കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തു പതിനെട്ടാം വയസിൽ 1965ൽ രാജീവ് ഗാന്ധിയുമായി പരിചയപ്പെട്ടതും പിന്നീട് വിവാഹം വരെയെത്തിയ പ്രണയവുമെല്ലാം പുസ്തകത്തിലുണ്ടാകും. “ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ആദ്യമായി നേരിട്ടു കണ്ടുമുട്ടുന്നത് വളരെ ദൂരെനിന്നാണ്. എന്റെ ഹൃദയമിടിപ്പ് എനിക്കു കേൾക്കാമായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം അത് ആദ്യ കാഴ്ചയിൽ തന്നെയുള്ള പ്രണയമായിരുന്നു. തനിക്കും അങ്ങനെതന്നെയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.’’- 1992ൽ പ്രസിദ്ധീകരിച്ച "രാജീവ്'എന്ന പുസ്തകത്തിൽ, സോണിയ എഴുതിയതാണിത്. 1991 മേയിൽ എൽടിടിഇയുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട ഭർത്താവിനെക്കുറിച്ച് സോണിയ എഴുതിയ പുസ്തകം ശ്രദ്ധേയമായിരുന്നു.
പ്രധാനമന്ത്രിയാകുന്നതിന് വളരെമുന്പ് 1934, 1935 വർഷങ്ങളിൽ ജയിലിലായിരിക്കേ എഴുതിയതാണ് 1936ൽ പ്രസിദ്ധീകരിച്ച ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥ. ഭീകരർ കൊലപ്പെടുത്തിയ ഇന്ദിരയ്ക്കും രാജീവിനും ജീവചരിത്രങ്ങൾ എഴുതാൻ കഴിഞ്ഞില്ല. നെഹ്റു കുടുംബത്തിന്റെ സുഹൃത്തായ പുപ്പുൽ ജയകർ ഇന്ദിരാഗാന്ധിയുടെയും പത്രപ്രവർത്തകനായ റഷീദ് കിദ്വായി സോണിയയുടെയും ജീവചരിത്രം പ്രസിദ്ധീകരിച്ചിരുന്നു.