മൂന്നു പുതിയ ഗവർണർമാരുടെ നിയമനത്തോടൊപ്പം നിലവിലെ ഗവർണർമാർ, ലഫ്. ഗവർണർമാർ എന്നിവരിൽ ചിലർക്കു സ്ഥലംമാറ്റമുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പുകൾ, രാഷ്ട്രീയ, സുരക്ഷാകാര്യങ്ങൾ എന്നിവ കണക്കിലെടുത്ത് ഗവർണർമാരുടെ സമഗ്ര അഴിച്ചുപണിക്കാണു മോദിയും അമിത് ഷായും ആലോചിക്കുന്നത്.
മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവന്ന ശേഷമാകും അന്തിമതീരുമാനം. ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ലഫ്. ഗവർണർ വിനയ് കുമാർ സക്സേന തുടരണമോയെന്നതും ചർച്ച ചെയ്യുന്നുണ്ട്.
ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മധ്യപ്രദേശ് ഗവർണർ മംഗുഭായ് സി. പട്ടേൽ, ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, ഉത്തരാഖണ്ഡ് ഗവർണർ ഗുർമിത് സിംഗ് തുടങ്ങിയവർക്ക് ഇതര സംസ്ഥാനങ്ങളിലേക്കു മാറ്റമുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മുന്നിലുള്ള തമിഴ്നാട് ഗവർണർ ആർ.എൻ. രവിയടക്കം ഏതാനും ഗവർണർമാരെ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റണമെന്ന ചില കേന്ദ്രങ്ങളുടെ നിർദേശത്തിന്മേൽ കേന്ദ്ര നേതാക്കൾ തീരുമാനമെടുത്തിട്ടില്ല.
ജമ്മു കാഷ്മീരിലെ വിവിധ വിഭാഗങ്ങളുമായി അടുത്ത ബന്ധമുള്ള ആർഎസ്എസ് നേതാവ് രാം മാധവിനെ ജമ്മു കാഷ്മീരിൽ ലഫ്. ഗവർണറായി നിയമിക്കാൻ സാധ്യതയേറെയാണ്. ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലെത്തിയതിനാൽ തന്ത്രപ്രധാനമായ സംസ്ഥാനത്ത് രാം മാധവിനെ നിയോഗിക്കണമെന്ന ആർഎസ്എസ് നിർദേശത്തോട് കേന്ദ്രസർക്കാരിലെയും പ്രതിരോധ വകുപ്പിലെയും ഉന്നതരും യോജിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകൾ കൂട്ടുന്നതിലും കോണ്ഗ്രസിന്റെ സീറ്റുകൾ പിടിച്ചെടുക്കുന്നതിലും കാഷ്മീർ താഴ്വരയിൽ പിഡിപി വോട്ടുകൾ ഭിന്നിപ്പിക്കുന്നതിലും രാം മാധവിന്റെ പങ്ക് നിർണായകമായിരുന്നു. ജമ്മു കാഷ്മീരിൽ നാലു വർഷം പൂർത്തിയാക്കിയ ലഫ്. ഗവർണർ മനോജ് സിൻഹയ്ക്കു മറ്റൊരു സംസ്ഥാനത്തു നിയമനം നൽകിയേക്കും.