കവർച്ചയ്ക്കുശേഷം ഉടൻ സംസ്ഥാന അതിർത്തി കടക്കാൻ കഴിയുന്ന, രാജ്യത്തെ സന്പന്നമായ എടിഎമ്മുകൾ ഏതെല്ലാമാണെന്നും ഓൺലൈനിൽ തെരഞ്ഞു. അങ്ങനെ തൃശൂരിലേക്കെത്തിയെന്നു നാമക്കൽ എസ്പി രാജേഷ് കണ്ണൻ പറഞ്ഞു. കേസിൽ പിടിക്കപ്പെട്ട ആറു പ്രതികളിലൊരാളായ മുഹമ്മദ് ഇക്രാം തെലുങ്കാനയിൽ മുൻപുചെയ്ത നാലു കവർച്ചകൾക്കും ഇടപാടുകൾ കൂടുതലുള്ള എടിഎമ്മുകളാണ് തെരഞ്ഞെടുത്തത്.
കവർച്ചാസംഘം രക്ഷപ്പെടാൻ ഉപയോഗിച്ച ട്രക്ക് ചെന്നൈയിൽനിന്നു കേരളത്തിലേക്കു പുറപ്പെട്ടപ്പോൾതന്നെ രണ്ടുപ്രതികൾ ഒപ്പമുണ്ടായിരുന്നു. മറ്റു മൂന്നുപേർ കാറിലും രണ്ടുപേർ വിമാനത്തിലും എത്തി. 15 ദിവസംമുമ്പ് ചെന്നൈയിൽ ഒത്തുകൂടിയ ഇവർ ട്രക്കിലും കാറിലും പാലക്കാട്ടേക്കു നീങ്ങി. പിന്നീട് അവർ റാന്പ് ഉപയോഗിച്ച് കാർ ട്രക്കിൽ കയറ്റി.
അങ്ങനെയാണു തൃശൂരിലെത്തിയത്. അതിനുമുന്പേ ഏതെല്ലാം എടിഎമ്മുകളിലാണു കവർച്ച നടത്തേണ്ടതെന്ന് ഏകദേശധാരണയായിരുന്നു. മോഷ്ടാക്കൾ രക്ഷപ്പെടാനുപയോഗിച്ച ട്രക്കിനടിയിൽ അടിയന്തരഘട്ടങ്ങളിൽ രക്ഷപ്പെടാനുള്ള ദ്വാരമുണ്ടായിരുന്നെങ്കിലും തമിഴ്നാട് പോലീസിന്റെ ശക്തമായ ഇടപെടൽമൂലം പ്രതികൾക്കു രക്ഷപ്പെടാൻ കഴിഞ്ഞില്ല.