വന്യമൃഗ ഭീഷണിയുള്ള ഗ്രാമങ്ങളിൽ പ്രധാന സ്ഥാനാർഥികൾ പര്യടനത്തിനുപോലും എത്തിയില്ലെന്ന് കർഷകനായ കൃഷ്ണ ജോഷി പരാതിപ്പെട്ടു. ഗ്രാമീണരുടെ വേദന തിരിച്ചറിയാത്ത എംപിക്കും എംഎൽഎയ്ക്കും ഇനി വോട്ടില്ലെന്ന് സംയുക്ത സമരസമിതി (സൻയുക്ത് സംഘർഷ് കമ്മിറ്റി) കണ്വീനർ ലളിത് ഉപ്രേദി മുന്നറിയിപ്പ് നൽകി.
വന്യമൃഗങ്ങളെ വനത്തിനുള്ളിൽ സുരക്ഷിതരായി പരിപാലിക്കുന്നതിനു പകരം, സമീപവാസികളായ ഗ്രാമീണരെ കുടിയൊഴിപ്പിക്കാനാണു സർക്കാരിന്റെ ശ്രമമെന്നു ചില പഞ്ചായത്ത് അംഗങ്ങൾ കുറ്റപ്പെടുത്തി.
സമീപഗ്രാമങ്ങൾ ഒഴിപ്പിച്ചാലും പ്രശ്നം തീരില്ല. തൊട്ടടുത്ത ചെറുപട്ടണങ്ങളിലേക്കും വൻനഗരങ്ങളിലേക്കും കടുവകളും പുലികളും ഇരതേടി ഇറങ്ങുന്നതോടെ പ്രശ്നം വഷളാകുകയേയുള്ളൂ. വന്യമൃഗങ്ങളിൽനിന്നു മനുഷ്യരെയും വളർത്തുമൃഗങ്ങളെയും രക്ഷിക്കാൻ വന്യജീവിസംരക്ഷണ നിയമത്തിൽ ഭേദഗതി അനിവാര്യമാണ്.
കേരളത്തിലെ ജനങ്ങളുടെ ഈ ആവശ്യത്തോടു പൂർണയോജിപ്പുണ്ട്. മുള്ളുവേലി കെട്ടിയും മതിൽ കെട്ടിയും വനാതിർത്തി അടയ്ക്കാതെ പരിഹാരം എളുപ്പമല്ല. ആദിവാസികളും പാവപ്പെട്ട ഗ്രാമീണരുമാണ് ഏറ്റവും കഷ്ടത അനുഭവിക്കുന്നതും കൊല്ലപ്പെടുന്നതുമെന്നതും പ്രധാനമാണ്- ദേല ഗ്രാമത്തിലെ രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
അതേസമയം, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി രാജ്യത്ത് ആദ്യമായി സെൽ രൂപീകരിച്ചത് ഉത്തരാഖണ്ഡിലാണെന്ന് സർക്കാർ വിശദീകരിച്ചു. വന്യമൃഗ ആക്രമണത്തിന്റെ ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ പ്രത്യേക ഫണ്ട് നീക്കിവച്ചു. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കൾക്ക് കേന്ദ്രം നൽകുന്ന നാലു ലക്ഷത്തിനു പുറമെ സംസ്ഥാന സർക്കാർ രണ്ടു ലക്ഷം രൂപകൂടി നൽകും.
പശുക്കളെ നഷ്ടമാകുന്ന കർഷകർക്കും നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, കൊല്ലപ്പെടുന്നവർക്ക് ആറു ലക്ഷം രൂപ നഷ്ടപരിഹാരം തീർത്തും അപര്യാപ്തമാണെന്നും ജീവഭയമില്ലാതെ കഴിയാൻ സുരക്ഷ ഒരുക്കുകയാണു വേണ്ടതെന്നും ഗ്രാമീണർ പറയുന്നു.