മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഘർഷത്തെത്തുടർന്ന് ഒരുവിഭാഗം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. കൊള്ളയടിച്ച സർക്കാർ ആയുധങ്ങളുമായി നൂറുകണക്കിന് യുവാക്കളടങ്ങിയ സംഘം പോലീസ് സ്റ്റേഷൻ പരിസരത്തു തന്പടിച്ചത് പ്രശ്നം രൂക്ഷമാക്കി. സംഘർഷത്തെത്തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു.
മണിപ്പുരിലെ നാഗാ ഭൂരിപക്ഷ പ്രദേശത്ത് ഇതാദ്യമായാണു പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെടുന്നത്. 2023 മേയ് മൂന്നിന് മെയ്തെയ്കളും കുക്കികളും തമ്മിൽ സംഘർഷം തുടങ്ങിയതു മുതൽ സൈന്യത്തിന്റെയും പോലീസിന്റെയും നിരവധി ആയുധപ്പുരകൾ കൊള്ളയടിച്ചിരുന്നു. ഇരുവിഭാഗങ്ങളും പോലീസ് സ്റ്റേഷനുകളും ആയുധപ്പുരകളും കൊള്ളയടിച്ചെങ്കിലും ഭൂരിപക്ഷം ആയുധങ്ങളും ഇനിയും വീണ്ടെടുത്തിട്ടില്ല.