തൃശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല വഹിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായോ എന്നത് ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാം അന്വേഷിക്കും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കഴിഞ്ഞ മാസം 24നു ലഭിച്ചു. പൂരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാമൂഹികാന്തരീക്ഷം തകർക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.
വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യങ്ങൾ ഉണ്ടായി. ഇതു സംബന്ധിച്ച് സംശയിക്കേണ്ട അനേകം കാര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സംഘപരിവാറിനെപ്പറ്റിയും ചില ആക്ഷേപങ്ങളുണ്ട്. സമൂഹികാന്തരീക്ഷം തകർക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.