കുറുപ്പന്തറ: പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ 50 ശതമാനം അഞ്ചു വർഷത്തിനകം ബിഎംബിസി നിലവാരത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും മൂന്നേകാൽ വർഷത്തിനുള്ളിൽ അത് നേടിയതായി പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ്.
ഏഴുകോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ ബിഎംബിസി നിലവാരത്തിൽ നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നടന്ന യോഗത്തിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബി എം ബി സി നിലവാരത്തിൽ നവീകരിച്ചതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
നീണ്ടൂരിലെ കൈപ്പുഴക്കാറ്റ് ടൂറിസം പദ്ധതിയുടെ സാങ്കേതികാനുമതിക്കായുള്ള നടപടികൾ പൂർത്തിയാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. കല്ലറ -നീണ്ടൂർ റോഡിൽ നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കുറുപ്പന്തറ വരെയുള്ള പ്രധാന റോഡിന്റെ 4.5 കിലോമീറ്റർ വരുന്ന ഭാഗത്തെ നിർമാണമാണ് നിലവിൽ പൂർത്തിയാക്കിയത്.
5.5 മീറ്റർ വീതിയിലാണ് നവീകരണം. എം.പി. മാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, അഡ്വ. മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ്, നീണ്ടൂർ ബ്ളോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, നീണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്,
പഞ്ചായത്ത് അംഗങ്ങളായ ഷെനി ഷാജി, ഷൈനു ഓമനക്കുട്ടൻ, പുഷ്പ്പമ്മ തോമസ്, ലൂക്കോസ് തോമസ്, പൊതുപൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, സിഡിഎസ്. ചെയർപേഴ്സൺ എൻ.ജെ. റോസമ്മ, സുധീഷ് ഗോപി, ജി. രാജൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബാബു ജോർജ്, റോബിൻ ജോസഫ്, , വി.സി. മത്തായി വട്ടുകളത്തിൽ, ജോസ് പാറേട്ട് എന്നിവർ പ്രസംഗിച്ചു.