പി.വി. അൻവർ കൊളുത്തിവിട്ട വിവാദങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദവും നിയമസഭയിൽ ഉയർന്നുവരും. മലപ്പുറത്തിനെതിരായ ആക്ഷേപമെന്ന ആരോപണം മുഖ്യമന്ത്രി തള്ളിയെങ്കിലും അതു പ്രതിപക്ഷം വകവച്ചു കൊടുക്കില്ല. മുഖ്യമന്ത്രി പ്രതിച്ഛായാ നിർമാണത്തിന് പിആർ ഏജൻസിയെ ഉപയോഗിക്കുന്നു എന്ന ആരോപണം പ്രതിപക്ഷനേതാവ് മുന്‍പ് ഉയർത്തിയപ്പോൾ പുച്ഛിച്ചു തള്ളിയതാണു മുഖ്യമന്ത്രി പിണറായി വിജയൻ. അതു കോണ്‍ഗ്രസുകാരുടെ രീതിയാണെന്നു പറഞ്ഞ് ആക്ഷേപം തള്ളിയ മുഖ്യമന്ത്രി ഇനി എന്തു പറയുമെന്നു കേൾക്കാൻ കൗതുകമുണ്ടാകും.
സമ്മേളനം ആരംഭിക്കുന്ന നാളെ വയനാട് ദുരന്തത്തെക്കുറിച്ചുള്ള പരാമർശവും ആദരാഞ്ജലിയും മാത്രമേ ഉണ്ടാകൂ. തിങ്കളാഴ്ച മുതലാകും നിയമസഭ പ്രക്ഷുബ്ധമാകുന്ന തരത്തിൽ പ്രതിഷേധം ഉയരുക. വിവാദവിഷയങ്ങൾക്കു മുഖ്യമന്ത്രി സഭാതലത്തിൽ നേരിട്ടു മറുപടി പറയുന്നത് ഒഴിവാക്കാനായി നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റിയത് ഇപ്പോൾത്തന്നെ പ്രതിപക്ഷ പ്രതിഷേധം വിളിച്ചുവരുത്തിയിട്ടുണ്ട്.
സമ്മേളനം എങ്ങനെ മുന്നോട്ടു പോകും എന്നത് പ്രതിപക്ഷ പ്രതിഷേധത്തിന്റെ തീവ്രത അനുസരിച്ചായിരിക്കും തീരുമാനിക്കപ്പെടുക.