തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവും നൽകിയ കപ്പൽ ജീവനക്കാർ വിവരം ഇന്ത്യൻ കോസ്റ്റ്ഗാർഡ്, എംആർസിസി (മറൈൻ റസ്ക്യൂ കോ -ഓർഡിനേഷൻ സെന്റർ) എന്നിവരെ അറിയിച്ചു. ഇതിനിടെ എൻജിൻ തകരാർ പരിഹരിക്കുന്നതിനു വേണ്ടിയുള്ള ശ്രമം വിഫലമായി. ഇതോടെ ജീവൻ രക്ഷിക്കാനായി ബോട്ടും അതിലുണ്ടായിരുന്ന എട്ടു ലക്ഷം രൂപയുടെ മത്സ്യവും കടലിൽ ഉപേക്ഷിക്കേണ്ടിവന്നു. മുംബൈ എംആർസിസി നിർദേശിച്ചതിനെത്തുടർന്ന് ‘കൈല ഫോർച്യൂൺ’ എന്ന കപ്പലിൽ കയറ്റി തൊഴിലാളികളെ കൊച്ചിയിലേക്ക് അയച്ചു. ചൊവ്വാഴ്ച രാത്രി കൊച്ചി തീരത്ത് ഔട്ടർ ആങ്കറേജിൽ എത്തിയ കപ്പലിൽനിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നിർദേശപ്രകാരം തൊഴിലാളികളെ കേരള ഫിഷറീസ് വകുപ്പ് ഏറ്റുവാങ്ങി.
കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, കസ്റ്റംസ് എന്നിവരും ഉണ്ടായിരുന്നു. കരയിലെത്തിച്ചു പ്രാഥമിക വൈദ്യപരിശോധന നടത്തി മറ്റു നടപടികളും പൂർത്തിയാക്കി 12 പേരെയും തമിഴ്നാട് ഫിഷറീസ് വകുപ്പിന് വിട്ടുനൽകി. ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ പി. അനീഷ്, മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാൽ, അസിസ്റ്റന്റ് ഫിഷറീസ് ഉദ്യോഗസ്ഥൻ ഡോ. വിനു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കി തൊഴിലാളികളെ കൈമാറിയത്.