2003ൽ അടൽ ബിഹാരി വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിംഗിലെ വിദഗ്ധരാണ് ആദ്യമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പിന്നീടാണ് കരസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ദൗത്യം ഏറ്റെടുത്തത്. 2005ൽ വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ഇതൊരു ദൗത്യമായി കരസേന തുടരുകയായിരുന്നു. 2006, 2013, 2019 വർഷങ്ങളിലും വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 2019ലെ തെരച്ചിലിൽ ആദ്യമായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ പ്രതീക്ഷകളായി.
മഞ്ഞുമലയിലെ തെരച്ചിൽ അതീവദുഷ്കരമെങ്കിലും സൈന്യം ദൗത്യം തുടർന്നു. കഴിഞ്ഞദിവസം കണ്ടെടുത്ത ഭൗതികശരീരങ്ങൾ ആറ് മണിക്കൂറോളം ചുമന്നാണ് സൈന്യം ഹെലിപ്പാഡിനു സമീപം എത്തിച്ചത്. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി തെരച്ചിൽ തുടരാനാണ് തീരുമാനം. കഴിഞ്ഞദിവസം കണ്ടുകിട്ടിയ നാല് മൃതദേഹങ്ങളിൽ ഒരെണ്ണം ഇനി തിരിച്ചറിയാനുണ്ട്. അതു മലയാളിയായ വയലത്തല സ്വദേശി ഇ.എം. തോമസിന്റേതാണോ എന്നറിയാൻ പരിശോധനകൾ നടന്നുവരുന്നു.