അതിനാൽ ബാങ്കുകളുടെ പണലഭ്യത ബഫറുകൾ ശക്തിപ്പെടുത്തണം. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈ അപകടസാധ്യതകൾക്കെതിരേ മതിയായ നടപടികൾ കൈക്കൊള്ളണമെന്ന് ദാസ് നിർദേശിച്ചു.
പണമയയ്ക്കലിന്റെ ചെലവും സമയവും കുറയ്ക്കാം വിദേശത്തേക്കു പണം അയയ്ക്കുന്നതിന്റെ ചെലവും സമയവും കുറയ്ക്കുന്നതിനു വളരെയധികം സാധ്യതകളുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള വളരുന്ന വികസ്വര സന്പദ്വ്യവസ്ഥകൾക്ക് അന്താരാഷ്ട്ര (ക്രോസ് ബോർഡർ പിയർ-ടു-പിയർ) പേയ്മെന്റുകളുടെ ആരംഭ പോയിന്റാണു പണമയയ്ക്കൽ.
കൂടാതെ ഡോളർ, യൂറോ, പൗണ്ട് തുടങ്ങിയ പ്രധാന കറൻസികളിലെ ഇടപാടുകൾ തീർപ്പാക്കാൻ തത്സമയ മൊത്ത സെറ്റിൽമെന്റ് (ആർടിജിഎസ്) വിപുലീകരിക്കുന്നതിനുള്ള സാധ്യതകളുമുണ്ടെന്ന് ദാസ് പറഞ്ഞു.
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) പുറത്തിറക്കിയ വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2024 അനുസരിച്ച്, കഴിഞ്ഞ വർഷം 1,11,000 കോടി ഡോളറാണ് (111 ബില്യണ്‍) ഇന്ത്യയുടെ പണമയയ്ക്കൽ. മറ്റെല്ലാ രാജ്യങ്ങളെയും മറികടന്നാണിത് ഉയർന്നത്.
മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ് എന്നീ ആസിയാൻ രാജ്യങ്ങളുടെയും ഇന്ത്യയുടെയും ആഭ്യന്തര തത്ക്ഷണ പേയ്മെന്റ് സിസ്റ്റങ്ങളെ (ഐപിഎസ്) പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് തത്ക്ഷണ പേയ്മെന്റുകൾ പ്രാപ്തമാക്കുന്നതിനുള്ള ബഹുമുഖ സംരംഭമായ പ്രോജക്റ്റ് നെക്സസ് ഇതിൽ ഉൾപ്പെടുന്നു.
സിംഗപ്പൂർ, യുഎഇ, മൗറീഷ്യസ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി കടന്നുള്ള പേയ്മെന്റ് ലിങ്കേജുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അന്താരാഷ്ട്ര പണമിടപാടുകൾ കാര്യക്ഷമമാക്കാൻ ശേഷിയുള്ള മറ്റൊരു മേഖലയാണെന്ന് റിസർവ് ബാങ്ക് ഗവർണർ വിശദീകരിച്ചു.