാലമാണ് ഇന്നലെ രാവിലെ തകർന്നുവീണത്.
കഴിഞ്ഞ വർഷം 212 കോടി ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയ ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നടുഭാഗം തകർന്ന് നാലു വാഹനങ്ങൾ നദിയിലേക്കു പതിച്ചാണു ദുരന്തം.
തകർന്നപ്പോൾ പാലത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു ട്രക്കുകൾ, ഒരു ബൊലേറോ ജീപ്പ്, ഒരു പിക്കപ്പ് വാൻ എന്നിവ നദിയിലേക്ക് വീണു. ബൊലേറോയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചവരിൽ ഉൾപ്പെടുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന, പോലീസ്, വഡോദര മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ ഒന്‍പത് പേരുൾപ്പെടെ 12 പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയതായി വഡോദര പോലീസ് സൂപ്രണ്ട് റോഹൻ ആനന്ദ് പറഞ്ഞു.
കഴിഞ്ഞ വർഷമാണ് 43 വർഷം പഴക്കമുള്ള പാലം 212 കോടി രൂപ മുടക്കി പുതുക്കിയത്. പാലം പുനർനിർമിച്ച് മാസങ്ങൾക്കകം തകർന്നുവീണതിൽ വൻ അഴിമതിയുണ്ടെന്ന് ഗ്രാമവാസികൾ ആരോപിച്ചു.
വ്യോമസേനാ വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു
ജയ്പുർ: രാജസ്ഥാനിലെ ചുരു ജില്ലയിൽ വ്യോമസേനാ വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു. ഇരട്ടസീറ്റുകളുള്ള വ്യോമസേനയുടെ ജാഗ്വാർ ഫൈറ്റർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചുരു ജില്ലയിലെ സൂറത്ത്ഗഡ് വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന വിമാനം ഇന്നലെ ഉച്ചകഴിഞ്ഞ് 1.25നാണ് ബാനുദ ഗ്രാമത്തിലെ ജനവാസമേഖലയോടു ചേർന്ന കൃഷിയിടത്തിൽ തകർന്നുവീണത്.
പതിവ് പരിശീലനത്തിലേർപ്പെടുന്പോഴാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നും ജനവാസമേഖലയിൽ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു. അപകടകാരണം കണ്ടെത്താൻ അന്വേഷണസമിതി രൂപീകരിച്ചിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.
അതേസമയം, വിമാനം ഗ്രാമത്തിലെ വീടുകൾക്കുമുകളിൽ വീഴാതിരിക്കാൻ പൈലറ്റ് ശ്രദ്ധിച്ചിരുന്നതായി സംഭവത്തിനു ദൃക്സാക്ഷിയായ ഗ്രാമവാസി രാജ്ദീപ് പറഞ്ഞു. അഞ്ചു മാസത്തിനിടെ ജാഗ്വാർ യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. മാർച്ച് ഏഴിന് ഹരിയാനയിലെ പഞ്ച്കുലയിലും ഏപ്രിൽ രണ്ടിന് ഗുജറാത്തിലെ ജംനഗറിലും ജാഗ്വാർ വിമാനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.
കേരളമൊഴികെയുള്ള സംസ്ഥാനങ്ങളെ പണിമുടക്ക് ബാധിച്ചില്ല
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ പത്തു പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചില്ല. ചില സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങളുണ്ടായെങ്കിലും ജനജീവിതത്തെ ബാധിച്ചില്ല. എന്നാൽ പശ്ചിമ ബംഗാളിൽ ഇടതുപാർട്ടികൾ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ നടത്തി.
ഡൽഹിയിൽ പണിമുടക്ക് ജനജീവിതത്തെയും വ്യാപാരത്തെയും ബാധിച്ചില്ലെങ്കിലും ജന്ദർ മന്ദറിൽ വിവിധ സംഘടനകളുടെ പ്രതിഷേധം അരങ്ങേറി. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ല. സാധാരണനിലയിൽ
ക്രിസ്തുജയന്തി കോളജിന് ഡീംഡ് യൂണിവേഴ്സിറ്റി പദവി
ബംഗളുരു: രാജ്യനിര്മാണത്തിലെയും ഉന്നതവിദ്യാഭ്യാസ മേഖലയിലെയും സമഗ്ര സംഭാവനകളെ പരിഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ബംഗളൂരു ക്രിസ്തുജയന്തി കോളജിനെ ഡീംഡ് യൂണിവേഴ്സിറ്റി പദവിയിലേക്ക് ഉയര്‍ത്തി.
സിഎംഐ സന്യാസ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ് പ്രൊവിൻഷ്യൽ റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കൽ സിഎംഐ യൂണിവേഴ്സിറ്റി ചാൻസലറും റവ. ഡോ. അഗസ്റ്റിൻ ജോർജ് സിഎംഐ ആക്ടിംഗ് വൈസ് ചാൻസലറുമാകും. കോട്ടയം സെന്റ് ജോസഫ് പ്രോവിന്സിന്റെ മേല്‍നോട്ടത്തിലുള്ള ബോധി നികേതന്‍ ട്രസ്റ്റിന്റെ കീഴില്‍ ബംഗളൂരു നഗരത്തിലെ കൊത്തന്നൂര്‍ ആസ്ഥാനമായി 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്രിസ്തുജയന്തി കോളജിൽ 15000 ത്തില്‍പ്പരം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി പദവി ലഭിച്ചതോടെ ഇന്റര്‍ ഡിസിപ്ലിനറിയും, ട്രാന്‍സ് ഡിസിപ്ലിനറിയും മള്‍ട്ടി ഡിസിപ്ലിനറിയുമായ പഠനത്തിലേക്കായിരിക്കും ഇനി യൂണിവേഴ്സിറ്റി ഊന്നല്‍ നല്‍കുകയെന്ന് ആക്ടിംഗ് വൈസ് ചാൻസലർ റവ. ഡോ. അഗസ്റ്റിന് ജോര്‍ജ് പറഞ്ഞു.
നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ മൂന്നാമത്തെ അക്രഡിറ്റേഷന് സൈക്കിളില്‍- CGPA of 3.78 വിത്ത് A++ ഗ്രേഡും, 2024ലെ NIRF റാങ്കിംഗില്‍ 60-ാം സ്ഥാനവും ക്രിസ്തുജയന്തി കോളജ് കരസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ബെസ്റ്റ് ക്ലീന്‍ ആന്‍ഡ് സ്മാര്‍ട്ട് കാമ്പസിനുള്ള ഗോള്‍ഡ് റേറ്റിംഗ് കാമ്പസ് സ്റ്റാറ്റസ് അവാര്‍ഡും ലഭിച്ചു. 17 തവണ യൂണിവേഴ്സിറ്റി കള്‍ച്ചറല്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിട്ടുള്ള ക്രിസ്തുജയന്തി പഠനത്തോടൊപ്പം കലാ-കായിക മേഖലകളിലും മുന്‍പന്തിയിലാണ്.
വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ഭീഷണിപ്പെടുത്തുന്നതും റാഗിംഗ്: യുജിസി
ന്യൂഡൽഹി: വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ഭീഷണിസന്ദേശങ്ങൾ അയച്ച് ജൂണിയർ വിദ്യാർഥികളെ ഉപദ്രവിക്കുന്നതു റാഗിംഗായി കണക്കാക്കുമെന്നും റാഗിംഗ് വിരുദ്ധ നിയമങ്ങൾ പ്രകാരം കർശന നടപടികളുണ്ടാകുമെന്നും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി).
ഇത്തരത്തിൽ ജൂണിയർമാരെ ഉപദ്രവിക്കാനായി സൃഷ്ടിച്ച അനൗപചാരിക വാട്സ്ആപ് ഗ്രൂപ്പുകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരീക്ഷണത്തിനു വിധേയമാക്കണമെന്ന് യുജിസി നിർദേശം നൽകി.
മുതിർന്ന വിദ്യാർഥികൾ അനൗപചാരിക വാട്സ്ആപ് ഗ്രൂപ്പുകൾ സൃഷ്ടിച്ചും ജൂണിയർ വിദ്യാർഥികളുമായി ബന്ധപ്പെട്ട് അവരെ മാനസികപീഡനത്തിനിരയാക്കുന്നുണ്ടെന്ന് യുജിസി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി പുറപ്പെടുവിച്ച പുതിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
കാന്പസുകളിലെ വിദ്യാർഥികളുടെ സുരക്ഷ പരമപ്രധാനവും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്തതുമാണ്. റാഗിംഗ് വിരുദ്ധ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുന്നത് ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നയിച്ചേക്കാമെന്നും യുജിസി മുന്നറിയിപ്പ് നൽകി.
സീനിയർ വിദ്യാർഥികളുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജൂണിയർ വിദ്യാർഥികളെ സാമൂഹിക ബഹിഷ്കരണത്തിന് വിധേയമാക്കുമെന്നു ഭീഷണിപ്പെടുത്തിയ സംഭവങ്ങളും യുജിസി ചൂണ്ടിക്കാട്ടി.
മുടി മുറിക്കാൻ നിർബന്ധിക്കുക, ഉറക്കം തടസപ്പെടുത്തുക, പരിഹസിക്കുക തുടങ്ങിയ പ്രവൃത്തികൾ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നും റാഗിംഗ് വിരുദ്ധ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും യുജിസി വ്യക്തമാക്കി.
ബിഹാർ വോട്ടർപട്ടിക: ഹർജി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കെതിരായ (എസ്ഐആർ) രണ്ട് ഹർജികൾകൂടി പരിഗണിക്കുമെന്നു സുപ്രീംകോടതി.
എസ്ഐആറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഇവയും ഇന്ന് പരിഗണിക്കാമെന്ന് ജസ്റ്റീസ് സുധാൻശു ധുലൈ, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് അറിയിച്ചു.
ജനനം, താമസസ്ഥലം, പൗരത്വം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെയും പ്രാധിനിത്യ ജനാധിപത്യത്തിന്റെ തത്വത്തെയും ദുർബലപ്പെടുത്തുമെന്ന് സാമൂഹിക പ്രവർത്തകരായ അർഷാദ് അജ്മൽ, രൂപേഷ് കുമാർ എന്നിവർ ഹർജിയിൽ പറയുന്നു.
ഇത്തരം ഒഴിവാക്കൽ നടപടികൾ നിയമപരമായ അടിത്തറയില്ലാത്തതാണെന്നും വലിയൊരു വിഭാഗം വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ: സ്ഥിതിഗതി നിരീക്ഷിക്കുന്നതായി കേന്ദ്രം
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ. വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകിയതിനു പിന്നാലെയുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യെമൻ അധികാരികളുമായി തുടർച്ചയായി ബന്ധപ്പെട്ടുവരികയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. വധശിക്ഷ ഒഴിവാക്കാനായി വരുംദിവസങ്ങളിൽ ശ്രമിക്കുമെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിൽ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനു ദയാധനം നൽകി (ബ്ലഡ് മണി) നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടുന്നതിൽ നയതന്ത്ര പരിമിതികളുണ്ട്. കുറ്റകൃത്യം നടന്നതും നിമിഷ ഇപ്പോൾ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമുള്ള യെമനിലാണ്. ഹൂതികളുടെ പ്രവിശ്യയിൽ നടന്ന കുറ്റകൃത്യമായതിനാൽ ഹൂതികളുടെ ഭരണകൂടമായ സുപ്രീം പൊളിറ്റിക്കൽ കൗണ്‍സിലാണ് വധശിക്ഷയിൽ ഇളവ് തീരുമാനിക്കേണ്ടതെന്ന് യെമൻ എംബസി മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നാൽ യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗണ്‍സിലുമായാണ് ഇന്ത്യക്ക് നയതന്ത്ര ബന്ധമുള്ളത്. എന്നിരുന്നാലും ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ചർച്ചകൾ നടത്താനുള്ള വാതിലുണ്ട്.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ ജോൺ ബ്രിട്ടാസും കെ. രാധാകൃഷ്ണനും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി. നിമിഷ പ്രിയ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും വധശിക്ഷ ഒഴിവാക്കാനുള്ള നടപടികളെടുക്കണമെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
യുപി മതപരിവർത്തന റാക്കറ്റ് ഇഡി കേസെടുത്തു
ലക്നോ: ഉത്തർപ്രദേശിലെ ബൽറാംപുരിൽ കഴിഞ്ഞദിവസം പിടിയിലായ മതപരിവർത്തന റാക്കറ്റിനെതിരേ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മതപരിവർത്തന നിരോധന നിയമപ്രകാരം ലക്നൗവിലെ ഗോമതിനഗറിൽ യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് രജിസ്ട്രർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇഡിയുടെ അന്വേഷണം.
മറ്റു മതങ്ങളിൽപെട്ടവരെ മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാൻ ആസൂത്രിത ശ്രമങ്ങളാണ് യുപിയിൽ നടന്നുവന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മുഖ്യപ്രതി ഛംഗൂർ ബാബ എന്ന ജലാലുദ്ദീൻ ഉൾപ്പെടെ നാലു പേരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. ജമാലുദ്ദീൻ എന്ന നവീൻ, മെഹബൂബ, സസ്രീൻ എന്നിവരെ എടിഎസ് നേരത്തേ പിടികൂടിയിരുന്നു.
ദരിദ്രർ, സമൂഹത്തിന്റെ താഴെക്കിടയിലുള്ള തൊഴിലാളികൾ, വിധവകൾ എന്നിവരെ പണംകൊടുത്തു സ്വാധീനവലയത്തിലാക്കി വിവാഹ വാഗ്ദാനവും ഇൻസെന്റീവും നല്‍കിയും പിന്നീട് ഭീഷണിപ്പെടുത്തിയും മുസ്ലിം മതത്തിലേക്കു പരിവർത്തനം ചെയ്യിക്കുന്നതായിരുന്നു ഇവരുടെ രീതി. ഇവരുടേത് ദേശവിരുദ്ധ പ്രവർത്തനമാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. മതപരിവർത്തന റാക്കറ്റിന്റെ സ്വത്തുവകകൾ കണ്ടുകെട്ടുമെന്നും ശക്തമായ നിയമനടപടിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
ജസ്റ്റീസ് വർമയുടെ ഇംപീച്ച്മെന്റിന് സർക്കാർ-പ്രതിപക്ഷ യോജിപ്പ്
ന്യൂഡൽഹി: ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ചാക്കുകളിൽ കെട്ടി സൂക്ഷിച്ചിരുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾ കത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമയെ പുറത്താക്കുന്നതിന് 21ന് തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർതന്നെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കും.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടെ ഓഗസ്റ്റ് 21 വരെ നീളുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം പാസാകുന്നതിന് കളമൊരുങ്ങി. പാർലമെന്റിൽ പ്രമേയം പാസാക്കുന്നതിനുമുന്പായി വിവാദ ജഡ്ജി വർമ രാജിവച്ചേക്കുമെന്നാണു സൂചന.
അഴിമതി ആരോപണം നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ പുറത്താക്കണമെന്നതിൽ ബിജെപി, കോണ്‍ഗ്രസ്, ഇടതുപാർട്ടികൾ അടക്കമുള്ള പ്രധാന ഭരണ- പ്രതിപക്ഷ പാർട്ടികൾക്കിടയിൽ യോജിപ്പുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ജഡ്ജിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഔപചാരിക പ്രമേയം അവതരിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണയ്ക്കായി ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ പ്രധാന പാർട്ടികളെയും സർക്കാർ സമീപിച്ചിട്ടുണ്ട്. ലോക്സഭയിൽ പ്രമേയം അവതരിപ്പിക്കുന്നതിന് കുറഞ്ഞത് 100 എംപിമാരുടെ ഒപ്പ് ആവശ്യമാണ്. രാജ്യസഭയിൽ 50 എംപിമാരുടെ ഒപ്പ് മതിയാകും. ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ പിന്തുണയ്ക്കാൻ പ്രധാന പ്രതിപക്ഷ പാർട്ടികൾ തത്വത്തിൽ അംഗീകാരം നൽകിയതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
എന്നാൽ പ്രമേയം ലോക്സഭയിലാണോ രാജ്യസഭയിലാണോ കൊണ്ടുവരുകയെന്ന് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ജസ്റ്റീസ് വർമയെ നീക്കം ചെയ്യുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് സുപ്രീംകോടതി രൂപീകരിച്ച ആഭ്യന്തര വസ്തുതാന്വേഷണ സമിതി ശിപാർശ ചെയ്തതായി റിപ്പോർട്ടുണ്ട്.
ഡൽഹി ഹൈക്കോടതിയിൽ ഡെപ്യൂട്ടേഷനിലായിരിക്കെയാണു വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു കണക്കിൽപ്പെടാത്ത വൻതോതിലുള്ള പണം കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ കാവലുള്ള വസതിയുടെ വളപ്പിൽ ഔട്ട് ഹൗസിലുണ്ടായ തീപിടിത്തത്തെത്തുടർന്നാണ് കെട്ടുകണക്കിന് 500 രൂപയുടെ കറൻസികൾ പാതി കത്തിയനിലയിൽ അഗ്നിരക്ഷ സേനാംഗങ്ങളും പോലീസും കണ്ടെത്തിയത്.
സംഭവസമയത്തു വർമയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നില്ല. പാതികരിഞ്ഞ നോട്ടുകളുള്ള ചാക്കുകെട്ടുകൾ പെട്ടെന്നുതന്നെ മറ്റെങ്ങോട്ടോ കടത്തിക്കൊണ്ടുപോയിരുന്നു. സംഭവത്തിൽ കേസെടുക്കുകയോ പണം തൊണ്ടിയായി എടുക്കുകയോ ചെയ്യാതെ ഡൽഹി പോലീസ് കള്ളക്കളി നടത്തിയതു വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ജെഎൻയുവിലേത് വൈസ് ചാൻസലറല്ല, "കുലഗുരു'വെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാൽ: ഡൽഹിയിലെ പ്രസിദ്ധമായ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) യിലെ വൈസ് ചാൻസലർമാരെ കുലഗുരു എന്ന് ഇനിമുതൽ അഭിസംബോധന ചെയ്യുമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്.
സംസ്ഥാന സർക്കാരിന്റെ സമാനനിർദേശത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണിതെന്നും മന്ത്രിമാരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ജെഎൻയു ഇക്കാര്യം ഔദ്യോഗികമായി നടപ്പാക്കിയിട്ടുണ്ടോ അതുമല്ലെങ്കിൽ ഉത്തരവ് പാസാക്കിയിട്ടുണ്ടോയെന്നോ എന്നൊന്നും അറിയില്ലെന്നും വിശദീകരിച്ചില്ല.
കർണാടകയിൽ വീണ്ടും നേതൃമാറ്റ ചർച്ചകൾ
ന്യൂഡൽഹി: കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ വീണ്ടും നേതൃമാറ്റ ചർച്ചകൾ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡൽഹിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങൾ വീണ്ടും ശക്തമാവുകയാണ്.
രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്ന ധാരണയിലാണു 2023ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതെന്ന് ശിവകുമാർ വാദിക്കുന്നു. ഇക്കാര്യം പ്രിയങ്കയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായിരുന്നു കൂടിക്കാഴ്ച.
ഡൽഹി സന്ദർശനത്തെക്കുറിച്ച് ഒരുതരത്തിലുള്ള വിശദീകരണത്തിനും ശിവകുമാർ തയാറാകുന്നില്ല. അവിടെ സന്ദർശിച്ചു എന്നു മാത്രമായിരുന്നു മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്. നേതൃമാറ്റത്തെക്കുറിച്ച് സിദ്ധരാമയ്യയോ ശിവകുമാറോ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടുമില്ല.
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകൾ കീഴടങ്ങി
ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 12 മാവോയി സ്റ്റുകൾ കീഴടങ്ങി. ഇതിൽ ഒൻപത് പേരുടെ തലയ്ക്ക് പോലീസ് ആകെ 28.50 ലക്ഷം രൂപ വിലയിട്ടിരുന്നു.
അഞ്ച് വർഷത്തിനിടെ 1,005 മാവോയി സ്റ്റുകൾ ജില്ലയിൽ കീഴടങ്ങിയതായി ദന്തേവാഡ എസ്പി ഗൗരവ് റായ് പറയുന്നു. മാവോയ്സ്റ്റ് ബസ്തർ ഡിവിഷണൽ കമ്മിറ്റി അംഗം ചന്ദ്രണ്ണ എന്നറിയപ്പെടുന്ന ബർസു പുനം (52), ഗഡ്ചിരോളി ഡിവിഷണൽ കമ്മിറ്റി അംഗം അമിത് എന്നുവിളിക്കുന്ന ഹിംഗ ബർസ (26) എന്നിവരും കീഴടങ്ങി.
കാട്ടാന ആക്രമണം അരുണാചൽ മുൻ എംഎൽഎ കൊല്ലപ്പെട്ടു
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ കാട്ടാനയുടെ ആക്രമണത്തിൽ മുൻ എംഎൽഎ കൊല്ലപ്പെട്ടു. തിറാപ് ജില്ലയിലെ നാംസാംഗിൽ ദിയോമാലി മേഖലയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ മുൻ എംഎൽഎ കാപ്ചെൻ രാജ്കുമാർ (65) ആണു കൊല്ലപ്പെട്ടത്.
മോശം ഭക്ഷണമെന്ന് കാന്റീൻ നടത്തിപ്പുകാരനെ എംഎൽഎ മർദിച്ചു
മുംബൈ: മോശം ഭക്ഷണം നൽകിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ശിവസേനാ ഷിൻഡെ വിഭാഗം എംഎൽഎ കാന്റീൻ നടത്തിപ്പുകാരനെ മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി വളരുകയായിരുന്നു.
ബിജെപി സർക്കാരിന്റെ സഖ്യകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗത്തിലെ എംഎല്‍എ സഞ്ജയ് ഗെയ്ക്വാദാണ് വിവാദത്തിലെ കേന്ദ്രബിന്ദു. മുംബൈയിലെ ആകാശ്വനി എംഎല്‍എ ഹോസ്റ്റലിലെ കാന്റീനിൽനിന്ന് വിതരണംചെയ്ത പരിപ്പുകറിക്ക് നിലവാരമില്ലെന്നു പറഞ്ഞായിരുന്നു മര്‍ദനം. കഴിഞ്ഞദിവസം രാത്രിയിലാണ് എംഎല്‍എ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. പഴകിയ ഭക്ഷണമാണെന്ന് കഴിച്ചയുടൻ മനസിലായിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു.
ജ്യോതി വന്ദേഭാരതിൽ യാത്ര ചെയ്തതു ക്ഷണിച്ചതുകൊണ്ടല്ല: വി. മുരളീധരൻ
ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. താൻ ക്ഷണിച്ചതുകൊണ്ടല്ല ജ്യോതി മൽഹോത്ര വന്ദേഭാരതിൽ യാത്ര ചെയ്തതെന്നും യാത്രയിൽ പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
സിപിഎമ്മിനെതിരേയുള്ള ആരോപണങ്ങളിൽനിന്ന് ഒളിച്ചോടുവാനാണ് തന്നെ വിവാദങ്ങളിൽപ്പെടുത്തുന്നതെന്നും ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്ന പിആർ ഏജൻസിയെ കരിന്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുരളധീരൻ ആവശ്യപ്പെട്ടു.
ടൂറിസം മന്ത്രിക്കു ക്ലീൻ ചിറ്റ് കൊടുത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ അത്ഭുതമില്ല. ടൂറിസം വകുപ്പിനായി പ്രൊമോഷൻ ചെയ്യുന്ന ഏജൻസിയെ വിലക്കണമെന്ന ആവശ്യമെങ്കിലും പ്രതിപക്ഷത്തിനുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.
മോണിക്ക കപൂറിനെ യുഎസ് നാടുകടത്തും
ന്യൂഡൽഹി: വൻകിട വ്യാപാരത്തിന്റെ മറവിൽ നടന്ന സാന്പത്തിക ക്രമക്കേടുകളെത്തുടർന്ന് രണ്ടു പതിറ്റാണ്ടുമുന്‍പ് രാജ്യംവിട്ട മോണിക്ക കപൂറിനെ നാടുകടത്താൻ യുഎസ് തീരുമാനിച്ചതായി സിബിഐ. മോണിക്ക ഓവർസീസ് പ്രൊപ്രൈറ്ററായിരുന്ന ഇവർ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും മറവിലാണ് സാന്പത്തിക ക്രമക്കേട് നടത്തിയത്.
2.36 കോടി വിലമതിക്കുന്ന സ്വർണം ഇറക്കുമതി ചെയ്യാൻ സ്വന്തം സഹോദരന്മാരായ രാജൻ ഖന്ന, രാജീവ് ഖന്ന എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും ലൈസൻസ് അടക്കമുള്ള വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്യുകയായിരുന്നു ഇവർ. സിബിഐ 2004ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് സഹോദരന്മാരെ കോടതി ശിക്ഷിച്ചെങ്കിലും മോണിക്ക ഹാജരായിരുന്നില്ല. 2010ൽ ജാമ്യമില്ലാ വാറണ്ടും റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
അന്നമൂട്ടുന്നവരെ ആർക്കും വേണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ
ന്യൂഡൽഹി: രാജ്യത്തു കർഷക ആത്മഹത്യകൾ ഇടവേളയ്ക്കുശേഷം വീണ്ടും പെരുകുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ എട്ടു ജില്ലകളിൽ മാത്രം കഴിഞ്ഞ ജനുവരി മുതൽ ജൂണ്‍ 26 വരെ 520 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 430 മരണങ്ങളിൽനിന്ന് 20 ശതമാനം കൂടുതലാണിതെന്ന് സംസ്ഥാന റവന്യു വകുപ്പിന്റെ റിപ്പോർട്ട് പറയുന്നു. എല്ലാ മൂന്നു മണിക്കൂറിലും മഹാരാഷ്ട്രയിലെ ഒരു കർഷകൻ വീതം ആത്മഹത്യ ചെയ്യുന്നു. മധ്യ മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലുള്ള ബീഡ് ജില്ലയിൽ കഴിഞ്ഞ ആറു മാസത്തിൽ 101 കർഷകർ ജീവനൊടുക്കിയതായി സർക്കാർതന്നെ പറയുന്നു.
ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) 2023ലെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ പത്തു വർഷത്തിൽ രാജ്യത്തെ കാർഷികമേഖലയിൽ ജോലി ചെയ്യുന്ന 1,12,000 പേരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2024, 25 വർഷങ്ങളിലെ കണക്കുകൾകൂടി പുറത്തുവരുന്നതോടെ 1,25,000 കർഷകരും കർഷകത്തൊഴിലാളികളും ഇന്ത്യയിൽ ജീവനൊടുക്കിയിട്ടുണ്ടെന്ന് കാർഷികമേഖലയിലെ വിദഗ്ധർ പറയുന്നു. 2022ൽ മാത്രം 11,290 കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തു. പോലീസ് റിപ്പോർട്ട് ചെയ്ത മരണങ്ങൾ മാത്രമാണിത്.
2003 മുതൽ 2007 വരെ നാലു വർഷത്തിൽ കേരളത്തിൽ 979 കർഷകർ ജീവനൊടുക്കിയതായി കേരള സർക്കാരിന്റെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2008ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്. വയനാട്ടിലാണ് കൂടുതൽ- 317 പേർ. കണ്ണൂർ- 113, ഇടുക്കി, കാസർഗോഡ്- 106 വീതം, പാലക്കാട്- 90 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കർഷക ആത്മഹത്യ. മരിച്ചവരിൽ 60 ശതമാനത്തോളം പേർ 40നും 60നും ഇടയിൽ പ്രായമുള്ളവരാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷങ്ങളിലെ കാർഷികമേഖലയിലെ തകർച്ച ശരിയായി പഠനവിധേയമാക്കിയിട്ടില്ല.
രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. എൻസിആർബിയുടെ 2022ലെ കണക്കനുസരിച്ച് ജീവനൊടുക്കിയത് 4,248 പേരാണ്. എന്നാൽ, 2022 മുതൽ കഴിഞ്ഞ വർഷം വരെയുള്ള മൂന്നു വർഷത്തിൽ മറാത്ത്വാഡ മേഖലയിൽ 3,090 കർഷകരാണു ജീവനൊടുക്കിയതെന്നാണ് കഴിഞ്ഞ മാർച്ച് 28ന് രാജ്യസഭയിൽ കേന്ദ്രസർക്കാർ രേഖാമൂലം മറുപടി നൽകിയത്. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കർണാടക -2,392, ആന്ധ്രാപ്രദേശ് -917, തമിഴ്നാട്- 728, മധ്യപ്രദേശ്- 641 എന്നിവയാണു കാർഷിക ആത്മഹത്യകൾ കൂടുതലുള്ള മറ്റു നാല് സംസ്ഥാനങ്ങൾ.
എന്നാൽ പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിലെ കർഷക ആത്മഹത്യകളുടെ പത്തിലൊന്നുപോലും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് ഫെയർ ഒബ്സർവറിലെ നീരജ കുൽക്കർണിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. യഥാർഥ എണ്ണം എൻസിആർബി പ്രസിദ്ധീകരിച്ച കണക്കിന്റെ അഞ്ചിരട്ടിയാണെന്ന് ഫെയർ ഒബ്സർവർ പറയുന്നു. മാനക്കേടാകുമെന്നതിനാൽ മിക്ക കർഷകകുടുംബങ്ങളും കടക്കെണി മൂലം ജീവനൊടുക്കിയ വിവരം മറച്ചുവയ്ക്കുന്നു. കർഷക സ്ത്രീകളുടെ ആത്മഹത്യകൾ വീട്ടമ്മയുടെ ജീവനൊടുക്കലായാണു പോലീസ് രേഖപ്പെടുത്തുക.
കാരണം കടക്കെണി
വളം, കീടനാശിനികൾ, വൈദ്യുതി തുടങ്ങിയവയുടെ വില വർധിച്ചതിനെത്തുടർന്ന് കർഷകരും കർഷക തൊഴിലാളികളും കടം വാങ്ങേണ്ടിവരുന്നതാണ് ആത്മഹത്യയുടെ പ്രധാന കാരണം. കാർഷികോത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കാത്തതും വിളവ് കുറയുന്നതും വിലക്കയറ്റവും ജീവിതച്ചെലവുകൾ ദിനംപ്രതി കൂടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
മഴക്കുറവ്, അതിതീവ്രമഴ, മലയിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിലെ കൃഷിനാശവും കർഷകരുടെ പ്രതിസന്ധി അതിതീവ്രമാക്കുന്നു. 2018ൽ രാജ്യത്തെ 50 ശതമാനത്തിലധികം കാർഷിക കുടുംബങ്ങളും കടത്തിലായിരുന്നുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നടത്തിയ സർവേയിൽ പറയുന്നു.
ഇരട്ടി വരുമാനം വാഗ്ദാനം മാത്രം
കാർഷിക വരുമാനം 2015-16 സാന്പത്തികവർഷത്തേതിൽനിന്ന് 2022-23ൽ ഇരട്ടിയാക്കുമെന്നായിരുന്നു അധികാരത്തിലെത്തിയശേഷം എൻഡിഎ സർക്കാർ വാഗ്ദാനം ചെയ്തത്. എന്നാൽ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കർഷകരിൽ ഭൂരിപക്ഷത്തിനും വരുമാനത്തിൽ വൻ ഇടിവുണ്ടായി.
പിന്നീട് പലതവണ ഇതേ വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചെങ്കിലും കാർഷികമേഖലയിലെ പ്രതിസന്ധിക്കു പരിഹാരമില്ല.
രാജ്യവിരുദ്ധ ഉള്ളടക്കം വൈറലാക്കിയാൽ പണികിട്ടും
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ പങ്കുവച്ച് അവയെ വൈറലാക്കാൻ സഹായിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഓണ്‍ലൈനിലെ തെറ്റിദ്ധാരണാജനകവും പ്രകോപനപരവുമായ ഉള്ളടക്കങ്ങളുടെ വ്യാപനം തടയുന്നതിനായി മറ്റ് രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്ന് സംയുക്ത തന്ത്രം രൂപീകരിക്കാനാണ് എൻഐഎയുടെ ശ്രമം.
പദ്ധതിയനുസരിച്ച് പുതിയ ചട്ടക്കൂടിനു കീഴിലുള്ള അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ ഔദ്യോഗികമായി അറിയിക്കും. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ അവരുടെ ആഭ്യന്തര സംവിധാനങ്ങളിലൂടെ രാജ്യവിരുദ്ധവും പ്രകോപനപരവുമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുകയും തടയുകയും ചെയ്യണം.
ഇത്തരം ഉള്ളടക്കങ്ങൾക്കെതിരേ എന്തെല്ലാം നടപടികളെടുത്തുവെന്ന് സർക്കാരിനെ കൃത്യമായ ഇടവേളകളിൽ അറിയിക്കുകയും വേണം. വിദേശത്തുനിന്ന് പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾക്കെതിരേയും നടപടികളുണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു.
ധർമസ്ഥല വെളിപ്പെടുത്തലിൽ കേസ്: തെളിവുകൾ ശേഖരിക്കാൻ കോടതിയുടെ അനുമതി തേടി
മംഗളുരു: ധർമസ്ഥലയിൽ ലൈംഗികാതിക്രമങ്ങൾക്കിരയായി കൊല ചെയ്യപ്പെട്ട സ്കൂൾ വിദ്യാർഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ മറവുചെയ്യാൻ നിർബന്ധിതനായിട്ടുണ്ടെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഭാരതീയ ന്യായസംഹിത 211 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
തെളിവുകൾ ശേഖരിക്കുന്നതിനും അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനും കോടതിയുടെ അനുമതി തേടി. ശുചീകരണ ത്തൊഴിലാളിയുടെ പരാതിക്കൊപ്പം സമർപ്പിച്ചിരുന്ന മൃതദേഹഭാഗങ്ങളുടെ ഫോട്ടോയും കോടതിയിൽ ഹാജരാക്കി. നേത്രാവതി നദിക്കരയിലെ വനമേഖലയിൽ മൃതദേഹങ്ങൾ സംസ്കരിച്ചതായി പറയുന്ന ഇടങ്ങളിൽ കോടതിയുടെ അനുമതിയോടെ കുഴിച്ച് പരിശോധന നടത്താനാണു തീരുമാനം.
വെളിപ്പെടുത്തലുകൾ നടത്തിയ ആളിനും കുടുംബത്തിനും സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 2018 ലെ നിയമവ്യവസ്ഥ പ്രകാരം സംരക്ഷണം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ജില്ലാ ജഡ്ജിയും പോലീസ് മേധാവിയും ചീഫ് പ്രോസിക്യൂട്ടറുമടങ്ങുന്ന കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ഇയാളുടെ സുരക്ഷ ഉറപ്പുവരുത്തും.
ബംഗളൂരുവിലെ അഭിഭാഷകരായ ഓജസ്വി ഗൗഡയും സച്ചിൻ ദേശ്പാണ്ഡെയുമാണു മുൻ ശുചീകരണ തൊഴിലാളിയുടെ പരാതി പോലീസിനു മുമ്പാകെ എത്തിച്ചത്. 1998 നും 2014 നും ഇടയിലുള്ള കാലത്താണ് പരാതിക്കാരൻ തന്റെ സൂപ്പർവൈസറുടെ നിർദേശപ്രകാരം മൃതദേഹാവശിഷ്ടങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായതെന്നും 2014 മുതൽ ധർമസ്ഥലയും കർണാടകയും വിട്ട് മറ്റൊരു സംസ്ഥാനത്ത് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നുവെന്നും അവർ പറഞ്ഞു.
കുറ്റബോധവും കൊല്ലപ്പെട്ട ആളുകൾക്ക് നീതി ലഭ്യമാക്കണമെന്ന അതിയായ ആഗ്രഹവും മൂലമാണ് ഇപ്പോൾ ഈ കാര്യങ്ങൾ തുറന്നുപറയാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. ഈ വെളിപ്പെടുത്തലുകൾ തെറ്റാണെന്നു തെളിഞ്ഞാൽ എന്തു ശിക്ഷയും അനുഭവിക്കാൻ തയാറാണെന്നും ഇതുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്കുൾപ്പെടെ വിധേയനാകാൻ സന്നദ്ധമാണെന്നും പരാതിക്കാരൻ അറിയിച്ചതായും അവർ വ്യക്തമാക്കി.
സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികളുടെ മൃതദേഹങ്ങൾ പോലും സംസ്കരിക്കാൻ താൻ നിർബന്ധിതനായിരുന്നതായി പരാതിക്കാരന്റെ വെളിപ്പെടുത്തലിൽ പറയുന്നു. 12 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിയെ സ്കൂൾ ബാഗിനൊപ്പമാണ് മറവുചെയ്തത്. മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കപ്പെട്ടിരുന്ന ഒരു യുവതിയുടെ മൃതദേഹം കത്തിച്ചുകളയാൻ താൻ നിർബന്ധിതനായിരുന്നതായും പരാതിയിൽ പറയുന്നു.
കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആരുടെയും പേരുകൾ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടില്ല. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പുനല്‍കിയാൽ ബന്ധപ്പെട്ടവരുടെ പേരുകളുൾപ്പെടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്നും പരാതിയിൽ പറയുന്നു.
ഹൈക്കോടതി ജഡ്ജിക്കെതിരേ പരാതി
ധർമസ്ഥല ക്ഷേത്ര ഭരണസമിതിക്കും ധർമാധികാരി ഡോ.ഡി. വീരേന്ദ്ര ഹെഗ്ഡെയ്ക്കും എതിരേ ആരോപണങ്ങളുന്നയിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ആർ. ദേവദാസിന്റെ വിധിക്കെതിരേ കർണാടക രാഷ്ട്രസമിതി എന്ന സംഘടന രാഷ്ട്രപതിക്കു പരാതി നല്കി.
ഹൈക്കോടതി വിധി ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും നിയമസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാർത്തകളും വീഡിയോകളും ഇന്റർനെറ്റിൽ നിന്നു നീക്കംചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. അധികാര ദുർവിനിയോഗം നടത്തിയതിന് ജഡ്ജിക്കെതിരേ ഇംപീച്ച്മെന്റ് നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇതിനിടെ, ധർമസ്ഥലയിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പോലീസിന് അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിന് ഓൺലൈൻ മാധ്യമപ്രവർത്തകനായ സുദർശൻ ബയാലുവിനെതിരേ ധർമസ്ഥല പോലീസ് കേസെടുത്തിട്ടുണ്ട്.
അഹമ്മദാബാദ് വിമാനാപകടം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ വ്യോമയാന മന്ത്രാലയത്തിനു സമർപ്പിക്കും. ഇന്റർനാഷണൽ സിവിൽ ഏവിയേഷന്റെ പ്രോട്ടോകോൾ പ്രകാരമുള്ള സമയപരിധിയാണിത്. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ ലഭിച്ച അടിസ്ഥാന വിവരങ്ങൾ മാത്രമായിരിക്കും റിപ്പോർട്ടിൽ ഉൾപ്പെടുത്തുക.
വിമാനത്തിന്റെ മോഡൽ, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും വിവരങ്ങൾ, എവിടെ നിന്ന് എങ്ങോട്ടേയ്ക്കാണു വിമാനം പറന്നുയർന്നത് തുടങ്ങിയ വിവരങ്ങൾ പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടാക്കും. അപകട കാരണം വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഒരു വർഷത്തിനുമുകളിൽ ഇനിയും കാലതാമസമെടുത്തേക്കും. നിലവിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്സും മറ്റു വിവരങ്ങളും എഎഐബി അന്വേഷിച്ചുവരികയാണ്.
ഇന്നലെ നടന്ന പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിൽ അഹമ്മദാബാദ് വിമാനാപകടവും വ്യോമയാനമേഖലയിലെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തു.
വിമാന യാത്രക്കൂലി നിയന്ത്രിക്കുന്നതു സംബന്ധിച്ച വിഷയവും യോഗം ചർച്ച ചെയ്തു. വ്യോമയാന മന്ത്രാലയം സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രതിനിധികൾ എന്നിവരെ യോഗത്തിൽ വിളിച്ചുവരുത്തിയിരുന്നു.