അതേസമയം, പാര്‍ട്ടി സെക്രട്ടറിക്കു നല്കിയ കത്ത് അന്‍വര്‍ ഇന്നലെ പുറത്തു വിട്ടു. സ്വന്തം ഫേസ്ബുക്ക് പേജില്‍ അന്വര്തന്നെയാണു പരാതി പുറത്തുവിട്ടത്. പി.ശശിക്കും എഡിജിപി എം.ആര്. അജിത്കുമാറിനും എതിരേ അതീവഗുരുതരമായ ആരോപണങ്ങളും അതിരൂക്ഷമായ വിമര്‍ശനവുമാണു പരാതിയിലുള്ളത്.
ആരു പറഞ്ഞാലും മാറാന്‍ കഴിയുന്ന അവസ്ഥാവിശേഷത്തിലല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി.വി.അന്‍വര്‍ എംഎല്‍എ പറഞ്ഞു. എടവണ്ണ ഒതായിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അന്‍വര്‍.
""മുഖ്യമന്ത്രിയുടെ സാഹചര്യം അതാണ്. എന്നെ വിമര്‍ശിച്ച മുതിര്‍ന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ്കുട്ടിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. അദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിന്റെവക്താവാണ്. മുസ്ലിം പ്രീണനമല്ല, പോലീസ് നയമാണു ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണം.
പാലൊളി മുഹമ്മദ്കുട്ടി പറഞ്ഞാലും പിണറായി മാറുമെന്ന് വിചാരിക്കുന്നില്ല. പിണറായി പറയുന്ന കാര്യങ്ങളെ മാറുന്ന സിപിഎം സമീപനത്തിന്റെ ഭാഗമായി കാണാന്‍ കഴിയില്ല. മാറുന്ന പിണറായിയുടെ രീതിയായേ കാണാന്‍ കഴിയൂ.
കഴിഞ്ഞ ഒന്നര വര്‍ഷമായി പിണറായിയുമായി ബന്ധപ്പെട്ട് ഈ രീതിയാണു കാണുന്നത്. മലപ്പുറം ജില്ല ക്രിമിനലുകളുടെ നാടാണെന്നു വരുത്തുക പിണറായിയുടെ തീരുമാനമാണ്. അതിന് മലപ്പുറം ജില്ലാ സെക്രട്ടറി പൂര്‍ണ പിന്തുണ അറിയിക്കുകയാണ്.
മലപ്പുറം ജില്ലയില്‍ പ്രതികളുടെയും എഫ്ഐആറിന്റെയും എണ്ണം വര്‍ധിപ്പിച്ചു. ദേശീയതലത്തില്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ക്രിമിനല്‍ കേസുകളുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചതായി കാണിക്കും. ജില്ലയില്‍ മുസ്ലിംകളാണു കൂടുതല്‍. പ്രശ്നങ്ങള്‍ക്കു കാരണം മുസ്ലിംകളാണെന്നു വരും. ഒരു ജനാധിപത്യ നീതിയും മലപ്പുറം ജില്ലയില്‍ ഉണ്ടായിട്ടില്ല.
സിപിഎം വലിയ തെറ്റിദ്ധാരണയിലാണ്’’- അന്‍വര്‍ പറഞ്ഞു. അമിത മുസ്ലിം പ്രീണനമാണു ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണമെന്നാണു പാര്‍ട്ടി വിലയിരുത്തല്‍. തെറ്റായ വിലയിരുത്തലാണത്. പോലീസ് നയമാണ് എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയത്.
കേരളത്തിലെ ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കിയത് പോലീസാണ്. പാര്‍ട്ടി അതിനെക്കുറിച്ച് പഠിക്കുന്നില്ല. കമ്യൂണിസ്റ്റുകാരന് സ്റ്റേഷനില്‍ ചെന്നാല്‍ രണ്ട് അടി അധികം കിട്ടും. മലപ്പുറത്തെ 40,000 കേസ് പോലീസ് ബുക്ക് ചെയ്തതാണോ മുസ്ലിം പ്രീണനമെന്ന് അന്‍വര്‍ ചോദിച്ചു.