കടൽ പ്ലാസ്റ്റിക് മുക്തമാക്കാൻ ‘ശുചിത്വ സാഗരം സുന്ദരതീരം’ പദ്ധതി
Wednesday, April 2, 2025 1:09 AM IST
തിരുവനന്തപുരം: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ ‘ശുചിത്വ സാഗരം സുന്ദര തീരം’ എന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും.
2022 ജൂൺ മാസം എട്ടിന് സംസ്ഥാനതല ഉദ്ഘാടനത്തോടുടകൂടി ഒന്നാംഘട്ടമായ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. സെമിനാറുകൾ, ബിറ്റ് നോട്ടീസുകൾ, ബ്രോഷറുകൾ, കലാപരിപാടികൾ, റോഡ് ഷോകൾ, ബൈക്ക് റാലികൾ, മെഴുകുതിരി ജാഥ, കടലോര നടത്തം, കുടുംബയോഗങ്ങൾ, വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, സോഷ്യൽമീഡിയ, എഫ്എം റേഡിയോ വഴിയുള്ള പ്രചാരണം എന്നിവയാണ് പ്രധാന ബോധവത്കരണ പരിപാടികൾ.
ഒരു ദിവസം നീണ്ടുനില്ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവുമാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് 11ന് ഏകദിന പ്ലാസ്റ്റിക് നിർമാർജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്റർവീതം അടയാളപ്പെടുത്തി, ഓരോ കിലോമീറ്ററിലും ഈ പ്രവർത്തനങ്ങൾ നടത്തുന്നതിന് 25 സന്നദ്ധ പ്രവർത്തകർ വീതം ഉൾപ്പെടുന്ന 483 ആക്ഷൻ ഗ്രൂപ്പുകളെ സജ്ജമാക്കും.
ഓരോ ആക്ഷൻഗ്രൂപ്പുകളും ശേഖരിയ്ക്കന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് അതാത് ആക്ഷൻ കേന്ദ്രങ്ങളിൽ സംഭരിക്കുകയും ക്ലീൻകേരള കമ്പനി, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ ചുമതലയിൽ ഷ്രെഡിംഗ് യൂണിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്കരിക്കും. തുടർന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ജനസാന്ദ്രതയുള്ള തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ 1200 ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും.
ഹാർബറുകൾ കേന്ദ്രീകരിച്ച് കടലിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണവും, പുനരുപയോഗവും, തുടർകാമ്പയിനും ആണ് മൂന്നാം ഘട്ടത്തിൽ സംഘടിപ്പിക്കുന്നത്.
ഫിഷറീസ് വകുപ്പു കൂടാതെ തദ്ദേശ സ്വയംഭരണം, വിനോദസഞ്ചാരം, പരിസ്ഥിതി, ഹാർബർ എൻജിനിയറിംഗ് വകുപ്പുകളുടെയും മത്സ്യഫെഡ് എന്നിവയിലെ ജില്ലാതല, പഞ്ചായത്ത് / വില്ലേജ്തല ഉദ്യോഗസ്ഥർക്കാണ് പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രധാന ചുമതല.
കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകും. ഒന്പത് മറൈൻ ജില്ലകളിൽനിന്നും മികച്ച പ്രവർത്തനം നടത്തുന്ന രണ്ട് പഞ്ചായത്തുകളെ വീതം തെരഞ്ഞെടുത്ത് എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകും.
11ന് ഏകദിന പ്ലാസ്റ്റിക് നിർമാർജന യജ്ഞം രാവിലെ ഏഴുമുതൽ കേരളത്തിന്റെ തെക്ക് കൊല്ലങ്കോട് മുതൽ വടക്ക് മഞ്ചേശ്വരം വരെയുള്ള കടൽത്തീരത്ത് 483 ആക്ഷൻ ക്രേന്ദ്രങ്ങളിലായി നടക്കും. പൊതുജനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പരിസ്ഥിതി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ബോട്ടുടമ സംഘടനകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർ പരിപാടിയുടെ ഭാഗമാകും.