നാലു വർഷ ബിരുദം: ഹയര്‍ സെക്കൻഡറി സ്കൂളുകളിൽ ഓറിയന്റേഷൻ നടത്തും: മന്ത്രി
Tuesday, October 22, 2024 2:13 AM IST
കൊച്ചി: നാലുവര്‍ഷ ബിരുദ കോഴ്സ് (എഫ് യുജിപി) സംബന്ധിച്ചു സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി സ്കൂളുകളിൽ ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്. ബിന്ദു. നാലുവര്‍ഷ ബിരുദത്തിൽ പഠനരീതികള്‍ക്കൊപ്പം പരീക്ഷാ മൂല്യനിര്‍ണയ രീതികളിലും കാര്യമായ മാറ്റം ആവശ്യമാണെന്നും മന്ത്രി കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആശയപരമായും പ്രായോഗികമായും അധ്യാപകസമൂഹം ഈ മാറ്റത്തെ ഉള്‍ക്കൊള്ളുന്നതിനുള്ള വിപുലമായ പരിശീലന പരിപാടികളാണു നടത്തുന്നത്.
ജ്ഞാനോത്പാദനത്തിനും തൊഴിൽ നൈപുണ്യത്തിനും പ്രാധാന്യം നല്കുന്ന രീതിയിലാണ് നാലുവര്‍ഷ ബിരുദം വിഭാവനം ചെയ്തു നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രജിസ്ട്രാര്‍മാരുടെ സമിതി തയാറാക്കിയ ഏകീകൃത അക്കാദമിക് കലണ്ടര്‍ അനുസരിച്ച് സര്‍വകലാശാലകള്‍ അക്കാദമിക് കലണ്ടര്‍ രൂപീകരിച്ചു കഴിഞ്ഞു.
വയനാട് ദുരന്തത്തിന്റെയും മഴയുടെയും പശ്ചാത്തലത്തില്‍ സ്വയംഭരണ കോളജുകളിലടക്കം ആവശ്യമായ ക്ലാസ് ലഭിച്ചിട്ടുണ്ടോയെന്നു സര്‍വകലാശാലകള്‍ പരിശോധിക്കും. നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങള്ക്കു പകരം ക്ലാസ് ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് അന്തര്‍സര്‍വകലാശാല മാറ്റത്തിനും മറ്റു സര്‍വകലാശാലകളില്‍നിന്ന് കോഴ്സ് എടുക്കാനും അവസരം നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. അതിന് എല്ലാ സര്‍വകലാശാലകളും ഒരേസമയം പരീക്ഷ നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
ആദ്യ സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 20 മുതല്‍ ഡിസംബര്‍ അഞ്ചു വരെ നടത്തുമെന്നും മന്ത്രി അറിയിച്ചു.