കുക്കികൾക്കു ഭൂരിപക്ഷമുള്ള കാങ്പോക്പിയിലെ മലയോര ജില്ലയോടു ചേർന്നുകിടക്കുന്ന മെയ്തെയ് ആധിപത്യമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രൂക്, കടങ്ബന്ദ് ഗ്രാമങ്ങളിലായിരുന്നു ആക്രമണം.
കുട്രൂക്ക് ഗ്രാമത്തിൽ ഡ്രോണുകളിൽനിന്ന് അഞ്ച് ബോംബുകളെങ്കിലും വർഷിച്ചതായി പോലീസ് അറിയിച്ചു. കാങ്പോക്പി ജില്ലയിലെ കെയ്തെൽമാൻബിക്കും ഇംഫാൽ വെസ്റ്റിലെ കുട്രൂക്കിനും ഇടയിലുള്ള 32 കിലോമീറ്റർ പ്രദേശത്തെ ജനങ്ങളാകെ ആശങ്കയിലാണ്. കഴിഞ്ഞ വർഷം മേയിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതു മുതൽ തുടർച്ചയായ ആക്രമണങ്ങളുടെ കേന്ദ്രമാണ് ഈ പ്രദേശങ്ങൾ.
ആക്രമണം നടത്തിയവരെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇംഫാൽ വെസ്റ്റ്, കാംങ്പോക്പി, ചുരാചന്ദ്പുർ ജില്ലകളിലെ കുക്കി മേഖലകളിൽ മണിപ്പുർ പോലീസും അർധസൈനിക വിഭാഗങ്ങളും വ്യാപക തെരച്ചിൽ തുടങ്ങിയതോടെ മേഖലയിലാകെ ആശങ്കയും സംഘർഷവും മൂർച്ഛിച്ചു.
ക്രമസമാധാന നില തകർക്കുന്ന സംഭവങ്ങൾ കണക്കിലെടുത്താണു പ്രതിരോധ നടപടികൾ ആരംഭിച്ചതെന്ന് മണിപ്പുർ സർക്കാരിന്റെ ആഭ്യന്തര കമ്മീഷണർ എൻ. അശോക് കുമാർ വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കാൻ പോലീസ് സേനയ്ക്കു ഡിജിപി നിർദേശം നൽകി.