മലപ്പുറത്തെ മോശമായി ചിത്രീകരിച്ചു എന്ന ആക്ഷേപത്തിൽനിന്നു തലയൂരാൻ നടത്തിയ നീക്കം തിരിച്ചടിച്ചതായാണിപ്പോൾ കാണുന്നത്. മുഖ്യമന്ത്രി മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തി എന്ന നിലയിൽതന്നെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും ന്യൂനപക്ഷവിരുദ്ധ നിലപാടിലേക്കു മെല്ലെ മാറുന്നുവെന്നും ആർഎസ്എസ് അന്തർധാര സജീവമാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിനു കരുത്തുപകരുന്ന പുതിയൊരു സംഭവമായി ഈ വിവാദത്തെ ചിത്രീകരിക്കാനാണ് പ്രതിപക്ഷം താത്പര്യപ്പെടുന്നത്.
കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പ്രതിച്ഛായ മിനുക്കാൻ പിആർ ഏജൻസിയെ ഉപയോഗിച്ചു എന്നു പറയുന്നതും സിപിഎമ്മിനു ക്ഷീണമായി.
വെട്ടിലാക്കി കൈസണ്‍ പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൽ മലപ്പുറം പരാമർശം കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ട ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പിആർ ഏജൻസിക്ക് മലയാളികളുമായി അഭേദ്യ ബന്ധം. കന്പനി പ്രസിഡന്റ് അടക്കം മലയാളിയാണ്.
മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തുന്ന സമയത്ത് പത്രത്തിന്റെ റിപ്പോർട്ടർക്കൊപ്പം കന്പനി സിഇഒ വിനീത് ഹാണ്ഡയും സിപിഎം ഹരിപ്പാട് മുൻ എംഎൽഎ ടി.കെ. ദേവകുമാറിന്റെ മകൻ ടി.ഡി. സുബ്രഹ്മണ്യനും ഉണ്ടായിരുന്നുവത്രെ. ‘കൈസണ്‍’ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയൻസ് ജീവനക്കാരനാണു സുബ്രഹ്മണ്യൻ. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം അഭിമുഖത്തിൽ പറയാൻ വിട്ടുപോയ ഭാഗമാണെന്നു പറഞ്ഞ് മലപ്പുറം പരാമർശം കൂട്ടിച്ചേർക്കുകയായിരുന്നുവെന്നാണ് സൂചന.
കേരളത്തിലെ പ്രളയം, വയനാട് പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ദുബായിലെ ഖലീജ് ടൈംസിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖവും ഇതേ പിആർ ഏജൻസി വഴിയാണു നൽകിയത്. മറ്റു രണ്ട് പ്രമുഖ പത്രങ്ങളെയും ഇതേ ആവശ്യവുമായി കന്പനി സമീപിച്ചതായാണു സൂചന.
സർക്കാരിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് സംവിധാനം നിലവിലുള്ള സാഹചര്യത്തിലാണ് പിആർ ഏജസികളുമായി മുഖ്യമന്ത്രിക്ക് ഇത്തരത്തിലുള്ള ബന്ധമെന്നതു ശ്രദ്ധേയമാണ്.