മുഖ്യമന്ത്രി പറയാത്ത ഭാഗം പിആർ ഏജൻസിക്കാർ എഴുതിക്കൊടുത്തതാണെന്നാണ് പത്രത്തിന്റെ വിശദീകരണം. ആ ഭാഗമാകട്ടെ മലപ്പുറത്തേക്കു വൻതോതിൽ സ്വർണം കടത്തുന്നു എന്നും അതിന്റെ പണം രാജ്യദ്രോഹപ്രവർത്തനങ്ങൾക്കു വിനിയോഗിക്കുന്നു എന്നുമുള്ള ഗുരുതരമായ ആരോപണമാണ്. അത്തരത്തിലുള്ള തരത്തിൽ സംസാരിക്കുന്ന ആളല്ല താൻ എന്ന് എല്ലാവർക്കുമറിയാം എന്ന പൊതുപ്രസ്താവന മാത്രമാണു മുഖ്യമന്ത്രി നടത്തുന്നത്.
അതീവഗുരുതരമായ ഈ കൂട്ടിച്ചേർക്കൽ പത്രവും ഏജൻസിയും തമ്മിലുള്ള ഇടപാട് എന്ന തരത്തിൽ ലഘൂകരിക്കുകയും ചെയ്യുന്നു. പിആർ ഏജൻസിക്കെതിരേയോ പത്രത്തിനെതിരേയോ അന്വേഷണം നടത്തുമെന്നും പറയുന്നില്ല. അതു പരിശോധിക്കേണ്ട കാര്യമാണ് എന്നു മാത്രമാണു പറഞ്ഞത്. ഇതു സംശയം ഉയർത്തുന്ന നിലപാടുതന്നെയാണ്.
മുഖ്യമന്ത്രിയുടെ അഭിമുഖത്തിനായി ആര് ആരെയാണു സമീപിച്ചത്, ആരാണു കൂട്ടിച്ചേർക്കൽ നടത്തിയത്, അവരുടെ ഉദ്ദേശ്യം എന്തായിരുന്നു, അപരിചിതനായ വ്യക്തി എങ്ങനെ മുഖ്യമന്ത്രിയുടെ മുറിയിൽ കയറിപ്പറ്റി എന്നതെല്ലാം ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.
കാലങ്ങളായി പരിചയമുണ്ടെ ന്നു പറയുന്ന മുൻ എംഎൽഎയുടെ മകൻ ഇത്രയൊക്കെ വിവാദങ്ങളുണ്ടായിട്ടും വിളിക്കുകയോ വിശദീകരിക്കുകയോ ചെയ്തില്ലെന്നും മുഖ്യമന്ത്രി പറയുന്നു. അഭിമുഖത്തിൽ വന്ന വിവാദ പരാമർശം മലപ്പുറത്തിനെതിരേ സംഘപരിവാർ ശക്തികൾ വർഗീയപ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പ്രശ്നം ലാഘവത്തോടെ കാണാനാകില്ലെന്നും പൂരം പ്രശ്നവും ഇതേ ലാഘവത്തോടെയാണ് മുഖ്യമന്ത്രി കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.