ചോർച്ച ആദ്യമായി നടന്നത് എപ്പോൾ, ചോർത്തപ്പെട്ട ചോദ്യപേപ്പർ പ്രചരിപ്പിച്ച രീതി, ചോർച്ച നടന്ന ദിവസവും പരീക്ഷ നടന്ന ദിവസവും തമ്മിലുള്ള സമയദൈർഘ്യം എത്ര എന്നീ കാര്യങ്ങളിൽ വിശദീകരണം നൽകാനും സുപ്രീംകോടതി എൻടിഎയോട് ആവശ്യപ്പെട്ടു. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലായിരിക്കും പുനഃപരീക്ഷാകാര്യത്തിൽ കോടതി നിലപാട് വ്യക്തമാക്കുക. ചോർച്ചയുടെ ഗുണഭോക്താക്കളെയും സെന്ററുകളെയും തിരിച്ചറിയാൻ എൻടിഎ സ്വീകരിച്ച നടപടികൾ എന്താണെന്നും കോടതിയെ അറിയിക്കണം.
ബിഹാറിലെ പാറ്റ്നയിൽ ചോദ്യപേപ്പർ ചോർച്ച സംഭവിച്ചുവെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമ്മതിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്നത് വാസ്തവമല്ലേയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തോടു പ്രതികരിച്ചാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രതിയെയും ഇത് ഉപയോഗിച്ചവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ ബോധിപ്പിച്ചു.
അതേസമയം, പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന് ഉദ്യോഗാർഥികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹൂഡ കോടതിയിൽ ആവശ്യപ്പെട്ടു.
പരീക്ഷ നടന്ന മേയ് അഞ്ചിനു തൊട്ടുമുന്പ് ടെലിഗ്രാം വഴി ഇക്കാര്യം വെളിപ്പെട്ടതായും മുന്പൊരിക്കലും സംഭവിക്കാത്തവിധം വിദ്യാർഥികൾക്ക് ഉയർന്ന മാർക്ക് ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റ് ചെയ്തവർ ആരാണെന്നു കൃത്യമായി തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ പരീക്ഷ റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരീക്ഷാ ക്രമക്കേടുകളെന്ന് ആരോപിക്കപ്പെടുന്ന എല്ലാ സംഭവങ്ങളും പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകളല്ലെന്ന് തുഷാർ മേത്ത വാദിച്ചു.
പുനഃപരീക്ഷയ്ക്ക് ഉത്തരവിടുന്നതിനുമുന്പ് ക്രമക്കേടുകൾ വ്യാപകമായി സംഭവിച്ചുവെന്ന് ബോധ്യപ്പെടണമെന്ന് കോടതി ഊന്നിപ്പറഞ്ഞു.
അതേസമയം ചോർന്ന ചോദ്യപേപ്പർ സോഷ്യൽ മീഡിയയിലോ ടെലിഗ്രാമിലോ വാട്ട്സ്ആപ്പിലോ ആണെന്നു കണ്ടെത്തിയാൽ ചോർച്ചയുടെ വ്യാപ്തി കൂടുമെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തിൽ വലിയ ആശങ്കകൾ ഉണ്ടെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.