തിരുവനന്തപുരം: സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമുള്ള ഇന്ത്യയിലെതന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണെന്ന് റവന്യുമന്ത്രി കെ. രാജന്. ഡിജിറ്റല്‍ റീ സര്‍വേയിലൂടെ കേരളത്തില്‍ ഭൂമിയുടെ കൈവശം കൃത്യവും സുതാര്യവുമായി അളന്ന് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂ ഉടമകളുടെ പങ്കാളിത്തത്തോടെ അവയെല്ലാം തര്‍ക്കമില്ലാത്ത സുരക്ഷിത ഡിജിറ്റല്‍ രേഖയാകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വില്ലേജുകള്‍ വഴി ഭൂമി സംബന്ധമായ നിരവധി സേവനങ്ങള്‍ നിലവില്‍ റവന്യൂ വകുപ്പിന്റെ ‘റെലിസ്’ എന്ന പോര്‍ട്ടലിലൂടെയാണ് നല്കി വരുന്നത്. റവന്യു വകുപ്പിന്റെ ‘റെലിസ്’, ഭൂമി കൈമാറ്റങ്ങള്‍ക്ക് സഹായകരമായി രജിസ്ട്രേഷന് വകുപ്പിന്റെ ‘പേള്‍’, ഡിജിറ്റല്‍ റീസര്‍വേ ഭൂവിവരങ്ങള്‍ അടങ്ങിയ സര്‍വേ വിഭാഗത്തിന്റെ ‘ഇ മാപ്പ്സ്’ എന്നീ മൂന്ന് പോര്‍ട്ടലുകളും സംയോജിപ്പിച്ച് കൊണ്ട് ‘എന്റെ ഭൂമി’ എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം ഇന്നു മുതല്‍ നിലവില്‍ വരികയാണ്.
ലോക രാജ്യങ്ങളില്‍ വിരലിലെണ്ണാവുന്ന ഇടങ്ങളില്‍ മാത്രമാണ് സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം നിലവിലുള്ളത്. എസ്തോണിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ഭൂരേഖകളുടെ ഡിജിറ്റൈസേഷന് പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുകെ, ഓസ്ട്രേലിയ, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഭാഗികമായി പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇവരോടെല്ലാം കിടപിടിക്കും വിധം ഭൂരേഖകളുടെ സമഗ്ര ഡിജിറ്റല്‍ സംവിധാനം ഒരുക്കുന്നതിലൂടെ കേരളം ലോകനിലവാരത്തിലേക്ക് ഉയരുകയാണ്.
എന്റെ ഭൂമി എന്ന പോര്‍ട്ടലിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയുടെയും ഡിജിറ്റല്‍ രേഖ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. 2022 നവംബര്‍ ഒന്നിന് ആരംഭിച്ചെങ്കിലും സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യത, ജീവനക്കാരുടെ നിയമനം എന്നിവ സാധ്യമാക്കുന്നതിനെടുത്ത കാലതാമസം തുടക്കത്തില്‍ തടസങ്ങളുണ്ടാക്കിയിരുന്നു. 2023ലാണ് എല്ലാ സംവിധാനങ്ങളോടെയുമുള്ള സര്‍വേ ആരംഭിച്ചത്. 212 വില്ലേജുകളിലെ 35.5 ലക്ഷം ലാന്‍ഡ് പാര്‍സലുകളിലായി 4.87 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ സര്‍വേ ഡിജിറ്റലായി ഇതിനകം പൂര്‍ത്തിയാക്കി, 9 (2) വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു.
സര്‍വേ പൂര്‍ത്തീകരിച്ച് കരട് പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ എന്റെ ഭൂമി പോര്‍ട്ടലില്‍ അത് അപ് ലോഡ് ചെയ്യപ്പെടും. ഇതില്‍ ആക്ഷേപം ബോധിപ്പിക്കാനുള്ള അവസരം തല്‍സമയം പോര്‍ട്ടലില്‍ തന്നെ ലഭ്യമാണ്. ഇത് മൂലം തുടര്‍ പരാതികളുടെയും ഭൂമി തര്‍ക്ക കേസുകളുടെയും എണ്ണം കുറയ്ക്കാന്‍ കഴിയും എന്നതാണ് പ്രധാന നേട്ടം.
ഭൂമിയുടെ കൈമാറ്റം, രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന്, ഓട്ടോ മ്യൂട്ടേഷന്, ലൊക്കേഷന്‍ സ്കെച്ച്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, നികുതി അടവ്, തരംമാറ്റം, ന്യായവില നിര്‍ണയം തുടങ്ങിയ നിരവധി സേവനങ്ങള്‍ എല്ലാം ഒറ്റ പോര്‍ട്ടലിലൂടെ ലഭ്യമാകും.
വില്ലേജ് ഓഫീസ്, സര്‍വേ ഓഫീസ്, രജിസ്ട്രേഷന് ഓഫീസ് എന്നിവിടങ്ങളില്‍നിന്ന് വ്യത്യസ്തമായി ലഭ്യമാക്കേണ്ടിയിരുന്ന സേവനങ്ങളാണ് ഈ വിധം വിരല്‍ തുമ്പിലേക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.