കണ്ണൂർ: പിഎം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസമന്ത്രി ഒപ്പിട്ടതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയുമായി ചേർന്ന് വർഗീയവത്കരണമാണ് പിണറായി സർക്കാർ കേരളത്തിൽ നടത്തുന്നത്. ബജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത 1500 കോടിക്കായി കേരളത്തിന്റെ മതേതരത്വം വിറ്റു. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയെ ഓഫീസിലല്ല കണ്ടത്.
സത്കാരമായി സ്വീകരിച്ച് വീട്ടിലാണ് കണ്ടത്. ആർഎസ്എസുമായും ബിജെപിയുമായി പിണറായി സർക്കാർ നടത്തിവരുന്ന അധാർമികമായ ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീയിൽ ഒപ്പിട്ട നടപടിയെന്നും പി.വി. അൻവർ പ്രതികരിച്ചു.
സിപിഐ ശക്തമായ നിലപാട് സ്വീകരിച്ചു. ആ തീരുമാനത്തിന്റെ ആയുസ് എത്രയാണെന്ന് 27ന് അറിയാം. സിപിഐ മന്ത്രിമാർക്ക് മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് വിവരം നൽകുന്നത് പത്രക്കാരാണ്.
കേരളത്തിൽ നടക്കാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായിസം അവസാനിപ്പിക്കാനായി തൃണമൂൽ കോൺഗ്രസ് യുഡിഎഫുമായും ചേർന്നു പ്രവർത്തിക്കുമെന്നും പി.വി. അൻവർ പറഞ്ഞു.
Tags : P.V. Anwar PM Shri Chief Minister Pinari vijayan