നാലു ബില്ലുകളുടെ കരടിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കാനുള്ള നാലു ബില്ലുകളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ക്ലിനിക്കുകൾ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ
താൽക്കാലിക (പ്രൊവിഷണൽ) ലൈസൻസിലെ വൈഷമ്യങ്ങളും പോരായ്മകളും പരിഹരിക്കാനുള്ള കാലാവധി നാലര വർഷമായി ഉയർത്താൻ 2018ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് ഭേദഗതി വരുത്തുന്നതിനായി 2024ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) അംഗീകരിച്ച കരട് ഭേദഗതി ബില്ലിൽ പറയുന്നു.
കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ പേരുകളിലും മറ്റും വരുത്തേണ്ട ഭേദഗതികളും ഇതിലുണ്ട്. കാലഹരണപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള 2024ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ലിന്റെ കരടും അംഗീകരിച്ചു.
2024ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിച്ചു. 2024ലെ കേരള സൂക്ഷ്മ -ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിച്ചു.