മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെന്നും പ്രശ്നപരിഹാരത്തിന് മലയോര മേഖലകൾക്കു പ്രത്യേക ഭരണസംവിധാനം കൂടിയേ തീരൂവെന്നും കുക്കി നേതാക്കൾ ചൂണ്ടിക്കാട്ടി. 2023 ജൂലൈയിലാണ് രാജ്യത്തെയാകെ നടുക്കി രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ച് മെയ്തെയ് ജനക്കൂട്ടം ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ വൈറലായത്.
വിവസ്ത്രരായ രണ്ടു സ്ത്രീകളെ ജനക്കൂട്ടത്തിൽനിന്നു രക്ഷിച്ചു വസ്ത്രം നൽകിയതിൽ മെയ്തെയ്കൾ അഭിമാനിക്കുകയാണു വേണ്ടതെന്നും കൂട്ടബലാത്സംഗത്തിനു തെളിവ് എവിടെയെന്നും മുഖ്യമന്ത്രി ബിരേൻ സിംഗ് പറയുന്ന ഓഡിയോ സന്ദേശമാണു വിവാദമായത്.
കൊടുംക്രൂരതയെ നിസാരവത്കരിക്കുകയും അതിന്റെ പേരിൽ അഭിമാനിക്കുകയാണു വേണ്ടതെന്ന് മെയ്തെയ്കളെ ഉപദേശിക്കുകയും ചെയ്ത മുഖ്യമന്ത്രി രാജ്യത്തിനാകെ അപമാനമാണെന്ന് കുക്കികൾ ആരോപിച്ചു. എന്നാൽ ഓഡിയോ ക്ലിപ്പിൽ മാറ്റം വരുത്തിയതാണെന്നും സംസാരിക്കുന്ന ശബ്ദം മുഖ്യമന്ത്രിയുടേതല്ലെന്നും മണിപ്പുർ സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.
മെയ്തെയ് വനിതകളുമായി മുഖ്യമന്ത്രി നടത്തിയ 48 മിനിറ്റ് നീണ്ട ശബ്ദസന്ദേശം മണിപ്പുർ കലാപം അന്വേഷിക്കുന്ന ജസ്റ്റീസ് അജയ് ലാംബ കമ്മീഷനു മുന്പാകെ സമർപ്പിച്ചിട്ടുണ്ടെങ്കിലും നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ലെന്ന് ഒരു കുക്കി എംഎൽഎ ദീപികയോട് പറഞ്ഞു.